Monday, October 26, 2020 12:48 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കഴിഞ്ഞ ഏഴു മാസമായി കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണല്ലോ ഇന്ത്യ. രോഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കുക അല്ലെങ്കിൽ രോഗപ്പകർച്ച തടയുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. ചുരുക്കത്തിൽ, ഇന്ത്യയെ കോവിഡ് മുക്തമാക്കുക എന്നതുതന്നെ. ഇതിനായി മികച്ച പരിശ്രമങ്ങളാണ് നടത്തുന്നതെങ്കിലും പുരോഗതി തൃപ്തികരമല്ല.
ഇന്ത്യയുടെ സുഹൃത്തായി കണക്കാക്കപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പോലും ചൈനയ്ക്കും റഷ്യക്കും ഒപ്പം ഇന്ത്യയെയും വിമർശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അടുത്തിടെ നടന്ന പ്രസിഡൻഷ്യൽ ഡിബേറ്റിലായിരുന്നു വിമർശനം. ചൈന, റഷ്യ, ഇന്ത്യ എന്നിവയുടെ തെറ്റായ സ്ഥിതിവിവരക്കണക്കുകളും അദ്ദേഹം പരാമർശിച്ചു.
”…നിങ്ങൾ നിശ്ചിത എണ്ണത്തെക്കുറിച്ച് പറയുമ്പോൾ, ഇന്ത്യയിൽ എത്രപേർ മരിച്ചുവെന്ന് നിങ്ങൾക്കറിയില്ല. അവർ നിങ്ങൾക്ക് ശരിയായ മരണസംഖ്യ നൽകുന്നില്ല… ”. അദ്ദേഹമാകട്ടെ സ്വന്തം രാജ്യത്ത് പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പലപ്പോഴും വ്യക്തമായ ഉത്തരങ്ങളും വിശദാംശങ്ങളും നൽകാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്.
എന്നാൽ, പലരും കരുതുന്നതുപോലെ കോവിഡ് 19 നെ ഇന്ത്യ ഫലപ്രദമായി കൈകാര്യം ചെയ്തിട്ടില്ലെന്നതു ശരിയാണ്. ഇന്ത്യയിൽ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ചില മരണങ്ങളെങ്കിലും ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നാണ് പല പ്രതിപക്ഷ പാർട്ടികളും കുറ്റപ്പെടുത്തുന്നത്.
വൈകിയ തുടക്കം
പ്രാഥമിക ഘട്ടത്തിൽ മാരകമായ വൈറസിന്റെ ഭയാനകമായ കടന്നുവരവു തടയുന്നതിന് അധികൃതർ ഉണർന്നു പ്രവർത്തിച്ചില്ല എന്നതാണ് വസ്തുത. നടപടികൾ ആരംഭിച്ചപ്പോഴേക്കും രാജ്യത്തിനു വിലയേറിയ നിരവധി ദിവസങ്ങൾ നഷ്ടപ്പെട്ടു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രോഗം പടരുന്നതു തടയുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത് ഏതാനും ആഴ്ചകൾ വൈകിയാണ്.
കേരളത്തിന്റെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. സംസ്ഥാനം ദ്രുതഗതിയിൽ പ്രവർത്തിച്ചു. ചില വിദേശ രാജ്യങ്ങൾ പോലും സംസ്ഥാന സർക്കാരിനെ പ്രശംസിച്ചു. എന്നാൽ, പിന്നീട് അമിത ആത്മവിശ്വാസം ഉൾപ്പെടെ പല കാരണങ്ങളാൽ അലംഭാവം ഉണ്ടായതിനെത്തുടർന്ന് പ്രതിരോധപ്രവർത്തനങ്ങൾ വഴുതിപ്പോയി.
ഇതിനു നിരവധി കാരണങ്ങളുണ്ട്: ആദ്യ ദിവസങ്ങളിൽ വേണ്ടത്ര പരിശോധന നടത്തിയില്ല. രോഗവ്യാപനം ചെറുക്കുന്നതിനുള്ള തന്ത്രങ്ങളിലും മരുന്നുകളുടെ ലഭ്യതയിലും വ്യക്തതയുണ്ടായിരുന്നില്ല. ആരോഗ്യപ്രവർത്തകരടക്കം ഉദ്യോഗസ്ഥരെ അണിനിരത്തുന്നതിൽ കാലതാമസമുണ്ടായി. മാസ്ക്, കൈയുറകൾ, പ്രത്യേക ആശുപത്രികൾ സ്ഥാപിക്കൽ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയമെടുത്തു.
പ്രോട്ടോകോൾ ലംഘനം
മിക്കവാറും എല്ലാ പാർട്ടികളുടെയും നേതാക്കൾ ഉൾപ്പെടെ ഉത്തരവാദിത്തപ്പെട്ട നിരവധിപ്പേർ നിർദിഷ്ട പ്രോട്ടോകോൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാൻ കഴിയില്ല. എന്നാൽ, പ്രോട്ടോകോൾ മാനിക്കാതെയുള്ള പ്രതിഷേധസമരങ്ങളിൽ പലരും ആവശ്യമായ അകലം പാലിക്കാതെ ഒത്തുകൂടി, ചിലർ അക്രമാസക്തരായി. റോഡുകളിലും പൊതു സ്ഥലങ്ങളിലും മാസ്കുകൾ ഉപയോഗിക്കുന്നതിൽ ജനങ്ങളും പരാജയപ്പെട്ടു.
കോവിഡ് പ്രോട്ടോകോൾ കർശനമായി നടപ്പാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. ലളിതമായി പറഞ്ഞാൽ, വൈറസ് വ്യാപനത്തിന് എല്ലാവരും സംഭാവന നൽകി.
കോവിഡിനു മരുന്നില്ല എന്നതുകൂടി ഓർക്കണം. ലോകത്തെ മിക്കവാറും എല്ലാ വീടുകളിലേക്കും വൈറസ് എത്തിത്തുടങ്ങുമ്പോഴും ലോകാരോഗ്യ സംഘടനയ്ക്കു പോലും ഈ സാഹചര്യത്തെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് ഒരു സൂചനയും നൽകാനാവുന്നില്ല. ശരീരത്തിന്റെ പ്രതിരോധം വർധിപ്പിക്കുക എന്നതാണ് രോഗത്തിന്റെ വ്യാപനം തടയുന്നതിനുള്ള ഏകമാർഗം.
നാം ഇന്നു രാജ്യത്ത് ഭയാനകമായ ഒരു സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. കടകളിലും മറ്റു പൊതു സ്ഥലങ്ങളിലും ആളകലം പാലിക്കുന്നില്ല. ചില ആരാധനാലയങ്ങളിൽ പോലും പ്രോട്ടോകോൾ ലംഘിക്കപ്പെടുന്നു. സമ്പദ്വ്യവസ്ഥയുടെ മാന്ദ്യം അതിന്റെതായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഏതാനും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും വെർച്വൽ പ്രചാരണം കർശനമായി നടപ്പാക്കാത്തത് ഇനിയും രോഗവ്യാപനം വർധിക്കുമെന്ന ഭീഷണി ഉയർത്തുന്നു.
ഒറ്റക്കെട്ടായി നേരിടണം
യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കേണ്ട സാഹചര്യമാണു സംജാതമായിരിക്കുന്നത്. അധികാരികളെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. നാം പലതും മറന്നും ക്ഷമിച്ചും നിശ്ചയദാർഢ്യത്തോടെ വൈറസിനെ ഒറ്റക്കെട്ടായി നേരിടുകയാണു വേണ്ടത്. ഒന്നാമതായി, രാഷ്ട്രീയക്കാർ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ഒരുമിച്ചു പ്രവർത്തിക്കണം. എല്ലാ സാമൂഹിക, ജീവകാരുണ്യ സംഘടനകളെയും അണിനിരത്തി അവരുടേതായ മേഖലകളിൽ പരമാവധി പ്രവർത്തിക്കാൻ പ്രേരിപ്പിക്കണം. യുവാക്കളെയും പ്രഫഷണൽ സംഘടനകളെയും അവർക്കു സ്വാധീനമുള്ള മേഖലകളിലെ ചുമതലകൾ ഏൽപ്പിക്കണം. പ്രതിരോധം വർധിപ്പിക്കുന്നതിനുള്ള നടപടികൾ ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും തന്ത്രപരമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇതോടൊപ്പം ഓരോ പ്രദേശത്തിന്റെയും പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും അധികാരികളുടെ സഹായത്തോടെ അവ പരിഹരിക്കുന്നതിനുമുള്ള തന്ത്രങ്ങൾ മെനയുകയും വേണം.
മാസ്കും സാനിറ്റൈസറും
ഇവ ചില ചിതറിയ ചിന്തകളാണ്, സമഗ്രമല്ല. കേന്ദ്രവും സംസ്ഥാനങ്ങളും മുൻഗണന നൽകി വേഗത്തിൽ പ്രവർത്തിക്കണം. ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം കൂടുന്നതിനാൽ ഒരു ദിവസം പോലും പാഴാക്കരുത്. ജില്ല തിരിച്ചുള്ള പ്രവർത്തനങ്ങിളിലൂടെ മുന്നോട്ടുപോകാൻ സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായി അവരുടെ തന്ത്രങ്ങളും നടപ്പാക്കാൻ കഴിയും. ഓരോ പൗരനെയും അണിനിരത്തുന്ന ഒരു പദ്ധതിയായിരിക്കും അതെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്.
എന്നിരുന്നാലും, ഉടനടി വേണ്ടത് എല്ലാ വീടുകളിലും സാനിറ്റൈസറുകളും മാസ്കുകളും നൽകുക എന്നതാണ്. ഓരോ സംസ്ഥാനത്തിനും ഇത് ഏറ്റെടുക്കാവുന്നതാണ്. എല്ലാവരുടെയും സഹകരണം തേടി പ്രത്യേക സംവിധാനങ്ങളിലൂടെ ഇവ വിതരണം ചെയ്യണം. സാനിറ്റൈസറുകളും മാസ്കുകളും വാങ്ങാൻ കഴിയാത്ത ധാരാളം പേരുണ്ട്. പതിവായി മാറ്റേണ്ട മാസ്കുകൾ അടക്കം പല സാധനങ്ങളും ആവശ്യമായത്രയും ലഭ്യമാകുന്നില്ല. പല മാസ്കുകളും ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്നതിനാൽ കൂടുതൽ മാസ്കുകൾ ആവശ്യമാണ്, ചിലത് വീണ്ടും ഉപയോഗിക്കാൻ കഴിയുന്നതാണെങ്കിലും കഴുകി വൃത്തിയാക്കേണ്ടതുണ്ട്. ഇതൊരു അടിയന്തര പ്രവർത്തന മേഖലയാണ്.
കർശന നടപടി
രണ്ടാമതായി, ഓരോ വീട്ടുകാർക്കും മാസ്കുകൾ നൽകിയ ശേഷം, പൊതുസ്ഥലങ്ങളിൽ മാസ്കുകൾ ഇല്ലാതെ പ്രത്യക്ഷപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. കനത്ത പിഴകൾ മാത്രമേ ഫലപ്രദമാകൂ. വൈറസിന്റെ ചങ്ങലക്കണ്ണികൾ തകർക്കാൻ ഈ നടപടികൾ ആവശ്യമാണ്.
പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പോഷകാഹാരങ്ങൾ ഓരോ കുടുംബത്തിനും സംസ്ഥാന സർക്കാരുകൾ നൽകണം. പ്രതിസന്ധികൾ കൂടിയിരിക്കുന്നതിനാൽ ഇത് അടിയന്തര ആവശ്യമാണ്. അത്തരം പോഷകാഹാരങ്ങൾ വാങ്ങാൻ ശേഷിയില്ലാത്ത ധാരാളം പേരുണ്ട്. ഈ മാരകമായ വൈറസിനെ തടയുന്നതുവരെ മുഴുവൻ ജനങ്ങൾക്കും ഇവ നൽകുന്നതിന് വിഭവസമാഹരണം നടക്കേണ്ടതുണ്ട്.
വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ഒന്നിച്ചണിനിരക്കുന്നതിനായി അഭിപ്രായ വ്യത്യാസങ്ങൾക്കും എതിർപ്പുകൾക്കുമെതിരെ റോഡുകളിലും പൊതു സ്ഥലങ്ങളിലും പ്രകടനങ്ങൾ നടത്തി പോരാടുന്നതിന് അവധി നൽകുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്.
റേറ്റിംഗ് ഉയർത്താനുള്ള ടിആർപി പോരാട്ടങ്ങളിൽനിന്നു വിട്ടുനിന്ന് ഓരോ ജില്ലയിലെയും കോവിഡ് പ്രശ്നങ്ങൾ വിദഗ്ധരുമായി ചർച്ച ചെയ്യാനും പ്രതിരോധമാർഗങ്ങൾ കണ്ടെത്താനുമുള്ള പരിശ്രമങ്ങളിൽ മുഴുകാൻ മാധ്യമങ്ങളെയും ഉപദേശിക്കണം. രണ്ടാഴ്ചയ്ക്കുള്ളിൽ ആശുപത്രികളിലേക്കുള്ള കോവിഡ് ബാധിതരുടെ വരവ് കുറയ്ക്കാൻ ഈ നടപടികൾക്കു കഴിയും. ആശുപത്രികളുടെയും ആരോഗ്യപ്രവർത്തകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സമ്മർദം കുറയുകയും ചെയ്യും.
എല്ലാറ്റിനുമുപരിയായി, എല്ലാവരും കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കണം. ഫലപ്രദമായ മരുന്ന് കണ്ടെത്തുന്നതുവരെ ജനങ്ങൾ അച്ചടക്കത്തോടെ ജീവിക്കണം. സ്ഥിതി അപകടകരമാണ്. പ്രോട്ടോകോൾ അവഗണിക്കുന്നത് സ്വന്തം വീട്ടിലേക്ക് വൈറസിനെ ക്ഷണിച്ചുവരുത്തലാകും!