Monday, October 26, 2020 12:46 AM IST
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ 40-ൽ 39 സീറ്റും 53 ശതമാനം വോട്ടുമായി തകർപ്പൻ വിജയം നേടിയ ജെഡിയു - ബിജെപി സഖ്യം ഇപ്രാവശ്യത്തെ നിയമസഭാതെരഞ്ഞെടുപ്പിൽ ആ വിജയം ആവർത്തിക്കുമോ അതോ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസും ഇടതുപാർട്ടികളും ചേർന്ന മഹാസഖ്യം അട്ടിമറി വിജയം നേടുമോ എന്നു കാണാൻ കാത്തിരിക്കുകയാണു ജനങ്ങൾ.
അഴിമതിയില്ലാത്ത, സദ്ഭരണം കാഴ്ചവച്ച മുഖ്യമന്ത്രി നിതീഷ്കുമാറും മിതവാദിയും സൗമ്യശീലനുമായ ബിജെപി നേതാവ് സുശീൽകുമാർ മോദിയും തമ്മിലുള്ള കൂട്ടുകെട്ടിന് തുടർഭരണം ലഭിക്കുമെന്ന് എൻഡിഎ വാദിക്കുന്പോൾ ഒരു ഭരണമാറ്റത്തിനു സമയമായെന്നു മഹാസഖ്യവും വാദിക്കുന്നു.
വഴിപിരിഞ്ഞ സോഷ്യലിസ്റ്റുകൾ
ലോക്നായക് ജയപ്രകാശ് നാരായണന്റെ ‘സന്പൂർണവിപ്ലവ’മുദ്രാവാക്യത്തിൽ ആകൃഷ്ടരായി രാഷ്ട്രീയത്തിലേക്ക് എടുത്തുചാടിയവരാണ് നിതീഷ്കുമാറും ലാലുപ്രസാദ് യാദവും ശരത് യാദവും. മൂന്നുപേരും ജനതാപാർട്ടിയിലും പിന്നീടു ജനതാദളിലും ഒരുമിച്ചു പ്രവർത്തിച്ചവരാണ്. പക്ഷേ, പിന്നീടു വഴിപിരിഞ്ഞ് രണ്ടു മുന്നണികൾക്കു നേതൃത്വം കൊടുക്കുന്നവരായി മാറി.
ബിഹാറിലെ ജനതാപാർട്ടിയും പിന്നീട് ജനതാദളും പിന്നാക്കജാതിക്കാർക്കും ദളിതർക്കും മുൻതൂക്കമുള്ള ഒരു പ്രസ്ഥാനമായിരുന്നു. പിന്നാക്ക- ദളിത് കൂട്ടുകെട്ടിനൊപ്പം മുസ്ലിം പിന്തുണയുംകൂടി ആയപ്പോൾ 1990-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അനായാസം അധികാരത്തിൽ വരാൻ ലാലുപ്രസാദ് യാദവിനു കഴിഞ്ഞു.
കോൺഗ്രസ് ക്ഷയിച്ചിടത്ത് ബിജെപി
1985-വരെ കോണ്‍ഗ്രസാണ് മുഖ്യമായും ബിഹാർ ഭരിച്ചിരുന്നത്. 1985-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവിഭക്ത ബിഹാർ അസംബ്ലിയിൽ 324-ൽ 196 സീറ്റോടെ കോണ്‍ഗ്രസ് അവസാനമായി അധികാരത്തിൽ വന്നു. 1990-ൽ ലാലുപ്രസാദ് യാദവ് അധികാരത്തിൽ വന്നപ്പോഴും 71 സീറ്റുമായി മുഖ്യ പ്രതിപക്ഷം കോണ്‍ഗ്രസ് തന്നെയായിരുന്നു. പിന്നീട് നടന്ന ഓരോ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചുവന്നു. കോണ്‍ഗ്രസ് ക്ഷയിച്ചിടത്തെല്ലാം ബിജെപി വളർന്നുകൊണ്ടിരുന്നു. കോണ്‍ഗ്രസിനെ വിട്ടു മുന്നാക്ക ജാതിക്കാർ ബിജെപിയിലേക്കു ചേക്കേറിയതോടെ കോണ്‍ഗ്രസ് ശരിക്കും തകർന്നു.
ജാതിസമവാക്യങ്ങൾ
മുന്നാക്കജാതിക്കാരുടെ വോട്ടുകൊണ്ടു മാത്രം ജയിക്കാനാവില്ലെന്നു മനസിലാക്കിയ ബിജെപി വിദഗ്ധ തന്ത്രം കളിച്ചു. പിന്നാക്ക- ദളിത്- മുസ്ലിം വോട്ടാണ് ലാലു പ്രസാദ് യാദവിനെ 1990 മുതൽ 2005 വരെ അധികാരത്തിൽ പിടിച്ചുനിർത്തിയതെങ്കിൽ ആ ഫോർമുല പൊളിക്കാനായിരുന്നു ബിജെപി ശ്രമം. ജനതാദൾ പിളർന്നപ്പോൾ യാദവർ ലാലുവിന്റെ പിന്നിൽ അണിനിരന്നു.
പിന്നാക്ക കുറുമി-കോയിരി (കുശാഹ)ജാതിക്കാരായ നേതാക്കൾ സമതാപാർട്ടിയുണ്ടാക്കി. സമതാപാർട്ടിയുടെ രൂപീകരണത്തിൽ മുഖ്യ പങ്കു വഹിച്ചത് ജോർജ് ഫെർണാണ്ടസും നിതീഷ് കുമാറും ശരത് യാദവുമാണ്. ശരത് യാദവിന് യാദവസമുദായത്തിൽ കാര്യമായ ജനപിന്തുണയില്ല. ലാലു പ്രസാദ് യാദവിന് ബദലായി പിന്നാക്ക കുറുമി ജാതിക്കാരനായ നിതീഷ്കുമാറിനെ ഉയർത്തിക്കാട്ടി പിന്നാക്ക വോട്ടുബാങ്കിൽവിള്ളലുണ്ടാക്കാൻ സമതാപാർട്ടിക്കും അതുവഴി ബിജെപിക്കും കഴിഞ്ഞു. സമതാപാർട്ടിയാണു പിന്നീട് ജനതാദൾ (യുണൈറ്റഡ്) ആയി മാറിയത്.
ലാലുപ്രസാദ് യാദവിന്റെ ഭരണകാലത്ത് യാദവ ജാതിക്കാർക്കു മാത്രമേ ഗുണം കിട്ടിയുള്ളൂ എന്ന് മറ്റു പിന്നാക്ക ജാതിക്കാർ ആരോപിക്കുന്നു. യാദവവത്കരണം ആണ് നടന്നതെന്ന് അവർ ആരോപിക്കുന്നു.
പിന്നാക്ക ജാതിയിൽപ്പെട്ടവർക്കു ലാലുപ്രസാദ് യാദവിനെക്കാളും സ്വീകാര്യനാണ് നിതീഷ്കുമാർ. ഈ ലേഖകൻ 1990-കളിൽ ബിഹാറിൽ ഗവേഷണം നടത്തിയ കാലത്ത് ആദർശരാഷ്ട്രീയത്തിന്റെ പരിവേഷമായി ജനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നത് നിതീഷ് കുമാറിനെയാണ്.
കോട്ടയംകാരി സുറിയാനിക്രിസ്ത്യാനി പെണ്‍കുട്ടിയെ വിവാഹം കഴിച്ച സുശീൽകുമാർ മോദി ബിജെപിയുടെ സൗമ്യമുഖമാണ്. അദ്ദേഹം നിലപാടുകളിൽ മിതവാദിയുമാണ്. മറ്റു സംസ്ഥാനങ്ങളിൽ ബിജെപി നേതാക്കൾ വർഗീയരാഷ്ട്രീയം കളിക്കുന്നതുപോലെ ബിഹാറിലെ ബിജെപിക്കാർ വർഗീയരാഷ്ട്രീയം കളിക്കാത്തത് സുശീൽകുമാർ മോദിയുടെ നേതൃത്വത്തിന്റെ ഗുണമാണെന്നു പറയാം.
പസ്വാന്റെ അടവുനയം
വിവിധ ജാതികളുടെ സഖ്യവും മറു സഖ്യവും ആണ് ബിഹാറിൽ തെരഞ്ഞെടുപ്പു ഗോദായിൽ വിജയം നിശ്ചയിക്കുന്നത്. ബിജെപി, ജെഡിയു, ലോക് ജനശക്തി പാർട്ടി എന്നിവയായിരുന്നു എൻഡിഎ സഖ്യത്തിലുണ്ടായിരുന്നത്. സീറ്റ് തർക്കത്തെ തുടർന്ന് റാംവിലാസ് പസ്വാന്റെ ലോക് ജനശക്തി പാർട്ടി എൻഡിഎ വിട്ടുപോയി തനിയെ മത്സരിക്കുന്നു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും ഒപ്പം നില്ക്കും, പക്ഷേ, നിതീഷ് കുമാറിനെയും ജനതാദൾ യുവിനെയും എതിർക്കും’ എന്ന നയമാണ് അവരുടെ നേതാവ് ചിരാഗ് പസ്വാൻ സ്വീകരിച്ചിരിക്കുന്നത്. പട്ടികജാതിയിലെ പസ്വാൻ ജാതിക്കാരുടെ ഇടയിൽ മാത്രമേ രാംവിലാസ് പസ്വാനും ചിരാഗ് പസ്വാനും സ്വാധീനമുള്ളൂ. ചില ജെഡിയു സ്ഥാനാർഥികളെ തോൽപ്പിക്കാൻ പസ്വാന്റെ പാർട്ടിക്ക് സാധിച്ചേക്കും. അല്ലാതെ ഇലക്ഷനിൽ കാര്യമായ സ്വാധീനം ചെലുത്താൻ അവർക്കു കഴിയില്ല.
കൈവിട്ട രാഷ്ട്രീയ കളികൾക്ക് ബിജെപിയും തയാറാകില്ല. മുന്നാക്ക ജാതിക്കാരുടെ പിന്തുണകൊണ്ടു മാത്രം അധികാരത്തിൽ വരാൻ പറ്റില്ലെന്ന് അവർക്കറിയാം. ബിഹാറിലെ ജനസംഖ്യയിൽ 50 ശതമാനത്തിൽ കൂടുതൽ പിന്നാക്ക ജാതിക്കാരണ്.
കരുത്തുകാട്ടാൻ മഹാസഖ്യം
ഇത്തവണ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിന്റെ ഏറ്റവും വലിയ യോഗ്യത അദ്ദേഹം ലാലുപ്രസാദ് യാദവിന്റെ മകനാണെന്നുള്ളതാണ്. തേജസ്വിയുടെ അയോഗ്യതയും അതുതന്നെ. ഇത്തവണ ആറുസീറ്റിൽ സിപിഐയും നാലു സീറ്റിൽ സിപിഎമ്മും 19 സീറ്റിൽ സിപിഐ (എംഎൽ) ഗ്രൂപ്പുകളും മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നുണ്ട്. ബിഹാറിന്റെ തെക്കൻ മേഖലയിലെ ഭോജ്പുർ, ആറ, ഔറംഗബാദ്, ജഹനാബാദ്, നളന്ദ, നവാഡ, ഗയ, റോത്താസ്, മുംഗേർ എന്നീ ജില്ലകളിൽ സിപിഐ (എംഎൽ) ഗ്രൂപ്പുകൾ ശക്തമാണ്.
മേൽജാതിക്കാർക്ക് മേധാവിത്വമുള്ള ഗ്രാമങ്ങളിൽ പാവപ്പെട്ടവരെ വോട്ട് ചെയ്യാൻ പോലും ഭൂവുടമകൾ അനുവദിക്കുന്നില്ല. പാട്ന ജില്ലയിലെ തേനരി ഗ്രാമത്തിൽ പാവപ്പെട്ട കർഷകത്തൊഴിലാളികൾ ആദ്യമായി വോട്ട് ചെയ്യുന്നത് 1995-ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ്. അതും അന്ന് ചീഫ് ഇലക്ഷൻ കമ്മീഷണറായിരുന്ന ടി.എൻ. ശേഷന്റെ ശക്തമായ ഇടപെടലിനെ തുടർന്ന്. അന്ന് ബിഹാർ ഗ്രാമങ്ങളിൽ ഗവേഷണം നടത്തിയിരുന്ന ഈ ലേഖകൻ ടി. എൻ. ശേഷന് വോട്ട് നിഷേധത്തെപ്പറ്റി പല പ്രാവശ്യം കത്ത് എഴുതി. കത്തിലെ കാര്യം ഗൗരവമായി എടുത്ത ശേഷൻ കർശനമായ നടപടികൾ സ്വീകരിച്ചു.
ജനക്ഷേമപരിപാടികളുടെ പിൻബലത്തിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് നാലാമതൊരു അവസരംകൂടി വോട്ടർമാർ നൽകുമോ എന്നാണറിയേണ്ടത്. അട്ടിമറി വിജയം പ്രതീക്ഷിച്ച് മഹാസഖ്യവും വാശിയോടെ രംഗത്തുണ്ട്. തേജസ്വി യാദവിന്റെ തെരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിൽ ജനങ്ങൾ തടിച്ചുകൂടുന്നത് പുതിയൊരു പ്രതിച്ഛായ നൽകാൻ അദ്ദേഹത്തിനു കഴിയുമെന്നതിന്റെ സൂചനയാണ്.
ഡോ. ജോസ് ജെ. നെടുന്പാറ
(ലേഖകൻ ബിഹാറിലെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതിയും വർഗസമരങ്ങളും എന്ന വിഷയത്തിൽ കേരള യൂണിവേഴ്സിറ്റിയിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്.)