Friday, October 23, 2020 10:48 PM IST
ഐക്യരാഷ്ട്ര സംഘടനയുടെ രണ്ടാമത്തെ സെക്രട്ടറി ജനറൽ ആയിരുന്ന ഡാഗ് ഹാമർഷോൾഡ് പറഞ്ഞത് ഈ സംഘടന മനുഷ്യനെ ആസന്നമായ നരകത്തിൽനിന്നു രക്ഷിക്കാനാണ്, അല്ലാതെ സ്വർഗത്തിൽ ആനന്ദിപ്പിക്കാനുള്ളതല്ല എന്നാണ്. ഐക്യരാഷ്ട്ര സംഘടന(യുഎൻ) 75-ാം വാര്‍ഷികത്തിലേക്കു പാദമൂന്നുകയാണ്. 1945 ഒക്ടോബര്‍ 24ന് ഒപ്പുവയ്ക്കപ്പെട്ട യുഎന്‍ ചാര്‍ട്ടര്‍ അഥവാ ഭരണഘടനയ്ക്ക് 75 തികയുമ്പോള്‍ വലിയ പ്രതിസന്ധിയില്‍ക്കൂടി കടന്നുപോകാനാണു സംഘടനയുടെ വിധി.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അത്തരമൊരു യുദ്ധം ഇനിയുണ്ടാവരുതെന്ന മുഖ്യമായ ഉദ്ദേശ്യത്തോടെ 1945ല്‍ രൂപംകൊണ്ടതാണ് യുഎൻ. രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന് ഡി റൂസ്വെല്‍റ്റാണ് യുണൈറ്റഡ് നേഷൻസ് എന്ന പേര് ആദ്യം വിളിച്ചത്-1942 ജനുവരി ഒന്നിന്. അതിലെ അംഗസംഖ്യ അന്ന് 51 ആയിരുന്നത് ഇപ്പോള്‍ 193 ആയി.
സാമ്പത്തിക പ്രതിസന്ധി
റൂസ്വെല്‍റ്റിന്റെ ഇപ്പോഴത്തെ പിന്‍ഗാമി ഡോണള്‍ഡ് ട്രംപിന് ഐക്യരാഷ്ട്ര സഭയെ അത്ര താത്പര്യമില്ല. സംഘടനയ്ക്കുള്ള ഫണ്ട് 30 ശതമാനം വെട്ടിക്കുറച്ചുകൊണ്ടാണ് ഏറ്റവും അവസാനം ട്രംപ് യുഎന്നിനോടുള്ള അനിഷ്ടം പ്രകടമാക്കിയത്. ഫലമോ, യുഎന്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു.
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഒരു കമ്പനിയാണ് യുഎൻ എന്ന് കരുതുക. ഇപ്പോൾ ധാരാളം നിക്ഷേപകരുണ്ടെന്നും കരുതുക. എന്നാൽ, ഭാവി നിക്ഷേപത്തിന് ഒട്ടും പറ്റിയതല്ല ഈ കമ്പനിയെന്നും എളുപ്പം വിറ്റഴിക്കുന്നതായിരിക്കും ബുദ്ധിപരം എന്നുമാണ് ട്രംപിന്റെ ഇപ്പോഴത്തെ കാഴ്ചപ്പാട്.
യുഎന്നിലെ 37,000 ത്തോളം ഉള്ള ഉദ്യോഗസ്ഥര്‍ക്ക് നവംബറിലെ ശമ്പളം കിട്ടുമോ എന്നുപോലും നിശ്ചയമില്ലാത്ത സ്ഥിതിയിലാണ് ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയെന്നു വിലയിരുത്തലുകളുണ്ട്. അടിയന്തരമല്ലാത്ത സെമിനാറുകളും മറ്റും മാറ്റിവച്ചിരിക്കുകയാണ്. യാത്രകള്‍ വെട്ടിച്ചുരുക്കി. ന്യൂയോര്‍ക്കിലെ 38 നിലയുള്ള ആസ്ഥാനമന്ദിരത്തില്‍ കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 2019-21 കാലയളവില്‍ യുഎന്നിന്റെ മൊത്തം ബജറ്റ് വരുമാനത്തിന്റെ 27.89 ശതമാനം വരേണ്ടത് അമേരിക്കയില്‍നിന്നാണ്. അതു മുഴുവൻ നൽകുന്നില്ല എന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
പണമില്ലെങ്കില്‍ സമാധാന പദ്ധതികള്‍ക്കു നടുനായകത്വം വഹിക്കുക എന്ന ചുമതല നിര്‍വഹിക്കുക ബുദ്ധിമുട്ടാണെന്ന് യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വിലപിക്കുന്നു. 193 അംഗരാജ്യങ്ങളുണ്ടെങ്കിലും വരുമാനത്തിന്റെ 85 ശതമാനവും ഏഴു രാജ്യങ്ങളില്‍നിന്നാണ്. അമേരിക്ക -27.89 %, ചൈന -15.21%, ജപ്പാന് – 8.56%, ജര്‍മനി- 6.09%, ബ്രിട്ടന്- 5.78%, ഫ്രാന്‍സ്- 5.61%, ഇറ്റലി 3.30% എന്നിങ്ങനെയാണ് പ്രധാന രാജ്യങ്ങളുടെ സംഭാവന. യുഎൻ ബജറ്റിന്റെ 0.7 % മാത്രമാണ് ഇന്ത്യയുടെ വിഹിതം.
മേൽക്കോയ്മയും വീറ്റോയും
ജി 4 എന്നറിയപ്പെടുന്ന ഇന്ത്യ, ജപ്പാന്, ജര്‍മനി, ബ്രസീല്‍ രാജ്യങ്ങളുടെ ഗ്രൂപ്പ് രക്ഷാ സമിതിയിൽ സ്ഥിരാംഗത്വം ആഗ്രഹിക്കുന്നവരാണ്. വീറ്റോ അധികാരമില്ലെങ്കില്‍ യുഎന്‍ സംവിധാനംകൊണ്ടു വലിയ പ്രയോജനമില്ലെന്നതാണു വാസ്തവം. യുഎന്നിന്റെ പ്രസക്തി ഇല്ലാതാക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചിട്ടുള്ളത് സ്ഥിരാംഗങ്ങളെന്ന മേൽക്കോയ്മക്കാരും അവരുടെ വീറ്റോ അധികാരവുമാണ്. യുഎസ്, യുകെ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് സ്ഥിരാംഗങ്ങൾ. ഏതെങ്കിലും ഒരു പ്രമേയത്തെ രക്ഷാസമിതിയിലെ മൊത്തം 15 അംഗങ്ങളില്‍ 14 എണ്ണം വരെ അനുകൂലിച്ചാലും ഒരു സ്ഥിരാംഗം എതിര്‍ത്താല്‍ ആ പ്രമേയം പാസാകില്ല. അതാണ് വീറ്റോ.
കഴിഞ്ഞ ജനുവരി മുതൽ ഇന്ത്യ രക്ഷാ സമിതിയിലെ താത്കാലിക അംഗമാണ്. എന്നാൽ, ഇത് തികച്ചും ആലങ്കാരിക പദവി മാത്രമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയയില്‍നിന്ന് ഇനിയും എത്രകാലമാണ് ഇന്ത്യയെ മാറ്റി നിർത്താനാവുക എന്ന പ്രധാനമന്ത്രി മോദിയുടെ ചോദ്യം മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് രക്ഷാ സമിതിയിൽ സ്ഥിരഅംഗത്വത്തിന് എല്ലാ യോഗ്യതകളുമുണ്ട്. ലോകജനസംഖ്യയുടെ ആറിലൊന്ന് ഇന്ത്യക്കാരാണ്.
യുഎന്‍ സമാധാനസേനയിലേക്ക് ഏറ്റവും കൂടുതല്‍ സൈനികരെ നല്കുന്ന കാര്യത്തില്‍ ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാന് എന്നീ രാജ്യങ്ങള്‍ മുന്നിലാണ്. എന്നാല്‍, യുഎന്‍ ഉന്നതസമിതികളില്‍ ദക്ഷിണേഷ്യക്ക് പ്രാതിനിധ്യം കുറവാണ്. യുഎന്‍ നേതൃത്വത്തിലുള്ള വലിയൊരു സമാധാനസേന യുണൈറ്റഡ് നേഷന്‍സ് അസിസ്റ്റന്‍സ് മിഷന് ഇന്‍ അഫ്ഗാനിസ്ഥാന് എന്ന പേരില്‍ 2002 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാനില്‍ സമാധാനം മരീചികയായി തുടരുകയാണ്.
ചാക്കോയും ശശി തരൂരും
മലയാളികളും ഈ സംഘടനയുടെ ഉന്നത പദവികൾ അലങ്കരിച്ചിട്ടുണ്ട്. എഴുപതുകളിൽ പൊൻകുന്നംകാരൻ മംഗളം ചാക്കോയ്ക്കും പിന്നീട് ശശി തരൂരിനും സെക്രട്ടറി ജനറൽ പദവി കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ടിരുന്നു. കാഷ്മീർ പ്രശ്നം ഉയർത്തി എട്ടു മണിക്കൂർ പ്രസംഗിച്ച കൃഷ്ണമേനോനും കേരളത്തിന്റെ സംഭാവന തന്നെ. നെഹ്റുവിന്റെ സഹോദരിയായിരുന്ന വിജയ ലക്ഷ്മി പണ്ഡിറ്റ് പൊതുസഭയുടെ പ്രസിഡന്റായ ആദ്യ വനിതയാണ്.
യുഎന്‍ പൊതുസഭയുടെ മീറ്റിംഗുകള്‍ ഇപ്പോൾ വഴിപാടുകളാകുന്നു എന്ന ആക്ഷേപമുണ്ട്. പരസ്പരം കുറ്റപ്പെടുത്താനും ചെളി വാരിയെറിയാനും ഒരു വേദി എന്ന നിലയിലേക്ക് യുഎന്‍ പൊതുസഭ തരംതാണിരിക്കുന്നു എന്നാണ് ആക്ഷേപം.
ഡോ. സന്തോഷ് വേരനാനി