Wednesday, October 21, 2020 10:59 PM IST
ഹത്രാസിലെ പെൺകുട്ടിയുടെ ചിതയിലെ തീ അണയുന്നില്ല. അത് ചോളവയലുകൾക്കപ്പുറത്തേക്കു പുകഞ്ഞുകൊണ്ടിരിക്കുന്നു. ഹത്രാസ് സംഭവത്തിൽ ഇരയ്ക്കു നീതി ലഭിക്കുമെന്ന അമിതപ്രതീക്ഷ ആർക്കുമില്ല. പക്ഷേ, പ്രതിഷേധങ്ങളെ വിചാരിച്ചരീതിയിൽ തല്ലിക്കെടുത്താൻ കഴിയുന്നുമില്ല. അതിന്റെ പുതിയ ഉദാഹരണമാണ് ഇക്കഴിഞ്ഞദിവസം ഗാസിയാബാദിൽ നടന്നത്.
രാമായണമെഴുതിയ വാത്മീകിയുടെ വംശക്കാരായ 236 പേർ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബുദ്ധമതത്തിൽ ചേർന്നു. ഉള്ളതുപറഞ്ഞാൽ അരിശം തീർക്കാനാണ് അവർ മതംമാറിയത്. ഒപ്പം തങ്ങളുടെ നിസഹായാവസ്ഥ വിളിച്ചുപറയാനും. മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയും വാത്മീകി സമുദായത്തിൽ പെട്ടവളായിരുന്നു. ഹത്രാസിലെ ക്രൂരകൊലപാതകം തങ്ങളെ അത്രമാത്രം വേദനിപ്പിച്ചെന്നും ദരിദ്രരായ തങ്ങളുടെ സങ്കടം കേൾക്കാൻ ആരുമില്ലെന്നുമാണ് മതംമാറിയവരുടെ പരാതി. എത്ര ക്രൂരപാതകമായാലും പ്രതികൾ സവർണരാണെങ്കിൽ നീതി ലഭിക്കില്ലെന്ന യാഥാർഥ്യം ഉത്തരേന്ത്യയിലെ പ്രത്യകിച്ച് യുപിയിലെ അവർണർക്ക് അറിയാം. ദക്ഷിണേന്ത്യയിൽ ഇതൊന്നും നടക്കുന്നില്ലെന്നല്ല, പക്ഷേ, സർക്കാർ പരസ്യമായി സവർണരുടെ പക്ഷം ചേരുന്നത് അത്ര സാധാരണമല്ല.
ഹത്രാസിലെ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായിട്ട് ഒരു മാസം കഴിഞ്ഞു. രണ്ടാഴ്ചയ്ക്കുശേഷം മരിക്കുകയും ചെയ്തു. അന്നു മുതൽ ഇന്നുവരെ യോഗി സർക്കാർ സ്വീകരിച്ച നടപടികൾ സംശയകരമായിരുന്നു. ഓരോ ദിവസവും അത്തരം വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ മാധ്യമങ്ങളിൽനിന്ന് ഹത്രാസ് പടിയിറങ്ങുന്നുമില്ല.
എങ്ങനെ സംശയിക്കാതിരിക്കും
യുപിയിലെ സർക്കാരിനെ എങ്ങനെയാണ് സംശയിക്കാതിരിക്കുന്നത്. ഇക്കഴിഞ്ഞ 10ന് ബിബിസിയുടെ റിപ്പോർട്ടുകളിലൊന്നിന്റെ തലക്കെട്ട് ഒരു ചോദ്യമായിരുന്നു. ഒരു യുവതി മാനഭംഗത്തിനിരയായെന്നു തുടർച്ചയായി പറയുന്പോൾ പോലീസ് എന്തിനാണ് ഇല്ലെന്നു പറഞ്ഞുകൊണ്ടിരിക്കുന്നത്്?
ലളിതമായ ആ ചോദ്യത്തിന് ഇനിയും ഉത്തരമില്ല. യോഗിയുടെ വിചിത്രനടപടികൾ ഹത്രാസിന്റെ പേരിൽ രാജ്യത്തെ നാണംകെടുത്തിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് ഈ വാർത്ത പുറത്തുവന്നത്. ദിവസങ്ങൾക്കകം സംഭവത്തിന്റെ ഭയാനകത വെളിപ്പെട്ടു. പക്ഷേ, യുപി സർക്കാരിനെ പിന്നീടു നമ്മൾ കാണുന്നത് പ്രതികളുടെ പക്ഷത്ത് നിൽക്കുന്നതായിട്ടാണ്. ആഗ്ര പോലീസ്, ഹത്രാസ് ജില്ലാ മജിസ്ട്രേറ്റ്, യുപി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് എന്നിവ ചാടിക്കയറിപ്പറഞ്ഞത് അതു വ്യാജവാർത്തയാണെന്നാണ്. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അതായത് സംസ്ഥാന എഡിജിപി പ്രശാന്ത് കുമാർ രംഗത്തെത്തി. ഫോറൻസിക് റിപ്പോർട്ട് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞത് പെൺകുട്ടി മാനഭംഗത്തിനിരയായിട്ടില്ല എന്നാണ്. ഉത്തർപ്രദേശ് പോലീസിന്റെ ഈ വാദത്തെ എതിർത്ത ഡോക്ടറെ തെറിപ്പിച്ചത് ചൊവ്വാഴ്ചയാണ്. അലിഗഡ് മുസ്ലീം സർവകലാശാലയുടെ കീഴിലുള്ള ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അസീം മാലിക്കിനെയാണ് പുറത്താക്കിയത്. മാനഭംഗക്കേസുകളിൽ 96 മണിക്കൂറിനുള്ളിൽ സാന്പിൾ ശേഖരിക്കണമെന്നു നിയമമുള്ളതാണ്. അതു നടത്തിയില്ല. സംഭവം നടന്ന് 11 ദിവസത്തിനുശേഷം ശേഖരിച്ച സാന്പിളുകൾ പരിശോധിച്ചുനടത്തിയ ഫോറൻസിക പരിശോധനയുടെ ഫലത്തിനു സാധുതയില്ലെന്നാണ് ഡോക്ടർ ചൂണ്ടിക്കാട്ടിയത്. ഡോക്ടർ പറഞ്ഞത് തെറ്റാണെന്ന് ഇതുവരെ വിദഗ്ധർ പറഞ്ഞിട്ടുമില്ല. എഡിജിപിയെ ഈ പ്രസ്താവനയുടെ പേരിൽ കോടതി ശാസിക്കുകയും ചെയ്തു. പറഞ്ഞിട്ടു കാര്യമില്ല, ഡോക്ടർ തെറിച്ചു. ഇതൊക്കെയും നടക്കുന്നത് ഭരണകൂടം അറിയാതെയാണോയെന്നു കരുതാൻ ന്യായമില്ല.
പ്രതികരണം വേണ്ട പ്രതിഷേധവും
സർക്കാരിനു താത്പര്യമില്ലാത്ത കേസുകളിൽ പ്രതികരണവും പ്രതിഷേധവും വാർത്തയും ഉണ്ടാകരുതെന്നാണ് യോഗി ആദിത്യനാഥ് ആഗ്രഹിക്കുന്നത്. വാർത്ത റിപ്പോർട്ടു ചെയ്യാൻ ഡൽഹിയിൽനിന്നു യുപിയിലേക്കു പോയ മാധ്യമപ്രവർത്തകൻ അറസ്റ്റിലായിട്ടു രണ്ടാഴ്ചയായി. മഥുര കോടതി ജുഡീഷൽ കസ്റ്റഡി രണ്ടാഴ്ചത്തേക്കുകൂടി നീട്ടിയിരിക്കുകയാണ്. മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ളവർക്കെതിരെ പലരും പ്രതീക്ഷിച്ചിരുന്നതുപോലെ ദേശദ്രോഹക്കുറ്റംവരെ ചുമത്തപ്പെട്ടിട്ടുമുണ്ട്. ഹത്രാസിലെ ഇരയുടെ വീട്ടിലേക്കു പുറപ്പെട്ട രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും നേരിടേണ്ടിവന്ന എതിർപ്പുകളും രാജ്യം കണ്ടതാണ്. ഏറ്റവും ഭയാനകമായ കാര്യം കുറ്റവാളികൾക്ക് അനുകൂലമായും പെൺകുട്ടിയുടെ കുടുംബത്തിന് പ്രതികൂലമായും നില്ക്കുന്നത് ഭരണപക്ഷത്തെയും ഉദ്യോഗസ്ഥരിലെയും ഉന്നതരാണ് എന്നതാണ്. ഹത്രാസ് ജില്ലാ മജിസ്ട്രേറ്റ് പെൺകുട്ടിയുടെ വീട്ടുകാരെ പറഞ്ഞതു മാറ്റിപ്പറയാൻ ഭീഷണിപ്പെടുത്തുന്നത് പരസ്യമായിട്ടാണ്.
"മാധ്യമപ്രവർത്തകർ രണ്ടുദിവസത്തിനകം ഇവിടെനിന്നു പോകും. പകുതിപേർ പോയിക്കഴിഞ്ഞു. രണ്ടുമൂന്നു ദിവസത്തിനകം ബാക്കിയുള്ളവരും പോകും. പിന്നെ ഞങ്ങളൊക്കെയേ കാണൂ. പറഞ്ഞതിൽ ഉറച്ചുനിലക്കണമോയെന്ന കാര്യം നിങ്ങൾക്കു തീരുമാനിക്കാം.' ഒരു ജനാധിപത്യരാജ്യത്ത് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള വാക്കുകൾ!
വാദി പ്രതിയാകുമോ
പെൺകുട്ടിയെ കൊന്നത് അവളുടെ മാതാപിതാക്കളാണെന്നാണ് പ്രതികൾ പറയുന്നത്. മുഖ്യപ്രതി സന്ദീപ് താക്കൂർ പോലീസിനെഴുതിയ കത്തിൽ പറഞ്ഞത്, പെൺകുട്ടിയും താനും സുഹൃത്തുക്കളായിരുന്നെന്നും ഈ ബന്ധത്തെ എതിർത്തിരുന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ അവളെ കൊന്നു എന്നുമാണ്. ക്രൂരമായി മാനഭംഗപ്പെടുത്തിയും നട്ടെല്ലു തകർത്തും നാവു മുറിച്ചും മാതാപിതാക്കൾതന്നെ മകളെ കൊന്നുവെന്നുമാണ് ആ പറഞ്ഞതിനർഥം. സവർണരായ താക്കൂർ വിഭാഗത്തിൽപ്പെട്ടെ യുവാവുമായുള്ള സുഹൃദ്ബന്ധം തടയാൻ താഴ്ന്ന ജാതിക്കാരായ പെൺകുട്ടിയുടെ മാതാപിതാക്കൾ അവളെ കൊന്നു എന്നു വിശ്വസിക്കണം.! അതും ഇത്ര കിരാതമായിത്തന്നെ മകളെ മാതാപിതാക്കൾ കൊന്നു എന്നും വിശ്വസിക്കണം. ഇതിനു പിൻബലമായി പെൺകുട്ടിയുടെ സഹോദരനും പ്രതിയും തമ്മിൽ ഫോൺവിളി നടത്തിയെന്നും പോലീസ് ആവേശപൂർവം വെളിപ്പെടുത്തിയിട്ടുണ്ട്. യോഗിയുടെ പാർട്ടിയുടെ കീഴിലാണ് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ എന്നതുകൊണ്ടാകാം, ജുഡീഷൽ അന്വേഷണം മതിയെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടെ ഒക്ടോബർ നാലിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. എന്തായാലും സിബിഐ അന്വേഷണം തുടരുകയാണ്. ആദ്യം തന്നെ യുപി സർക്കാർ പറഞ്ഞത്, ഇത് വൻഗൂഢാലോചനയാണ് എന്നാണ്. വെറും ഗൂഢാലോചനയല്ല, ഹത്രാസിൽ ജാതി അടിസ്ഥാനത്തിലുള്ള കലാപം കുത്തിപ്പൊക്കാനും യോഗി സർക്കാരിനെ അവഹേളിക്കാനും ആസൂത്രണം ചെയ്ത അന്തർദേശീയ ഗൂഢാലോചന. രാജ്യത്തെ നടുക്കിയ കേസിൽ പോലീസ് തയാറാക്കിയ എഫ്ഐആറിൽ ഈ ഗൂഢാലോചനക്കുറ്റം ഉൾപ്പെടുത്തിയിട്ടുമുണ്ട്. എന്തായാലും കേസിന്റെ അന്തിമഫലം എന്താകുമെന്ന കാര്യത്തിലുള്ള ഉത്കണ്ഠ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർക്കു മാത്രമല്ല ഉള്ളത്.
ഉന്നാവിനു പിന്നാലെ
ഉന്നാവ് മാനഭംഗക്കേസിൽ ബിജെപി നേതാവിനെ രക്ഷിക്കാൻ യോഗി നടത്തിയ ലജ്ജാകരമായ നീക്കങ്ങളും രാജ്യത്തുണ്ടായ പ്രതിഷേധങ്ങളുമൊക്കെ മറക്കാൻ സമയമായിട്ടില്ല. 2017 ജൂണിലായിരുന്നു അത്. ബിജെപി നേതാവായിരുന്ന കുൽദീപ് സിംഗ് സെനഗർ ജീവപര്യന്തം ശിക്ഷയുടെ ഭാഗമായി ഇപ്പോൾ ജയിലിലാണ്. മാനഭംഗത്തിനിരയായ പെൺകുട്ടിയെ മാത്രമല്ല, അവളുടെ പിതാവിനെയും കൊന്നു. പെൺകുട്ടിയുടെ പിതാവാണ് കുറ്റവാളിയെന്നു സ്ഥാപിക്കാൻ അന്നും ശ്രമം നടന്നിരുന്നു. തൊട്ടുപിന്നാലെ, പെൺകുട്ടിയുടെ ബന്ധുക്കൾക്കുനേരെ വധശ്രമം. ഒടുവിൽ സഹായിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം സുപ്രീം കോടതി ചീഫ് ജസ്റ്റീസിനു കത്തെഴുതേണ്ടിവന്നു. അതാണ് വഴിത്തിരിവായത്.
ഒരു കാര്യം ഉറപ്പാണ്. ഭരണകൂടം എതിരു നില്ക്കുന്ന കേസിൽ വിജയിക്കാൻ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും എളുപ്പമല്ല. യുപിയിൽ ഒട്ടും എളുപ്പല്ല. പക്ഷേ, അസാധ്യമല്ല. യുപിയിലെ സർക്കാർ സംവിധാനങ്ങൾ ഒറ്റക്കെട്ടായി നിന്നിട്ടും രക്ഷപ്പെടാൻ കഴിയാതെ ഉന്നാവ് കേസിലെ കുറ്റവാളി അഴിയെണ്ണിയത് അതിന് ഉദാഹരണമാണ്.
ജോസ് ആൻഡ്രൂസ്