Wednesday, October 21, 2020 12:42 AM IST
പെരുകുന്ന പൊതുകടം ഇന്ത്യക്കു കനത്ത വെല്ലുവിളിയാകുന്നു. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ജിഡിപിയുടെ തകർച്ച രൂക്ഷമാകുന്നതും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നുണ്ട്. ഇന്ത്യയുടെ പൊതുകടം ഈ സാമ്പത്തിക വർഷം അവസാനത്തോടെ ജിഡിപിയുടെ 90 ശതമാനമാകുമെന്നാണ് ഐഎംഎഫ് പ്രവചിച്ചിരിക്കുന്നത്. 2023 മാർച്ചാകുമ്പോഴേക്കും രാജ്യത്തിന്റെ പൊതു കടം ജിഡിപിയുടെ 40 ശതമാനത്തിൽ ഒതുക്കണമെന്നായിരുന്നു 2017ലെ ഫിസ്കൽ റസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്റ് റൂൾസ് നിർദേശിച്ചിരുന്നത്. എന്നാൽ നോട്ട് നിരോധനം മുതൽ തകർന്നു തുടങ്ങിയ ജിഡിപി വളർച്ചാനിരക്ക് അവസാനം കോവിഡ് ബാധയിൽപരിതാപകരമായ അവസ്ഥയിലാണ് എത്തിനിൽക്കുന്നത്. 64,530 രൂപയോളമാണ് രാജ്യത്തിന്റെ ആളോഹരി കടബാധ്യത. ഒരോ സെക്കൻഡിലും രാജ്യം 1,53,885 രൂപയെങ്കിലും പലിശയിനത്തിൽ നൽകുന്നുവെന്നും കണക്കുകൾ തെളിയിക്കുന്നു.
ജൂണിൽ 101.3 ലക്ഷം കോടി
ധനമന്ത്രാലയം സെപ്റ്റംബർ 18ന് പുറത്തിറക്കിയ പബ്ലിക് ഡെബ്റ്റ് മാനേജ്മെന്റ് 2020 ഏപ്രിൽ-ജൂൺ ത്രൈമാസ റിപ്പോർട്ട് അനുസരിച്ച് ഈ വർഷം മാർച്ച് അവസാനം 94,62,265 കോടിരൂപയായിരുന്ന പൊതു കടം ജൂൺ അവസാനിക്കുമ്പോൾ 1,01,35,600 കോടിയായി വർധിച്ചു. 7.1 ശതമാനത്തിന്റെ വർധനയാണ് ഇക്കാലയളവിൽ മാത്രമുണ്ടായത്. ഐഎംഎഫിന്റെ ഫിസ്കല്‍ അഫയേഴ്സ് ഡയറക്ടര്‍ വിക്ടര്‍ ഗാസ്പർ അടുത്തിടെയാണ് ഇന്ത്യയുടെ പൊതുകടം അടുത്ത മാര്‍ച്ചോടെ ജിഡിപിയുടെ 90 ശതമാനമാകുമെന്ന് മുന്നറിയിപ്പ് നൽകിയത്. 1991നു ശേഷം ഒരിക്കല്‍ പോലും ഇന്ത്യയുടെ പൊതുകടം ജിഡിപിയുടെ 80 ശതമാനത്തിലധികമായിട്ടില്ല. 2001-05 കാലത്ത് 75 ശതമാനത്തിലധികമായിരുന്നത് ഒഴിച്ചാല്‍ ശരാശരി 70 ശതമാനത്തില്‍ പൊതുകടം നിര്‍ത്താന്‍ ഇന്ത്യക്കു കഴിഞ്ഞിരുന്നു.
ആഭ്യന്തര കടം 86 ലക്ഷം കോടി
2020 ഏപ്രിൽ-ജൂൺ ത്രൈമാസ റിപ്പോർട്ട് അനുസരിച്ച് ആഭ്യന്തര വായ്പകൾ ഇക്കാലയളവിൽ 80,19,959 കോടിയിൽനിന്ന് 86,03,657 കോടിയായാണ് കൂടിയത്. 7.3 ശതമാനമാണ് വർധന. വിദേശത്തുനിന്നുള്ള വായ്പകൾ 5,85,325 കോടിയിൽനിന്ന് 6,25,056 കോടിയായും വർധിച്ചു. 6.8 ശതമാനം വർധനയുണ്ടായി. ഈ വർഷം ജൂണിലെ കണക്കനുസരിച്ച് ആഭ്യന്തര കടത്തിന്റെ 39 ശതമാനവും വാണിജ്യ ബാങ്കുകളിൽനിന്നാണ്. ഇൻഷ്വറൻസ് കമ്പനികളിൽനിന്ന് 26.2 ശതമാനവും റിസർവ് ബാങ്കിൽനിന്ന് 14.7 ശതമാനവും കടമെടുത്തിട്ടുണ്ട്.
2019 മാർച്ചിൽ വിദേശ കടം ജിഡിപിയുടെ 19.8 ശതമാനമായിരുന്നെങ്കിൽ 2020 മാർച്ചിൽ 20.6 ശതമാനമായി ഉയർന്നു. വിവിധ രാജ്യങ്ങളിൽനിന്നും ഐഎംഎഫ്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, ലോക ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളിൽനിന്നുമൊക്കെയാണ് കടമെടുക്കുന്നത്.
ജിഡിപി തളർച്ച
1991 മുതൽ 2019 വരെ ശരാശരി 6.5 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്ന ഇന്ത്യൻ ജിഡിപിയാണ് ഇപ്പോൾ 10.3 ശതമാനം ചുരുങ്ങുന്ന അവസ്ഥയിലെത്തിയിരിക്കുന്നത്. ഇതുവഴി സമ്പദ്വ്യവസ്ഥയ്ക്കുമേലുള്ള കടത്തിന്റെ ആഘാതം കൂടുന്നു. വിദേശത്തുനിന്നായാലും ആഭ്യന്തര വിപണിയിൽനിന്നായാലും പൊതുകടം പലിശയടക്കം തിരിച്ചു നൽകണം. ഇപ്പോൾ പലിശനിരക്കിൽ വലിയ വർധനയില്ല എന്നത് ആശ്വാസം നൽകുന്നുണ്ട്. എന്നിരുന്നാലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കടം തിരിച്ചു കൊടുക്കാന്‍ വീണ്ടും കടം എടുക്കേണ്ട അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. ഇത്തരത്തിൽ കടബാധ്യത കൂടുന്നത് രാജ്യത്തിന്റെ റേറ്റിംഗിനെയും ബാധിക്കും. ജിഡിപിയുടെ 70 ശതമാനത്തിനടുത്ത് പൊതുകടം ക്രമീകരിക്കണമെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്.
ഐഎംഎഫ് റിപ്പോർട്ടനുസരിച്ച് കടബാധ്യതയിൽ 2019ൽ 170 രാജ്യങ്ങളിൽ 94-ാം സ്ഥാനത്താണ് ഇന്ത്യ. ലോകബാങ്കിന്റെ പഠനമനുസരിച്ച് രാജ്യങ്ങളുടെ പൊതു കടം 77 ശതമാനത്തിലും അധികരിച്ചാൽ തുടർന്നുള്ള ഓരോ ശതമാന ത്തിനും 0.017 ശതമാനംകണ്ട് ജിഡിപി യിൽ കുറവുണ്ടാകും.
വരുമാനക്കുറവ്
നികുതി വരുമാനത്തിലടക്കം വൻ കുറവുണ്ടായതാണ് ഇപ്പോൾ രാജ്യത്തിന്റെ കടബാധ്യത കുതിച്ചുയരാൻ ഇടയാക്കുന്നത്. കോവിഡ് ലോക്ക്ഡൗൺ വരുമാനക്കുറവിന് ആക്കംകൂട്ടി. എന്നാൽ ചെലവുകൾ കൂടുകയും ചെയ്തു. ഇതുമൂലം ധനക്കമ്മി ഈ വർഷം ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 8.70 ലക്ഷം കോടി രൂപയായി. നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിനെക്കാൾ 109.3 ശതമാനമാണ് ധനക്കമ്മി അധികരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ഓഗസ്റ്റ് അവസാനം ധനക്കമ്മി 7.96 ലക്ഷം കോടി രൂപയായിരുന്നു. ഇത് കഴിഞ്ഞ വർഷത്തെ ബജറ്റ് എസ്റ്റ്മേറ്റിനെക്കാൾ 78.7 ശതമാനമായിരുന്നു.
ഈ വർഷം ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ നികുതി വരുമാനം 2.84 ലക്ഷം കോടി രൂപയും ചെലവ് 12.5 ലക്ഷം കോടി രൂപയുമായിരുന്നു. 11.3 ലക്ഷം കോടി രൂപ റവന്യു ചെലവുകളായിരുന്നു. 1.34 ലക്ഷം കോടി രൂപ മാത്രമാണ് മൂലധന ചെലവുണ്ടായത്. റവന്യു ചെലവിൽ 2.37 ലക്ഷം കോടി രൂപയും പലിശയിനത്തിലാണ്. 1.3 ലക്ഷം കോടിരൂപ പ്രധാനപ്പെട്ട സബ്സിഡികൾക്കും ചെലവാക്കി.
കടത്തിന്റെ അപകടം
രാജ്യങ്ങൾ കടമെടുക്കുന്നത് വലിയ കുഴപ്പമുള്ള കാര്യമൊന്നുമല്ല. അമേരിക്കയും ജപ്പാനുമെല്ലാം വൻതോതിൽ വായ്പകളെടുക്കുന്നുണ്ട്. എന്നാൽ കടമെടുത്ത് എങ്ങിനെ ചെലവഴിക്കുന്നു എന്നതാണ് പ്രധാനം. കടമെടുത്ത പണം മൂലധനമായി ചെലവഴിക്കുകയും അതുവഴി തൊഴിലും ഉത്പാദനവും കൂടുകയും ചെയ്താൽ രാജ്യം വളരുകയും കടത്തിന്റെ തിരിച്ചടവ് വലിയ ബാധ്യതയല്ലാതായി മാറുകയും ചെയ്യും. കാർഷിക ലോണെടുത്ത് വിവാഹം നടത്തുകയും വീടു പണിയുകയും ചെയ്യുന്ന കർഷകനുണ്ടാകുന്ന ദുരവസ്ഥ തന്നെയായിരിക്കും കടംവാങ്ങി ശമ്പളം കൊടുക്കുകയും സബ്സിഡി നൽകുകയും ചെയ്യുന്ന സർക്കാരിനും ഉണ്ടാവുക. നിർഭാഗ്യവശാൽ ഇന്ത്യ ഗവൺമെന്റ് ഇതേ പാതയിലാണ്. കോവിഡ് കാലത്ത് പ്രഖ്യാപിച്ച സഹായപദ്ധതികൾക്കും ഇപ്പോൾ കേന്ദ്ര ജീവനക്കാർക്ക് പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങൾക്കുമെല്ലാം പലിശയ്ക്കെടുത്ത പണമാണ് ഉപയോഗിക്കുന്നത്.
ജിഎസ്ടി വരുമാനം കുത്തനെ ഇടിഞ്ഞതിന്റെ ആഘാതം പരിഹരിക്കാൻ സംസ്ഥാനങ്ങൾക്കും കടമെടുത്തു നൽകുന്നു. സാമ്പത്തിക വളർച്ച കൈവരിക്കാൻ വായ്പയെടുത്ത് അടിസ്ഥാനമേഖലയുടെ വികസനത്തിന് ചെലവഴിക്കുകയാണ് വേണ്ടത്. റോഡുകളും പാലങ്ങളും റെയിൽവേയുമടക്കമുള്ള അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങളും ഉത്പാദനക്ഷമമായ നിക്ഷേപങ്ങളും നടത്താനാണ് കടമെടുക്കേണ്ടത്. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അതിനു കഴിയുന്നില്ല. ഇത് വരും വർഷങ്ങളിൽ കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലേക്കായിരിക്കും രാജ്യത്തെ നയിക്കുക.
ഇന്ത്യയുടെ പൊതുകടം
(കോടി രൂപയിൽ)
വർഷം തുക
2011-12 5917279
2012-13 6659778
2013-14 7566767
2014-15 8334829
2015-16 9475280
2016-17 10524777
2017-18 11740614
2018-19 13023102
2020 (ജൂൺ 10135600
സി.കെ. കുര്യാച്ചൻ