Tuesday, October 20, 2020 12:22 AM IST
ലോകം വിനോദസഞ്ചാരത്തിലൂടെ പ്രാദേശിക വികസനം എന്ന ആശയം ചര്‍ച്ചചെയ്തു തുടങ്ങുമ്പോള്‍ കേരളം ആ രംഗത്തു ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. കേരളത്തിലെ ഉത്തരവാദിത്വടൂറിസം മിഷന് പ്രവര്‍ത്തനങ്ങളിലൂടെ നാം ആ രംഗത്തു മുന്നേറി. ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ പ്രാദേശിക സമൂഹത്തിനു ലഭ്യമാക്കുക, ദോഷഫലങ്ങള്‍ പരമാവധി കുറയ്ക്കുക എന്നതാണ് ഉത്തരവാദിത്വ ടൂറിസം മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം.
ഒരുനാടിന്റെ പരിസ്ഥിതിയെയും സംസ്കാരത്തെയും പൈതൃകത്തെയും സംരക്ഷിച്ചുകൊണ്ടു തദ്ദേശീയര്‍ക്കു ടൂറിസം വഴി തൊഴിലും വരുമാനവും ഉറപ്പുവരുത്തി ആ പ്രദേശത്തെ ടൂറിസ്റ്റുകള്‍ക്ക് ആസ്വദിക്കാനും തദ്ദേശീയര്‍ക്കു നന്നായി ജീവിക്കാനും കഴിയുന്ന സ്ഥലമാക്കി മാറ്റുക എന്നുള്ളതാണ് ഉത്തരവാദിത്വ ടൂറിസത്തിന്റെ പ്രധാന ലക്ഷ്യം. സാമ്പത്തികം, സാമൂഹികം, പാരിസ്ഥിതികം എന്നിങ്ങനെ മൂന്ന് അടിസ്ഥാന ഉത്തരവാദിത്വങ്ങളില്‍ ഊന്നിയുള്ളതാണ് ഉത്തരവാദിത്വ ടൂറിസത്തിന്റെ പ്രവര്‍ത്തനങ്ങള്‍. 2002 ലെ കേപ്പ് ടൗണ്‍ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവാദിത്വ ടൂറിസം ലോകത്തെമ്പാടും നടപ്പാക്കപ്പെടുന്നത്.
2008ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തിലെ നാല് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ (കുമരകം, കോവളം, വൈത്തിരി, തേക്കടി) ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
2017ല്‍ ഇതിന്റെ വിവിധ ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയശേഷം പോരായ്മകള്‍ പരിഹരിച്ച് ഉത്തരവാദിത്വ ടൂറിസം കേരളത്തിലുടനീളം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. അതു നടപ്പാക്കുന്നതിനായി 2017 ജൂലൈ 27ന് ഉത്തരവാദിത്വ ടൂറിസം മിഷന് രൂപീകരിച്ചു. 2017 ഒക്ടോബര്‍ 20നു കുമരകത്ത് ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ആ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് മൂന്നു വര്‍ഷം പൂര്‍ത്തിയാവുകയുമാണ്. മൂന്നുവര്‍ഷം കൊണ്ടു ഗ്രാമീണ വികസനരംഗത്ത് ഇതു വലിയ മാറ്റമാണു സൃഷ്ടിച്ചത്.
ടൂറിസം ഗ്രാമം പദ്ധതികള്‍
ടൂറിസം വികസന പ്രക്രിയയില്‍ പ്രാദേശിക പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ‘പെപ്പര്‍’ എന്ന ചുരുക്കെഴുത്തില്‍ അറിയപ്പെടുന്ന ‘പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി പ്ലാനിംഗ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്പോൺസിബിള് ടൂറിസം’ എന്ന പദ്ധതിയും മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമം പദ്ധതിയും. പെപ്പര്‍ ഒരു താലൂക്കിലോ പഞ്ചായത്ത് പ്രദേശത്തോ നടപ്പാക്കുമ്പോള്‍, മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമം പദ്ധതി ഒരു പഞ്ചായത്ത് പ്രദേശത്തോ ഒരു പ്രത്യേക വാര്‍ഡിലോ ദ്വീപ് പോലുള്ള ടൂറിസം സാധ്യതാ പ്രദേശങ്ങളിലോ നടപ്പാക്കപ്പെടുന്നു. ഈ പദ്ധതികളിലൂടെ പ്രാദേശിക വികസനത്തിനു ടൂറിസം ഉപയുക്തമാക്കുന്നതിനുള്ള പദ്ധതികള്‍ രൂപപ്പെടുത്തുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുമായി സംയോജിപ്പിച്ച് അവ നടപ്പാക്കുകയും ചെയ്യുന്നു.
പ്രദേശത്തെ ടൂറിസം സാധ്യതകള്‍ രേഖപ്പെടുത്തുന്നതിനായി ടൂറിസം റിസോഴ്സ് മാപ്പിംഗ് നടക്കുന്നു, ടൂറിസം റിസോഴ്സ് ഡയറക്ടറി തയാറാക്കുന്നു, ടൂര്‍ പാക്കേജുകള്‍ തയാറാക്കുന്നു, പ്രദേശവാസികള്‍ക്കായി വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു, ടൂറിസം വികസന പദ്ധതികള്‍ തയാറാക്കുന്നു, അവ നടപ്പാക്കുന്നു എന്നിങ്ങനെ ടൂറിസം ആസൂത്രണം മുതല്‍ നിര്‍വഹണം വരെയുള്ളവയിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്തുന്ന പദ്ധതികളാണ് പെപ്പറും മോഡല്‍ ആര്.ടി. വില്ലേജും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്തരവാദിത്വ ടൂറിസം എന്ന ആശയം പ്രചരിപ്പിക്കാനും അതിന്റെ ഭാഗമായി യൂണിറ്റുകളുടെ എണ്ണത്തില്‍ കുതിച്ചുകയറ്റം നടത്താനും മിഷനു കഴിഞ്ഞു. കള്‍ച്ചറല്‍ യൂണിറ്റുകള്‍, കരകൗശല നിര്‍മാണ യൂണിറ്റുകള്‍, പേപ്പര്‍ ബാഗ് യൂണിറ്റുകള്‍, തുണി സഞ്ചി നിര്‍മാണ യൂണിറ്റുകള്‍, നെയ്ത്തു യൂണിറ്റുകള്‍, ജൈവ പച്ചക്കറി ഉത്പാദന യൂണിറ്റുകള്‍, മൂല്യ വര്‍ധിത ഭക്ഷ്യോത്്പന്ന നിര്‍മാണ യൂണിറ്റുകള്‍, ഇളനീര് യൂണിറ്റുകള്‍, ആര്‍ടി ഷൊഫേര്സ്, പ്രാദേശിക ടൂര്‍ ലീഡേഴ്സ്, ടൂറിസം അനുബന്ധ സര്‍വീസ് യൂണിറ്റുകള്‍, മെടഞ്ഞ ഓല വിതരണം ചെയ്യുന്ന യൂണിറ്റുകള്‍ എന്നിങ്ങനെ ടൂറിസം മേഖലയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടു കിടക്കുന്ന വ്യത്യസ്തങ്ങളായ 20,000 യൂണിറ്റുകള്‍ ഇപ്പോള്‍ ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
പ്രാദേശിക ടൂര്‍ പാക്കേജുകള്‍
പൂര്‍ണമായും കേരളത്തിലെ ഗ്രാമീണ ജീവിതം വിനോദസഞ്ചാരികള്‍ക്ക് അനുഭവവേദ്യമാകുന്ന ടൂര്‍ പാക്കേജുകളാണ് ഉത്തരവാദിത്വ ടൂറിസം മിഷന് നടപ്പാക്കുന്നത്. ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ചിട്ടില്ലാത്ത പലയിടങ്ങളിലും ഉത്തരവാദിത്വ ടൂറിസം മിഷന് ടൂര്‍ പാക്കേജുകള്‍ നടത്തുന്നു. അവിടത്തെ വീടുകളില്‍ പപ്പടം ഉണ്ടാക്കുന്നതും ഓല മെടയുന്നതും കാണാന്‍ വിദേശ സഞ്ചാരികള്‍ വരുന്നു. അതിലൂടെ അവര്‍ വരുമാനം നേടിത്തുടങ്ങിയിരിക്കുന്നു. വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജുകള്‍ കേരളത്തിലുടനീളം വ്യാപിപ്പിച്ചിരിക്കുകയാണ്. ഈ പാക്കേജുകളുമായി 850 കുടുംബങ്ങള്‍ പ്രത്യക്ഷമായി ടൂറിസം മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആകെ 1469 പാക്കേജുകള്‍ മൂന്നുവര്‍ഷംകൊണ്ടു നടത്തിയപ്പോള്‍ 64,800 വിദേശ ടൂറിസ്റ്റുകളും 24,812 ആഭ്യന്തര ടൂറിസ്റ്റുകളും ഈ പാക്കേജുകളുടെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ എത്തി. അതുവഴി 3.5 കോടി രൂപയുടെ വരുമാനം സാധാരണക്കാരായ പരമ്പരാഗത തൊഴിലാളികള്‍ക്ക് ലഭിച്ചു. ഈ നാട്ടിലെ അസംഖ്യം ഉത്സവങ്ങളും പെരുന്നാളുകളും മറ്റിതര കലാപ്രവര്‍ത്തനങ്ങളും കണ്ടു സഞ്ചാരികള്‍ക്ക് ഇവിടത്തെ രാത്രികാല ജീവിതം ആസ്വദിക്കാന്‍ കഴിയുംവിധം പാക്കേജുകളുണ്ട്.
സ്ത്രീപക്ഷ മുന്നേറ്റങ്ങള്‍
ടൂറിസം മേഖലയിലെ സ്ത്രീശക്തീകരണത്തിന് വലിയ ഇടപെടലാണ് മിഷന് നിര്‍വഹിച്ചത്. ആയിരക്കണക്കിനു സ്ത്രീകള്‍ ഉത്തരവാദിത്വ ടൂറിസം മിഷന് പ്രവര്‍ത്തനങ്ങളിലൂടെ വരുമാനം നേടുന്നു. ആകെയുള്ള 20,000 യൂണിറ്റുകളില്‍ 76 ശതമാനം യൂണിറ്റുകളും സ്ത്രീകള്‍ നയിക്കുന്നു. പരിശീലനം നേടിയവരില്‍ 90 ശതമാനം സ്ത്രീകളാണ്. കമ്യൂണിറ്റി ടൂര്‍ ലീഡര്‍മാരില്‍ ഏറിയ പങ്കും സ്ത്രീകളാണ്. പ്രാദേശികമായുള്ള സ്ത്രീകളുടെ കലാഗ്രൂപ്പുകളാണ് ഇന്ന് ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ റിസോര്‍ട്ടുകളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നത്. ആര്‍ടി മിഷന്റെ പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സണ്‍മാരും പരിശീലകരും മഹാഭൂരിപക്ഷവും സ്ത്രീകളാണ്.
കേരളത്തിലെ വീട്ടമ്മമാരുടെ പാചക കൈപ്പുണ്യം ലോകത്തിന് അനുഭവവേദ്യമാക്കിയതാണ് എത്നിക് കുസീന്‍ പദ്ധതിയുടെ പ്രത്യേകത. ടൂറിസ്റ്റുകള്‍ക്ക് തനി നാടന്‍ കേരളീയ വിഭവങ്ങള്‍ കേരളീയ ഭവനങ്ങളില്‍ എത്തി ആസ്വദിക്കാന്‍ പദ്ധതിയിലൂടെ കഴിയുന്നു. ഒപ്പം വീട്ടമ്മമാര്‍ക്ക് അതൊരു വരുമാന മാര്‍ഗവും ആവുകയാണ്.
നാല് അന്താരാഷ്ട്ര അവാര്‍ഡുകളും മൂന്ന് നാഷണല്‍ അവാര്‍ഡുകളും ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകളാണ് കേരളത്തിലെ ഉത്തരവാദിത്വ ടൂറിസം മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒരുനാട്ടിലെ ജനങ്ങള്‍ ആ നാട്ടില്‍ നടക്കുന്ന ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഗുണ ഭോക്താക്കള്‍ ആവുകയും ടൂറിസം തങ്ങളുടേതു കൂടിയാണെന്ന് അവര്‍ സ്വാനുഭവങ്ങളിലൂടെ ബോധ്യപ്പെടുകയും ചെയ്യുമ്പോള്‍ ജനകീയ ടൂറിസം എന്ന വീക്ഷണം സാധ്യമാകുകയാണ്.
കെ. രൂപേഷ് കുമാര്‍
(സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന് കോ ഓര്‍ഡിനേറ്ററാണു ലേഖകൻ)