Sunday, October 18, 2020 1:23 AM IST
കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസമേഖല ആഗോള കാഴ്ചപ്പാടുകളിലേക്ക് ഉയരേണ്ട അടിയന്തര ഘട്ടത്തിലാണ്. ചുറ്റുമതില്‍ കെട്ടി അതിര്‍ത്തികള്‍ നിര്‍ണയിച്ച് തളച്ചിടേണ്ടതല്ല സംസ്ഥാനത്തെ എൻജിനിയറിംഗ് വിദ്യാഭ്യാസം. ഈ രംഗത്ത് മികവുറ്റ വിദഗ്ധരെ വാര്‍ത്തെടുത്ത് ലോകത്തിന് സംഭാവനചെയ്യാൻ നമുക്കുള്ള അടിസ്ഥാന സൗകര്യങ്ങളും സാഹചര്യങ്ങളും ഒട്ടേറെ അനുകൂല ഘടകങ്ങളും ഫലവത്തായി ഉപയോഗിക്കുന്നതില്‍ നാം വിജയിച്ചുവോ? നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ചുവപ്പുനാടയില്‍ കുരുക്കിയും രാഷ്ട്രീയവും ജാതിയും കുത്തിത്തിരുകിയും സമരമുഖങ്ങള്‍ സൃഷ്ടിച്ചും ഈ അനന്തസാധ്യതകളെ തകിടംമറിക്കാതെ കൈപ്പിടിയിലൊതുക്കുവാന്‍ ആത്മാർഥസമീപനം സ്വീകരിച്ചാല്‍ സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ കേരളത്തിന് വന്‍ നേട്ടങ്ങള്‍ സൃഷ്ടിക്കാനാവും.
147 കോളജുകൾ
1847ൽ ബ്രിട്ടീഷ് ഭരണകാലത്ത് എൻജിനിയറിംഗ് കോളജുകൾ ഇന്ത്യയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ടു. ഇക്കാലയളവിലാണ് കേരളത്തിൽ വിദ്യാഭ്യാസ മുന്നേറ്റത്തിനു ക്രൈസ്തവ മിഷനറിമാർ നേതൃത്വം നൽകിയത്. ഇവരുടെ വലിയ സംഭാവനകളുടെ ബാക്കിപത്രമാണ് കേരളത്തിന്റെ ഉയർന്ന സാക്ഷരതയും ഇവിടത്തെ ആധുനിക വിദ്യാഭ്യാസ സന്പ്രദായവും.
രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പ് വിരലിലെണ്ണാവുന്നതും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മാത്രവും എൻജിനിയറിംഗ് കോളജുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് കേരളത്തിൽ എൻജിനിയറിംഗ് വിദ്യാഭ്യാസ രംഗത്തുള്ള കുതിച്ചുചാട്ടം ഏറെ അഭിനന്ദനീയമാണ്. സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണറുടെ 2020 ഒക്ടോബറിലെ ഔദ്യോഗിക അറിയിപ്പു പ്രകാരം കേരളത്തിലിപ്പോള്‍ 147 എൻജിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.
2020-21 അധ്യയന വര്‍ഷം കേരളത്തില്‍ 45,116 സീറ്റുകളിലാണ് എൻജിനിയറിംഗ് പ്രവേശനം. പ്രവേശനപരീക്ഷയെഴുതിയ 71,742 വിദ്യാർഥികളില്‍ 56,599 വിദ്യാർഥികള്‍ പ്രവേശന യോഗ്യത നേടിയിട്ടുണ്ട്. പ്രവേശനത്തിന്റെ പേരിലുള്ള കടുംപിടിത്തവും നിയന്ത്രണങ്ങളും നിലവിലുള്ള പ്രവേശനപരീക്ഷകളും അലോട്ട്മെന്റ് സമ്പ്രദായവും ലക്ഷ്യം കാണുന്നുണ്ടോയെന്ന് വിലയിരുത്തപ്പെടണം. ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നും വിദ്യാർഥികള്‍ കേരളത്തിലേക്കു കടന്നുവരുവാനുള്ള സാഹചര്യമൊരുക്കുവാന്‍ ഇനിയും വൈകിക്കൂടാ.
മെല്ലെപ്പോക്ക്
2015-ല്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്ഥാപിച്ചുകൊണ്ട് സംസ്ഥാനം സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മികച്ച ഒരു ചുവടുവയ്പ് നടത്തി. കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ കീഴിലുണ്ടായിരുന്ന എൻജിനിയറിംഗ് കോളജുകളെ ഏകീകരിച്ച് ഒരൊറ്റക്കുടക്കീഴിലാക്കി.
എ.പി.ജെ.അബ്ദുള്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ആരംഭിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം 2020 ഓഗസ്റ്റ് ഏഴിനാണ് സര്‍വകലാശാലയുടെ ആദ്യ സ്റ്റാറ്റ്യൂട്ട് പ്രസിദ്ധപ്പെടുത്തുന്നത്. ഈ രീതിയിലുള്ള മെല്ലെപ്പോക്ക് സമീപനം വളര്‍ച്ചയുടെ നാളുകളില്‍ ഒരു സ്ഥാപനത്തിനും ഗുണം ചെയ്യില്ല. കോളജുകളുടെ വര്‍ഷംതോറുമുള്ള അഫിലിയേഷന് ഫീസായി ലക്ഷങ്ങള്‍ അടയ്ക്കേണ്ടിവരുന്നതും നിരന്തരം കോടതി വ്യവഹാരങ്ങളിലേക്കു മികവുറ്റ സ്ഥാപനങ്ങളെപ്പോലും തള്ളിവിടുന്നതും ഈ രംഗത്തെ പ്രതിസന്ധികളാണ്. പുതിയ സ്റ്റാറ്റ്യൂട്ടില്‍ സ്ഥിരം അഫിലിയേഷന് മാനദണ്ഡങ്ങള്‍ വിവരിക്കുന്നുണ്ടെങ്കിലും നടപടിക്രമങ്ങള്‍ വൈകുമെന്നുറപ്പ്. കോളജ്, യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പുകള്‍ സ്റ്റാറ്റ്യൂട്ടിലെ മുഖ്യവിഷയമായി മാറിയിരിക്കുന്നത് വരുംനാളുകളില്‍ കലാലയ രാഷ്ട്രീയത്തിന്റെ അതിപ്രസരത്തിലേക്ക് ഈ മേഖലയെയും വലിച്ചിഴയ്ക്കുവാന്‍ സാധ്യതയേറെ.
എഡ്യുക്കേഷന്‍ ഹബ്
കേരളത്തെ എഡ്യുക്കേഷന്‍ ഹബ് അഥവാ വിദ്യാഭ്യാസ കേന്ദ്രമാക്കുമെന്ന മുഖ്യമന്ത്രിയുടെ കോവിഡ്കാല പ്രഖ്യാപനത്തെ നിസാരവത്കരിക്കുന്നില്ല. എപ്പോള്‍, എങ്ങനെ എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുവാന് ഉത്തരവാദിത്വപ്പെട്ടവര്‍ ഇതുവരെ തയാറായിട്ടില്ലെന്നു മാത്രം.
ആത്മാർഥമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അത്ഭുതങ്ങള്‍ സംഭവിക്കും. അതിനുവേണ്ടത് സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ ആഗോള കാഴ്ചപ്പാടോടുകൂടിയ സമഗ്രവും സമ്പൂര്‍ണവുമായ പൊളിച്ചെഴുത്താണ്. സ്ഥാപനങ്ങള്‍ മോടിപിടിപ്പിച്ചതുകൊണ്ടോ കംപ്യൂട്ടര്‍വത്കരണം നടത്തിയതുകൊണ്ടോ ലാബുകള്‍ നിര്‍മിച്ചതുകൊണ്ടോ മാത്രം ഇതു സാധ്യമാവില്ല. മികച്ച അധ്യാപനം, ആനുകാലിക ശാസ്ത്ര സാങ്കേതിക വിഷയങ്ങളുടെ ആഴത്തിലുള്ള പങ്കുവയ്ക്കലും പഠനവും, ഗവേഷണങ്ങള്‍, രാജ്യാന്തര അഫിലിയേഷനുകള്‍ ഇവയൊക്കെ ഉള്‍ക്കൊണ്ടുള്ള വിദ്യാഭ്യാസ കുതിപ്പാണ് വേണ്ടത്.
മാറുന്ന ശൈലി
പഴകിത്തുരുമ്പിച്ച പരമ്പരാഗത അധ്യാപനശൈലികള് ആധുനിക സാങ്കേതിക വിദ്യാഭ്യാസമേഖലയെ പുറകോട്ടടിക്കും. തിയറിക്കൊപ്പം പ്രാക്ടിക്കല്‍ നിലവിലുണ്ടെങ്കിലും പ്രായോഗിക സാധ്യതകള്‍ കണ്ടെത്തിയുള്ള പഠനശൈലിയുടെ ലോകമാണ് മുമ്പിലുള്ളത്.
ചെറിയ ചുവരുകള്ക്കുള്ളിലിരുന്നുള്ള അധ്യാപനത്തിന്റെ കാലംകഴിഞ്ഞു. പല ജോലികളോടൊപ്പം ഒരു സ്ഥിരവരുമാനമാര്ഗമെന്ന പഴഞ്ചന്‍ അധ്യാപനരീതിയും അസ്തമിച്ചു.അറിവ് വര്‍ധിപ്പിക്കുവാന്‍ അധ്യാപകരും നിര്‍ബന്ധിതരായിരിക്കുന്നു. വര്ക്ഷോപ്പുകള്, ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം, ദേശീയ അന്തര്‍ദേശീയ സെമിനാര്‍ എന്നിവ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രധാന ഭാഗമായി മാറിയിരിക്കുന്നു. എൻജിനിയറിംഗ് ഗവേഷണരംഗം ഇന്ന് ഏറെ സജീവമാണ്. ഗവേഷണ പഠനരംഗങ്ങളില്‍ ആഗോള നിലവാരവും അംഗീകാരവും നേടിയെടുക്കുവാന്‍ കേരളത്തിലെ എൻജിനിയറിംഗ് കോളജുകള്ക്കാകണം.
ഗുണമേന്മ
എത്ര സീറ്റുകളില്‍ എത്രപേർ പഠിക്കുന്നു എന്നതിനേക്കാള്‍ എത്രമാത്രം നിലവാരവും ഗുണമേന്മയും എന്നതാണ് പ്രാധാനം. ആഗോളതല അവസരങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനത്തെ കോളജുകളില്‍നിന്ന് പഠിച്ചിറങ്ങുന്നവർ പ്രാപ്തരാകണം. ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷന് കൈവരിക്കാന്‍ കേരളത്തിലെ എൻജിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാകണം. സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും അക്രഡിറ്റേഷന് സംബന്ധിച്ച് നാക്, എന്‍ബിഎ എന്നിങ്ങനെ വിവിധ ഏജന്‍സികള്‍ നിലവിലുണ്ട്. സംസ്ഥാന സര്‍ക്കാരും സാക് അക്രഡിറ്റേഷനുമായി രംഗത്തുവന്നിരിക്കുന്നു. രണ്ട് പഠനമേഖലകള്‍ ഒന്നുചേര്‍ന്ന ഇന്റര്‍ ഡിസിപ്ലിനറി വിദ്യാഭ്യാസം സമ്മിശ്രപാഠപദ്ധതി അഥവാ മിക്സഡ് കരിക്കുലം, ക്രഡിറ്റ് സംവിധാനം, വ്യവസായ സ്ഥാപനങ്ങളുമായുള്ള കൂട്ടുകെട്ട്, പ്രായോഗികാധിഷ്ഠിത വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ എന്നിവയൊക്കെ എൻജിനിയറിംഗ് വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
മാറ്റങ്ങള്‍ കാണണം
വന്‍കിട കോര്‍പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിക്കാട്ടി ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസമേഖലയെ ലക്ഷ്യംവച്ചു നീങ്ങുന്നതും സ്ഥാപനങ്ങള്‍ ആരംഭിച്ചിരിക്കുന്നതും സംസ്ഥാന സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. പരിഷ്കരിച്ച ദേശീയ വിദ്യാഭ്യാസ നയവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നതിന്റെ ചുവടുപിടിച്ച് രാജ്യത്തെ വിദ്യാഭ്യാസമേഖലയിലൊന്നാകെ അഴിച്ചുപണികളാരംഭിച്ചിരിക്കുന്നു. അഭിപ്രായവ്യത്യാസങ്ങളും രാഷ്ട്രീയ പടലപ്പിണക്കങ്ങളും നിരന്തരം ആവര്‍ത്തിച്ച് ദേശീയ വിദ്യാഭ്യാസ മുഖ്യധാരയില്‍നിന്ന് മാറിനിന്നാല്‍ കേരളം പുറകോട്ടടിക്കുമെന്നത് തീര്‍ച്ചയാണ്.
സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത് നിലവിലുള്ള എൻജിനിയറിംഗ് സ്ഥാപനങ്ങളെ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുവാനും രാജ്യാന്തര അവസരങ്ങള്‍ കണ്ടെത്തുവാനും സജ്ജരാക്കുകയാണ്. മികച്ച സ്ഥാപനങ്ങളെയെല്ലാം ഒാട്ടോണമസ്, യൂണിവേഴ്സിറ്റി സംവിധാനത്തിലേക്കു മാറ്റുവാനുള്ള തയാറെടുപ്പുകള്‍ ഊര്‍ജിതപ്പെടുത്തണം. രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഉന്നതവിദ്യാഭ്യാസമേഖലയെ സമഗ്രമാറ്റങ്ങള്‍ക്കു വിധേയമാക്കണം.
എൻജിനിയറിംഗ് സിറ്റി
എൻജിനിയറിംഗ് കോളജുകള്‍ എന്ന പരമ്പരാഗത പാഠ്യപദ്ധതികളില്‍നിന്ന് എൻജിനിയറിംഗ് സിറ്റിയെന്ന വിശാല ലോകത്തിലേക്കു മാറുവാന്‍ നാം വൈകരുത്. പഠനപ്രവേശനത്തിനുവേണ്ടി ഒരുങ്ങുന്നവര്‍ കാമ്പസുകളിലെ പഠനപരിശീലനം മാത്രമല്ല കോളജുകളുടെ വ്യാവസായിക ബന്ധങ്ങളും (Industrial Relations) അന്വേഷിച്ചറിയണം. വിവിധ കമ്പനികള്‍ നടത്തുന്ന കാമ്പസ് ഇന്റര്‍വ്യൂകള്‍ ഒരു പരിധിവരെ താത്കാലികാശ്വാസം ലഭിക്കുന്ന ജോലിസാധ്യതകള്‍ തന്നെ. പക്ഷേ ഇപ്പോഴിതാ അതേ കമ്പനികളും വ്യവസായികളും സ്വന്തം കോളജുകള്‍ സ്ഥാപിച്ച് യുവതലമുറയെ ആകര്‍ഷിക്കുന്നു. അതിനാല്‍ ഇനിയുള്ള നാളുകള്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംരംഭകരായി മാറേണ്ടിയിരിക്കുന്നു.
സ്റ്റാര്‍ട്ടപ്പുകളിലൂടെ സംരംഭകരെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങള്‍ വിദ്യാഭ്യാസ മികവിന്റെ മറ്റൊരു ഭാഗമാണ്. ഉത്പാദനം, വിപണനം തുടങ്ങി ആധുനിക കാലഘട്ടങ്ങളിലെ അനന്തസാധ്യതകള്‍ കണ്ടെത്തുമ്പോള്‍ മാത്രമെ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസമേഖല കൂടുതല്‍ ആകര്‍ഷകമാകൂ.
സംസ്ഥാനത്തെ 14 കത്തോലിക്കാ എൻജിനിയറിംഗ് കോളജുകളെയും കോര്‍ത്തിണക്കിയുള്ള നെറ്റ്വര്ക്കും ഇന്ന് ഏറെ സജീവമാണ്. ആഗോളകാഴ്ചപ്പാടിലൂടെയും കൂട്ടായ ശ്രമങ്ങളിലൂടെയും സമൂഹത്തിനും സംസ്ഥാനത്തിനും ഈ സ്ഥാപനങ്ങളിലൂടെ നേട്ടം കൊയ്യാനാകുമെന്നതില് സംശയമില്ല.
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍