Tuesday, October 13, 2020 11:48 PM IST
കൂടുതൽ വികസനമെത്തിക്കാനും പിന്നോക്കാവസ്ഥ മാറ്റാനുമായി 20 വർഷം മുമ്പാണ് ബിഹാറിനെ വിഭജിച്ച് ജാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചത്. 2014വരെ രാഷ്ട്രീയ അസ്ഥിരതയും ഭരണമാറ്റവുമെല്ലാം അടിക്കടി ഉണ്ടാകുന്ന സംസ്ഥാനമായിരുന്നു ജാർഖണ്ഡ്. എന്നാൽ 2014ൽ അധികാരത്തിൽവന്ന ബിജെപി സർക്കാർ കാലാവധി തികച്ചു. രഘുബർ ദാസായിരുന്നു അഞ്ച് വർഷവും മുഖ്യമന്ത്രി. ഉറച്ച ഭരണമായിരുന്നിട്ടും സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥയ്ക്കു മാറ്റമുണ്ടായില്ല. കഴിഞ്ഞ വർഷം അവസാനം നടന്ന തെരഞ്ഞെടുപ്പിൽ ഭരണമാറ്റമുണ്ടായി. ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ ഭരണമേറ്റിട്ട് പത്തുമാസമാകുന്നതേയുള്ളൂ.
ദാരിദ്ര്യവും തൊഴിലില്ലായാമയും അതിരൂക്ഷമായ സംസ്ഥാനത്ത് ആദിവാസികളടക്കമുള്ള ഗ്രാമീണജനത തികഞ്ഞ അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ഏറെ പിന്നോക്കം നിൽക്കുന്ന സംസ്ഥാനമാണ് ജാർഖണ്ഡ്. ആദിവാസിമേഖലകളിലെ അവസ്ഥ തീർത്തും പരിതാപകരമാണ്. സർക്കാർ സംവിധാനങ്ങൾ എത്തിനോക്കുകപോലും ചെയ്യാത്ത ആദിവാസികൾക്കിടയിൽ സന്നദ്ധസംഘടനകളാണ് സേവനത്തിനെത്തുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ്ചെയ്ത ഈശോസഭ വൈദികൻ ഫാ. സ്റ്റാൻ സ്വാമി അത്തരത്തിൽ നിസ്വാർഥ സേവനമാണ് ചെയ്തിരുന്നത്. അവഗണിക്കപ്പെടുന്ന ആദിവാസികളിൽ സ്വാധീനമുണ്ടാക്കിയാണ് മാവോയിസ്റ്റുകളടക്കമുള്ള ഇടത് തീവ്രവാദികൾ ഇവിടെ വേരുറപ്പിച്ചിരിക്കുന്നത്. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ അനേകം നിരപരാധികളും പീഡിപ്പിക്കപ്പെടുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് 83 വയസുള്ള ഫാ. സ്റ്റാൻ സ്വാമി.
ഖനനത്തിന്റെ ഇരകൾ
ജാർഖണ്ഡിലും ബിഹാറിലുമായി 22,000 കുട്ടികളെങ്കിലും മൈക്ക ഖനികളിൽ അപകടകരമായ രീതിയിൽ തൊഴിലെടുക്കുന്നു എന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ഇവരിൽ 6-14 വയസിനിടയിലുള്ള അയ്യായിരത്തോളം കുട്ടികളെയെങ്കിലും സ്കൂളുകളിൽ വിടാതെ നിർബന്ധിതമായി ജോലിയെടുപ്പിക്കുന്നുവെന്നും പഠനത്തിൽ കണ്ടെത്തി. സർവേയിൽ കണ്ടെത്തിയവരിൽ ജാർഖണ്ഡിലെ 4,545 കുട്ടികൾ സ്കൂളുകളിൽ പോകുന്നില്ല.
തുച്ഛമായ വരുമാനം മാത്രമാണ് ഇവർക്കു കിട്ടുന്നത്. മൈക്ക ഖനികളിൽ 90 ശതമാനവും അനധികൃതമായി പ്രവർത്തിക്കുന്നവയുമാണ്. നിരവധി ആരോഗ്യപ്രശ്നങ്ങളും ഇവർക്കുണ്ടാകുന്നുണ്ട്. എലിമാളങ്ങൾപ്പോലുള്ള ഇടുങ്ങിയ തുരങ്കങ്ങളിൽ കടന്നാണ് മൈക്ക ശേഖരിക്കുന്നത്. തുരങ്കങ്ങൾ ഇടിഞ്ഞ് മരണങ്ങളും സംഭവിക്കുന്നു. യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെയാണ് സ്ത്രീകളും കുട്ടികളുമടക്കം ഇത്തരം ഖനനത്തിൽ പങ്കാളികളാകുന്നത്.
ദാരിദ്ര്യവും പട്ടിണിയും
പോഷകാഹാരക്കുറവു മൂലം വളർച്ച മുരടിച്ചവരും തൂക്കക്കുറവ് നേരിടുന്നവരുമായ കുട്ടികൾ ജാർഖണ്ഡിലെ ദയനീയ കാഴ്ചയാണ്. ജാർഖണ്ഡിലെ അഞ്ച് വയസുകാരായ കുട്ടികളിൽ 45.3 ശതമാനംപേരും വളർച്ചക്കുറവ് അനുഭവിക്കുന്നു. ദേശീയ ശരാശരിയാകട്ടെ 38.4 മാത്രമാണ്. സംസ്ഥാനത്തെ 47.8 ശതമാനം കുട്ടികളും പ്രായത്തിനനുസരിച്ച ശരീരഭാരമില്ലാത്തവരാണ്.
ശിശുമരണനിരക്കിലും ജാർഖണ്ഡ് ദേശീയ ശരാശരിയെക്കാൾ ഉയർന്നുനിൽക്കുന്നു. ആയിരത്തിന് 44 എന്നതാണ് ഇവിടുത്തെ ശിശുമരണനിരക്ക്. ദേശീയ ശരാശരി 41 ആണ്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്കാകട്ടെ ആയിരത്തിന് 54 ആണ്, ദേശീയ ശരാശരി അമ്പതും.
രാജ്യത്ത് ദാരിദ്ര്യത്തിന്റെ കാര്യത്തിലും ജാർഖണ്ഡ് നാണക്കേടുതന്നെ. ലോകബാങ്കിന്റെ റിപ്പോർട്ടനുസരിച്ച് സംസ്ഥാനത്തെ 33 ദശലക്ഷം ജനങ്ങളിൽ 13 ദശലക്ഷവും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്.
രൂക്ഷമായ തൊഴിലില്ലായ്മയും ജാർഖണ്ഡിനെ വരിഞ്ഞുമുറുക്കുന്നു. 2011-12ൽ 2.5 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഇപ്പോൾ 8.8 ശതമാനത്തിലെത്തി നിൽക്കുന്നു. ലോക്ക് ഡൗൺ കാലത്ത് രാജ്യത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ രേഖപ്പെടുത്തിയതും സംസ്ഥാനത്തായിരുന്നു. കഴിഞ്ഞ മേയിൽ രാജ്യത്തെ തൊഴിലില്ലായ്മ 23.5 ശതമാനത്തിലെത്തിയപ്പോൾ ജാർഖണ്ഡിലേത് 59.2 ശതമാനമായിരുന്നു.
2011 സെൻസസ് പ്രകാരം ജാർഖണ്ഡിലെ 76 ശതമാനം ജനങ്ങളും ഗ്രാമീണരാണ്. ദേശീയ ശരാശരി 31 ശതമാനം മാത്രമാണ്. ഗ്രാമീണ സ്ത്രീകളിൽ 46.62 ശതമാനം മാത്രമാണ് സാക്ഷരർ. ദേശീയ ശരാശരി 62 ശതമാനമാണ്. 15 മുതൽ 49 വയസുവരെ പ്രായമുള്ള സ്ത്രീകളിൽ 67.3 ശതമാനവും ആറു മുതൽ 59 മാസം വരെ പ്രായമുള്ള കുട്ടികളിൽ 71.5 ശതമാനവും പോഷകാഹാരക്കുറവ് നേരിടുന്നു. രാജ്യത്ത് പ്രായപൂർത്തിയാകാതെ വിവാഹിതരാകുന്ന പെൺകുട്ടികളുടെ കണക്കിലും ജാർഖണ്ഡാണ് മുന്നിൽ. സംസ്ഥാനത്തെ 37.9 ശതമാനം സ്ത്രീകളും 14-15 വയസിൽ വിവാഹിതരാകുന്നു.
സംസ്ഥാനത്തിന്റെ ധാതുവിഭവങ്ങളിൽ കണ്ണുവച്ച് എത്തുന്ന ഖനന കമ്പനികൾക്കുവേണ്ടി നിലകൊള്ളുന്ന സമീപനം മാറ്റി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജാർഖണ്ഡിന്റെ വികസനത്തിൽ ശ്രദ്ധിക്കുകയാണ് വേണ്ടത്. എന്നാൽ നിർഭാഗ്യവശാൽ കടമനിർവഹിക്കാത്ത സർക്കാർ സന്നദ്ധപ്രവർത്തകരെയടക്കം ഒതുക്കി ആദിവാസികളെ നിശബ്ദരാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ധാതുക്കളുടെ കലവറ
ജാർഖണ്ഡ് ലോകത്തെതന്നെ മികച്ച ധാതു നിക്ഷേപമുള്ള പ്രദേശമാണ്. ഇന്ത്യയിലെ ധാതു നിക്ഷേപത്തിന്റെ 40 ശതമാനവും കൽക്കരിയുടെ 27.3 ശതമാനവും ജാർഖണ്ഡിലാണ്. രാജ്യത്തെ ഇരുമ്പ് അയിരിന്റെ 26 ശതമാനവും ചെമ്പ് നിക്ഷേപത്തിന്റെ 18.5 ശതമാനവും സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ്. കൂടാതെ യുറേനിയം, മൈക്ക, ബോക്സൈറ്റ്, ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, വെള്ളി, ഗ്രാഫൈറ്റ്, മാഗ്നൈറ്റ്, ഡൊളൊമൈറ്റ് തുടങ്ങിയവയും ജാർഖണ്ഡിൽ ധാരാളമുണ്ട്. 2018-19ൽ 2,510.99 കോടി രൂപയുടെ ഖനനമാണ് സംസ്ഥാനത്തു നടന്നത്. ഇത്ര സമ്പന്നമാണെങ്കിലും ജനങ്ങൾ പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ്. ആദിവാസികളുടെ കാര്യം അതീവ സങ്കടകരവും.
ജനക്ഷേമത്തെക്കാൾ ഖനനം നടത്തി ലാഭമുണ്ടാക്കുന്ന വൻകിടകമ്പനികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സർക്കാരുകൾ മുൻഗണന നൽകുന്നത് എന്നതാണ് ഈ ദുരവസ്ഥയ്ക്കു കാരണം.
ഇക്കഴിഞ്ഞ ജൂൺ 18ന് ആത്മനിർഭർഭാരത് പദ്ധതിയിൽപ്പെടുത്തി കേന്ദ്ര സർക്കാർ 41 കൽക്കരി ഖനികൾ ലേലംചെയ്തിരുന്നു. ഇതിൽ ഇരുപതും ജാർഖണ്ഡിലാണ്. വിദേശ കമ്പനികൾക്കടക്കം സ്വകാര്യമേഖലയ്ക്ക് ഖനനാനുമതി നൽകുന്ന വലിയ മാറ്റത്തിനാണ് മോദിസർക്കാർ തയാറായിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ എതിർപ്പുകളെ മറികടന്നുകൊണ്ടാണ് കേന്ദ്രത്തിന്റെ നീക്കങ്ങൾ. പരിസ്ഥിതി ആഘാതപഠനംപോലും നടത്താതെയാണ് ഖനനത്തിന് അനുമതി നൽകിയിരിക്കുന്നതും. ഇതിനെതിരെ ആദിവാസി മേഖലകളിൽ വൻപ്രതിഷേധമുയർന്നിരുന്നു.
ആയിരക്കണക്കിന് ആദിവാസികളെ ഗുരുതരമായി ബാധിക്കുന്നതാണ് വൻതോതിലുള്ള കൽക്കരി ഖനനം. വനമേഖലയിൽ താമസിക്കുന്ന ആദിവാസികൾ വനവിഭവങ്ങൾ ശേഖരിച്ചും കൃഷിചെയ്തുമാണ് മുഖ്യമായും നിത്യവൃത്തി കഴിയുന്നത്. ഖനികൾ തുടങ്ങുന്നതോടെ ഇവരുടെ കൃഷിയിടങ്ങളും വനവും നശിക്കുകയും ഇവർ തൊഴിൽരഹിതരാവുകയുംചെയ്യും. കടുത്ത പട്ടിണിയായിരിക്കും ഇവരെ കാത്തിരിക്കുന്നത്. ഇവിടെ സേവനമനുഷ്ഠിക്കുന്ന ഈശോസഭ വൈദികർ ഖനനത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ സജീവമാണ്. ജൻ അധികാർ മഹാസഭയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധങ്ങളിൽ ഫാ. സ്റ്റാൻ സ്വാമിയും പങ്കെടുത്തിരുന്നു. അതിനാൽത്തന്നെ ഇപ്പോൾ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തിരിക്കുന്നത് ഖനനത്തിനെതിരേയുള്ള പ്രതിഷേധങ്ങൾ അടിച്ചമർത്താനാണ് എന്ന ആക്ഷേപത്തിന് അടിസ്ഥാനവുമുണ്ട്.
സി.കെ. കുര്യാച്ചൻ