Monday, October 12, 2020 1:52 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കഴിഞ്ഞ കുറച്ചു മാസങ്ങളായി എല്ലാ ആഴ്ചയിലും ഓഫീസ് ദുരുപയോഗം, അഴിമതി, സ്വജനപക്ഷപാതം, ആക്ഷേപകരമായ തീരുമാനങ്ങൾ, അംഗീകൃത നിയമങ്ങളും നിയന്ത്രണങ്ങളും കീഴ്വഴക്കങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ടുള്ള സംശയകരമായ നടപടിക്രമങ്ങൾ തുടങ്ങിയ കുറ്റാരോപണങ്ങളാണ് പുറത്തുവരുന്നത്. ഇവയിൽ മിക്കതും തെളിവുകളുടെ പിൻബലത്തോടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഉയർത്തിക്കൊണ്ടുവന്നത്. ഉത്തരവാദിത്വപ്പെട്ടവർ അതെല്ലാം നിഷേധിക്കുന്നുണ്ടെങ്കിലും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളിൽ ചെന്നിത്തലയുടെ വാദങ്ങൾ ശരിയാണെന്നും തെളിയുന്നു.
ഇത്തരം കുറ്റാരോപണങ്ങളിൽ സർക്കാരിനെ വിഷമവൃത്തത്തിലാക്കിയിരിക്കുന്നത് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു സംബന്ധിച്ച വെളിപ്പെടുത്തലുകളും ദരിദ്രർക്കും പ്രളയബാധിതർക്കുമായുള്ള ഭവനപദ്ധതിയായ ലൈഫ് മിഷനിൽ നടന്ന മാനദണ്ഡങ്ങളുടെ എണ്ണമറ്റ ലംഘനങ്ങളും അന്യായമായ നിയമനങ്ങളുമാണ്. കൺസൾട്ടന്റ് നിയമനങ്ങളിൽ നേട്ടമുണ്ടാക്കിയെന്ന് ആരോപണം നേരിടുന്ന പല ഉന്നത രാഷ്ട്രീയ അധികാരികളിലും അവരുടെ ബന്ധുക്കളിലും അടുപ്പക്കാരിലും രക്തസമ്മർദം കൂടുന്നുമുണ്ട്.
ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ദരിദ്രർക്കായുള്ള ഭവനപദ്ധതിയിൽ നൽകപ്പെട്ട ജീവകാരുണ്യ സംഭാവനയിൽനിന്നു കൈക്കൂലി വാങ്ങിയതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇന്ത്യയിൽ കേട്ടുകേൾവിയില്ലാത്തതാണ് ഇത്തരത്തിലൊരു സംഭവം പാവപ്പെട്ടവരെ സഹായിക്കുന്നതിനു നൽകുന്ന ഫണ്ടിൽനിന്ന് പ്രതിഫലമെടുക്കുക. അല്ലെങ്കിൽ അവിടെയുണ്ടോ കൈക്കൂലി ഫണ്ട്? ഇന്ത്യയിൽ ഇത്തരത്തിലൊരു കൈക്കൂലി ഫണ്ട് നിലനിൽക്കുന്നണ്ടെന്നോ യുഎഇയിലെ പ്രസിദ്ധമായ ജീവകാരുണ്യ സംഘടനയായ റെഡ് ക്രസന്റിൽ അതു സൂക്ഷിക്കുന്നുണ്ടെന്നോ ഇതുവരെ ആർക്കും അറിയില്ല. ഇന്ത്യയിലോ യുഎഇയിലോ ഉള്ള ഏതെങ്കിലും സംഘടനകളിൽ ഇത്തരം മനഃസാക്ഷിയില്ലാത്ത ഇടപാടുകളുണ്ടോ എന്നും അറിയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും ഐഎഎസ് ഓഫീസർ യു.വി. ജോസ് ചീഫ് എക്സിക്യുട്ടീവുമായ ലൈഫ് മിഷന്റെ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണത്തിൽ അരുതാത്തതൊന്നും നടന്നിട്ടില്ലെന്നു പറഞ്ഞ് മേനിനടിച്ചിരിക്കുകയായിരുന്നു ഇതുവരെ എൽഡിഎഫ് സർക്കാർ.
നാണക്കേടിന്റെ കമ്മീഷൻ
കേന്ദ്ര ഏജൻസികൾ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലും ഇടപാടുകളിൽ ഉൾപ്പെട്ടവരുടെ മൊഴികളിലും വ്യക്തമാകുന്നത് ഇടപാടുമായി ബന്ധപ്പെട്ട എതാനും പേർക്ക് കമ്മീഷൻ കിട്ടി എന്നതാണ്. ഇതാണ് പ്രസക്തമായ കാര്യവും. യഥാർഥത്തിൽ കമ്മീഷൻ 30 ശതമാനമായിരുന്നു എന്നാണ് ഇടപാടിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷ് പറയുന്നത്. എന്നാൽ, 26 ശതമാനമായി കുറയ്ക്കേണ്ടിവന്നു. കാരണം പദ്ധതിക്ക് സംഭാവന നൽകുന്നവർ അനുവദിച്ച 20 കോടി രൂപയ്ക്കുള്ളിൽ കൂടുതൽ പണം ചെലവഴിക്കാൻ അവർക്കാകില്ലത്രെ. ഇടപാടിൽ ഉൾപ്പെട്ടവർക്കു കിട്ടിയ വിഹിതത്തിന്റെ കൂടുതൽ വിവരങ്ങൾ കേന്ദ്ര ഏജൻസികളോട് പ്രോസിക്യൂഷൻ നേരിടുന്നവർ വെളിപ്പെടുത്തിയിട്ടുമുണ്ട്.
കമ്മീഷൻ നൽകിയതുവഴി സംഭവിച്ച, അങ്ങേയറ്റം പരിതാപകരവും മനുഷ്യത്വരഹിതവുമായ കാര്യം നിർമിക്കേണ്ടിയിരുന്ന ഫ്ലാറ്റുകളുടെ എണ്ണം കുറച്ചു എന്നതാണ്. ഇതുവഴി പൂവണിയാതെപോയത് ശുദ്ധമായൊരു അന്തരീക്ഷവും സ്വന്തമായൊരു ഭവനത്തിന്റെ സുരക്ഷിതത്വവും സ്വപ്നംകണ്ട നരവധിപ്പേരുടെ പ്രതീക്ഷകളാണ്.
വെളിപ്പെടുത്തൽ
കുറ്റാരോപിതരെ കണ്ണുമടച്ചു വിശ്വസിച്ചതു ശരിയായില്ല എന്നാണ് ഇടതു സർക്കാരിന്റെ നിരപരാധിത്വവും ആത്മാർഥതയും ന്യായീകരിക്കുന്നവർ ഉയർത്തുന്ന വാദം. എന്നാൽ, കമ്മീഷൻ നൽകിയെന്ന് പാർട്ടി ചാനലിലെ ചർച്ചയിൽ പ്രമുഖ നേതാക്കളായ നിയമമന്ത്രി എ.കെ. ബാലനും ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസും തുറന്നു സമ്മതിച്ചു. ഇടപാടിലുണ്ടായ രഹസ്യ പണം കൈമാറ്റത്തെ സംബന്ധിച്ച് മറ്റൊരു ആധികാരികതയും ആവശ്യമില്ല. ഉത്തരവാദിത്വപ്പെട്ട ഈ മൂന്നുപേരും തങ്ങൾക്കറിയുന്ന കാര്യം തുറന്നു പങ്കുവയ്ക്കാൻ കാണിച്ച ധൈര്യം അവരുടെ സ്വഭാവവൈശിഷ്ട്യവും പൊതുജീവിതത്തിലെ സംശുദ്ധതയോടുള്ള ബഹുമാനവുമാണ് ഉദ്ഘോഷിക്കുന്നത്.
നേട്ടമുണ്ടാക്കിയവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ, കൈമാറിയ പണത്തിന്റെ യഥാർഥ കണക്ക്, ഇടപാട് വന്നത് എങ്ങനെ, ചർച്ചകളിൽ പങ്കെടുത്തവർ ആരൊക്കെ, ഒരു പ്രശസ്ത സംഘടനയുടെ ജീവകാരുണ്യപ്രവർത്തനം എങ്ങനെ അഭൂതപൂർവമായ അഴിമതി ഉൾപ്പെടുന്ന വൃത്തികെട്ട ഇടപാടായി മാറി തുടങ്ങി നരവധി കാര്യങ്ങൾ കോടതിയിൽ കേസ് വിചാരണചെയ്യപ്പെടുമ്പോൾ വെളിച്ചത്തു വന്നേക്കാം.
ഈ ഇടപാടിൽ കമ്മീഷൻ അല്ലെങ്കിൽ ആരോപിക്കപ്പെടുന്നതുപോലെ അനധികൃതമായ പ്രതിഫലം നൽകിയതായി പണം നൽകിയ നിർമാണ കരാറുകാരൻതന്നെ സമ്മതിക്കുകയും അതിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ അന്നത്തെ മുതിർന്ന ഉദ്യാഗസ്ഥൻ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. ലൈഫ് മിഷനും യുഎഇ റെഡ് ക്രസന്റും സ്വകാര്യ നിർമാണ കരാറുകാരനും ചേർന്ന് ഒപ്പുവച്ച ധാരണാപത്രം ഒപ്പിട്ട ദിവസം രാവിലെ താൻ കണ്ടതായി ലൈഫ് മിഷൻ സിഇഒ വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ ഇടപാടിൽ രണ്ട് ഏജൻസികളും റെഡ് ക്രസന്റും തമ്മിലുണ്ടാക്കിയ എഗ്രിമെന്റിനെക്കുറിച്ച് തനിക്ക് യാതൊരറിവുമില്ലെന്ന നിലപാടായിരുന്നു ലൈഫ് മിഷൻ സിഇഒ നേരത്തെ സ്വീകരിച്ചത്. ബിൽഡർ പ്രോജക്ടിനുവേണ്ടിയുള്ള പ്ലാൻ സമർപ്പിച്ചതിനുശേഷമാണ് സബ് കോൺട്രാക്ടിനെക്കുറിച്ച് അറിഞ്ഞത് എന്നും ലൈഫ് മിഷൻ സിഇഒ പറഞ്ഞിരുന്നു. ലൈഫ് മിഷന്റെ ഉന്നതർക്ക് അറിയാത്ത പശ്ചാത്തല ആസൂത്രണ വിശദാംശങ്ങൾക്കു പിന്നിൽ ആരായിരുന്നു?
മറച്ചുവച്ച രഹസ്യം
രഹസ്യമായി വച്ച ഇടപാടുതന്നെ അതിലിടപെട്ട പല മുതിർന്ന ഉദ്യോഗസ്ഥർക്കും അജ്ഞാതമായിരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടക്കം സർക്കാരിലെ ഉന്നതരെ ഇത്തരത്തിൽ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത് എന്താണ്? എന്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നത തീരുമാനങ്ങളെടുക്കുന്നവർ ഇതൊരു രഹസ്യമാക്കി വച്ചത്? ഒടുവിൽ കോടതി വിധി വരുമ്പോൾ ഈ രഹസ്യത്തിന്റെ ചുരുളഴിയുകയും യഥാർഥ കുറ്റവാളികളെ നമുക്കു മനസിലാകുകയും ചെയ്യും.
പാവപ്പെട്ടവും ദരിദ്രരും പ്രകൃതിദുരന്തങ്ങളുടെ ഇരകളുമായവർക്കു തുണയേകാൻ ഒരു സംഘടന നൽകിയ സഹായം ദുർഗന്ധം വമിക്കുന്ന അഴിമതിയായി മാറിയെന്നറിയുന്നതിൽ ഇപ്പോൾ നാം ലജ്ജിക്കുന്നു. കമ്മീഷൻ പങ്കുവയ്ക്കുന്നതിൽ ഉൾപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥരും പ്രമുഖരായ ചില മലയാളികളും ചില വഞ്ചകരും ചേർന്ന് ചില്ലിക്കാശിനുവേണ്ടി കേരളത്തെ കരിവാരിത്തേച്ചിരിക്കുകയാണ്. തൊഴിലെടുക്കുന്നിടത്തെല്ലാം എപ്പോഴും കേരളത്തിനു സൽപ്പേരുണ്ടാക്കുന്ന പ്രവാസി മലയാളികൾക്കാണ് ഇത് ഏറെ സങ്കടകരം.
വലിയ ദുരന്തം
ഏറ്റവും വലിയ ദുരന്തം, ഇനിയൊരു വിപത്തുണ്ടായാൽ ഏതെങ്കിലുമൊരു ജീവകാരുണ്യ സംഘടന കേരളത്തിനുനേരേ സഹായഹസ്തം നീട്ടാൻ തയാറാകുമോ എന്നതാണ്. ഈ കരാർ വൃത്തികെട്ടതും ദുർഗന്ധം വമിക്കുന്നതുമാണെന്നു തെളിഞ്ഞാൽ അത് കേരളീയരുടെ വിശ്വാസ്യതയെ, പ്രത്യേകിച്ച് അവരുടെ ആത്മാർഥതയെ, സത്യസന്ധതയെ, കഠിനാധ്വാന സ്വഭാവത്തെ ദോഷകരമായി ബാധിക്കില്ലേ? ഇതുവരെയുള്ള റിപ്പോർട്ടുകളനുസരിച്ച് ഈ കേസിൽ നിരപരാധികളോ അബദ്ധത്തിൽപ്പെട്ടവരോ ആയ സാധരണക്കാരാരും ഉൾപ്പെട്ടിട്ടില്ല എന്നതാണ് ആശ്വാസകരം. എന്തുവിലകൊടുത്തും ധാർമികത ഉയർത്തിപ്പിടിക്കുന്നതിൽ അറിയപ്പെടുന്ന സംസ്ഥാനത്തെ മധ്യവർഗത്തിൽപ്പെട്ടവരുമല്ല അവർ.