Tuesday, September 22, 2020 11:59 PM IST
കൃഷിയുടെയും കര്‍ഷിക വിപണിയുടെയും ഉന്നമനത്തിനായി തിരക്കിട്ട് ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവരുന്നു എന്നു കേട്ടപ്പോള്‍ എല്ലാവരും വന്‍ പ്രതീക്ഷയിലായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആത്മനിര്‍ഭര്‍ഭാരത് പാക്കേജിന്റെ ഭാഗമായാണ് ഇതു കൊണ്ടുവന്നത് എന്നതും ശ്രദ്ധേയമാണ്. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് വേഗത്തില്‍ അടുക്കാനും ഈ ബില്ലുകള്‍ ഉപകരിക്കുമെന്നാണ് കേന്ദ്ര സർക്കാര്‍ പറയുന്നത്. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കും, വിലപേശല്‍ ശേഷി വര്‍ധിക്കും, ഇടത്തട്ടുകാരെ ഒഴിവാക്കാം എന്നൊക്കെയാണ് സർക്കാര്‍ അവകാശപ്പെടുന്നത്.
ലോക വ്യാപാര സംഘടനയുടെ തീട്ടൂരമനുസരിച്ചുള്ള കാർഷിക രംഗത്തെ സ്വകാര്യവത്കരണം എളുപ്പത്തില്‍ രഹസ്യമായി നടപ്പിലാക്കുകയാണ് സർക്കാര്‍ ചെയ്യുന്നതെന്നു കുറ്റപ്പെടുത്തുന്നവര്‍ പക്ഷേ, ധാരാളമുണ്ട്! വിപണികള്‍ തുറന്നുകൊടുക്കുന്നതൊക്കെ ഇതിന്റെ ഭാഗമാണന്നു കര്‍ഷകരും ആരോപിക്കുന്നു.
വടക്കേ ഇന്ത്യയിലെ സാധാരണക്കാരുടെ ആശ്രയമായ ഗ്രാമച്ചന്ത (മണ്ഡി) സംവിധാനത്തെ തകർത്ത് കോർപറേറ്റ് ഭീമന്മാരുടെ റീട്ടെയിൽ ശൃംഖലകൾക്ക് വഴിയൊരുക്കാനാണ് ഈ നിയമങ്ങൾ എന്നാണ് കർഷകസംഘടനകളുടെ പ്രധാന ആരോപണം. കാർഷികോത്പന്നങ്ങളുടെ താങ്ങുവില സംവിധാനം റദ്ദാക്കപ്പെടുമെന്നും ചൂഷണാധിഷ്ഠിത കരാർ കൃഷിക്ക് ബില്ലുകൾ വഴിയൊരുക്കുമെന്നും അവര്‍ ഭയപ്പെടുന്നു.
ഭക്ഷ്യ സുരക്ഷയ്ക്കു ഭീഷണി
അവശ്യസാധന നിയമ ഭേദഗതി വഴി രാജ്യത്തു വന്‍ തോതില്‍ ഉപയോഗിക്കുന്ന അരിയും ഗോതമ്പുമടക്കമുള്ള ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യ എണ്ണകള്‍, പയര്‍വര്‍ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ ഭക്ഷ്യവിളകള്‍ ഒരു നിശ്ചിത അളവില്‍ സംഭരിക്കാനുള്ള അവകാശം സര്‍ക്കാരിനും അവരുടെ ഏജന്‍സികളിലുമായി നിക്ഷിപ്തമായിരുന്നത് ഇനി മുതല്‍ ഇല്ലാതാകുകയാണ്. ആര്‍ക്കും അവശ്യ വസ്തുക്കള്‍ സംഭരിച്ചുവച്ചു വിതരണം ചെയ്യാം, ലാഭമെടുക്കാം. പക്ഷേ, സംഭരണത്തിന് പരിധിയില്ലതാവുന്നതോടെ സര്‍ക്കാരിന്റെ നിയന്ത്രണവും മേല്‍നോട്ടത്തിനുള്ള അധികാരവും ഇല്ലാതാവും. കൂടുതല്‍ സംഭരണ ശേഷിയും മത്സരശേഷിയുമുള്ള കുത്തകകള്‍ വിപണിയും വിതരണ ശൃംഖലയും പിടിച്ചെടുക്കും. മാത്രമല്ല, സ്വകാര്യ മേഖലയിലുള്ള സംഭരണം ഭക്ഷ്യ സുരക്ഷയെ അപകടത്തിലാക്കാനുമിടയുണ്ട്!
മണ്ഡികൾ തകരും
നിലവിലുള്ള ചട്ടം പ്രകാരം കമ്പോളസമിതിയുടെ നേതൃത്വത്തിലുള്ള പ്രധാന കമ്പോളത്തിന്റെയോ ഉപകമ്പോളത്തിന്റെയോ പരിധിക്കുള്ളിലുള്ള പരിസരങ്ങൾ, കെട്ടിടങ്ങൾ എന്നിവയാണ് വിൽപ്പന സ്ഥലം. ഈ കമ്പോളങ്ങൾ മണ്ഡികൾ എന്നാണ് ഉത്തരേന്ത്യയിൽ അറിയപ്പെടുന്നത്. ഓരോ മേഖലയിലെയും ഉത്പന്നങ്ങൾ അതത് പ്രാദേശിക മണ്ഡികളിൽ പ്രാദേശിക വിലനിലവാരം അനുസരിച്ചു വിൽക്കുകയാണ് നിലവിലുള്ള രീതി. വില നിശ്ചയിക്കുന്നത് കാർഷികോത്പന്ന കമ്പോള സമിതിയാണ്. ഈ സംവിധാനം ഉറച്ച വിലയോടൊപ്പം താങ്ങുവിലയും ഉറപ്പുനല്‍കുന്നു.
എന്നാൽ, പുതിയ നിയമപ്രകാരം എവിടെയാണോ കാർഷികോത്പന്നങ്ങൾ വിൽക്കാൻ കഴിയുന്നത് അവിടമെല്ലാം കമ്പോളത്തിന്റെ നിർവചനത്തിൽപ്പെടും. ഇതോടെ പരമ്പരാഗത മണ്ഡികളുടെ പ്രസക്തി നഷ്ടപ്പെടും. കമ്പോളപരിധിക്ക് പുറത്ത് ഇങ്ങനെ വിൽക്കാന് അനുവാദം നല്‍കുന്നത് കോർപറേറ്റുകൾക്ക് റീട്ടെയിൽ ശൃംഖല തുടങ്ങാൻ സഹായിക്കാനാണെന്ന് കർഷകര്‍ ഭയക്കുന്നത് സ്വാഭാവികം.
ഈ റീട്ടെയിൽ ശൃംഖലകൾ തുടക്കത്തില്‍ കർഷകർക്ക് വൻവില നൽകുകയും മണ്ഡികളുടെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുകയുംചെയ്യും. മണ്ഡികൾ തകർന്നുകഴിഞ്ഞാൽ മറ്റു രാജ്യങ്ങളില്‍ സംഭവിച്ചതു പോലെ വാങ്ങല്‍ വില ക്രമേണ കുറയ്ക്കുമെന്നാണ് കർഷകര്‍ പറയുന്നത്. സ്വന്തം ഉത്പന്നങ്ങൾ ആർക്കും എവിടെയും വിൽക്കാം, മത്സരക്ഷമത വർധിക്കും, ഉത്്പന്നങ്ങൾക്ക് മികച്ച വില ലഭിക്കും എന്നൊക്കെയുള്ള സർക്കാര്‍ അവകാശവാദങ്ങള്‍ കര്‍ഷകര്‍ തള്ളിക്കളയുന്നു.
മണ്ഡികള്‍ക്കു പുറമേയാണ് പുതിയ വില്പ്പനസംവിധാനം എന്നു പറയുണ്ടെങ്കിലും മണ്ഡികളുടെ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകൾ വന്നുതുടങ്ങി. ജൂണ്‍ ആറ് മുതല്‍ ഓഗസ്റ്റ് 31 വരെ മണ്ഡികളിലേക്കുള്ള പഴങ്ങളുടെ വരവ് 49 ശതമാനം കുറഞ്ഞു. പച്ചക്കറികള്‍ 57 ശതമാനവും ധാന്യങ്ങള്‍ 45 ശതമാനവും ആണ് കുറഞ്ഞത്.
താങ്ങുവില ഇല്ലതാകും
അതുപോലെതന്നെ വിളവിറക്കുന്നതിനു മുമ്പുതന്നെ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്ന രീതി കരാർ കൃഷിക്കു കര്‍ഷകരെ നിര്ബന്ധിതമാക്കുമെന്നു കർഷക സംഘടനകൾ പറയുന്നു. കേന്ദ്ര സർക്കാര്‍ കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുകയും അതു കര്‍ഷകര്‍ക്ക് യഥാസമയം ലഭിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനം നിലവിലുണ്ട്. കാലാകാലങ്ങളിൽ, പ്രത്യേകിച്ച് ഖരീഫ്, റാബി വിളവെടുപ്പിന് മുമ്പ് താങ്ങുവില വർധിപ്പിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യാറുണ്ട്. പുതിയ ബിൽ വ്യവസ്ഥകൾ പ്രകാരം താങ്ങുവില സംവിധാനം ഒഴിവാക്കപ്പെടുമെന്ന ആശങ്ക കർഷകർ പങ്കുവയ്ക്കുന്നു. താങ്ങുവില ഒഴിവാക്കിയാൽ സ്വകാര്യകമ്പനികൾ നേട്ടമുണ്ടാക്കും. ഇത് ചെറുകിട, നാമമാത്ര കർഷകരെ സാരമായി ബാധിക്കും. താങ്ങുവില സമ്പ്രദായം തുടരുമെന്നു സർക്കാര്‍ പറയുന്നുണ്ടെങ്കിലും മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആശങ്ക ഒഴിയുന്നില്ല.
കരാർകൃഷിയിലെ അപകടം
കരാര്‍കൃഷിയില്‍ കോര്‍പറേറ്റ് കുത്തകകള്‍ക്ക് മുതലിറക്കാമെന്നതാണ് മറ്റൊരു പരിഷ്കരണം. പക്ഷേ, കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ വിതയ്ക്കുമ്പോള്തന്നെ വില നിശ്ചയിക്കുന്നു. അങ്ങിനെ, മുതല്‍മുടക്കുന്ന കമ്പനിക്കുതന്നെ കര്‍ഷകര്‍ ഉത്പന്നങ്ങള്‍ വില്‍ക്കണം. ആവശ്യത്തിനുള്ള സാങ്കേതിക, സാമ്പത്തിക പിന്തുണ കമ്പനി നല്‍കും, വിപണിക്കായി കര്‍ഷകര്‍ കാത്തു നില്‍ക്കേണ്ടതില്ല, കൃഷിയിടത്തില്‍നിന്നു തന്നെ കമ്പനി ഉത്പന്നങ്ങള്‍ തിരിച്ചുവാങ്ങും എന്നൊക്കെ കേള്‍ക്കുമ്പോള്‍ എത്ര മനോഹരമായ ആശയമെന്നൊക്കെ തോന്നും.
ഇത്തരം കരാര്‍കൃഷി മിക്ക വികസിത രാജ്യങ്ങളിലും പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. അമേരിക്കയിലും തെക്കേ അമേരിക്കയിലുമൊക്കെ സമാനമായ കൃഷി രൂപങ്ങള്‍ അരങ്ങേറുകയും ജനരോഷമുയർന്നപ്പോള് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യത്തെ ഒന്നോ-രണ്ടോ വർഷം കാര്യങ്ങള്‍ ഭംഗിയായി നടക്കും. തുടര്‍ന്നാണ് തനിനിറം പുറത്തു വരിക. കേരളത്തില്‍ പണ്ട് കാഡ്ബറി എന്ന കുത്തകയ്ക്കു വേണ്ടി മാത്രം കൊക്കോ കൃഷി ചെയ്ത കര്‍ഷകര്‍ക്ക് എന്തു പറ്റിയെന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്. മാത്രമല്ല, എന്താണ് കൃഷിചെയ്യേണ്ടതെന്നു കർഷകരല്ല, കുത്തകകൾ നിശ്ചയിക്കുന്ന രീതിയാണ് കരാർ കൃഷി സംവിധാനത്തിലുണ്ടാവുക. ഇതും കർഷകരെ പ്രശ്നത്തിലാക്കും.
കേരളത്തിനു ഭീഷണി വിലക്കയറ്റം
ഈ പുതിയ ബില്ലുകള്‍ കേരളത്തെ എങ്ങിനെ ബാധിക്കുമെന്നും പരിശോധിക്കേണ്ടതുണ്ട്. ഈ മൂന്നു ബില്ലുകളും കേരളത്തിലെ കൃഷിയെയും കൃഷിക്കാരേയും നേരിട്ടു ബാധിക്കാന്‍ സാധ്യത കുറവാണ്. മണ്ഡികൾ കേരളത്തില്‍ ഇല്ല. താങ്ങുവില നല്കി സംഭരിക്കുന്ന കാർഷിക ഉത്പന്നങ്ങളും കുറവാണ്. കേന്ദ്ര സർക്കാര്‍ താങ്ങുവില നല്കി സംഭരിക്കുന്ന 23 ഉത്പന്നങ്ങളില്‍ നെല്ലും കൊപ്രയും മാത്രമാണു നമുക്കു ബാധകം. നെല്ലിന് കേന്ദ്ര സർക്കാര്‍ നല്കുന്ന കുറഞ്ഞ താങ്ങുവിലയ്ക്ക് പുറമെ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും കൂട്ടിയാണ് സംഭരണ വില നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാര്‍ താങ്ങുവില നല്‍കുന്നതിനുള്ള ഫണ്ട് നല്കുന്നില്ലെങ്കില് ഈ സംഭരണം പരാജയപ്പെടാന്‍ സാധ്യതയുണ്ട്!
തികച്ചും ഉപഭോഗസംസ്ഥാനമായ കേരളത്തിന് അവശ്യ ഭക്ഷ്യോത്പന്നങ്ങളായ ധാന്യവിളകള്‍, ഭക്ഷ്യ എണ്ണകള്‍, പയറുകള്‍, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കു കേന്ദ്ര പൂളിനെയും മറ്റ് സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ടതുണ്ട്. സംഭരണത്തിനു പരിധി ഉണ്ടാകുന്നതും സര്‍ക്കാരിന്റെ മേല്‍നോട്ടം നഷ്ടപ്പെടുന്നതും വില ഉയരാന്‍ ഇടയാക്കും.
കേരളത്തിലെ പ്രധാന വിളകളെല്ലാം ദീര്‍ഘകാല വിളകളായതിനാല്‍ കേരളത്തിലേക്കു കരാര്‍ കൃഷിയുമായുള്ള കുത്തകകളുടെ കടന്നുവരവ് അത്ര എളുപ്പമാവില്ല. ഇപ്പോള്‍ത്തന്നെ തേയില, കാപ്പി, റബര്‍ എന്നീ വിളകളില്‍ കുത്തക സാന്നിധ്യമുണ്ട്. ഇതു തുടരും. കുത്തക റീട്ടെയില്‍ ചെയിന്‍ സൂപ്പർ മാര്‍ക്കറ്റുകള്‍ വ്യാപകമായാല്‍ പച്ചക്കറികള്‍ക്കു വേണ്ടി കരാര്‍ കൃഷി വരാനുള്ള സാധ്യതയുണ്ട്.
വികസിത രാജ്യങ്ങളിലെ അവസ്ഥയല്ല ഭാരതത്തില്‍. പല സംസ്ഥാനങ്ങളിലും, വിശിഷ്യാ വടക്കേ ഇന്ത്യയിലെ, ജന്മി-കുടിയാന് ഭൂമികയിലേക്കാണ് ഇത്തരം പരിഷ്കാരങ്ങള്‍ വരുന്നത്. ഇവിടെ, സ്ഥലമുടമ, കൃഷി ചെയ്യുന്ന ആള്, കര്‍ഷക തൊഴിലാളി എന്നിവരുടെ താത്പര്യം സംരക്ഷിക്കേണ്ടതുണ്ട്. ഭൂരിഭാഗവും ചെറുകിട കൃഷിക്കാരാണ് എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണം. കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ആത്മാര്ഥതയോടെയാണങ്കില് ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തി വിശ്വാസത്തില്‍ എടുത്തുകൊണ്ടുപോകാന്‍ കഴിയണം.
ഡോ. സി. ജോര്‍ജ് തോമസ്
(കേരള കാർഷിക സർവകലാശാലയിലെ മുൻ ഡീൻ ആണ് ലേഖകൻ)