Tuesday, July 7, 2020 1:01 AM IST
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
മൊബൈൽ ഫോണ് ചത്തുകിടന്നു തൊള്ളതുറക്കുന്നതു കേട്ടുകൊണ്ടാണ് ഇക്രു കണ്ണുതുറന്നത്. നേരം വെളുക്കുന്നതിനു മുന്പേ ആരൊക്കെയോ വിളി തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം വരെ ഫോണ് കൈയിൽ പിടിച്ചായിരുന്നു ഉറക്കംവരെ. ഇപ്പോൾ ആ സാധനം കൈകൊണ്ടു തൊടാൻ പോലും തോന്നുന്നില്ല. അതിന്റെ ഇടയ്ക്കാണ് ശവത്തിൽകുത്തി രസിക്കാൻ ഓരോരുത്തന്മാരുടെ വിളിയും വിലാപവും!
അവൻ ചുവരിലേക്കു നോക്കി... ക്ലോക്ക് പോലും കാലുമാറിയെന്നു തോന്നുന്നു, ഇന്നലെ വരെ ടിക്..ടോക്, ടിക്..ടോക് എന്നു പറഞ്ഞ് ഓടിയിരുന്ന വലിയ സൂചി ഇപ്പോൾ ടിക്..ടിക്.. എന്നു മാത്രമല്ലേ പറയുന്നത്! ടിക് ടോക്കിനെ മുന്നറിയിപ്പു പോലും ഇല്ലാതെ നാടുകടത്തിയത് അറിഞ്ഞുകാണും. എന്തിനു ക്ലോക്കിനെ കുറ്റം പറയുന്നു, ഇന്നലെ വരെ ടിക്..ടോക് ടിക്..ടോക് എന്ന് മിടിച്ചിരുന്ന സ്വന്തം ഹൃദയം പോലും കൈവിട്ടില്ലേ. നെഞ്ചിൽ കൈവച്ചുനോക്കിയിട്ട് ഇപ്പോൾ ടിക്..ടിക്.. എന്ന ശബ്ദം മാത്രമേ കേൾക്കാനുള്ളൂ.
നീട്ടിവളർത്തി എവറസ്റ്റ് ആക്കിയ മുടിയും വട്ടംവെട്ടി സൈലന്റ്വാലി ആക്കിയ താടിയും കണ്ടിട്ട് ഇക്കാലമത്രയും വീട്ടുകാരും നാട്ടുകാരും മൂക്കത്ത് വിരൽ വയ്ക്കുകയായിരുന്നു പതിവ്. താൻ ഡാൻസ് ചെയ്യുമെന്നു പറഞ്ഞ് ഒന്നു രണ്ടു വേദികളിൽ ചുവടുവച്ചു കാണിച്ചപ്പോൾ ഇനി നീ ചുവടുവച്ചാൽ ചവിട്ടുവച്ചു തരുമെന്ന മട്ടിൽ ദാ നിൽക്കുന്നു നാട്ടിലെ ഡാൻസ് മാസ്റ്റർ! അങ്ങനെയാണ് അഭിനയത്തിലേക്കു തിരിഞ്ഞത്. പക്ഷേ, അഭിനയമാകുന്ന മഹാസാഗരത്തിന്റെ തീരത്തു കക്ക പെറുക്കാനെത്തിയ കുട്ടിയായിപോലും പരിഗണിക്കാതെ അവർ ഓടിച്ചു. നാട്ടിലെ ക്ലബ്ബിൽ നാടകത്തിന് നായകനാകാൻ അവസരം ചോദിച്ചുചെന്ന തന്നെ ജൂബയിട്ട ബുദ്ധിജീവി സംവിധായകൻ അടിമുടി നോക്കിയ നോട്ടം ഇനിയും മറക്കാനായിട്ടില്ല.
ഈ അപരിഷ്കൃതരുടെ ഇടയിൽ തന്റെ ജീവിതം ആരോ ഉൗരിയെറിഞ്ഞ മാസ്ക് പോലെ ആകുമോയെന്നു പേടിച്ചു. ആകെ ഗതികേടിലായിരുന്നപ്പോഴാണ് ചിലർ പറഞ്ഞത് ടിക് ടോക് എന്നൊരു സംഗതി ലാൻഡ് ചെയ്തിട്ടുണ്ടെന്ന്. ലേശം തൊലിക്കട്ടിയുണ്ടെങ്കിൽ ഒന്നും പേടിക്കാനില്ലെന്നു വിദഗ്ധന്മാർ ഉപദേശിച്ചു! സന്തോഷ് പണ്ഡിറ്റ്ജിയെ മനസിൽ ധ്യാനിച്ചു വലതുകാലു വച്ചുതന്നെ കയറി. മാർക്കിടാൻ ഡാൻസ് മാസ്റ്റർമാരില്ല, സ്ക്രിപ്റ്റ് എടുത്തു മുഖത്തെറിയാൻ സംവിധായകരില്ല, മൈക്ക് കൈയിലെടുത്താൽ ഉടനെ കൂവിവിളിക്കാൻ വേദിക്കു താഴെ ആരും കണ്ണുംമിഴിച്ച് ഇരിപ്പില്ല... അങ്ങനെ രണ്ടും കല്പിച്ചു കളത്തിലേക്ക് ഇറങ്ങി. ഈ രൂപത്തിനും ഭാവത്തിനും ടിക് ടോക്കിൽ ടിക് വീഴുന്നതു കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി.
സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജുമൊക്കെ വർഷം രണ്ടും മൂന്നും സിനിമയിൽ മാത്രം അഭിനയിക്കുന്പോൾ ഇക്രു ഒരു ദിവസം തന്നെ മൂന്നും നാലും ‘സിനിമയിൽ’ അഭിനയിച്ചുതകർത്തു. അഭിനയം കണ്ട് ആക്കിയതാണോ അതോ പൊക്കിയതാണോ എന്നറിയില്ല, ആരൊക്കെയോ എവിടെക്കെയോ ഇരുന്നു കൈയടിച്ചുകൊണ്ടിരുന്നു. അങ്ങനെ സിനിമയിൽ അഭിനയിച്ചില്ലെങ്കിലും ചാനലിൽ വന്നില്ലെങ്കിലും താരമാകുമെന്ന് ഇക്രു തെളിയിച്ചു.
ഒരിക്കൽ മൂക്കത്തുവിരൽ വച്ച് നോക്കിയിരുന്ന വീട്ടുകാരും നാട്ടുകാരും ഇക്രുവിന്റെ ആരാധകരുടെ എണ്ണം ആയിരവും പതിനായിരവും പിന്നിട്ട് ലക്ഷങ്ങളിലേക്കു കുതിക്കുന്നതുകണ്ട് തലയിൽ കൈവച്ചുപോയി. പക്ഷേ, അതിന്റെ ഇടയിൽ ഇടിത്തീപോലെ ഇങ്ങനെ ഒരു ചൈനീസ് പടക്കം പൊട്ടുമെന്ന് ആരറിഞ്ഞു.
എന്തായാലും ടിക് ടോക്കിനെ കെട്ടുകെട്ടിക്കാനുള്ള ഐഡിയ നമ്മുടേതായിപ്പോയി, അല്ലേൽ കാണിച്ചുതരാമായിരുന്നു!
മിസ്ഡ് കോൾ
= ബസ് മിനിമം ചാർജ് കൂട്ടിയില്ല, പക്ഷേ, സഞ്ചരിക്കുന്ന ദൂരം പകുതിയാക്കി കുറച്ചു.
- വാർത്ത
= എല്ലാം മുരളീധർജി പറഞ്ഞതുപോലെ!