Sunday, May 31, 2020 11:54 PM IST
പ്രവേശനോത്സവങ്ങളുടെ അകമ്പടിയില്ലാതെ പുതിയൊരു അക്കാദമികവർഷം ആരംഭിക്കുകയാണ്. ഇക്കാലമത്രയും കണ്ടുശീലിച്ച, മഴ നനഞ്ഞെത്തുന്ന വിദ്യാർഥിക്കൂട്ടത്തിന്റെ കാഴ്ച ഈ വർഷം ഉണ്ടാവില്ല. ക്ലാസ് മുറികളിലെ ആർത്തലച്ചു കരയുന്ന കുരുന്നുകൾക്കും ജനലരികുകളിൽ നിന്ന് വിങ്ങിപ്പൊട്ടുന്ന മാതൃത്വത്തിനും ആശ്വാസവാക്കുകളുമായെത്തുന്ന അധ്യാപകർക്കും പകരം ഓൺലൈൻ ക്ലാസുകളുടെ ആസൂത്രണത്തിനു നമ്മുടെ വിദ്യാലയങ്ങൾ സാക്ഷ്യം വഹിക്കും. സൂം ആപ്പും വെബിനാറും ഗൂഗിൾ മീറ്റും മൂഡിലുമൊക്കെ അരങ്ങുതകർക്കാനിടയുള്ള വലിയ മാറ്റങ്ങളുടെ അധ്യയനവർഷം. കോവിഡെന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ബന്ധങ്ങളും ചിട്ടവട്ടങ്ങളുമൊക്കെ പുനർനിർവചിക്കപ്പെടുകയാണ്.
ഒരു പരിധിവരെ ബൗദ്ധികവികാസത്തെ മാത്രം ലക്ഷ്യം വച്ചുള്ള പഠന പ്രക്രിയയും അനുബന്ധ പ്രവർത്തനങ്ങളും വിദ്യാർഥികളുടെ വൈകാരിക പക്വതയെയും മാനസിക നിലവാരത്തെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നതു വ്യക്തമാണ്. പിറക്കുമ്പോൾ തന്നെ കുട്ടിയെ ഡോക്ടറും കളക്ടറും ആക്കാനുളള വ്യഗ്രതയ്ക്കിടയിൽ, അവർക്കു മാനസികവും വൈകാരികവുമായ പക്വത ലഭ്യമാക്കുന്നതു മാതാപിതാക്കൾ ഗൗരവമായെടുക്കുന്നില്ല എന്നതാണു യാഥാർഥ്യം.
ലോക്ക് ഡൗണിനെത്തുടർന്ന്, ഒമ്പതാം ക്ലാസ് ഉൾപ്പെടെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കു വാർഷിക പരീക്ഷയില്ലാതെ തന്നെ സ്ഥാനക്കയറ്റം ലഭിച്ചു. തുടർന്നു വേനലവധിയും വന്നതോടെ, കുറച്ചധികം കാലം വീടുവിട്ടു വെളിയിലിറങ്ങാത്തതിന്റെ ഒരു വീർപ്പുമുട്ടൽ വിദ്യാർഥിസമൂഹത്തിന്റെ ക്രിയാശേഷിയെ ബാധിച്ചിട്ടുണ്ടാകാം. ഈ സാഹചര്യത്തെ തരണം ചെയ്യാനും വിദ്യാർഥികളെ സജീവമാക്കി നിലനിർത്താനും ഭൂരിഭാഗം സ്കൂളുകളും ക്രിയാത്മകമായ വിവിധ ടാസ്കുകൾ അവർക്കു കൊടുത്തിരുന്നു. മാതാപിതാക്കൾ ഭൂരിപക്ഷവും ഇതിനെ സഗൗരവം വീക്ഷിച്ചിരുന്നെങ്കിലും വിദ്യാർഥികളിലെത്ര പേർ ഇതിനെ മനസാ വരിച്ചിരുന്നുവെന്നത് ആത്മപരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.
ഹൈടെക് അധ്യാപകരും മാതൃകാ വിദ്യാലയങ്ങളും സാങ്കേതികവിദ്യകൾ അനായാസം കൈകാര്യം ചെയ്യുന്ന വിദ്യാർഥി തലമുറയും ഈ കാലത്തിന്റെ അനിവാര്യതകൂടിയാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, വിദ്യാർഥികളുടെ മാനസിക നിലവാരവും വൈകാരിക പക്വതയും ശ്രദ്ധിക്കാതെ അക്കാദമിക കാര്യങ്ങൾക്കു മാത്രം ഈ കോവിഡ് കാലത്തു പ്രാമുഖ്യം കൊടുത്താൽ ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ല. കുട്ടിയുടെ വൈകാരിക മണ്ഡലത്തിനും പ്രാമുഖ്യം നൽകി, അവരിൽ അടിസ്ഥാനപരമായി തന്നെ സമഗ്രവികസനം ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനു രക്ഷിതാക്കൾക്കും അധ്യാപകർക്കും വേണ്ടത് ഉയർന്ന ചിന്താശേഷിയും മികച്ച ആശയവിനിമയ ശേഷിയുമാണ്.
കുട്ടി കാര്യങ്ങൾ മനസിലാക്കാനുള്ള പക്വതയിലെത്തിച്ചേരുക പരന്ന വായനയിലൂടെയും ആളുകളുമായുള്ള സംസർഗത്തിലൂടെയുമാണ്. വാക്കുകൾക്കും പ്രയോഗങ്ങൾക്കും അതിനാൽ തന്നെ വലിയ പ്രസക്തിയുമുണ്ട്. പുതിയ വാക്കുകളും പ്രയോഗങ്ങളും പഠിക്കാനും ആശയങ്ങളെ മികവുറ്റ രീതിയിൽ കൈമാറ്റം ചെയ്യാനും അവരെ പ്രാപ്തരാക്കാനുള്ള ശ്രമങ്ങളുണ്ടാകണം. കുട്ടികൾ കൂടുതൽ സമയം ചെലവിടുന്ന ഇടങ്ങൾകൂടിയായി, ഈ പശ്ചാത്തലത്തിൽ നമ്മുടെ വീടുകൾ മാറുകയാണ്. വീടുകളിലുള്ള സമയം കുടുംബാംഗങ്ങൾ തമ്മിൽ സൃഷ്ടിപരമായ സംവാദങ്ങൾ നടത്തി കുടുംബസദസുകളെ സമ്പുഷ്ടമാക്കാം.
വിദ്യാർഥികളുടെ മാനസികാരോഗ്യം
കോവിഡനന്തര കേരളത്തിലെ വിദ്യാർഥികളുടെ മാനസികാരോഗ്യം, വളരെ ഗൗരവമായി തന്നെ കണക്കിലെടുക്കേണ്ടതാണ്. പഠനാന്തരീക്ഷത്തിൽനിന്നും പഠന പ്രക്രിയയിൽനിന്നും മൂന്നു-നാലു മാസമെങ്കിലും പൂർണമായി മാറിനിന്ന വിദ്യാർഥികളാണ്, ഈ അധ്യയനവർഷാരംഭത്തിൽ നേരിട്ടല്ലെങ്കിലും വിദ്യാലയാന്തരീക്ഷത്തിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷകളുടെ പഠനഭാരം അൽപ്പംപോലും പേറാതെയാണ്, അവർക്കു സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നതും. പുതിയ അധ്യയനവർഷത്തിലേക്കു പ്രവേശിക്കുമ്പോൾ, അതുവരെ ഭൂരിഭാഗം സമയവും വിനോദോപാധികളിൽ മാത്രം മുഴുകിയിരുന്ന അവർ കടന്നുവരുന്നത്, യാതൊരുവിധ പരിശീലനവും സിദ്ധിച്ചിട്ടില്ലാത്ത ഓൺലൈൻ ക്ലാസുകൾ തീർക്കുന്ന ഹോം വർക്കുകളുടെയും പരീക്ഷകളുടെയും സമ്മർദങ്ങളിലേക്കാണ്.
വിദ്യാർഥികൾക്ക് അനുഭവവേദ്യമായ ഇത്തരം വേദനാജനകമായ സാഹചര്യങ്ങളെ, വിദ്യാലയങ്ങളിൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ നേരിട്ടല്ലെങ്കിലും അഭിമുഖീകരിക്കേണ്ടി വരുന്നത് അധ്യാപകരാണ്. അതുകൊണ്ടു തന്നെ, വിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ മാനസികാരോഗ്യത്തിന് പ്രാമുഖ്യം കിട്ടത്തക്ക രീതിയിൽ അധ്യാപകർക്കു പരിശീലനം ലഭ്യമാക്കണം.
ഓൺലൈൻ ക്ലാസുകളുടെ അപര്യാപ്തത
ഓൺലൈൻ ക്ലാസുകളുടെ ബഹളത്തിനിടയിൽ കാണാതെപോകുന്ന നിരവധി യാഥാർഥ്യങ്ങളുണ്ട്. സ്വന്തമായി സ്മാർട് ഫോണും കംപ്യൂട്ടറും ഇന്റർനെറ്റ് ലഭ്യതയും ഇല്ലാത്ത എത്രയോ വിദ്യാർഥികൾ നമ്മുടെ ചുറ്റിലുമുണ്ട്. സ്മാർട്ട് ഫോൺ കുടുംബാംഗത്തിനുണ്ടെങ്കിൽ തന്നെ, അതിലെ ഹൈ സ്പീഡ് ഇന്റർനെറ്റിന്റെ ലഭ്യത ഒരവശ്യ ഘടകമാണ്. മൊബൈലിൽ ആവശ്യത്തിനു ഡാറ്റയും വേണം. സാധാരണക്കാർക്ക് ഒരു ദിവസം ഒരു മണിക്കൂറിൽ കൂടുതൽ ലൈവ് വീഡിയോ ക്ലാസുകളിൽ പങ്കെടുക്കാനാകില്ലെന്നതാണു യാഥാർത്ഥ്യം. അപ്പോഴത്തെ സാധ്യത, സൗജന്യമായി ലഭിക്കുന്ന ഗൂഗിൾ ക്ലാസ് റൂം പോലുള്ള സോഫ്റ്റ് വെയറുകളും സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ ആപ്പുകളുപയോഗിച്ച് ഓൺലൈൻ പഠനാന്തരീക്ഷം ഒരുക്കുകയാണ്. ഏവർക്കും അനായാസം ലഭ്യമാകുന്ന കാര്യങ്ങൾ ഉപയോഗിക്കുമ്പോഴാണ് അവയ്ക്കു ജനകീയത അവകാശപ്പെടാനാകുക.
പുതുമാതൃകകൾ സമൂഹത്തിൽ സൃഷ്ടിക്കാനുള്ള വലിയ സാധ്യതകളെ നമുക്കു പുൽകാം. അതിനുള്ള പരിശീലനവേദികൾ കൂടിയായി നമ്മുടെ കുടുംബങ്ങളും വിദ്യാലയങ്ങളും ഓൺലൈൻ പഠനമാധ്യമവും മാറട്ടെ.
ഡോ. ഡെയ്സൻ പാണേങ്ങാടൻ