Saturday, May 30, 2020 11:59 PM IST
ഇന്നു ലോക പുകയിലവിരുദ്ധ ദിനമായി ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു. പുകയില-പുകവലി ജന്യരോഗങ്ങൾ നമ്മുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തുന്ന കാലം വിദൂരമല്ല എന്നാണ് കണക്കുകൾ പറയുന്നത്. ഏകദേശം 80 ലക്ഷം ആളുകൾ പ്രതിവർഷം പുകയിലജന്യ രോഗങ്ങളാൽ മരണമടയുന്നു എന്നാണു കണക്ക്. ഇതിൽ 12 ലക്ഷം പേർ പുകവലിക്കാരുടെ സാമീപ്യം മൂലം പുക ശ്വസിക്കാനിടയാകുന്ന ഹതഭാഗ്യരാണ്.
ഇന്ത്യയിൽ പ്രതിവർഷം പത്തു ലക്ഷത്തോളം ആളുകൾക്ക് പുകയില- പുകവലിജന്യ രോഗങ്ങളാൽ ജീവൻ നഷ്ടപ്പെടുന്നു. ഇത്തരം രോഗങ്ങളാൽ മരണമടയുന്ന 80 ശതമാനം പേരും അവികസിത- വികസ്വര രാജ്യങ്ങളിൽനിന്നുള്ളവരാണ് എന്ന വസ്തുത നാം അതീവ പ്രധാന്യത്തോടെ പരിഗണിക്കണം.
പുകവലിയും പുകയില ഉത്പന്നങ്ങളും നിയന്ത്രിക്കാൻ ലോകമെങ്ങുമുള്ള സർക്കാരുകളും ആരോഗ്യ ഏജൻസികളും ഏറെ പരിശ്രമിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമവും ടിവിയിലും പത്രമാധ്യമങ്ങളിലുമൊക്കെ പുകയില- പുകവലി പരസ്യങ്ങൾ നിരോധിച്ചതുമൊക്കെ ഇതിന് ഉദാഹരണമാണ്. എന്നാൽ, വൻകിട പുകയില കന്പനികൾ ഇതിനെയൊക്കെ മറികടക്കാനുള്ള ശ്രമത്തിലാണ്. തങ്ങളുടെ ബ്രാൻഡ് ഉപഭോക്താക്കളെ ഓർമിപ്പിക്കാനായി പരോക്ഷ പരസ്യം നൽകുന്ന രീതി (ഉദാ: തങ്ങളുടെ കന്പനിയുടെ പേരിലുള്ള ടീ ഷർട്ടുകൾ, മറ്റു പുകയില ഇതര ഉത്പന്നങ്ങൾ തുടങ്ങിയവ മാർക്കറ്റിൽ ഇറക്കുക) പല കന്പനികളും അവലംബിച്ചു വരുന്നു. കളികളും മറ്റു പരിപാടികളും സ്പോൺസർ ചെയ്യുക, കുട്ടികളുടെ ഇടയിൽ മത്സരങ്ങൾ നടത്തുക, കളിപ്പാട്ടങ്ങളിൽ ബ്രാൻഡിന്റെ പേര് ചേർക്കുക തുടങ്ങി ഒട്ടനവധി രീതികളിൽ ഇത്തരം തന്ത്രങ്ങൾ ആവിഷ്കരിക്കപ്പെടാറുണ്ട്. ഇതു തിരിച്ചറിഞ്ഞുകൊണ്ടാണ് ഈ വർഷത്തെ പുകയില വിരുദ്ധദിന സന്ദേശം രൂപപ്പെടുത്തിയിരിക്കുന്നത്.
പുകയില കന്പനികളും അനുബന്ധ വ്യവസായങ്ങളും യുവാക്കളെ ലക്ഷ്യംവച്ചു നടക്കുന്ന മാർക്കറ്റിംഗ് തന്ത്രങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുകയും പുകയില, നിക്കോട്ടിൻ ഉപയോഗത്തിൽ നിന്നു തടയുകയും ചെയ്യുക എന്ന സന്ദേശമാണ് ഇക്കുറി ലോകാരോഗ്യസംഘടന മുന്നോട്ടുവയ്ക്കുന്നത്. പുകയില- പുകവലി നിയന്ത്രണം പരാജയപ്പെടുത്താനുള്ള കന്പനികളുടെ നടപടികളെ തുറന്നുകാട്ടി അതിനെക്കുറിച്ച് സർക്കാരുകളേയും നയരൂപീകരണ സമിതികളെയും പൊതുജനത്തെയും ബോധവത്കരിക്കുക എന്നതാണ് ഈ വർഷത്തെ ലോക പുകയില വിരുദ്ധ ദിനാചരണം കൊണ്ടു പ്രധാനമായും ലക്ഷ്യമിടുന്നത്.
കേവലം ഒരു ദുഃശീലമായി പുകവലിയെ കാണരുത്. ലോകരാഷ്ട്രങ്ങളെ തന്നെ നിയന്ത്രിക്കുന്ന ഒരു സാന്പത്തിക ശക്തിയായി പുകയില വ്യവസായം ഇന്നു വളർന്നുകഴിഞ്ഞു. വികസിത രാജ്യങ്ങളിൽ പുകവലിയിലുണ്ടായ കുറവ് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ നികത്താമെന്നുള്ള കച്ചവടക്കണ്ണുമായി ബഹുരാഷ്ട്ര പുകയില കന്പനികൾ നമ്മുടെ നാട്ടിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഈ സാഹചര്യത്തിൽ പുകവലി സൃഷ്ടിക്കുന്ന ആരോഗ്യ- സാമൂഹ്യപ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു.
ആരോഗ്യപ്രശ്നങ്ങൾ
ദൂഷ്യഫലങ്ങൾ മാത്രമുള്ള, ഗുണപരമായ യാതൊന്നുമില്ലാത്ത ഒന്നാണു പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും എന്നു പറയാതെ വയ്യ.
പുകയില ഒരു വർഷം 80 ലക്ഷം പേരുടെ മരണത്തിനു കാരണമാകുന്നു എന്നു സൂചിപ്പിച്ചുവല്ലോ. ഇതിൽ ഏകദേശം പത്തുലക്ഷം പേർ ഇന്ത്യക്കാരാണ്. 90 ശതമാനം ശ്വാസകോശ കാൻസറിന്റെയും 25 ശതമാനം ഹൃദ്രോഗത്തിന്റെ കാരണവും പുകവലിയാണ്. പുകവലി മൂലമുണ്ടാകുന്ന അസുഖങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. പ്രധാനപ്പെട്ട പുകയില- പുകവലിജന്യ രോഗങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിച്ചുനോക്കാം.
ശ്വാസകോശം: ശ്വാസകോശ കാൻസർ, വിട്ടുമാറാത്ത ചുമ (ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസീമ), കുട്ടികളിലെ ആസ്ത്മ, കൂടാതെ ആസ്തമ അധികരിക്കൽ.
കൊറോണയും പുകവലിയും
ഏതെങ്കിലും തരത്തിലുള്ള പുകവലി ശ്വാസകോശ ശേഷി കുറയ്ക്കുകയും അണുബാധകളുടെ സാധ്യത വർധിപ്പിക്കുകയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ തീവ്രത വർധിപ്പിക്കുകയും ചെയ്യും. പ്രധാനമായും ശ്വാസകോശത്തെ ആക്രമിക്കുന്ന ഒരു പകർച്ചവ്യാധിയാണ് കോവിഡ്- 19. സിഗരറ്റുകളും ബീഡികളും പങ്കിടുന്ന പുകവലിക്കാർക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാം. ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് പുകവലിക്കാർക്ക് കടുത്ത കൊറോണ രോഗാവസ്ഥയും മരണവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നാണ്.
ഹൃദയം: ഹൃദയാഘാതം, രക്തക്കുഴലുകളെ ബാധിക്കുന്ന ഗാൻഗ്രീൻ, രക്തപ്രവാഹം തടസപ്പെടൽ.
മസ്തിഷ്കം: പക്ഷാഘാതം, ബുദ്ധിമാന്ദ്യം, വിഷാദരോഗങ്ങൾ.
മറ്റുള്ളവ: വിവിധ അവയവങ്ങളിലെ കാൻസറുകൾ (വായ, തൊണ്ട, അന്നനാളം, ആമാശയം, പാൻക്രിയാസ്, വൃക്ക, മൂത്രസഞ്ചി, ഗർഭാശയ കാൻസറുകൾ). രക്താർബുദം, ആമാശയത്തിലേയും, കുടലിലേയും വ്രണങ്ങൾ, വന്ധ്യത, ഉദ്ധാരണശേഷിക്കുറവ്, പ്രമേഹം, ഗർഭമലസൽ. ഈ പട്ടിക അപൂർണമാണ്. ഇനിയും നിരവധി രോഗങ്ങൾ ഇതിലേക്കു ചേർക്കാനുണ്ട്.
പുകയിലയിലും പുകയിലും നാലായിരത്തിലധികം രാസവസ്തുക്കളുണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. അതിലേതാണ്ട് 40 ൽ അധികം ഘടകങ്ങൾ മാരകമായ കാൻസർ ഉണ്ടാക്കുന്നവയാണ്. നിഷ്ക്രിയ പുകവലി (പാസീവ് സ്മോക്കിംഗ്) പുകവലിക്കാത്തവർക്കു രോഗങ്ങൾ സമ്മാനിക്കുന്നു എന്ന സത്യം വിസ്മരിക്കരുത്.
പുകവലി മൂലമുണ്ടാക്കുന്ന സാന്പത്തിക നഷ്ടം ഇതിനൊക്കെ പുറമേയാണ്. നമ്മുടെ നാട്ടിലെ അല്പ വരുമാനക്കാരും അർധ പട്ടിണിക്കാരുമൊക്കെ വരുമാനത്തിന്റെ 30 ശതമാനം വരെ പുകവലിക്കായി ഉപയോഗിക്കുന്നു എന്നതു ഭീകരമായ ഒരവസ്ഥയല്ലേ വരച്ചുകാട്ടുന്നത്?
എങ്ങനെ മോചനം നേടാം?
പുകയില ഉപയോഗിക്കാനും അങ്ങനെ നമ്മെ അതിനടിമയാക്കാനും കാരണക്കാരൻ നിക്കോട്ടിനാണ്. നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന ഈ രാസവസ്തുവാണ് വീണ്ടും വീണ്ടും പുകവലിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്.
പുകവലി നിർത്താൻ ആഗ്രഹിക്കുന്ന ധാരാളം പേരുണ്ട്. പുകവലി നിർത്താൻ ശ്രമിച്ച് പരാജയപ്പെട്ടവരും ഒട്ടേറെയുണ്ട്. ഇത്തരക്കാരുടെ പ്രശ്നം അനുതാപപൂർണം കണ്ട് അവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്.
പുകവലിക്കാരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ശ്രദ്ധാപൂർവം കേൾക്കാനും വേണ്ട ഉപദേശനിർദേശങ്ങൾ നൽകാനും കഴിയണം. പലർക്കും പുകവലിനിർത്താൻ വേണ്ടിയുള്ള മരുന്നുകൾ കുറച്ച് കാലത്തേക്ക് ഉപയോഗിക്കേണ്ടി വന്നേക്കാം. എന്നാൽ അവ ഒരു വിദഗ്ധ ഡോക്ടറുടെ നിർദേശാനുസരണമേ കഴിക്കാവൂ എന്ന കാര്യം മറക്കരുത്.
സ്കൂൾ കുട്ടികളുടെയും യുവജനങ്ങളുടെയുമിടയിൽ പുകയില വിരുദ്ധ പ്രചാരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിയും പുകയില-പുകവലി പരസ്യങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഗവൺമെന്റ് നടപടിയും സുപ്രധാന കാൽവയ്പുകളാണ്. അടുത്ത പത്തു വർഷം കൊണ്ടെങ്കിലും ഒരു പുകയില, പുകവലി രഹിത ലോകം കെട്ടിപ്പടുക്കാൻ നമുക്കു സാധിക്കുമെങ്കിൽ അതു നമ്മോടും ഭാവി തലമുറയോടും ചെയ്യുന്ന ഏറ്റവും വലിയ സേവനമായിരിക്കും.
ഡോ. പി.എസ്. ഷാജഹാൻ
(ആലപ്പുഴ ഗവൺമെന്റ് ടി.ഡി മെഡിക്കൽ കോളജ് പൾമണറി മെഡിസിൻ അഡീഷണൽ
പ്രഫസറാണു ലേഖകൻ)