Wednesday, May 27, 2020 11:33 PM IST
സിദ്ധാന്തം എല്ലാവർക്കും അറിയാവുന്ന പദം. സിദ്ധാന്തത്തിന് ഒരു പഴയ അർഥമുണ്ടെന്നു ശബ്ദതാരാവലീകാരൻ പറയുന്നു. നിർബന്ധം എന്നാണത്. ഇതുതന്നെ ഗ്രാമ്യമായി ചിത്താന്തം ആകാറുമുണ്ട്. കുട്ടികൾ ശാഠ്യം പിടിക്കുന്പോൾ അതിനെ ചിത്താന്തം എന്നു വിളിക്കാറുണ്ടല്ലോ.
സാന്പത്തികരംഗത്തു ധാരാളം സിദ്ധാന്തങ്ങൾ ഉണ്ട്. ഓരോ ധനശാസ്ത്രജ്ഞനും ഇഷ്ടപ്പെട്ട സിദ്ധാന്തങ്ങൾ കാണും. ചില സിദ്ധാന്തങ്ങൾ ചില സാഹചര്യങ്ങളിൽ ഫലപ്രദമാകും. മറ്റു ചില സാഹചര്യങ്ങളിൽ അങ്ങനെയായിരിക്കില്ല.
ഏറെ വ്യത്യാസങ്ങൾ
ഇന്ത്യപോലൊരു രാജ്യത്ത് കർക്കശമായി സിദ്ധാന്തങ്ങളിൽ ഉറച്ചുനിന്നു ധനകാര്യഭരണവും സാന്പത്തിക നയരൂപീകരണവും നടത്തുന്നത് വിജയകരമല്ലെന്നാണ് അനുഭവം. ചെറിയ ജനസംഖ്യയും ഉയർന്ന വരുമാനവുമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ വിജയമാകുന്ന എല്ലാം ഇന്ത്യയിൽ പറ്റിയെന്നു വരില്ല. വരുമാനം കുറവ്, ജനസംഖ്യ കൂടുതൽ, വൈവിധ്യം കൂടുതൽ, ഔപചാരിക തൊഴിലിനേക്കാൾ കൂടുതൽ അനൗപചാരിക തൊഴിൽ, സാമൂഹ്യസുരക്ഷയിൽ പിന്നോക്കാവസ്ഥ. ഇന്ത്യയുടെ വ്യത്യാസങ്ങൾ വളരെ കൂടുതലാണ്.
പക്ഷേ, ചില ധനശാസ്ത്രജ്ഞർ ഈ വ്യത്യാസങ്ങൾ കണക്കിലെടുക്കില്ല. അവർ സിദ്ധാന്തങ്ങളിൽ ഉറച്ചുനിൽക്കും. അത്തരം ചിത്താന്തങ്ങളുടെ പിടിയിലാണോ ഇന്ത്യയുടെ ധനകാര്യഭരണവും നയാവിഷ്കാരവും എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ദാനം പാടില്ല
ഒന്നും വെറുതെ കൊടുക്കരുത്. ദാനമരുത്. തീരെ നിർവാഹമില്ലാത്തവർക്കു മാത്രം ദാനം. അല്ലാത്തവർ പണം മുടക്കി വാങ്ങട്ടെ. വെറുതേ കൊടുത്തു മനുഷ്യരെ അലസരാക്കുന്നതു തെറ്റാണ്.
ഇതൊരു നല്ല സിദ്ധാന്തമാണ്. ഈ സിദ്ധാന്തക്കാർ ഇതു പ്രായോഗികമാക്കുന്പോൾ താഴെപ്പറയുന്ന രീതിയിലാകും.
ഒന്ന്: കടാശ്വാസം നല്കില്ല. പകരം കടത്തിന്റെ കാലാവധി നീട്ടി നല്കും. നീളുന്ന കാലത്തെ പലിശയിൽപോലും ഇളവില്ല.
രണ്ട്: വരുമാനം ഇല്ലാതാകുന്പോൾ ആശ്വാസധനം നല്കാൻ തയാറാകില്ല. നിങ്ങൾ ദാരിദ്ര്യരേഖയ്ക്കു കീഴിലാണെങ്കിൽ ഭക്ഷ്യധാന്യങ്ങൾ തരും. അത്രമാത്രം.
മൂന്ന്: നിങ്ങളുടെ കൈയിലേക്കു പണം വെറുതേ തരില്ല. അതു "പാപ'മാണെന്നു വിശ്വസിക്കുന്നു. പകരം വായ്പ തരും.
ഇതൊക്കെ ഇപ്പോൾ രാജ്യത്തു കണ്ടുകൊണ്ടിരിക്കുന്നതാണ്. ഉദാഹരണങ്ങൾ എടുത്തു പറയേണ്ടതില്ല.
കടത്തിൽ പിടിവാശി
മറ്റൊരു സിദ്ധാന്തമാണു സർക്കാർ കമ്മി കുറയ്ക്കണം എന്നത്. കമ്മി ഉണ്ടായാൽ സർക്കാർ കടം എടുക്കേണ്ടിവരും. കടം നല്കുന്നതു ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും. സർക്കാരിന് അവ സന്തോഷപൂർവം കടം നല്കും. കാരണം സുരക്ഷിതത്വം. അപ്പോൾ സ്വകാര്യസംരംഭകർക്കു പണം കടം കിട്ടാതെവരും; കിട്ടുന്ന പണത്തിനു കൂടുതൽ പലിശയും നല്കണം. അതു പൊതുവേ സംരംഭകത്വത്തിനു ദോഷം ചെയ്യും.
റേറ്റിംഗ് പേടി
സിദ്ധാന്തം ശരി. ഇപ്പോൾ കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്നതും ഇതുതന്നെ. കമ്മി കൂട്ടാതെ നോക്കുന്നു. കമ്മി കൂടിയാൽ റേറ്റിംഗ് ഏജൻസികൾ റേറ്റിംഗ് കുറയ്ക്കുമെന്നു പേടി.
റേറ്റിംഗ് കുറഞ്ഞാൽ എന്താ പ്രശ്നം?
വിദേശത്തുനിന്നു വായ്പ എടുക്കുന്പോൾ പലിശ കൂടും. ആരാണു വിദേശ വാണിജ്യവായ്പ എടുക്കുന്നത്? സർക്കാർ എടുക്കുന്നില്ല. സർക്കാർ ബഹുരാഷ്ട്ര വികസന ബാങ്കുകളിൽ (ലോകബാങ്ക്, എഡിബി, എൻഡിബി തുടങ്ങിയവ) നിന്നേ വായ്പ എടുക്കുന്നുള്ളു. വാണിജ്യബാങ്കുകളിൽനിന്നു വായ്പ എടുക്കുന്നതു കന്പനികൾ ആണ്. അതായതു പ്രധാനമായും സ്വകാര്യമേഖല.
വേറൊരു പ്രശ്നമുണ്ട്. ഇന്ത്യയിൽ നിക്ഷേപിക്കാൻ വിദേശികൾ മടിക്കുമെന്ന്. പക്ഷേ, ഇന്ത്യയിലേക്കു നിക്ഷേപം വന്നുകൊണ്ടിരുന്നതെല്ലാം ഇപ്പോഴത്തേക്കാൾ ഒരുപടി താഴെ റേറ്റിംഗ് ഉണ്ടായിരുന്നപ്പോഴാണ്. റേറ്റിംഗ് കൂടിയശേഷം പ്രത്യേക വളർച്ചയൊന്നും ഉണ്ടായില്ല. റേറ്റിംഗിൽ ഇത്രയേ കാര്യമുള്ളു എന്നറിയാവുന്നവരാണല്ലോ നിക്ഷേപസ്ഥാപനങ്ങളിലുള്ളത്.
ഉപദേഷ്ടാക്കൾ
അതെന്തായാലും റേറ്റിംഗിനെ ഭയപ്പെടുകയും ചില സിദ്ധാന്തങ്ങളിൽ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നവരാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഉപദേശകർ. പ്രിൻസിപ്പൽ ഇക്കണോമിക് അഡ്വൈസർ ഡോ. സഞ്ജീവ് സന്യാലും ധനമന്ത്രാലയത്തിലെ ചീഫ് ഇക്കണോമിക് അഡ്വൈസർ ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യനും; കോവിഡ് മഹാമാരിയെത്തുടർന്നു രാജ്യത്തു ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ രാജ്യം പ്രതീക്ഷിച്ച പലതും ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വം ഈ ഉപദേഷ്ടാക്കൾ ഏറ്റേ മതിയാകൂ.
65 ശതമാനം ലോക്ക്ഡൗൺ
രാജ്യം ലോക്ക്ഡൗണിലായപ്പോൾ സാന്പത്തിക പ്രവർത്തനങ്ങൾ 65 ശതമാനം നിലച്ചു. ഈ 31 ആകുന്പോൾ 68 ദിവസമാകും രാജ്യം ലോക്ക്ഡൗണിലായിട്ട്. ലോക്ക്ഡൗൺ പിൻവലിച്ചാലും കാര്യങ്ങൾ- വ്യാപാരവും ഉത്പാദനവും- പഴയതുപോലെയാകാൻ പല മാസങ്ങൾ എടുക്കും. എപ്പോഴും ശുഭാപ്തിവിശ്വാസികളായ നിക്ഷേപ ബാങ്കർമാർപോലും പറയുന്നത് 2020-21-ൽ ഇന്ത്യ കടുത്ത മാന്ദ്യം അനുഭവിക്കുമെന്നാണ്. ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) ആറു ശതമാനം കുറയുമെന്നു പലരും പറയുന്നു. അഞ്ചു ശതമാനം കുറയുമെന്നു പറയുന്നവരാണധികം.
പണിയില്ല, പണവുമില്ല
എട്ടും പത്തും ശതമാനം തോതിൽ വളരേണ്ടപ്പോൾ ചുരുങ്ങുന്നു. ഇതിനർഥം ഒന്നുരണ്ടു വർഷത്തേക്കു ജനങ്ങളുടെ വരുമാനം കുറയുമെന്നാണ്. പുതിയ തൊഴിൽ ഉണ്ടാവുകയില്ലെന്നും ഉള്ളതിൽ പലതും ഇല്ലാതാകുമെന്നുമാണ്. ജനങ്ങൾക്കു പണിയും വരുമാനവും ദീർഘകാലത്തേക്കു നഷ്ടപ്പെടുമെന്നാണ്.
ഈ സാഹചര്യത്തിൽ വലിയ സാന്പത്തിക ഉത്തേജക പദ്ധതി രാജ്യം പ്രതീക്ഷിച്ചു. പല രാജ്യങ്ങളും ജിഡിപിയുടെ പത്തും പന്ത്രണ്ടും ശതമാനം ഉത്തേജക പദ്ധതിക്കു നീക്കിവച്ചു. ദുർബല വിഭാഗങ്ങൾക്കു നേരിട്ടു പണം നല്കുന്നത്, ഇടത്തരം- ചെറുകിട സ്ഥാപനങ്ങളിലെ തൊഴിൽ സംരക്ഷിക്കാൻ ശന്പളത്തിന്റെ ഒരു ഭാഗം സർക്കാർ നല്കുന്നത്, പുതിയ തൊഴിലുണ്ടാക്കുന്ന മൂലധന നിക്ഷേപത്തിനു പ്രത്യേക സഹായം, വലിയ വികസന പദ്ധതികൾ തുടങ്ങിയവ ഉത്തേജക പദ്ധതികളിൽപെട്ടു.
പ്രഖ്യാപനം മാത്രം
ഇന്ത്യയും പ്രഖ്യാപിച്ചു വലിയ പദ്ധതികൾ. പക്ഷേ, നാമമാത്രഭാഗം മാത്രമേ ജനങ്ങളുടെ കൈയിൽ എത്തൂ. സിംഹഭാഗവും റിസർവ് ബാങ്ക് ഉറപ്പാക്കുന്ന പണലഭ്യതാ നടപടികളിലാണ്. (പണലഭ്യത ഈ സമയത്ത് അത്യാവശ്യമാണ്. അതു പക്ഷേ സർക്കാർ കണക്കിൽ വരേണ്ടതല്ല.) സംരംഭകർക്കു വലിയ വായ്പാഗാരന്റി പ്രഖ്യാപിച്ചു. പക്ഷേ, അതു സംരംഭങ്ങൾ വായ്പ എടുത്തു തുടങ്ങുന്പോഴാണല്ലോ വേണ്ടത്.
ഇപ്പോഴത്തെ പ്രശ്നം സംരംഭങ്ങൾക്കു വായ്പ എടുക്കാവുന്ന അന്തരീക്ഷം ഇല്ല എന്നതാണ്. അതിനു കാരണം ഉത്പന്നമുണ്ടാക്കിയാൽ വില്പന ഉറപ്പില്ലാത്തത്. അതിന്റെ കാരണം എല്ലാവർക്കുമറിയാം. വാങ്ങേണ്ട ജനത്തിന്റെപക്കൽ പണമില്ല. ഉള്ള പണം ചെലവാക്കാൻ പേടിയുമായി. ഇനി ഇതിൽ കൂടിയ ദുരന്തം വരുന്പോഴോ എന്ന പേടി.
പോയതു പോയി
ആവശ്യമായതു ജനങ്ങളെ വാങ്ങലുകാരാക്കലാണ്. അതിന് അവർക്കു പണം ഉണ്ടാകണം; തുടർന്നും ഉണ്ടാകുമെന്ന ഉറപ്പുവേണം.
എല്ലാ സംരംഭങ്ങളും തുടങ്ങിയാൽപോലും നഷ്ടപ്പെട്ട രണ്ടുമൂന്നു മാസത്തെ വരുമാനം അഥവാ സന്പത്ത് രാജ്യത്ത് ഇല്ലല്ലോ. അത്രയും കുറച്ചേ ചെലവാക്കൂ. അഥവാ അത്രയും കുറച്ചു തുകയ്ക്കേ ജനങ്ങൾ ഉത്പന്നങ്ങൾ വാങ്ങൂ.
ഇതൊരു ദൂഷിത വലയമായി നീണ്ട മാന്ദ്യം (സാന്പത്തിക തകർച്ച) ആകാതിരിക്കാനാണു ജനങ്ങൾക്കു പണം നല്കുന്നതടക്കമുള്ള കാര്യങ്ങൾ വേണമെന്നു വിവരമുള്ളവർ നിർദേശിക്കുന്നത്. പക്ഷേ, കമ്മിപ്പേടിയും റേറ്റിംഗ് പേടിയും ഒക്കെയുള്ള ഭരണകൂടം പണലഭ്യത ഉറപ്പാക്കിയാൽ മതിയെന്നുവച്ചു.
പോംവഴി പണമിറക്കൽ
ഇതു ദുരിതം കൂട്ടും; ദുരിതനാളുകൾ നീളും. രാജ്യത്തു കുറവായ സന്പത്തിനു പകരം പണമിറക്കുക മാത്രമാണു പോംവഴി. ആ പണം പൊതുനിർമാണങ്ങളുടെ കൂലിയായോ നേരിട്ടുള്ള സമ്മാനമായോ കൊടുക്കാം. ഏതു വിധത്തിൽ കൊടുത്താലും അതുടനേ കന്പോളത്തിൽ എത്തും. അരിയും ഗോതന്പും എണ്ണയും സോപ്പും സൈക്കിളും ഉടുപ്പും സാരിയും കാറും ഒക്കെയായി അതു സന്പദ്ഘടനയെ വീണ്ടും ചലനാത്മകമാക്കും. അപ്പോൾ രാജ്യസന്പത്ത് (ജിഡിപി) കൂടും. ഇതുവഴി കമ്മി കൂട്ടിയതിന്റെ വക കടം വീട്ടാനുള്ള സന്പത്ത് ഉണ്ടാകും.
ചുരുങ്ങുന്ന വഴിയേ
കടം ജിഡിപി അനുപാതം കൂടുന്നതിനെ പേടിക്കുന്നവർ കടമെടുത്തു ചെലവാക്കില്ല. അപ്പോൾ ജിഡിപി കുറയും. റിസർവ് ബാങ്ക് പറഞ്ഞ നെഗറ്റീവ് വളർച്ച. ജിഡിപി ചുരുങ്ങിയാൽ അതിൽനിന്നുള്ള നികുതി കുറയും. സർക്കാർ വരുമാനം കുറയും. കമ്മി കൂടും. കടം ജിഡിപി അനുപാതം കൂടും.
കടമെടുത്തോ കമ്മിപ്പണം അടിച്ചോ (റിസർവ് ബാങ്കിന് അതു ചെയ്യാം. 1997വരെ അങ്ങനെ ചെയ്തിരുന്നു) രാജ്യത്തു പണമിറക്കിയാൽ ജിഡിപി കൂടും. നികുതി കൂടും. അപ്പോൾ വരുംവർഷം കമ്മി കുറയും. കടം ജിഡിപി അനുപാതം കുറയും.
സിദ്ധാന്തം ചിത്താന്തമാകുന്പോൾ ഇങ്ങനെ ചിന്തിക്കാനും ഉപദേശിക്കാനും പറ്റാതെവരും. അതു രാജ്യങ്ങൾക്കു വരുത്തുന്ന പ്രത്യാഘാതം ചിലപ്പോൾ വളരെ വലുതാകും.
റ്റി.സി. മാത്യു