Tuesday, May 26, 2020 11:47 PM IST
ജാൻ ഭീ ഒൗർ ജഹാൻ ഭീ- ജീവനും ഉപജീവനമാർഗങ്ങളും. ഇതു രണ്ടിനുമാണു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോവിഡ്- 19 മഹാവ്യാധി നിയന്ത്രണ നയം മുൻഗണന നൽകുന്നത്. മഹാവ്യാധിയുടെ ആറു മാസങ്ങളിൽ ഇതു രണ്ടിനും തുല്യപ്രാധാന്യം നൽകാൻ ഓരോ രാജ്യവും ശ്രമിച്ചിട്ടുണ്ട്. അതിൽ ചില രാജ്യങ്ങൾ വിജയിച്ചിട്ടുണ്ടെങ്കിൽ മറ്റു ചിലതു ബുദ്ധിമുട്ടുകയാണ്.
ഈ പ്രതിസന്ധി ഫലപ്രദമായി നേരിടാൻ സാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
പ്രധാനമന്ത്രി മോദിയുടെ ഗവണ്മെന്റ് നാലു പ്രധാന കാര്യങ്ങൾക്ക് ഉൗന്നൽ നൽകിക്കൊണ്ടാണു മഹാവ്യാധിയെ നിയന്ത്രിക്കുന്നത്. നല്ല രീതിയിൽ ആസൂത്രണംചെയ്ത ഘട്ടംഘട്ടമായുള്ള സമീപനം, കടുത്ത ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കലും തുടർന്നു ക്രമേണ അതു ഘട്ടം ഘട്ടമായി പിൻവലിക്കലും, സഹായം ആവശ്യമായ എല്ലാ വിഭാഗങ്ങൾക്കും അടിയന്തര സഹായം ലഭ്യമാക്കൽ, ആഗോള പ്രതിസന്ധിയെ അവസരമാക്കി മാറ്റി ദീർഘദൃഷ്ടിയോടെ ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കൽ എന്നിവയാണ് അവ.
മറ്റു പല രാജ്യങ്ങളും തന്ത്രം ആവിഷ്കരിക്കുന്നതിനു വളരെ നേരത്തേതന്നെ തയാറാവുകയോ വൈകിപ്പോവുകയോ ചെയ്തു. ഉദാഹരണത്തിന്, ബ്രിട്ടൻ ആദ്യം ഹെർഡ് ഇമ്യുണിറ്റി നയം പിന്തുടർന്നെങ്കിലും പിന്നീടു നയം പെട്ടെന്നു തിരുത്തി കടുത്ത ലോക്ക്ഡൗണ്‍ നടപ്പാക്കി.
ചൈനയിൽനിന്നുള്ള യാത്രക്കാരെ പ്രവേശിപ്പിക്കുന്നതു നിരോധിച്ച ആദ്യ രാഷ്ട്രങ്ങളിലൊന്ന് ഇന്ത്യയായിരുന്നു. മഹാവ്യാധി ലോകത്താകമാനം പടരുകയും ചികിത്സയോ പ്രതിരോധ കുത്തിവയ്പോ ഇല്ലെന്നു വ്യക്തമാവുകയും ചെയ്തതോടെ ദേശീയ തലത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. 536 കോവിഡ്- 19 രോഗികൾ മാത്രമുള്ളപ്പോൾ നടപ്പാക്കിയ പ്രതിരോധത്തിനുള്ള സർജിക്കൽ സ്ട്രൈക്കായിരുന്നു അത്. ഇപ്പോൾ ലോക്ക്ഡൗണ്‍ ഫലപ്രദമാവുകയും ചികിൽസാ സൗകര്യങ്ങൾ സജ്ജമാവുകയും ചെയ്ത സാഹചര്യത്തിൽ ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിൻവലിക്കപ്പെടുകയാണ്.
ലോക്ക്ഡൗൺ
മാർച്ച് 25നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയിൽ 16 ശതമാനത്തിലേറെ ആയിരുന്നു പ്രതിദിനം രോഗികളുടെ വർധന. ആ നിരക്കു തുടർന്നിരുന്നെങ്കിൽ ഇപ്പോൾ 40 ലക്ഷത്തിലേറെ രോഗികൾ ഉണ്ടായേനെ. ചികിത്സയ്ക്കും രോഗമുക്തിക്കും ലോക്ക്ഡൗണ്‍ വളരെയധികം സമയം സമ്മാനിച്ചു. ഇതുവഴി ദശലക്ഷക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി ചരിത്രം അംഗീകരിക്കും.
136 കോടി ജനങ്ങളെ സമൂഹിക അകലം, കൈ കഴുകൽ, മുഖകവചം ഉപയോഗിക്കൽ എന്നിവയെക്കുറിച്ചു പഠിപ്പിക്കാൻ സാധിച്ചു. വൈദ്യസഹായം ഗണ്യമായി വികസിപ്പിച്ചു. ഓരോ ജില്ലയിലും ഇപ്പോൾ ഐസൊലേഷൻ വാർഡുകളും പിപിഇ കിറ്റുകളും പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരും വെന്റിലേറ്ററുകളും ഓക്സിജൻ ഉപയോഗിച്ചുള്ള ചികിൽസയും ലഭ്യമാണ്. നാം മരുന്നുകളും ചികിത്സാ ഉപകരണങ്ങളും പിപിഇ കിറ്റുകളും സംഭരിച്ചു.
സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസത്തിന്റെ ആകർഷണീയത വ്യക്തമാക്കിക്കൊണ്ടാണ് ഇപ്പോൾ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിൻവലിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും രോഗവ്യാപനമുള്ള മേഖലകളിൽ ഡബ്ല്യുഎച്ച്ഒയുടെ ടി 3 (പരിശോധിക്കുക, ചികിത്സിക്കുക, പ്രഭവ കേന്ദ്രം കണ്ടെത്തുക) സമീപനം കർശനമായി പാലിച്ചുകൊണ്ടാണു മുന്നോട്ടുപോകുന്നത്.
ആശ്വാസ പാക്കേജുകൾ
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട് ഏതാനും നാളുകൾക്കകം ധനകാര്യ മേഖലയിൽ ആശ്വാസ പാക്കേജ് പ്രഖ്യാപിക്കപ്പെട്ടു. പിഡിഎസ് കടകൾ വഴി നഗരപ്രദേശങ്ങളിലെ ദരിദ്രർക്കു ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തി. ജൻധൻ അക്കൗണ്ടുകൾ വഴിയും പെൻഷൻ പദ്ധതികൾ വഴിയും പണം ലഭ്യമാക്കി. ഗ്രാമീണ മേഖലയിലെ ദരിദ്രർക്കു ഭക്ഷണവും പണവും ലഭ്യമാക്കുകയും കാർഷികവൃത്തി തുടരാൻ അനുമതി നൽകുകയും ചെയ്തു. മധ്യവർഗത്തിനും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ആശ്വാസ പാക്കേജും വായ്പാ മോറട്ടോറിയവും അനുവദിച്ചു. നിരക്കുകൾ താഴ്ത്തുക വഴി ആർബിഐ സാന്പത്തിക സംവിധാനത്തിൽ പണലഭ്യത വർധിപ്പിച്ചു. ഇതു വായ്പാ വിപണിയെ സ്ഥിരപ്പെടുത്തുകുയം അതുവഴി കന്പനികൾക്കു കൂടുതൽ വായ്പ ലഭിക്കുകയും ചെയ്തു.
ഈടില്ലാത്ത വായ്പയായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ മേഖലയ്ക്കുമൂന്നു ലക്ഷം കോടി രൂപ ഉടനടി ലഭ്യമാക്കി. നിർഭാഗ്യവശാൽ കുറെ സംരംഭകർ നിത്യക്കൂലിക്കു ജോലി ചെയ്യുന്നവരെ പറഞ്ഞുവിടുകയും തൊഴിൽ നഷ്ടപ്പെടുന്നവർ നാടുകളിലേക്കു മടങ്ങുകയുമാണ്. തങ്ങളുടെ ഗ്രാമങ്ങളിലെ കരുത്തുറ്റ സുരക്ഷാവലയത്തിൽ കൂടുതൽ സുരക്ഷിതരാണെന്നു കുടിയേറ്റതൊഴിലാളികൾ കരുതുന്നു.
അവരുടെ മടക്കയാത്ര ദൈർഘ്യമേറിയതും യാതനാപൂർണവുമായിരുന്നു. ഏറെ പേർ അപകടങ്ങളിൽപ്പെട്ടു മരിക്കുകയുംചെയ്തു. ഭാഗ്യവശാൽ, കുടിയേറ്റക്കാരെ തീവണ്ടികളിലും ബസുകളിലും അയയ്ക്കാൻ സംസ്ഥാന ഗവണ്മെന്റുകൾ സഹകരിച്ചു പ്രവർത്തിച്ചു. അവർക്കു സഹായമേകാൻ പൊതുസമൂഹം കരുത്തോടെ മുന്നോട്ടുവരികയും ചെയ്തു. തിരിച്ചുപോക്ക് ഇപ്പോൾ കുറഞ്ഞുവരികയാണ്. കോവിഡിനു ശേഷമുള്ള ലോകം വളരെയധികം വ്യത്യസ്തമായിരിക്കും.
മാറ്റങ്ങളെ ഉൾക്കൊണ്ടുള്ള പുതിയ ഇന്ത്യ സൃഷ്ടിക്കാനായി പ്രധാനമന്ത്രി മോദി തീരുമാനിച്ചത് ഈ ചരിത്രപാഠം ഉൾക്കൊണ്ടാണ്. ജീവനും ഉപജീവനവും സംരക്ഷിക്കാൻ കഴിയുന്ന ഇന്ത്യയാണു സ്വപ്നം; പ്രതീക്ഷയോടെ ഭാവിയിലേക്കു കണ്ണു പായിക്കാൻ സാധിക്കുന്ന കരുത്തേറിയതും കൂടുതൽ സ്വാശ്രയവുമായ ഇന്ത്യ.
ജയന്ത് സിൻഹ
(ജയന്ത് സിൻഹ പാർലമെന്റിലെ സാന്പത്തികകാര്യ സ്ഥിരംസമിതി ചെയർമാനും ജാർഖണ്ഡിലെ ഹസാരിബാഗ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ബിജെപി എംപിയുമാണ്. ലേഖനത്തിലെ വീക്ഷണങ്ങൾ തികച്ചും വ്യക്തിപരം).