Tuesday, May 26, 2020 12:35 AM IST
അരനൂറ്റാണ്ടോ അതിൽ കൂടുതലോ കാലം ജീവിച്ചവരുടെ ഓർമയിൽ ഇക്കാലത്തു തെളിയുന്ന ചില ചിത്രങ്ങളുണ്ട്. അഞ്ചോ ആറോ പതിറ്റാണ്ടു മുമ്പുള്ള കാലത്തേക്ക് ഒന്നു തിരിഞ്ഞുനോക്കിയാൽ കാണാം, അക്കാലത്തും അതിനുമുന്പും മനുഷ്യൻ പ്രകൃതിയുമായി എത്ര സമരസപ്പെട്ടാണു ജീവിച്ചിരുന്നതെന്ന്. പ്രകൃതി ദാനമായി തന്ന വസ്തുവകകൾകൊണ്ടാണു മനുഷ്യർ ജീവസന്ധാരണം നിർവഹിച്ചിരുന്നത്. ആഹാരത്തിനും രോഗചികിത്സയ്ക്കുമെല്ലാം അവൻ ആശ്രയിച്ചിരുന്നതു പ്രകൃതിയെ മാത്രമായിരുന്നു.
നമ്മുടെ നാട്ടിൽ അന്നു തൊണ്ണൂറുശതമാനം ആളുകളും ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നതു മണ്ണിൽ പണിയെടുത്തിട്ടാണ്. ശന്പളം കിട്ടുന്ന ജോലിയുള്ളവർ വളരെ വിരളം. അവരിൽ കൂടുതൽപേരും അധ്യാപകർ. അധ്യാപനം കഴിഞ്ഞു വീട്ടിലെത്തിയാലും ഒരു ചായയോ കാപ്പിയോ കുടിച്ചിട്ട് പറന്പിലേക്കിറങ്ങും തൂന്പയുമായി. നേരം ഇരുട്ടുന്നതുവരെ പണി. പണി നിർത്തുന്നതു മിക്കവാറും ഭാര്യയുടെ വിളി കേട്ട്. പിന്നെ കച്ചത്തോർത്തുമുടുത്ത് അടുത്തെങ്ങാനം ഒരരുവിയോ മറ്റോ ഉണ്ടെങ്കിൽ അവിടെപ്പോയി ഒരു കുളി. സോപ്പിന്റെ ഉപയോഗം വിരളം. ദേഹം വൃത്തിയാക്കാൻ പറന്പിലുള്ള ഇഞ്ചയിൽനിന്ന് ചെത്തിയെടുത്ത തൊലി. അൽപം പരുക്കനായ ഇഞ്ചത്തൊലികൊണ്ടുള്ള തിരുമ്മൽകൊണ്ട് ശരീരത്തിനു നല്ല രക്തയോട്ടവും കിട്ടും.
മിക്കവാറും പരുത്തിവസ്ത്രങ്ങളേ അന്നു പ്രചാരത്തിലുള്ളൂ. കുളികഴിഞ്ഞു വീട്ടിലെത്തി, തഴപ്പായിലിരുന്ന് സന്ധ്യാപ്രാർഥനയോ നാമജപമോ. അതിനുശേഷം ചൂടുകഞ്ഞി. കഞ്ഞിക്കു കൂട്ടാൻ ഒരു മാങ്ങാച്ചമ്മന്തി ഉണ്ടെങ്കിൽ ഹാ എന്തു രുചി! ദേഹാധ്വാനം സമ്മാനിച്ച ആരോഗ്യകരമായ ഒരു ക്ഷീണവുമായി സുഖനിദ്ര.
ഞായറാഴ്ചകളിൽ ചില വ്യത്യാസങ്ങൾ കണ്ടേക്കാം. ആറുദിവസത്തെ അധ്വാനം കഴിഞ്ഞ് സ്വല്പം വിശ്രമിക്കാനൊരു ദിവസം. പള്ളിയിൽ പോകാൻ രണ്ടോ മൂന്നോ അതിലധികമോ മൈൽ ദൂരം നടക്കണം. തിരിച്ചുപോരുന്നവഴി നാടൻപോത്തിന്റെ ഇറച്ചി ആവശ്യത്തിനു വാങ്ങും. ഇറച്ചി പൊതിഞ്ഞുകിട്ടുന്നത് തേക്കിന്റെ ഇലയിൽ. മിക്കവാറും പുരയിടങ്ങളിൽ പന ചെത്താനുണ്ടാകും. ചിലർ ചെത്തുകാരനോട് ശുദ്ധമായ കുറച്ചു കള്ളും വാങ്ങും.
സ്ത്രീകളുടെ കാര്യമാണെങ്കിലോ? ഇന്നത്തെ സ്ത്രീകൾ അനുഭവിക്കുന്ന യാതൊരു സൗകര്യവും അന്നില്ല. എഴുന്നേൽക്കുന്പോഴേ മുറ്റമടിക്കണം. അടുപ്പിൽ തീകത്തിക്കാനുള്ള ചൂട്ടും വിറകുമൊക്കെ തലേന്നുതന്നെ റെഡിയാക്കിവച്ചിരിക്കും. അൽപം കട്ടൻകാപ്പിയുണ്ടാക്കി ഭർത്താവിനു കൊടുത്തിട്ടുവേണം പറന്പിലേക്കു വിടാൻ. എന്നിട്ടുവേണം പശുവിനെ കറക്കാൻ. ഒരൊൻപതു മണിയാകുന്പോഴേക്കും കയറിവരുന്ന അങ്ങേർക്ക് എന്തെങ്കിലുമൊരു പുഴുക്ക് റെഡിയാക്കണം. സ്വന്തം പശുവിന്റെ പാലും വീട്ടിൽത്തന്നെ ഉണ്ടാക്കുന്ന കാപ്പിപ്പൊടിയും മധുരത്തിന് കരുപ്പട്ടിയും ചേർത്തുവേണം കാപ്പിയുണ്ടാക്കാൻ. ഭക്ഷണം പാകം ചെയ്യാനും പാത്രം കഴുകാനും തുണി അലക്കാനുമൊക്കെ വേണ്ട വെള്ളം കിണറ്റിൽനിന്നു കോരിക്കൊണ്ടുവരണം. കുളി മിക്കവാറും കുളിക്കടവിലോ അല്ലെങ്കിൽ മറപ്പുരയിലോ.
ദേഹത്തു തേക്കാൻ ശുദ്ധമായ വെളിച്ചെണ്ണ. ആഴ്ചയിലൊരിക്കലെങ്ങാനും മുടിയൊന്നു കഴുകണമെങ്കിൽ അതിനുമുണ്ട് പ്രകൃതിയുടെ വരദാനം. ചില ചെടികളുടെ ഇല ചതച്ചുണ്ടാക്കുന്ന താളി. കെമിക്കലുകളും കൃത്രിമ നിറങ്ങളും സുഗന്ധവുമൊക്കെ ചേർത്തുണ്ടാക്കിയ ഹാനികരമായ ഷാംപൂ രംഗത്തെത്തിയത് പിന്നീട്.
ഇനി, ഒരു വിരുന്നുകാരനെങ്ങാനും വന്നാൽ അല്പം കോഴിക്കറികൂടി വേണം ഊണിന്. ഓടിച്ചെന്നു വാങ്ങാൻ കോഴിക്കടയൊന്നുമില്ല അന്ന്. വീട്ടിൽത്തന്നെ വളർത്തുന്ന കോഴിയെ ഓടിച്ചിട്ടു പിടിച്ച് കൊന്നു ശരിയാക്കി വേണം കറിയുണ്ടാക്കാൻ. കറിക്കൂട്ടിന് വേണ്ട സകല സാധനങ്ങളും അരകല്ലേൽ വച്ച് അരച്ചെടുത്തുവേണം.
അഞ്ചോ ആറോ കുട്ടികൾ കാണും വീട്ടിൽ. ആരുടെയും ഇഷ്ടത്തിനനുസരിച്ച് പ്രത്യേകം ഒന്നും ഉണ്ടാക്കുകയില്ല. ഉണ്ടാക്കുന്നതെന്താണോ അതു വേണമെങ്കിൽ കഴിച്ചോണം.
കാലം മാറുന്നു, ജീവിതനിലവാരവും
ഭാര്യമാർ കുടുംബങ്ങളിൽ ഒതുങ്ങിക്കൂടേണ്ടവരല്ല എന്ന കാഴ്ചപ്പാട് പ്രബലമായപ്പോൾ സ്ത്രീകൾക്കും ശന്പളമുള്ള ജോലികൾ ഏറ്റെടുക്കാം എന്ന നില വന്നു. അങ്ങനെ കൂടുതൽ സ്ത്രീകൾ ഉദ്യോഗസ്ഥകളായപ്പോൾ കൂട്ടുകുടുംബം എന്ന രീതി മാറി അണുകുടുംബങ്ങൾക്കായി മുൻഗണന. പരന്പരാഗത രീതിയിൽ ഭക്ഷണം പാകം ചെയ്യാനൊന്നും സമയം കിട്ടാതെവന്നു. ഈയവസ്ഥ മനസിലാക്കി ബുദ്ധിമാന്മാരായ ബിസിനസുകാർ രംഗത്തിറങ്ങി. അടുക്കളയിൽ വേണ്ട കറിക്കൂട്ടുകളൊക്കെ പൊടിരൂപത്തിൽ പാക്കറ്റുകളിലാക്കി അവതരിപ്പിച്ചപ്പോൾ സ്ത്രീകൾക്ക് ഏറെ സഹായകമായി.
കച്ചവടം പൊടിപൊടിച്ചപ്പോൾ ഇവയിലൊക്കെ അല്പം മായം ചേർത്താൽ കൂടുതൽ ലാഭം ഉണ്ടാക്കാമെന്നു ചില ബിസിനസുകാർ തിരിച്ചറിഞ്ഞു. കറിക്കൂട്ടുകളിൽ നിറവും മണവുമൊക്കെ കൃത്രിമമായി ചേർത്ത് പുതിയ രീതിയിൽ അവതരിപ്പിച്ചപ്പോൾ അടുക്കളകളിൽ അവയ്ക്കു കൂടുതൽ സ്വീകാര്യതയായി.
പ്രകൃതിദത്തമായ ഭക്ഷണസാധനങ്ങളും മറ്റ് ഉപഭോഗവസ്തുക്കളുമൊക്കെ നിലവാരം കുറഞ്ഞതും അന്തസിന് നിരക്കാത്തതുമാണെന്നു സാമാന്യജനത്തിന് ഒരു തെറ്റിദ്ധാരണ ഉണ്ടാക്കിക്കൊടുക്കാനും ബിസിനസുകാർക്കായി. കുഞ്ഞിന് മുലപ്പാലിനേക്കാൾ നല്ലത് ബേബിഫുഡ് ആണെന്ന അബദ്ധധാരണ അവർ യുവമാതാപിതാക്കളുടെ തലയിലേക്ക് അടിച്ചുകയറ്റി. ക്രമേണ കുഞ്ഞിന് ചില അസുഖങ്ങൾ ആരംഭിച്ചപ്പോൾ പലരും പാരന്പര്യ വൈദ്യന്മാരുടെ കഷായവും ചൂർണവുമൊക്കെ കൊടുത്തുനോക്കി. കൃത്രിമ ഭക്ഷണത്തിന്റെ ദോഷഫലങ്ങളെ ചെറുക്കാൻ പാരന്പര്യവൈദ്യത്തിനു കഴിഞ്ഞില്ല. അപ്പോൾ കുട്ടിയെ അലോപ്പതി ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോയി.
വളർന്ന ബിസിനസ്
ശിശു സംരക്ഷണ കാര്യത്തിൽതന്നെ മറ്റൊരെളുപ്പവഴി. മലവിസർജനം കഴിയുന്പോൾ കുട്ടിയെ പെരികിലത്തിലകൊണ്ടു തുടച്ചു വൃത്തിയാക്കിയിരുന്ന അമ്മമാർക്ക് സൗകര്യപ്രദമായ മറ്റൊരുമാർഗം കാണിച്ചുകൊടുത്തു ഡയപ്പർ നിർമാതാക്കൾ. എന്തൊരു സൗകര്യം! കുഞ്ഞിനെ രാവിലെ ഇതു ധരിപ്പിച്ചിട്ട് ജോലിക്കു പോകാം. പുറത്തേക്കു വരുന്നതെല്ലാം അതിനുള്ളിൽ കിടന്നുകൊള്ളും. വൈകുന്നേരം വീട്ടിലെത്തുന്പോൾ രാവിലെ കെട്ടിയിരുന്നത് അതിന്റെ "ഉള്ളടക്കം' സഹിതം എടുത്തു കുറ്റിക്കാട്ടിലേക്കോ തോട്ടിലേക്കോ ഒരേറ്! സംഗതി എന്തെളുപ്പം! കുഞ്ഞിന് അസ്വസ്ഥതയും ത്വക്ക് രോഗവും സമ്മാനിച്ചെങ്കിലും ഡയപ്പർ ഉപേക്ഷിക്കാൻ അമ്മമാർ തയാറായില്ല.
പരന്പരാഗത വിറകടുപ്പുകളേക്കാൾ എത്രയോ സൗകര്യമാണ് ഗ്യാസ് അടുപ്പുകളും ഇലക്ട്രിക് ഓവനുകളും എന്നു വീട്ടമ്മമാർ കണ്ടു. പാത്രം കഴുകലും എളുപ്പമായി. മൺപാത്രങ്ങൾക്കു പകരം അലൂമിനിയം പാത്രങ്ങളും സ്റ്റീൽപാത്രങ്ങളും നോൺസ്റ്റിക് പാത്രങ്ങളും പ്രചാരത്തിലായി. അലൂമിനിയത്തിലെ മാലിന്യങ്ങളും സ്റ്റെയിൻലസ് സ്റ്റീലിൽ ചേർക്കുന്ന ക്രോമിയം, മാൻഗനീസ്, നിക്കൽ തുടങ്ങിയ ലോഹങ്ങളും പാത്രങ്ങൾ നോൺസ്റ്റിക്ക് ആക്കാൻ ഉപയോഗിക്കുന്ന ടെഫ്ളോൺ കോട്ടിംഗുമൊക്കെ മനുഷ്യന് കാൻസർപോലുള്ള രോഗങ്ങൾ സമ്മാനിക്കുമെന്ന് പലരും പറഞ്ഞു.
പൊട്ടിപ്പോകുന്ന മൺപാത്രങ്ങൾക്കും ചില്ലുകുപ്പികൾക്കും ബദലായി എന്തും പ്ലാസ്റ്റിക്കുകൊണ്ട് നിർമിക്കാമെന്നു കണ്ടുപിടിച്ചപ്പോൾ വീടുകളിൽ അവയ്ക്കും പ്രിയമേറി.
ഇതിനിടെ, രോഗങ്ങൾ പുതിയ തരത്തിൽ, പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി, മരുന്നുബിസിനസ് കൂടുതൽ ശക്തിയിൽ തഴച്ചുവളരാനും.
അനാരോഗ്യകരമായ ഭക്ഷണവും അധ്വാന, വ്യായാമരാഹിത്യവും കൂടി ചേർന്നപ്പോൾ പൊണ്ണത്തടി, ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങൾ, പ്രഷർ, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങളൊക്കെ മനുഷ്യരെ കീഴ്പ്പെടുത്താൻ തുടങ്ങി.
പ്രകൃതിയുടെ താളം
പ്രകൃതിക്കൊരു താളമുണ്ട്. മനുഷ്യൻ മുതൽ സൂക്ഷ്മാണുക്കൾവരെ ചില ചട്ടങ്ങൾക്കനുസരിച്ച് പോകേണ്ടവയാണ്. മനുഷ്യനൊഴിച്ച് മറ്റെല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ നിയമമനുസരിച്ചു ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു. താളം തെറ്റിയാൽ അതു പുനഃസ്ഥാപിക്കാൻ പ്രകൃതിക്കു തനതായ ചില മാർഗങ്ങളുമുണ്ട്. മനുഷ്യനു മാത്രമായി ചില നിയമങ്ങൾ പ്രകൃതിയുടെയും നാഥനായ ദൈവം സ്ഥാപിച്ചിട്ടുണ്ട്. ചട്ടങ്ങൾ ലംഘിച്ചാൽ പ്രകൃതി കുറേയേറെ ക്ഷമിക്കും. പരിധിവിട്ടാൽ തിരിച്ചടിക്കും.
പ്രകൃതിയിൽത്തന്നെയുള്ള ജീവികളെക്കൊണ്ടും പ്രതിഭാസങ്ങൾകൊണ്ടും അതു പ്രാവർത്തികമാക്കുന്നതാണ് നാം ഇന്നു കാണുന്ന അവസ്ഥ. പ്രകൃതി എല്ലാ ജീവികൾക്കുമെന്നപോലെ മനുഷ്യനും ഭക്ഷണമൊരുക്കി. എന്നാൽ, മനുഷ്യൻ മാത്രം പ്രകൃതി നിശ്ചയിച്ച ഭക്ഷണക്രമം വിട്ട് സ്വന്തമായി നിറവും മണവും രുചിയുമൊക്കെ ചേർത്ത് ഭക്ഷണമുണ്ടാക്കിക്കഴിച്ചു. ജീവിക്കാൻവേണ്ടി പ്രകൃതി ഒരുക്കിവച്ച സന്നാഹങ്ങളും മനുഷ്യൻ മാത്രം അവഗണിച്ചു, അല്ല തകർത്തു. സ്വന്തമായി തീരുമാനങ്ങളെടുക്കാൻ മനുഷ്യനു മാത്രം സ്രഷ്ടാവ് അവസരം കൊടുത്തു.
പരിധിവിട്ടു പടുത്തുയർത്തിയ ബാബേൽ ഗോപുരങ്ങൾ നിലംപൊത്താൻ തുടങ്ങിയപ്പോൾ അവൻ തിരിച്ചറിയുന്നു, തന്റെ ജീവിതപങ്കാളിയും മക്കളുമൊത്ത് ജീവിക്കുന്ന സ്വന്തം വീടാണ് ഏറ്റവും സുരക്ഷിതമെന്ന്. മനുഷ്യൻ മണ്ണിൽനിന്നാണു ഭക്ഷണമുണ്ടാക്കി കഴിക്കേണ്ടതെന്ന പ്രകൃതിനിയമം പാലിക്കാൻ അവനിപ്പോൾ ശ്രദ്ധ കാട്ടിത്തുടങ്ങി. പലരും ഇപ്പോൾ മണ്ണിൽ പണിയെടുത്ത് ശുദ്ധമായ ഭക്ഷണം കഴിക്കാൻ താത്പര്യം കാണിക്കുന്നു. ഗോളാന്തരയാത്രപോലും നടത്താമെന്ന് അഹങ്കരിച്ചിരുന്ന മനുഷ്യന് ഇപ്പോൾ സംസ്ഥാനാന്തര യാത്രയ്ക്കുപോലും പാസ് വേണമെന്നായി.
പ്രകൃതിയോടിണങ്ങി അതിന്റെ താളത്തിനൊത്തു ജീവിക്കാൻ തുടങ്ങുന്പോൾ സകല കൊറോണയും രംഗം വിടും. തെറ്റുകൾ ആവർത്തിക്കാതിരുന്നാൽ നന്ന്.
ജോ മുറികല്ലേൽ