Saturday, May 23, 2020 12:27 AM IST
പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്പോഴാണ് ഓരോരുത്തരുടെയും തനിസ്വഭാവം തിരിച്ചറിയുന്നത് എന്നതുപോലെ ദുരന്തങ്ങളെ നേരിടുന്പോഴാണു സമൂഹത്തിന്റെ കരുത്തും വെളിച്ചത്തുവരുന്നത്. അങ്ങനെ നോക്കിയാൽ, കടൽക്ഷോഭങ്ങളെയും പ്രളയദുരിതത്തെയുമൊക്കെ ഒറ്റക്കെട്ടായിനിന്ന് അഭിമുഖീകരിച്ച കേരളീയസമൂഹം പക്വതയുള്ള ജനതയാണ്. അതേ പക്വതയാണ് കൊറോണാ വൈറസിന്റെ ആദ്യനാളുകളിൽ നാം കാണുന്നതും. എന്നാൽ, പ്രളയത്തെ നേരിടാൻ നമ്മെ സഹായിച്ച സാമൂഹികമായ ഒത്തുചേരലും പരസ്പരം കാത്തിരിക്കുന്ന രീതികളുമൊന്നും ഈ കോവിഡ് കാലത്തു സാധിക്കുന്നില്ല എന്നതു വെല്ലുവിളികളുയർത്തുന്നതാണ്. സാധാരണരീതിയിയിൽ, ദുരന്തങ്ങളെ നേരിടാൻ മനുഷ്യനെ സഹായിക്കുന്ന ആത്മീയപ്രവർത്തനങ്ങളും ഇല്ലാതായതോടെ മാനസികസന്തുലിതാവസ്ഥയെക്കുറിച്ചു ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.
ലോകാരോഗ്യസംഘടനയുടെ നിർദേശങ്ങൾ
2020 മാർച്ച്18-നു Mental health and Psycho- logical considerations during the Covid-19 outbreak എന്ന ശീർഷകത്തിൽ ലോകാരോഗ്യസംഘടന മാർഗനിർദേശം നല്കുകയുണ്ടായി. പൊതുജനത്തിനും ആരോഗ്യപ്രവർത്തകർക്കും ആരോഗ്യരംഗത്തു നേതൃത്വം നൽകുന്നവർക്കും കുട്ടികളുടെ പരിപാലകർക്കും മുതിർന്ന പൗരന്മാർക്കും രോഗികൾക്കും അവരുടെ പരിപാലകർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമായി പ്രത്യേക മാർഗനിർദേശങ്ങളാണു നൽകിയിരിക്കുന്നത്. ഭയം, ആകുലത, ടെൻഷൻ എന്നിവയെ നേരിടാനുള്ള തയാറെടുപ്പുകൾ ഉണ്ടായിരിക്കണമെന്ന് ഈ രേഖ നിഷ്കർഷിക്കുന്നു.
തിരിച്ചുവരാനുള്ള കഴിവ് മനുഷ്യന്റെ വലിയ കരുത്ത്
കഴിഞ്ഞദിവസം പത്രത്തിൽ വന്ന ഒരു വാർത്ത അതിജീവനത്തിന്റെ അത്ഭുതസാക്ഷ്യമായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള രാമു, ഗർഭിണിയായ ഭാര്യ ധന്വന്തയെയും മകൾ അനുരാഗിണിയെയും ഒരു പലകവണ്ടിയിലിരുത്തി വലിച്ചുകൊണ്ടു 700 കിലോമീറ്റർ നടന്ന് ഹൈദരാബാദിൽനിന്നു ബാലാഗഢ് ജില്ലയിലെ തന്റെ വീട്ടിലെത്തി. ചിലരൊക്കെ ഈ യാത്രയിൽ മരിക്കുകയും ചെയ്തു. ഒരു വശത്ത് ഇന്ത്യയിലെ പരിതാപകരമായ അവസ്ഥകളെയോർത്തു വിലപിക്കുന്പോഴും മറുവശത്ത്, വിസ്മയത്തോടെ നാം തിരിച്ചറിയുന്നതു സാധാരണ മനുഷ്യന്റെ അതിജീവനത്വരയാണ്. സർക്കാർസംവിധാനങ്ങൾ പരാജയപ്പെട്ടാലും തങ്ങൾ തോൽക്കാൻ തയാറല്ല എന്ന നിശ്ചയദാർഢ്യം!
മനുഷ്യന്റെ ഏറ്റവും വലിയൊരു സിദ്ധിയാണ് ദുരന്തങ്ങളിൽനിന്നു തിരിച്ചുവരാനുള്ള കഴിവ്. ശാരീരികവും മാനസികവും ഭൗതികവുമായ പ്രശ്നങ്ങളിൽനിന്നു കരകയറാനുള്ള കഴിവില്ലായിരുന്നെങ്കിൽ എന്നേ മനുഷ്യകുലം നശിച്ചുപോയേനെ. ഇംഗ്ലീഷിൽ റെസീലിയൻസ് (Resilience) എന്നതുകൊണ്ടുദ്ദേശിക്കുന്നതു ജീവിതത്തിലെ നഷ്ടങ്ങളെ നേരിടാനും അവയിൽനിന്നു പുതിയ ഉൗർജത്തോടെ തിരിച്ചുവരാനുമുള്ള കഴിവാണ്. ഇതു ചിലർക്കു മാത്രമുള്ള വ്യക്തിത്വസവിശേഷതയല്ല, ആർക്കുവേണമെങ്കിലും പഠിച്ചെടുക്കാവുന്ന സിദ്ധിയാണ്.
നാലു കാര്യങ്ങൾ പ്രധാനപ്പെട്ടതാണ് : നല്ല ബന്ധങ്ങൾ, മാനസികസന്തോഷം, പോസിറ്റീവായ ചിന്തകൾ, സഹായംതേടൽ ഇവയൊക്കെയുണ്ടെങ്കിൽ പ്രശ്നങ്ങളും നഷ്ടങ്ങളും ഉണ്ടാകില്ലെന്നല്ല; മറിച്ച്, അവയുണ്ടാകുന്പോൾ വളരെപ്പെട്ടെന്നുതന്നെ തിരിച്ചുവരാനാകും എന്നു മാത്രം. കാൽനടയായി എഴുന്നൂറു കിലോമീറ്റർ സഞ്ചരിച്ചയാളുടെ ആത്മാഭിമാനവും പോസിറ്റീവ് ചിന്തകളും കുടുംബത്തോടുള്ള ബന്ധവും എത്ര ശക്തമാണെന്നു ചിന്തിച്ചുനോക്കുക! അതാണു റെസീലിയൻസ് എന്നു പറയാം.
സാമൂഹിക അകലമോ സാമൂഹിക ഐക്യമോ?
സാമൂഹിക അകലം ലോക്ക്ഡൗണിലൂടെ പാലിക്കുന്നതു കൊറോണാ വൈറസ് വ്യാപനത്തെ കുറയ്ക്കാൻ നിശ്ചയമായും സഹായിക്കും, എന്നാൽ ഉന്മൂലനം ചെയ്യാനാവില്ല. മാത്രമല്ല, ലോക്ക്ഡൗണ് നീളുന്തോറും സാന്പത്തിക- സാമൂഹിക രംഗങ്ങൾ തകരുകയും മറ്റു രീതികളിൽ നമ്മുടെ ജീവിതം ദുസഹമായിത്തീരുകയും ചെയ്യും. ഇവിടെ നമുക്കിനി വേണ്ടതു സാമൂഹിക ഐക്യമാണ്. നമ്മുടെ വ്യക്തിപരമായ സുരക്ഷിതത്വത്തെക്കാൾ പൊതുജനാരോഗ്യത്തിനായി പരസ്പരം കൈകോർക്കാൻ സാമൂഹിക ഐക്യം നമ്മെ പ്രചോദിപ്പിക്കും.
സാമൂഹികഐക്യത്തിനുവേണ്ടി പ്രചോദിപ്പിക്കലാണ് ഒരു ജനതയെ അതിജീവനത്തിനൊരുക്കാൻ ആദ്യം ചെയ്യേണ്ടത്. ധീരമായ ചില നിലപാടുകൾ വിവേകപൂർവം കൈക്കൊള്ളാൻ നമുക്കു സാധിക്കണം. എന്നാൽ, സാധാരണരീതിയിൽ നമ്മുടെ മനസിൽ ഭയവും ആകുലതയുമൊക്കെയാണുള്ളത്. മനഃശാസ്ത്രജ്ഞരായ അദ്രിയാനോ ഷിമെൻതിയും കൂട്ടരും കോവിഡ് കാലത്തെ നാലുതരം ഭയപ്പാടുകളെക്കുറിച്ചെഴുതുകയുണ്ടായി. അതിൽ ആദ്യത്തേത് ശരീരത്തോടുള്ള ഭയവും ശരീരത്തെക്കുറിച്ചുള്ള ഭയവുമാണ്.
1. ശരീരത്തെക്കുറിച്ച് ഭയപ്പാട്
ശരീരത്തെ ഭയം - ശരീരത്തെയോർത്തു ഭയം: ആദ്യത്തെ ഭയം സ്വന്തം ശരീരത്തെത്തന്നെയാണ്. വിശ്വസിക്കാൻ കൊള്ളാത്ത ഒന്നായി ശരീരം മാറുന്നു. രോഗലക്ഷണങ്ങളില്ലാത്തവർക്കുപോലും കോവിഡ് സ്ഥിരീകരിക്കുന്പോൾ ആകെയൊരു ഭയം. ശരീരം ഏതു സമയത്തും സാഹചര്യത്തിലും രോഗഗ്രസ്തമാകാമെന്നും മരണകരമാകാമെന്നുമുള്ള ചിന്ത അനേകരെ അനാവശ്യമായ ആകുലതയിലേക്കു തള്ളിവിടും.
രോഗലക്ഷണങ്ങളെ അമിതമായി ഭയപ്പെട്ടു രോഗം വരുമോ എന്ന അമിതഭയത്തിൽ കഴിയാൻ ചിലർക്കെങ്കിലും സാധ്യതയുണ്ട്. അതോടൊപ്പം ശരീരത്തെയോർത്തുള്ള ഭയം അമിതമായ സംരക്ഷണമാർഗങ്ങളിലേക്കു തള്ളിവിടും. ഹൃദ്രോഗം വന്ന പലരും ഈ കാലഘട്ടത്തിൽ കോവിഡിനെ പേടിച്ച് ആശുപത്രിയിൽ പോകാൻ തയാറാകുന്നില്ല എന്നറിയുന്പോളാണ് ഇത്തരം ഭയപ്പാട് നമ്മെയെങ്ങനെ തോല്പ്പിക്കുന്നു എന്നു തിരിച്ചറിയുന്നത്.
ശാരീരികലക്ഷണങ്ങളെയും ശാരീരികസംരക്ഷണത്തെയും നിസാരവൽക്കരിക്കുകയോ പെരുപ്പിച്ചുകാട്ടുകയോ ചെയ്യാതെ യാഥാർഥ്യബോധത്തോടെ സ്വീകരിക്കാൻ നമുക്കു കഴിയണം. ധീരതയോടെ ജീവിതത്തെ നേരിടാൻ മനസുണ്ടെകിൽ രോഗത്തെ ഭയപ്പെടാതിരിക്കാൻ നമുക്ക് കഴിയും. രോഗത്തെക്കാൾ മാരകമാണ് രോഗഭയം. ഈ അവസ്ഥയെ നേരിടാൻ നാം ചെയ്യേണ്ടതു ശാരീരിക വ്യായാമമാണ്. ആവശ്യത്തിന് ഉറങ്ങുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും കൂടുതൽ വെള്ളം കുടിക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്യുന്ന ജീവിതക്രമമാണ് നമ്മുടെ പ്രധാന പ്രതിരോധ മാർഗം. പ്രാണായാമം പോലുള്ള ശ്വസന വ്യായാമങ്ങൾ ചെയ്തു ശ്വാസകോശത്തെ ആരോഗ്യത്തോടെ നിലനിർത്തുകയാണു വേണ്ടത്. അതോടൊപ്പം അല്പസമയം ധ്യാനം പരിശീലിക്കാനും നമുക്ക് കഴിയണം. ശാന്തതയും ധ്യാനവുമൊക്കെയാണ് ഏറ്റവും നല്ല മാനസിക വ്യായാമങ്ങൾ.
2. പ്രിയപ്പെട്ടവരെ ഭയം/ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഭയം
മാനസികമായ ചെറുത്തുനിൽപ്പിന് നമുക്ക് ഏറ്റവും ആവശ്യം നല്ല ബന്ധങ്ങളാണ്. സ്നേഹവും പരസ്പര വിശ്വാസവുമുള്ള കുടുംബങ്ങളിൽ ഏതു പ്രശ്നവും തോറ്റുപോകാനാണു സാധ്യത. ഒന്നിച്ചുനിന്ന് അവർ പോരാടും. ബന്ധങ്ങളില്ലാതെ മനുഷ്യന് അസ്തിത്വമില്ല എന്ന അവസ്ഥയിലാണ് സാമൂഹിക അകലം പാലിക്കാൻ നിർബന്ധിതരാകുന്നത്. കോവിഡിനെക്കുറിച്ചുള്ള ആശങ്കകൾ ഏറ്റവും പ്രിയപ്പെട്ടവരെത്തന്നെ ഭയപ്പെടുന്ന അവസ്ഥയിലേക്കു ചിലരെ നയിക്കാം. അവരൊക്കെ വൈറസിനെ പടർത്താൻ സാധ്യതയുള്ളവരാണ് എന്ന ചിന്ത ചിലരെ ഭയചകിതരാക്കും.
വിദേശത്തുനിന്ന് എങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ മതി എന്നു കരുതി ദാഹിക്കുന്ന ഒരാളോടു നിങ്ങൾ ഇപ്പോൾ ഇങ്ങോട്ടൊന്നും വരണ്ട എന്ന് ഭാര്യ പറയുന്പോൾ അയാളുടെ വേദന ഉൗഹിക്കാവുന്നതേയുള്ളൂ. സുരക്ഷിതത്വം നൽകേണ്ട ഉറ്റവർക്ക് അപകടസാധ്യതയാകുമോ എന്ന ഭയം! അതോടൊപ്പംതന്നെ പ്രിയപ്പെട്ടവർക്കെന്തെ ങ്കിലും സംഭവിക്കുമോ എന്ന ഭയം കൂടിയുണ്ട്. തങ്ങൾമൂലം പ്രിയപ്പെട്ടവർക്കു രോഗം പിടിപെടുമോ? പരിപാലന ആവശ്യമുള്ള പ്രായമായ മാതാപിതാക്കളുടെ അടുത്തു ചെല്ലാനുള്ള ഭയം! ഏറ്റവും വേണ്ടപ്പെട്ടവർ മരണപ്പെട്ടിട്ടുപോലും അവരുടെ കുടുംബത്തെ സന്ദർശിക്കാനുള്ള ഭയം! എന്തിനേറെ മറുനാട്ടിൽ വലിയ അപകടസാധ്യതയിൽ കഴിയുന്പോഴും നാട്ടിലെത്തിയാൽ മക്കൾക്കു രോഗം വരുമല്ലോ എന്നോർത്ത് മറുനാട്ടിൽ തന്നെ തുടരുന്നവരുടെ ഭയം!
വ്യത്യസ്തമായ രീതിയിൽ ബന്ധങ്ങളെ വളർത്താനുള്ള സാധ്യതയാണ് ഈ ഭയത്തിനുള്ള പ്രതികരണം. സുരക്ഷിത ബന്ധങ്ങൾക്കു ശാരീരിക അടുപ്പം നിർബന്ധമല്ല. കടലിനക്കരെയാണെങ്കിലും ഹൃദയം ഇക്കരെത്തന്നെ എന്ന രീതിയിൽ ബന്ധങ്ങളുടെ സുരക്ഷിതത്വത്തിൽ വളരാൻ സാധിക്കണം. പരസ്പരം വളർത്തുന്ന സംസാരവും ഫോണിലൂടെയും നവ മാധ്യമങ്ങളിലൂടെയുമുള്ള ബന്ധവും ഒക്കെ സഹായിക്കും. ലോക്ക്ഡൗണിൽ കഴിയുന്ന കുടുംബങ്ങളിൽ കൂടിയിരിക്കുന്നതിന്റെയും കൂട്ടായിപ്രവർത്തിക്കുന്നതിന്റെയും സന്തോഷം ജീവിതത്തിൽ നിലനിൽക്കുന്ന മാറ്റങ്ങൾക്ക് കാരണമാകും.
3. അറിയുന്നവയെക്കുറിച്ചും അറിയാതിരിക്കുന്നവയെക്കുറിച്ചുമുള്ള ഭയം
ശരിയായ അറിവ് ലഭിച്ചാൽ മാത്രമേ നമുക്കു സാഹചര്യങ്ങളെ വേണ്ടരീതിയിൽ നേരിടാൻ സാധിക്കുകയുള്ളൂ. പകർച്ചവ്യാധിയെക്കാൾ മാരകമാണ് ഭയം ജനിപ്പിക്കുന്ന ഉൗതിവീർപ്പിച്ച കഥകൾ. ആകുലതകൊണ്ടു ഭ്രാന്ത് പിടിച്ചാലെന്നപോലെ ചിലർ ഇന്റർനെറ്റിൽ വിവരങ്ങൾക്കുവേണ്ടി പരതിക്കൊണ്ടിരിക്കും. മറ്റുചിലരാകട്ടെ, അറിയാത്ത കാര്യങ്ങളെ ഭയപ്പെട്ടു കഴിയും. കിട്ടിയ അറിവു മാത്രംവച്ചുള്ള നിഗമനങ്ങളും കിട്ടാത്ത അറിവിനെക്കുറിച്ചുള്ള ആകുലതയുമൊക്കെ ആശങ്കാരോഗങ്ങൾ വർധിപ്പിക്കും.
വൈകാരിക സന്തുലിതാവസ്ഥ വർധിപ്പിക്കുകയാണ് ഇതിനു പരിഹാരം. ധ്യാനപരിശീല നവും സൈക്കോതെറാപ്പിയുമൊക്കെ ഇതിന് ആവശ്യമായി വരും. ചിലർക്ക് ആകുലത കൂടി ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയും വരാം. വികാരങ്ങളെ അടിച്ചമർത്താതെയും നാടകവത്കരിക്കാതെയും മാന്യമായി പ്രകടിപ്പിക്കാനും തന്നെത്തന്നെയോ മറ്റുള്ളവരെയോ പഴിചാരാതെയും മദ്യ-മയക്കുമരുന്നുകളെ ആശ്രയിക്കാതെയും യാഥാർഥ്യബോധത്തോടെ കാര്യങ്ങളെ ഗ്രഹിക്കാൻ ശ്രമിക്കുന്നതും വൈകാരിക സന്തുലിതാവസ്ഥ നേടാൻ സഹായിക്കും. പോസിറ്റീവായി ചിന്തിക്കുന്നതും ആത്മാഭിമാനത്തിൽ വളരുന്നതുമൊക്കെ നമ്മെ കരുത്തരാക്കും. കോവിഡ് ബാധിച്ചു എന്ന് കരുതി ആരും മരിക്കുന്നില്ലെന്നും രോഗബാധിതരിൽ 15% മാത്രമേ മരിക്കുന്നുള്ളൂവെന്നുമുള്ള ബോധ്യം ആഴപ്പെടുന്പോൾ ആകുലതകൾ കുറയും.
4. പ്രവർത്തിക്കുന്നതിനെക്കുറിച്ചും പ്രവർത്തിക്കാതിരിക്കുന്നതിനെക്കുറിച്ചുമുള്ള ഭയം
എന്തെങ്കിലും ചെയ്താൽ അതു രോഗവ്യാപനത്തിനു കാരണമാകുമോ എന്ന ഭയവും ഒന്നും ചെയ്തില്ലെങ്കിൽ കൃത്യവിലോപമാകുമോ എന്ന ഭയവും ഇക്കാലഘട്ടത്തിൽ ഉണ്ടാകാം. പരസ്പരം പോരടിക്കുന്ന ഇത്തരം ഭയപ്പാടുകൾമൂലം തീരുമാനമില്ലായ്മയും ലക്ഷ്യബോധമില്ലാത്ത പ്രവർത്തനങ്ങളുമാണ് ഉണ്ടാകുന്നത്. മാതാപിതാക്കളെ സന്ദർശിക്കാൻ ഭയം, സന്ദർശിക്കാതിരിക്കുന്നതു നന്ദികേടല്ലേ എന്ന ഭയം. ഇതു രണ്ടും കൂടി ആകുന്പോൾ മനസ് തളർന്നുപോകുന്നു. എന്തെങ്കിലും ചെയ്തേ തീരൂ എന്നു നിർബന്ധമുള്ളവർ ഹൈപ്പർ ആക്റ്റീവ് ആയി നിരവധി പ്രവർത്തനങ്ങളിൽ ഒരേസമയം ഇടപെടുന്നതും രാവിലെ മുതൽ വൈകുന്നേരം വരെ വർക്കഹോളിക്കായി ജീവിക്കുന്നതും കാണാം. സദാസമയവും ഓണ്ലൈനായി ജീവിക്കുന്നവരുമുണ്ട്. ഒരാശങ്കയുടെ പുറത്ത് അങ്ങനെയൊക്കെ കഴിയുന്നു എന്നല്ലാതെ അത്തരം പ്രവർത്തനങ്ങൾകൊണ്ടു കൃത്യമായ ഫലങ്ങൾ ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം.
സാഹചര്യത്തെ യാഥാർഥ്യബോധത്തോടെ വിലയിരുത്തിക്കൊണ്ടു മാത്രമേ നമുക്കീ ഭയത്തെ നേരിടാൻ സാധിക്കുകയുള്ളൂ. നമ്മുടെ പരിമിതികൾ- പ്രവർത്തിക്കുന്നതിലും സഹായിക്കുന്നതിലുമൊക്കെ - അംഗീകരിക്കാൻ മനസിനെ പഠിപ്പിക്കുക പ്രധാനമാണ്.
മധ്യവർഗത്തിന്റെ മാനസികസമ്മർദം
സാന്പത്തികമായി സുസ്ഥിരതയുണ്ടെന്നു കരുതപ്പെട്ടിരുന്ന പ്രവാസികുടുംബങ്ങളുടെ മാനസികസമ്മർദങ്ങളെ കാണാതിരിക്കാനാവില്ല. അപകടകരമായ സാഹചര്യങ്ങളിലും കുടുംബങ്ങളെയോർത്തു ജോലിചെയ്യുന്നവർക്കും അവരെയോർത്ത് അവരുടെ കുടുംബങ്ങൾക്കുമുള്ള വേദന നീണ്ടുനിൽക്കുന്ന സമ്മർദമായി മാറുകയാണ്. അരക്ഷിതാവസ്ഥയുടെ ചിന്തകളായിരിക്കും അത്തരം കുടുംബങ്ങളിൽ ഏറെയും. ഒപ്പം, സാന്പത്തികത്തകർച്ച നേരിടുന്ന ഇടത്തരക്കാരിൽ ആശങ്കാരോഗങ്ങളും വിഷാദവും ആത്മഹത്യാപ്രവണതകളും വർധിക്കാനുള്ള സാധ്യതയും കണക്കിലെടുക്കണം. സൈക്കോതെറപ്പിയും കൗണ്സലിംഗും വ്യവസ്ഥാപിതമായി സാമാന്യജനത്തിനു ലഭ്യമാക്കാനുള്ള അവസരം കൂടിയാണ്.
പ്രത്യാശയുടെ ചിന്തകൾ
ദിവസങ്ങളോളം ലോക്ക്ഡൗണിൽ കഴിഞ്ഞ് മാനസികമായും സാന്പത്തികമായുമൊക്കെ ബലഹീനമായ അവസ്ഥയിൽ കഴിയുന്ന ഏറെപ്പേരുണ്ട്. ഒന്നര ലക്ഷത്തോളം പ്രവാസികളാണു ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കു വരുന്നത്. അവർക്കു ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സർക്കാരും സമൂഹവുമൊക്കെ പരിശ്രമിക്കുമെങ്കിലും ആ ശ്രമങ്ങളൊക്കെയും പരിമിതമാണ്. ജീവിക്കാൻ അവരെ പ്രേരിപ്പിക്കുകയാണ് ഏറ്റവും പ്രധാനം. ജീവിക്കാൻ കാരണമുള്ളവൻ എങ്ങനെയും ജീവിതത്തെ കരുപ്പിടിപ്പിക്കും. അതുകൊണ്ടുതന്നെ പ്രത്യാശയുടെ ചിന്തകൾ പരസ്പരം നൽകാൻ നമുക്കു സാധിക്കണം.
പ്രത്യാശ യാഥാർഥ്യബോധത്തിലൂന്നിയാണു നൽകേണ്ടത്. കഴിഞ്ഞ നൂറ്റാണ്ടു മാത്രമെടുത്താൽ എത്ര മഹായുദ്ധങ്ങളെയാണ് ലോകം അതിജീവിച്ചത്! എത്രയോ പകർച്ച വ്യാധികൾ! എത്ര ഭൂമികുലുക്കങ്ങൾ! എത്ര പ്രളയങ്ങൾ! പക്ഷേ മനുഷ്യജീവിതം പരാജയ പ്പെട്ടില്ല. ലോകം മുന്പോട്ടുപോയി. പരാജയപ്പെട്ടതു പ്രത്യാശയില്ലാതെ സ്വയം ഇല്ലാതായ മനുഷ്യർ മാത്രം. പ്രത്യാശയുള്ള സമൂഹത്തിൽ കച്ചിത്തുരുന്പിനും ജീവൻ നൽകാനാകും. നിരാശയുള്ളവനു പച്ചപുൽമേടുകളും വരണ്ടതായി അനുഭവപ്പെടും.
രോഗലക്ഷണങ്ങൾ ഉള്ളവരെ ക്വാറന്റൈനിലാക്കുന്നത് സമൂഹത്തിന് അവരോടുള്ള കരുതലാണ്. അവരതിനു വിധേയപ്പെടുന്നത് അവർക്കു സമൂഹത്തോടുള്ള കരുതലാണ്. സമൂഹത്തോടുള്ള ഐക്യദാർഢ്യമാണ് ഐസൊലേഷനിൽ കഴിയുന്നവരെ പ്രചോദിപ്പിക്കേണ്ടത്. ഈ രോഗം സുഖപ്പെടാൻ സാധ്യത ഏറെയുള്ളതിനാൽ പ്രത്യാശയോടെ മുൻകരുതൽ എടുക്കാനും കഴിയും.
സൈക്കോതെറാപ്പിസ്റ്റുകളുടെ എണ്ണം നമ്മുടെ സമൂഹത്തിൽ തുലോം കുറവായതിനാൽ പരസ്പരം പ്രത്യാശ കൊടുക്കാൻ സമൂഹത്തിനു മുഴുവനായി സാധിക്കണം. പ്രളയകാലത്തു കേരളം ഈ ഒരുമിച്ചുനിൽക്കൽ കണ്ടതാണ്. പരസ്പരം പ്രത്യാശ കൊടുക്കുന്ന സമൂഹത്തിൽ ദുരന്തങ്ങളെ മനുഷ്യൻ പരാജയപ്പെടുത്തും.
ചുരുക്കത്തിൽ, മാനസികവും ആത്മീയവുമായ ഒരുക്കം ഈ പ്രതിസന്ധിഘട്ടത്തിൽ നമ്മുടെ കരുത്തായി മാറും. സഹായിക്കാൻ ഏറെപ്പേരുണ്ടെന്നും നിരാശപ്പെടാനൊന്നുമില്ലെന്നും ധീരതയോടെ ജീവിക്കുകയാണ് പ്രധാനമെന്നും ബോധ്യപ്പെടുന്നവർക്ക് ഏതു പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്യാൻ സാധിക്കും. ഓർക്കുക, സ്വയം തോൽപ്പിക്കാതിരുന്നാൽ മാത്രം മതി, നമ്മൾ വിജയിക്കും.
ബിഷപ് തോമസ് തറയിൽ