Tuesday, May 19, 2020 11:37 PM IST
മനുഷ്യകുലം ഇന്നു നേരിടുന്ന രണ്ടു വലിയ പ്രശ്നങ്ങളാണ് കാലാവസ്ഥാ വ്യതിയാനവും കോവിഡ് എന്ന മഹാമാരിയും. രണ്ടു പ്രശ്നങ്ങൾക്കുമുള്ള ചികിത്സ ഒന്നുതന്നെ. അത്യാവശ്യമല്ലാത്ത എല്ലാ ഇടപെടലുകളും ഒഴിവാക്കുക, കുറച്ചുകൊണ്ടുവരുക. നാം നിർമിക്കുന്ന ഫാക്ടറി ഉത്പന്നങ്ങളുടെ അളവ് കുറയ്ക്കാൻ സാധിച്ചാൽ നാം ഉപയോഗപ്പെടുത്തുന്ന വൈദ്യുതിയുടെ അളവും കുറയ്ക്കാൻ സാധിക്കും. വൈദ്യുതിയുടെ ഉപയോഗം കുറയുന്നതോടെ അന്തരീക്ഷ താപനം വരുത്തിവയ്ക്കുന്ന കാർബൺ വാതകങ്ങളുടെ ഉത്പാദനവും നിയന്ത്രിക്കാൻ കഴിയുന്നു.
കോവിഡിനെ നിയന്ത്രിക്കാനുള്ള മാർഗവും ഇതുതന്നെയാണ്. നിർമാണ സംരംഭങ്ങൾ കുറയ്ക്കുക. അതിനുവേണ്ടിയുള്ള ഇടപാടുകൾ ചുരുക്കുക. ജനങ്ങൾ ഒന്നിച്ചുകൂടിനിന്നു രോഗം പരത്താനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. ജോലി സ്ഥലങ്ങളിലും യാത്രകളിലും ആരാധനാലയങ്ങളിലും ഇതു സംഭവിക്കണം. അപ്പോൾ വ്യക്തിയിൽനിന്നു വ്യക്തിയിലേക്കുള്ള രോഗസംക്രമണം കുറയുന്നു. അതോടെ രോഗബാധിതരുടെ എണ്ണവും കുറയുന്നു.
ലോക്ക്ഡൗൺ കഴിയുന്പോഴും പഴയ രീതികളിലേക്കു നമുക്കു തിരിച്ചുപോകാൻ കഴിയുമെന്നു തോന്നുന്നില്ല. പ്രകൃതിയിൽ ലഭ്യമായ ഉത്പന്നങ്ങളെ നമുക്കാവശ്യമുള്ള വസ്തുക്കളായി നിർമിച്ചെടുക്കുന്ന പ്രക്രിയ ആണല്ലോ സന്പദ് വ്യവസ്ഥയിൽ നടക്കുന്നത്. ഇതിനുവേണ്ടി ഫാക്ടറികളിൽ അനേകംപേർ ഒന്നിച്ചുകൂടി പണിയെടുക്കുന്നു. ഈ ഒന്നിച്ചുകൂടൽ ഒഴിവാക്കാനായി ജോലിയുടെ സംവിധാനത്തിൽ ചില മാറ്റങ്ങൾ വരുത്തണം. ജോലിക്കാരിൽ നേർപകുതിപ്പേർ മാത്രം ആഴ്ചയുടെ ആദ്യ മൂന്നു ദിവസങ്ങളിൽ ഫാക്ടറികളിലെത്തി ജോലി ചെയ്യട്ടെ. രണ്ടാമത്തെ പകുതിയാളുകൾ അടുത്ത മൂന്നു ദിവസം ജോലിക്കെത്തുന്നു. ഈ സംവിധാനത്തിൽ ഉത്പാദനം സാധാരണയായി നടക്കുന്നതിന്റെ പകുതി മാത്രമായി ചുരുങ്ങും. തൊഴിലാളിക്കു ലഭിക്കുന്ന വരുമാനവും നേർ പകുതിയായി കുറയുന്നു. ഉത്പാദനം പകുതിയാകുന്നതോടെ അന്തരീക്ഷ താപനവും കുറയുന്നു.
ജോലിചെയ്യുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും ആഴ്ചയിൽ പകുതി ദിവസങ്ങൾ മാത്രം ജോലി ചെയ്യുന്നു. ശന്പളവും പകുതിയായിത്തീർന്നാലും ജോലിയും ആരോഗ്യവും ഭാവി ജീവിതവും സംരക്ഷിക്കപ്പെടുന്നു. മൂന്നു ദിവസങ്ങൾ വീട്ടിലിരുന്ന് മറ്റെന്തെങ്കിലും പണി ചെയ്തു കൂടുതൽ സന്പാദിക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. അപ്പോൾ പകുതി വരുമാനംകൊണ്ടു മാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ നാം പഠിക്കേണ്ടിവരും.
പണക്കാരനും പാവപ്പെട്ടവനും ചുരുങ്ങിയ വരുമാനത്തിൽ ജീവിക്കാൻ തുടങ്ങുന്നതോടെ എല്ലാവരുടെയും ലൈഫ് സ്റ്റൈലും മാറണം, ലളിതമാകണം. ആഡംബരങ്ങൾ പലതും ഉപേക്ഷിക്കണം. മദ്യപാനവും ഇക്കൂട്ടത്തിൽപ്പെടും. അടച്ചിട്ട സിനിമ തിയറ്ററുകളിൽ തിങ്ങിയിരുന്നു സിനിമ കാണുന്നത് ഇനി നടപ്പില്ല. അപ്പോൾ സിനിമകളുടെ പ്രൊഡക്ഷനും ആ മേഖലയിലുള്ള വൻ വരുമാനവും കുറയും. എന്റർടെയ്ൻമെന്റ് വേണ്ട എന്നല്ല, വീട്ടിലിരുന്നു ടെലിവിഷനിലൂടെ കുടുംബസമേതം സിനിമ കാണാം.
കളികളും കായിക വിനോദങ്ങളും തുടരാം. ബാഡ്മിന്റണും ഷട്ടിലും ടെന്നീസും ടേബിൾ ടെന്നീസും ഓട്ടം, ചാട്ടം തുടങ്ങിയ അത്ലറ്റിക് മത്സരങ്ങളും തുടർന്നു നടത്താം. ക്രിക്കറ്റ് കളിയും നടക്കും. ബാറ്റ്സ്മാനെ ചുറ്റിനിൽക്കുന്ന ഫീൽഡർമാർ അകലം പാലിക്കണമെന്നു മാത്രം. കളി കാണാൻ സ്റ്റേഡിയത്തിലെത്തുന്നവരെയും അകലം പാലിച്ച് ഇരുത്താൻ കഴിയണം. ഫുട്ബോൾ, ബാസ്കറ്റ് ബോൾ, വോളിബോൾ മുതലായ കളികളും കളിക്കാർ തൊട്ടുരുമ്മുന്നത് ഒഴിവാക്കാനുള്ള നിയമഭേദഗതികളോടെ തിരിച്ചുവരും.
നമ്മുടെ പള്ളികളിലും ഒരേസമയത്ത് ആയിരംപേർ ഒന്നിച്ചു കൂടുന്നതിനു പകരം രണ്ടു മീറ്റർ അകലം പാലിച്ച് ഭക്തജനങ്ങൾ ഇരിക്കുന്ന രീതിയിൽ വിശുദ്ധ കുർബാനയും മറ്റും നടത്തേണ്ടിവരും. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടിവരുന്പോൾ സാധാരണ ദിവസങ്ങളിൽ മൂന്നു ദിവ്യബലിയും ഞായറാഴ്ചകളിൽ ഏഴോ എട്ടോ ദിവ്യബലിയും ഒരേ വൈദികൻ അർപ്പിക്കേണ്ടിവരും. വിവാഹം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്ന അതിഥികളുടെ എണ്ണം കുറച്ച് ചെലവു കുറയ്ക്കാം. പ്രൗഢി കാണിക്കാനുള്ള നമ്മുടെ ആവേശത്തിനും കടിഞ്ഞാണിടാം.
ഓഫീസുകളിൽ ഇരുന്നു ജോലി ചെയ്യുന്നതിനു പകരം വീട്ടിലിരുന്നുകൊണ്ടുതന്നെ ഓഫീസ് ജോലികൾ പൂർത്തിയാക്കാനുള്ള കംപ്യൂട്ടർ സംവിധാനങ്ങൾ ഇന്ന് എല്ലായിടത്തുമുണ്ട്. ഇപ്പോഴത്തെ ലോക്ക്ഡൗൺ കാലത്ത് നിരവധി സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് ഇതിനവസരം നല്കി. ഐ.ടി കന്പനികളിൽ ഇതു വിജയകരമായി നടക്കുന്നു.
ഓഫീസിലെത്താനും വീട്ടിലേക്കു മടങ്ങാനുമുള്ള യാത്രയുടെ ബുദ്ധിമുട്ട് ഒഴിവാകുന്നു. യാത്രാസമയം ലാഭിക്കാനും കഴിയുന്നു. ഓഫീസ് ജോലി വീട്ടിലിരുന്നു കൂടുതൽ കാര്യക്ഷമതയോടെ പൂർത്തിയാക്കാൻ കഴിയുന്നു. സഹപ്രവർത്തകരോടു കൊച്ചുവർത്തമാനം പറഞ്ഞു സമയം കളയുന്നില്ല. വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം കൂടുതൽ നേരം ചെലവിടാനും കഴിയുന്നു.
വീട്ടിലിരുന്നു മിക്ക ജീവനക്കാരും ജോലി ചെയ്യാൻ തുടങ്ങുന്നതോടെ സ്ഥാപനങ്ങൾക്കു വലിയ ഓഫീസ് മന്ദിരങ്ങൾ ആവശ്യമില്ലാതായിത്തീരുന്നു. അതോടെ റിയൽ എസ്റ്റേറ്റ് ബിസിനസിനു ക്ഷീണമുണ്ടാകാനിടയുണ്ട്.
യാത്രകൾ കുറയും. നേരിട്ടെത്തി ചർച്ച ചെയ്തു കാര്യങ്ങൾ തീരുമാനിക്കുന്നതിനു പകരം വീഡിയോ കോൾ നടത്താം. സെമിനാറുകൾക്കു പകരം വെബിനാർ. സാധാരണ കോൺഫറൻസുകൾക്കും മീറ്റിംഗുകൾക്കും പകരം വീഡിയോ കോൺഫറൻസുകൾ. ഇവയ്ക്കെല്ലാമുള്ള സൗകര്യങ്ങളും സോഫ്റ്റ് വെയറുകളും ഇപ്പോൾത്തന്നെ സുലഭം. അങ്ങനെ വിമാന ഗതാഗതത്തിനും കാറുകളുടെ ഉപയോഗത്തിനും ഡിമാൻഡ് കുറയാനിടയാകുന്നു. പെട്രോളിന്റെ ഉപഭോഗവും കുറയും.
പക്ഷേ, ബസ്, ട്രെയിൻ, മെട്രോ എന്നീ പൊതുഗതാഗത സംവിധാനങ്ങൾ തുടരുകതന്നെ വേണം; അവിടെയും സമൂഹ അകലം പാലിക്കൽ കർശനമായി നടപ്പാക്കണമെന്നു മാത്രം. പകുതി യാത്രക്കാരെയുംകൊണ്ടുള്ള യാത്ര ബസുടമയ്ക്കു നഷ്ടമാണെങ്കിൽ ചെലവു ചുരുക്കണം. ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ ഇങ്ങനെ പലരുടെ സ്ഥാനത്ത് ഒരു ഡ്രൈവർ മാത്രം മതിയാകില്ലേ?
വിദ്യാഭ്യാസ മേഖലയിൽ ഓൺലൈൻ അധ്യാപനം അത്യാവശ്യമായി തീരും. ആഴ്ചയിൽ ഒരു ദിവസം മാത്രം കുട്ടികൾ സ്കൂളിലെത്തിയാൽ മതി. നേരിട്ടു സംശയം തീർക്കൽ, കളികൾ, മത്സരങ്ങൾ ഇവയെല്ലാം അന്നു നടത്താം. വിദ്യാർഥികളുടെ ആറിലൊരു ഭാഗം മാത്രമാണ് ഓരോ ദിവസവും സ്കൂളിൽ എത്തേണ്ടിവരുക. സാമൂഹ്യ അകലം പാലിക്കൽ എളുപ്പമായി തീരും.
ചെറിയ കാര്യങ്ങൾക്കായി ചികിത്സ തേടി ആശുപത്രിയിലെത്തേണ്ട. ടെലി മെഡിസിൻ സംവിധാനം ഉപയോഗിച്ച് ഡോക്ടറോടു സംസാരിച്ച് അദ്ദേഹം നിർദേശിക്കുന്ന മരുന്നുകൾ ഓർഡർ ചെയ്തു വീട്ടിലെത്തിക്കാമല്ലോ.
കൃഷി മേഖലയിലും വൻ മാറ്റങ്ങളാണു നാം കാണാനിരിക്കുന്നത്. ഭക്ഷ്യസ്വയംപര്യാപ്തത നമ്മുടെ ലക്ഷ്യമാക്കണം. നെല്ലിന്റെ ഉത്പാദനത്തിൽ കേരളത്തിനു സ്വയംപര്യാപ്തത നേടാൻ കഴിയുകയില്ല. എങ്കിലും പച്ചക്കറി, മരച്ചീനി തുടങ്ങിയ കിഴങ്ങുവർഗങ്ങൾ, ഉൾനാടൻ മത്സ്യ ഉത്പാദനം എന്നീ മേഖലകളിൽ വൻ നേട്ടാം സ്വന്തമാക്കാം. അണിഞ്ഞൊരുങ്ങൽ അതിപ്രധാനമായ മറ്റൊരു മേഖലയാണ്. ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും സന്ദർശിക്കാൻ എല്ലാവരും മടിക്കും. സ്വയം മുടി വെട്ടാൻ പഠിക്കണം; അല്ലെങ്കിൽ കുടുംബാംഗങ്ങൾ പരസ്പരം സഹായിക്കണം.
വ്യക്തികളിലും സമൂഹത്തിലും പൊതുവേ ശുചിത്വബോധം ഉയരും. കൈ കഴുകൽ, മാസ്ക് ധരിക്കൽ, ഷെയ്ക്ക് ഹാൻഡ് ഒഴിവാക്കൽ ഇവയ്ക്കു നല്ല പ്രചാരം ലഭിക്കും. മുനിസിപ്പാലിറ്റികളിലും മറ്റും നടക്കുന്ന മാലിന്യ സംസ്കരണം കുറേക്കൂടി കാര്യക്ഷമമായി തീരും.
രണ്ടു വലിയ പ്രശ്നങ്ങൾ
1. തൊഴിലവസരങ്ങൾ ഇല്ലാതാകുമോ? ഇല്ല. പുതിയ അവസരങ്ങൾ ഐടി മേഖലയിൽ ഉണ്ടാകും. ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, കൃഷിയുടെ യന്ത്രവത്കരണം തുടങ്ങിയ പുതിയ മേഖലകൾ.
2. പൗരന്റെ ജീവിതവും നടപടികളുമെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും സർക്കാരിന് എളുപ്പത്തിൽ സാധിക്കുന്ന സാങ്കേതിക വിദ്യകളെത്തിക്കഴിഞ്ഞു. സ്വേച്ഛാധിപത്യ പ്രവണതകളുള്ള നേതാക്കൾക്ക് ഇതു സുവർണാവസരം. എല്ലാം കൈപ്പിടിയിലൊതുക്കാനും വിമർശകരെ കണ്ടെത്തി ഭീഷണിപ്പെടുത്തി പിൻതിരിപ്പിക്കാനും അതു സാധിക്കുന്നില്ലെങ്കിൽ നശിപ്പിക്കാനും ഭരണസാരഥ്യം വഹിക്കുന്നവർക്കു കഴിയും.
ഇതു ജനാധിപത്യത്തിന്റെ ഭാവിക്ക് അപകട സൂചനയാണ്. ഈ പ്രശ്നം പരിഹരിക്കണമെങ്കിൽ ശക്തമായ പൊതുജനാഭിപ്രായം, ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കുന്ന ധീരരായ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യം ഇവയെല്ലാം അത്യന്താപേക്ഷിതമാണ്.
പി.സി. സിറിയക്