Tuesday, May 19, 2020 11:33 PM IST
വികസനപഥത്തില്‍ മാറ്റം വരുത്തുന്നതിനുള്ള അവസരങ്ങള്‍ രാഷ്ട്രങ്ങള്‍ ഉപയോഗപ്പെടുത്തിയ അവസരങ്ങള്‍ കുറവാണ്. എന്നാല്‍, ഇത്തരമൊരു നാഴികക്കല്ലാണ് ആത്മനിർഭർ ഭാരതി(സ്വാശ്രയ ഇന്ത്യ)ന് ഊന്നല്‍ നല്കി വികസനത്തിന്റെ പ്രാദേശികവത്കരണത്തിനു പ്രാധാന്യം കല്പിക്കുന്നതിലൂടെ ഇന്ത്യയില്‍ സംഭവിച്ചിരിക്കുന്നത്.
ഇന്ത്യയിലെ സാമ്പത്തിക വികസനത്തിന്റെ ഗതി സമൂലമായി മാറ്റുന്നതിനുള്ള പുരോഗമനപരമായ ഒരു ആശയമാണിത്. രാജ്യത്തു ലഭ്യമായ എല്ലാ വിഭവങ്ങളുടേയും അളവിനും ഗുണനിലവാരത്തിനും അനുയോജ്യമായ സാമ്പത്തിക ഘടന സൃഷ്ടിക്കലാണു സ്വയംഭരണാവകാശമുള്ള ഈ വികസനത്തിന്റെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രിയുടെ ഈ കാഴ്ചപ്പാടിന്റെ പശ്ചാത്തലത്തില്‍, സ്വന്തം വിഭവങ്ങള്‍ കൊണ്ടു വികസനം കൈവരിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക രംഗം, പൊതു സ്വകാര്യ മേഖലകളുടെ സഹകരണവും സഹപ്രവര്‍ത്തനവും, സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കല്‍, ഗ്രാമീണ സമ്പദ് മേഖല തുടങ്ങിയ ഘടകങ്ങള്‍ ഈ വികസന തന്ത്രത്തില്‍ പ്രധാനമാണ്. സാമ്പത്തിക പരിഷ്കാരങ്ങളുടെ തുടര്‍ച്ച സംബന്ധിച്ച് 1991 മുതല്‍ അക്കാദമികവും നയപരവുമായ ചര്‍ച്ചകളെ അഭിസംബോധന ചെയ്യുന്നതാണ് ഈ ശ്രമം.
ഇന്ത്യയില്‍ ഉത്പാദന മൂല്യവര്‍ധനയുടെ (എം വി എ) കുറഞ്ഞ വളര്‍ച്ചാ നിരക്കും ജി ഡി പിയില്‍ ഇതിന്റെ സംഭാവന സ്ഥിരമായി ഒരേനിലയില്‍ തുടരുന്നതും രാജ്യത്താകെ നിരവധി ചര്‍ച്ചകള്‍ക്കു കാരണമായിട്ടുണ്ട്. സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കു തുടര്ച്ചയുണ്ടാവുന്നതു സാമ്പത്തിക പരിഷ്കാരങ്ങളോളം തന്നെ പ്രധാനമാണെന്ന് ലാന്‍സ് ടെയ്ലര് ഒരിക്കല്‍ പറഞ്ഞു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളില്‍ ഇറക്കുമതി പല മടങ്ങായി വര്‍ധിക്കുകയും വ്യാവസായിക ഉത്പന്നങ്ങളും കൂട്ടിച്ചേര്‍ക്കപ്പെട്ട അറ്റ മൂല്യവും കുറയുകയും ചെയ്തു.
മേയ് 12ലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് എന്നു പേരിട്ട പദ്ധതിക്ക് കീഴില്‍ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ച 8,01,603 ലക്ഷം കോടി രൂപയുടേയും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിനു (പി എം ജി കെ പി) കീഴിലുള്ള 1,92,800 കോടി രൂപയുടേയും സാമ്പത്തിക പാക്കേജുകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് 20,97,053 കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്. പദ്ധതിയുടെ വിശദാംശങ്ങള്‍ മേയ് 13 മുതല്‍ 17 വരെ അഞ്ച് ദിവസങ്ങളിലായി ധനമന്ത്രി നിര്‍മല സീതാരാമന് വിശദീകരിച്ചു. ലോക്ക്ഡൗണ്‍, കുടിയേറ്റക്കാരുടെ തിരിച്ചുപോക്ക്, വിതരണത്തിലെ പാളിച്ചകള്‍ എന്നീ കാരണങ്ങള്‍ കൊണ്ടുണ്ടായേക്കാവുന്ന പ്രധാന പ്രതിസന്ധികളെ നേരിടാനാണ് ഈ പരിശ്രമം.
പ്രതികരണം
സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായങ്ങളെയും (എം എസ് എം ഇകള്‍) ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും ധനമന്ത്രി പേരു പരാമര്‍ശിച്ച ചില വ്യക്തികളെയും ലക്ഷ്യമിട്ടുള്ള ആദ്യ ഭാഗമാണ് ബുധനാഴ്ച മന്ത്രി പ്രഖ്യാപിച്ചത്. ധനമന്ത്രിയുടെ അഞ്ച് പത്രസമ്മേളനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട മേഖലകള്‍ക്കും വ്യക്തികള്‍ക്കും പ്രശ്നപരിഹാരങ്ങള്‍ക്കു പാക്കേജില്‍ സമഗ്രമായ നടപടികളാണു സ്വീകരിച്ചിരിക്കുന്നത്. സമ്പദ്ഘടനയുടെ മുഖ്യപങ്കാളികളിൽ സംസ്ഥാന ഗവൺമെന്റുകൾ വർധിച്ച സാമ്പത്തിക പ്രയോഗസാധ്യതകൾക്കായി വാദിക്കുകയും പിന്തുണയ്ക്കുകയും ചെയ്തുപോന്നിട്ടുണ്ട്.
വ്യവസായം, ധനകാര്യ സ്ഥാപനങ്ങള്‍, ഭവനനിര്‍മാണം, കാര്‍ഷികമേഖല, കര്‍ഷകര്‍ എന്നിവരാകും മാറിയ നയത്തിന്റെ മുഖ്യ ഗുണഭോക്താക്കള്‍. നിലവിലെ നയത്തിന്റെ മുഖ്യ ആകര്‍ഷണം കുടിയേറ്റ തൊഴിലാളികള്‍ക്കു നല്കുന്ന പ്രധാന പരിഗണനയാണ്. സഹകരണ- പ്രാദേശിക- ഗ്രാമീണ ബാങ്കുകള്‍, സ്വയം സഹായസംഘങ്ങള്‍, ക്ഷീര സഹകരണ സംഘങ്ങള്‍, മത്സ്യത്തൊഴിലാളി സംഘടനകള്‍ എന്നിവ വഴി ജനപങ്കാളിത്തം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു.
സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഡിസ്കോമുകള്‍ ഊര്‍ജമേഖലയിലെ ഗുണഭോക്താക്കളില്‍ ഉള്‍പ്പെടും. കാര്‍ഷിക- ഗ്രാമീണ മേഖലകളില്‍ അടിസ്ഥാന സൗകര്യ വികസനം ഉണ്ടാകും. അഞ്ചു വ്യത്യസ്ത വിഭാഗങ്ങളെക്കൂടി പദ്ധതിയില്‍ ഉള്പ്പെടുത്തുന്നുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്. മുന്നാക്കക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുക; രണ്ടാമതായി, പണലഭ്യതയും വായ്പ ലഭിക്കുന്നതിനുള്ള അവസരവും; മൂന്നാമതായി അടിസ്ഥാന സൗകര്യ വികസനത്തിനു സാമ്പത്തിക സഹായം; നാലാമതായി വിദ്യാഭ്യാസരംഗത്തു സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിഷ്കരണങ്ങള്‍; അഞ്ചാമതായി തൊഴില്‍ വിപണിയിലേയും കല്‍ക്കരി, പ്രതിരോധം, ധാതുക്കള്‍, വ്യോമയാനം, ബഹിരാകാശവും ആണവോര്‍ജവും, മത്സ്യബന്ധനം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലേയും നയപരിഷ്കരണങ്ങള്‍ എന്നിങ്ങനെയാണ്.
ആഗോളതലത്തില്‍ ഇന്ത്യയുടെ ഇക്കാര്യത്തിലെ നയം മറ്റു പല രാജ്യങ്ങളുടേതുമായി പല തരത്തില്‍ സാമ്യമുള്ളതായി നമുക്കു കാണാന്‍ കഴിയും. പ്രത്യേക പാക്കേജുകളുടെ കാര്യത്തില്‍ വലിപ്പത്തിലും പരിധിയിലും തുടര്‍ച്ചയിലും രാജ്യങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കിലും നയപരമായ ഇടപെടലിനായി തെരഞ്ഞെടുത്ത മേഖലകള്‍ താരതമ്യേന സാദൃശ്യമുള്ളതാണ്.
രാജ്യത്തിന്റെ പാക്കേജിലുള്ള സാമ്പത്തിക ധനാഗമന സ്ഥൂല സാമ്പത്തിക നയം ആവശ്യമായ മരുന്നുകളുടെ വിതരണം, ഉപകരണങ്ങളും ആരോഗ്യ സംബന്ധമായ അടിസ്ഥാനസൗകര്യങ്ങളും, വാക്സിന് നിര്‍മാണം, തൊഴില്‍രഹിതരും അവശരുമായ രോഗികള്‍ക്കുള്ള സഹായം, ഭക്ഷ്യസുരക്ഷയും ഭക്ഷ്യവസ്തു വിതരണവും ഉറപ്പാക്കല്‍, നികുതിയിളവ്, ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ആവശ്യമായ വായ്പാ സഹായം, കടങ്ങള്‍ക്കു മോറട്ടോറിയം, വിവിധ പോളിസികളുടെ നിരക്ക് കുറയ്ക്കല്‍, ഏറ്റവും പ്രധാനമായി റിപ്പോ നിരക്ക് മാറ്റങ്ങൾ അടക്കമുള്ള നടപടികളിലൂടെ സാമ്പത്തിക മേഖലയില്‍ ആവശ്യമായ പണലഭ്യത ഉറപ്പുവരുത്തല്‍, ബാങ്കിംഗ് സംവിധാനത്തില്‍ മൂലധനം സംരക്ഷിക്കല്‍ എന്നീ ലക്ഷ്യങ്ങൾ വച്ചാണ് തയാറാക്കിയിട്ടുള്ളത്.
ജപ്പാന് (21.1 ശതമാനം), ബെല്‍ജിയം (13.5 ശതമാനം), ഇറാന് (13.7 ശതമാനം), സിംഗപ്പൂര്‍ (91.3 ശതമാനം), യു എസ് (11 ശതമാനം), ഹോങ്കോംഗ് (10 ശതമാനം) എന്നീ രാജ്യങ്ങളുടെ സാമ്പത്തിക ഉത്തേജന പാക്കേജ് താരതമ്യേന വലുതാണ്. വികസ്വര രാജ്യങ്ങളിലേയും വളര്‍ന്നുവരുന്ന വിപണികളിലേയും സാധാരണ ഉത്തേജക പാക്കേജ് മൂന്നു ശതമാനം മുതല്‍ എട്ടു ശതമാനം വരെയാണ്. അതേ സമയം ചില ആഫ്രിക്കന്‍- ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ പാക്കേജ് വളരെ കുറഞ്ഞ ശതമാനത്തിലുള്ളതും. എന്നാല്‍, ഒരു വികസ്വര രാജ്യമായ ഇന്ത്യയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് ജി ഡി പിയുടെ 11 ശതമാനത്തിനു മുകളിലാണ്.
മുന്നോട്ടുള്ള വഴി
നിലവിലെ സാഹചര്യത്തില്‍ പ്രധാനപ്പെട്ട കാര്യം തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്നതാണ്. ഇതിനായി ബന്ധപ്പെട്ട മന്ത്രാലയങ്ങളും ഏജന്‍സികളും അര്‍ഹരായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ വിഭാഗങ്ങളേയും ഒരുമിച്ചുകൂട്ടുക. പ്രായോഗികവും ലക്ഷ്യം നേടുന്നതുമായ പ്രവര്‍ത്തനത്തിനായി ഉദ്യോഗസ്ഥരെ സജ്ജമാക്കുക.
മറ്റു രണ്ടു പ്രധാനപ്പെട്ട കാര്യങ്ങള്‍ കൂടിയുണ്ട്. ആദ്യമായി ഇന്ത്യക്ക് ഉയര്‍ന്ന മൂലധനമുള്ള ദീര്‍ഘകാല പദ്ധതികള്‍ക്കു പണം നല്കുന്ന സംവിധാനമുണ്ടാകണം. ഐ ഡി ബി ഐ, ഐ സി ഐ സി ഐ എന്നിവയുടെ സ്വകാര്യവത്കരണത്തോടെ വലിയൊരളവ് വരെ വ്യവസായങ്ങള്‍ക്കു പണം നല്‍കാനുള്ള അവസരം ഇന്ത്യക്കു നഷ്ടമായി. പകരമുണ്ടായ സംവിധാനങ്ങള്‍ വീണ്ടും പണം നല്‍കുന്നതിലും പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണ നല്‍കുന്നതിലും പരാജയപ്പെട്ടു. ഇന്ത്യയില്‍ ഉത്പാദന രംഗത്ത് നിര്‍ണായക സംഭാവന നല്കുന്നവയാണ് അസംഘടിത വ്യവസായങ്ങള്‍. ഇന്ത്യയിലെ ഉത്പാദന നിർമാണത്തിൽ അസംഘടിത മേഖലയുടെ പങ്ക് സുപ്രധാനമാണ്. എങ്കിലും മൂലധന ശേഖരണത്തിന്റെ വർധനയിൽ കുറവ് നേരിടുന്ന വൻ കമ്പനികളുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും സമ്പദ്ഘടനയുടെ ചൂഷണത്തിന്റെയും സാങ്കേതികവിദ്യയുടെ മെച്ചപ്പെടുത്തലിലെയും ചലനാത്മകത. രണ്ടാമതായി, വ്യാവസായിക വളര്‍ച്ച ഉത്തേജിപ്പിക്കാനായി പൊതുമേഖലാ ബാങ്കുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആര് ബി ഐയെ പ്രോത്സാഹിപ്പിക്കുക. പൊതുമേഖലാ ബാങ്കുകള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ നിസാരമായി കാണരുത്.
പ്രഫ. സച്ചിന് ചതുര്‍വേദി
(ലേഖകൻ ഡി ജി, ആര് ഐ എസ്, കാഴ്ചപ്പാടുകള്‍ വ്യക്തിപരം)