Tuesday, May 19, 2020 12:32 AM IST
ഒരു രാജ്യത്തുണ്ടാകുന്ന പ്രതിസന്ധി ആ രാജ്യത്തെ ഉന്നത നേതൃത്വത്തെ പലതരത്തിലാണ് പരീക്ഷിക്കുന്നത്. ഇത്തരമൊരു പ്രതിസന്ധി നമ്മുടെ മുന്നിൽ എത്തിയാലുടൻ, ദ്രുതഗതിയിലുള്ള പ്രതികരണം നടത്തിയേ തീരൂ. കോവിഡ്19 നെ ഒരു വെല്ലുവിളിയായും മുന്നറിയിപ്പായും കാലേകൂട്ടി തിരിച്ചറിയാൻ നമുക്കു സാധിച്ചു. ഇതിനൊപ്പം തന്നെ, ഈ വെല്ലുവിളിക്കെതിരേ നിശ്ചയദാർഢ്യത്തോടുകൂടി നമ്മുടെ പ്രധാനമന്ത്രി നടത്തിയ പ്രതികരണവും രാജ്യത്തെ വൈറസ് വ്യാപനത്തിന്റെ വേഗം കുറയ്ക്കാൻ ഏറെ സഹായിച്ചു. കോവിഡിന്റെ കാര്യത്തിൽ നാമിപ്പോൾ മറ്റു ലോകരാഷ്ട്രങ്ങളിൽനിന്ന് ഏറെ വിഭിന്നമാണ്. തന്റെ രാജ്യം അഭിമുഖീകരിക്കാൻ പോകുന്ന വെല്ലുവിളി നേരത്തെ തന്നെ തിരിച്ചറിഞ്ഞ്, അതിനെതിരേ ഫലപ്രദമായ നടപടികൾ സ്വീകരിച്ച്, രാജ്യത്തെ വലിയ ആപത്തിൽനിന്നു രക്ഷിച്ച നമ്മുടെ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ ദേശീയ-അന്താരാഷ്ട്ര തലങ്ങളിൽ പോലും വലിയതോതിൽ അംഗീകരിക്കപ്പെടുന്നുമുണ്ട്.
ദുർഘടഘട്ടങ്ങളിൽ വ്യക്തികളുടെ യഥാർഥ സ്വഭാവം വെളിപ്പെടും എന്നൊരു ചൊല്ലുണ്ട്. നേതൃത്വത്തിലും ഇതുപോലെ തന്നെയാണ്. സാധാരണ സമയങ്ങളിൽ നേതൃത്വം നൽകുന്നത് അത്ര വെല്ലുവിളിയുയർത്തുന്ന ഒന്നല്ല. പക്ഷേ, പ്രതിസന്ധിഘട്ടങ്ങളാണ് ഏറ്റവും മികച്ചതിനെയും അല്ലാത്തതിനെയും വേർതിരിക്കുന്നത്. ആഗോളതലത്തിൽ തന്നെ, കോവിഡ്-19 എന്നത് എല്ലാ രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഒരു അഗ്നിപരീക്ഷയായിരുന്നു. എന്നാൽ, ഈ പരീക്ഷയിലാകട്ടെ, നമ്മുടെ രാജ്യവും നമ്മുടെ പ്രധാനമന്ത്രിയും ഒരുപോലെ, ലോകത്തിനുതന്നെ മാതൃകയായി മാറിയിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, ഈ വൈറസിനെതിരേ ആത്മാർഥമായി പോരാടുക മാത്രമല്ല ഭാരതീയർ ചെയ്യുന്നത്, കോവിഡിനു ശേഷമുള്ള ഒരു ലോകത്തെ മുന്നിൽ കണ്ടുകൊണ്ട്, അതിനായി തങ്ങളുടെ കഴിവിന്റെ പരമാവധി നൽകാനുള്ള കഠിന പരിശ്രമത്തിൽ മുഴുകിയിരിക്കുകയാണ് അവർ.
സ്വയം പര്യാപ്തമായ, "ആത്മനിർഭർ ഭാരത' ത്തിനായുള്ള ആഹ്വാനവും അതിനു തുടർച്ചയായി അഞ്ചു ദിവസം കൊണ്ട് സ്വീകരിച്ച വിവിധങ്ങളായ നടപടികളും ഇന്ത്യയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി ഓർമിക്കപ്പെടുമെന്നു തീർച്ച. കോവിഡ് എന്ന വെല്ലുവിളിക്കു മുന്നിൽ അടിയറവ് പറയാതെ, ആഗോള വിതരണക്രമത്തിന്റെ ഉടച്ചുവാർക്കലിൽ വലിയ പങ്കുവഹിക്കാൻ തയാറായിരിക്കുക എന്ന പ്രചോദനാത്മക സന്ദേശം ഓരോ ഭാരതീയന്റെയും ആത്മാഭിമാനത്തെയാണു വർധിപ്പിച്ചത്.
നമ്മുടെ രാജ്യപുരോഗതിയുടെ ചാലക ശക്തികളായ കുടിയേറ്റ തൊഴിലാളികൾ, വഴിയോരക്കച്ചവടകകർ, പാവപ്പെട്ടവർ എന്നിവർക്കായി നിരവധി ആശ്വാസനടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ് പദ്ധതി, കുടിയേറ്റ തൊഴിലാളികൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണം, മുദ്ര പദ്ധതിക്കു കീഴിൽ ചെറിയ വായ്പകൾ എടുത്തവർക്കുള്ള പലിശ സഹായം, വഴിയോരക്കച്ചവടക്കാർക്കായി അടിയന്തര പ്രവർത്തന മൂലധനം, ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതൽ വിഹിതം, ആരോഗ്യ-സൗഖ്യ കേന്ദ്രങ്ങളുടെ ശക്തിപ്പെടുത്തൽ തുടങ്ങി നിരവധി നടപടികളാണു പുതിയ സാന്പത്തിക പാക്കേജിനു കീഴിൽ പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് ഉയർത്തുന്ന സാന്പത്തിക വെല്ലുവിളികൾ ഏറ്റവും ഗുരുതരമായി ബാധിച്ചവരെ ശക്തിപ്പെടുത്തുന്നതിന് ഉൗന്നൽ നൽകിയാണ് ഈ പാക്കേജിനു രൂപം നൽകിയിട്ടുള്ളതും.
സൂക്ഷ്മ - ചെറുകിട -ഇടത്തരം സംരംഭങ്ങളെ ഇന്ത്യയുടെ വളർച്ചയുടെ അവശ്യഘടകങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. അവർ നൽകുന്ന വലിയതോതിലുള്ള തൊഴിലവസരങ്ങളും ഇതു ശരിവയ്ക്കുന്നു. രാജ്യത്തെ എംഎസ്എംഇകൾക്ക് ഈടില്ലാതെ,കുറഞ്ഞ പലിശനിരക്കിൽ മൂന്നു ലക്ഷം കോടി രൂപയുടെ വായ്പാ ലഭ്യത ഉറപ്പാക്കാനുള്ള പദ്ധതി ഈ മേഖലയ്ക്കു വലിയ തോതിൽ ഗുണം ചെയ്യും. ഇതിനുപുറമെ എംഎസ്എംഇകളുടെ നിർവചനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. എംഎസ്എംഇ എന്ന പേരിന്റെ തണലിൽ തങ്ങൾക്കു ലഭിക്കുന്ന ഗുണങ്ങൾ നഷ്ടപ്പെടുമോ എന്ന ഭീതിമൂലം, അത്തരം സംരംഭങ്ങൾ കൂടുതൽ വളർച്ചയ്ക്കു ശ്രമിക്കാതിരിക്കുന്ന അവസ്ഥയ്ക്ക് ഇതിലൂടെ പരിഹാരമാകും. ഇത്തരം സംരംഭങ്ങൾക്കു രാജ്യവും ഭരണകൂടവും നൽകുന്ന സന്ദേശം ഇതാണ് - വലുതായി ചിന്തിക്കൂ, വലുതായി വളരൂ.
കാർഷിക മേഖലയിൽ അടുത്ത കാലത്തായി ഉണ്ടാകുന്ന പരിഷ്കാരങ്ങളെ, പല കാർഷിക വിദഗ്ധരും സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങളോടാണ് ഉപമിക്കുന്നത്. ഉത്പാദകരും ഉപഭോക്താക്കളും ഒരുപോലെ ചൂഷണം ചെയ്യപ്പെടുന്ന, ഇടനിലക്കാർ ലാഭം കൊയ്യുന്ന ഒരു കാർഷിക വിപണന സന്പ്രദായമാണ് നിലവിൽ നമ്മുടെ രാജ്യത്തുള്ളത്.
എന്നാൽ, അവശ്യസാധന നിയമത്തിൽ വരുത്തിയ ഭേദഗതികൾ, തങ്ങളുടെ ഉത്പന്നങ്ങൾ തങ്ങൾക്കിഷ്ടമുള്ളവർക്കു വിൽക്കാൻ കർഷകർക്കുള്ള സ്വാതന്ത്ര്യം, ഫാം ഗേറ്റ് അടിസ്ഥാനസൗകര്യവികസനത്തിനായി ഒരു ലക്ഷം കോടിയുടെ നിക്ഷേപം, കാർഷിക-വ്യവസായ രംഗങ്ങളെ സംയോജിപ്പിക്കൽ തുടങ്ങിയ നിരവധി നടപടികളിലൂടെ രാജ്യത്തെ കാർഷിക മേഖലയെ നിലവിൽ കർഷകർക്ക് അനുകൂലമാക്കി മാറ്റിയിരിക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ പ്രദാനം ചെയ്യുന്ന രണ്ടു മേഖലകളാണ് കൃഷിയും എംഎസ്എംഇകളും എന്ന് മറന്നുകൂടാ. ഇവയിൽ വലിയ മാറ്റം ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങൾ രാജ്യത്തിനു ഭാവിയിൽ വലിയതോതിൽ ഗുണം ചെയ്യും. ഇതിനു പുറമെ, കൽക്കരി, ഖനനം, പ്രതിരോധം, വ്യോമയാനം, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ, പരക്കെ അംഗീകരിക്കപ്പെട്ട പരിഷ്കാരങ്ങളും നൂതന നടപടി ആവിഷ്കരിക്കാനുള്ള ഭരണകൂടത്തിന്റെ പ്രതിപത്തി വെളിവാക്കുന്നു.
ഇവയ്ക്കൊപ്പം രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ ഈ വർഷം ആദ്യം റിസർവ് ബാങ്ക് സ്വീകരിച്ച വലിയ തോതിലുള്ള നടപടികളും സംയോജിപ്പിച്ചു നോക്കുക. 20 ലക്ഷം കോടി രൂപയുടെ ബൃഹത്തായ ഒരു പദ്ധതി നിങ്ങൾക്കു മുന്നിൽ തെളിയും- കോവിഡിനു ശേഷമുള്ള ഇന്ത്യയുടെ പുരോഗതിയുടെ രക്ഷാമാർഗം.
പ്രകാശ് ജാവദേക്കർ
(പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന-വാർത്താവിതരണപ്രക്ഷേപണ- ഘനവ്യവസായ - പൊതുമേഖലാ സ്ഥാപന മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രിയാണ് ലേഖകൻ).