Saturday, May 16, 2020 11:05 PM IST
1920 മേയ് 18-ന് ജനിച്ച കാരൾ വോയ്റ്റീവയെ ദൈവം കൈപിടിച്ചു നടത്തിയ വഴികൾ അത്യപൂർവവും വിസ്മയകരവുമാണ്. 1978ലാണ് 58-ാം വയസിൽ പോളണ്ടുകാരനായ അദ്ദേഹം മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. 456 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇറ്റലിക്കാരനല്ലാത്ത ഒരാൾ പത്രോസിന്റെ പിൻഗാമിയാകുന്നത്. ഏറ്റവും കൂടുതൽ കാലം മാർപാപ്പയായി ശുശ്രൂഷ ചെയ്തവരിൽ മൂന്നാം സ്ഥാനക്കാരനാണു ജോണ് പോൾ രണ്ടാമൻ (1978-2005). ഇരുപത്തിയാറര വർഷക്കാലം സഭയെ ഭരിച്ച അദ്ദേഹം അറിയപ്പെടുന്നത് തീർഥാടകനായ മാർപാപ്പ എന്ന പേരിലാണ.് ഇന്ത്യയുൾപ്പെടെ നൂറ്റിനാലു വിദേശരാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സന്ദർശനം (1986) ആരംഭിച്ചത് മഹാത്മാഗാന്ധിയുടെ സമാധിയിൽ മുട്ടുകുത്തി പ്രാർഥിച്ചുകൊണ്ടാണ്. തൃശൂർ, എറണാകുളം, കോട്ടയം തിരുവനന്തപുരം എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി. രണ്ടാമത്തെ ഇന്ത്യൻ സന്ദർശനം (1999) ഡൽഹിയിൽ മാത്രമായിരുന്നു.
യാതനകളുടെ ചെറുപ്പകാലം
എട്ടു വയസ് പ്രായമുള്ളപ്പോൾ വോയ്റ്റീവയുടെ മാതാവും നാലു വർഷം കഴിഞ്ഞ് ഏകസഹോദരനും നിര്യാതരായി. 1941-ൽ പിതാവും അന്തരിച്ചു. നാസി പട്ടാളം പോളണ്ട് ആക്രമിച്ചു കീഴ്പ്പെടുത്തിയതോടെ (1931) സാംസ്കാരിക നേതാക്കളും കത്തോലിക്ക വൈദികരും അനേകായിരം യഹൂദരും ക്രൂരമായി കൊലചെയ്യപ്പെട്ട കാലം. അറുപതു ലക്ഷത്തിലധികം പേരെ ഗ്യാസ് ചേംബറിൽ ചുട്ടുകരിച്ച ഒൗഷ്വിറ്റ്സ് പട്ടാളക്യാന്പ് വോയ്റ്റീവയുടെ ജന്മഗ്രാമത്തിനു സമീപത്തായിരുന്നു.
നാസി പട്ടാളത്തെ ഭയന്നു പിതാവിനോടൊപ്പം പോളണ്ടിന്റെ കിഴക്കൻ പ്രദേശത്തേക്കു പലായനം ചെയ്തെങ്കിലും റഷ്യ പോളണ്ട് കൈയടക്കാൻ തുടങ്ങിയതോടെ തിരിച്ചുപോന്നു. നാസി പട്ടാളത്തിന് ആവശ്യമായ രാസപദാർഥങ്ങൾ ഉത്പാദിപ്പിക്കുന്ന കന്പനിയിൽ അദ്ദേഹം ജോലിക്കാരനായി. പട്ടാളത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെടാൻ അതുപകരിച്ചു. കൂട്ടത്തിൽ അതീവരഹസ്യമായി പഠനം മുന്പോട്ടു കൊണ്ടുപോകാൻ ദൈവം വഴിയൊരുക്കി.
വൈദികനാകാനുളള തീരുമാനം
ഒരുദിവസം ജോലി കഴിഞ്ഞു തിരിച്ചുവന്നപ്പോൾ പിതാവു മരിച്ചുകിടക്കുന്ന കാഴ്്ച വോയ്റ്റീവയെ വല്ലാതെ തളർത്തി. ഒറ്റയ്ക്കായ അദ്ദേഹം അധികം താമസിയാതെ വൈദികനാകാൻ തീരുമാനിച്ചു. നിയമാനുസൃതമായി സെമിനാരി പരിശീലനത്തിനു സാധ്യതയില്ലാത്ത സാഹചര്യത്തിൽ രഹസ്യമായി പരിശീലനം നേടുകയും 1946ൽ 26-ാം വയസിൽ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. ഇതിനകം (1945) യുദ്ധത്തിൽ ജർമനി തോറ്റതോടെ പോളണ്ട് സോവിയറ്റ് യൂണിയന്റെ കീഴിലായി. മതപരമായ സ്വാതന്ത്ര്യങ്ങൾക്ക് കമ്യൂണിസ്റ്റ് സ്വേച്ഛാധിപതികൾ കൂച്ചുവിലങ്ങിട്ടു. യുവവൈദികനായ കരോൾ ജോസഫ് വോയ്റ്റീവ വളർന്ന സാഹചര്യങ്ങൾ അദ്ദേഹത്തെ ധീരമായ ചുവടുവയ്പുകൾക്ക് കരുത്തുള്ളവനാക്കി.
ദൈവത്തിന്റെ കൈയൊപ്പുള്ള വ്യക്തിത്വം
ദൈവം വോയ്റ്റീവയ്ക്ക് അപാരമായ ബുദ്ധിവൈഭവവും ഇച്ഛാശക്തിയും നല്കി അനുഗ്രഹിച്ചു. നാസിസത്തെയും കമ്യൂണിസത്തെയും വിമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കവിതകളും നാടകങ്ങളും മറ്റും രഹസ്യമായി പ്രചരിപ്പിച്ചു. ദൈവശാസ്ത്രത്തിൽ രണ്ടു ഡോക്ടറേറ്റുകൾ കരസ്ഥമാക്കിയ അദ്ദേഹം 38-ാമത്തെ വയസിൽ (1958) ക്രാക്കോവ് അതിരൂപതയുടെ സഹായമെത്രാനായും 1963 -ൽ മെത്രാപ്പോലീത്തയായും നിയമിതനായി. 1967-ൽ പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തിനു കർദിനാൾ പദവി നല്കി. വീട്ടുതടങ്കലിൽ കഴിയേണ്ടിവന്ന വാർസോയിലെ മെത്രാപ്പോലിത്തയും പോളണ്ടിലെ പ്രൈമേറ്റുമായ കർദിനാൾ വിഷിൻസ്കിയുമായി സഹകരിച്ച് മതസ്വാതന്ത്ര്യം നേടാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയങ്ങളായി.
ജനപ്രിയനായ മാർപാപ്പ
അന്പത്തെട്ടാമത്തെ വയസിൽ കർദിനാൾ വോയ്റ്റീവ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു കമ്യൂണിസ്റ്റ് രാജ്യത്തുനിന്ന് ഒരാൾ പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് ആരുംതന്നെ പ്രതീക്ഷിച്ചില്ല. ദൈവത്തിന്റെ വഴികൾ അജ്ഞാതങ്ങളാണ്. വളരെ വേഗത്തിൽ അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റി. പുതിയ മാർപാപ്പയുടെ ഉൗർജസ്വലതയും ലളിതജീവിതവും ദരിദ്രരോടുളള പ്രതിബദ്ധതയും സ്വേച്ഛാധിപത്യ-നിരീശ്വര ഭരണകൂടങ്ങളോടുളള എതിർപ്പും അദ്ദേഹത്തെ ഏറെ ജനപ്രിയനാക്കി. മാധ്യമങ്ങളിൽ ജോണ് പോൾ രണ്ടാമൻ മാർപാപ്പ നിറഞ്ഞുനിന്നു. ടൈം വാരികയുടെ പതിന്നാലു ലക്കങ്ങളിൽ അദ്ദേഹത്തിന്റെ ഫോട്ടോ മുഖചിത്രങ്ങളായി. വത്തിക്കാൻ ചത്വരത്തിൽവച്ച് ടർക്കിക്കാരനായ മെഹമ്മറ്റ് അലി അഗ്കായുടെ വെടിയേറ്റു മാർപാപ്പ വീഴുന്ന ചിത്രവും (മെയ് 13, 1981) തനിക്കെതിരേ വെടിയുതിർത്ത അലിയെ ജയിലിൽ സന്ദർശിക്കുന്ന ചിത്രവും (ഡിസംബർ 28, 1983) അതിൽപ്പെടുന്നു. 1994-ൽ ടൈം വാരിക ജോണ് പോൾ പാപ്പായെ മാൻ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തുവെന്നതു ശ്രദ്ധേയമാണ്.
യുവാക്കളെ ആവേശം കൊള്ളിക്കാൻ ജോണ് പോൾ പാപ്പായ്ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. 1984-ൽ വിശുദ്ധ വർഷാചരണത്തിന്റെ ഭാഗമായി മാർപാപ്പയുടെ ക്ഷണം സ്വീകരിച്ച് റോമിൽ മൂന്നു ലക്ഷത്തോളം യുവാക്കളെത്തി. അടുത്ത വർഷവും ഓശാനഞായറാഴ്ച അതാവർത്തിക്കപ്പെട്ടു. ആ അവസരത്തിലാണ് രണ്ടു വർഷം കൂടുന്പോൾ വേൾഡ് യൂത്ത് ഡേ ആഘോഷിക്കാൻ മാർപാപ്പ തീരുമാനിച്ചത്. സമീപകാല സഭയിൽ ലക്ഷക്കണക്കിനു യുവതീയുവാക്കൾക്ക് ആവേശം പകരുന്ന വലിയൊരു മുന്നേറ്റമായി അതു മാറി. ബെനഡിക്ട് പാപ്പായും ഫ്രാൻസിസ് പാപ്പായും അതിനു മുടക്കം വരുത്തിയിട്ടില്ല.
സമാധാനദൂതൻ
നാസിസത്തിന്റെയും കമ്യൂണിസത്തിന്റെയും കയ്പേറിയ അനുഭവം പാകപ്പെടുത്തിയ കരുത്തുറ്റ വ്യക്തിത്വമാണ് ജോണ് പോൾ പാപ്പായുടേത്. നിരീശ്വരത്വവും സ്വേച്ഛാധിപത്യവും എന്തുവിലകൊടുത്തും തടയണമെന്ന ദൃഢനിശ്ചയം അദ്ദേഹത്തിന്റെ ഇടപെടലുകളിൽ ആദ്യം മുതൽ ദൃശ്യമായിരുന്നു. മനഃസാക്ഷിസ്വാതന്ത്ര്യവും സാഹോദര്യവും സമാധാനവും നിറഞ്ഞുനില്ക്കുന്ന ലോകം അദ്ദേഹം സ്വപ്നം കണ്ടു. ഇതിനു തടസമായിരുന്ന കമ്യൂണിസവും വൻകിട രാജ്യങ്ങൾ തമ്മിൽ നിലനിന്നിരുന്ന യുദ്ധഭീഷണിയും ഇല്ലാതാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയങ്ങളാണ്. കാപ്പിറ്റലിസത്തെ വിമർശിക്കാനും അദ്ദേഹം മടിച്ചില്ല. ഒപ്പം സോവിയറ്റ് യൂണിയനും അമേരിക്കയുമായി നയതന്ത്രബന്ധങ്ങൾ പരിപോഷിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധവച്ചു.
തന്റെ സ്വന്തം രാജ്യമായ പോളണ്ടിൽ അദ്ദേഹം നടത്തിയ സന്ദർശനം (ജൂണ് 1979) പുതിയൊരു ചരിത്രത്തിന്റെ തുടക്കം കുറിച്ചു. ലക്ഷോപലക്ഷം വിശ്വാസികളാണ് തങ്ങളുടെ സ്വന്തം പാപ്പായെ കാണാൻ തടിച്ചുകൂടിയത്. വിശ്വാസജീവിതത്തിനു കൂച്ചുവിലങ്ങിട്ട ഭരണാധികാരികളെ അന്പരിപ്പിച്ച സംഭവമായിരുന്നു പാപ്പായുടെ സന്ദർശനം. പിറ്റേ വർഷംതന്നെ തൊഴിലാളിനേതാവായ ലെക് വലേസയുടെ നേതൃത്വത്തിൽ സോളിഡാരിറ്റി എന്ന സംഘടന രൂപപ്പെട്ടു. മതസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുംവേണ്ടിയുളള വലിയൊരു മുന്നേറ്റമായി അതു മാറി. 1981-ൽ ലെക് വലേസ മാർപാപ്പയെ സന്ദർശിച്ച് അനുഗ്രഹം തേടി. സോളിഡാരിറ്റി പ്രസ്ഥാനത്തിനു വേണ്ട പ്രോത്സാഹനം നല്കണമെന്ന് പോളണ്ടിലെ പ്രൈമേറ്റ് കർദിനാൾ വിഷിൻസ്കിയോടു മാർപാപ്പ ആവശ്യപ്പെട്ടു. ഒരു കോടിയോളം തൊഴിലാളികൾ അംഗങ്ങളായുളള സോളിഡാരിറ്റിയുടെ മുന്പിൽ പോളിഷ് സർക്കാരിനു മുട്ടുമടക്കേണ്ടിവന്നു. 1989 ജൂണ് നാലിനു നടന്ന തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ സോളിഡാരിറ്റി വിജയിച്ചു. അങ്ങനെ പോളണ്ടിലെ കമ്യൂണിസ്റ്റ് സേച്ഛാധിപത്യത്തിനു തിരശീല വീണു.
പോളണ്ടിൽ അരങ്ങേറിയ നാടകീയ മാറ്റത്തിനു പിന്നാലെ സോവിയറ്റ് യൂണിയൻ, ഹംഗറി, ചെക്കോസ്ളോവാക്യ, റുമേനിയ തുടങ്ങിയ രാജ്യങ്ങളും ജനാധിപത്യത്തിനു വഴിമാറിക്കൊടുക്കേണ്ടിവന്നു. 1985-ൽ സോവിയറ്റ് റഷ്യൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത മിഖായൽ ഗോർബചെവിന്റെ ഉൾക്കാഴ്ചകൾ വിപ്ലവാത്മകമായ ഈ മാറ്റത്തിന് ആക്കം കൂട്ടി. നിരീശ്വരവാദവും സ്വകാര്യസ്വത്ത് നിഷേധവുമായി ഇനി മുന്പോട്ടു പോകാൻ പറ്റില്ലെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി. കടുത്ത ദാരിദ്ര്യവും അച്ചടക്കരാഹിത്യവും അഴിമതിയും റഷ്യൻ സമൂഹത്തെ ഗ്രസിച്ചിരുന്നു. മറ്റു കമ്യൂണിസ്റ്റ് രാജ്യങ്ങളുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 1970ൽ റഷ്യ, പോളണ്ട്, ഹംഗറി, ചെക്കോസ്ളോവാക്യ എന്നീ കമ്യൂണിസ്റ്റ് രാജ്യങ്ങൾ ഈ ലേഖകൻ സന്ദർശിച്ചത് ഓർക്കുന്നു. വളർച്ച മുരടിച്ച, ദാരിദ്ര്യം ഗ്രസിച്ച പ്രതീതി ഈ രാജ്യങ്ങളിലെല്ലം ദൃശ്യമായിരുന്നു. സ്വേച്ഛാധിപത്യ-സോഷ്യലിസ്റ്റ് രാജ്യങ്ങൾക്ക് ഈ ദുരവസ്ഥ സംഭവിക്കുമെന്ന ലെയോ 13-ാമൻ പാപ്പ നടത്തിയ പ്രവചനമാണ് (റേരും നൊവാരും, നന്പർ 12) യാഥാർഥ്യമായത്.
1989 ഡിസംബറിൽ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബചേവ് ജോണ് പോൾ പാപ്പായെ സന്ദർശിച്ചത് ലോകം കൗതുകത്തോടെയാണു വീക്ഷിച്ചത്. പുതിയൊരു ലോകക്രമം രൂപപ്പെടുന്നതിന്റെ സൂചനയായിരുന്നു അത്. മനഃസാക്ഷിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സോവിയറ്റ് യൂണിയനിൽ പാലിക്കപ്പെടുമെന്ന ഉറപ്പ് ഗോർബച്ചേവ് പാപ്പായ്ക്കു കൊടുത്തു. മാത്രമല്ല, റഷ്യ സന്ദർശിക്കാൻ പാപ്പായെ ക്ഷണിക്കുകയും ചെയ്തു. ജോണ് പോൾ പാപ്പ അധികാരം ഏറ്റതിനുശേഷം ആദ്യം പുറപ്പെടുവിച്ച "മനുഷ്യരക്ഷകൻ'(മാർച്ച് 4, 1979 )എന്ന ചാക്രികലേഖനത്തിൽ ഈ രണ്ടു കാര്യങ്ങളും ഏറ്റവും പ്രധാനപ്പെട്ട മനുഷ്യാവകാശങ്ങളെന്നു സൂചിപ്പിച്ചത് കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ സ്ഥിതിവിശേഷം മുന്പിൽ കണ്ടുകൊണ്ടാണ്.
വത്തിക്കാന് എത്ര സൈന്യവിഭാഗങ്ങളുണ്ടെന്നു കളിയാക്കി സ്റ്റാലിൻ ഒരിക്കൽ ചോദിക്കുകയുണ്ടായി. അഞ്ച് പതിറ്റാണ്ടു കഴിയുന്നതിനു മുന്പ് സോവിയറ്റ് റഷ്യയുടെ പ്രസിഡന്റ് മിഖായേൽ ഗോർബചേവ് മാർപാപ്പയെ സന്ദർശിച്ച സംഭവം വ്യക്തമാക്കുന്നത് എല്ലാ ഭൗതികശക്തികളും ധാർമികതയുടെ മുന്പിൽ മുട്ടുമടക്കുമെന്ന സത്യമാണ്. അടുത്തകാലത്ത് റഷ്യൻ പ്രസിഡന്റ് പുടിൻ, ദൈവനാമം റഷ്യൻ ഭരണഘടനയിൽ ചേർക്കാൻ താത്പര്യം കാണിച്ചുവെന്നതും ഈ യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജോണ് പോൾ പാപ്പായുടെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
കരയുന്ന പാപ്പ
ദാരിദ്ര്യവും അനീതിയും ജോണ് പോൾ പാപ്പായെ അസ്വസ്ഥമാക്കിയ വിഷയങ്ങളാണ്. ബ്രസീൽ സന്ദർശനത്തിനിടെ (1980) അപ്രതീക്ഷിതമായി കാർ നിർത്തി മാർപാപ്പ ഒരു ചെറ്റക്കുടിലിൽ കയറി. അമ്മ മക്കൾക്കു ഭക്ഷണം വിളന്പുന്ന സമയമായിരുന്നു അത്. ക്ഷീണിച്ച് എല്ലും തോലുമായ കുട്ടികളുടെ ദൃശ്യവും അവർ കഴിക്കുന്ന ഭക്ഷണവും പാപ്പായെ വല്ലാതെ അസ്വസ്ഥനാക്കി. വികാരാധീനനായ പാപ്പ കൈലേസുകൊണ്ടു തന്റെ കണ്ണുനീർ തുടയ്ക്കുന്ന ചിത്രം ടൈം വാരിക നല്കിയിരുന്നത് ഓർക്കുന്നു. ദാരിദ്ര്യത്തിന്റെ അതിദയനീയമായ കാഴ്ച ഉണ്ടാക്കിയ ഹൃദയവേദന സന്പന്നരെയും സന്പന്നരാജ്യങ്ങളെയും നിശിതമായി വിമർശിക്കാൻ പാപ്പായെ പ്രേരിപ്പിച്ചിരുന്നു.
വിശുദ്ധ പദവി
ജോണ് പോൾ പാപ്പായുടെ ശവസംസ്കാരകർമങ്ങളിൽ സംബന്ധിച്ച ലക്ഷക്കണക്കിനു വിശ്വാസികൾ അദ്ദേഹത്തെ ഉടനെ "വിശുദ്ധനാക്കണം' (സുബീതോ സാന്തോ) എന്ന് ആർത്തുവിളിച്ചിരുന്നു. മദർ തെരേസയെപ്പോലെ ജീവിക്കുന്ന വിശുദ്ധനായിട്ട് ലോകം അദ്ദേഹത്തെ കണ്ടിരുന്നു. 2011 മേയിൽ വാഴ്ത്തപ്പെട്ടവനായിട്ടും 2014 ഏപ്രിൽ 27-ന് വിശുദ്ധനായിട്ടും അദ്ദേഹം നാമകരണം ചെയ്യപ്പെട്ടു. വിശുദ്ധപദവിയോടൊപ്പം "മഹാനായ പാപ്പ' എന്ന വിശേഷണവും അദ്ദേഹത്തിനു ലോകം നല്കി. ചരിത്രത്തിൽ ഇതിനു മുന്പ് മൂന്നു പാപ്പാമാരേ "മഹാൻ' എന്ന വിശേഷണത്തിന് അർഹരായിട്ടുള്ളുവെന്നതും ഏറെ ശ്രദ്ധേയമാണ്.
ബിഷപ് തോമസ് ചക്യത്ത്