Saturday, May 16, 2020 1:13 AM IST
“ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല”
സന്യാസജീവിതത്തെ അപകീർത്തിപ്പെടുത്തിക്കൊണ്ട് നവമാധ്യമങ്ങളിൽ ഈയിടെയായി കണ്ടുവരുന്ന കുറിപ്പുകൾക്കുള്ള ഒരു പ്രതികരണമല്ലിത്. മറിച്ച്, പ്രീഡിഗ്രിപഠനത്തിനുശേഷം സ്വമനസാ സന്യാസജീവിതമാശ്ലേഷിച്ച് കഴിഞ്ഞ പതിനാറുവർഷം ഉന്നതവിദ്യാഭ്യാസരംഗത്ത് ജോലിചെയ്യുകയും ഇപ്പോൾ കമ്പ്യൂട്ടർസയൻസിൽ മുഴുവൻസമയ ഗവേഷണം നടത്തുകയും ചെയ്യുന്ന രജതജൂബിലിയിലെത്തിനിൽക്കുന്ന ഒരു സന്യാസിനി എന്ന നിലയിൽ എന്റെ മനസൊന്നു പങ്കുവയ്ക്കുന്നു. അത്രമാത്രം.
പീലാത്തോസിന്റെ മുമ്പിൽ പരിഹസിക്കപ്പെട്ട്, നിന്ദിക്കപ്പെട്ട്, വസ്ത്രമുരിഞ്ഞെടുക്കപ്പെട്ട്, പീഡനങ്ങൾക്കു വിധേയനായ ദൈവപുത്രനോടു താദാത്മ്യപ്പെടാൻ ഉത്തമ സന്യാസജീവിതം നയിക്കുന്ന എല്ലാവർക്കും ലഭിച്ചിരിക്കുന്ന ഒരു സുവർണാവസരമാണിത്. ക്രൈസ്തവസന്യാസം ആർക്കും ആരുടേമേലും അടിച്ചേല്പിക്കാനാവില്ല. അത് സ്വമനസാ ക്രിസ്തുവിനെ പിഞ്ചെല്ലാനുള്ള തീരുമാനത്തിൽനിന്നു വരേണ്ടതാണ്.
പത്താം ക്ലാസിലും പ്രീഡിഗ്രിക്കും 90 ശതമാനം മാർക്കോടെ വിജയിച്ച് ഒരധ്യയനവർഷം മുഴുവൻ നീണ്ടുനിന്ന എൻട്രൻസ് കോച്ചിംഗിന് പോയിട്ടും തുടർന്നുപഠിക്കുവാനല്ല, ഈശോയ്ക്കുവേണ്ടി ജീവിക്കാൻ തീരുമാനിച്ചതോർത്ത് ഇന്നഭിമാനിക്കുന്നു ഞാൻ. കോളജിൽ പ്രഫസറായിരുന്ന എന്റെ പപ്പായും ഹൈസ്കൂളിൽ അധ്യാപികയായിരുന്ന എന്റെ മമ്മിയും എന്റെ തീരുമാനത്തിൽനിന്ന് എന്നെ പിന്മാറ്റാൻ ആവുംവിധം പരിശ്രമിച്ചിട്ടുണ്ട്. രണ്ടു വർഷങ്ങൾക്കുശേഷം എന്റെ പപ്പാ മരിച്ചശേഷവും എന്റെ വ്രതവാഗ്ദാനത്തിനുമുമ്പും എന്റെ മമ്മിയും ആങ്ങളയും എന്റെ മനസുമാറ്റാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും എന്നെ ചഞ്ചലിപ്പിച്ചില്ല.
നിത്യവ്രതവാഗ്ദാനത്തിനു പോകുന്നതിനു തൊട്ടുമുമ്പ് എന്റെ മമ്മി മരിക്കുമ്പോഴും തിരിച്ചുപോകാനുള്ള പ്രലോഭനം മുന്നിൽകൊണ്ടുവന്നവരുണ്ട്.
നിന്റെ കഴിവുകൾ സഭയ്ക്കുവേണ്ടി പരമാവധി ഉപയോഗിക്കണമെന്ന് മരണക്കിടക്കയിൽവച്ച് പപ്പാ പറഞ്ഞ വാക്കുകൾ ഓർമിച്ച് സഭ പഠിക്കാൻ വിട്ടപ്പോൾ മിഷനു പോകാനായിരുന്നു താല്പര്യമെങ്കിലും പഠിക്കാൻ പോയി. എം.സി.എ പഠിച്ചു. ഇപ്പോൾ കമ്പ്യൂട്ടർ സയൻസിൽ ഗവേഷണം നടത്തുന്നു. ഞാനാഗ്രഹിച്ചതല്ല സഭയിലൂടെ എനിക്ക് ലഭിച്ചത്. എന്റെ ആഗ്രഹങ്ങൾ സാധിക്കാതെ പോയ ഒട്ടനവധി അവസരങ്ങളുണ്ട്. പക്ഷേ അനുസരണവ്രതം തരുന്ന സുരക്ഷിതത്വവും കൃപയും ആവോളം എനിക്കു ലഭിച്ചു. എന്റെ അധികാരികളിലൂടെ ദൈവം സംസാരിക്കുന്നുവെന്നും എന്നെ സംബന്ധിക്കുന്ന ദൈവവഹിതം എന്റെ അധികാരികളിലൂടെയാണ് വെളിപ്പെടുന്നതെന്നും ഉറച്ചുവിശ്വസിക്കാനുള്ള കൃപ ദാനമായി എനിക്കു ലഭിച്ചു.
ബ്രഹ്മചര്യവ്രതത്തേക്കുറിച്ച് പറഞ്ഞാൽ, അതിലൂടെ ലഭിക്കുന്ന ആത്മസ്വാതന്ത്ര്യവും ആവോളം അനുഭവിക്കാനായിട്ടുണ്ട്. ഞാനായിരുന്ന ഇടവകകളിൽ പ്രായഭേദമെന്യേ ആളുകൾ ’റെജീനാമ്മേ’ എന്നു വിളിക്കുകയും സ്വന്തം വീട്ടിലെ ഒരംഗത്തേപ്പോലെ അവരുടെ ഭവനങ്ങളിൽ സ്വീകരിക്കുകയും ചെയ്യുമ്പോൾ, പ്രത്യേകിച്ച്, എന്നേക്കാൾ മുതിർന്ന ചേട്ടന്മാരും അച്ചായന്മാരുമൊക്കെ സ്വസഹോദരിയേപ്പോലെയും സ്വന്തം മകളേപ്പോലെയും എന്നെ കരുതിയിട്ടുണ്ടെങ്കിൽ അത് ഞാനവരുടെമുമ്പിൽ അമ്മയായിരുന്നതുകൊണ്ടുതന്നെയാണ്.
ഒരിക്കലും ഞാനാരുടെയെങ്കിലും അടിമയായിരുന്നെന്നോ, അവകാശങ്ങൾ നിഷേധിക്കപ്പെടുന്നെന്നോ അനുഭവപ്പെട്ടിട്ടില്ല. ഞാനായിരിക്കുന്ന സന്യാസഭവനങ്ങളിലും ആത്മീയശുശ്രൂഷകൾക്കായി കഴിഞ്ഞ 30 വർഷങ്ങളിലായി എത്രയോ ആളുകൾ വന്നിരിക്കുന്നത് ഞാൻ കണ്ടിരിക്കുന്നു. ഒരിക്കൽപ്പോലും ഇവരാരുടേയും സംസാരവും പെരുമാറ്റവുമെന്നല്ല, നോട്ടംപോലും മോശമായോ അരുതാത്തതായോ എനിക്കോ എന്റെ കൂടെയുള്ളവർക്കോ തോന്നിയിട്ടില്ല.
ഇപ്പോൾ ഗവേഷണം നടത്തുന്ന യൂണിവേഴ്സിറ്റി കാമ്പസിലും ഈ അധ്യയനവർഷം സന്യാസിനിയായി ഞാൻ മാത്രമേയുള്ളൂ. ഒരു ദുരനുഭവവും ഞാൻ പോകുന്ന ദൈവാലയത്തിലെ വൈദികരിൽനിന്നോ, എന്റെ സ്ഥാപനമേധാവികളിൽനിന്നോ, സഹപ്രവർത്തകരിൽനിന്നോ, സുഹൃത്തുക്കളിൽനിന്നോ എനിക്കുണ്ടായിട്ടില്ല. മറിച്ച്, ഒരുപാട് സ്നേഹവും കരുതലും തന്മൂലം ആത്മസ്വാതന്ത്ര്യവും ലഭിക്കുന്നുണ്ടുതാനും.
ഭൂമിയിൽ എനിക്കുകിട്ടാവുന്നതിൽവച്ചേറ്റം വലിയ സൗഭാഗ്യമാണെനിക്ക് സന്യാസത്തിൽനിന്നു ലഭിച്ചിട്ടുള്ളത്. സഹനങ്ങളും പ്രതിസന്ധികളും ഒന്നും ഇല്ലായിരുന്നെന്നോ പൂർണതയിൽ മാത്രമാണ് ഞാൻ ജീവിച്ചതെന്നോ ഒന്നുമല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, സർവശക്തനായ ദൈവത്തിന്റെ തണലിൽ വസിക്കുക, ആ സ്നേഹത്തിനുമുമ്പിൽ എന്നും സ്വയം സമർപ്പിക്കുക, ആ കാരുണ്യത്തിൽ അളവറ്റ പ്രത്യാശവയ്ക്കുക എന്നതൊക്കെ സ്വർഗസന്തോഷത്തിന്റെ മുന്നാസ്വാദനം തന്നെ എനിക്ക് നൽകിയിട്ടുണ്ട് എന്നാണ്.
ഒന്നേ എനിക്കു പറയാനുള്ളു. റോമാക്കാർക്കെഴുതിയ ലേഖനത്തിൽ പൗലോസ്ശ്ലീഹാ പറഞ്ഞ വാക്കുകൾ: ജഡികമായി ജീവിക്കുന്നവർ ജഡികകാര്യങ്ങളിൽ മനസുവയ്ക്കുന്നു, ആത്മീയമായി ജീവിക്കുന്നവരാകട്ടെ ആത്മീയകാര്യങ്ങളിലും (റോമ 8/5). ആത്മാവിൽ ജീവിക്കുന്നവർക്കേ ആത്മാവിന്റെ ഫലങ്ങളായ സ്നേഹം, ആനന്ദം, സൗമ്യത, ദയ, ക്ഷമ എന്നിവയൊക്കെ പുറപ്പെടുവിക്കാനാവൂ. കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനേപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പിൽ നില്ക്കുന്ന ചെമ്മരിയാടിനേപ്പോലെയും പീഡാനുഭവവേളയിൽ ഈശോ നിലകൊണ്ടെങ്കിൽ സന്യാസത്തെ അപമാനിച്ച് വസ്ത്രമുരിച്ചാക്ഷേപിക്കുന്നവരോട് കുരിശിൽക്കിടന്ന് അവൻ പറഞ്ഞ വചനങ്ങൾ മാത്രമേ അവനെ മനസാ വരിച്ചിരിക്കുന്ന ഞങ്ങൾ സന്യാസിനികൾക്കും പറയുവാനുള്ളൂ: ’പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല, ഇവരോടു ക്ഷമിക്കേണമേ’.
എന്റെ കൂടെയുള്ളവരാരും ആരുടേയും നിർബന്ധത്തിനു വഴങ്ങി സന്യാസം സ്വീകരിച്ചവരല്ല. എനിക്കുള്ളതുപോലെതന്നെ, ചിലപ്പോൾ അതിലും മനോഹരമായ, ദൈവവിളിയുടെ അനുഭവങ്ങൾ ഓരോരുത്തർക്കുമുണ്ട്. മാത്രമല്ല, ജീവിതവഴികളിൽ ദൈവപരിപാലന വേണ്ടുവോളം ലഭിച്ചിട്ടുള്ള അനുഭവങ്ങളും ആർക്കും കുറവല്ല. ഈ ദൈവപരിപാലനയാണ് ഞങ്ങളുടെ കരുത്ത്. സന്യാസത്തെ അടച്ചാക്ഷേപിക്കുമ്പോഴും ഞങ്ങളുടെ മാതാപിതാക്കളേക്കൂടി നവമാധ്യമത്തെരുവിലേക്ക് വലിച്ചിഴച്ച് ഞങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോഴും ഞങ്ങൾക്ക് വേദനിക്കുന്നുണ്ടെങ്കിലും രാത്രിയാമങ്ങളിൽ മുട്ടുകുത്തിനിന്നും കൈകൾ വിരിച്ചുപിടിച്ചും ഞങ്ങൾ നിങ്ങൾക്കു കരുണയും കൃപയും പരിശുദ്ധാത്മാവിന്റെ വെളിവും ലഭിക്കാൻവേണ്ടി ദൈവസന്നിധിയിൽ മധ്യസ്ഥരായി നിലകൊള്ളും. കാരുണ്യവാനായ ദൈവം നിങ്ങളോടു ക്ഷമിക്കട്ടെ. നിങ്ങളെ അനുഗ്രഹിക്കട്ടെ.
സിസ്റ്റർ റെജീന വെങ്ങാലൂർ എസ്എബിഎസ്, കാഞ്ഞിരപ്പള്ളി
വൈദ്യാ, നീ നിന്നെത്തന്നെ സുഖപ്പെടുത്തുക
‘നുണ നൂറു തവണ ആവർത്തിച്ചാൽ അതു നേരാകും’: ഫാസിസത്തിന്റെ പെരുന്പറകൊട്ടുകാരനായ ഗീബൽസിന്റെ ഈ വാക്കുകൾ ഇന്നു നമ്മെ തുറിച്ചുനോക്കുകയാണ്. കല്ലുവച്ച നുണകൾ സമൂഹ മാധ്യമങ്ങളിലൂടെ കടത്തിവിട്ട് അനേകം മനസുകളെ സ്വാധീനിച്ചു ഭ്രമിപ്പിച്ച് നേരിന്റെ പ്രച്ഛന്നവേഷം അണിയുന്ന വികൃതവും വികലവുമായ കാഴ്ചയാണ് അനാവരണം ചെയ്യുന്നത്. സത്യമേത്, മിഥ്യയേത് എന്നറിയാത്ത ജനസാമാന്യത്തിന് ഇവർ കൊടുംചതിയുടെ കെണി ഒരുക്കുകയാണ്.
ഒരു സന്യാസ അർഥിനി മരിച്ചതുമായി ബന്ധപ്പെട്ട് സഭാവിരോധികൾ പടച്ചുവിടുന്ന ജൽപ്പനങ്ങൾ കാണുന്പോൾ മനുഷ്യർക്ക് സാംസ്കാരികമായി ഇത്രയും അധഃപതിക്കാൻ പറ്റുമോ എന്നു സംശയിച്ചുപോകുന്നു. ഇക്കൂട്ടരുടെ കുടില തന്ത്രങ്ങൾ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുകയാണ്. ഈ നാട്ടിൽ നിയമപാലകരും നിയമവാഴ്ചയും ഒന്നും ഇല്ലാത്തതുപോലെ!
ഇക്കൂട്ടർ പ്രയോഗിക്കുന്ന ഭാഷ ഉൾക്കൊള്ളാനും പ്രതികരിക്കാനും സംസ്കാരമുള്ളവർക്കു സാധിക്കില്ല. ഒരു ഓണ്ലൈൻ മാധ്യമത്തിലൂടെ നടത്തിയ അസഭ്യവർഷം സന്യാസത്തെയും ക്രിസ്തീയ വിശ്വാസത്തെയും പരസ്യമായി അവഹേളിക്കുന്നതായിരുന്നു. ഇത്തരക്കാരോട് അതേ നാണയത്തിൽ തിരിച്ചടിക്കാൻ അഭിമാനമുള്ളവർക്കാവില്ലല്ലോ. ആ ഭാഷ നമുക്കു വശമില്ല. എന്നാൽ, ഏതാനും കാര്യങ്ങൾ പറയാതിരിക്കാൻ വയ്യ.
പെറ്റവയറുകൾ കൈയൊഴിഞ്ഞ അനേകശതം ബാല്യ- കൗമാരങ്ങൾക്കു പോറ്റമ്മമാരാകാനും, വാർധക്യത്തിന്റെ പടിവാതിലിൽ പടിയടച്ചു പിണ്ഡംവയ്ക്കപ്പെട്ട നിസഹായ വൃദ്ധജനത്തിന് അന്നമൂട്ടി ആശ്വാസം പകരാനും, ആതുരാലയങ്ങളിൽ അഹോരാത്രം കണ്തുറന്നിരുന്നു പിടയുന്ന പ്രാണനുകൾക്കു പുതുജീവനേകാനും, ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് അജ്ഞാനാന്ധകാരം അകറ്റാനും സമർപ്പിതർ ചെയ്യുന്ന നിസ്വാർഥ സേവനം കണ്ടില്ലെന്നു നടിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയല്ലേ? ആർക്കും വേണ്ടാത്ത ഭിന്നശേഷിക്കാരോടു ’ഞാനുണ്ട് കൂടെ’ എന്നു പറഞ്ഞ് യേശുസ്നേഹത്തിന്റെ ഉൗഷ്മള തീരങ്ങളിലേക്ക് അവരെ നയിക്കാൻ വേണ്ടി സമർപ്പിതർ നടത്തുന്ന സേവനങ്ങൾ യേശുവിന്റെ കാരുണ്യവായ്പിന്റെ തുടർച്ചയല്ലേ? ഈ ലോക ദുഃഖങ്ങളുടെ ആഴക്കയ ങ്ങളിൽ തോരാത്ത കണ്ണീരുമായി കഴിയുന്നവർക്ക് വേണ്ടി ദൈവസന്നിധിയിൽ മാധ്യസ്ഥ്യം വഹിക്കാനുള്ള ബാധ്യത സ്വയം ഏറ്റെടുത്തവരല്ലേ സമർപ്പിതർ? വ്രത ത്രയങ്ങളാൽ യേശുവിന്റെ സ്വന്തമായി തീർന്നവരാണവർ.
ബ്രഹ്മചാരികളായ വൈദികരും സന്യസ്ഥരുമൊക്കെ വ്യഭിചാരികൾ ആണെന്ന് അടച്ചാക്ഷേപിച്ച് ബ്രഹ്മചര്യം എന്നൊന്ന് ജീവിതത്തിൽ സാധ്യമല്ലെന്നു വരുത്തിതീർക്കാൻ ശ്രമിക്കുകയാണു സദാചാരത്തിന്റെയും ധാർമികതയുടെയും കാവൽ ഭടന്മാരാണെന്നു സ്വയംഭാവിക്കുന്ന ചിലർ. ഇത്തരം വിഷയങ്ങൾ കേൾക്കാനും ചർച്ച ചെയ്യാനും പ്രചരിപ്പിക്കാനും അമിത ആവേശം കാണിക്കുന്നവരാണ് ഇക്കൂട്ടർ. മാത്രമല്ല മറ്റുള്ളവരിൽ ഇത്തരം കാര്യങ്ങൾ ആരോപിക്കുകയും പറയുകയും കേൾ ക്കുകയും ചെയ്യുന്നതിലൂടെ നിർവൃതി അനുഭവിക്കുന്നവരുമാണ്. സ്ത്രീ എന്നാൽ പുരുഷന്റെ കളിപ്പാട്ടം എന്നും സ്ത്രീ- പുരുഷ സ്നേഹം എന്നാൽ ലൈംഗികത എന്നും മാത്രം ചിന്തിക്കാനാകുന്നവർ ചികിത്സ അത്യാവശ്യമാ യിരിക്കുന്ന രോഗാതുരമായ മനസിന്റെ ഉടമകളാണ്. വിശുദ്ധമായ സ്നേഹത്തെക്കുറിച്ച് ചിന്തിക്കാൻ അവർക്ക് കഴിവില്ല. മാത്രമല്ല, പുരോഹിതരും സന്യസ്ഥരുമെല്ലാം മോശക്കാരാണെന്നു വിലപിക്കുന്നവർ സ്വന്തം കുടുംബങ്ങളിലും സമുദായങ്ങളിലുമൊക്കെ കൊടുങ്കാറ്റുയർത്തുന്ന വിവാഹേതര ബന്ധങ്ങളും വിവാഹ പൂർവ ബന്ധങ്ങളും ലൈംഗിക വൈകൃതങ്ങളും കണ്ടില്ലെന്നു നടിക്കുന്നവരാണ്.
ഇത്തിരിപ്പോന്ന കൊറോണ വൈറസിന് മുന്നിൽ ലോകം വിറച്ചുനിൽക്കുന്ന ഈ നിസഹായ വേളയിൽ സമൂഹത്തിൽ വർഗീയതയും വിദ്വേഷവും വളർത്താൻ ശ്രമിക്കുന്നവരെ നിലയ്ക്കുനിർത്താൻ നിയമമാണ് വേണ്ടത്. സന്യാസം ആവശ്യമില്ലെന്നു പറയുന്നവരോട് മറുപടി പറയേണ്ട ആവശ്യമില്ല. കാരണം ഈ ഭാരതത്തിൽ തന്നെ ഒരു ലക്ഷത്തിലധികം പേർ സ്വീകരിച്ചിരിക്കുന്ന ഈ ജീവിതാവസ്ഥയുടെ മഹത്വം ഒന്നോ രണ്ടോ പേരു വിചാരിച്ചാൽ ഇല്ലാതെയാകുന്നില്ല.
സന്യാസത്തിലെയും സഭാ സംവിധാനങ്ങളിലെയും ചിട്ടയും ക്രമവും ഫലദായകത്വവും സ്വീകരിക്കാനാകാതെ എല്ലാ സംവിധാനങ്ങളും തച്ചുടയ്ക്കണം എന്ന് ആക്രോശിക്കുന്നവർ തങ്ങൾക്ക് കിട്ടാത്തത് ആർക്കും വേണ്ട എന്ന് ശഠിക്കുന്നവരാണ്. സന്യാസത്തിലെ നിഗൂഢതകൾ തുറന്നുകാണിക്കാൻ എന്ന ഭാവേന കടന്നുവരുന്നവ സന്യാസത്തെക്കുറിച്ച് ഒന്നും അറിയാത്തവരാണ്. ഇവർ യാഥാർഥ്യം തൊട്ടു തീണ്ടാത്ത ഭാവനാ സൃഷ്ടികൾ നടത്തുന്നു.
ദൈവത്തിന്റെ മേലൊപ്പുള്ള പൗരോഹിത്യവും സന്യാസവും ലോകം ഉള്ള കാലത്തോളം നിലനിൽക്കും എന്നതിൽ തർക്കമില്ല. കാരണം മനുഷ്യ ചിന്തക്കും ബുദ്ധിക്കും അതീതമാണ് ഈ ജീവിതാവസ്ഥകൾ.
സിസ്റ്റർ ഗ്ലോറി സിഎംസി, കോതമംഗലം
കൊറോണയേക്കാൾ ഭീകര വൈറസുകൾ
ഈയിടെ അശ്ലീല പോസ്റ്റുകൾവഴി സന്യസ്തരെ അവഹേളിച്ചുകൊണ്ടിരിക്കുന്നത് കാണാഞ്ഞിട്ടല്ല പ്രതികരിക്കാതിരുന്നത്. ലോകമൊന്നാകെ ഒരു മഹാവിപത്തിൽ എന്തുചെയ്യണമെന്നറിയാതെ വിങ്ങിപ്പൊട്ടുന്പോൾ ദുരിതബാധിതരുടെ പക്ഷംചേരുകയാണ് മനസാ വാചാ കർമണാ.
അപ്പോൾ ഇതാ കൊറോണയേക്കാൾ ഭീകരരായ സഭാവിരുദ്ധ വൈറസുകൾ സോഷ്യൽമീഡിയയിൽ അഴിഞ്ഞാടുന്നു. ഇവരിൽ ചിലരൊക്കെ ഭ്രാന്തിന്റെ ഉന്മാദലഹരിയിലാണെന്നു തോന്നും. വൈകൃതസ്വഭാവത്തിന്റെ ഉടമകൾ! അവർക്കു യാഥാർഥ്യബോധമില്ല എന്നു വ്യക്തമല്ലേ.
ഇവർ സ്വന്തം തെറ്റുകൾ മറ്റുള്ളവരിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുകയാണ്. കാര്യങ്ങളെ സ്വന്തം സങ്കൽപങ്ങൾക്കനുസൃതം വളച്ചൊടിക്കുന്നു. ഇവരെക്കുറിച്ചാകാം കവി ഇങ്ങനെ പാടിയത്:
ഭിത്തിയും വേലിയുമിഷ്ടമല്ല
ചട്ടവും ചിട്ടയും ഇഷ്ടമല്ല
ഭാവവും ഛായയും ഇഷ്ടമല്ല
അസ്ത്രവും ശാസ്ത്രവുമിഷ്ടമല്ല
ഇത്തരക്കാർ ഒന്നോർക്കണം, സന്യാസം ഇന്നലത്തെ പുതുമഴയ്ക്ക് എവിടെയോ കിളിർത്തതല്ല. അതിനു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബലവത്തായ വേരുകളുണ്ട്. ഇന്നത് ശാഖോപശാഖകളായി പന്തലിച്ചു നിൽക്കുന്നു. അതിന്റെ ഫലങ്ങൾ ലോകം ആസ്വദിക്കുന്നുണ്ട്. നിങ്ങളും പങ്കുപറ്റുന്നുണ്ട്. ഒന്നും അറിയാത്തവരല്ല നിങ്ങൾ. പൂജനീയയായ മദർ തെരേസയെപോലും നിങ്ങൾ വെറുതേവിട്ടില്ല.
എത്ര വികലമാണ് നിങ്ങളുടെ മനസിന്റെ ഭാവങ്ങൾ. ലജ്ജയുണ്ടോ നിങ്ങൾക്ക് സന്യസ്തർ സമൂഹത്തിന്റെ ഇത്തിൾക്കണ്ണികളാണെന്നു പറയാൻ? അക്രമത്തോടു ‘വേണ്ടാ’എന്നു പുഞ്ചിരിയോടും സമാധാനത്തോടും പറയുമെന്നു പ്രതിജ്ഞയെടുത്തവരാണ് ഞങ്ങൾ. വാക്കുകളിൽ ജീവിക്കുന്നതല്ല സ്നേഹം. വാക്കുകൊണ്ട് സന്യസ്ത ജീവിതത്തെ വിശദീകരിക്കാനാവില്ല.
സ്നേഹത്തിന്റെയും സേവനത്തിന്റെയും കൊച്ചുകൊച്ചു പ്രവൃത്തികൾകൊണ്ട് ദൈവത്തിന്റെ ദീപം തെളിഞ്ഞുനിൽക്കാൻ ഞങ്ങൾ സഹായിച്ചോട്ടെ. തടയിടരുത്. ഞങ്ങളുടെ വിശ്വാസം കൈവിടാതെ അഗതികൾക്കും ആലംബഹീനർക്കുംവേണ്ടി നിലകൊണ്ടോട്ടെ. പിറുപിറുക്കരുത്. സ്നേഹവും ത്യാഗവും വഴി ഞങ്ങളുടെ ചെറുദീപം കത്തിക്കോട്ടെ. കെടുത്തരുത്.
പിറക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറയുന്നത് നിങ്ങൾ ഇവിടെ കാണും.
ആർക്കും വേണ്ടാത്ത മനോരോഗികൾ സ്വന്തം വീടുപോലെ ഇവിടെ കഴിയുന്നുണ്ട്. ഭയപ്പെടുത്തുന്ന വാർധക്യത്തെയും മരണത്തെയും ദൈവത്തിന്റെ വീട്ടിലേക്കുള്ള മടക്കയാത്രയാണെന്ന അനുഭവത്തോടെ കഴിയുന്നവരെ നിങ്ങൾക്കിവിടെ കാണാം. ഹൃദയകാഠിന്യമില്ലെങ്കിൽ ഇവരിൽനിന്നു പലതും നിങ്ങൾക്കു പഠിക്കാനാകും. ഈ രംഗങ്ങളെല്ലാം കണ്ടുകഴിഞ്ഞാൽ സന്യസ്തരെ ആക്ഷേപിക്കാനും പരിഹസിക്കാനും വിധിക്കാനും അവരുടെ അസ്തിത്വത്തെപ്പോലും തകർക്കുന്ന വാക്കുകൾ പറയാനും പറ്റുകയില്ല.
ഇന്ത്യയിലും ആഫ്രിക്കയിലുമൊക്കെ ഒട്ടേറെപ്പേർ വിശപ്പുമൂലം മരിച്ചുവീഴുന്നുണ്ട്. അതൊന്നും വാർത്തയല്ല. അമ്മമാരുടെ ഉദരത്തിൽവച്ച് കൊല്ലപ്പെടുന്ന ദശലക്ഷങ്ങളുണ്ട്. സന്യസ്തരെ ആക്ഷേപിക്കുന്നവർ ഈ ശിശുക്കൾക്കു വേണ്ടി പ്രതികരിക്കാത്തതെന്ത്? സമൂഹത്തിൽ കൊലപാതകങ്ങളില്ലേ, ആത്മഹത്യകളില്ലേ, ബലാൽസംഗങ്ങളും പീഡനങ്ങളും ഒളിച്ചോട്ടവും മരണവുമില്ലേ? പഠനം വല്ലതും നടത്തുന്നുണ്ടോ?
ഇനിയെങ്കിലും ദൈവകാരുണ്യത്തിന്റെ ജീവിക്കുന്ന പ്രതിഫലനമാകൂ. നിങ്ങളുടെ കണ്ണുകളിൽ കനിവ്, മുഖത്ത് കനിവ്, അഭിപ്രായങ്ങളിൽ കനിവ്, പോസ്റ്റുകളിൽ ഇത്തിരി കനിവ് ഒക്കെ കാണിക്കൂ.
സിസ്റ്റർ മേരി ജയിൻ എസ്ഡി, പാലാ