Saturday, May 16, 2020 12:14 AM IST
ഫ്രാൻസിസ് മാർപാപ്പായുടെ ദ്വിതീയ ചാക്രികലേഖനമായ ’ലൗദാത്തോ സി’ (അങ്ങേയ്ക്കു സ്തുതി) പ്രസിദ്ധീകൃതമായിട്ട് ഈ മാസം 24-ന് അഞ്ചു വർഷം തികയുകയാണ്. നാം അധിവസിക്കുന്ന പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തെക്കുറിച്ചാണ് പാപ്പാ ഈ പ്രബോധനത്തിൽ ശക്തമായി എഴുതിയത്. ഈ പരിസ്ഥിതി പ്രബോധനത്തിന്റെ അഞ്ചാം വർഷികാചരണത്തിന്റെ ഭാഗമായി ഈ മാസം16 മുതൽ 24 വരെയുള്ള ഒരാഴ്ചക്കാലം ‘ലൗദാത്തോ സി വാരം’ എന്ന പേരിൽ ആഘോഷിക്കാൻ പാപ്പാ ആഹ്വാനം ചെയ്തിരിക്കുകയാണ്.
ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ ഉച്ചകോടി ഈ വർഷം നടക്കാനിരിക്കുന്നതും 2010-ൽ നടന്ന പാരീസ് കാലാവസ്ഥാ ഉച്ചകോടിയുടെ പ്രഖ്യാപിതലക്ഷ്യങ്ങൾ പൂർത്തീകരിക്കേണ്ടത് ഈ വർഷമാണെന്നതും കണക്കിലെടുത്താണ് മാസങ്ങൾക്കു മുന്പേ പരിശുദ്ധ പിതാവ് ഈ വാരാചാരണം പ്രഖ്യാപിച്ചത്. മാനവരാശിയെ മുഴുവൻ പരിഭ്രാന്തിയിലാഴ്ത്തിയ, ലോകക്രമത്തെ പൊടുന്നനേ കീഴ്മേൽ മറിച്ച, കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ’ലൗദാത്തോ സി വാര’ത്തിന്റെ പ്രസക്തിയേറുന്നു; പരിസ്ഥിതി ചിന്തകൾ കാലികമാകുന്നു.
ലോക്ക് ഡൗണ് സമ്മാനിച്ച നന്മകൾ
കോവിഡ് മഹാമാരിയുടെ ഫലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മരണങ്ങളും ദുരിതങ്ങളും മനുഷ്യജീവിതത്തെ വല്ലാതെ താറുമാറാക്കിയെങ്കിലും മഹാമാരിയുടെ അനുബന്ധമായി വന്ന ലോക്ഡൗണ് ഒരുപിടി നന്മകളും നല്കി. ലോകം മുഴുവൻ നിശ്ചലമാകുകയായിരുന്നു. യാതൊരു നിയന്ത്രണവും ഇല്ലാതെ പരക്കംപാഞ്ഞിരുന്ന വ്യക്തിജീവിതങ്ങൾ ശാന്തമായി; പവിത്രമായ കുടുംബബന്ധങ്ങൾ കൂടുതൽ ശക്തീകരിക്കപ്പെട്ടു; ദൈവവിശ്വാസവും ദൈവാശ്രയവും ആഴപ്പെട്ടു; പരസ്പരമുള്ള കരുതലും ജാഗ്രതയും വളർന്നു; പൗരബോധവും സാമൂഹികാവബോധവും ശക്തമായി; ഒപ്പം പ്രപഞ്ചത്തിനും വലിയ ആശ്വാസവും സ്വച്ഛതയും കൈവന്നു. വായു കൂടുതൽ ശുദ്ധമാക്കപ്പെട്ടു; ആഗോളതാപനം കുറഞ്ഞു; ഓസോണ് പാളികളിലെ വിള്ളലുകൾ കൂടിച്ചേരുന്നു; പക്ഷി-മൃഗാദികൾ കൂടുതൽ സ്വതന്ത്രമായി വിഹരിക്കുന്നു; പ്രകൃതിജീവനം വളരുന്നു.
ചുരുക്കിപ്പറഞ്ഞാൽ, പ്രകൃതി അതിന്റെ താളവും ക്രമവും തിരികെപ്പിടിക്കാൻ പരിശ്രമിക്കുന്നു; വ്യഗ്രവും ശബ്ദമുഖരിതവുമായിരുന്ന മനുഷ്യജീവിതം ശാന്തതയുടെയും നിശബ്ദതയുടെയും ആദിമചൈതന്യത്തിലേക്കു മടങ്ങാൻ ഇടയാകുന്നു. മനുഷ്യജീവിതത്തിനു നേരെ കാലം തിരിച്ചുപിടിച്ച ഒരു മുഖക്കണ്ണാടിയായി മാറി കൊറോണ എന്ന ചെറിയ രോഗാണു.
ഭൂമി നമ്മുടെ പൊതു തറവാട്
ഭൂമിയെ പൊതുതറവാടായും പൊതുഭവനമായും കരുതുന്ന ഒരു വിശ്വദർശനമാണ് ലൗദോത്തോ സി പങ്കുവയ്ക്കുന്നത്. എല്ലാ മനുഷ്യരും ജനിച്ചുവീഴുന്നതും വളരുന്നതും പുഷ്ടിപ്രാപിക്കുന്നതും ഒടുവിൽ കൊഴിഞ്ഞുവീഴുന്നതും ജീർണിച്ചുചേരുന്നതും ഭൂമിയാകുന്ന അമ്മയുടെയും സഹോദരിയുടെയും മടിത്തട്ടിലാണെന്ന് തിരിച്ചറിയുന്പോൾ സൃഷ്ടപ്രപഞ്ചത്തോടുള്ള ആദരവും കടപ്പാടും ഉത്തരവാദിത്വവും വർധിക്കുന്നു. കേവലം നിർവികാരതയ്ക്കപ്പുറം പ്രപഞ്ചത്തോടും പരിസ്ഥിതിയോടും നമുക്കുണ്ടാകേണ്ട കൂട്ടായ്മയിലേക്കും ഐക്യദാർഢ്യത്തിലേക്കും ഇതു വിരൽചൂണ്ടുന്നു.
പ്രപഞ്ചത്തെ ദൈവദാനമായി മനസിലാക്കാൻ സഹായിക്കുന്ന ഒരു പ്രപഞ്ചവീക്ഷണമാണ് ബൈബിൾ പഠിപ്പിക്കുന്നത്. ’’ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു’’ (ഉല്പ 1,1) എന്ന വിശുദ്ധ ഗ്രന്ഥത്തിലെ ആദിവാക്യം തന്നെ പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിയാണെന്ന അടിസ്ഥാനസത്യം വിളിച്ചോതുന്നു. ദൈവം ഇല്ലായ്മയിൽനിന്ന് സമസ്തവും സൃഷ്ടിച്ചുവെന്നതാണ് ബൈബിളിന്റെ അടിസ്ഥാന പ്രബോധനം. വിശുദ്ധഗ്രന്ഥം ഇതു പറയുന്പോൾ ശാസ്ത്രം മുന്പോട്ടുവയ്ക്കുന്ന പരിണാമത്തിലധിഷ്ഠിതമായ പ്രപഞ്ചദർശനത്തെ വേദപുസ്തകം തള്ളിപ്പറയുന്നില്ല. സൃഷ്ടിയുടെ വളർച്ചയും വികാസവും വിശദീകരിക്കാൻ പരിണാമവാദം ഉപകാരപ്പെടുന്നു. പരിണാമപ്രക്രിയ തുടങ്ങുന്നതും തുടരുന്നതും പൂർത്തിയാക്കുന്നതും സ്രഷ്ടാവായ ദൈവത്തോടു ബന്ധപ്പെട്ടു മാത്രമാണെന്നതാണു പരിണാമവാദത്തിന്റെ ക്രൈസ്തവഭാഷ്യം. സ്രഷ്ടാവിനോടു ബന്ധമില്ലാത്ത പരിണാമവാദം കേവലം ഒരു ശാസ്ത്രീയസങ്കല്പം മാത്രമേ ആകുകയുള്ളൂ (അങ്ങേയ്ക്കു സ്തുതി, 81).
പ്രപഞ്ചം ദൈവത്തെ വെളിപ്പെടുത്തുന്ന ഒരു "കൂദാശ’യാണെന്ന ചിന്തയും ലൗദാത്തോ സി നല്കുന്നുണ്ട് (അങ്ങേയ്ക്കു സ്തുതി, 9). പ്രപഞ്ചത്തിലെ ദൈവസാന്നിധ്യം വിശുദ്ധഗ്രന്ഥത്തിലെ വ്യക്തമായ ചിന്താധാരയാണ്. പ്രപഞ്ചത്തിലെ സൃഷ്ടജാലങ്ങളിലും മലകളിലും കുന്നുകളിലും ഇലയിലും മഞ്ഞുതുള്ളിയിലും മനുഷ്യന്റെ മുഖത്തുമെല്ലാം ദൈവികമായ ആവിഷ്കരണം കാണാൻ നമുക്കു കഴിയുന്നു. എന്നാൽ, സൃഷ്ടപ്രപഞ്ചത്തിനു ദൈവികതയുടെ ഒരു പരിവേഷം ക്രൈസ്തവചിന്തയിൽ നാം കാണുന്നില്ല. സ്രഷ്ടാവായ ദൈവത്തെക്കുറിച്ചു നന്നായി വായിച്ചു മനസിലാക്കുവാൻ കഴിയുന്ന ഒരു തുറന്ന ’പുസ്തക’വും കൂടിയാണ് പ്രപഞ്ചം. അനേകശതം സൃഷ്ടികളാകുന്ന അക്ഷരങ്ങളുപയോഗിച്ച് ദൈവം വിരചിക്കുന്ന അമൂല്യഗ്രന്ഥമാണ് സ്രഷ്ടപ്രപഞ്ചം (അങ്ങേയ്ക്കു സ്തുതി 6).
പ്രപഞ്ചത്തെ കരുതുക
സൃഷ്ടപ്രപഞ്ചത്തോടു കരുതലോടെ, കരുണയോടെ പെരുമാറാൻ ഓരോ മനുഷ്യനും വിളിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിനു നമ്മോടുള്ള കരുതലിന്റെയും കരുണയുടെയും നിത്യസാക്ഷ്യങ്ങളായ പ്രപഞ്ചത്തേയും അവയുടെ ആവാസവ്യവസ്ഥിതിയേയും സംരക്ഷിക്കുക എന്നത് മനുഷ്യന്റെ മൗലികമായ ഉത്തരവാദിത്വമാണ്. “ഏദൻതോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കർത്താവ് മനുഷ്യനെ അവിടെയാക്കി’’ (ഉല്പ 2,15) എന്ന വചനം ഈ സംരക്ഷണ ഉത്തരവാദിത്വത്തിലേക്കു വിരൽചൂണ്ടുന്നു. കാടും മേടും മലയും താഴ്വാരങ്ങളും നദിയും കായലും കടലും തീരങ്ങളും മരവും ചെടികളുമെല്ലാം സംരക്ഷിക്കപ്പെടണം. മാലിന്യവസ്തുക്കളെ ശാസ്ത്രീയമായി സംസ്കരിക്കണം.
പ്രകൃതി മലിനീകരണവും കീടനാശിനികളുടെ അനിയന്ത്രിതമായ ഉപയോഗവും പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതും ഭൂമിയെ ചവറ്റുകൂനയാക്കി മാറ്റുന്നതും പ്രകൃതിയോടു ചെയ്യുന്ന കടുത്ത ക്രൂരതകളാണ്. സസ്യജന്തുജാലങ്ങളിലെ ജൈവവൈവിധ്യം പ്രപഞ്ചത്തിന്റെ അലങ്കാരമാകയാൽ അവ സംരക്ഷിക്കപ്പെടണം.
ജൈവവൈവിധ്യം മാത്രമല്ല, മാനവസംസ്കാരത്തിലെ വൈവിധ്യമാർന്ന പൈതൃകങ്ങളും സംരക്ഷിക്കപ്പെടണം. ഈ ഭൂമുഖത്തുനിന്ന് കടന്നുപോകുന്പോൾ അടുത്ത തലമുറയ്ക്കായി നാം അവശേഷിപ്പിക്കുന്നത് സുന്ദരമായ ഒരു ഭൂമിയായിരിക്കണം. ഇതാണു തലമുറകൾക്കിടയിലെ നീതി എന്നതുകൊണ്ട് പാപ്പാ ഉദ്ദേശിക്കുന്നത്. പ്രപഞ്ചത്തോടു നമുക്കുണ്ടാകേണ്ട അടിസ്ഥാനഭാവങ്ങൾ വിസ്മയത്തിന്റെയും അവയിൽ നിന്നുളവാകുന്ന ആദരവിന്റെയും സ്നേഹത്തിന്റെയും നന്ദിയുടെ ഭാവങ്ങളാണ് (അങ്ങേയ്ക്കു സ്തുതി, 11). വിശ്വാസത്തിന്റെ കണ്ണുകളിലൂടെ, ഈശോയുടെ കണ്ണുകളിലൂടെ നാം പ്രപഞ്ചത്തെ കരുതണം.
ഭൂമിയുടെ നിലവിളിയും ദരിദ്രരുടെ നിലവിളിയും
സൃഷ്ടപ്രപഞ്ചവും മനുഷ്യനും തമ്മിൽ ജൈവപരമായ ബന്ധമുള്ളതിനാൽ മനുഷ്യവ്യക്തിയെ പരിഗണിക്കാത്ത പരിസ്ഥിതിസ്നേഹവും ജന്തുസ്നേഹവും കപടതയാണെന്ന് നാം തിരിച്ചറിയണം. മനുഷ്യനാണ് സൃഷ്ടപ്രപഞ്ചത്തിന്റെ മകുടം. അതുകൊണ്ടാണ് മനുഷ്യനെ പരിഗണിക്കുന്ന സമഗ്രമായ ഒരു ’’മനുഷ്യപരിസ്ഥിതിദർശനം’’വേണമെന്നു തിരുസഭ എന്നും ഉൗന്നിപ്പറയുന്നത്. മനുഷ്യഭ്രൂണത്തിന്റെയും മനുഷ്യജീവന്റെയും മനുഷ്യവ്യക്തിത്വത്തിന്റെയും ശ്രേഷ്ഠതയും മൂല്യവും അവികലമായി സംരക്ഷിക്കപ്പെടണം. ഭൂമിയുടെ നിലവിളിയും ദരിദ്രരുടെ നിലവിളിയും നമുക്ക് അവഗണിക്കാനാവുകയില്ല (അങ്ങേയ്ക്കു സ്തുതി, 49). പാർശ്വവത്കരിക്കപ്പെട്ടവർ, അഭയാർഥികൾ, പലായനം ചെയ്യുന്നവർ, കുഞ്ഞുങ്ങൾ, സ്ത്രീകൾ, ഗർഭിണികൾ, പ്രായമായവർ, രോഗികൾ, ലൈംഗിക പീഡനങ്ങൾക്കു വിധേയരാക്കപ്പെടുന്നവർ, ഭിന്നശേഷിയുള്ളവർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, ലൈംഗിക വ്യത്യസ്തതകൾ ഉള്ളവർ, പ്രവാസികൾ, അതിഥി തൊഴിലാളികൾ തുടങ്ങിയവരുടെ നിലവിളികൾ നാം കണ്ടില്ലെന്നു നടിക്കരുത്.
ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട എല്ലാ മനുഷ്യരും, വർണ- വർഗ-മത-ലിംഗ ഭേദമെന്യേ തുല്യരാണ്. വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും എല്ലായിടത്തും മാനിക്കപ്പെടണം. പ്രായത്തിന്റെ പേരിൽ ഒരു വിവേചനവും ഉണ്ടാകരുത്. ഈ കോവിഡ്-19 കാലഘട്ടത്തിൽ തീവ്രപരിചരണത്തിനും അത്യാവശ്യ ചികിത്സാവിധികൾക്കും പ്രായപരിധിയും വംശീയതയും ഒക്കെ മാനദണ്ഡങ്ങളായി മാറുന്നുവെന്നതു മനുഷ്യമഹത്വത്തിനു നേരെയുള്ള വെല്ലുവിളികളാണ്. സഹോദരീസഹോദരങ്ങളെ ആദരവോടെ പരിഗണിക്കുന്നതാണ് ഏറ്റവും പ്രഥമമായ പരിസ്ഥിതി സ്നേഹമെന്ന് ഫ്രാൻസിസ് പാപ്പാ പഠിപ്പിക്കുന്നു (ആമസോണ് സിനഡാനന്തര രേഖ, 41-60).
ആദിമപറുദീസയിലേക്ക് ഒരു മടക്കയാത്ര
നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തിനു മൗലികമായ ഒരു ‘പാരിസ്ഥിതിക മാനസാന്തരം’ ആവശ്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിക്കുന്നു. ഇതു ജീവിതക്രമത്തിലും മനോഭാവങ്ങളിലുമുള്ള മാറ്റമാണ്. മനുഷ്യബന്ധങ്ങളുടെ ഉദ്ഗ്രഥനവും ഇത് ആവശ്യപ്പെടുന്നുണ്ട്. ദൈവത്തോടും സഹജരോടും സഹസൃഷ്ടികളോടും തങ്ങളോടുതന്നെയുമുള്ള സമഗ്രമായ ബന്ധത്തിൽ വളരാൻ യഥാർഥ പാരിസ്ഥിതികസ്നേഹം ആവശ്യപ്പെടുന്നു. വാസ്തവത്തിൽ ആദ്യ പറുദീസാ അനുഭവത്തിലേക്കുള്ള ഒരു മടക്കയാത്രയാണിത്. മേല്പറഞ്ഞ ബന്ധങ്ങളെല്ലാം അതിന്റെ സമഗ്രതയിൽ നാം കണ്ടുമുട്ടുന്നത് ആദിമ പറുദീസയിലാണല്ലോ.
അടിസ്ഥാനപരമായി ദൈവത്തോടുള്ള വിശ്വസ്തതയിലാണ് പ്രകൃതിയുടെ നിലനില്പും മനുഷ്യന്റെ സുസ്ഥിരമായ വികസനവും സാധ്യമാക്കുന്നത്. വിശ്വാസപ്രതിസന്ധിയാണു ലോകത്തിലുള്ള മറ്റെല്ലാ പ്രതിസന്ധികളുടെയും കാരണം. ദൈവവിചാരം കുറയുന്പോൾ മനുഷ്യചിന്തയും തത്ഫലമായി പ്രപഞ്ചവിചാരവും കുറയാനിടയാകുന്നു. അതുകൊണ്ടു ദൈവത്തോടും സഹജരോടും പ്രപഞ്ചത്തോടും നമ്മോടുതന്നെയും രമ്യതയിൽ ജീവിക്കാം.
നല്ല പ്രകൃതിശീലങ്ങൾ പരിശീലിക്കാം
ഒരുപിടി നല്ലശീലങ്ങൾ പരിശീലിക്കാനുള്ള സുവർണാവസരവും കൂടിയാണ് ഈ കാലഘട്ടം. വ്യക്തിപരവും പൊതുവുമായ ശുചിത്വം പ്രത്യേകം ശ്രദ്ധിക്കാം; സാർവത്രികമായ കൂട്ടുത്തരവാദിത്വത്തിന്റെയും പരസ്പരാശ്രയത്വത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും മനോഭാവങ്ങൾ വളർത്താം; പരസ്പരമുള്ള കരുതലിന്റെയും ജാഗ്രതയുടെയും പാഠങ്ങൾ മറക്കാതിരിക്കാം. പ്രത്യാശയുടെ നാഗരികത പടുത്തുയർത്താം; ആന്തരികതയുടെയും ആത്മീയതയുടെയും നിശബ്ദതയുടെയും ആഴങ്ങൾ വർധിപ്പിക്കാം; ജീവിതലാളിത്യത്തിലേക്കു മടങ്ങിവരാം; പ്രകൃതിവിചാരങ്ങൾ വളരട്ടെ; പ്രപഞ്ചത്തോടു കരുതലും സ്നേഹവും നന്ദിയും വിസ്മയവും വളർത്താം; മനുഷ്യന്റെ ആദ്യഅധ്വാനമായ കാർഷികവൃത്തിയിലേക്ക് മടങ്ങിവരാം; നമ്മുടെ വീടും മുറ്റവും പരിസരവും ചെടികളും പച്ചക്കറി കൃഷിയുംകൊണ്ട് നിറയട്ടെ; നാട്ടിൻപുറങ്ങളും ഗ്രാമങ്ങളും കാർഷികസമൃദ്ധിയുടെ ഇടങ്ങളാകട്ടെ.
പ്രകൃതിജീവനം നമ്മുടെ ജീവിതത്തിന്റെ സാധാരണഭാവമാകട്ടെ.
ഡോ. ഡോമിനിക് വെച്ചൂർ