Thursday, May 14, 2020 11:40 PM IST
കേരളത്തിന് ഒരു കർഷക തനിമ നല്കിയതിൽ ക്രൈസ്തവർ ഏറെ പങ്കുവഹിച്ചു. കൃഷി ചെയ്തു വിയർപ്പൊഴുക്കി മണ്ണിൽ പണിതുളള ജീവിതം തികച്ചും ബൈബിൾ അധിഷ്ഠിതമായ ഒന്നാണ്. മൂല്യാധിഷ്ഠിത സ്വഭാവമുളള ഒരു സമൂഹമായി കേരളം നിന്നതിൽ കൃഷി വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഈ ലോക്ക് ഡൗണ് കാലത്തിലൂടെ ഒരു പുതിയ അതിജീവന കല വികസിപ്പിച്ചെടുക്കാൻ ശ്രമിക്കാം. എല്ലാ കുടുംബങ്ങളിലും പളളികളിലും സന്ന്യാസഭവനങ്ങളിലും മഠങ്ങളിലും ഇതര സ്ഥാപനങ്ങളിലും കൃഷിചെയ്യുക എന്നതാണു പ്രധാനകാര്യം.
ലോക്ക് ഡൗണ് നല്ല ഒരു പുനഃക്രമീകരണം, പുനർവിചാരം എന്നിവയിലേക്കു നമ്മെ നയിക്കുന്നു. പ്രകൃതിയിൽ അണുബാധയോടൊപ്പംതന്നെ മറ്റുവിധത്തിൽ അണുവിമുക്തമാക്കലും നടക്കുന്നുണ്ട്. പ്രകൃതി മരണങ്ങളും രോഗബാധകളുമൊക്കെ മാനസാന്തരത്തിനുള്ള ആഹ്വാനമായിട്ടാണ് ബൈബിളിൽ നാം കാണുന്നത്. മാനസാന്തരം മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കുന്നതാണ്. ആത്മീയമേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. ജീവിതശൈലിയിൽ മാറ്റം വരുത്തുക എന്നതാണു പ്രധാനം. കൃഷി ഒരു മൂല്യമാണ്. കാർഷികമേഖലയിലെ പാളിച്ചകൾ നമ്മുടെ മൂല്യശ്രേണികളെ തകിടം മറിച്ചു. അധ്വാനത്തിന്റെ സംസ്കാരം മാറി അലസത വേരെടുത്തു. പങ്കുവയ്ക്കലിന്റെ സംസ്കാരം മാറി സ്വാർഥതയുടെ കാഴ്ചപ്പാടുകൾ ഉടലെടുത്തു. സ്വയംപര്യാപ്തതയുടെയും സംതൃപ്തിയുടെയും മനോധൈര്യത്തിന്റെയും സംസ്കാരം മാറി അന്ധമായ പരാശ്രയത്വം വളർന്നു. കുട്ടികളെ കൃഷിയിടങ്ങളിൽനിന്ന് അകലാൻ പഠിപ്പിച്ച വിദ്യാഭ്യാസസംസ്കാരം രാജ്യത്തു വളർന്നുവന്നു. തീ പുകയാത്ത അടുക്കളകളും പാചകമില്ലാത്ത വീടുകളും ഏറെയായി. വീടിനുപുറത്തുനിന്നുള്ള ആഹാരം കഴിച്ച് ജീവിതശൈലീ രോഗങ്ങൾ വർധിച്ചു.
കാർഷികമേഖലയിലേക്കു തിരിച്ചുവരുക
പൊന്നു വിളയുന്ന മണ്ണ് എന്നാണ് നമ്മുടെ പ്രദേശത്തെക്കുറിച്ചു പറയാറുള്ളത്. എന്നാൽ, ഏക്കർ കണക്കിനു ഭൂമി പലയിടങ്ങളിലായി കൃഷി ചെയ്യാതെ കിടക്കുന്നു. ജനവാസമില്ലാത്ത വീടുകൾ നാട്ടിൽ കൂടി വരുന്നു. കൃഷിയോട് അസ്പൃശ്യത വളർന്നു വന്നു. കൃഷിക്കാരനെ അധമനായും കർഷക കുടുംബങ്ങളെ വിലകുറഞ്ഞതായും കൃഷിയെ ഒരു വിലകെട്ട വൃത്തിയായും പരിഗണിക്കുന്ന സംസ്കാരം വന്നു. പുതിയ വേഷഭൂഷാദികളോടെ പഴയ ഉച്ചനീചത്വം കൃഷിക്കാരും തൊഴിലാളികളും ഉദ്യോഗസ്ഥരും പ്രവാസികളും തമ്മിൽ ഉടലെടുത്തു. എല്ലായിടത്തും ഒരു വീണ്ടുവിചാരം ലോക്ക്ഡൗണ് നമ്മോട് ആവശ്യപ്പെടുന്നുണ്ട്.
നല്ല കർഷകരും അല്ലാത്തവരുമുണ്ട്. മണ്ണിന്റെയും കൃഷിയുടെയും കാര്യത്തിൽ തികഞ്ഞ ധാർമികത പുലർത്തേണ്ടതുണ്ട്. മണ്ണിന്റെ ഘടനയെത്തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ള വളപ്രയോഗവും വിഷലിപ്തമായ ഭക്ഷ്യോത്പാദനവും ഈ മേഖലയിൽ തത്ത്വദീക്ഷയില്ലാത്ത കച്ചവടശൈലികളും എല്ലാം കടന്നു കൂടിയിട്ടുണ്ട്. മണ്ണിന്റെ ശുദ്ധി കാത്തുസൂക്ഷിക്കാൻ നമുക്കാവണം. മായവും വിഷവും ഹൃദയത്തിൽ ഉള്ളപ്പോഴാണ് അതു പുറത്തും പ്രയോഗിക്കുന്നത്. നല്ല കർഷകർ സാന്പത്തിക ലാഭം മാത്രമല്ല നോക്കുന്നത്, എല്ലാവരുടെയും നന്മയാണ്.
ഓരോ പ്രദേശത്തിനും സീസണ് അനുസരിച്ചുള്ള കൃഷിരീതികൾ നമ്മുടെ മാതാപിതാക്കൾക്കു ഹൃദിസ്ഥമായിരുന്നു. ഈ മേഖലകളിലൊക്കെ നമുക്കിനിയും പലതും തിരിച്ചുപിടിക്കാനുണ്ട്. നാട്ടറിവുകളും വാമൊഴികളും ആരോഗ്യശീലങ്ങളും ഒക്കെ അറിയാവുന്ന മുതിർന്ന തലമുറകളിൽനിന്ന് ഇളംതലമുറകൾക്ക് അവ നഷ്ടമാകാതെ പകർന്നുകൊടുക്കണം. മരങ്ങളും മലനിരകളും വയലുകളും നീർച്ചാലുകളും ഇല്ലാതാക്കി സ്വയം നശിക്കുന്ന ഒരു രീതിയിലേക്ക് നമ്മുടെ നാട് എത്തിക്കഴിഞ്ഞു. വരുംതലമുറകൾക്ക് ഇവിടെ ജീവിക്കാൻ അനുയോജ്യമായ സാഹചര്യങ്ങൾ നമുക്കിനിയും ഏറെ പണിപ്പെട്ടു രൂപീകരിക്കേണ്ടതുണ്ട്.
ശുദ്ധ വെളിച്ചെണ്ണ സ്വന്തമായി ഉത്പാദിപ്പിക്കുന്ന തരത്തിൽ തെങ്ങുകൾ സമൃദ്ധമായിരുന്ന നമ്മുടെ നാട്ടിൽ ഭൂരിഭാഗം കുടുംബങ്ങളിലും ഇപ്പോൾ തേങ്ങ വിലയ്ക്കു വാങ്ങുകയാണ്. നെല്ലുകുത്തി അരി ഉല്പാദിപ്പിച്ചിരുന്ന വീടുകൾ ഉണ്ടായിരുന്ന നമ്മുടെ നാട്ടിൽ ഭൂരിഭാഗം ആളുകളും ഇന്ന് അരി വാങ്ങുകയാണ്. പച്ചക്കറികൾ, ഇലക്കറികൾ പറന്പിൽനിന്ന് അതാതു കാലങ്ങൾ ലഭിക്കുന്ന വിഭവങ്ങൾ നിത്യേന ഉപയോഗിച്ചിരുന്ന വീടുകളിൽ ഇന്ന് പാചകം പുറമേനിന്നു വാങ്ങുന്ന വിഭവങ്ങൾക്കൊണ്ടാണെന്ന സ്ഥിതി വന്നിട്ടുണ്ട്. പാൽ, മാംസം എന്നിവയൊക്കെ പണ്ട് വീടുകളിൽനിന്നുതന്നെ കണ്ടെത്താൻ പറ്റിയിരുന്നെങ്കിൽ ഇന്ന് ഇവ പുറത്തുനിന്നു വാങ്ങുകയാണ് കൂടുതൽ കുടുംബങ്ങളും ചെയ്യുന്നത്. അതേസമയം നിരവധി കുടുംബങ്ങളിൽ പലവക കൃഷിയും മറ്റും ധാരാളമായി തുടങ്ങിയിട്ടുണ്ടെന്നതും പ്രത്യാശപകരുന്ന കാര്യമാണ്.
കുട്ടികൾ കൃഷിയിടങ്ങളിലേക്ക്
വീടിനകത്തു മാത്രമിരിക്കാതെ പുരയിടത്തിലെയും പറന്പിലെയും സസ്യലതാദികളെ പരിചരിച്ചും പ്രകൃതിയോട് സംവദിച്ചും കുട്ടികളെ വളർത്തണം. ജീവന്റെ മൂല്യം കൃഷിയിലൂടെ മനസിലാക്കാൻ സാധിക്കും. യന്ത്രങ്ങളോടും മറ്റു വസ്തുക്കളോടുമെന്നതിനേക്കാൾ ജീവനുള്ള മനുഷ്യരോടും ജന്തുജാലങ്ങളോടും സസ്യലതാദികളോടും നമ്മൾ പരിചയം സ്ഥാപിക്കണം. ഏതു സമയവും മൊബൈൽ, കന്പ്യൂട്ടർ, ലാപ്ടോപ്, ടിവി എന്നിവയുപയോഗിച്ചുകൊണ്ടിരുന്നാൽ ഭക്ഷണമേശയിൽ ആഹാരമെത്തില്ല. ഒട്ടേറെ വ്യക്തികളുടെ ത്യാഗമാണ് നമ്മുടെ ജീവിതം. ഇന്റർനെറ്റിൽനിന്നു ഡൗണ്ലോഡ് ചെയ്ത് നമുക്കു ഭക്ഷണപദാർഥങ്ങൾ കിട്ടില്ല. കുറേക്കൂടി യാഥാർഥ്യബോധത്തിലേക്ക് നമ്മുടെ പുതിയ തലമുറയെ നാം നയിക്കേണ്ടതുണ്ട്. ആണ്കുട്ടികളെ കൃഷിയും പെണ്കുട്ടികളെ പാചകവും പരിശീലിപ്പിക്കേണ്ടത് ഏറെ ഗൗരവമായി ഇനിയും നാം ഏറ്റെടുക്കണം.
വിദേശത്തുപോയാൽ മാത്രമേ രക്ഷയുള്ളൂ, ഗവണ്മെന്റ് ജോലി കിട്ടിയാൽ മാത്രമേ രക്ഷപ്പെടൂ എന്നിങ്ങനെ സന്പത്തിലധിഷ്ഠിതമായ ഒരു കാഴ്ചപ്പാട് മലയാളികളുടെ മനസിലുണ്ടായി. ഏതു തൊഴിൽ ചെയ്താലും കൃഷിയും കൂടെ കൊണ്ടുനടക്കാൻ പറ്റണം.
നാണ്യവിള കൃഷിയെന്ന രീതിയിൽ റബറിനെ ഏറെ ശ്രദ്ധിച്ച നമുക്ക് ഈ മേഖലയിലുണ്ടായ ഉയർച്ചതാഴ്ചകൾ ഗുണവും ദോഷവും ചെയ്തു. ഈ പ്രതിസന്ധിഘട്ടങ്ങളിലാണ് ഇൻഫാം, കർഷകദള കൂട്ടായ്മ എന്നിവ ആരംഭിച്ചത്. ഇടവകകളിൽ രൂപീകൃതമായ കർഷകദളങ്ങൾ, അവ കൂട്ടിച്ചേർത്തുണ്ടായ ഫാർമേഴ്സ് ക്ലബ്ബുകൾ എന്നിവയിലൂടെ സർക്കാർ, അർധസർക്കാർ, ത്രിതലപഞ്ചായത്ത്, നബാർഡ് തുടങ്ങിയ ഏജൻസിയുടെ സഹായത്തോടെ ക്രിയാത്മകമായ മുന്നേറ്റം കുറിച്ചു. ഇൻഫാമിലൂടെ ഒരു കർഷകസംസ്കാരം നമ്മൾ വളർത്തിയെടുത്തു. നിരവധി കാര്യങ്ങൾ ഗവണ്മെന്റിന്റെയും പൊതുജനത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻ വിവിധ തലങ്ങളിൽ സാധിച്ചു.
എല്ലാവരും കൃഷിക്കാരാവണം
കൃഷിയെ മറന്നുള്ള ഏതു വികസനവും ആപത്താണ്. മുതിർന്നവരും യുവാക്കളും കുട്ടികളും കൃഷിയുടെ നന്മകൾ സ്വന്തമാക്കണം. ഒരുതുണ്ടു ഭൂമി പോലും കൃഷി ചെയ്യപ്പെടാത്തതായി വിട്ടുകളയരുത്. ഒരൊറ്റ വ്യക്തിപോലും അല്പസമയമെങ്കിലും കൃഷി ചെയ്യാത്തതായി ഒരു ദിവസംപോലുമുണ്ടാകരുത്. എല്ലാ യുവജനങ്ങളും കർഷരാണ്. മറക്കരുത്. രണ്ടേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ വിവിധയിനം കൃഷികൾ ചെയ്യാൻ ശ്രദ്ധിക്കണം.
നമ്മുടെ നാട്ടിൽ ഒരു ഭക്ഷ്യസ്വയംപര്യാപ്തത ഉണ്ടായിരുന്നു. സംസ്ഥാനം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധി ഭക്ഷ്യമേഖലയോട് ബന്ധപ്പെട്ടാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളും സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരും ഇതു ഗൗരവമായി എടുക്കാൻ ശ്രമിക്കുന്നത് ഏറെ സന്തോഷവും നൽകുന്നുണ്ട്. അടുക്കളയിൽ പാചകത്തിനുള്ള പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ അടുക്കളത്തോട്ടങ്ങൾ നിർമിക്കണം. പാത്രം കഴുകുന്ന വെള്ളംപോലും പാഴാക്കാതെ ഭക്ഷ്യാവശിഷ്ടങ്ങൾക്കൊണ്ട് കൃഷി ചെയ്യാൻ സ്ത്രീകൾ നേതൃത്വം നൽകണം. ഫലവൃക്ഷങ്ങളും ബഹുവിളകളും മറ്റും കൃഷി ചെയ്യാൻ പുരുഷന്മാർ മുൻകൈ എടുക്കണം. പച്ചക്കറിവിത്തുകളും തൈകളും മറ്റും നടാനും കളപറിക്കാനും വെള്ളമൊഴിക്കാനുമൊക്കെ കുഞ്ഞുങ്ങളെ ഏല്പിക്കണം.
പച്ചക്കറികളും കിഴങ്ങുവർഗങ്ങളും
പച്ചക്കറികൾ നല്ല സൂര്യപ്രകാശം ലഭിക്കത്തക്ക വിധത്തിൽ മരങ്ങൾക്കിടയിലല്ലാതെ അടുക്കളവശത്തോ മറ്റിടങ്ങളിലോ ക്രമീകരിക്കാൻ ശ്രദ്ധിക്കണം. പടർന്നു കയറുന്നവയ്ക്ക് പന്തൽ നിർമിക്കണം. വിവിധയിനം പയർ, വഴുതന, തക്കാളി, മുളകുകൾ, പാവൽ, പടവലം, വെള്ളരി, കുന്പളം, മത്തൻ, ചൂരയ്ക്ക, വെണ്ട, കാബേജ്, കോളിഫ്ളവർ, കറിവേപ്പില എന്നിവയൊക്കെ നമ്മുടെ നാട്ടിൽ നന്നായിട്ട് കൃഷി ചെയ്യാവുന്നവയാണ്. എല്ലാവിധ പച്ചക്കറികളും നമ്മുടെ വീടിൻ പരിസരത്ത് ഉണ്ടാവണം.
കിഴങ്ങുവർഗങ്ങളായ കപ്പ, ചേന, കാച്ചിൽ, മധുരക്കിഴങ്ങ് തുടങ്ങിയവയൊക്കെ നമുക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണം. മുഖ്യവിഭവങ്ങളോ നാലുമണിക്കാപ്പി വിഭവങ്ങളോ ഒക്കെയാക്കി അവയെ ഇനിയും നമ്മുടെ ഭക്ഷണമേശമേൽ എത്തിക്കണം. ഇഞ്ചി, കൂവ, മഞ്ഞൾ എന്നിവയുടെ കാര്യത്തിൽ സ്വയംപര്യാപ്തതയുള്ള കുടുംബങ്ങൾ ആയിരുന്നു നമ്മുടേത്. വിത്തുകൾ മുളപ്പിച്ച് തണ്ടുകൾ ഒടിച്ച് മുറിച്ചു നട്ട് വേരുകിളിർത്ത് അടുത്ത തലമുറകളെ നാം സൃഷ്ടിക്കുകയാണ്. വിത്തിന്റെ ഗുണം, ഇവ മുളപ്പിക്കുന്നതെങ്ങനെ, വളരുന്നതെങ്ങനെ, പറിച്ചു നടുന്നതെങ്ങനെ, കീടങ്ങളിൽനിന്നും കേടുപാടുകളിൽനിന്നും പ്രതിരോധിക്കുന്നതെങ്ങനെ, നനയ്ക്കുന്നതെങ്ങനെ, വളമിടുന്നതെങ്ങനെ, എപ്പോൾ എന്നിവയൊക്കെ അറിഞ്ഞ് അതനുസരിച്ചു ശ്രദ്ധാപൂർവം ചെയ്യേണ്ടതാണ്. ഇവ വഴി നാം ജീവിക്കാൻ പഠിക്കുകയാണ്.
സങ്കരയിന(ഹൈബ്രിഡ്)ങ്ങളുടെ ഉപയോഗത്തിനൊപ്പംതന്നെ പച്ചക്കറികളായാലും പഴവർഗങ്ങളായാലും ജന്തുജാലങ്ങളായാലും നാടൻ ഇനങ്ങൾ നഷ്ടമാകാതെയും നോക്കേണ്ടതുണ്ട്. ലാഭംമാത്രം നോക്കിയല്ലാതെയുള്ള ഒരു കൃഷി ധാർമികതയും ആത്മീയതയും ഇനിയും നാം കൈവരിക്കേണ്ടതുണ്ട്. നമ്മുടെ കർമഭൂമികൾ ധർമഭൂമിയും കൂടെയാണ് എന്നു നാം മറക്കരുത്. മഴ ഒരു ശല്യമാകാതെ മഴ മറ, ഗ്രീൻ നെറ്റ്, ഗ്രോ ബാഗുകൾ, ടെറസ് കൃഷി എന്നിവയിലൂടെ ഏതു സമയത്തും വിളവെടുക്കാവുന്ന കൃഷിരീതി സ്വായത്തമാക്കാം. ജലത്തിലൂടെ വളം ക്രമീകൃതമായി നൽകുന്ന ഹൈട്രോളിക് കൃഷിരീതിയും മറ്റും നാം പരിശീലിക്കേണ്ടതുണ്ട്. മണ്ണിര കന്പോസ്റ്റും മറ്റു തരത്തിലുള്ള ജൈവവള നിർമാണവും സ്വായത്തമാക്കിയാൽ കൃഷി എളുപ്പമാകും.
ചാണകത്തിൽനിന്നു ബയോഗ്യാസ് ഉത്പാദിപ്പിക്കാൻ സാധിച്ചാൽ വീടുകളിൽ ഏറെ സാന്പത്തിക ലാഭം ഉണ്ടാക്കാം. മഴവെള്ളത്തിന്റെ സംഭരണവും നീർക്കുഴികളും വ്യാപകമാക്കാൻ ഇനിയും ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ മണ്ണിൽ വീഴുന്ന വെള്ളത്തെ ഒഴുകിപ്പോകാൻ അനുവദിക്കാതെ മണ്ണിൽത്തന്നെ താഴാനുള്ള രീതിയിൽ ക്രമീകരണങ്ങൾ ചെയ്യണം. നമ്മുടെ പൂർവികർ പറന്പു മുഴുവൻ കയ്യാലകെട്ടി തട്ടുകളാക്കിയത് എത്രയോ ദീർഘവീക്ഷണത്തോടുകൂടി ആയിരുന്നുവെന്നത് നമ്മിൽ അദ്ഭുതം ജനിപ്പിക്കുന്നുണ്ട്.
നമ്മുടെ പുരയിടങ്ങൾ ഫലസമൃദ്ധമാകട്ടെ. വാഴ, പേര, ചാന്പ, പപ്പായ, മാവ്, പ്ലാവ്, പുളി, ആത്ത, സപ്പോട്ട, ഇലുന്പി, ആനിക്കാവിള, കശുമാവ്, കടപ്ലാവ്, റന്പൂട്ടാൻ തുടങ്ങിയവയെല്ലാം നമ്മുടെ പറന്പിൽ ഉറപ്പാക്കണം. മുതിർന്നവരും കുഞ്ഞുങ്ങളും പറന്പിൽനിന്ന് പഴങ്ങൾ പറിച്ച് കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്ന സംസ്കാരം നമ്മുക്കു വീണ്ടെടുക്കണം. തണലും തടിയുമായി പ്ലാവ്, മാവ്, ആഞ്ഞിലി, പുളി എന്നിവ ഉപയോഗിക്കാനാവും. "ചക്ക ചതിക്കില്ല' എന്നു പറയാറുണ്ട്. ചക്കയും മാങ്ങയുമൊക്കെ നമ്മുടെ നിത്യ വിഭവങ്ങളാകണം. കൂടാതെ തടിയും പ്രാധാന്യമേറിയതാണല്ലോ. ഒരേക്കർ തേക്കിൻതോട്ടം ഇരുപത്തേഞ്ചേക്കർ റബറിനു തുല്യമാണെന്നു പറയാറുണ്ട്.
മീൻകുളങ്ങളും കോഴി വളർത്തലും
മീൻകുളങ്ങൾ ചെറിയ തോതിലെങ്കിലും നമ്മുടെ വീടുകളിൽ തുടങ്ങിയാൽ വിഷമില്ലാത്തതും പഴകാത്തതുമായ മീൻ ലഭ്യമാക്കാൻ കഴിയും. ഇതു സാധ്യമാണെന്നതിന് ധാരാളം ഉദാഹരണങ്ങൾ നാട്ടിൽ തന്നെ ഇപ്പോഴുണ്ട്. കോഴി, കാട, ആട്, മുയൽ, പശു, പോത്ത്, തുടങ്ങിയവയൊക്കെ സാധിക്കുന്നതുപോലെ വളർത്താൻ പരിശ്രമിക്കണം. കൃഷിയോടു ചേർന്നു പോകുന്നതാണ് ഇവയെല്ലാം. ജലക്ഷാമമില്ലാത്തിടത്ത് താറാവ് കൃഷി നടത്താം. കൾഗം, പാത്ത, ഗിനിക്കോഴി എന്നിവയും ഉപകാരപ്രദമാണ്. പന്നി വളർത്തൽ പ്രോത്സാഹിപ്പിക്കാവുന്നതാണ്.
പാൽ, മുട്ട, മത്സ്യം, മാംസം എന്നിവയുടെ കാര്യത്തിൽ ഇപ്രകാരം സ്വയം പര്യാപ്തത കുടുംബത്തിൽ കൈവരിക്കാൻ സാധിച്ചാൽ വലിയ നേട്ടമാണ്. ആരോഗ്യനിലവാരവും സാന്പത്തികനിലവാരവും ഉയർത്താൻ കഴിയും. മോരും തൈരും പുളിശേരിയുമൊക്കെ നമ്മുടെ സാധാരണവിഭവങ്ങളായിരുന്നുവല്ലോ. പശുവിന്റെ ചാണകവും മറ്റു മൃഗങ്ങളുടെയും ജീവികളുടെയുമൊക്കെ ഉച്ഛിഷ്ടവും നല്ല വളമായി ഉപയോഗിച്ച് ജൈവകൃഷിയും പ്രോത്സാഹിപ്പിക്കാം. മത്സ്യങ്ങളുടെ വേസ്റ്റുകൾ ഉപയോഗിച്ചുള്ള അക്വാപോണിക് കൃഷിരീതി നല്ല രീതിയിൽ പലയിടത്തും ആരംഭിച്ചു കഴിഞ്ഞു.
പൂന്തോട്ടങ്ങൾ പെണ്കുട്ടികളുടെയും സ്ത്രീകളുടെയും മേൽനോട്ടത്തിൽ വീടുകളിലുണ്ടാക്കണം. ഇവയോടു ചേർന്നു പോകുന്നതാണല്ലോ ആയുർവേദചെടികളുടെ സംരക്ഷണവും. സുഗന്ധവ്യഞ്ജനവിളകളായ ഏലം, കാപ്പി, കുരുമുളക്, ഗ്രാന്പു തുടങ്ങിയവയുടെ കൃഷിയും നാം പ്രോത്സാഹിപ്പിക്കേണ്ടതാണ്. മലയോരങ്ങളിൽ സാധ്യമായ ഇടത്ത് തേയിലത്തോട്ടങ്ങൾ പിടിപ്പിക്കുന്നത് നല്ലതാണ്. ജാതി, കൊക്കോ, കമുക് എന്നിവയൊക്കെ നാം പ്രധാനകൃഷിയിൽത്തന്നെ പെടുത്തേണ്ടതാണ്. കൈത മിക്കസ്ഥലങ്ങളിലും നന്നായിട്ടു കൃഷി ചെയ്യപ്പെടുന്നുണ്ട്.
ആയുർവേദ തോട്ടങ്ങൾ
ആയുർവേദത്തോട്ടങ്ങൾ നമ്മുടെ കൃഷിയിട സൗന്ദര്യവത്കരണത്തിന്റെ ഭാഗമാകണം. തുളസിച്ചെടികൾ, ചെന്പരത്തി എന്നിവയെല്ലാം വീട്ടുമുറ്റത്തുമുണ്ടാകട്ടെ. ചുമക്കൂർക്ക, പനിക്കൂർക്ക, ആടലോടകം, തഴുതാമ തുടങ്ങിയ ഒൗഷധച്ചെടികൾ നമ്മുടെ സാധാരണജീവിതത്തിന്റെ ഭാഗമാകണം. പേര, തഴുതാമയില, ജീരകം, ചുക്ക് തുടങ്ങിയവയൊക്കെയിട്ട് വെള്ളം കുടിച്ചാൽ പ്രതിരോധശേഷി വർധിക്കുമെന്ന് കാലം തെളിയിച്ചതാണല്ലോ. പഴങ്ങളും ഇലക്കറികളും പച്ചക്കറികളുമൊക്കെ കുഞ്ഞുനാൾ മുതൽ കഴിച്ചു ശീലിച്ചില്ലെങ്കിൽ പുതിയ തലമുറയ്ക്ക് വിവിധ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി നാം കേൾക്കാറുണ്ടല്ലോ. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് മുതലായവ സ്ഥിരം കഴിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതും സാധാരണമായി കഴിഞ്ഞല്ലോ.
രോഗം വരാതെ നോക്കുകയെന്നതാണ് രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ പ്രധാനം. രോഗം വന്നാൽ ചികിത്സിക്കണമെന്നത് ശരിയായിരിക്കുന്പോഴും മേല്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ച് നമ്മുടെ സാധാരണജീവിതത്തിന്റെ ഭാഗമായി കൃഷിയും കാർഷികവിഭവങ്ങളും മാറുന്പോൾ ആരോഗ്യം മെച്ചപ്പെടുന്നതായി തോന്നും.
ലോക്ക് ഡൗണിനുശേഷം ഫലപ്രദവും ഗുണപ്രദവുമായ നല്ല ഒത്തുചേരലുകൾ നടക്കട്ടെ. അതിൽ പ്രാമുഖ്യമുള്ളത് കർഷകസംഘക്കൂട്ടായ്മകൾ ആകട്ടെ. കർഷകർ സംഘം ചേർന്നാൽ കൂടുതൽ ഉപകാരങ്ങൾ ഗവണ്മെന്റ് തലത്തിലും ലഭിക്കും.
സ്വാശ്രയസംഘങ്ങൾ പണ്ടുകാലത്തെ തനിമയുള്ള കൂട്ടായ്മകൾ വീണ്ടെടുക്കാൻ ഉപയുക്തമാണ്. കർഷകർക്കായി പ്രഖ്യാപിക്കുന്ന സഹായങ്ങൾ കർഷകരിൽത്തന്നെയെത്തുന്നുണ്ട് എന്ന കാര്യം ഉറപ്പാക്കേണ്ടതുണ്ട്. കർഷകപെൻഷൻ, സൗജന്യ ഇൻഷ്വറൻസുകൾ, കൃഷി സബ്സിഡികൾ എന്നിവയൊക്കെ ഫലപ്രദമായി നടപ്പാക്കേണ്ടിയിരിക്കുന്നു.
ഭക്ഷ്യവിഭവങ്ങൾ നമുക്കാവശ്യമുള്ളതു കഴിഞ്ഞ് കയറ്റുമതി ചെയ്യാൻ പരിശ്രമിക്കണം. പഴങ്ങളുടെ സംഭരണകേന്ദ്രങ്ങളും പച്ചക്കറി സംഭരണകേന്ദ്രങ്ങളും നമ്മുടെ ലക്ഷ്യങ്ങളാണ്. എല്ലാ പള്ളികളോടും ചേർന്ന് വിപണനസാധ്യതകൾ തുടങ്ങി അവയുടെ ഒരു ശൃംഖല രൂപീകരിക്കാൻ സാധിക്കും. കർഷകരുടെ അധ്വാനത്തിന് ഉചിതമായ പ്രതിഫലം അവർക്കു ലഭിക്കാൻ നമ്മൾ ഒന്നിച്ചു നിന്നു പ്രവർത്തിച്ചാലേ സാധിക്കൂ.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്