Monday, May 11, 2020 12:06 AM IST
1990 ഓഗസ്റ്റ് ഒന്ന്. കുവൈറ്റിന് അതു പതിവുപോലെ സന്തോഷവും സമാധാനവും നിറഞ്ഞ സാധാരണ ദിനമായിരുന്നു. പ്രവാസികൾ ഉൾപ്പെടെയുള്ളവർ വരുംനാളുകളിൽ സംഭവിക്കാൻ പോകുന്നതെന്തെന്നറിയാതെ ശാന്തമായി ഉറങ്ങി. പക്ഷേ, നേരംപുലർന്നതു ശത്രുരാജ്യമായ ഇറാക്കിന്റെ പടയാളികളുടെ ബൂട്ടുകളുടെ ശബ്ദവും മിലിട്ടറി ടാങ്കുകളുടെ ഇരമ്പലും വെടിയൊച്ചകളുംകൊണ്ടു മുഖരിതമായ തെരുവിന്റെ അമ്പരപ്പിക്കുന്ന ദൃശ്യത്തിലേക്കായിരുന്നു.
ഇറാക്കി പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഒരു ലക്ഷം പട്ടാളക്കാരും 700 ടാങ്കുകളും കുവൈറ്റിലേക്കു പാഞ്ഞുകയറി. കണ്ണിൽക്കണ്ടതെല്ലാം തച്ചുടച്ചും ഇടിച്ചുതകർത്തും മുന്നേറിയ സൈന്യം മണിക്കൂറുകൾക്കുള്ളിൽ കുവൈറ്റിനെ കീഴടക്കിയപ്പോൾ ഇറാക്കിന്റെ പത്തൊമ്പതാം പ്രവിശ്യയായി അതിനെ സദ്ദാം പ്രഖ്യാപിച്ചു.
അധിനിവേശത്തിൽ അന്ധാളിച്ചുനിന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾ വീടുകളിൽനിന്നു പുറത്തേക്കിറങ്ങാൻ മടിച്ചുനിന്നു. സ്വരുക്കൂട്ടിയ സ്വത്തും ജീവിതസൗകര്യങ്ങളും കൈവിട്ടുപോയാലും ജീവൻ മതിയെന്നതായിരുന്നു സ്വദേശികൾ ഉൾപ്പെടെ പലരുടെയും ചിന്ത. ഇറാക്കി അധിനിവേശത്തിൽ മരണഭീതിയോടെ വിറങ്ങലിച്ചുനിന്നവരിൽ ഒന്നേമുക്കാൽ ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ടായിരുന്നു. ഇതിൽ പകുതിയിലേറെ മലയാളികളും.
സൈനിക നടപടികൾക്കിടെ ഇന്ത്യൻ പൗരന്മാരെ തിരികെ നാട്ടിലെത്തിക്കുകയെന്ന ദൗത്യം നടപ്പാക്കുക കേന്ദ്രത്തിലെ വി.പി. സിംഗ് സർക്കാരിന് എളുപ്പമായിരുന്നില്ല. വർഷങ്ങളോളം പണിയെടുത്ത് നേടിയ സമ്പാദ്യവും സൗകര്യങ്ങളും വലിച്ചെറിഞ്ഞ് ശൂന്യമായ കീശയുമായി തൊഴിൽസ്ഥലം വിട്ടുപോകാൻ ആദ്യ ദിനങ്ങളിൽ പലരും തയാറായിരുന്നില്ല. സാഹചര്യത്തിന്റെ ഗൗരവം മിക്കവർക്കും ബോധ്യമായില്ലെന്നതാണ് ഇതിനു കാരണം.
ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ തയാറായവർക്ക് മറ്റൊരു പ്രധാന പ്രതിസന്ധിയും നേരിടേണ്ടിവന്നു. അവരുടെ പാസ്പോർട്ടും അനുബന്ധ രേഖകളും തൊഴിലുടമകളുടെ കൈവശമാണ് ഏല്പിച്ചിരുന്നത്.
കമ്പനിയുടമകളിൽ പലരും ഇറാക്കി സൈന്യത്തിന്റെ നരനായാട്ടിൽ കൊല്ലപ്പെട്ടു. മറ്റുള്ളവർ സർവതും ഉപേക്ഷിച്ച് പലായനംചെയ്തിരുന്നു. കുവൈറ്റ് ഭരണാധികാരി ഷെയ്ക്ക് ജാബിർ അൽ അഹമ്മദ് അൽ ജാബിർ അൽ സദ രാജാവും കുടുംബവും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും അധിനിവേശത്തിന്റെ ആദ്യദിനംതന്നെ സൗദി അറേബ്യയിൽ രാഷ്ട്രീയാഭയം തേടി കുവൈറ്റ് വിട്ടു. ഏതുവിധേനയും നാട്ടിലെത്തുക എന്നതായിരുന്നു എല്ലാ ഇന്ത്യക്കാരുടെയും ഒരേയൊരു ലക്ഷ്യം. പക്ഷേ, ഇറാക്ക് അധീനതയിലായതോടെ കുവൈറ്റിലെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന്റെ പ്രവർത്തനം അസാധ്യമായി.
ഇന്ത്യൻ നിലപാട്
സ്വന്തം പൗരന്മാരുടെ സുരക്ഷയിൽ അതീവ ജാഗ്രത പാലിച്ച കേന്ദ്രസർക്കാർ അവരെയെല്ലാവരെയും തിരികെയെത്തിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് തിരക്കിട്ടു കൂടിയാലോചനകൾ നടത്തി. പക്ഷേ, പലയിടത്തും വാർത്താവിനിമയബന്ധം തകർന്നതോടെ വിമാനമാർഗം ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതി വിജയകരമായി നടപ്പാക്കുന്നതിനു കടമ്പകളേറെയായി. ഇറാക്കുമായി ഇന്ത്യക്കുണ്ടായിരുന്ന സൗഹൃദം ഉപയോഗപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ആദ്യപടിയെന്നോണം ശ്രമിച്ചത്. എന്നാൽ, ഏകപക്ഷീയമായ ഇറാക്കി ആക്രമണത്തെ ഐക്യരാഷ്ട്രസംഘടനയും ലോകരാജ്യങ്ങളും നിശിതമായി അപലപിച്ചു. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്ന ചിന്മയ ഗരേഖാൻ മറ്റ് രാജ്യങ്ങളുടെ അഭിപ്രായത്തോട് യോജിപ്പു പ്രകടിപ്പിച്ചെങ്കിലും ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗിക നിലപാട് അതായിരുന്നില്ല.
ഒന്നേമുക്കാൽ ലക്ഷത്തിലേറെ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ സദ്ദാം ഹുസൈനോട് ഇന്ത്യ പുലർത്തിയത് മൃദുസമീപനമായിരുന്നു. കുവൈറ്റിനെ ആക്രമിച്ചത് ഇന്ത്യ അംഗീകരിച്ചിരുന്നില്ലെങ്കിലും അതു പരസ്യമായി പ്രഖ്യാപിക്കാതെ, വിമാന മാർഗം ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള അനുമതി സദ്ദാം ഹുസൈനിൽനിന്ന് നേടിയെടുക്കുകയെന്നതായിരുന്നു ഇന്ത്യയുടെ മുന്നിലുണ്ടായിരുന്ന ഏക പോംവഴി.
വിദേശകാര്യ മന്ത്രാലയത്തിൽ ഗൾഫ് മേഖലയുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന മുൻ നയതന്ത്രപ്രതിനിധി കെ.പി. ഫാബിയൻ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് വിശദീകരിച്ചത് ഇങ്ങനെ: “ നമ്മുടെ പ്രധാന പരിഗണന കുവൈറ്റിൽ എല്ലാം നഷ്ടപ്പെട്ട് തടവുകാരെപ്പോലെ ദുരിതമനുഭവിച്ച് കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷയായിരുന്നു. അവരെയെല്ലാവരെയും സ്വന്തം നാട്ടിലെത്തിക്കുക എന്നതായിരുന്നു പരമപ്രധാനം. ഇറാക്കി അധിനിവേശത്തിനുള്ള പരിഹാരം ചർച്ചയിലൂടെ കണ്ടെത്തുകയെന്നതായിരുന്നു ഇന്ത്യൻ ഭരണാധികാരികളുടെ അഭിപ്രായം. ”
യാത്രയ്ക്ക് അനുമതി
ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗൺസിൽ ഇറാക്കുമായും കുവൈറ്റുമായുമുള്ള എല്ലാ വ്യാപാര, വിനിമയബന്ധങ്ങളും റദ്ദാക്കിക്കൊണ്ട് പ്രമേയം പാസാക്കിയതു പ്രവാസികളെ വിമാനമാർഗം തിരികെയെത്തിക്കാനുള്ള നീക്കത്തിനു തിരിച്ചടിയായി. എങ്കിലും സദ്ദാം ഹുസൈനുമായുണ്ടായിരുന്ന ബന്ധം സഹായകമായേക്കുമെന്ന പ്രതീക്ഷ ഇന്ത്യക്കുണ്ടായിരുന്നു. കുവൈറ്റിൽനിന്ന് ഇന്ത്യയിലേക്ക് നേരിട്ട് വിമാന സർവീസ് സാധിക്കുമായിരുന്നില്ല. സ്ഥിതിഗതികൾ അതിരൂക്ഷമാകുംമുമ്പ് ഇറാക്ക് അതിർത്തി പിന്നിട്ട് ജോർദാനിലെ അമ്മാനിലേക്ക് ഇന്ത്യക്കാരെ എത്തിക്കുകയെന്നതായിരുന്നു ദുഷ്കരമായ ആദ്യഘട്ടം.
പോരാട്ട ഭൂമിയിലൂടെയുള്ള യാത്ര അത്യന്തം അപകടകരമാകുമെന്ന് ഇന്ത്യൻ അധികൃർക്ക് ബോധ്യമുണ്ടായിരുന്നു. എന്തുവന്നാലും നേരിടുകയെന്നതായിരുന്നു കേന്ദ്രസർക്കാർ നിലപാട്. ഇറാക്ക് അധിനിവേശത്തോടെ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ബുദ്ധ് രാജിനെ ഇറാക്കിലെ ബസ്രയിലേക്കു മാറ്റി. ഇന്ത്യക്കാർക്ക് ആകെയുണ്ടായിരുന്ന അത്താണി ഇതോടെ ഇല്ലാതായി. എങ്കിലും അനാഥരായ ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയിൽ സർക്കാർ അതീവ ശ്രദ്ധപുലർത്തിയിരുന്നു. വിദേശകാര്യ മന്ത്രിയായിരുന്ന ഇന്ദർ കുമാർ ഗുജ്റാൾ ഇറാക്കി തലസ്ഥാനമായ ബാഗ്ദാദിലും കുവൈറ്റിലുമെത്തി. ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കുന്നതു സംബന്ധിച്ച് സദ്ദാം ഹുസൈനുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തിയിരുന്നു. വിമാനമാർഗം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള അനുമതി നേടിയെടുക്കുകയെന്നതായിരുന്നു ഗുജ്റാളിന്റെ ബാഗ്ദാദ് സന്ദർശനത്തിന്റെ ലക്ഷ്യം.
“കുവൈറ്റ് അധിനിവേശത്തെ ഇന്ത്യയുടെ സുഹൃദ് രാഷ്ട്രങ്ങളുൾപ്പെടെ കടുത്ത ഭാഷയിൽ വിമർശിച്ചപ്പോൾ ‘അപലപിക്കുന്നു ’ എന്ന പ്രയോഗം ഇന്ത്യ ബോധപൂർവം ഒഴിവാക്കിയത് സദ്ദാം ഹുസൈനെ പ്രകോപിപ്പിച്ച് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടാകാതിരിക്കാനും സുഗമമായി അവരെ തിരികെ എത്തിക്കുന്നതിനുമായിരുന്നു ’’ - ഗൾഫ് മേഖലയിലെ ഇന്ത്യൻ പ്രവർത്തനങ്ങൾ സമന്വയിപ്പിച്ചിരുന്ന ജോയിന്റ് സെക്രട്ടറി കെ.പി. ഫാബിയൻ ഇന്ത്യയുടെ മൃദു സമീപനത്തെക്കുറിച്ച് വിശദീകരിച്ചത് ഇങ്ങനെയാണ്.
വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം ബാഗ്ദാദിലെ തന്റെ വസതിയിലെത്തിയ ഗുജ്റാളിനെ ആശ്ലേഷിച്ചുകൊണ്ടാണ് സദ്ദാം സ്വീകരിച്ചത്. ഇന്ത്യയുടെ സുഹൃദ് രാഷ്ട്രങ്ങളുടെ അപ്രീതിക്ക് ഇത് കാരണമായി. അന്താരാഷ്ട്ര മാധ്യമങ്ങൾ ചിത്രം പ്രസിദ്ധീകരിച്ചുകൊണ്ട് രൂക്ഷമായി വിമർശിച്ചു. ഒരു രാഷ്ട്രത്തലവനെ സന്ദർശിക്കുമ്പോൾ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വീകരണം നിരസിക്കുന്നതു മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നതായിരുന്നു ഇന്ത്യയുടെ വിശദീകരണം. ഇന്ത്യൻ നിലപാട് വ്യക്തമാക്കിയതോടെ വിവാദങ്ങൾ കെട്ടടങ്ങി. ഏതായാലും സദ്ദാമിന് ഇന്ത്യയോടുള്ള താത്പര്യത്തിന്റെ പ്രകടമായ തെളിവായിരുന്നു ആ സ്വീകരണം.
സന്ദർശനത്തെക്കുറിച്ച് മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന കെ.പി. ഫാബിയൻ അനുസ്മരിച്ചത് ഇങ്ങനെ: “കുവൈറ്റ് ആക്രമിച്ചതിനെക്കുറിച്ചുള്ള ഇന്ത്യയുടെ അഭിപ്രായം മന്ത്രി ഗുജ്റാൾ പറഞ്ഞപ്പോൾ മൗനമായി ശ്രവിച്ചെങ്കിലും താൻ ചെയ്തത് ശരിയാണെന്ന നിലപാടിൽത്തന്നെയായിരുന്നു അദ്ദേഹം. തുടർന്ന് ഇന്ത്യക്കാരെ വിമാനമാർഗം തിരികെ കൊണ്ടുപോകുന്ന ദൗത്യത്തെക്കുറിച്ച് വിശദീകരിച്ചപ്പോൾ കഴിയുന്ന എല്ലാ സഹായവും നല്കാമെന്ന് അദ്ദേഹം വാഗ്ദാനംചെയ്തു.’’
എയർ ഇന്ത്യ
സദ്ദാം ഹുസൈനിൽനിന്ന് അനുമതി ലഭിച്ചതോടെ എല്ലാവർക്കും ആശ്വാസമായി. പക്ഷേ, പ്രശ്നങ്ങൾ പിന്നെയും ഏറെയായിരുന്നു. ആദ്യഘട്ടം എന്ന നിലയിൽ വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും കൊണ്ടുവരുന്നതിന് സൈനിക വിമാനങ്ങളാണ് തയാറാക്കിയത്. വിവിധ രാജ്യാതിർത്തികൾ പിന്നിട്ട് നാലായിരത്തിലേറെ കിലോമീറ്റർ യാത്രചെയ്യുന്നതിന് സാങ്കേതികമായി സൈനിക വിമാനത്തിന് അനുമതി ലഭിക്കില്ല എന്നതിനാൽ ആ ശ്രമം അവസാന നിമിഷം ഉപേക്ഷിക്കേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ എയർ ഇന്ത്യയുടെ വിമാനങ്ങൾ ഉപയോഗിക്കാൻ തീരുമാനിച്ചത്.
ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിക്കാൻപോകുന്ന വൻ ദൗത്യത്തിനാണ് ഈ തീരുമാനം വഴിയൊരുക്കിയത്. ഒരു രാജ്യത്തിന്റെ യാത്രാവിമാന കമ്പനി വളരെ വിജയകരമായി നടത്തിയ ഏറ്റവും വലിയ ഒഴിപ്പിക്കൽ ദൗത്യമെന്ന ബഹുമതിയിലേക്കുള്ള ചുവടുവയ്പായിരുന്നു അത്. വിമാനത്താവളങ്ങൾ അടച്ചതിനാൽ, എയർ ഇന്ത്യക്ക് കുവൈറ്റിൽനിന്ന് സർവീസ് നടത്താൻ സാധിക്കുമായിരുന്നില്ല. ഇറാക്കിനപ്പുറം ജോർദാനിലെ അമ്മാനിൽ എത്തിയാൽ മാത്രമേ ഇന്ത്യക്കാർക്ക് വിമാനത്തിൽ കയറാൻ കഴിയുമായിരുന്നുള്ളു.
ടൊയോട്ട സണ്ണി
ഇന്ത്യക്കാരുടെയും പ്രത്യേകിച്ച് പകുതിയോളംവരുന്ന മലയാളികളുടയും സുരക്ഷിത യാത്രയ്ക്ക് ഇന്ത്യാ ഗവണ്മന്റിന് കൈത്താങ്ങായത് പ്രമുഖ വ്യവസായിയും പത്തനംതിട്ട കുമ്പനാട് സ്വദേശിയുമായ അന്തരിച്ച ടൊയോട്ട സണ്ണിയെന്ന മാത്തുണ്ണി മാത്യൂസായിരുന്നു. 1990ലെ ഇന്ത്യൻ ദൗത്യം ചിത്രീകരിക്കപ്പെട്ട ’ എയർ ലിഫ്റ്റ് ’ എന്ന ബോളിവുഡ് സിനിമയിലെ കഥാപാത്രത്തിന് പ്രചോദനമായത് ടൊയോട്ട കമ്പനി ഉദ്യോഗസ്ഥനായ സണ്ണിയുടെ നിസ്വാർഥവും അനിതരസാധാരണവുമായ പ്രവർത്തന ശൈലിയാണെന്ന് നായകനായ അക്ഷയ് കുമാർ അഭിപ്രായപ്പെട്ടത് അദ്ദേഹത്തിന്റെ അവസരോചിത പ്രവർത്തനത്തിനുള്ള അംഗീകാരമാണ്.
1989ൽ വിരമിക്കുമ്പോൾ സണ്ണി കമ്പനിയുടെ തലപ്പത്ത് എത്തിയിരുന്നു. ജാബ്രിയ ഇന്ത്യൻ സ്കൂൾ ശൃംഖലയുടെ ചെയർമാനുമായിരുന്നു. ഇന്ത്യക്കാരെ തിരികെകൊണ്ടുപോകാൻ അനുമതി ലഭിച്ചതോടെ ടൊയോട്ട സണ്ണി ഉണർന്നു പ്രവർത്തിച്ചു. കുവൈറ്റിൽനിന്നു മകൻ ഇരുപത്തഞ്ചുവയസുകാരൻ ജയിംസ്, അന്തരിച്ച കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി, ബിസിനസുകാരനായ ഹർഭജൻ വേദി എന്നിവർക്കൊപ്പം അദ്ദേഹം കാറിൽ ബാഗ്ദാദിലെത്തി ഇന്ത്യൻ അംബാസഡറുമായി സ്ഥിതിഗതികൾ വിലയിരുത്തി.
തിരികെയെത്തിയ അദ്ദേഹം ഇന്ത്യക്കാർക്ക് ഭക്ഷണവും ശുദ്ധജലവും താമസസൗകര്യവും ഒരുക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ സ്കൂളുകളും കമ്പനികളുടെ തൊഴിലാളികൾക്കായി നിർമിച്ചിരുന്ന പാളയങ്ങളും ഇതിനായി ഉപയോഗപ്പെടുത്തി. സാൽമിയയിലുള്ള ഇന്ത്യൻ സ്കൂളായിരുന്നു ആദ്യത്തെ താവളം.
ജോർദാനിലേക്ക്
ആധുനിക ആശയവിനിമയ ഉപാധികൾ ലഭ്യമല്ലാതിരുന്നതിനാൽ, ഹാം (HAM) റേഡിയോ ഉപയോഗിച്ച് ഡൽഹിയുമായും ഇറാക്ക് അധികൃതരുമായും ബന്ധപ്പെട്ട ശേഷം ഗതാഗതത്തിനുള്ള തയാറെടുപ്പുകൾ തുടങ്ങി. അമ്മാനിലെത്താൻ ജോർദാൻ അതിർത്തി തുറന്നുകിട്ടുന്നതിനുള്ള അനുമതി കേന്ദ്ര സർക്കാരുമായി സംസാരിച്ച് ഉറപ്പുവരുത്തി. ഗതാഗതം, സുരക്ഷ, അവശ്യവസ്തുക്കളുടെ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്നതിന് ഒരു സമിതി രൂപവത്കരിക്കുകയുംചെയ്തു. ഈ സമയം, ഇറാക്കിലെ ബസ്ര തുറമുഖത്തുനിന്ന് കുറച്ച് ഇന്ത്യക്കാർ കപ്പൽമാർഗം ദുബായ്വഴി മുംബൈയിലേക്ക് പുറപ്പെട്ടിരുന്നു. ഗുജ്റാൾ എത്തിയ വിമാനത്തിലും കുറെയാളുകൾ മുംബൈയിലെത്തി.
ടൊയോട്ട വാഹനനിർമാണ കമ്പനി ഉദ്യോഗസ്ഥനായിരുന്നതിനാൽ, ഇന്ത്യക്കാരെ അമ്മാനിലേക്ക് എത്തിക്കാൻ അത്യാവശ്യമായി വേണ്ട വാഹനങ്ങൾ ക്രമീകരിക്കാൻ സണ്ണിക്ക് സാധിച്ചു. യു. എൻ അധികൃതരുമായും ഇന്ത്യാ ഗവണ്മെന്റുമായും ഇറാക്കി ഉദ്യോഗസ്ഥരുമായും ഫോണിൽ സംസാരിച്ച് ബാഗ്ദാദിലൂടെ ജോർദാനിലുള്ള അമ്മാൻ അഭയാർഥി ക്യാമ്പിലേക്ക് ഇന്ത്യക്കാരെ എത്തിക്കാൻ അദ്ദേഹം അനുമതി സമ്പാദിച്ചു.
ഒരു ബസിൽ 60 ആളുകൾ. 200 ബസുകൾ. ഒരു വശത്തേക്ക് 1,200 കിലോമീറ്റർ ദൂരം. ഇടതടവില്ലാതെ ട്രിപ്പുകൾ നടത്തി എല്ലാ ഇന്ത്യക്കാരെയും അദ്ദേഹം അമ്മാനിലെത്തിച്ചു. 2,400 കിലോമീറ്ററാണ് ഒരു ബസിന് ഇരുഭാഗത്തേക്കുമായി ഓടേണ്ടിയിരുന്നത്. അസംഭവ്യം എന്ന് ഇപ്പോൾ തോന്നാവുന്ന യാഥാർഥ്യം! ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെയായിരുന്നു അമ്മാനിൽ അഭയാർഥി ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നത്. യാത്രയ്ക്ക് ഉപയോഗിച്ച ബസിന്റെ ഉടമകൾക്കും സുരക്ഷാസംവിധാനത്തിനും പാസ്പോർട്ട് സ്റ്റാമ്പിംഗ് ഉൾപ്പെടെയുള്ളവയ്ക്കും അവരവർതന്നെ പണം നല്കേണ്ടിയിരുന്നുവെങ്കിലും പണമില്ലാതെ എത്തിയവർക്ക് സണ്ണിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ചെലവ് വഹിച്ചത്. ഇന്ത്യക്കാരെയെല്ലാം അമ്മാനിൽ എത്തിച്ച ശേഷം സണ്ണിയും സംഘവും കപ്പൽമാർഗം കുവൈറ്റിലേക്ക് തിരിച്ചുപോയി.
ഗിന്നസിലേക്ക്
ഓഗസ്റ്റ് 13ന് ജോർദാനിലെ അമ്മാൻ വിമാനത്താവളത്തിൽനിന്ന് പ്രവാസികളുമായി എയർ ഇന്ത്യയുടെ ആദ്യ വിമാനം പറന്നുയർന്നപ്പോൾ അതിന് സാക്ഷ്യം വഹിച്ച എല്ലാവരും കരഘോഷം മുഴക്കി. വിമാനത്തിനുള്ളിലും ആഹ്ലാദാരവങ്ങളുയർന്നു. വിമാനം മുംബൈയിലെത്തിയപ്പോൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ പ്രതിനിധികളും പ്രമുഖ നേതാക്കളും പ്രവാസികളുടെ ബന്ധുക്കളും കാത്തുനില്ക്കുന്നുണ്ടായിരുന്നു. അമ്മാനിൽനിന്ന് 4117 കിലോമീറ്റർ സഞ്ചരിച്ചതിന്റെ ക്ഷീണമായിരുന്നില്ല, അവരുടെ മുഖത്ത്. ജീവൻ തിരിച്ചുകിട്ടിയതിന്റെയും നാടിന്റെ കരുതൽ അനുഭവിച്ചതിന്റെയും സംതൃപ്തിയായിരുന്നു അവരുടെ പുഞ്ചിരിയിൽ നിറഞ്ഞിരുന്നത്.
തുടർന്നുള്ള ദിനങ്ങൾ എയർ ഇന്ത്യയുടെ പൈലറ്റുമാർക്കും കാബിൻ ക്രൂവിനും തിരക്കേറിയതായിരുന്നു. അമ്മാനിലേക്കും മുംബൈയിലേക്കും തുടർച്ചയായി വിമാന സർവീസ്. എയർ ഇന്ത്യയുടെ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് റീജണൽ ഡയറക്ടറും പിന്നീട് മാനേജിംഗ് ഡയറക്ടറാവുകയുംചെയ്ത മൈക്കിൾ മസ്ക്രിനാസായിരുന്നു ഫ്ളൈറ്റുകളുടെ ക്രമീകരണവും രക്ഷാ ദൗത്യനിർവഹണവും നിയന്ത്രിച്ചിരുന്നത്.
ഓഗസ്റ്റ് 13 മുതൽ ഒക്ടോബർ 11 വരെ 488 ഫ്ളൈറ്റുകൾ, 8,234 കിലോമീറ്റർ ദൂരം, 59 ദിവസങ്ങൾ, എത്തിയത് ഒരു ലക്ഷത്തി എഴുപത്താറായിരം പ്രവാസികൾ. ശീതയുദ്ധകാലത്ത് ജർമനിയിലെ ബർലിനിൽനിന്ന് 48,000 ആളുകളെ രണ്ടു വർഷംകൊണ്ട് ഒഴിപ്പിച്ച് ഗിന്നസ് ബുക്കിൽ ഇടംനേടിയ വിമാന സർവീസ് ഇന്ത്യയുടെ മഹാദൗത്യത്തിന്റെ തിളത്തിൽ നിഷ്പ്രഭമായി.
കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകളെ സ്വന്തം രാജ്യത്തേക്ക് വിമാനമാർഗം തിരിച്ചെത്തിച്ചതിന്റെ റിക്കാർഡ് ഗിന്നസ് ബുക്കിന്റെ മിനുങ്ങുന്ന താളിൽ തങ്കലിപികളാൽ ഏഴുതപ്പെട്ടിരിക്കുന്നത് ഇന്നും തകർക്കപ്പെടാത്ത അംഗീകാരം. ഒരു രാജ്യത്തിനും ഒരു വിമാനക്കമ്പനിക്കും കല്ലിൽക്കൊത്തിയ ഈ ചരിത്രനേട്ടത്തെ അത്രയെളുപ്പം മായ്ക്കാനാവില്ലെന്ന് ഉറപ്പ്.
ആന്റണി നല്ലേപ്പറമ്പിൽ