Saturday, May 9, 2020 11:18 PM IST
അനന്തപുരി / ദ്വിജൻ
കൊറോണ ബാധിച്ചവരെ സഹായിക്കുന്ന സർക്കാർ സംവിധാനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും ഒന്നും കണ്ണിൽ പെടാത്ത, പട്ടിണി അനുഭവിക്കുന്ന ധാരാളം പേർ നമ്മുടെ മധ്യത്തിൽ ജീവിക്കുന്നു. മിഥ്യാഭിമാനത്തിന്റെ ആവരണത്തിനുള്ളിൽ പട്ടിണി പൊതിഞ്ഞുപിടിക്കുന്നവർ.
സർക്കാരിന്റെ സഹായങ്ങളെല്ലാം റേഷൻ കാർഡ് അടിസ്ഥാനത്തിലാണ്. സർക്കാരിന് അതിനേ കഴിയൂ. പല കാരണങ്ങൾകൊണ്ട് വെള്ളക്കാർഡിലായവരിൽ പാവങ്ങൾ ഏറെയുണ്ട്. അവർക്കു സർക്കാരിന്റെ സഹായങ്ങൾ ഒന്നുംതന്നെ കിട്ടില്ല. മറ്റു നിറങ്ങളിലുള്ള കാർഡുകൾ തരപ്പെടുത്തിയവരിൽ അനർഹരും ഉണ്ടാവാം. ചിലരെങ്കിലും സോഷ്യൽ മിഡിയയിൽ സത്യം തുറന്നെഴുതി. ഇവരെ കണ്ടെത്താൻ ജനങ്ങൾക്കിടയിൽ വേരോട്ടമുള്ള രാഷ്ട്രീയ പാർട്ടികൾക്കും സന്നദ്ധ സംഘടനകൾക്കും ബുദ്ധിമുട്ടില്ല. മാധ്യമങ്ങളിൽ പ്രസിദ്ധീകരണത്തിന് കൊടുക്കാതെ സഹായിക്കാനും സാധിക്കും. അതാണ് ഈ നാളുകളിൽ ഉണ്ടാവേണ്ടത്.
മദ്യക്കടകൾ
പിണറായി സർക്കാർ എടുത്ത വളരെ നല്ല വ്യത്യസ്തമായ ഒരു തീരുമാനമാണ് വിദേശമദ്യക്കടകളെക്കുറിച്ചുള്ളത്. വലിയ ധാർമിക പാഠങ്ങളൊക്കെ പറയുന്ന ബിജെപി ഉത്തർപ്രദേശിലടക്കവും കേജരിവാൾ ഡൽഹിയിലും മദ്യശാലകൾ തുറന്നു പണമുണ്ടാക്കുന്പോഴാണ് പിണറായിയുടെ ഉറച്ച നിലപാട് എന്ന് ഓർക്കണം. ഓരോ ദിവസവും കോടികളുടെ നഷ്ടം സഹിച്ചാണ് പിണറായി ഈ തീരുമാനത്തിൽ നിൽക്കുന്നത്. എക്സൈസ് വകുപ്പ് എല്ലാ ഒരുക്കവും ചെയ്തിട്ടും മുഖ്യമന്ത്രി മദ്യക്കടകൾ തുറക്കാൻ അനുവദിച്ചില്ല എന്നാണു വാർത്ത.
മദ്യക്കടകൾ തുറന്നാൽ ജനക്കൂട്ടം നിയന്ത്രണാതീതമാകുമെന്നു പിണറായി കരുതുന്നു. മദ്യക്കടകൾ തുറക്കില്ല എന്ന് അദ്ദേഹം പറയുന്നില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന വർഷവും ബാറുകൾ തുറന്നില്ല. അതിനു കൊടുത്ത വിലയാണ് ആ സർക്കാരിന്റെ ദുരന്തം. ഏതായാലും മുഖ്യമന്ത്രി പിണറായി അത്തരം തീരുമാനങ്ങൾ ഒന്നും പറയുന്നില്ല. സാവകാശം തുറക്കാം എന്നു മാത്രമാണു പറയുന്നത്. കള്ളുഷാപ്പിന് അനുമതി കൊടുത്തു. ബിവറേജസിനും ഉടൻ കൊടുക്കും എന്നാണു സൂചന. അതു പരമാവധി വൈകട്ടെ. 40 ദിവസം കുടിക്കാതിരുന്നവർക്ക് കുറേക്കാലം കൂടി പിടിച്ചുനിൽക്കാനാവുമെന്നു പിണറായിക്കറിയാം.
മദ്യം വാങ്ങാൻ ഇങ്ങനെ തടിച്ചുകൂടുന്നവർക്കു സൗജന്യറേഷൻ കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യമുണ്ട്. മദ്യവിൽപ്പന ആധാറുമായി ബന്ധിപ്പിക്കുക. സൗജന്യ റേഷൻ വാങ്ങുന്നവൻ മദ്യം വാങ്ങാൻ വന്നാൽ റേഷന്റെ വില കൂടി അവിടെ ഈടാക്കുക. അല്ലെങ്കിൽ അവരുടെ വീട് പട്ടിണിയാവും. പാവപ്പെട്ടവന്റെ അതിരുവിട്ട കുടി എങ്കിലും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യം സർക്കാരിനു ബോധ്യമായിക്കാണും.
നല്ല മാതൃക
എവിടെയോ ഒരു വികാരിയച്ചൻ ചെയ്തതായി വായിച്ച മാതൃകയുണ്ട്. ഇടവകക്കാരിൽ പലർക്കും ബുദ്ധിമുട്ടാണെന്ന് അച്ചനറിയാം. ആരും തുറന്നുപറയില്ല. കടിച്ചുപിടിച്ച് പട്ടിണി കിടക്കുന്നു. അതുകൊണ്ട് അദ്ദേഹം കുറെ കിറ്റുകൾ തയാറാക്കി ഓഫീസ് വരാന്തയിൽ വച്ചു. ഇടവകയുടെ സംവിധാനത്തിലൂടെ അറിയിപ്പു കൊടുത്തു. ആർക്കും വന്ന് എടുത്തുകൊണ്ടു പോകാം. മണിക്കൂറുകൾക്കകം കിറ്റുകൾ തീർന്നു.
നല്കുന്നവർ കാണാതെ പോകുന്ന, അവഗണിക്കുന്ന, ധാരളം "സന്പന്നരായ' ദരിദ്രരുണ്ട് സമൂഹത്തിൽ. ബുദ്ധിമുട്ടുള്ളവർക്കു സഹായം എത്തിക്കുന്ന സുമനസുകൾ ധാരാളം ഇപ്പോഴും നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. മാധ്യമപ്രവർത്തകരെ വിളിച്ചുകൂട്ടിയല്ല അതു ചെയ്യുക. മാധ്യമങ്ങൾ അവരുടെ നല്ല പ്രവൃത്തി അറിഞ്ഞെത്തുകയാണ്. അത് മാധ്യമധർമവുമാണ്.
സഹായക്കളികൾ
സഹായമെന്ന പേരിൽ നടത്തുന്ന പലതും വലിയ അവമതിയാണ് ഉണ്ടാക്കുന്നത്. സഹായിക്കാൻ കാണിക്കുന്ന ആവേശവും അതു നിരസിക്കാനും നിരസിപ്പിക്കാനും കാണിക്കുന്ന ആവേശവും പരിഹാസ്യമാണ്. കൊറോണ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാൻ, അന്യസംസ്ഥാന തൊഴിലാളികൾക്കു തീവണ്ടിക്കൂലി കൊടുക്കാൻ ലക്ഷക്കണക്കിനു രൂപയുമായി കോണ്‍ഗ്രസിന്റെ ചില നേതാക്കന്മാർ കളക്ടർമാരെ കണ്ടു നിരാശരായി മടങ്ങിയ വാർത്ത വല്ലാതെ ആഘോഷിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസുകാർ ചെക്കുമായി ചെന്നപ്പോൾ അവരുടെ ബാങ്ക് അക്കൗണ്ടിൽ പണമുണ്ടായിരുന്നില്ല എന്ന പരിഹാസവുമായി ചിലർ. അല്ല പണം ഉണ്ടായിരുന്നു എന്നതിനു തെളിവുമായി കോണ്‍ഗ്രസ് നേതാക്കന്മാർ. കള്ളപ്രചാരണം നടത്തിയതിനു കേസ്.
കോണ്‍ഗ്രസുകാർ കൊടുത്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി എന്തേ കളക്ടർമാർ സ്വീകരിച്ചില്ല എന്ന ചോദ്യവും പ്രസക്തമാണ്. കോണ്‍ഗ്രസിന്റെ സംഭാവന വാങ്ങാതിരുന്നതു രാഷ്ട്രീയക്കളി ആയിരുന്നു എന്ന് ആർക്കാണറിയാത്തത്! ഇത്രയേറെ കൊട്ടിഘോഷിച്ച് ഓരോ സഹായവുമായി ചെന്നതും രാഷ്ട്രീയക്കളി അല്ലെന്ന് അരിയാഹാരം കഴിക്കുന്ന ശരാശരി മലയാളി കരുതുമോ?
കോണ്‍ഗ്രസിലെ പ്രതീക്ഷയുള്ള യുവനേതാക്കളിൽ ഒരാളായ ഷാഫി പറന്പിൽ കൊടുത്ത പണംകൊണ്ട് നാട്ടിലേക്കു തിരിച്ചുള്ള യാത്രയ്ക്ക് ടിക്കറ്റെടുത്ത ഒരു ഗർഭിണിയുടെ അഭിമുഖം വായിച്ചു. അവരും ഭർത്താവും ഐടി പ്രഫഷണലുകളാണ്. അത്യാവശ്യം പണമുണ്ട്. അവർക്കു വേണ്ടിയിരുന്നത് നാട്ടിലേക്കു മടങ്ങാനുള്ള അനുവാദവും സൗകര്യവുമാണ്. അവർ അതിനു സുപ്രീംകോടതിയെ വരെ സമീപിച്ചു. അനുവാദം കിട്ടിയപ്പോൾ അവർ പാവപ്പെട്ട രണ്ടുപേർക്കു ടിക്കറ്റ് ചെലവും കൊടുത്തു. കാരണം അവർക്ക് പണമില്ലാത്തവരെ അറിയാം. ഷാഫിയോടു പണം വാങ്ങിച്ച യുവതിയും ഭർത്താവും മറ്റു രണ്ടുപേരുടെ യാത്രച്ചെലവു വഹിച്ചു. ഷാഫി കൊടുത്ത സഹായം താൻ വാങ്ങിച്ചതിന്റെ ന്യായീകരണവും അവർ പറഞ്ഞു.
വേണ്ടതോ ഈ സഹായം?
കോണ്‍ഗ്രസിന്റെ സഹായ പരിപാടികളിൽ പലതും സാധാരണക്കാർക്കു മനസിലാക്കാൻ ബുദ്ധിമുട്ടുണ്ട്. വി.എം. സുധീരൻ കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് പെരുന്പാവൂരിൽ ഒരു പെണ്‍കുട്ടി വധിക്കപ്പെട്ടു. സർക്കാർ അവരെ നന്നായി സഹായിച്ചു. സഹോദരിക്കു ജോലി, അമ്മയ്ക്കു സാന്പത്തികസഹായം എല്ലാം കൊടുത്തു. കോണ്‍ഗ്രസും കൊടുത്തു ഒരു പത്തു ലക്ഷം രൂപ. എന്തിന് എന്നു ചോദിച്ച നല്ല കോണ്‍ഗ്രസുകാർ ധാരാളമുണ്ട്. മാധ്യമങ്ങളിൽ നല്ല കവറേജ് കിട്ടി. സുധീരൻ അധ്യക്ഷനായിരുന്ന കാലത്ത് നാട്ടുകാരിൽനിന്നു പിരിച്ച പണമാണ്. ഞങ്ങളുടെ പണം ഞങ്ങൾ തോന്നിയപോലെ ചെയ്യും എന്നു പറയാൻ കോണ്‍ഗ്രസിന് അവകാശമുണ്ട്. പക്ഷേ അതിലേക്ക് സംഭാവന കൊടുക്കുന്നവർക്കും തോന്നണ്ടേ ചെയ്തതു ന്യായമാണെന്ന്.
എറണാകുളം മഹാരാജാസ് കോളജിൽവച്ചു കൊല്ലപ്പെട്ട അഭിമന്യു എന്ന എസ്എഫ്ഐ ക്കാരനുവേണ്ടി സിപിഎം സമാഹരിച്ച തുകയെക്കുറിച്ച് നരവധി വാർത്തകൾ കണ്ടു. 3.10 കോടി കിട്ടിയതായി സമ്മതിച്ചിട്ടുണ്ട്. 75 ലക്ഷം ഇടുക്കിയിൽനിന്നും 2.3 കോടി എറണാകുളത്തു നിന്നും. അഭിമന്യുവിന്റെ കുടുംബത്തിനു കൊടുത്തത് സമാഹരിച്ചതിൽ വളരെ ചെറിയ തുകയാണ്. ഒരു വീട്, അച്ഛന്റെയും അമ്മയുടെയും പേരിൽ 25 ലക്ഷം ഫിക്സഡ് ഡിപ്പോസിറ്റ്, പെങ്ങൾക്ക് 10 ലക്ഷം ഫിക്സഡ് സിപ്പോസിറ്റ്. ബാക്കി പാർട്ടി കേന്ദ്രം പണിയുന്നതിന്. മറ്റു പാർട്ടിക്കാർ വല്ലതുമായിരുന്നു അങ്ങനെ ചെയ്തതെങ്കിൽ എന്താകുമായിരുന്നു സിപിഎം കൊണ്ടാട്ടം.
എങ്കിലും സമാഹരിച്ച തുക പാർട്ടിക്കു പ്രയോജനം ഉണ്ടാക്കുന്ന വിധത്തിൽ വിനിയോഗിക്കാൻ അവർക്കായി. ഇത്തരത്തിലുള്ള സമീപനം എല്ലാ പാർട്ടികളിലും ഉണ്ടാവണം. സഹായം സ്വീകരിക്കുന്നവരെങ്കിലും എന്നും പാർട്ടിയിൽ ഉണ്ടാവുന്ന വിധത്തിലുള്ള ഒരു ബന്ധം.
വേണം, പുതിയ സമീപനം
കൊറോണ വൈറസ് എല്ലാ മേഖലകളിലും പുതിയ സമീപനം അനിവാര്യമാക്കുകയാണ്. പതിവുരീതിയിലുള്ള പ്രവർത്തനങ്ങളുമായി ആർക്കും ഇനി മുന്നോട്ടുപോകാനാവില്ല. നേട്ടം കൊയ്യാനുമാവില്ല. മാധ്യമങ്ങളിലും ചാനലുകളിലും നിറഞ്ഞാടുന്നതുകൊണ്ടു മാത്രം പൊതു പ്രവർത്തനമാകില്ല. ജനങ്ങൾക്കു പുരോഗതിക്കുള്ള വഴികാട്ടാൻ പൊതുപ്രവർത്തകനാകണം. കേരളത്തിലടക്കം വലിയ സാന്പത്തിക ക്ലേശം ഉണ്ടാകാനാണിട എന്ന് എല്ലാവരും പറയുന്നു. കേരളത്തെ താങ്ങിനിർത്തിയ വിദേശ പണം ഇനി എങ്ങനെയാവുമെന്ന് ആർക്കും തീർച്ചയില്ല. അതിനു സർക്കാർ സംവിധാനങ്ങളെ അടക്കം പ്രയോജനപ്പെടുത്തനാണു നോക്കേണ്ടത്.
കെ. കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സിപിഐയുടെ യുവജനസംഘടന ഒരു തൊഴിൽ സമരം നടത്തി. അതിനോട് അനുബന്ധിച്ചു തലസ്ഥാനത്ത് വിജെടി ഹാളിൽ നടത്തിയ സമ്മേളനത്തിൽ പ്രസംഗിച്ച മുൻ മുഖ്യമന്ത്രി സിപിഐയുടെ പ്രഗത്ഭനായ നേതാവ് സി. അച്യുതമേനോൻ യുവ സഖാക്കളോടു തെരക്കി, സർക്കാരിന്റെ എത്ര പദ്ധതികൾ നിങ്ങൾക്കറിയാം എന്ന്. അവ പ്രയോജനപ്പെടുത്താൻ നോക്കിയിട്ടുണ്ടെന്ന്. ആത്മാർഥതയുള്ള പൊതുപ്രവർത്തകൻ നടക്കേണ്ട വഴിയാണ് അദ്ദേഹം പറഞ്ഞുകൊടുത്തത്. അതിന്റെ പേരിൽ സഖാക്കൾ തന്നെ അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തിരുന്നു.
മണ്ണിനോട് ഒരു ബന്ധവുമില്ലാതെ വിദേശത്തും വിദേശരീതിയിലുള്ള ഇന്ത്യൻ സ്കൂളുകളിലും പഠിച്ച, കംപ്യൂട്ടർ ഏതു വിധത്തിലും കളിക്കാൻ അറിയുന്ന മിടുക്കന്മാർക്ക് കൃഷിക്കു വലിയ ബുദ്ധി മുട്ടുണ്ടാവും. പഠിച്ചു മിടുക്കരാവുക എന്നാൽ മണ്ണിൽ കുനിഞ്ഞ് ഒന്നും ചെയ്യാൻ അറിയാതിരിക്കുന്നതു കൂടെ ആണെന്ന് കരുതിയ തലമുറയാണ്. ഒരു പൂച്ചെടി പോലും നടാൻ അറിയാത്തവൻ എങ്ങനെ കൃഷി നടത്തും? മാനസികോല്ലാസത്തിനു പറ്റുന്ന മട്ടുപ്പാവിലെ സന്പന്ന കൃഷി പലർക്കും സാധിച്ചേക്കും. അതുകൊണ്ട് നേരിയ ഫലമേ ഉണ്ടാവൂ.
കൃഷി ജീവിതമാർഗമാകണമെങ്കിൽ ഇന്നത്തെ സംരക്ഷണം പോരാ. സർക്കാർ വാശിക്കു നടത്തുന്ന കൃഷി ഉണ്ടാക്കുന്ന നഷ്ടം കണ്ട് കർഷകനെ സഹായിക്കണം.തൃശൂരിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സർക്കാർ നടത്തിയ കൃഷിയുടെ നഷ്ടം കോടികളാണെന്നു പത്രത്തിൽ കണ്ടു. ഉത്തരവാദിത്വം സർക്കാരിനായതുകൊണ്ട് ആരുടെയും വീട് പാട്ടകൊട്ടില്ല. എന്നാൽ, ഒരു കൃഷിക്കാരനാണ് ഈ ദുരന്തം ഉണ്ടായതെങ്കിലോ? പരിസ്ഥിതിക്കാരടക്കം എല്ലാവരും ചേർന്ന് അവനെ കൊലയ്ക്കു കൊടുക്കില്ലേ?
നാട്ടുകാരെ അന്നം ഉൗട്ടാൻ ജീവൻ ഹോമിക്കേണ്ടിവന്ന കർഷകരോടു മാപ്പു പറയണം. കൃഷി അത്ര എളുപ്പമുള്ള പണിയല്ല. മൃഗ സംരക്ഷണവും അല്ല. ഉണ്ടായിരുന്ന വരുമാനം എല്ലാം സ്വരുക്കൂട്ടി വാങ്ങിയ പശു ആകസ്മികമായി ചത്താൽ അനുശോചനമല്ല വേണ്ടത് പുതിയ പശുവാണ്. നഷ്ടപരിഹാരവും കർഷകനു കിട്ടണം. കൃഷി നശിച്ചാലും വേണം ഇത്തരം ഇടപെടൽ. ഇത്തരം സഹായങ്ങൾക്കു സർക്കാരും പൊതുജന പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങണം. ഇന്നത്തെ കൂലി കൊടുത്ത് കൃഷി ചെയ്യിക്കാനാവില്ലെന്നു കർഷകർ പറയുന്നു. ഗ്രാമീണ തൊഴിൽദാന പദ്ധതിക്കായി സർക്കാർ വിനിയോഗിക്കുന്ന തുക കർഷകരിലൂടെ വിതരണം ചെയ്താലോ? തൊഴിലും കിട്ടും കൃഷിയും നടക്കും.
കൂവി ഇരുത്തരുത്!
ജനങ്ങളെ സഹായിക്കാവുന്ന മേഖലകൾ കണ്ടെത്തി പ്രായോഗികമായി സഹായിക്കാനാവണം.സാധ്യതകൾ കണ്ടെത്തണം. കാലത്തിനു മുന്‍പേ പറക്കുന്നവരെ കൂവി ഇരുത്തുന്ന രീതി മാറ്റണം. 1980കളിൽ പൂഞ്ഞാർ എംഎൽഎ ആയിരുന്ന വി.ജെ. ജോസഫ് കേരള നിയമസഭയിൽ കേരളത്തിൽ സമൃദ്ധമായുള്ള ചക്കയും ചക്കക്കുരുവും മൂല്യവർധിത വിഭവമാക്കി വരുമാനം ഉണ്ടാക്കണമെന്ന് പറഞ്ഞതിന് അദ്ദേഹത്തെ പരിഹസിച്ചവരാണ് ഏറെ. ഇന്നും പ്രസക്തമാണ് അത്തരം സംരംഭങ്ങൾ. പച്ചച്ചക്ക സമുദ്ധമായി ഉള്ളിടത്തു നിന്നു സംഭരിക്കാൻ സാധിക്കണം. ചില രാഷ്ട്രീയ യുവജന സംഘടനകൾ ചില പ്രദേശങ്ങളിൽ അത് പരീക്ഷിച്ചിട്ടുണ്ട്. പലരും പറയുന്നത് പ്ലാവിൽ കയറാൻ ആളില്ലെന്നാണ്. ഈ കുറവ് പരിഹരിക്കാൻ സഹായിക്കണം. ശരിക്കും രാഷ്ട്രീയ പാർട്ടികൾ നല്ല ഫസിലിറ്റേറ്റർ ആവണം.
ഉടമസ്ഥനു ന്യായമായ വില കൊടുത്ത് ചക്ക സംഭരിച്ച് അത് ആവശ്യമുള്ളിടത്തെത്തിച്ച് ന്യായവിലയ്ക്ക് വിറ്റാൽ കർഷകനും വരുമാനമാകും. ചക്ക വാങ്ങാൻ നോക്കിയിരിക്കുന്നവർക്കും സഹായമാകും. ഇങ്ങനെ ചെയ്യാനാവുന്ന പല നല്ല കാര്യങ്ങൾ ഉണ്ടാവും. അവ കണ്ടെത്തണം. ജനങ്ങളെ നയിക്കണം, ഇല്ലെങ്കിൽ വംശനാശമാവും സംഭവിക്കുക. അതുകൊണ്ടു യുവനേതാക്കൾ മുന്നോട്ടു വരിക.