Friday, May 8, 2020 11:22 PM IST
ഡല്ഹിഡയറി / ജോർജ് കള്ളിവയലിൽ
ഓർമയുടെ ചരിത്രത്തിൽ നിന്നു മായ്ച്ചുകളയേണ്ട ഒന്നായി 2020 എന്ന വർഷം നമുക്കും കോവിഡിനും ഒപ്പം ഇഴഞ്ഞുനീങ്ങുന്നു. ലോകത്തിനൊപ്പം കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയും രാപകൽ വിശ്രമമില്ലാതെ പൊരുതുന്നു. അതിൽ അന്തഃരംഗത്തിന് അഭിമാനിക്കാവുന്ന വിധത്തിൽ കൊച്ചു കേരളത്തിന്റെ പ്രവർത്തനവും ലോക മാതൃകയായി മാറി. പക്ഷേ, ഓർമയിൽ ഒരിടത്തു പോലും സൂക്ഷിക്കേണ്ടതില്ലാത്ത വിധം കോവിഡിനൊപ്പം തന്നെ രാജ്യത്തു പലവിധ ദുരന്തങ്ങളും വീഴ്ചകളും ഉണ്ടാകുന്നു!
ആരോഗ്യസേതുവിലെ വിവരങ്ങൾക്കു യാതൊരു സുരക്ഷിതത്വവുമില്ലെന്ന് ആർഎസ്എസ് മുൻ താത്വികാചാര്യൻ ഗോവിന്ദാചാര്യ വരെ പറയുന്നു. രാഹുൽ ഗാന്ധി അടക്കം പലരും ഇതേ കാര്യം പലതവണ ചോദിച്ചു. ആരോഗ്യ സേതുവിലൂടെ ഒരാളുടെ കൃത്യമായ ലൊക്കേഷൻ അടക്കം കണ്ടെത്താമെന്നു ദീപിക രണ്ടാഴ്ച മുന്പേ റിപ്പോർട്ടു ചെയ്തിരുന്നു. പക്ഷേ രാജ്യത്തെ മുഴുവൻ പൗരന്മാരും ആരോഗ്യസേതു ആപ്പ് ഡൗണ്ലോഡ് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും ആവർത്തിക്കുന്നു.
വിശാഖപട്ടണത്തെ എൽജിയുടെ പോളിമർ ഫാക്ടറിയിലുണ്ടായ വാതകചോർച്ചയിൽ 11 ജീവനുകളാണു പൊലിഞ്ഞത്. ആയിരത്തോളം പേർ അസുഖബാധിതരുമായി. പശുക്കളും പക്ഷികളും വരെ ബോധം കെട്ടുവീണു. വ്യാഴാഴ്ച തന്നെ ഇതിനു പിന്നാലെ ഛത്തീസ്ഗഡിലെ മിൽ ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് ഏഴു പേർ ആശുപത്രിയിലായി. തമിഴ്നാട്ടിലെ തെർമൽ പവർ പ്ലാന്റിലെ ബോയിലർ പൊട്ടിത്തെറിച്ച് എട്ടു പേർക്കാണ് പൊള്ളലേറ്റത്. ഈ മൂന്ന് അപകടങ്ങളും 24 മണിക്കൂറിനുള്ളിൽ സംഭവിച്ചതാണ്.
ആപ്പാകുന്ന ആപ്പുകൾ
തുടരുന്ന ലോക്ക്ഡൗണിനിടെ വീണ്ടും തുറന്നപ്പോഴാണു മൂന്നു വ്യാവസായിക അപകടങ്ങളും ഉണ്ടായത്. ആഴ്ചകളായി പ്രവർത്തിക്കാതെ അടച്ചിട്ടിരുന്ന ഫാക്ടറികൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കുന്പോൾ മതിയായ സുരക്ഷാ ഒരുക്കങ്ങൾ അനിവാര്യമാണെന്ന ബോധ്യപ്പെടുത്താലാണ് ഈ സംഭവങ്ങൾ. അടഞ്ഞുകിടന്ന കെട്ടിടങ്ങളിലെ വൈദ്യുതിയും മലിനവായുവും മുതൽ ക്ഷുദ്രജീവികൾ വരെ പലതും അപകടകാരണമായേക്കാം.
1984 ഡിസംബർ രണ്ടിനു പുലർച്ചെ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിലുണ്ടായ വിഷവാതക ചോർച്ചയിൽ നിന്നു പോലും പാഠം പഠിച്ചിട്ടില്ലെന്നു വ്യക്തം. ഭോപ്പാൽ ദുരന്തത്തിൽ ആകെ മരിച്ചവർ 15,000 പേരാണ്. 3,428 പേരാണ് അന്ന് ആദ്യദിവസം മാത്രം മരണത്തിനു കീഴടങ്ങിയത്. പതിനായിരങ്ങളാണു തീരാവേദനയിലേക്കു തള്ളപ്പെട്ടത്. പ്രമുഖ ഫോട്ടോഗ്രഫർ രഘു റായിയുടെ ചിത്രങ്ങളിലൂടെ ലോകം കണ്ട ദുരന്തത്തിന്റെ ഭീകരതയ്ക്കു മാത്രം ഇന്നും മരണമില്ല. ആണവ നിലയങ്ങളുടെ അടക്കം സുരക്ഷ വീണ്ടും കർക്കശമാക്കാൻ പുതിയ അപകടങ്ങൾ മുന്നറിയിപ്പുകളാണ്.
ആരോഗ്യസേതു പോലുള്ള ആപ്പുകൾ പോലും ആപ്പായി മാറുന്നതാണു കാലം. പുതിയ വീഡിയോ കോണ്ഫറൻസിംഗ് ആപ്പായ സൂമിലും ഹാക്കർമാർ കയറുന്നതായി റിപ്പോർട്ടുകളുണ്ട്. എന്തിനു കോവിഡ് മരുന്നുകളുടെ മറവിൽ വരെ വ്യാജന്മാരും തട്ടിപ്പുകാരും വ്യാപകമാണ്. ഇന്റർനെറ്റും ആപ്പുകളും സോഷ്യൽ മീഡിയയും പോലെ ഫാക്ടറികളും ഓഫീസുകളും അടക്കം ഒന്നും 100 ശതമാനം സുരക്ഷിതം അല്ലെന്നതു തിരിച്ചറിയേണ്ടതുണ്ട്.
നട്ടെല്ലൊടിഞ്ഞ് സന്പത്ത്
പക്ഷേ സാന്പത്തിക മേഖലയിലെ പ്രതിസന്ധിയാണു കൂടുതൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്. ലോകത്തിലെയും രാജ്യത്തെയും സമസ്ത മേഖലകളും തകർച്ചയിലാണ്. വരുമാനത്തിന്റെ 80 ശതമാനത്തോളം ഇല്ലാതായ സർക്കാരുകളും മാർഗമില്ലാതെ വെട്ടിലാണ്. അതിഥി തൊഴിലാളികൾ എന്ന് കേരളം ഓമനപ്പേരിട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ സ്വന്തം നാടുകളിലേക്കുള്ള മടക്കവും വ്യവസായ, നിർമാണ, കാർഷിക, ബിസിനസ് മേഖലകളെയാകെ ദോഷകരമായി ബാധിക്കും.
ഗൾഫ് രാജ്യങ്ങളിലെ പ്രതിസന്ധിയും പ്രവാസികളും മടക്കവും കേരളം പോലുള്ള സംസ്ഥാനങ്ങളുടെ വെല്ലുവിളി പതിന്മടങ്ങായി കൂട്ടി. ജോലിക്കായി വിദേശത്തു പോയ സ്വന്തം പൗരന്മാർക്ക് പ്രതിസന്ധി ഘട്ടത്തിൽ നാട്ടിൽ തിരിച്ചെത്താൻ വൈകിയതും തെറ്റായി. പ്രവാസികളുടെ ചോരയും നീരും വിയർപ്പുമാണ് കേരളത്തിനും ഇന്ത്യക്കാകെയും ഇതുവരെ തുണയായതെന്നെങ്കിലും മറക്കാതിരുന്നെങ്കിൽ.
കോവിഡിനെ തുടർന്നു രാജ്യത്താകെ പ്രഖ്യാപിച്ച ലോക്ക്ഡൗണ് ഈ രീതിയിൽ തുടരാനാകില്ലെന്നു കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ഓർമിപ്പിച്ചതിൽ രാഷ്ട്രീയം കാണേണ്ടതില്ല. വെറുതെ വിമർശിക്കാനല്ല, മറിച്ചു കാര്യങ്ങൾ ചൂണ്ടിക്കാട്ടുകയാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ജനങ്ങൾക്കു സഹായം എത്തിക്കാതെയുള്ള ലോക്ക്ഡൗണ് ദുരന്തമാകും എന്ന രാഹുലിന്റെ വാക്കുകൾ നൂറു ശതമാനം ശരിയാണ്.
ദുരിതത്തിലായ തൊഴിലാളികൾ, കർഷകർ, ബിസിനസുകാർ, വ്യവസായികൾ, സംരംഭകർ, മാധ്യമങ്ങൾ അടക്കം സാധാരണക്കാരും തൊഴിൽ ദാതാക്കളുമായ എല്ലാ വിഭാഗങ്ങൾക്കും സാന്പത്തിക സഹായം നൽകുക സുപ്രധാനമാണ്. സാധാരണ നിലയിലേക്കു തിരിച്ചുവരാൻ കഴിയുന്ന സാന്പത്തിക സഹായം ലഭ്യമാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ കടമയാണ്.
പെട്രോളിന്റെയും ഡീസലിന്റെയും നികുതി വർധനവിലൂടെ ലഭിക്കുന്ന 1.6 ലക്ഷം കോടി രൂപയും പിഎം കെയേഴ്സ് ഫണ്ടിൽ ലഭിക്കുന്ന കോടികളുമെല്ലാം എത്രയും വേഗം ജനങ്ങൾക്കു സഹായം എത്തിക്കാനായി സുതാര്യതയോടെ ഉപയോഗിക്കണം. ആഗോള വായ്പകളെടുത്തു സംസ്ഥാന സർക്കാരുകളെയും സാന്പത്തികമായി സഹായിക്കേണ്ടതുണ്ട്.
മാതൃകയായി മൻമോഹൻ
ഇപ്പോൾ നേരിടുന്നതു പോലുള്ള വലിയ സാന്പത്തിക പ്രതിസന്ധി ആദ്യമല്ല. 1991ലെ വലിയ പ്രതിസന്ധിയും ഇതിനു മുന്നോടിയായി 1989 മുതൽ 1991 വരെയുള്ള സാന്പത്തിക തകർച്ചയും മറക്കരുത്. ഇന്ത്യയുടെ സ്വർണ, ശേഖരം പണയം വയ്ക്കേണ്ടി വന്ന കാലം. വിദേശ വായ്പയ്ക്കായി ലോകബാങ്കും ഐഎംഎഫും അടക്കമുള്ളവരുടെ മുന്നിൽ അടിയറവു പറഞ്ഞിരുന്ന ആ പഴയ കാലം മറക്കരുതല്ലോ. അടിയന്തര സഹായ ത്തിനായി ഇന്ത്യയുടെ സ്വർണശേഖരം ലണ്ടനി ലേക്കും സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്കും പ്രത്യേക വിമാനത്തിൽ കയറ്റി വിടേണ്ടി വന്ന 1991ലെ ദയനീയ സ്ഥിതിയും പക്ഷേ മറികടന്നവരാണ് നമ്മൾ.
പോരായ്മകളും കുറ്റങ്ങളും ഉണ്ടെങ്കിലും രണ്ടു ലക്ഷം കോടി ഡോളർ സന്പദ്ഘടനയായി ഇന്ത്യയെ വളർത്തിയതിലെ വലിയ ക്രെഡിറ്റ് മൻമോഹനു തന്നെ. 2004 മുതൽ പത്തു വർഷം പ്രധാനമന്ത്രിയായി രാജ്യത്തെ നയിച്ച മൻമോഹന് ഇന്ന് പ്രായം 87 ആയി. എങ്കിലും ബൗദ്ധിക ശക്തിയിലും കർമോത്സുകതയിലും അദ്ദേഹം ഇന്നും ചെറുപ്പമാണ്. സാന്പത്തിക പുനരുദ്ധാരണത്തിനുള്ള പ്രത്യേക ഉപദേഷ്ടാവായി പഞ്ചാബിലെ സർക്കാർ മൻമോഹനെ ഈയിടെ നിയമിച്ചത് വെറുതെയാകില്ല.
ഇതേ മൻമോഹൻ റിസർവ് ബാങ്ക് ഗവർണറായി തെരഞ്ഞെടുത്തയാളാണ് രഘുറാം രാജൻ. നയപരമായ തളർച്ചകളിൽ നിന്നു രാജ്യത്തെ രക്ഷിക്കാൻ ഐഐടി, ഐഐഎം, എംഐടി എന്നിവിടങ്ങളിൽ പഠിച്ച രഘുറാമിന് കഴിയുകയും ചെയ്തിരുന്നു. ലോക്ക് ഡൗണിൽ ദുരിതക്കെണിയിലായ ദരിദ്രരെ സഹായിക്കാൻ 65,000 കോടി രൂപയെങ്കിലും ആവശ്യമാണെന്ന് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽ രഘുറാം വ്യക്തമാക്കിയത് അദ്ദേഹത്തിന്റെ പാവങ്ങളോടുള്ള കരുതലായിക്കൂടി കണക്കാക്കാം.
വേണ്ടത് ശുഭാപ്തിവിശ്വാസം
സാന്പത്തിക ശാസ്ത്രത്തിനുള്ള 2019ലെ നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജിയും റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനും മുതൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് വരെയുള്ള സാന്പത്തിക വിദഗ്ധരുടെ പ്രായോഗികമായ നിർദേശങ്ങൾ രാഷ്ട്രീയം നോക്കാതെ നടപ്പാക്കാൻ പ്രധാനമന്ത്രി മോദിയും കേന്ദ്രവും തയാറാകണം. വന്പൻ സാന്പത്തിക ഉത്തേജന പാക്കേജുകൾ ഫലപ്രദമായി എത്രയും വേഗം നടപ്പാക്കണമെന്നതാണു ലോകം ആദരിക്കുന്ന വിദഗ്ധരുടെ നിർദേശം.
ജിഡിപിയുടെ പത്തു ശതമാനം എങ്കിലും സാന്പത്തിക ഉത്തേജനം ആവശ്യമാണെന്ന് അഭിജിത് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ ഇന്ത്യ ഇപ്പോഴും ഒരു ശതമാനം വരുന്ന പാക്കേജിന്റെ കാര്യമേ പറയുന്നുള്ളൂ. ആദ്യം പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ പാക്കേജിന്റെ പണം സാധാരണക്കാരിൽ എത്തിയിട്ടുമില്ല. ആർക്കാണ് പ്രയോജനം കിട്ടിയതെന്നു സർക്കാർ പറയട്ടെ. സാന്പത്തിക ഉണർവിനായി അമേരിക്കയും ജപ്പാനും യൂറോപ്യൻ രാജ്യങ്ങളും ചെയ്യുന്നതു മറ്റൊന്നല്ല. കൊറോണ വൈറസിനെ നേരിടുന്നതിൽ പരാജയപ്പെട്ട ഈ രാജ്യങ്ങൾ പക്ഷേ സാന്പത്തിക മികവിൽ മാതൃകയാണ്.
പണം ചെലവഴിക്കൽ ആണ് ഏറ്റവും വലിയ ഉത്തേജനമെന്നാണ് അഭിജിത് പറഞ്ഞത്. ഡിമാൻഡ് പുനരുജ്ജീവിപ്പിക്കാൻ ആളുകളുടെ കൈവശം പണം എത്തിക്കണം. ദരിദ്രരിൽ ദരിദ്രരായവരെയാണ് ആദ്യം കണക്കിലെടുക്കേണ്ടത്. താഴേത്തട്ടിലുള്ള 60 ശതമാനം ആളുകളുടെ അക്കൗണ്ടുകളിലേക്കു സർക്കാർ നേരിട്ടു പണമെത്തിക്കണം. അവർ പണം ചെലവഴിച്ചു തുടങ്ങിയാൽ അതു തന്നെ സന്പദ്ഘടനയ്ക്ക് ഉത്തേജനമാകും. കോവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതിയെക്കുറിച്ചു ലോക്ക്ഡൗണ് പൂർണമായി നീക്കുന്നതിനു മുന്പേ നല്ല ബോധ്യമുണ്ടാകുകയെന്നതും പ്രധാനമാണ്.
വായ്പകൾക്കു പൂർണ മോറട്ടോറിയം നല്ലൊരു മാർഗമാണ്. പക്ഷേ അതിനും അപ്പുറത്തേക്കു ചിന്തിക്കേണ്ടിയിരിക്കുന്നു. തകർച്ചയിലായ ചെറുകിട ഇടത്തരം പരന്പരാഗത വ്യവസായങ്ങൾക്കും വിവിധ ബിസിനസുകാർക്കും കർഷകർക്കുമെല്ലാം കടക്കെണിയില്ലാതെ വളർച്ച നേടാനാകണം.
ഗ്രാമീണ മേഖലകൾക്കു പ്രാമുഖ്യം നൽകുക, സാമൂഹ്യ ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കു പണം നൽകുക, സംസ്ഥാനങ്ങൾക്കു കൂടുതൽ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം നൽകുക, താത്കാലിക റേഷൻ കാർഡുകൾ അനുവദിക്കുക തുടങ്ങിയവ മുതൽ ലോക്ക്ഡൗണിനു ശേഷമുള്ള ഇന്ത്യൻ സാന്പത്തിക ഉണർവിൽ പൂർണ ശുഭാപ്തി വിശ്വാസം അർപ്പിക്കേണ്ടതിന്റെ ആവശ്യകതയുമുണ്ട്.
പടരട്ടെ കേരള മാതൃകയും
വലുതും ചെറുതുമായ വ്യവസായ സ്ഥാപനങ്ങൾ, ഫാക്ടറികൾ, ചില്ലറ വിൽപന സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവ മുതൽ സ്കൂളുകളും കോളജുകളും വരെ ദീർഘകാലത്തേക്ക് അടച്ചിടാനാകില്ല. വേണ്ടത്ര സുരക്ഷയൊരുക്കി കോവിഡിനെ പ്രതിരോധിക്കുന്നതോടൊപ്പം സാന്പത്തിക ഉണർവിനായുള്ള ശ്രമങ്ങൾ ഇനിയും വൈകരുത്.
പക്ഷേ ഭാവിയെക്കുറിച്ചോർത്തു വിറങ്ങലിച്ചു നിൽക്കുന്ന ജനങ്ങളെയും സംസ്ഥാന സർക്കാരുകളെയും സഹായിക്കാനും അടിയന്തരമായ നടപടികളും പാക്കേജുകളും സുതാര്യമായി നടപ്പാക്കണം. രാജ്യത്തിന്റെ സന്പത്ത് സാധാരണക്കാർക്ക് നേരിട്ട് ലഭ്യമാക്കിയാലേ ഗ്രാമീണ വികസനവും സ്വാശ്രയത്വവും നേടാനാകൂ. വൻകിട കോടീശ്വരന്മാരുടെ വളർച്ചയല്ല, മറിച്ച് കർഷകരുടെയും സാധാരണക്കാരുടെയും വളർച്ചയാകട്ടെ സർക്കാരിന്റെ പ്രധാന ലക്ഷ്യം.
രാജ്യത്തിനാകെ മാതൃകയായ കേരളത്തിലെ രോഗ പ്രതിരോധം മറ്റു സംസ്ഥാനങ്ങളും പകർത്തട്ടെ. ആരോഗ്യ രംഗത്തു കാര്യമായ മുതൽമുടക്കും സാധാരണക്കാർക്ക് മികച്ച പരിരക്ഷയും ഉറപ്പാക്കാൻ ഈ കോവിഡ് വെല്ലുവിളി കാരണമാകണം. ഇതുവരെയുള്ള തെറ്റായ നയങ്ങളും രീതികളും മുൻഗണനകളും രാഷ്ട്രീയ- മത അതിപ്രസരവും മാറ്റാൻ കോവിഡ് നിമിത്തമാകേണ്ടതുണ്ട്. മികച്ച ആരോഗ്യവും വിദ്യാഭ്യാസവും സാന്പത്തിക ഭദ്രതയും സുരക്ഷയും സമാധാനവും ആകട്ടെ ഭാവിയുടെ മുദ്രാവാക്യം.