Friday, May 8, 2020 11:08 PM IST
ഇന്ന്, മേയ് ഒമ്പത്, തച്ചിൽ മാത്തു തരകന്റെ (1741-1814) ഓർമദിനമാണ്. സഭയിൽ അല്മായരുടെ നേതൃസ്ഥാനത്തിന് ഏറെ പ്രസക്തിയുണ്ട്. സീറോ-മലബാർ സഭയിൽ (ഭാരതത്തിലെ നസ്രാണി സമൂഹത്തിൽ) പ്രഗല്ഭരായ അനേകം അല്മായർ സഭയുടെ വലിയ കരുത്തും ആവേശവുമായി പ്രവർത്തിച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ സുറിയാനി സഭയുടെ ചരിത്രത്തിലും തിരുവിതാംകൂർ രാജ്യത്തിന്റെ ചരിത്രത്തിലും സമുന്നതസ്ഥാനം അലങ്കരിച്ച അല്മായ പ്രമുഖനായിരുന്നു തച്ചിൽ മാത്തു തരകൻ. സുറിയാനി സഭയുടെ അന്തസത്ത വേണ്ടതുപോലെ തിരിച്ചറിഞ്ഞ്, ആ സഭയുടെയും അതിന്റെ ആരാധനഭാഷയായ സുറിയാനിയുടെയും അസാധാരണമായ വൈശിഷ്ട്യം ബൗദ്ധിക പ്രാധാന്യത്തോടെയും ആത്മീയ അനുഭവത്തോടെയും മാത്തു തരകൻ മനസിലാക്കിയിരുന്നു. സഭാസ്നേഹി, സമുദായ സ്നേഹി, സമുദായ പരിഷ്കർത്താവ്, അല്മായ പ്രമുഖൻ, ഉന്നത കുലജാതൻ, സർക്കാരിന്റെ ഗുണകാംക്ഷി എന്നിങ്ങനെ തച്ചിൽ മാത്തു തരകനെക്കുറിച്ചുളള വിശേഷണങ്ങൾ നീളും.
ആലങ്ങാട് (നോർത്ത് പറവൂർ) കുത്തിയത്തോട് എന്ന സ്ഥലത്തു ജനിച്ചു. രാഷ്ട്രീയ പിടിപാടുകളും സാന്പത്തിക ഭദ്രതയുമുളള തറവാട്ടിലാണ് 1741 ൽ അദ്ദേഹം ജനിച്ചത്. അപ്പൻ തര്യത് തച്ചിൽ, മാത്യുവിന് ഏറെ പ്രായമാകുന്നതിനു മുന്പേ ചരമമടഞ്ഞു. പിന്നീട് മാത്യു ആലപ്പുഴ കേന്ദമാക്കിയാണ് വളർന്നതും പൊതുപ്രവർത്തനങ്ങളിൽ ഇടപ്പെട്ടതും. നേതൃത്വപാടവം ചെറുപ്പകാലത്തുതന്നെ വ്യക്തമാക്കിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ കേരള അന്തരീക്ഷം ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. കേരളം പല നാട്ടുരാജ്യങ്ങളായി വിഭജിച്ചു നിന്നിരുന്ന കാലമായിരുന്നത്.
കർദിനാൾ വിശുദ്ധ ന്യൂമാൻ ഒരിക്കൽ പറഞ്ഞു: സഭയുടെ വിശ്വാസപ്രമാണം പാലിക്കുന്നവനെയും തക്കസമയത്ത് അതു വ്യാഖ്യാനിക്കാൻ അറിയാവുന്നവനെയും എപ്പോഴും അതിനെ കാത്തുസംരക്ഷിക്കാൻ കെൽപ്പുള്ളവനെയുമാണ് അല്മായൻ എന്നു ഞാൻ വിളിക്കുന്നത്. വളരെ സമഗ്രമായ ഒരു നിർവചനമാണിത്. മാത്തു തരകനെ സംബന്ധിച്ച് ഇതു വളരെ സത്യമാണ്. മാതൃസഭയോടുള്ള സ്നേഹവും വിശ്വസ്തതയുമാണു സർവപ്രധാനകാര്യമായി അദ്ദേഹം കരുതിയത്. തിരുവിതാംകൂറിലെ ഏറ്റവും സന്പന്നമായ ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ചരിത്രത്തിലും സഭാ ചരിത്രത്തിലും തരകന് ഒരുപോലെ വലിയ സ്ഥാനം ലഭിച്ചു. അപ്പന്റെ ഖ്യാതിയും സാന്പത്തികഭദ്രതയും പിൻബലമായിട്ടുണ്ടായിരുന്നു.
ശ്രേഷ്ഠനായ വ്യാപാരി
ബുദ്ധിസാമർഥ്യവും വ്യക്തിസാമർഥ്യവും ഒരുപോലെ കൂട്ടിവിളക്കിയ ഒരു വ്യക്തിത്വമായിരുന്നു മാത്തു. വ്യാപാരികൾക്കും കയറ്റുമതിക്കാർക്കും വലിയ സ്ഥാനമുള്ള കാലമായിരുന്നു അത്. അദ്ദേഹം വൻതുക മുടക്കി തേക്കിൻ തടിക്കച്ചവടവും സുഗന്ധവ്യഞ്ജനവ്യാപാരം വും നടത്തുകയും പുകയില, ഉപ്പ് തുടങ്ങിയവയുടെ കുത്തകാവകാശം നേടുകയും ചെയ്തു. ആലപ്പുഴ തുറമുഖത്തിന് സൽപ്പേര് നേടിക്കൊടുത്തത് അദ്ദേഹമാണ്. വലിയ ഒരു വ്യാപാരകേന്ദ്രമാക്കി, മുഖ്യവിപണിയാക്കി അതിനെ മാറ്റി. കൊച്ചിയിലേക്കും ഈ സ്വാധീനം എത്തുകയും കൊച്ചി തുറമുഖത്തിന്റെ വളർച്ചയെ ഇതു സഹായിക്കുകയും ചെയ്തു. ഈ തുറമുഖങ്ങളിൽനിന്നുള്ള കയറ്റുമതികളെല്ലാം മാത്തു തരകന്റെ കൈകളിലൂടെയായിരുന്നു.
ഗവണ്മെന്റിലേക്കു വലിയ തുക വരുമാനമായും സമ്മാനമായും നല്കിയ വ്യക്തിയാണ് അദ്ദേഹം. തിരുവിതാംകൂറിലെ കാർത്തിക തിരുനാൾ രാമവർമ മഹാരാജാവ് ’തരകൻ’ സ്ഥാനം നൽകി ബഹുമാനിച്ചു. തിരുവിതാംകൂർ രാജ്യത്ത് ഒരു സ്ഥാനപ്പേരായി നല്കപ്പെട്ടിരുന്നതാണ് തരകൻ സ്ഥാനം. അതു ലഭിച്ചിരുന്നവർ കുലീനന്മാരും പ്രതാപശാലികളുമായിരുന്നു. തിരുവിതാംകൂർ രാജ്യത്തിലെ തന്നെ ഒന്നാംകിട മുതലാളിയായിരുന്നു മാത്തു തരകൻ. വിദേശവ്യാപാരത്തോടുകൂടി കോടീശ്വരനായി. അക്കാരണത്താൽത്തന്നെ സർക്കാരിന് ഏറ്റവും വേണ്ടപ്പെട്ട വ്യക്തിയുമായി.
നാട്ടുരാജാക്കന്മാർ മിക്കവരും നസ്രാണികളോടു നല്ല അടുപ്പം കാണിച്ചവരാണ്. രാജ്യത്തിനും സമുദായത്തിനും വേഗച്ചിറകുകൾ തീർത്തവനായിരുന്നു തരകൻ. ആലപ്പുഴയുടെ ഖ്യാതി അന്തർദേശീയമായി. ആദർശശുദ്ധിയുള്ളവനായിരുന്നു തരകൻ. തിരുവിതാംകൂറിന്റെ സാംസ്കാരിക നവോത്ഥാനത്തിനും സഭയുടെ ആത്മീയ പുനരുത്ഥാനത്തിനും മാത്തു തരകൻ ഏറെ ഉപകാരപ്പെട്ടു. ജനങ്ങളുടെ ഇടയിൽ പ്രഥമസ്ഥാനീയനായി. വിപ്ലവാത്മക ചിന്തകളെക്കാൾ മൗലിക ചിന്തകളുടെ ഉടമയായിരുന്നു തരകൻ. നല്ല ദേശീയ ബോധമുള്ള പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. തിരുവിതാംകൂർ രാജ്യവും സഭയും തമ്മിൽ കിന്നാരം പറയുന്നതുപോലെ ബന്ധമായി.
മനസു നിറയെ നസ്രാണിത്വം
രാഷ്ട്രീയ- സാംസ്കാരികരംഗത്തുള്ളതുപോലെ തന്നെ സുറിയാനിക്കാരുടെ ഇടയിലും സമുന്നതമായ സ്ഥാനം ഉണ്ടായിരുന്നു തരകന്. സംസ്കൃതചിത്തനായ സഭാസ്നേഹിയായിരുന്നു അദ്ദേഹം. ഭാരതത്തിലെ നസ്രാണി ക്രിസ്ത്യാനികൾക്കു നാട്ടുമെത്രാന്മാരെ ലഭിക്കാൻവേണ്ടി കരിയാറ്റിൽ യൗസേപ്പു മല്പാൻ, പാറേമ്മാക്കൽ ഗോവർണദോർ തുടങ്ങിയവരോടൊപ്പം അക്ഷീണം യത്നിച്ചു. കരിയാറ്റിയെയും സംഘത്തെയും റോമിലേക്ക് അയയ്ക്കുന്നതിനും ഗോവർണദോരായി നിയമിതനായ പാറേമ്മാക്കൽ തോമ്മാക്കത്തനാരെ ഗോവയിൽനിന്ന് നാട്ടിൽ കൊണ്ടുവരുന്നതിനു നേതൃത്വം നല്കിയതും മാത്തു തരകനായിരുന്നു. ഗോവർണദോരച്ചന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ വലംകൈയായി പ്രവർത്തിച്ചതും തരകൻ തന്നെ.
ആറാം മാർത്തോമ്മയുടെ പുനരൈക്യത്തിനും സഭൈക്യത്തിനും നടുനായകത്വം വഹിച്ചതും തരകനായിരുന്നു. 1799 ജൂലൈ 21 ന് തത്തംപള്ളിയിൽ നടന്ന പുനരൈക്യ ചർച്ചകൾക്ക് നേതൃത്വം വഹിച്ചു. പുനരൈക്യത്തിനുവേണ്ടി ഇത്രയും ആഗ്രഹിച്ച മറ്റൊരു അല്മായനും സുറിയാനി സഭയിൽ കണ്ടെന്നു വരില്ല. കൂനൻകുരിശുവഴി പലതായ സുറിയാനി കത്തോലിക്കരെ ഒന്നിപ്പിക്കാൻ ഏറെ പരിശ്രമിച്ചെങ്കിലും പോർച്ചുഗീസ് ഭരണാധികാരികളുടെ എതിർപ്പുമൂലം വിജയിച്ചില്ല. അങ്കമാലി യോഗ തീരുമാനത്തിനെതിരെ മിഷനറിമാർ രാജാവിനെ സമീപിച്ചപ്പോൾ സുറിയാനിക്കാർക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കാൻ മാത്തു തരകൻ സഹായിച്ചു. പാറേമ്മാക്കലിനു തരകൻ ഉത്തമനായ കൈക്കാരൻ ആയിരുന്നു. ഗോവർണദോരെ ആദരവോടെ രാജാവ് ബഹുമാനിക്കുന്നതിന് മാത്തു തരകൻ കാരണമായി. മനസു നിറയെ നസ്രാണിത്വത്തിന്റെ ഉത്തമവശം കൊണ്ടുനടന്ന തിരുവിതാംകൂറിന്റെ ശ്രേഷ്ഠപൗരനായിരുന്നു തരകൻ.
ശത്രുക്കൾ ഒരുമിച്ചു കൂടുന്നു
സമുദായത്തിനും രാഷ്ട്രത്തിനുംവേണ്ടി ജീവിച്ച തരകനെതിരായി ശത്രുക്കൾ ഒന്നിച്ചുകൂടി. വേലുത്തന്പി ദളവയും പുത്തൻകൂറ്റുകാരും മിഷനറിമാരും തരകനെതിരെ റസിഡന്റിന്റെ പക്കൽ പരാതി സമർപ്പിച്ചു. മാത്തു തരകൻ തിരുവിതാംകൂറിലെ ബാലരാമവർമ മഹാരാജാവിന്റെ വാണിജ്യമന്ത്രി ആയിരുന്നു. ടിപ്പുസുൽത്താനുമായിട്ട് യുദ്ധം നടത്താൻ വലിയ തുക രാജാവിന് നൽകി. പക്ഷേ, ഉടൻ തന്നെ വേലുത്തന്പി വലിയ വിപ്ലവം മെനഞ്ഞെടുത്തു. അങ്ങനെ 1801 ൽ വേലുത്തന്പി ദളവയായി. വേലുത്തന്പി മാത്തു തരകനെ അറസ്റ്റ് ചെയ്യുകയും ചെവിമുറിക്കുകയും ചെയ്തു. ഗവണ്മെന്റിലേക്ക് വലിയ തുക അടയ്ക്കണമെന്നാവശ്യപ്പെട്ടു.
ബ്രിട്ടീഷ് റസിഡന്റ് മെക്കാളെയുടെ ഇടപെടൽ വഴി പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തി. മാത്തു തരകനെ തടവിലിട്ടു. മഹാരാജാവ് തരകനു സ്വർണച്ചെവി സമ്മാനിച്ചു. തരകന്റെ സ്വത്തുമുഴുവൻ സർക്കാർ കണ്ടുകെട്ടുകയും സർക്കാർ അദ്ദേഹത്തിനു കൊടുക്കാനുണ്ടായിരുന്ന 15 ലക്ഷം രൂപ കൊടുക്കാതിരിക്കുകയും ചെയ്തപ്പോൾ തരകൻ നിർധനനായി. കടുത്ത ജയിൽ ശിക്ഷയും കിട്ടി. തരകൻ എല്ലാ പ്രതാപത്തിൽനിന്നും താഴെപ്പോയി.
മാത്തു തരകന്റെ സഭാത്മകവും സാംസ്കാരികവുമായ പ്രാധാന്യം എടുത്തു കാണിക്കുന്ന അനേകം പഠനങ്ങൾക്ക് ഡോ. സേവ്യർ കൂടപ്പുഴ, ജോണ് കച്ചിറമറ്റം എന്നിവർ നേതൃത്വം നൽകിയിട്ടുണ്ട്.
മാത്തു തരകൻ എല്ലാ വർഗീയതയ്ക്കും എതിരായിരുന്നു. ഭാരതത്തിന്റെ ബഹുസ്വരതയിൽ അഭിമാനംകൊണ്ട വ്യക്തിയായിരുന്നു. മാനുഷികമല്ലാത്തതൊന്നും തരകന്റേതല്ലായിരുന്നു. തിരുവിതാംകൂറിനെ വലിയ ഒരു ശക്തിയായി അദ്ദേഹം കണ്ടിരുന്നു. തിരുവിതാംകൂറിലെ സുറിയാനിക്കാരുടെ മഹാനായ കാവലാൾ തന്നെയായിരുന്നു തരകൻ. ജനാധിപത്യത്തിനു മാത്രമല്ല, മതേതരത്വത്തിനും സാരമായ രീതിയിൽ പരിക്കേൽക്കുന്ന ആധുനിക കാലത്ത് മാത്തു തരകനെപ്പോലെ ചരിത്രം സൃഷ്ടിച്ച വ്യക്തികളിൽനിന്ന് നാം പാഠം പഠിക്കേണ്ടതുണ്ട്. മാത്തു തരകൻ തിരുവിതാംകൂർ എന്ന രാഷ്ട്രഗാത്രത്തെയും സുറിയാനിക്കത്തോലിക്കർ എന്ന സഭാ ഗാത്രത്തെയും വളർത്തിയവനാണ്. അദ്ദേഹം പ്രധാനപ്പെട്ട രണ്ടു ദേവാലയങ്ങൾ പണിതു തന്നിട്ടുണ്ട്; തൈക്കാട്ടുശേരിയിലും പേട്ടയിലും. നസ്രാണിത്ത്വത്തിന്റെ ഒരു തെളിനീർക്കയമാണു തരകൻ.
സഭാസ്നേഹവും ചരിത്രബോധവുമുള്ള കുറെപ്പേർ ഭാഗ്യവശാൽ നമുക്കു വളർന്നുവരുന്നുമുണ്ട്. അവർ ഈ സഭയ്ക്കുവേണ്ടി അധ്വാനിച്ച അല്മായ പ്രമുഖരുടെ പ്രവർത്തനങ്ങളുടെ ഒരു പുനർവായന നടത്തട്ടെ. ഭാരതത്തിലെ നസ്രാണികളുടെ ചരിത്രം ഇനിയും നാം പഠിക്കണം. പ്രത്യേകിച്ചും അവിടെ അല്മായർ വഹിച്ച പങ്കിനെക്കുറിച്ച്.
ചരിത്രമാണ് എല്ലാ തെറ്റുകളിൽനിന്നും നമ്മെ മോചിപ്പിച്ച് സത്യത്തിലേക്കും ഐക്യത്തിലേക്കും എത്തിക്കുന്നത്. ചരിത്രത്തെക്കുറിച്ചും എക്യുമെനിസത്തെക്കുറിച്ചുമുള്ള ആധികാരികമായ പഠനംവഴി മാത്രമേ സമഗ്രസ്വഭാവമുള്ള ഒരു നസ്രാണി സഭാവിജ്ഞാനീയത്തിലേക്കു നാം പ്രവേശിക്കുകയുള്ളൂ.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്