Thursday, May 7, 2020 12:07 AM IST
കൊറോണ വൈറസ് പലരും കരുതുന്നതുപോലെ ഉലകം ചുട്ടുചാമ്പലാക്കാനായി പുതുതായവതരിച്ച കീടാണു അല്ല. മനുഷ്യരില്‍ രോഗമുണ്ടാക്കുന്ന കൊറോണകളുടെ ലിസ്റ്റില്‍ സാര്‍സ്, മെര്‍സ് തുടങ്ങിയ കൊടുംഭീകരര്‍ മുതല്‍ ലഘുവായ നീരുദോഷമുണ്ടാക്കുന്നവ വരെയുണ്ട്. സാര്‍സ് കോവ് - 2 എന്ന പുതു കൊറോണ വൈറസ് ജനിതക പരിണാമം വന്ന ഒരു ജന്തുജന്യ (വവ്വാല്) വൈറസ് ആണെന്നു ശാസ്ത്രലോകം കരുതുന്നു.
മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് പടർന്നപ്പോഴാണ് സാര്‍സ്, മെര്‍സ് തുടങ്ങിയ കൊലയാളി രോഗങ്ങളുണ്ടായത്. മരണ നിരക്ക് കൂടുതലായിരുന്നെങ്കിലും പ്രസ്തുത രോഗങ്ങള്‍ ഒരു നിശ്ചിത മേഖലയില്‍ (സാര്‍സ് - ചൈന; മെര്‍സ് - സൗദി അറേബ്യ) ഒരുവിധം ഒതുങ്ങിനില്‍ക്കുകയും അടങ്ങിപ്പോവുകയും ചെയ്തു.
കോവിഡ് - 19 ലോകത്തെ വിറപ്പിച്ചത് എങ്ങനെ?
ഒരുപക്ഷേ, ചൈനയില്‍ 2019 ഡിസംബറിലെ ആദ്യ കേസുകള്‍ ലീ വെന്‍ലിയാങ്ങ് അടയാളപ്പെടുത്തിയപ്പോള്തന്നെ രോഗികളെയും ചുറ്റുമുള്ള ആദ്യ സമ്പര്ക്കക്കാരെയും വരിഞ്ഞുകെട്ടിയിരുന്നെങ്കില് കേരളം നിപ്പയെ തളച്ച രീതിയില്‍ കോവിഡ് ചൈനയില്‍ മാത്രമായി ഒതുങ്ങിപ്പോയേനെ. എന്നാല്‍, ലോകം പിന്നീടു കണ്ടത് അത്യന്ത വ്യാപനശേഷിയാര്ജിച്ച (Ro 2-2.5 അതായത് രോഗബാധിതനായ ഒരാളില്‍ നിന്ന് ചുരുങ്ങിയത് 2 മുതൽ 2.5 വരെ ആളുകളിലേക്ക് പകരാൻ സാധ്യതയുളള) പുതിയ കൊറോണ വൈറസിനെയാണ്.
ജലദോഷമുണ്ടാക്കുന്ന വൈറസുകള്‍ വായുവിലൂടെയോ വിരൽസ്പർശത്താലോ മൂക്കിലെത്തിപ്പോയാല് ജലദോഷപ്പനി; മഞ്ഞപ്പിത്ത വൈറസ് മലിന ജലത്തിലൂടെയോ ആഹാരത്തിലൂടെയോ വായ വഴി അകത്തെത്തിയാല്‍ ഹെപ്പറ്റൈറ്റിസ്, കൊതുകുകടിയേറ്റാല്‍ ഡങ്കിപ്പനി എന്നിങ്ങനെ രോഗാണുക്കളുടെ റൂട്ട്മാര്‍ച്ച് പരിമിതപ്പെടുത്തിയിരിക്കുന്നു പ്രകൃതി. കൊറോണയാവട്ടെ മനുഷ്യ ശരീരത്തിലെ നാനാരന്ധ്രങ്ങളില് നിന്ന് പുറപ്പെടുന്ന അണുവാഹക സ്രവങ്ങളിലൂടെ- മലത്തിലൂടെ പോലും ഇത്തരം കണങ്ങളെത്താം - കണ്ണ്, മൂക്ക്, വായ ഇങ്ങനെ പല വഴികളിലൂടെ അന്യമനുഷ്യരിലേക്കുള്ള യാത്ര തുടരുന്നു. സ്രവങ്ങളിൽ വൈറസിന്റെ സാന്ദ്രത വളരെക്കൂടുതലാണെന്നതും പ്രതലങ്ങളിൽ ഏറെനേരം തങ്ങിനിൽക്കുമെന്നതും കൊറോണയുടെ വ്യാപനോത്സുകത കൂട്ടുന്നു.
ശ്വസിക്കുന്ന വായുവിലൂടെ പകരില്ല എന്നാണ് ഇതുവരെയുള്ള അറിവ്. അതുകൂടി ഉണ്ടായിരുന്നുവെങ്കില്‍ മരണസംഖ്യയിൽ സ്പാനിഷ് ഫ്ളൂവിനെ കൊറോണ ഇതിനോടകം മറികടന്നേനെ. രോഗാണുജന്യമായ മറ്റു പല രോഗങ്ങളേയും അപേക്ഷിച്ച് മരണ നിരക്ക് കുറവായിട്ടു പോലും കൊറോണ ലോകത്തെ ഞെട്ടിച്ചത് അതിന്റെ വ്യാപനശേഷിയാലാണ്. അതിനാല്‍ രോഗബാധയേറ്റവരുടെ എണ്ണവും അതിന് ആനുപാതികമായി മരണനിരക്കും കൂടുന്നു. എന്നിട്ടും കാട്ടുതീ പോലെ ഇതു പടരുന്നില്ലെങ്കില് അതിന്റെ കാരണങ്ങള്‍ ഒരു നൂറ്റാണ്ടു മുമ്പുണ്ടായ സ്പാനിഷ് ഫ്ളൂവിനു ശേഷം ശാസ്ത്ര വിജ്ഞാന മേഖലയില്‍, വിശേഷിച്ച് വൈദ്യശാസ്ത്രത്തിൽ, ഉണ്ടായ വിജ്ഞാന വിസ്ഫോടനത്തിലും രാഷ്ട്രങ്ങളുടെ വിദ്യാഭ്യാസ - സാമൂഹിക - സാമ്പത്തിക മേഖലകളിലുണ്ടായ ഉയർച്ചയിലും വിവര സാങ്കേതിക - മാധ്യമ മേഖലകളിലുണ്ടായ ജനകീയവത്കരണത്തിലുമാണ്. ദിവസങ്ങൾ കൊണ്ട് വൈറസിനെ തിരിച്ചറിയാനാവുന്നതും അതിന്റെ ജീനോം അനാവരണം ചെയ്യപ്പെടുന്നതും വൈറസ് പടരുന്നതിനേക്കാൾ വേഗത്തിൽ രോഗസംബന്ധിയായ വിവരങ്ങൾ ലോകത്ത് വ്യാപിക്കുന്നതും രാഷ്ട്രങ്ങൾ പ്രതിരോധം ചമയ്ക്കുന്നതും പഴയ സ്പാനിഷ് ഫ്ലൂ ബാധിത ലോകത്തിന്റെ സങ്കല്പങ്ങൾക്ക് ഏറെ അകലെയാണ്.
സംഹാര യാത്ര തുടരുന്നതിനിടയില്‍ പുതിയ ഒരു "കൊറോണിസ്റ്റ് മാനിഫെസ്റ്റോ' വൈറസ് രചിച്ചിട്ടുണ്ട്. അതില്‍, രാജ്യാതിര്‍ത്തികള്‍ നിഷ്പ്രഭമാക്കുന്ന സാര്‍വദേശീയത; വര്‍ണ - വര്‍ഗ-ലിംഗ ഭേദമില്ലായ്മ; അന്ധവിശ്വാസങ്ങളെയും അയുക്തികളെയും തിരുത്തുന്ന ശാസ്ത്രാവബോധ നിര്‍മിതി തുടങ്ങിയവ ഉള്‍പ്പെടും.
ചെറുത്തുനില്‍പ്പിനുള്ള ഉപായങ്ങളും വൈറസ് ഓതിത്തന്നിട്ടുണ്ട്. സാമൂഹിക (ശാരീരിക) അകലം പാലിക്കല്‍, മുഖാവരണ ധാരണം, കൈകഴുകല്‍, തുമ്മല്‍ - ചുമാദി ശുചിത്വം, ഒറ്റക്കിരുപ്പ്, സമ്പര്‍ക്കവിലക്ക്, ആരോഗ്യകരമായ ഭക്ഷണ - വ്യായാമ ശീലങ്ങള്‍ എന്നിവയാണവ. ഇവയ്ക്കെല്ലാം ചേര്‍ത്തു സാമൂഹിക വാക്സിന് എന്നാണ് വിളിപ്പേര്. കൊറോണക്കെതിരേ യഥാര്‍ഥ വാക്സിനോ മരുന്നോ ചുടലനൃത്തമവസാനിക്കുന്നതിനു മുമ്പ് ചക്രവാളത്തില്‍ തെളിഞ്ഞുവരില്ല എന്നതിനാല്‍ ഈ സാമൂഹിക കുത്തിവയ്പ് അതിപ്രധാനമാകുന്നു.
വൈറസിനെ ചട്ടം പഠിപ്പിക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ച അപൂര്‍വയിടങ്ങളില്‍ ഒന്നാണ് കേരളം. ഈ വിജയത്തിനുള്ള കാരണങ്ങള്‍ ചികഞ്ഞുനോക്കേണ്ടത് കേരളത്തിലെ മികവുറ്റ ആരോഗ്യരംഗത്തും (മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ലിസ്റ്റിൽ ദേശീയ തലത്തിൽ ആദ്യത്തെ12 സ്ഥാനങ്ങളിലും കേരളത്തിലെ പിഎച്ച്സികളാണെന്നോർക്കുക) അതിനു പശ്ചാത്തലമൊരുക്കിയ സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളിലുമാണ്; കോവിഡ്, ആരോഗ്യ പ്രശ്നമായല്ലാതെ അതിന്റെ സാമൂഹ്യമാനങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരങ്ങള്‍ തേടുന്ന സര്‍ക്കാര്‍ സംവിധാനങ്ങളിലാണ്. ജനതയില്‍ ഭൂരിഭാഗത്തിനും (50-60%) രോഗബാധ വന്ന് സാമൂഹിക പ്രതിരോധം (Herd immunity) ആര്‍ജിക്കുക വഴി ഈ വിപത്ത് മിറകടക്കാമെന്ന് കണക്കുകൂട്ടിയ ഇടങ്ങളിലെല്ലാം അതു പിഴച്ചു.
മാറ്റമില്ലാത്തതു പെരുമാറ്റത്തിനു മാത്രം
ലോക്ക് ഡൗണ്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നത്, കാര്യമായ പെരുമാറ്റ വ്യതിയാനങ്ങള്കേരളത്തിലെ ജനങ്ങളുടെ ഭാഗത്ത് ഇതുവരെ ദൃശ്യമായിട്ടില്ല എന്നതാണ്. നീളുന്ന അടച്ചുപൂട്ടൽ മറ്റൊരു ദുരന്തമായി കലാശിക്കുകയേയുള്ളൂ. എന്നാൽ ലോക്ക് ഡൗണിൽ ഇത്തിരി അയവുവരുത്തിയപ്പോഴെല്ലാം കണ്ടത്, സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും പുറത്തേക്കൊഴുകുന്ന ആബാലവൃദ്ധ മലയാളികളെയാണ്. കഴിഞ്ഞ ദശകങ്ങളിൽ വൈറസ് രോഗമായ എച്ച്ഐവിയെ തായ്ലൻഡും ഉഗാണ്ടയും പോലുള്ള അവികസിത രാജ്യങ്ങൾ പൂട്ടിക്കെട്ടിയത് മരുന്നിനേക്കാളുപരി ജനപങ്കാളിത്തത്തോടെ പ്രയോഗവത്കരിച്ച പെരുമാറ്റ വ്യതിചലനങ്ങളെക്കൊണ്ടാണ്.
വഴികൾ തുറക്കേണ്ടതെങ്ങനെ?
ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ വിദേശ മലയാളികളും അന്യസംസ്ഥാന മലയാളികളും നാട്ടില്‍ തിരിച്ചെത്തും. കേരളത്തിന്റെ സാമ്പത്തിക അടിത്തറ പണിത അവരെ സുരക്ഷിതരായി എത്തിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. കൊറോണയ്ക്ക് 50 -60 ശതമാനം കേരളീയരെ കീഴ്പ്പെടുത്താതെ വയ്യ. (അപ്പോഴേ Herd immunity ഉണ്ടാവുകയും രോഗപ്പകർച്ച നിലയ്ക്കുകയും ചെയ്യുകയുള്ളൂ). കുതിച്ചു പോയേക്കാമായിരുന്ന കൊറോണ ഗര്‍വം ഒടിച്ചുവിടാന്‍ ഇതുവരെ കേരളത്തിനായി. ഇനി വരാന്‍ പോകുന്നത് ഗറില്ലാ യുദ്ധമാണ് - സാമൂഹിക വ്യാപനം നടന്നുകഴിഞ്ഞാല്‍ വിശേഷിച്ചും. എപ്പോള്‍, ആര്‍ക്ക്, എവിടെനിന്ന് എന്നു നോക്കിയിരിക്കുകയേ വഴിയുള്ളൂ.
അതു തടുക്കണമെങ്കില്‍ എപ്പോള്‍, ആര്‍ക്ക് എന്ന് ഒരു പരിധിവരെ നിശ്ചയിക്കാന്‍ പറ്റണം. അതിന് ഇനിയുള്ള യുദ്ധത്തില്‍ ചേതം പറ്റുന്നവരെ സംരക്ഷിക്കുകയോ പൊതുജനങ്ങളില്‍നിന്നു മാറ്റിനിര്‍ത്തുകയോ വേണം. അവര്‍ ഇവരൊക്കെയാണ് - പ്രായമായവര്‍, മറ്റു രോഗങ്ങളാല്‍ വലയുന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍.
കേരളജനതയില്‍ 13 ശതമാനം പേർ 60 വയസിനുമേല്‍ പ്രായമുള്ളവരാണ്. അവരിൽ ഭൂരിഭാഗവും മക്കളും പേരമക്കളും ഉള്ള കുടുംബങ്ങളില്‍ തന്നെയാണ്. ഇവരെ സംരക്ഷിക്കാന്‍ വേണ്ടത് റിവേഴ്സ് ഐസൊലേഷന്‍ (പ്രായമായവരെ സമൂഹ മധ്യത്തില്‍ ഇറങ്ങാൻ അനുവദിക്കാതെ കുറേ നാളത്തേക്ക് വീടുകളില്‍ത്തന്നെ ഒതുങ്ങിക്കഴിയാന്‍ പ്രേരിപ്പിക്കല്‍) ആണ്. അങ്ങനെ അവരെ വീട്ടിലിരുത്തിയാലും അത് ഒറ്റമുറി ഐസൊലേഷന്‍ ആയിരിക്കണം. കുഞ്ഞുങ്ങളോ ചെറുപ്പക്കാരോ ആയ മറ്റു കുടുംബാംഗങ്ങളുമായി സമ്പര്‍ക്കമുണ്ടാവരുത്.
വാര്‍ധക്യത്തിന്റേതായ ശാരീരിക - മാനസിക വിഷമതകള്‍ അനുഭവപ്പെടുന്ന അവരുടെമേല്‍ ഇതേല്‍പ്പിക്കുന്ന മാനസികാഘാതം എത്രയായിരിക്കും?ചലനങ്ങൾ പരിമിതപ്പെടുത്തുമ്പോള്‍ ശാരീരിക ആരോഗ്യത്തെയും അതു ബാധിച്ചേക്കും. ഇതില്‍ ചെറിയ ഒരു ശതമാനം പേര് ആല്‍സ്ഹൈമേഴ്സ് രോഗം പോലുള്ളവ അഭിമുഖീകരിക്കുന്നവരുമായിരിക്കും. കുടുംബങ്ങളുടെ പിന്തുണയും പങ്കാളിത്തവും ഇല്ലാതെ പ്രായമായവർക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ വിജയിക്കുക ശ്രമകരമാണ്.
ജീവിതശൈലീ രോഗങ്ങളുടെ കേന്ദ്രമാണു കേരളം. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനം എന്ന് വിളിപ്പേര് പോലുമുണ്ട്. രക്തസമ്മര്‍ദം, ഹൃദ്രോഗം, വൃക്കരോഗം, ആസ്തമ, പൊണ്ണത്തടി ഇവയില്‍ ഒന്നോ അതിലധികമോ ഉള്ളവര്‍ ധാരാളം. കോവിഡ് രോഗത്തിന്റെ സങ്കീര്‍ണതകള്‍ ഇത്തരം രോഗങ്ങളുള്ളവരെയാണ് കൂടുതൽ ബാധിക്കുക. കുറേ മാസങ്ങളെങ്കിലും പൊതു ഇടങ്ങളിൽ നിന്നകന്നും വ്യക്തി സുരക്ഷിതത്വത്തിന് കർശനമാർഗങ്ങൾ അവലംബിച്ചും ഇവർ ശ്രദ്ധിച്ചേ മതിയാകൂ. ഗർഭിണികളും സമാനമായ മുൻകരുതലുകൾ പാലിക്കേണ്ടതുണ്ട്.
ആരോഗ്യ പ്രവര്‍ത്തർ കരുതിയിരിക്കുക
കോവിഡ് രോഗത്തെ ഏറ്റവും കരുതിയിരിക്കേണ്ടവര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മുതല്‍ ആശുപത്രി ക്ലീനിംഗ് വിഭാഗത്തില്‍ ഉള്‍പ്പെട്ടവർ വരെ. ഇത്ര വലിയ ഒരു ഭീഷണി ആരോഗ്യ മേഖലയിലെ മുന്നണിപ്പോരാളികള്‍ ഇതുവരെയും അഭിമുഖീകരിച്ചിട്ടില്ല. നൂറായിരം പനികള്ക്കിടയില് ഏതാണ് കോവിഡ്, ഏതാണ് അകോവിഡ് എന്നു ലക്ഷണംവച്ച് തിരിച്ചറിയുക വിഷമം. ലക്ഷണമില്ലാത്തവരും ഇന്‍കുബേഷന്‍ കാലയളവിലുള്ളവരും സമീപകാല രോഗമുക്തരും രോഗവാഹകരായിരിക്കാമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അടച്ചിട്ടതും വായു സഞ്ചാരമില്ലാത്തതുമായ ക്ലിനിക്കുകളും ആശുപത്രി കെട്ടിടങ്ങളും എ സി മുറികളും ഓപ്പറേഷൻ തിയറ്ററുകളും രോഗസംക്രമണ സാധ്യത പതിന്മടങ്ങ് വര്‍ധിപ്പിക്കും.
ചിലപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്കു പോലും നീളാവുന്ന കൊറോണ ഭീതിയെ നിതാന്ത ജാഗ്രതയോടെ കരുതിയിരിക്കുക എന്നത് ആരോഗ്യ പ്രവർത്തകർക്കു കടുത്ത പരീക്ഷണമാണ്. രോഗികളുടെ ശരീരസ്രവങ്ങളുമായി അടുത്തിടപഴകാനുളള സാധ്യത കൂടുതലുള്ളതിനാൽ കണ്ണ്, ഇ എന്‍ ടി, അനസ്തേഷ്യാ, ഗൈനക്കോളജി, ദന്തരോഗ സ്പെഷലിസ്റ്റുകള്‍ക്ക് രോഗ പകർച്ചാസാധ്യത കൂടുതലാണ്. എങ്കിലും ജനറൽ പ്രാക്ടീഷണമാർ മുതൽ ഓര്‍ത്തോ സര്ജന്മാര് വരെ ആരും ഭീഷണിയില്‍നിന്ന് മുക്തരല്ല. രണ്ട് മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ അസ്വസ്ഥത ഉണ്ടാക്കുന്ന എന്‍ 95 മാസ്കുകളും പി പി ഇ കിറ്റുകളും ധരിച്ച് ക്ലിനിക്കുകളില്‍, ആശുപത്രികളില്‍ ഇരിക്കുക എന്നത് പ്രായോഗികവുമല്ല. മുന്നിൽ വരുന്ന ഓരോ രോഗിയും കോവിഡ് ബാധിതനെന്ന നിലയിലുള്ള മുൻകരുതൽ ദീർഘകാലം ആരോഗ്യ പ്രവർത്തകർ സ്വീകരിക്കേണ്ടിവരും.
സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരാണ് ഇനിയങ്ങോട്ട് കൊറോണയുടെ ഏറ്റവും വലിയ ഇരകളാകാനും ദുരിതമനുഭവിക്കാനും പോകുന്ന വിഭാഗം എന്നു വേണം കരുതാന്‍. തൊഴില്‍ നഷ്ടവും വരുമാനമില്ലായ്മയും മൂലം ദുരിതമനുഭവിക്കുവര്‍ക്ക് കോവിഡ് അനുഷ്ഠാനങ്ങള്‍ പാലിക്കുക ദുഷ്കരമാകും. ശാരീരിക അകലം പാലിക്കാനുള്ള പാങ്ങ് വീടുകളിലുണ്ടാവുക അസംഭവ്യം. ഒറ്റയോ ഇരട്ടയോ മുറികൾ മാത്രമുള്ള, അംഗങ്ങളധികമുള്ള വീടുകളില്‍ സമ്പര്ക്കവിലക്കിനെന്തു സ്ഥാനം?
വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ആൾക്കാരുടെ തിരിച്ചൊഴുക്കുണ്ടാകുമ്പോൾ വീടുകളിലെ/അവരെ പാർപ്പിക്കുന്ന ക്വാറന്റൈൻ വസതികളിലെ ഐസൊലേഷൻ വേളയിൽ സവിശേഷ ശ്രദ്ധ ആവശ്യമുണ്ട്. ലക്ഷണങ്ങളില്ലാത്തതോ ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളതോ ആയ പോസിറ്റീവ് കേസുകൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുക എന്നത് ഭാവിയിൽ അപ്രായോഗികവും അനാവശ്യവുമായി മാറും. അധ്യാപകരുൾപ്പെടെയുള്ള സക്രിയ മനുഷ്യ വിഭവശേഷിയെയും സമൂഹമാധ്യമങ്ങളെയും ഈ യജ്ഞത്തിൽ പങ്കെടുപ്പിച്ച് കൃത്യമായ ഐസൊലേഷൻ ശീലിപ്പിച്ചു മറ്റൊരു മാതൃക കേരളം കാഴ്ചവയ്ക്കേണ്ടതുണ്ട്.
ഇതുവരെ നേരിട്ട യുദ്ധങ്ങളെ അപേക്ഷിച്ച് പോരാട്ടം വലുതും സമയം ചെറുതുമാണ്, ട്വന്റി ട്വന്റി ക്രിക്കറ്റ് പോലെ. പ്രായമായവരെയും ദുർബലരെയും ഗാലറിയിലിരുത്തി യുവരാജാക്കന്മാർ തുരുതുരെ സിക്സർ അടിക്കുമെങ്കിൽ ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ പ്രതീക്ഷയ്ക്കു വകയുണ്ട്.
ഡോ. കെ. സുദീപ്
(കണ്ണൂർ ഗവ.മെഡിക്കൽ കോളജ് സൂപ്രണ്ടാണു ലേഖകൻ)