Sunday, April 5, 2020 1:00 AM IST
കൊറോണ നമ്മെ എങ്ങോട്ടാവും നയിക്കുക? ലോക്ക് ഡൗണിന്റെ ഏതാനും ദിനങ്ങൾ പിന്നിടുന്പോഴേക്കും ജനം ചോദിച്ചുതുടങ്ങുന്നു. വീടും കൂടും എല്ലാം അടച്ച് എത്രകാലം ഇങ്ങനെ അകത്തിരിക്കാനാവും? അധ്വാനിക്കാതെ ജീവിക്കാനാവുമോ? അധ്വാനിക്കുന്നത് ജീവിതസന്ധാരണത്തിനുള്ള ഒരു വഴി കണ്ടെത്തൽ മാത്രമല്ല, മനുഷ്യന്റെ സൃഷ്ടിപരതയുടെ വിനിയോഗം കൂടിയാണല്ലോ. ഇങ്ങനെ മുന്നോട്ടു പോകാനാവില്ലെന്നു തീരുമാനിക്കാൻ അധികകാലം വേണ്ടിവരില്ല.
കൊറോണയുടെ കാലത്ത് നാം എങ്ങനെ ജീവിക്കണം? നാട്ടിലെ ഓഫീസുകൾ ഇങ്ങനെ അടച്ചിട്ട് ദീർഘനാൾ ജീവിക്കാനാവില്ല. ഫാക്ടറികൾ തുറക്കണം, ഹോട്ടലുകൾ തുറക്കണം, വാഹനങ്ങൾ നിരത്തിലിറങ്ങണം. സ്കൂളുകളിൽ പഠനം വേണം, രാഷ്ട്രീയ പ്രവർത്തനം പുനരാരംഭിക്കണം, ദേവാലായങ്ങളിൽ ആരാധന നടക്കണം, ധ്യാനകേന്ദ്രങ്ങൾ പ്രവർത്തിക്കണം... ഇതേക്കുറിച്ചു ചിന്തിക്കേണ്ട കാലമാണിത്. ഇന്നലെ വരെ നടന്ന രീതിയിൽ മുന്നോടു പോകാനാവില്ലെന്നു വ്യക്തമാവുകയാണ്. കാരണം കൊറോണ ഇപ്പോഴും നിയന്ത്രണങ്ങൾക്കപ്പുറമാണ്. മരുന്നു കണ്ടുപിടിച്ചിട്ടില്ല.
കൊറോണ വൈറസിനെതിരേ മരുന്നു കണ്ടുപിടിക്കാത്തിടത്തോളം കാലം എങ്ങനെ സാമൂഹികഅകലം പാലിക്കാത്ത ജീവിതക്രമം സാധ്യമാകും എന്ന ചോദ്യം എല്ലാവരും ഉയർത്തുന്നു. അകലമാണ് അടുപ്പം എന്ന കൊറോണ മുദ്രാവാക്യം ജീവിതക്രമമാക്കാനുള്ള ഉപദേശമാണ് ശക്തമാകുന്നത്. കൊറോണയ്ക്കൊപ്പം ജീവിക്കുക എന്ന സന്ദേശമാണ് ശക്തമാകുന്നത്. കൊറോണയും മനുഷ്യരും ഒന്നിച്ചു ജീവിക്കുന്ന കാലം. പടരാതിരിക്കാൻ സാമൂഹിക അകലം അടക്കം ഇന്നു പാലിക്കുന്ന മിക്കവാറും സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചുകൊണ്ടുള്ള ഒരു ജീവിതമേ ഏറെക്കാലത്തേക്ക് ഇനി സാധിക്കൂ എന്ന മട്ടിലാണു വിദഗ്ധർ.
ദക്ഷിണകൊറിയ, ജപ്പാൻ
ദക്ഷിണകൊറിയയുടെ മാതൃക പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഡിസംബർ 31 നാണ് ചൈന കൊറോണ സംബന്ധിച്ച വാർത്ത ലോകത്തെ അറിയിച്ചതെങ്കിലും ഡിസംബർ പകുതിയോടെ ദക്ഷിണകൊറിയയ്ക്കു വിവരം ലഭിച്ചു എന്നു വ്യക്തം. ചൈനയുടെ ജൈവായുധമായിരുന്നു കൊറോണ എന്നൊക്കെ ലോകത്തിൽ ഏറെപ്പേർ സംശയിക്കുന്നത് അതുകൊണ്ടുകൂടിയാണ്. ഒരു മഹാമാരി വന്നാൽ രാജ്യം എങ്ങനെ അതിനെ നേരിടണം എന്നു ദക്ഷിണ കൊറിയ മോക്ക് ഡ്രിൽ വരെ നടത്തി. എല്ലാം സജ്ജീകരിച്ചു. ആശുപത്രികൾ സജ്ജമാക്കി. ജനം മാസ്ക് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്നതു ശീലമാക്കി.
അവർ ഭയന്ന മാരി അവിടെയും വന്നു. പക്ഷേ മഹാമാരിയാകാൻ അവർ സമ്മതിച്ചില്ല.10,000 പേരെയാണ് പിടികൂടിയത്. അതിൽ വെറും 174 പേരാണ് മരിച്ചത്. ഇപ്പോൾ ആശുപത്രികളിലുള്ളത് 3750 പേർ. അതിൽ ഒരു ശതമാനത്തിനാണ് അപകടനിലയുള്ളത്. മാർച്ച് പകുതിയോടെ കൊറോണ കൊറിയയിൽ പത്തിമടക്കി. അവർ അവരെ സൂക്ഷിക്കുന്നു. സർക്കാറും ജനങ്ങളും ഭാവനാനിർഭരരായി കൈകോർത്തപ്പോൾ അവിടെ എല്ലാം സാധാരണ നിലയിലായി. നിയന്ത്രണങ്ങളില്ലെന്നല്ല. കൊറോണ സംസ്കാരത്തിലെ നിയന്ത്രണങ്ങളുള്ള ഒരു സാധാരണ നില
ജപ്പാനിലെ ജനങ്ങൾ പണ്ടേ അങ്ങനെയാണു ജീവിക്കുന്നത് എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. വലിയ സാമൂഹിക അകലം സൂക്ഷിച്ചുള്ള സംസ്കാരം. അവിടെ പരസ്പരം കുനിഞ്ഞാണ് ആദരം പ്രകടിപ്പിക്കുക. ഷേക്ക് ഹാൻഡ് പോലുള്ള പാശ്ചാത്യ രീതികൾ അവർക്കു പഥ്യമല്ല. അതുകൊണ്ടുതന്നെ അവ പാലിക്കപ്പെടുന്നുമില്ല. സഹജീവിക്ക് ഉപദ്രവം വരരുത് എന്ന സമീപനം എല്ലാക്കാര്യത്തിലും സൂക്ഷിക്കുന്നു. ജലദോഷം വന്നാൽ പോലും മാസ്ക് ഉപയോഗിക്കും. വാഷ്ബേസിൻ ഉപയോഗിച്ചാൽ അതു വൃത്തിയാക്കും, അടുത്ത ആളിനുവേണ്ടി. ഇങ്ങനെ പലതും ഉണ്ട്. വ്യക്തിപരമായ ശുചിത്വവും സാമൂഹിക ശുചിത്വവും വളരെ കാര്യമായി സൂക്ഷിക്കും.
സ്വീഡൻ, നോർവെ, സിംഗപ്പൂർ തുടങ്ങിയ മാതൃകകളും ഉണ്ട്. ഓരോ രാജ്യത്തിനും സ്ഥാപനത്തിനും വേണ്ടത് അതിതിന്റെ പുത്തനാക്കൽ പദ്ധതിയാണ്. ആരും ആരെയും കോപ്പിയടിച്ച് ജയിക്കാൻ നോക്കരുത്.
കർമപദ്ധതികൾ
ഇത്തരത്തിലുള്ള ഭാവനാനിർഭരമായ കർമപദ്ധതികളാണ് ഇനി വേണ്ടത്. കോറോണയ്ക്കൊപ്പം ജീവിക്കുന്നതിനുള്ള തയാറെടുപ്പ്. സാമൂഹിക അകലം അടക്കം പാലിച്ചുകൊണ്ടുള്ള സാധാരണ നില. അതിനു സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും ഭാവനാസന്പന്നമായ പദ്ധതികൾ ഉണ്ടാക്കണം. അതിന് ഭരാണാധികാരികൾക്കാവണം.
രാഷ്ട്രീയ പാർട്ടികൾ
രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം പാടേ നിലച്ച മട്ടാണ്. സർക്കാരിനെ വിമർശിക്കുന്നതു മാത്രമല്ല രാഷ്ട്രീയ പ്രവർത്തനം. ഇക്കാലത്ത് അതിനു മുതിർന്നാൽ രാഷ്ട്രീയത്തൊഴിലാളികൾ അല്ലാതെ ജനം കൂട്ടാക്കില്ല. നിശ്ചലമായ രാഷ്ട്രീയ പ്രവർത്തനം സജീവമാക്കാനുള്ള ഭാവനാസന്പന്നമായ പുത്തൻ ആശയങ്ങൾ ഉണ്ടാവണം. അല്ലെങ്കിൽ അടച്ചുപൂട്ടിപ്പോകും ഓരോ പ്രസ്ഥാനവും.
അടച്ചുപൂട്ടിയുള്ള ഇരിപ്പ് ഏറെനാൾ തുടരാൻ ആർക്കും കഴിയില്ല. അത് ആത്മനാശത്തിലേക്കാവും പോവുക. ദേവാലയങ്ങളും ധ്യാനകേന്ദ്രങ്ങളും പോലും അടഞ്ഞുകിടക്കുന്ന സ്ഥിതി മാറണം. കോറോണ പടർത്തുന്ന കേന്ദ്രങ്ങളാവരുത് തങ്ങൾ എന്ന പ്രതിബദ്ധതയോടെ വേണം അതുണ്ടാകാൻ. ഓരോ പ്രസ്ഥാനത്തിന്റെയും രക്ഷകൻ അവിടെത്തന്നെ ഉണ്ട്. ആ നേതൃത്വത്തിൽ പഴയ പടം പൊളിച്ചുകളഞ്ഞ് പുതിയതുധരിക്കുക.
തബ് ലീഗ്
ഡൽഹി നിസാമുദീനിലെ തബ് ലീഗ് സമ്മേളനം പാഠമാണ്. മാർച്ച് 13 മുതൽ നടന്ന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണു പങ്കെടുത്തത്. ഏറെപ്പേർക്ക് കൊറോണ കിട്ടി. ഇവിടെ മാലാഖമാരുണ്ട്, കൊറോണ വ്യാപിക്കില്ല എന്നും അകലം പാലിക്കാനല്ല ഒരു പാത്രത്തിൽ നിന്നു കഴിക്കാനാണ് ദൈവം ആഗ്രഹിക്കുന്നതെന്നുമൊക്കെ അവിടെ ആരോ പ്രസംഗിച്ചെന്നും ആ പ്രസംഗം സർക്കാർ പരിശോധിക്കുകയാണെന്നും വാർത്തയുണ്ട്. മാലാഖമാർ ഉണ്ടെന്നും ദൈവം കൂട്ടായ്മയ്ക്കൊപ്പമാണെന്നും വിശ്വസിക്കുന്നവർക്കു പോലും അറിയാം ദൈവത്തിന്റെ നിയമമാണു പ്രകൃതിയും സംവഹിക്കുന്നത് എന്ന്.
കോറോണ വൈറസുള്ള കാലത്ത് അതുള്ള ആളുമായി ബന്ധപ്പെട്ടാൽ രോഗം പകരുമെന്നത് അതുസംബന്ധിച്ച് ദൈവമുണ്ടാക്കിയ പ്രകൃതിനിയമമാണ്. ആ നിയമം ലംഘിച്ചാൽ അതിന്റെ ഫലം അനുഭവിക്കണ്ടിവരും. ദൈവത്തെ പരീക്ഷിക്കരുത് എന്നു ദൈവംതന്നെ മനുഷ്യനോടു പറഞ്ഞിട്ടുണ്ട്. ദൈവത്തിനു പ്രകൃതിനിയമങ്ങൾക്കപ്പുറം പ്രവർത്തിക്കാനാവും. അത് അത്ഭുതമാണ്. അതു ചെയ്യേണ്ടതു ദൈവമാണ്. ദൈവം അത്ഭുതം ചെയ്തുകഴിയുന്പോഴാണ് മനുഷ്യൻ അതു തിരിച്ചറിയുന്നത്.
മനുഷ്യർക്കാവുക തീക്ഷ്്ണമായി ആഗ്രഹിച്ചു പ്രാർഥിക്കുകയാണ്. പ്രാർഥിക്കുന്പോൾ ദൈവം ഇടപെടും. എന്നാൽ, വലിയ രോഗസൗഖ്യങ്ങൾ ഡോക്ടർമാർ ശരിവയ്ക്കുന്പോഴാണ് സത്യമായും നടന്നു എന്ന് അംഗീകരിക്കപ്പെടുക. അതുകൊണ്ട് ദൈവം അത്ഭുതം പ്രവർത്തിക്കും എന്നു പറഞ്ഞു ദൈവം ഏർപ്പെടുത്തിയ പ്രകൃതിനിയമങ്ങളെ ലംഘിക്കുന്നവർ ദൈവത്തെ പരീക്ഷിക്കുന്നവരാണ്.
കൊറോണ സംസ്കാരം
കൊറോണയെ കീഴടക്കാൻ ആവുന്നതു വരെ ജീവിക്കണമെങ്കിൽ ഒരു കൊറോണ സംസ്കാരം ഉണ്ടാവണം. അകലമാണ് അടുപ്പം എന്ന പ്രമാണം ഇക്കാലത്തിന് വളരെ ചേർന്നതാണ്. അതിനനുസരിച്ച് എല്ലാ മേഖലകളിലും പുത്തൻ മാറ്റം ഉണ്ടാവണം. അടച്ചിടാനും പരിപാടി നിർത്താനും വലിയ വൈഭവം ഒന്നും വേണ്ട. എന്നാൽ, പുത്തൻ മുഖം സ്വീകരിക്കാൻ ഏറെ അധ്വാനം വേണ്ടിവരും. അതാണുണ്ടാകേണ്ടത്. കൊറോണ നാളുകളിൽ നാം സ്വീകരിച്ച മാറ്റങ്ങളിൽ ഏതെല്ലാം തുടർന്നുകൊണ്ട് സാധാരണ ജീവിതം നയിക്കാനാവും എന്ന ചോദ്യം ഏറെ സജീവമാകണം.
കാർഷികമേഖലയ്ക്ക് കൊടുക്കേണ്ട പ്രാധാന്യം അടക്കം പല കാര്യത്തിലും സർക്കാരുകൾ ഗൗരവത്തോടെ തീരുമാനങ്ങൾ എടുക്കണം. അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ലോറികൾ വരാതിരുന്നാലും കേരളം ജീവിക്കണം. മട്ടുപ്പാവിലെ കൃഷി പോലുള്ള എങ്ങും തൊടാത്ത കൃഷികൾ സ്വയംപര്യാപ്ത നേടിത്തരില്ല. വിള നശിച്ചാലും കർഷകനു ന്യായവില കിട്ടുന്ന സംവിധാനം ഉണ്ടാകണം. കൃഷിക്കാരൻ പ്രോത്സാഹിപ്പിക്കപ്പെടണം. കോറോണക്കാലത്ത് പുറത്തുവന്ന രണ്ടു സങ്കടങ്ങളായിരുന്നു ക്ഷീരകർഷകനും സ്ട്രോബറി കർഷകനും. കൃഷിക്കാരന് നഷ്ടമുണ്ടാകാതാരിക്കാൻ പോരാ, മാന്യമായ ലാഭം കിട്ടാൻ സർക്കാർ നടപടി എടുക്കണം. അതു വാക്കുകളിൽ പോരാ, പ്രവൃത്തികളിൽ വേണം.
പ്രധാനമന്ത്രി
ഏപ്രിൽ മൂന്നിനു പ്രധാനമന്ത്രി രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തിൽ ലോക്കൗട്ട് പിൻവലിക്കുന്നതു സംബന്ധിച്ച എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാവുമെന്നാണു മിക്കവാറും പേർ പ്രതീക്ഷിച്ചത്. എന്നാൽ, ക്രൈസ്തവലോകം യേശുവിന്റെ മഹത്വപൂർണമായ ജറുസലം പ്രവേശനത്തിന്റെ ഓർമയായി കൊണ്ടാടുന്ന ഓശാനഞായറാഴ്ച രാത്രി ഒന്പതിന് എല്ലാ വിളക്കും കെടുത്തി തിരികൾ മാത്രം തെളിച്ച് എല്ലാവരും വീടിന്റെ വരാന്തയിലോ മട്ടുപ്പാവിലോ ഒക്കെ ഒന്പതു മിനിറ്റ് നിൽക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. വളരെ പ്രതീകാത്മകമായ പരിപാടി.
പക്ഷേ അതുകൊണ്ടായില്ല. ലോക്ക്ഡൗൺ മാറ്റുന്പോൾ എന്തു ചെയ്യണം എന്നു വ്യക്തവും കൃത്യവുമായ പരിപാടികൾ ഉണ്ടാവണം.അതുണ്ടാകും എന്നാണു പ്രത്യാശ. ലോക്ക്ഡൗൺ മാറ്റിയാലും പക്ഷേ കോറോണ ശക്തമായിത്തന്നെ നാട്ടിലുണ്ട്. ഏപ്രിൽ 15 മുതൽ തീവണ്ടി ഗതാഗതം ഒക്കെ പുനരാരംഭിക്കും എന്ന മട്ടിലുള്ള സൂചനകൾ വരാനിരിക്കുന്ന ദിനങ്ങളെക്കുറിച്ച് ആശങ്കയാണു ജനിപ്പിക്കുന്നത്. സാമൂഹിക അകലം പാലിക്കുന്ന സമീപനം മാറിയാൽ എന്താവും ഇന്ത്യപോലെ ഒരു മഹാരാജ്യത്തു സംഭവിക്കുക.
രോഗം ഒരു കുറ്റമാണോ സാർ?
രോഗം ഒരു കുറ്റമാണോ സാർ? ആറോ ഏഴോ പതിറ്റാണ്ട് മുന്പുള്ള മലയാള സിനിമയിലെ കഥാപാത്രം നടത്തിയ ഹൃദയം പിളർക്കുന്ന ചോദ്യമായിരുന്നു അത്. സമൂഹം, എന്തിന് സ്വന്തക്കാർ പോലും, രോഗിയോടു കാണിക്കുന്ന അകലമാണ് ഇത്തരം ഒരു ചോദ്യത്തിനു കഥാപാത്രത്തെ പ്രേരിപ്പിച്ചത്. ഇത്തരം ചോദ്യങ്ങളിലൂടെ അടക്കം തരളിതമായ മനുഷ്യമനസ് വീണ്ടും കഠിനമാവുകയാണോ? കൊറോണ വൈറസ് രോഗികളോടു മാത്രമല്ല, നിരീക്ഷണത്തിൽ കഴിയുന്നവരോടുപോലും സമൂഹം കാണിക്കുന്ന തിരസ്കരണം ഇത്തരം ഒരു ദുരന്തത്തിലേക്കാവും നയിക്കുക.
രോഗം ഒരു കുറ്റമല്ലെങ്കിലും രോഗം പടർത്താൻ മനഃപൂർവം ആരു പ്രവർത്തിച്ചാലും അതു ദേശദ്രോഹ നടപടി തന്നെയാവും.എല്ലാ കുറ്റത്തിലും എന്നപോലെ ഇവിടെയും കുറ്റവാളിയുടെ ലക്ഷ്യം സുപ്രധാനമാണ്.
രോഗിയുമായി അകലം പാലിക്കുന്നതല്ല രോഗിയെ കുറ്റപ്പെടുത്തുന്നതാണ് പാപം. കാരണം എന്തുമാകട്ടെ, എനിക്കു രോഗം വരണം എന്ന് കരുതി ആരും രോഗിയായിട്ടില്ല. സൂക്ഷക്കുറവു കൊണ്ട് രോഗം വന്നവരുണ്ട്. അവരുടെ ജീവിതശൈലിയുടെയും എല്ലാവരോടും കാണിക്കുന്ന അടുപ്പത്തിന്റെയും ഫലമായി രോഗം വന്നവർ. ജാഗ്രതക്കുറവു കാണിച്ചു എന്ന പിശകില്ലെന്നല്ല; എന്നാലും അവർ ശത്രുക്കളെപ്പോലെ ചിത്രീകരിക്കപ്പെടുന്നത് മോശം പ്രവണതയാണ്. പ്രത്യേകിച്ചും ജനം ഇത്ര ഭയന്നുകഴിയുന്ന കാലത്ത്. പരിശോധനയിലെ അപാകതകൊണ്ടും രോഗികളെന്നു കണ്ടെത്തപ്പെട്ടവരുണ്ടാകാം. ആദ്യത്തെ പരിശോധനാഫലം പോസിറ്റീവായി. പിന്നീട് നടന്ന പരിശോധനകളെല്ലാം നെഗറ്റീവായ രോഗിയെക്കുറിച്ച് അല്ലാതെ എന്തുപറയാൻ. അദ്ദേഹത്തിന്റെ കുടുംബവും പരിചയക്കാരും എല്ലാം അനുഭവിച്ച ഭീതിക്കോ?
സൗമനസ്യം നഷ്ടപ്പെടുന്നുവോ?
കോറോണയുടെ ജന്മനാടായി കരുതപ്പെടുന്ന ചൈനയിലെ വുഹാനിൽനിന്നു വന്ന കുട്ടികളോടു നാം കാണിച്ച സൗമനസ്യം പിന്നീടുള്ള രോഗികളോട് കാണിക്കുന്നില്ല. അതിനുശേഷം ഒരു കണ്ടെത്തൽ നടന്നത് പത്തനംതിട്ടയിലാണ്. അവിടത്തെ തൊണ്ണൂറ്റിമൂന്നുകാരനായ രോഗി ഉൾപ്പെടെയുള്ളവർ ചികിത്സയിലൂടെ രക്ഷപ്പെട്ടു. അവരിലെ വിദേശത്തുനിന്നു വന്ന രോഗികളാണ് രോഗം കൊണ്ടുവന്നത് എന്നതു സത്യമാണ്. പക്ഷേ അവർ വീട്ടിലുള്ളവർക്കു കൊണ്ടുവന്ന സമ്മാനമൊന്നും അല്ലല്ലോ കോറോണ. പ്രതിപക്ഷം നിയമസഭയിൽ വല്ലാതെ കുറ്റപ്പെടുത്തിയിട്ടാണെങ്കിലും അവരെക്കുറിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞ കമന്റുകൾ അവരെ വല്ലാതെ വേദനിപ്പിച്ചു എന്ന് അവർ തന്നെ സങ്കടപ്പെട്ടു. ടീച്ചറമ്മയുടെ പ്രതിച്ഛായയാണ് തകരാറിലായത്.
കാസർഗോട്ട് വ്യാപകമായി കൊറോണ വിതരണം ചെയ്ത രോഗിയും താൻ ചെയ്യുന്ന ഭീകരതയെക്കുറിച്ച് ബോധവാനായിരുന്നില്ല എന്നു കരുതണം. അതുകൊണ്ട് അദ്ദേഹം കുറ്റക്കാരനാകുന്നില്ലെന്നല്ല. പക്ഷേ അദ്ദേഹത്തോടും കാണിക്കേണ്ടത് കരുണയുള്ള സമീപനമാണ്.
വല്ലാത്ത ഭയം
രോഗികളെ ഭയന്ന് കർണാടക സംസ്ഥാനം കേരളവുമായുള്ള അതിർത്തി അടച്ചു. കർണാടകത്തിൽ ചികിത്സ തേടിക്കൊണ്ടിരുന്ന എത്രയോ ജീവനുകൾ ആ കിരാത നടപടി മൂലം പൊലിഞ്ഞു! അതിർത്തി തുറക്കാൻ കേരള ഹൈക്കോടതി ആവശ്യപ്പെട്ടപ്പോൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു കർണാടക. അവർക്കു ഭയമാണ്. കാസർഗോഡ് ജില്ലയിലെ കൊറോണ അവരുടെ നാട്ടിലും പടരുമെന്ന ഭയം.
രോഗം വരാതിരിക്കുന്നതിന് സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മുൻകരുതൽ വേണ്ടതാണ്. പാലിക്കുകയും വേണം. പക്ഷേ എന്റെ ആരോഗ്യം പാലിക്കപ്പെടാൻ ആരു മരിച്ചാലും വേണ്ടില്ല എന്ന കർണാടക സമീപനം രാക്ഷസീയമാണ്.
ഈ ഭയം പക്ഷേ എല്ലാവരുടെയും സമീപനത്തിലുണ്ട്. ഏതാനും നാൾ മുന്പ് സൗദിയിൽ നിന്നു വന്ന ഒരു കുടുംബം താമസിച്ച വീടിന്റെ മുന്നിൽ കൊറോണ എന്ന് ആരോ എഴുതിവച്ചു. എല്ലാവരും ഭയന്നു മാറി. അങ്ങനെ ചെയ്യരുതെന്ന് മുഖ്യമന്ത്രി ഉപദേശിച്ചു. എന്നാലും ജനത്തിനു ഭയമാണ്.
എല്ലാവർക്കും ഭയമാണ്. വായുവിലൂടെ കൊറോണ പകരില്ലെന്നു വിദഗ്ധർ പറയുന്പോഴും ആ സാധ്യതയിൽ പോലും ഭയപ്പെടുകയാണ് ജനം. എല്ലാ കതകുകളും അടച്ച് സ്വന്തം വീട്ടിൽ ഇരിക്കുന്നത് വല്ലാത്ത സുരക്ഷയായി ഇപ്പോൾ കരുതപ്പെടുന്നു. കോറോണയെക്കുറിച്ചു പറഞ്ഞുകേട്ട അറിവുകൾ ഒന്നും പൂർണമായും ശരിയല്ലെന്ന നിലയിലാണ് ഇപ്പോൾ എല്ലാ വിദഗ്ധരും.
കൊറോണയുടെ വരവറിയിക്കുന്ന സൂചനകളെക്കുറിച്ചുള്ള കണ്ടെത്തലുകളുടെ കാര്യത്തിൽ പോലും അതാണ് ഇപ്പോഴത്തെ ശരി. യാതൊരു സൂചനകളും ഇല്ലാതെ കൊറോണ വന്നവർ നിരവധിയായി. അതുകൊണ്ട് ഭയത്തിനു ന്യായമുണ്ട് എന്നതു മറക്കരുത്.
അനന്തപുരി/ ദ്വിജൻ