Saturday, April 4, 2020 12:06 AM IST
കൃഷിയെ കേന്ദ്രസർക്കാർ അവശ്യ സേവനമേഖലയായി പ്രഖ്യാപിച്ച്, കൊറോണയുടെ അടച്ചുപൂട്ടലിൽനിന്നു കൃഷിപ്പണിയെ ഒഴിവാക്കിയിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിൽ പലയിടങ്ങളിലും അരിയും ഗോതന്പും കിട്ടാതെ ക്ഷാമവും പട്ടിണിമരണവും ഉണ്ടായെങ്കിലും കേരളം രക്ഷപ്പെട്ടു. അന്ന് നമുക്കിവിടെ കപ്പയും മീനും ഉണ്ടായിരുന്നു.
ഇപ്പോൾ കൊറോണ പ്രശ്നം ഏതാനും മാസക്കാലത്തേക്കു നീണ്ടുപോയാലും ഇന്ത്യയിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാനിടയില്ലെന്നു നമുക്കറിയാം. കാരണം മൂന്നു കൊല്ലത്തേക്ക് ആവശ്യമായ ധാന്യം നമ്മുടെ ധാന്യക്കിടങ്ങുകളിൽ സംഭരിച്ചുവച്ചിട്ടുണ്ട്. പക്ഷേ ചോറു മാത്രം പോരാ, രോഗപ്രതിരോധ ശക്തിയും ആരോഗ്യവും നിലനിർത്താൻ പച്ചക്കറിയും പഴവർഗങ്ങളും മത്സ്യവും അത്യാവശ്യം.
അപ്പോൾ വീടിനു ചുറ്റുമുള്ള സ്ഥലത്തെങ്കിലും പച്ചക്കറികൃഷി ഉടൻ തുടങ്ങുക. സാധിക്കുന്നിടത്തെല്ലാം ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുക. "വിഷു കണ്ട രാവിലെ വിത്തിറക്കുക' എന്നാണല്ലോ പ്രമാണം. വിഷുവും അടുക്കുന്നു. അപ്പോൾ വീട്ടിൽ അടച്ചിരുന്ന് ടിവി കാണൽ നിറുത്തുക. പുറത്തിറങ്ങി കൃഷിപ്പണി തുടങ്ങുക. പണിയില്ലാതെ നോക്കിനിൽക്കുന്ന തൂന്പാക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെയും വിളിച്ച് കൃഷിപ്പണി ചെയ്യിക്കുക. മഴക്കാലം തുടങ്ങാൻ പോകുന്നു. മഴവെള്ളം ശേഖരിച്ച് പടുതാക്കുളം നിർമിക്കാൻ സൗകര്യമുള്ളിടത്തെല്ലാം അതു തയാറാക്കി മത്സ്യകൃഷിയും നടത്തുക.
ഇത്തവണ കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. താഴെപ്പറയുന്ന മൂന്നു കേന്ദ്ര നിയമങ്ങളും നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് കാർഷികവികസന പദ്ധതികൾക്കു നൽകാനായി 1,60,000 കോടി രൂപ നീക്കിവച്ചിരിക്കുന്നു എന്ന്.
1. കൃഷിഭൂമി പാട്ടത്തിനു കൊടുക്കാനുള്ള മാതൃകാ നിയമം, 2016.
2. കാർഷികോത്പാദനവും കാലിവളർത്തലും മാർക്കറ്റിംഗ് മാതൃകാ നിയമം, 2017.
3. കാർഷികോത്പാദനവും കോൺട്രാക്ട് അടിസ്ഥാനത്തിൽ കാലിവളർത്തൽ സേവനവും. മാതൃകാനിയമം, 2018.
ഈ നിയമങ്ങൾ മൂന്നും കേരളത്തിൽ നടപ്പാക്കി നമുക്ക് 1,60,000 കോടി രൂപയുടെ ഒരുഭാഗം നേടിയെടുത്ത് കൃഷി, കാലിവളർത്തൽ മേഖലയിൽ വൻ നേട്ടമുണ്ടാക്കാം.
സാന്പത്തികബുദ്ധിമുട്ട് രൂക്ഷമായിരിക്കുന്ന ഈ കൊറോണക്കാലത്ത് ഇതൊരു വലിയ പിടിവള്ളിയായിരിക്കും.
പി.സി. സിറിയക്