Sunday, March 29, 2020 11:57 PM IST
കോവിഡ് വ്യാപന ദുരിതത്തിൽ കഴിയുന്ന ജനങ്ങളെ ചേർത്തുപിടിച്ച് സംരക്ഷണം നൽകുന്നതിനു ഭക്ഷണവും മറ്റ് ആശ്വാസ സഹായധനവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
130 കോടിയിലേറെ ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയെപ്പോലെ വളരെ സങ്കീർണമായ പ്രദേശത്ത് മൂന്നാഴ്ചയോളം പുറത്തിറങ്ങാൻ കഴിയാത്ത, തൊഴിൽ ചെയ്യാൻ കഴിയാത്ത, ജനങ്ങൾക്ക് അവശ്യവസ്തുക്കളും കരുതൽധനവും യഥാവിധി അർഹരായവരിൽ എത്തിക്കുക എന്നത് ശ്രമകരവും അങ്ങേയറ്റം പ്രയാസം നിറഞ്ഞതുമാണ്.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന സഹായങ്ങൾ വസ്തുക്കളായാലും പണമായാലും താമസം കൂടാതെ യഥാർഥ കൈകളിൽ എത്തിക്കാൻ കഴിയുന്നത് മൻമോഹൻസിംഗ് നേതൃത്വം നൽകിയ രണ്ട് യുപിഎ ഗവണ്മെന്റുകൾ മാനദണ്ഡവും ചട്ടവും ചട്ടക്കൂടും അടിസ്ഥാനമാക്കി കൈക്കൊണ്ട ദീർഘവീക്ഷണമുള്ള നടപടികളിലൂടെയാണ്. തന്മൂലം വളരെ വേഗത്തിൽ ആശ്വാസനടപടികൾ ജനങ്ങളിലേത്തിക്കാൻ ഇന്നു സർക്കാരിനു കഴിയും.
2013 ലെ രണ്ടാം യുപിഎ സർക്കാരിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരിക്കെ ഞാൻ കൊണ്ടുവന്ന ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം ഇന്നു ജനങ്ങൾ പട്ടിണിയും പ്രയാസവുമില്ലാതെ കഴിയുന്നതിന് അടിസ്ഥാനമായി. രാജ്യത്തെ മുഴുവൻ ജനങ്ങളെയും മുൻഗണന ഇതര പട്ടികയിൽപ്പെടുത്തി, വീട്ടമ്മമാരുടെ പേരിൽ റേഷൻ കാർഡുകൾ നൽകി, അവർക്ക് നിശ്ചിത അളവിൽ ഭക്ഷ്യധാന്യം ഉറപ്പാക്കി. സംഭരണകേന്ദ്രം, റേഷൻ കടകൾ, ഉപഭോക്താവ് വരെ എല്ലാം നെറ്റ് വർക്കിലൂടെ ബന്ധിപ്പിച്ചു. തങ്ങൾക്ക് അവകാശപ്പെട്ട ഭക്ഷ്യധാന്യങ്ങൾ എത്രയെന്നും അതിന്റെ ഗുണനിലവാരം, ഏത് കടയിൽനിന്നും വാങ്ങാനാവും തുടങ്ങിയ കാര്യങ്ങളെല്ലാം മൊബൈൽ ഫോണിലൂടെ ഉപഭോക്താവിന് വീട്ടിലിരുന്ന് അറിയാനും കഴിയുന്ന സംവിധാനവുമായി.
വൻകിട മുതലാളിത്ത രാജ്യങ്ങളിൽ പോലുമില്ലാത്ത സംവിധാനവും സന്പ്രദായവുമാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലൂടെ നാം സൃഷ്ടിച്ചത്. 2013ൽ രാഷ്ട്രീയമായി ഈ നിയമത്തെ എതിർത്തവരെല്ലാം ഇന്ന് ഈ നിയമം അടിസ്ഥാനമാക്കിയാണ് സഹായം നൽകുന്നത്. ദേശീയ ദുരന്തമോ, വെള്ളപ്പൊക്കമോ മറ്റു കെടുതികളോ ഉണ്ടായാൽ ജനങ്ങൾ പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ ഭക്ഷ്യധാന്യങ്ങളായ അരി, ഗോതന്പ്, കടല, പയർ, പരിപ്പ്, റാഗി, മില്ലെറ്റ് എന്നിവ മൂന്നു വർഷത്തേക്കു സംഭരിച്ചുവയ്ക്കാനുള്ള സൈലോകളും കൂറ്റൻ സംഭരണശാലകളും യുപിഎ ഗവണ്മെന്റ് സ്ഥാപിച്ചു. എഫ്സിഐ ഗോഡൗണുകളിൽ മൂന്നു മാസത്തേക്കുള്ള സ്റ്റോക്ക് നിലനിർത്തണമെന്ന് നിഷ്കർഷിച്ചു. ഗർഭിണികൾക്കും പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക പരിരക്ഷ നല്കി.
കൊറോണയുടെ കെടുതിയിൽ എല്ലാ വിഭാഗത്തെയും കരുതലോടെ കാത്തു സംരക്ഷിക്കാൻ ഇടയാക്കുന്നത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പഴുതടച്ച ചട്ടങ്ങളാണ്.
ബാങ്കുകളിൽ എല്ലാവർക്കും സീറോ ബാലൻസ് അക്കൗണ്ട് ആരംഭിക്കുന്നതിനും സബ്സിഡികൾ നേരിട്ട് ഓരോ വ്യക്തിയുടെയും വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റുന്നതിനുള്ള സംവിധാനം കൊണ്ടുവന്നതും മൻമോഹൻ സിംഗിന്റെ യുപിഎ ഗവണ്മെന്റാണ്.
ഇന്ന് എല്ലാ ക്രമീകരണങ്ങളുടെയും കേന്ദ്രബിന്ദു ആധാറാണ്. യുപിഎ സർക്കാരിന്റെ കാലഘട്ടത്തിൽ ധനമന്ത്രിയായിരുന്ന പി. ചിദംബരം കൊണ്ടുവന്ന ആധാറിനെതിരേ തെരുവിലും പാർലമെന്റിലും നിരവധി പ്രക്ഷോഭങ്ങൾ സൃഷ്ടിക്കപ്പെട്ടുവെങ്കിലും ഇന്നത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ജനങ്ങളെ കണ്ടെത്താനും സഹായം നൽകാനും കൈത്താങ്ങാവുന്നത് ആധാറാണ്. ആധാറില്ലാത്ത ഒരു കുട്ടി പോലും ഉണ്ടാവരുതെന്ന ലക്ഷ്യമായിരുന്നു യുപിഎ സർക്കാരിന്.
ജനങ്ങളുടെ സന്പൂർണ വിവരശേഖരണം ഇപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കാര്യങ്ങൾ എളുപ്പമാക്കി. ഗ്രാമങ്ങളിലെ നിർധനരായ ജനങ്ങളെ സഹായിക്കുന്നതിനും അവരുടെ മനുഷ്യപ്രയത്നം രാജ്യത്തിന് ഉപയോഗപ്പെടുത്തുന്നതിനുംവേണ്ടി കൊണ്ടുവന്ന തൊഴിലുറപ്പു പദ്ധതിയാണ് കൊറോണയുടെ കശക്കിയേറിൽ ദുരിതബാധിതരായ ജനങ്ങളെ ചേർത്തുപിടിക്കാൻ ഇന്നു സർക്കാരിനു പിടിവള്ളിയായത്. പല ബജറ്റുകളിലും തൊഴിലുറപ്പ് പദ്ധതി വിഹിതം കുറച്ചുകൊണ്ടു വന്ന് ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച ബിജെപി ഗവണ്മെന്റ് ഇപ്പോൾ ആ പദ്ധതിയിലൂടെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ ഒരുങ്ങുന്നു എന്നത് ആശ്വാസകരം.
നാടിന്റെ നട്ടെല്ലായ കർഷകരെ സംരക്ഷിക്കുന്നതിനും അവരുടെ ഉത്്പന്നങ്ങൾക്ക് ന്യായവിലയും കൃഷിയിറക്കുന്നതിന് സഹായവും എന്ന നിലയ്ക്കാണ് കിസാൻ കാർഡ് പദ്ധതി യുപിഎ ഗവണ്മെന്റ് കൊണ്ടുവരുന്നത്. ഈ കഷ്ടകാലത്ത് കർഷകർക്ക് ആശ്വാസത്തിന്റെ ദ്വീപമാകാൻ അടിസ്ഥാനമാകുന്നത് യുപിഎ സർക്കാരിന്റെ ഈ പദ്ധതി തന്നെ.
യുപിഎ-കോണ്ഗ്രസ് സർക്കാരുകൾ രാജ്യത്തിന് എന്തു ചെയ്തു, ജനങ്ങൾക്ക് എന്തുനൽകി എന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോൾ ബോധ്യപ്പെടുന്നുണ്ടാവും. അടുക്കും ചിട്ടയും ജനക്ഷേമകരമായ പദ്ധതികളുമാണ് ഒരു ക്ഷേമരാഷ്ട്രത്തിന് അഭികാമ്യമെന്ന് ഇപ്പോൾ എല്ലാവരും അനുഭവത്തിലൂടെ അറിയുന്നുണ്ടാവും. ഭാരതം സ്വതന്ത്രമാവുന്പോൾ അന്ന് രാജ്യത്തെ ജനങ്ങൾക്ക് മൂന്നു മാസം കഴിഞ്ഞുകൂടാനുള്ള ഭക്ഷ്യധാന്യമേ സംഭരണകേന്ദ്രങ്ങളിൽ ഉണ്ടായിരുന്നുള്ളൂ. ഇന്ന് 130 കോടി ജനങ്ങളെ മൂന്നു വർഷം മൂന്നു നേരം ഉൗട്ടാനുള്ള ഭക്ഷ്യധാന്യങ്ങൾ നമ്മുടെ സംഭരണകേന്ദ്രങ്ങളിൽ ഉണ്ടെന്നതുതന്നെയാണ് യുപിഎ ഗവണ്മെന്റ് നല്കിയ നേട്ടം. ആരുടെയും അന്നം മുട്ടില്ലെന്ന് ധൈര്യമായി പറയാൻ ആത്മവിശ്വാസം ഉണ്ടായത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഗുണഫലമാണെന്ന കാര്യം മറന്നുകൂടാ.
മഞ്ഞ, വെള്ള, നീല, പിങ്ക്, കാർഡുടമകൾക്ക് സൗജന്യ റേഷൻ കൃത്യമായി റേഷൻ കടകളിൽനിന്ന് വാങ്ങാൻ ഇടയാക്കുന്നതും ഈ നിയമം തന്നെ. ഒരു മണി അരി പോലും പാഴായിപ്പോകില്ലെന്നും കരിഞ്ചന്തയിൽ എത്തില്ലെന്നും ഈ നിയമം ഉറപ്പുവരുത്തുന്നു. ഭക്ഷ്യ സുരക്ഷാ നിയമം കേരളത്തിന്റെ ഭക്ഷ്യവിതരണ രംഗം തകർത്തുവെന്ന് ഇനി ആരും ആക്ഷേപം ഉന്നയിക്കാനിടയില്ല.
ഭക്ഷ്യ ഉത്പാദന രംഗത്ത് നാം വളരെ മുന്നിലാണ്. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്ര്യമാവുന്പോൾ ബർമയിൽനിന്ന് അരിയും അമേരിക്കയിൽനിന്നു ഗോതന്പും ഇംഗ്ലണ്ടിൽനിന്നു തുണിത്തരങ്ങളും എത്തണമായിരുന്നു. ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആസൂത്രണം നേതൃത്വം നല്കിയ പഞ്ചവത്സര പദ്ധതിയിലൂടെ കാർഷിക വ്യവസായിക രംഗങ്ങളിൽ നാം കാര്യക്ഷമമായ നേട്ടമുണ്ടാക്കി.
2018-19 ൽ 28.337 കോടി ടൺ ഭക്ഷ്യധാന്യമാണ് നാം ഉത്പാദിപ്പിച്ചത്. ഇത് മുൻ വർഷങ്ങളേക്കാൾ 1.76 കോടി ടൺ കൂടുതലാണ്. 10 കോടി ടണ് ഭക്ഷ്യധാന്യങ്ങൾ സുരക്ഷിതമായി ശേഖരിക്കുവാൻ കഴിയുന്ന ആധുനിക സംഭരണശാലകൾ പൊതു-സ്വകാര്യ മേഖലയിൽ നമുക്കുണ്ട്.
യുപിഎ ഗവണ്മെന്റ് സമസ്ത ജനങ്ങളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് നടപ്പിലാക്കിയ ദേശീയ ആരോഗ്യ മിഷൻ നമ്മുടെ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും അധിവസിക്കുന്ന ജനങ്ങളിൽ ആരോഗ്യ വിപ്ലവവും ശുചിത്വ ബോധവും സൃഷ്ടിച്ചു. ലോകത്തെ വൻകിട രാജ്യങ്ങൾ കോവിഡിനു മുന്പിൽ, വിറങ്ങലിച്ചു നിൽക്കുന്പോഴും രോഗബാധിതരുടെ എണ്ണം കുറഞ്ഞതും മരണനിരക്ക് വളരെയേറെ കുറച്ചതും ദേശീയ ആരോഗ്യ മിഷന്റെ കഴിഞ്ഞ ഒരു പതിറ്റാണ്ടിലുണ്ടായ വിജയകരമായ പ്രവർത്തനത്തിന്റെ ഒരു ഘടകമാണ്. ഇന്നും നമ്മുടെ നഗരങ്ങളും ഗ്രാമങ്ങളും ആരോഗ്യ സംരക്ഷണത്തിൽ മുൻപന്തിയിൽ നിൽക്കുന്നതിനും ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിക്കുന്നതിനും കാരണം ദേശീയ ആരോഗ്യ മിഷനാണ്.
ആധാർ, കിസാൻ കാർഡ്, ജൻധൻ അക്കൗണ്ട് , ദേശീയ ഭക്ഷ്യസുരക്ഷ നിയമം, തൊഴിലുറപ്പ് പദ്ധതി, ദേശീയ ആരോഗ്യ മിഷൻ തുടങ്ങി യുപിഎ ഗവണ്മെന്റ് ദീർഘദൃഷ്ടിയോടെ കൊണ്ടുവന്ന ജനക്ഷേമകരവും സുതാര്യവുമായ പദ്ധതികളാണ് ഈ കൊറോണക്കാലത്ത് ഇന്ത്യയിലെ ജനങ്ങളെ കരുതലോടെ ചേർത്തുനിർത്താനും അവർക്ക് ആത്മവിശ്വാസം നൽകാനും ഇടയാക്കിയതെന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയുക.
പ്രഫ. കെ.വി. തോമസ്
(മുൻ കേന്ദ്ര ഭക്ഷ്യ- പൊതുവിതരണ വകുപ്പു മന്ത്രിയാണു ലേഖകൻ)