Saturday, March 21, 2020 12:02 AM IST
ഭൂമിയിൽ രണ്ടു മനുഷ്യർക്കിടയിൽ ഉണ്ടായിരിക്കേണ്ട അകലം ഒരു മീറ്ററും ഒരു മനുഷ്യനും സമൂഹത്തിനും ഇടയിലുള്ള കരുതലിന്റെ അകലം 14 ദിവസവുമായി നിജപ്പെടുത്തിയ പുതിയ അവതാരത്തിന് കോവിഡ്-19 എന്നാണ് പേര്. അതിർത്തി യുദ്ധങ്ങളെയും കീഴടക്കലുകളെയും സ്വപ്നം കണ്ടിരുന്നവരും ലോകം ഭരിക്കാമെന്നു വ്യാമോഹിച്ചവരും തലയെടുപ്പിന്റെ പേരിൽ ഉൗറ്റം കൊണ്ടിരുന്നവരും കീഴടക്കാൻ ഒരു മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത ഈ കുഞ്ഞൻ വൈറസിന്റെ മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു. പ്രതിരോധിക്കാനോ തടയാനോ വഴിയും പരിഹാരവും തെളിഞ്ഞുകിട്ടാതെ ലോകം തന്നെ കൊറോണക്കീഴിൽ ഉത്തരമില്ലാതെ കുത്തിയിരിക്കുന്ന അവസ്ഥ.
കൊറോണക്കാലത്തെ ഗതികേടുകൾ പലതാണ്. കൊറോണയുടെ ഭീഷണിയും ആശങ്കയും അങ്കലാപ്പും ഇനിയും ഒഴിഞ്ഞിട്ടില്ല. ലോകമാകെ കോവിഡ്-19 ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 10,500ലേറെ പേരാണു മരണത്തിനു കീഴടങ്ങിയത്. ലോകത്തിലെ സന്പന്ന, വികസ്വര, ദരിദ്ര രാജ്യങ്ങളെയെല്ലാം ബാധിച്ച കൊറോണ വൈറസിന്റെ വ്യാപനം പൂർണമായി തടയാൻ ഇനിയും ഏതാനും ആഴ്ചകളോ, മാസങ്ങളോ വേണ്ടിവന്നേക്കാം.
ചൈന മുതൽ അമേരിക്ക വരെ, ഇറ്റലി മുതൽ ഇറാൻ വരെ, ഇന്ത്യ മുതൽ ഇന്തോനേഷ്യ വരെ, പാക്കിസ്ഥാൻ മുതൽ പോർച്ചുഗൽ വരെ, സ്പെയിൻ മുതൽ ദക്ഷിണ കൊറിയ വരെ, ബ്രിട്ടൻ മുതൽ ബെൽജിയം വരെ, മലേഷ്യ മുതൽ ഇക്വഡോർ വരെ, സൗദി അറേബ്യ മുതൽ സിംഗപ്പൂർ വരെ അർജന്റീന മുതൽ സെർബിയ വരെ, യുഎഇ മുതൽ വിയറ്റ്നാം വരെ, ജമൈക്ക മുതൽ ദക്ഷിണാഫ്രിക്ക വരെ രാജ്യങ്ങളും നഗരങ്ങളും ഭീതിയിലാഴ്ത്തി കോവിഡ്-19 വെല്ലുവിളിയായിരിക്കുന്നു.
ഒരേ മനുഷ്യരും ഒറ്റ വൈറസും
ജനജീവിതം ഒട്ടുമിക്ക രാജ്യങ്ങളിലും ഏതാണ്ടു താറുമാറായി. നാട്ടുകാരും പ്രവാസികളും വിദേശികളും എന്ന വ്യത്യാസമില്ല. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, സിക്ക്, ജെയിൻ തുടങ്ങിയ വേർതിരിവുകളുമില്ല. അന്പലങ്ങളും പള്ളികളും മോസ്കുകളും ഗുരുദ്വാരകളുമെല്ലാം പൊതുപ്രാർഥനകളും നമസ്കാരങ്ങളും നിർത്തി. ദേവാലയങ്ങൾ മൂകമായപ്പോൾ, ഓരോരുത്തരുടെയും ഹൃദയത്തിലെ ദേവാലയത്തിൽ പ്രാർഥനകൾ സജീവമായി. ദൈവത്തിൽ ആശ്രയിച്ച്, സഹജീവിയെ സ്നേഹിച്ചും സഹായിച്ചും ലാളിത്യമുള്ള ജീവിതം നയിക്കാനും പലരും മോഹിച്ചു.
മഹാമാരിക്കും മരണത്തിനും മുന്നിൽ മത, ജാതി, വർണ, വർഗ, ദേശ, ഭാഷാ വ്യത്യാസങ്ങളൊന്നും ഇല്ലെന്ന പരമസത്യം ഉള്ളിലെങ്കിലും മിക്കവരും തിരിച്ചറിഞ്ഞു. ഇറച്ചി കഴിച്ചവനും പച്ചക്കറി കഴിച്ചവനുമെല്ലാം ഒരുപോലെ. ഉയർന്ന പദവികളും വലിയ വരുമാനവും മെച്ചപ്പെട്ട ഭക്ഷണവും വസ്ത്രവും ആഡംബര കാറും വസതിയുമൊന്നും തമ്മിൽ വൈറസിനും മരണത്തിനും വ്യത്യാസമില്ല. പ്രധാനമന്ത്രിമാരും മന്ത്രിമാരും മുതൽ കാവൽക്കാരനും വഴിപോക്കനും വരെയുള്ളവരെ തിരിച്ചു വ്യത്യാസമില്ലാതെ കൊറോണ വൈറസ് ബാധിച്ചു.
കഷ്ടപ്പാടുകളേക്കാൾ ഭയാനകമാണ് കൊറോണ ബാധയെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള ഭീതി. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് എപ്പോൾ, എവിടെ, എങ്ങിനെ രോഗം പടരുമെന്ന ആശങ്കയും ഭയപ്പാടും ഉയർത്തുന്ന സ്ഥിതിവിശേഷം അതീവ ഗൗരവമുള്ളതാണ്. ചികിൽസ തേടിയ ഭൂരിപക്ഷം പേരും രോഗവിമുക്തമായെങ്കിലും രോഗം പിടിക്കപ്പെടുമോയെന്നതു ചെറിയ പേടിയല്ല. കുഞ്ഞുങ്ങളിലും മുതിർന്ന പൗരന്മാരിലും രോഗപ്രതിരോധ ശേഷി പൊതുവേ കുറവുള്ളവരിലും വളരെയേറെയാണ് ആശങ്കകൾ. സന്പദ്ഘടനയും തകർന്നടിഞ്ഞു.
ഉൗരാക്കുടുക്കായി കോവിഡ്
ലോകമെങ്ങും കോടിക്കണക്കിനു വിദ്യാർഥികളുടെ പഠനം മുതൽ ടൂറിസം, വ്യവസായം, വ്യാപാരം അടക്കം ഏതാണ്ടെല്ലാ മേഖലകളെയും കോവിഡ്-19 മാരകമായി ബാധിച്ചു. അടച്ചിട്ട സ്കൂളുകളും കോളജുകളും ഓഫീസുകളും വ്യാപാര, വ്യവസായ സ്ഥാപനങ്ങളുമെല്ലാം എന്നു തുറക്കാനാകുമെന്നു നിശ്ചയമില്ല. സർക്കാരുകളും സാധാരണക്കാരും ഒരുപോലെ ആശങ്കയിലും ആശയക്കുഴപ്പത്തിലും പ്രതീക്ഷ കൈവിടാതെ തുടരുകയാണ്. വൻനഗരങ്ങളൊക്കെ നിശ്ചലമാവുകയാണ്.
വിമാന, ട്രെയിൻ, ബസ് സർവീസുകൾ മിക്ക രാജ്യങ്ങളിലും നിശ്ചലമാവുകയാണ്. ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നാളെ മുതൽ കേന്ദ്രസർക്കാർ പൂർണമായി നിരോധിച്ചിരിക്കുകയാണ്. ലോകത്തെ നിരവധി രാജ്യങ്ങളാണു സ്വന്തം അതിർത്തികൾ ഏതാനും നാളുകളിലേക്കെങ്കിലും സന്പൂർണമായി അടച്ചിടുന്നത്. എന്തിന്, ചില സംസ്ഥാനങ്ങൾ പോലും അവരുടെ അതിർത്തി കൊട്ടിയടയ്ക്കുകയാണ്.
ലോകം ഒരു ഗ്രാമം എന്ന വിശാല സങ്കൽപത്തിന്റെ തായ്വേരുകളാണ് ഒരൊറ്റ മഹാമാരിയിലൂടെ അറുത്തുമാറ്റുന്നത്. തുറന്നിട്ട വാതായാനങ്ങൾ അടച്ചിടുന്നു. വികസനത്തിനും വിനോദ സഞ്ചാരത്തിനും വിദ്യാഭ്യാസത്തിനും മറ്റുമായി അതിർത്തികളും റോഡുകളും തുറന്നിട്ട് വിദേശികളെ മാടിവിളിച്ചവർ തന്നെ അതേ അതിർത്തികളും റോഡുകളുമെല്ലാം കൊട്ടിയടയ്ക്കുന്നു. വീസ കാലാവധി കഴിഞ്ഞവരും ജോലിക്കായി കാത്തിരിക്കുന്നവരുമെല്ലാം ഭാവിയെക്കുറിച്ചു പലതരം ആലോചനകളിലാണ്.
വൈറലാകുന്ന തളർച്ചകൾ
സാന്പത്തിക മേഖലയിലെ തകർച്ചയാകും ഏറ്റവും ഭയാനകം. ആഗോള വിപണികളെല്ലാം തകർച്ചയിലാണ്. ക്രൂഡ് ഓയിലിന്റെ വിലത്തകർച്ച സർവകാല റിക്കാർഡിലാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയാണു നേരിടുന്നത്. ഓഹരിവിപണികളും കൂപ്പുകുത്തി. വ്യവസായം, വാണിജ്യം, വ്യാപാരം, ടൂറിസം, കൃഷി എന്നിവ മുതൽ മാധ്യമങ്ങൾ വരെയുള്ള സമസ്തമേഖലകളും സാന്പത്തിക തളർച്ചയിലായിക്കഴിഞ്ഞു.
പൊതുവേ മാന്ദ്യത്തിലായിരുന്ന ഗൾഫ് മേഖലയിലെ ഓരോ ചലനവും കേരളത്തെ ബാധിക്കും. സാന്പത്തിക നിലയിൽ കൂടുതൽ തകർച്ചയുണ്ടായേക്കുമെന്ന ചിന്ത പോലും മലയാളികളുടെ ഉറക്കം കെടുത്തും. ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് പതിനായിരങ്ങൾ. ലോകമാകെ രണ്ടരക്കോടി പേരുടെ തൊഴിൽ നഷ്ടമായേക്കുമെന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐഎൽഒ) പ്രാഥമിക വിലയിരുത്തൽ. തൊഴിലില്ലായ്മ 2.47 കോടിയായി ഉയരുകയും ചെയ്യും. 2008-09ലെ ആഗോള സാന്പത്തിക മാന്ദ്യ കാലത്തു ലോകത്താകെ തൊഴിൽരഹിതരുടെ എണ്ണം 220 ലക്ഷം കൂടിയിരുന്നു. അതിലും ഭയാനകമാകും ഇത്തവണത്തെ സ്ഥിതി.
സന്പത്തും തൊഴിലും നഷ്ടമാകുന്നതിനേക്കാൾ ഭയാനകമാണ് രോഗബാധിതരാകാനുള്ള സാധ്യതകൾ. കേന്ദ്രമന്ത്രിമാർ മുതൽ എംപിമാർ വരെ ആറു പേരെങ്കിലും ഇപ്പോൾ സ്വയം ക്വാറന്റീനിലാണ്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി നേരിട്ടോ പരോക്ഷമായോ ബന്ധപ്പെട്ടവരൊക്കെ പരിശോധനകൾക്കു വിധേയമാകേണ്ടതുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പു പ്രസിദ്ധീകരിക്കുന്പോൾ ആ പ്രദേശത്തുള്ളവരാകെയാണു പരിഭ്രാന്തരാകുന്നത്. ദിവസവും കണ്ടുമുട്ടിയവരിലും പലകാര്യങ്ങൾക്കായി ബന്ധപ്പെട്ടവരിലും ആർക്കും വൈറസ് ബാധയില്ലെന്നു തീർച്ചപ്പെടുത്താൻ കഴിയാത്ത നില നടുക്കുന്നു.
ഒറ്റക്കെട്ടായി പൊരുതണം
കേരളത്തെയും ഇന്ത്യയാകെയും ലോകം മുഴുവനും മരണവും ഭയാശങ്കകളും വിതച്ച കോവിഡ്-19നെ പിടിച്ചുകെട്ടാൻ ഒരു നിമിഷം പോലും അനാസ്ഥയോ അമാന്തമോ പാടില്ല. പക്ഷേ കൊറോണയുടെ പേരിൽ കൊടിയ പ്രയാസം അനുഭവിക്കുന്ന സാധാരണക്കാരെ സർക്കാർ പിഴിയരുത്. ആഗോള വിപണിയിൽ എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോൾ ഇന്ത്യയിൽ മാത്രം പെട്രോളിന്റെയും ഡീസലിന്റെയും തീരുവയും റോഡ് സെസും ലിറ്ററിന് മൂന്നു രൂപ കൂട്ടിയ നടപടി ക്രൂരമായി.
മധ്യപ്രദേശിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കാനും ബിജെപി നേതാക്കൾക്കു കൊറോണ ഭീതി തടസമായില്ല. കൂറുമാറ്റ നിരോധന നിയമവും ജനാധിപത്യത്തിന്റെ അന്തഃസത്തയും തകർക്കാൻ എത്ര എളുപ്പമാണെന്നു കർണാടകയിൽ ബിജെപി തെളിയിച്ചതാണ്. കർണാടകയിലെ അതേ കള്ളനാടകമാണ് മധ്യപ്രദേശിലെ 15 മാസം നീണ്ട കോണ്ഗ്രസ് സർക്കാരിനെ അട്ടിമറിക്കാനും ഉപയോഗപ്പെടുത്തിയത്.
പണവും പദവികളും ഭീഷണികളും ഉണ്ടങ്കിൽ ഏതു ജനവിധിയും അട്ടിമറിക്കപ്പെടുന്ന നില. തെരഞ്ഞെടുപ്പിൽ വിജയിക്കാനാകാത്ത ബിഹാർ, അരുണാചൽ പ്രദേശ്, ഗോവ, മണിപ്പൂർ, മേഘാലയ, കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി ഭരണത്തിലെത്താൻ സ്വീകരിച്ച വഴി നേർവഴിയല്ല. ഹരിയാനയിൽ ഭൂരിപക്ഷം ഒപ്പിച്ചതും നേരിന്റെ പാതയിലല്ല.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്നു വിരമിച്ച് ആറു മാസം തികയും മുന്പേ രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമാക്കിയതും നിസാരമല്ല. ചീഫ് ജസ്റ്റീസുമാരും മറ്റു ജഡ്ജിമാരും ഭരണഘടനാ പദവികളിലും പാർലമെന്റിലും എത്തിയിട്ടുണ്ടെങ്കിലും ഗൊഗോയിക്ക് രാഷ്ട്രീയമായ നാമനിർദേശം നൽകിയ വേഗവും താത്പര്യവും ജുഡീഷറിയുടെ നിഷ്പക്ഷതയുടെ മേൽ പതിച്ച കരിനിഴൽ ഉടനെയെങ്ങും മാറില്ല.രാഷ്ട്രീയമായി വലിയ വിവാദമായ അയോധ്യ, റഫാൽ, ശബരിമല, കർണാടക എംഎൽഎമാരുടെ കൂറുമാറ്റം തുടങ്ങിയ കേസുകളിൽ കേന്ദ്രസർക്കാരിന്റെ താത്പര്യങ്ങളോട് യോജിക്കുന്ന തരത്തിലുള്ള വിധി പറഞ്ഞതിനു ശേഷമാണ് നിയമനമെന്നതാണു നടുക്കുന്നത്.
പക്ഷപാത വൈറസ് പടരരുത്
ജനാധിപത്യത്തിന്റെ നെടുംതൂണുകളുടെ വിശ്വാസ്യത തകരുന്നത് അതീവ ഗൗരവമുള്ളതാണ്. ഉന്നത ജുഡീഷറിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. കേന്ദ്രം ഭരിക്കുന്നവരുടെ തുണയോടെ ജനപ്രതിനിധികളെ കൂറുമാറ്റിക്കുന്നതു നിയമനിർമാണ സഭകളുടെ ലക്ഷ്യം തകർക്കുന്നു. ഭരിക്കുന്നവരുടെ ഏറാൻ മൂളുന്ന ഉദ്യോഗസ്ഥർ. നാലാം തൂണാകേണ്ട മാധ്യമങ്ങളും സർക്കാരിനും ഭരിക്കുന്ന പാർട്ടിക്കും ഓശാന പാടുന്നു.
കോവിഡ് -19നു ശേഷവും ഇന്ത്യയിൽ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ ഇന്ത്യൻ ജനത രണ്ടാം സ്വാതന്ത്ര്യ സമരത്തിനു തയാറെടുക്കേണ്ടിവന്നേക്കാം. എങ്കിലും കൊറോണ വൈറസിനെ പാടെ പടിയടച്ചു പുറത്താക്കുകയാകട്ടെ ആദ്യ ലക്ഷ്യം. അതിനായി ഒരൊറ്റ രാജ്യവും ഒരൊറ്റ ജനതയും ഒരൊറ്റ മനസുമായി കൈകോർക്കാം.
കൊറോണ വൈറസ് ബാധയെ രാജ്യം ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ട്. പൊതുസന്പർക്കം ഏതാണ്ട് പൂർണായി ഒഴിവാക്കിയേ തീരൂ. വൈറസ് ബാധയുടെ ചങ്ങല മുറിക്കാനായി സാമൂഹിക അകലം പാലിക്കുകയും വ്യക്തി, പൊതുശുചിത്വം ഉറപ്പാക്കുകയും ചെയ്യുക പ്രധാനമാണ്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത സ്വയംപ്രേരിത കർഫ്യൂ വിജയമാകണം. കോവിഡ്-19നെ ഇല്ലാതാക്കാൻ ഓരോ പൗരനും സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കട്ടെ. ഈ മഹാമാരിയെയും നാം ഒന്നിച്ചു നിന്ന് അതിജീവിക്കണം.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ