Tuesday, March 17, 2020 12:38 AM IST
മനം മുറിഞ്ഞവർക്കു സാന്ത്വനമായി അണഞ്ഞവന്റെ അന്തരംഗവും ചിലനേരങ്ങളിൽ തേങ്ങി. തന്റെ ദൃഷ്ടിയിൽപ്പെട്ട ചിലതിനെയും ചിലരെയുമൊക്കെ പേരു ചൊല്ലി വിളിച്ച് പ്രലപിക്കാതിരിക്കാൻ അവനു കഴിഞ്ഞില്ല. തന്നെയോർത്തു വിതുന്പേണ്ട എന്നു പറഞ്ഞു പലരെയും ആശ്വസിപ്പിച്ചവനു ചിലതിനെയൊക്കെ നോക്കി ഗദ്ഗദപ്പെടേണ്ടതായി വന്നു. ചിലതൊക്കെ കണ്ടമാത്രയിൽ അവന്റെ കണ്ണുകളും കലങ്ങി.
അന്നത്തെ ചില വിസ്മയക്കാഴ്ചകളെയും, സൗധങ്ങളെയും, സ്ഥലങ്ങളെയും, സമൂഹത്തിലെ ഉന്നതരെയുമൊക്കെ നോക്കിയാണ് അവൻ വിലപിച്ചത്. ദൈവത്തിന്റെ ഉള്ളവും ഉരുകുമെന്നുള്ള ഒരോർമപ്പെടുത്തൽ. മനുഷ്യന്റെ മലിനമായ മനോഭാവങ്ങളാണ് അവിടുത്തേക്ക് ആതങ്കമേറ്റുന്നത്. അവയിൽ ഏറ്റം പ്രധാനം അഹംഭാവം തന്നെ. അഹങ്കാരികൾ അഹത്തെ ആശ്രയിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണ്. അവർക്കു ദൈവഭയമോ, വിശ്വാസമോ, വിചാരമോ ഇല്ല. അഹംഭാവം ആയിരുന്നില്ലേ ആദിപാപത്തിലേക്കു നരരെ നയിച്ചതും? നിഗളിച്ചു നടക്കുന്നവരെ അവിടുന്ന് നിലം പതിപ്പിക്കും. തന്നിഷ്ടമനുസരിച്ച് തുള്ളുന്നവരെ തട്ടിവീഴ്ത്തും. എന്നാൽ, എളിയവരെ എളിയിലിരുത്തുകയും ചെയ്യും.
നാമും വിസ്മയസൃഷ്ടികൾ തന്നെയല്ലേ? ”മനോഹരമായിരിക്കുന്നു’ എന്ന് സ്രഷ്ടാവ് നമ്മെയും നോക്കി മൊഴിഞ്ഞതല്ലേ? ആ ദൈവം ഇന്നും അങ്ങനെ പറയുന്നുണ്ടോ? നമ്മുടെ അഹന്ത ദൈവത്തിന്റെ വിലാപത്തിനു ഹേതുവാകുന്നുണ്ടെന്ന വെളിവിൽ വളരാം. വെറും പുഴുത്തീറ്റയായ ദേഹത്തെ പുകഴ്ത്തിപ്പൂജിക്കുന്നതാണ് അഹങ്കാരം. ഗർവ് വിനാശഗർത്തത്തിലേക്കുള്ള വഴിയാണ്; എളിമ വിജയത്തിലേക്കുള്ള ഏണിയും. അഹങ്കാരത്തിൽ അധഃപതനമുണ്ട്. അതിനെ അലങ്കാരമാക്കരുത്. നാം പോലും നമ്മുടേതല്ലാത്ത, ജീവിതമാകുന്ന പിച്ചപ്പാത്രംപോലും സ്വന്തമല്ലാത്ത നമുക്കു സത്യത്തിൽ അഹങ്കരിക്കാൻ ഒന്നുമില്ല. നമ്മെ നോക്കി നമ്മുടെ ദൈവത്തിന്റെ നയനങ്ങൾ നിറയാൻ നാം ഇടവരുത്തരുത്. നമ്മുടെ വ്യക്തിജീവിതത്തിൽ, കുടുംബങ്ങളിൽ കർത്താവിന്റെ കണ്ണീരു വീഴാതിരിക്കട്ടെ. നമ്മുടെ അകൃത്യങ്ങൾ അവിടുത്തെ നൈരാശ്യത്തിനും നൊന്പരങ്ങൾക്കും നിദാനമാകാതിരിക്കട്ടെ. നമ്മെ നോക്കിയുള്ള അവന്റെ വിലാപം അവൻ നമ്മെ വെടിഞ്ഞുപോകുന്നതിന്റെയും, നമുക്ക് അർഹമായ അനുഗ്രഹങ്ങൾ മറ്റുള്ളവർക്കു നൽകുന്നതിന്റെയും മുന്നോടിയാണ്. ദൈവത്തിനു നമ്മെക്കുറിച്ചു പല പദ്ധതികളുമുണ്ട്. അവയുടെ പൂർത്തീകരണത്തിനു നാം ദൈനംദിനം ഉൗട്ടിവളർത്തുന്ന ദുഷ്ടമനോഭാവങ്ങൾ വിഘ്നങ്ങളാകരുത്. കൃപകളെ കളഞ്ഞുകുളിക്കരുത്. അനുഗ്രഹങ്ങളെ അന്യാധീനപ്പെടുത്തരുത്. നന്മകൾ നായ്ക്കൾ സ്വന്തമാക്കാൻ അനുവദിക്ക ത്. ഒപ്പം, നമ്മിലെ അരുതാത്തവയെ നോക്കി നമുക്കും നിർലജ്ജം പ്രലപിക്കാം. വലിയനോന്പിന്റെ നാളുകൾ അങ്ങനെയുള്ള ചില വിലാപങ്ങൾക്കും വേണ്ടിയുള്ളവയാണ്.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്