Monday, March 16, 2020 11:37 PM IST
കോവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം കൂടാൻ തുടങ്ങിയതോടെ മഹാരാഷ്ട്ര മുൻകരുതലുകൾ ശക്തമാക്കുന്നു. രാജ്യത്ത് കൂടുതൽ കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. കേരളത്തേക്കാൾ ഒരുപടികൂടിക്കടന്ന്, ആവശ്യമെങ്കിൽ 144-ാം വകുപ്പുപ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിക്കാനും സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. കേരളം കഴിഞ്ഞയാഴ്ച സ്വീകരിച്ച മുൻകരുതലുകളിൽ മിക്കതും ഇന്നലെ മുതൽ മഹാരാഷ്ട്രയിലും നടപ്പാക്കിത്തുടങ്ങി.
ഇന്നലെ അഞ്ചുപേർക്കു കൂടി വൈറസ്ബാധ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ 38 പേരാണ് കൊറോണബാധിതർ. മുൻകരുതലുകളും അതീവജാഗ്രതയും ഏർപ്പെടുത്തുന്നതു സംസ്ഥാനത്തു വൈകിയതാണ് രോഗവ്യാപനം അധികരിക്കാനിടയാക്കിയതെന്ന വിമർശനം ഉയരുന്നുണ്ട്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ഉന്നതതലയോഗത്തിൽ വൈറസ് ബാധ സംശയത്തിന്റെ പേരിൽ നിരീക്ഷണത്തിലുള്ളവരെ തിരിച്ചറിയാൻ കൈയുടെ പിറകിൽ പ്രത്യേക തിരിച്ചറിയൽ നമ്പർ പതിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ഇവരെ തിരിച്ചറിയാനാണിത്. പബുകളടക്കം പൂട്ടാനും നഗരങ്ങളിലും ഗ്രാമങ്ങളിലും ആളുകൾ കൂട്ടമായി പങ്കെടുക്കുന്നതു കർശനമായി വിലക്കാനും ഈ യോഗത്തിൽ തീരുമാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേതടക്കമുള്ള എല്ലാ തെരഞ്ഞെടുപ്പുകളും മൂന്നു മാസത്തേക്കു നീട്ടിവയ്ക്കാനും ധാരണയായിട്ടുണ്ട്.
മന്ത്രിമാരും ഉദ്യോഗസ്ഥരും കൂട്ടമായി സെക്രട്ടേറിയറ്റിൽ പ്രവേശിക്കരുതെന്നും നിർദേശിച്ചു. പൊതുജനങ്ങൾ സെക്രട്ടേറിയറ്റിലേക്കു വരുന്നതിനും നിയന്ത്രണമേർപ്പെടുത്തി. മന്ത്രിമാർ പത്തിൽ താഴെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ മാത്രമേ കൂടെനിർത്താവൂ എന്നും നിർദേശിച്ചിട്ടുണ്ട്.
എന്നാൽ, സർക്കാരിന്റെ മുൻകരുതൽ നടപടികൾ മുംബൈ അടക്കമുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും വേണ്ടത്ര ഫലപ്രദമായി നടപ്പാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. പതിവുപോലെ ഇന്നലെയും റെയിൽവേ സ്റ്റേഷനുകളിൽ ലോക്കൽ ട്രെയിനുകളിൽ യാത്രയ്ക്കായി വലിയ ജനക്കൂട്ടംതന്നെയുണ്ടായിരുന്നു. എങ്കിലും വിനോദസഞ്ചാര മേഖലയും വിദ്യാഭ്യാസ മേഖലയും ഏതാണ്ട് നിശ്ചലമായിത്തുടങ്ങി.
പൂനയിൽ നാലുപേരിലേക്കു പകർന്നു
പൂനയിൽ വൈറസ്ബാധ സ്ഥിരീകരിക്കപ്പെട്ട അഞ്ചുപേരിൽ നാലുപേർക്കും അതു പകർന്നുകിട്ടിയതാണെന്നതു സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു. വിദേശയാത്ര കഴിഞ്ഞെത്തിയവരുമായി അടുത്തിടപഴകിയ കുടുംബാംഗങ്ങൾക്കാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. അഞ്ചാമനാകട്ടെ 93 പേരടങ്ങുന്ന തായ്ലൻഡ് യാത്രാസംഘത്തിലെ അംഗമായിരുന്നു. ഈ സംഘത്തിൽപ്പെട്ടവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനമാണ് കൂടുതൽ ഗൗരവതരം. പൂന, പിമ്പ്രി-ചിൻച്വാഡ് നഗരങ്ങളിൽ 16 പേരിലാണ് വൈറസ് ബാധ തിരിച്ചറിഞ്ഞിരിക്കുന്നത്.
സംസ്ഥാനത്ത് സ്കൂളുകളും കോളജുകളും 31വരെ അടച്ചിടാൻ തീരുമാനിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. സിനിമാശാലകൾ, മാളുകൾ, മൾട്ടിപ്ലക്സുകൾ തുടങ്ങി ആളുകൾ കൂട്ടമായെത്തുന്ന ഇടങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. വിവാഹസൽക്കാരങ്ങൾക്കും പൊതുപരിപാടികൾക്കും വിലക്കേർപ്പെടുത്തുകയും ചെയ്തു. മുംബൈ, നവിമുംബൈ, പൂന തുടങ്ങിയ വൻനഗരങ്ങളിലെല്ലാം ബോധവത്കരണത്തിനുള്ള ശ്രമത്തിലാണ് സർക്കാർ. വിനോദസഞ്ചാരം പൂർണമായും വിലക്കിയ സർക്കാർ ടൂർ ഓപ്പറേറ്റർമാർക്ക് കർശന മുന്നറിയിപ്പാണു നൽകിയിരിക്കുന്നത്. ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ ഒരു കാരണവശാലും കൊണ്ടുവരാൻ പാടില്ലെന്നാണ് നിർദേശം. ബീച്ചുകളിലെല്ലാം ചുവന്ന കൊടി ഉയർത്തി നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈ ഐഐടി 29 വരെ ക്ലാസുകൾ നിർത്തിയതായി അറിയിച്ചു. ഐടി കമ്പനികൾ മിക്കതും ജീവനക്കാരോട് വീടുകളിലിരുന്ന് ജോലിചെയ്യാനാണ് നിർദേശിച്ചിരിക്കുന്നത്. മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷനോട് എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
കർശന നടപടികൾ
സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ കഴിഞ്ഞദിവസംവരെ 1.8 ലക്ഷം പേരെയാണ് സ്ക്രീനിംഗിനു വിധേയമാക്കിയത്. ഇതിൽനിന്ന് 758 പേരെ ഐസൊലേറ്റ് ചെയ്തു. ഇതിൽ 669 പേരുടേയും പരിശോധനാഫലം നെഗറ്റീവായിരുന്നു. 75 പേരുടെ ഫലം വരാനുണ്ട്. 1897ലെ പകർച്ചവ്യാധി ആക്ട് അനുസരിച്ചുള്ള മുൻകരുതലുകളും വിലക്കുകളുമാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടർമാർക്കും പോലീസ് കമ്മീഷണർമാർക്കും രോഗബാധിതരേയും രോഗബാധ സംശയിക്കുന്നവരേയും വീടുകളിലും ആശുപത്രികളിലും ഐസൊലേറ്റ് ചെയ്യാൻ ഈ നിയമം അനുമതി നൽകുന്നുണ്ട്.
വേണ്ടിവന്നാൽ 144-ാം വകുപ്പു പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച് സ്ഥിതിഗതികൾ നേരിടാൻ സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. മുംബൈയിലും പൂനയിലുമാണ് 144 പ്രഖ്യാപിക്കുന്നത് പരിഗണിക്കുന്നത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയും അനുനിമിഷം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
മുംബൈയിലെ സെവൻഹിൽസ് ഹോസ്പിറ്റലിൽ 400 ബെഡുകളാണ് ഐസൊലേറ്റ് ചെയ്യപ്പെടുന്നവർക്കായി നിലവിൽ തയാറാക്കിയിരിക്കുന്നത്. ഇത് ആയിരമായി വർധിപ്പിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. വൈറസ്ബാധ സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിനായി സെൻട്രൽ മുംബൈയിലെ കസ്തൂർബ ഗാന്ധി ഹോസ്പിറ്റലിൽ സൗകര്യമൊരുക്കിയിരിക്കുന്നു.
പരിശോധന കൂട്ടും
കൂടുതൽ സാമ്പിളുകൾ പരിശോധിക്കേണ്ടിവരുന്നതാണു വെല്ലുവിളിയാകുന്നത്. കസ്തൂർബ ഗാന്ധി ഹോസ്പിറ്റലിൽ ദിവസം 100 പരിശോധനകൾ നടത്താനുള്ള സൗകര്യമാണുള്ളത്. ഇത് 250 ആയി വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കൂടുതൽ ഉപകരണങ്ങളും പരിശോധനാ കിറ്റുകളുമെത്തിച്ച് കൂടുതൽ സാമ്പിളുകൾ പരിശോധിക്കാനുള്ള ശേഷി കൈവരിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. മുംബൈയിലെ ജെജെ, ഹഫ്കിൻ, പൂനയിലെ ബിജെ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ 15-20 ദിവസത്തിനകം കോവിഡ്-19 വൈറസ് പരിശോധനാസംവിധാനങ്ങൾ സജ്ജമാക്കാനാണു സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
കസ്തൂർബ ആശുപത്രിക്കുപുറമേ പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും നാഗ്പൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലും കെഇഎം ഹോസ്പിറ്റലിലും ദിവസം 250 സാമ്പിളുകൾവീതം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാനും തീരുമാനമുണ്ട്. രോഗവ്യാപനം തുടർന്നാൽ ഔറംഗാബാദ്, സോലാപൂർ, ധുലെ തുടങ്ങിയ മെഡിക്കൽ കോളജുകളും പരിശോധനാ ലാബുകൾ സജ്ജീകരിക്കും.
അതിനിടെ ഇന്ത്യയിൽ പരിശോധനയ്ക്കു വിധേയമാക്കുന്ന സാമ്പിളുകളുടെ എണ്ണം വർധിപ്പിക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചവരെ രാജ്യത്ത് 5,900 സാമ്പിളുകളാണ് പരിശോധിച്ചത്. എന്നാൽ, ദക്ഷിണകൊറിയ 1,40,000 സാമ്പിളുകൾ പരിശോധിച്ചു. ഇന്ത്യയിൽ 65 ലബോറട്ടറികളിലാണ് നിലവിൽ കോവിഡ്-19 വൈറസ് പരിശോധന നടത്തുന്നത്. ഒരു ലക്ഷത്തോളം പരിശോധനാ കിറ്റുകളും നിലവിലുണ്ട്. ദിവസം 10,000 സാമ്പിളുകൾവരെ പരിശോധിക്കാൻ ഈ ലബോറട്ടറികൾക്കു ശേഷിയുണ്ട്. രോഗബാധ സ്ഥിരീകരിച്ചിരിക്കുന്ന സംസ്ഥാനങ്ങൾ കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ സജ്ജമാക്കാനുള്ള തയാറെടുപ്പിലാണ്.
സംസ്ഥാന പര്യടനം/ സി.കെ. കുര്യാച്ചൻ