Wednesday, February 19, 2020 12:07 AM IST
ഇന്ത്യ ഒരു വികസിതരാജ്യമോ അല്ലയോ എന്നതാണ് ഇപ്പോൾ ലോകവ്യാപാര സംഘടനയുടെ മുമ്പിലുള്ള വലിയൊരു പ്രശ്നം. 2020 ഫെബ്രുവരി 10 മുതൽ അമേരിക്ക ഇന്ത്യയെ കണക്കാക്കായിരിക്കുന്നതു വികസിതരാജ്യമായിട്ടാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനമാണിത്. ലോകവ്യാപാരത്തിന്റെ അര (0.5 %)ശതമാനത്തിലേറെ ഇന്ത്യ കൈകാര്യം ചെയ്യുന്നു, ജി20 എന്ന വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലെ അംഗത്വം എന്നിവയൊക്കെയാണ് അമേരിക്ക ഇതിനു കണ്ടെത്തുന്ന ന്യായങ്ങൾ.
ഇന്ത്യയിൽനിന്നുള്ള നികുതിരഹിത ഇറക്കുമതി ഇനി അമേരിക്കയിൽ നടക്കില്ല. ഇത് ഇന്ത്യൻ കാർഷികമേഖലയെ കാര്യമായി ബാധിക്കും. അതോടൊപ്പം അമേരിക്കയിൽനിന്ന് ഡബ്ള്യുടിഒ (ലോക വ്യാപാര സംഘടന) നിയമങ്ങളുടെ ചുവടു പിടിച്ചുകൊണ്ട് അമേരിക്കൻ ഉത്പന്നങ്ങൾ അനിയന്ത്രിതമായി കയറ്റുമതി ചെയ്യാനുമാകും. ഇന്ത്യയോടൊപ്പം ബ്രസീൽ, ഇന്തോനേഷ്യ ,വിയറ്റ്നാം, തായ്ലൻഡ്, മലേഷ്യ തുടങ്ങിയവയും അമേരിക്കൻ കണ്ണിൽ വികസിതരാജ്യങ്ങളാണ്. അമേരിക്കൻ വാണിജ്യ വകുപ്പിന്റെ (യുഎസ്ടിആർ) പുതിയ പട്ടിക അനുസരിച്ച് 36 രാജ്യങ്ങളാണു വികസ്വരം. 44 രാജ്യങ്ങൾ ഏറ്റവും പിന്നാക്കം (എൽഡിഎൻ ) നിൽക്കുന്നതും.
അമേരിക്കയുടെ ഈ അപ്രതീക്ഷിത സർജിക്കൽ സ്ട്രൈക്കിനെ എങ്ങനെ നേരിടണം എന്നറിയാതെ ഇന്ത്യ കുഴങ്ങി. ഒരു വശത്തു മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി വികസിതരാജ്യമാണെന്ന് മോദിയും കൂട്ടരും പറഞ്ഞു നടക്കുന്നു. എന്നാൽ, രാജ്യത്തെ കർഷകർ വലിയ കടക്കെണിയിലും. പ്രശ്നപരിഹാരത്തിന് സമീപിക്കേണ്ട ഡബ്ള്യുടിഒ പ്രശ്നപരിഹാരവേദിയാവട്ടെ ശ്വാസം നിലച്ച മട്ടിലും!
നാളിതുവരെ ലോക വ്യാപാര സംഘടന (ഡബ്ള്യുടിഒ) വാർത്തകൾ നിറഞ്ഞുനിന്നിരുന്നത് അതിന്റെ മന്ത്രിതല സമ്മേളനങ്ങളോട് അനുബന്ധിച്ചാണ്. രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന മന്ത്രിതല സമ്മേളന ഒരിക്കലും സമവായത്തിലല്ല പിരിഞ്ഞിരുന്നത്. ആഗോളവത്കരണ വിരുദ്ധരുടെ പ്രധാന സമരവേദികൂടിയായിരുന്നു മന്ത്രിതല സമ്മേളനങ്ങൾ. അതുകൊണ്ടാണു ദോഹ ഉച്ചകോടി, കാൻകൂൻ സമ്മേളനം, ജനീവ ചർച്ചകൾ എന്നിവയൊക്കെ കാർഷിക സബ്സിഡിയുമായി ബന്ധപ്പെട്ട കരാറുകളിൽ നിറഞ്ഞുനില്ക്കുന്നത്. എന്നാലിപ്പോൾ ലോകം വ്യാപാരവുമായി ബന്ധപ്പെട്ടു പ്രധാനമായും ചർച്ച ചെയ്യുന്നത് മറ്റൊന്നാണ്.
ലോകവ്യാപാരം പുഷ്ടിപ്പെടുത്തുന്നതിനായി 1995 ജനുവരി ഒന്നുമുതൽ പ്രവർത്തിച്ചുവരുന്ന ഡബ്ള്യുടിഒക്ക് അകാലമരണമാണ് ട്രംപും അമേരിക്കയും കുറിച്ചുവച്ചിരിക്കുന്നത്. സംഘടനയുടെ ഏറ്റവും വലിയ സംവിധാനങ്ങളിലൊന്നായ പ്രശ്നപരിഹാര വേദിക്കു താഴിട്ടിരിക്കുകയാണു ട്രംപ് ഭരണകൂടം. ഏഴ് അംഗങ്ങളുള്ള പ്രശ്നപരിഹാരവേദി ലോകവ്യാപാര സംഘടനയെ അതിന്റെ മുൻഗാമിയായ ഗാട്ടിൽനിന്നു വ്യത്യസ്തമാക്കുന്നു.
രണ്ടാം ലോകമഹായുദ്ധാനന്തരം നടന്ന ബ്രെട്ടൻവുഡ്സ് ഉച്ചകോടിയിൽ ജെ എം കെയിൻസ് എന്ന സാന്പത്തികശാസ്ത്രജ്ഞൻ മുന്നോട്ടുവച്ച ആശയമാണ് ലോകവ്യാപാരം നിയന്ത്രിക്കുന്നതിനായുള്ള ഒരു സംവിധാനം. ലോകബാങ്ക്, അന്തരാഷ്ട്ര നാണ്യ നിധി എന്നിവ 1945 -ൽ തന്നെ നിലവിൽ വന്നു. എന്നാൽ, ലോകവ്യാപാരം നിയന്ത്രിക്കുന്നതിനായുള്ള സംവിധാനം 1947-ൽ മാത്രമാണ് ഗാട്ട് എന്ന പേരിൽ നിലവിൽ വന്നത്. ഗാട്ടിൽ തർക്കപരിഹാരത്തിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല . 1984 മുതൽ 1994 വരെ നടന്ന ഉറുഗ്വെ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഗാട്ടിനു പകരമായി ലോകവ്യാപാര സംഘടന രൂപവത്കരിക്കാൻ തീരുമാനിച്ചത്.
ജനീവ ആസ്ഥാനമായി രൂപവത്കരിച്ച ലോക വ്യാപാരസംഘടനയിൽ ഇപ്പോൾ 164 അംഗങ്ങളുണ്ട്. ചരക്കുവ്യാപാരങ്ങളാണു പ്രധാനമായും ഗാട്ട് നിയന്ത്രിച്ചിരുന്നതെങ്കിൽ ലോകവ്യാപാര സംഘടന ഇതിനൊപ്പം സേവനങ്ങൾ, ബൗദ്ധിക സ്വത്തവകാശങ്ങൾ മുതലായവയും നിയന്ത്രിക്കുന്നു. തർക്കപരിഹാര വേദിയിലെ ഏഴു അംഗങ്ങളിൽ അഞ്ചു പേരെയും കൊടുക്കേണ്ടത് അമേരിക്കയാണ്. ഒഴിവു വന്ന ഒരു പദവി പോലും നികത്തേണ്ടതില്ല എന്നതാണ് ട്രംപിന്റെ തീരുമാനം. ലോകവ്യാപാര സംഘടനയുടെ കിരീടം എന്നാണ് പ്രശ്നപരിഹാരവേദി അറിയപ്പെടുന്നത്. ആ കിരീടം തച്ചുടച്ചാൽ മെച്ചം അമേരിക്കക്കല്ലാതെ മറ്റാർക്കുമല്ല.
ഇപ്പോൾ ഒരംഗമായി ചുരുങ്ങിയ പ്രശ്നപരിഹാര വേദിയുടെ അഭാവത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള വ്യപാരയുദ്ധങ്ങളും തർക്കങ്ങളും എങ്ങനെ പരിഹരിക്കപ്പെടും എന്നറിയാതെ ഉഴലുകയാണ് അമേരിക്ക ഒഴികെയുള്ള അംഗരാജ്യങ്ങൾ. ലോകവ്യാപാരത്തിന്റെ നാമമാത്ര അംശം മാത്രമാണ് ഇന്ത്യയുടെ വിഹിതമെങ്കിലും ഇതുവരെ മറ്റു രാജ്യങ്ങളുടെ മുപ്പതിലധികം തർക്കങ്ങൾ ഇന്ത്യയുമായി ഉള്ളത് പ്രശ്നപരിഹാര വേദിക്കു മുൻപാകെ എത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, അമേരിക്ക, തായ്വാൻ, ബ്രസീൽ, ജപ്പാൻ, ആഫ്രിക്ക, അർജന്റീന, തുർക്കി, ഓസ്ട്രേലിയ, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യക്കു വ്യാപാരതർക്കങ്ങൾ ഉണ്ട് . ഇതൊക്കെ ഇനി ഏതു നിലയ്ക്ക് പരിഹരിക്കപ്പെടുമെന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം.
പ്രശ്നപരിഹാര വേദിക്കു മുന്പാകെ വന്ന 592 തർക്കങ്ങൾക്ക് ഇതുവരെ പരിഹാരം കണ്ടിട്ടുണ്ട്. എ.വി. ഗണേശൻ, ഉജാൽ സിംഗ് ഭാട്ടിയ എന്നീ രണ്ട് ഇന്ത്യക്കാർ പ്രശ്നപരിഹാര വേദിയിൽ അംഗങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്. ഇവരുടെ അഭിപ്രായത്തിൽ അമേരിക്കൻ താൻപോരിമയാണ് ഇപ്പോളത്തെ ഡബ്ള്യുടിഒ പ്രതിസന്ധിയുടെ മൂലകാരണം. "അമേരിക്ക ആദ്യം' എന്ന ട്രംപ് നയം നടപ്പിലാക്കുന്നതിലെ വിലങ്ങുതടി ആയതാണ് ഡബ്ള്യുടിഒക്കു ചരമക്കുറിപ്പെഴുതാൻ അവർ തുനിഞ്ഞിറങ്ങിയിരിക്കുന്നതിന്റെ കാരണം. അമേരിക്കൻ പരുത്തിവ്യവസായികൾ ബ്രസീലിയൻ വ്യവസായികൾക്കെതിരേ നടത്തിയ വ്യവഹാരത്തിൽ തോൽവി ആയിരുന്നു അമേരിക്കയ്ക്ക്.
ഏതായാലും ചൈനയുമായുള്ള വ്യപാരയുദ്ധം അവസാനിപ്പിച്ച് ഒരടി മുന്പോട്ടു പോയിട്ടിട്ടുണ്ട് ട്രംപ് ഇപ്പോൾ. പ്രശ്നപരിഹാര വേദിക്കു മുൻപാകെ എത്തിയ ഭൂരിഭാഗം കേസുകളിലും അമേരിക്കയ്ക്ക് അനുകൂലമായാണ് വിധി വന്നിട്ടുള്ളതെന്നതാണ് ശ്രദ്ധേയം. അടുത്തകാലത്തുതന്നെ അമേരിക്കൻ ബോയിംഗ് കന്പനിക്കനുകൂലമായും നെതർലാൻഡ്സ് കന്പനിയായ എയർ ബസിനെതിരായും ഒരു വിധി വന്നതും എടുത്തുപറയേണ്ടതാണ്.
പ്രശ്ന പരിഹാര വേദിക്കു മുൻപാകെ ലോകവ്യാപാര സംഘടനയുടെ കീഴിലുള്ള ബോക്സ് മെക്കാനിസം വലിയൊരു കീറാമുട്ടിയായിരിന്നു. ബ്ലൂ ബോക്സ്, ഗ്രീൻ ബോക്സ്, ആംബർ ബോക്സ് എന്നിങ്ങനെയുള്ള സബ്സിഡിയുമായി ബന്ധപ്പെട്ട നിബന്ധനകൾ വ്യാഖ്യാനിച്ച് അവ വികസിത രാജ്യങ്ങൾക്ക് അനുകൂലമാക്കി മാറ്റുന്നു എന്നൊരു ആരോപണം തുടക്കംമുതല്ക്കേ ഉണ്ടായിരുന്നു.
ഇതിനൊക്കെ പുറമേ ബൗദ്ധിക സ്വത്തവകാശങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളും പൊതിയാ തേങ്ങയായി തുടരുകയാണ്. കോപ്പി റൈറ്റ്, പേറ്റന്റ്, ട്രേഡ് മാർക്ക്, ഭൗമ സൂചിക, സോഫ്റ്റ്വെയർ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ട്രിപ്സ് എന്നൊരു കരാറും ലോകവ്യാപാര സംഘടനയുണ്ട്. എന്നാൽ, ഇതെല്ലാം വികസിതരാജ്യങ്ങൾക്കുവേണ്ടിയുള്ളതെന്നാണ് ഇന്ത്യ അടക്കമുള്ള വികസ്വര രാഷ്ട്രങ്ങളുടെ നിലപാട്.
ഇതിനിടെയാണ് മലേഷ്യയുമായി ഒരു പാമോയിൽ യുദ്ധത്തിൽ ഇന്ത്യ ഏർപ്പെട്ടിരിക്കുന്നത്. കാഷ്മീർ വിഷയത്തിൽ പാക്കിസ്ഥാനാനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്ന മലേഷ്യയിൽനിന്ന് ഇന്ത്യ പാമോയിൽ ഇറക്കുമതി നിർത്തിവച്ചിരിക്കുന്നതു വ്യാപാര നിയമങ്ങൾക്ക് എതിരാണ്. ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ വിപണി. മലേഷ്യയും ഇന്തോനേഷ്യയും വലിയ ഉത്പാദകരും കയറ്റുമതിക്കാരുമാണ് ഈ രംഗത്ത്. മലേഷ്യയുടെ വിദേശനാണ്യത്തിന്റെ വലിയൊരു പങ്കും വരുന്നത് ഇന്ത്യയിൽനിന്നാണ്. ഇന്ത്യൻ ഉപരോധം കാരണം വലിയ ദുരിതത്തിലാണ് ആ രാജ്യത്തെ എണ്ണപ്പന കർഷകർ.
അന്തർദേശീയ കപ്പൽ ഗതാഗതം നിയന്ത്രിക്കുന്ന സംഘടന (ഐഎംഒ) ചില പുതിയ പരിസ്ഥിതി നിയമങ്ങൾ ചരക്കുകടത്തിന് ഉപയോഗിക്കുന്ന കപ്പലുകളിൽ ബാധകമാക്കിയത് ഇന്ത്യക്കും വലിയ തിരിച്ചടി ആയിരിക്കുകയാണ്. ആഗോള വ്യാപാരത്തിന്റെ 90 ശതമാനവും നടക്കുന്നത് കപ്പൽ വഴിയാണ്. മൊത്തം ലോക വ്യാപാര മൂല്യത്തിന്റെ 80 ശതമാനത്തിലധികം വരുമിത്. ലണ്ടൻ ആസ്ഥാനമായ ഐഎംഒ വികസിത രാജ്യങ്ങളിലെ കപ്പൽ കന്പനികൾക്കു വേണ്ടി നിയമം ഉണ്ടാക്കുന്നു എന്നൊരു വാദം ഇന്ത്യ ഇതിനകം ഉന്നയിച്ചിട്ടുണ്ട്.
ഇതിനൊക്കെ പുറമേയാണ് ചൈന- അമേരിക്ക വ്യാപാരയുദ്ധം, അമേരിക്ക- ഫ്രാൻസ് വ്യാപാരതർക്കങ്ങൾ, യൂറോപ്യൻ യൂണിയനും ഇന്തോനേഷ്യയും തമ്മിലുള്ള പാമോലിൻ കയറ്റുമതി- ഇറക്കുമതി പ്രശനം, ഇന്ത്യയും അമേരിക്കയുമായുള്ള തീരുവ തർക്കങ്ങൾ തുടങ്ങിയവ പരിഹാരമില്ലാതെ അനന്തമായി നീളുമോ എന്ന ആശങ്കയുണ്ട്. 2019 ഡിസംബർ10 നു പ്രശ്നപരിഹാര വേദിക്കു താഴിട്ടു. റോബർട്ടോ അസവദ എന്ന സെക്രട്ടറി ജനറൽ പാശ്ചാത്യലോകത്തു മൃതസംസ്കാരത്തിന് അണിയാറുള്ള കറുത്ത ടൈ അണിയുന്നതാവും ഇനി നല്ലതെന്നാണു നിരീക്ഷകർ ഇപ്പോൾ പറയുന്നത്.
ഡോ. സന്തോഷ് വേരനാനി