Monday, February 17, 2020 12:00 AM IST
ഇന്ത്യയുടെ വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും യഥാർഥ പ്രതിഫലനം ദർശിക്കാൻ കഴിയുന്നത് അതിന്റെ ബഹുകക്ഷി ജനാധിപത്യ സംവിധാനത്തിലാണ്. സ്വാതന്ത്ര്യാനന്തരം രൂപീകരിക്കപ്പെട്ട ഭരണഘടനയിൽ ഏകകക്ഷി, അല്ലെങ്കിൽ ദ്വികക്ഷി പാർട്ടി സംവിധാനങ്ങൾ വിഭാവനം ചെയ്യാമായിരുന്നെങ്കിലും നമ്മുടെ ഭരണഘടനാ ശില്പികൾ ഉറച്ച നിലപാട് എടുത്തത് ബഹുകക്ഷി ജനാധിപത്യ സംവിധാനത്തിനുവേണ്ടിയാണ്. ഒരേസയമംതന്നെ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ സൗന്ദര്യവും, അതുപോലെതന്നെ ഒരു പരിധിവരെ അതിന്റെ കോട്ടവും ഈ ബഹുകക്ഷി സംവിധാനമാണ് എന്ന് പറയേണ്ടിവരും.
തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുകൾപ്രകാരം ഇന്ത്യയിൽ എട്ട് ദേശീയ പാർട്ടികളും, 53 സംസ്ഥാന പാർട്ടികളും, ഔദ്യോഗികമായി അംഗീകാരമില്ലാത്ത 2,538 പാർട്ടികളും ഉൾപ്പെടെ ആകെ 2599 രാഷ്ട്രീയ പാർട്ടികൾ ഇന്നു പ്രവർത്തിക്കുന്നുണ്ട്. നിലവിലെ പതിനേഴാം ലോക്സഭയിൽ ചെറുതും വലുതുമായ 37 രാഷ്ട്രീയ പാർട്ടികൾക്ക് പ്രതിനിധ്യമുണ്ട്. 1952-ൽ രൂപംകൊണ്ട ഒന്നാം ലോക്സഭയിൽ പ്രാതിനിധ്യം ലഭിച്ചത് 22 രാഷ്ട്രീയ പാർട്ടികൾക്കാണ്. ഒന്നാം ലോക്സഭയിലേക്ക് 53 രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിൽ 2019 ലെ പതിനേഴാം ലോക്സഭയിലേക്ക് മത്സരിച്ച പാർട്ടികളുടെ എണ്ണം അഞ്ഞൂറിന് അടുത്ത് എത്തിനിൽക്കുന്നു.
പ്രതിപക്ഷ അനൈക്യവും ഭരണത്തുടർച്ചയും
1952-ലെ ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പു മുതൽ 1971 -ലെ അഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഇന്ത്യൻ രാഷ്ട്രീയം ദർശിച്ചത് പൊതു തെരഞ്ഞെടുപ്പുകളിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമഗ്രാധിപത്യമായിരുന്നു. 17.3 കോടി വോട്ടർമാർ ഉണ്ടായിരുന്ന ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 479 സീറ്റുകളിൽ 364 എണ്ണത്തിൽ വിജയിച്ച് 45 ശതമാനം വോട്ടു പങ്കാളിത്തവുമായി കോൺഗ്രസ് അധികാരത്തിലെത്തി. 1957-ലെ രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത് 371 സീറ്റുകളും 47.78 ശതമാനം വോട്ടുമാണ്. 1962 ലെ മൂന്നാം ലോക്സഭാ തെരഞ്ഞെടുപ്പിൽ 361 സീറ്റും 44.72 ശതമാനം വോട്ടും കോൺഗ്രസ് നേടി. 1967-ലും കോൺഗ്രസ് അധികാരത്തിൽ എത്തിയെങ്കിലും ലഭിച്ച സീറ്റുകൾ 283 ആയും വോട്ടുശതമാനം 40.78 ശതമാനം ആയും കുറഞ്ഞു.
കോൺഗ്രസിനകത്തുണ്ടായ ആഭ്യന്തര പ്രശ്നങ്ങളും നെഹ്റുവിന്റെ മരണത്തിനുശേഷം നേതൃനിരയിൽ ഉണ്ടായ തർക്കങ്ങളും, ആദ്യമായി രൂപപ്പെട്ടുവന്ന പ്രതിപക്ഷ ഐക്യവും കോൺഗ്രസ് നേരിട്ട തിരിച്ചടികൾക്ക് കാരണമായി വിലയിരുത്തപ്പെടുന്നു. ഇന്ദിരാഗാന്ധിയുടെ ശക്തമായ നേതൃത്വത്തിൽ കരുത്താർജിച്ച കോൺഗ്രസ് 1971-ലെ അഞ്ചാം പൊതു തെരഞ്ഞെടുപ്പിൽ 352 സീറ്റുകളും 43.68 ശതമാനം വോട്ടും നേടി അധികാരം നിലനിർത്തി. ഇന്ദിരാഗാന്ധിക്ക് എതിരായിരുന്ന സംഘടനാ കോൺഗ്രസ് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, സ്വതന്ത്ര പാർട്ടി, ജനസംഘം തുടങ്ങിയവയുമായി ചേർന്ന് കോൺഗ്രസിന് എതിരായി പ്രതിപക്ഷ ഐക്യനിര രൂപീകരിച്ചുവെങ്കിലും ബംഗ്ലാദേശ് യുദ്ധവിജയത്തിന്റെ പ്രഭയിൽ ഇന്ദിരാഗാന്ധി വൻവിജയം നേടുകയാണുണ്ടായത്.
ഇനി, പ്രതിപക്ഷ ഐക്യനിരയുടെ കരുത്തിൽ കോൺഗ്രസിന് ആദ്യമായി അധികാരം നഷ്ടപ്പെട്ട അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ ആറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കണക്കുകൾ പരിശോധിക്കാം.
154 സീറ്റുകളുമായി അധികാരം നഷ്ടപ്പെട്ട കോൺഗ്രസിനു കിട്ടിയ വോട്ടുശതമാനം 34.52 ശതമാനമായി ഇടിഞ്ഞു. 345 സീറ്റുകളിൽ വിജയിച്ച് അധികാരത്തിൽ വന്ന ജനതാ പാർട്ടിയുടെ മുന്നണിക്ക് 51.89 ശതമാനം വോട്ടുകൾ കിട്ടി. ഇവിടെ ഇന്ദിരാഗാന്ധിയെ അധികാരത്തിൽനിന്നു പുറത്താക്കിയത് ശക്തമായ പ്രതിപക്ഷ ഐക്യം ആയിരുന്നു. ജനസംഘം ഉൾപ്പെടുന്ന ജനതാ പാർട്ടിയും, കോൺഗ്രസ് ഫോർ ഡെമോക്രസി, സിപിഎം, അകാലിദൾ, പെസന്റസ് ആൻഡ് വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത്യ, ആർഎസ്പി, ഫോർവേർഡ് ബ്ലോക്ക്, ഡിഎംകെ തുടങ്ങിയവയുമെല്ലാം ശക്തമായ ഇന്ദിരാവിരുദ്ധ വികാരത്തിൽ ഒരുമിച്ചപ്പോൾ കോൺഗ്രസ് അധികാരത്തിൽ നിന്നു പുറത്തായി.
വീണ്ടും 1980-ലെ ഏഴാം പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോൾ 374 സീറ്റുകളും 42.69 ശതമാനം വോട്ടുമായി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെടുത്തി. ഭരണത്തിലിരുന്ന ജനതാപാർട്ടി 18.97 ശതമാനം വോട്ടും 31 സീറ്റുമായി പരാജയത്തിലേക്ക് കൂപ്പുകുത്തി. വീണ്ടും കോൺഗ്രസ് അധികാരത്തിൽനിന്നു പുറത്തായ 1989-ലെ ഒന്പതാം ലോക്സഭാ തെരഞ്ഞെടുപ്പിൽ 39.53 ശതമാനം വോട്ടു നേടിയെങ്കിലും സീറ്റുകൾ 197 ആയി. 17.78 ശതമാനം വോട്ട് നേടിയ ജനതാദൾ 143 സീറ്റും 11.36 ശതമാനം വോട്ടു നേടിയ ബിജെപി 83 സീറ്റുകളും നേടി. അതുപോലെ 28.30 ശതമാനം വോട്ടു നേടിയ കോൺഗ്രസിനെ മറികടന്ന് 1999 ലെ പൊതുതെരഞ്ഞെടുപ്പിൽ 23.75 ശതമാനം വോട്ടുമായി ബിജെപി അധികാരത്തിലെത്തിയത് ദേശീയ ജനാധിപത്യ സഖ്യം എന്ന പ്രതിപക്ഷ ഐക്യത്തിന്റെ കരുത്തിലായിരുന്നു. 2004-ൽ 26.70 ശതമാനം വോട്ടുമായി 114 സീറ്റുമാത്രം നേടിയ കോൺഗ്രസ് അധികാരത്തിലെത്തിയത് പ്രതിപക്ഷ ഐക്യനിരയുടെ കരുത്തിലാണ്. 2009ൽ കോൺഗ്രസ് ഭരണത്തുടർച്ച നേടാനുള്ള പ്രധാന കാരണം പ്രതിപക്ഷ നിരകളിലെ അനൈക്യമായിരുന്നു.
ത്തുറ്റ ദേശീയ ബദലിന്റെ അഭാവം
1967, 1977, 1989, 1999, 2004 വർഷങ്ങളിൽ ഇന്ത്യയിൽ രൂപപ്പെട്ട പ്രതിപക്ഷ ഐക്യനിര ദേശീയ രാഷ്ട്രീയത്തിൽ നിർണായകമായ ചലനങ്ങൾ ഉണ്ടാക്കി. ദേശീയ പാർട്ടികളുടെ എണ്ണം കുറഞ്ഞു വരികയും പ്രാദേശിക പാർട്ടികളുടെ എണ്ണവും സ്വാധീനവും കൂടിവരുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ഒരുപോലെ സ്വാധീനമില്ലെങ്കിലും ഉള്ള സ്വാധീന മേഖലകൾ ഭദ്രമായി സംരക്ഷിക്കാനും പുതിയമേഖലകളിലേക്ക് കടന്നുകയറാനും ബിജെപിക്ക് കഴിയുന്നുണ്ട്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ ഒഴിച്ചാൽ ഗണ്യമായ സ്വാധീനമേഖല ഇന്ന് ബിജെപിക്കുണ്ട്.
എന്നാൽ, ദേശീയ പാർട്ടി എന്ന നിലയിൽ കോൺഗ്രസിന്റെ സ്വാധീനമേഖല ദുർബലമായി വരുന്നത് ആശങ്കാജനകമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഒരു തിരിച്ചുവരവിനു ശേഷിയില്ലാത്ത വിധം കോൺഗ്രസ് പിന്നോട്ടു പോവുന്നു. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥലങ്ങളിൽ മാത്രമായി കോൺഗ്രസിന്റെ സ്വാധീനമേഖല ചുരുങ്ങുകയാണ്. ബിജെപിക്ക് ബദലായി പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉയർന്നു വരുന്ന സ്ഥലങ്ങളിലേക്ക് കോൺഗ്രസിന്റെ പരന്പരാഗത വോട്ടുകൾ മാറുന്നതു ഗൗരവതരമായി പാർട്ടിനേതൃത്വം പരിശോധിക്കണം. അടുത്ത കാലത്തു നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഡൽഹി (4.26), ആന്ധ്രപ്രദേശ് (1.17), ഉത്തർപ്രദേശ് (6.2), ബിഹാർ (6.7), തമിഴ്നാട് (6.47), ബംഗാൾ (12.25), ഒഡീഷ (16.12) എന്നിവിടങ്ങളിൽ കോൺഗ്രസിന്റെ വോട്ടുശതമാനം തീരെ ചുരുങ്ങി. ഇന്ത്യയിലെ ആകെ ലോക്സഭാ സീറ്റുകളുടെ പകുതിയോളം പ്രതിനിധീകരിക്കുന്നത് ഈ സംസ്ഥാനങ്ങളിൽനിന്നാണ്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മുന്നേറ്റം നടത്തിയ സ്ഥലങ്ങളിൽ തൊട്ടടുത്തു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു തിരിച്ചടി നേരിട്ടതായി കാണാം. ഇത് ഇന്ത്യയുടെ തെരഞ്ഞെടുപ്പുരംഗത്ത് പതിറ്റാണ്ടുകളായി കാണപ്പെടുന്ന പൊതുപ്രവണതക്ക് വിരുദ്ധമായ കാര്യമാണ്. 2018 നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ വിജയിച്ച് സർക്കാരുണ്ടാക്കിയത് കോൺഗ്രസ്. പക്ഷേ തൊട്ടടുത്തു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നു സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടി കോൺഗ്രസിനുണ്ടായി.
കഴിഞ്ഞ പതിന്നാല് മാസത്തിനുള്ളിൽ നടന്ന പതിമൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇടയിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും സമാനമായ പാറ്റേൺ കാണാൻ കഴിയും. താഴെ നൽകിയിരിക്കുന്ന കണക്ക് ശ്രദ്ധിക്കുക.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മുന്പുണ്ടാകാത്ത അസാധാരണ സാഹചര്യമാണിത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരിയ സംസ്ഥാനങ്ങളിലെല്ലാം വളരെ അസാധാരണമായ രീതിയിൽ വോട്ടു ശതമാനം അന്പതിനും ചിലയിടങ്ങളിൽ അറുപത് ശതമാനത്തിനും മുകളിലേക്ക് എത്തി.
ഇന്ത്യയിലെ തെരഞ്ഞെടുപ്പുരംഗത്തുണ്ടാകുന്ന ഈ മാറ്റങ്ങൾ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വളരെ ഗൗരവതരമായി പരിശോധിക്കേണ്ടതാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ശക്തമായ തിരിച്ചടികൾക്കിടയിലും ബിജെപി ഭദ്രമായ വോട്ടു ശതമാനവുമായി നിൽക്കുന്നു എന്നതും ഇന്ത്യയിലെ മൂന്നോ നാലോ സംസ്ഥാനങ്ങളിൽ ഒഴികെ ബാക്കിയുള്ളവയിൽ ശക്തമായി നിൽക്കുന്നു എന്നതും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കണം. ഡൽഹിയിൽ ബിജെപി അധികാരം പിടിക്കാതിരിക്കാൻ ആം ആദ്മിക്ക് അനുകൂലമായി കോൺഗ്രസ് നിശബ്ദമായി എന്ന വാദമുണ്ട്. ഇതുപോലെ എത്ര സംസ്ഥാനങ്ങളിൽ ബിജെപിയെ തോൽപ്പിക്കുന്നതിനു നിശബ്ദമാകാൻ കോൺഗ്രസിനോ ഇതര പ്രതിപക്ഷ പാർട്ടികൾക്കോ കഴിയും?
കാഷ്മീരിന്റെ സ്വയംഭരണം റദ്ദാക്കൽ, പൗരത്വ നിയമ ഭേദഗതി പോലെയുള്ള വിഷയങ്ങളിൽ നിലപാട് സ്വീകരിക്കാത്ത ആം ആദ്മി പാർട്ടി ബിജെപിയെ മലർത്തിയടിച്ചെങ്കിൽ, അത് പ്രാദേശിക പാർട്ടികൾ ശക്തമായ ഇതര സംസ്ഥാനങ്ങൾക്കും നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും രണ്ടുവഴിക്കു പോവുകയും പ്രാദേശിക പാർട്ടികൾ ദേശീയ രാഷ്ട്രീയത്തിൽ നിലപാടുകൾ എടുക്കാതിരിക്കുകയും ചെയ്താൽ അതുണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങൾ വലുതായിരിക്കും. ദേശീയ രാഷ്ട്രീയത്തിൽ നിലപാടുകൾ സ്വീകരിക്കുന്ന കോൺഗ്രസിന്റെ ശബ്ദം ദുർബലമാവുകയും ശക്തമായ പ്രാദേശിക പാർട്ടികൾ ദേശീയ വിഷയത്തിൽ പൊതുനിലപാടുകൾ സ്വീകരിക്കാൻ വൈമനസ്യം കാട്ടുകയും ഒരു പ്രതിപക്ഷ ഐക്യനിര രൂപീകരിക്കാൻ പരാജയപ്പെടുകയും ചെയ്താൽ എത്ര ഭരണപരമായ പരാജയങ്ങൾക്കിടയിലും സമഗ്രാധിപത്യ, ഏകപക്ഷീയ ഭരണവുമായി മുന്പോട്ടു പോകാൻ ബിജെപിക്കു കഴിയും.
ബിജെപിക്കും നരേന്ദ്ര മോദിക്കും ദേശീയ തലത്തിൽ ഒരു ബദൽ അവതരിപ്പിക്കാൻ കഴിയുന്നുണ്ടോ എന്ന് കോൺഗ്രസും പാർട്ടി നേതൃത്വവും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദേശീയ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന ഉറച്ച നിലപാടുകൾ യഥാസമയം, യഥാരീതിയിൽ ജനമധ്യത്തിലേക്ക് സംക്രമിപ്പിക്കാൻ കഴിയുന്ന പാർട്ടി സംഘടനാ സംവിധാനത്തിന്റെ അപര്യാപ്തത കോൺഗ്രസ് മറികടന്നേ പറ്റൂ. ജനതാ പാർട്ടിയും ജനതാദളും പോലെയുള്ള ഒരു ആൾക്കൂട്ടമല്ല ബിജെപി എന്ന യാഥാർഥ്യം അംഗീകരിച്ചേ പറ്റൂ.
ഭരണവിരുദ്ധ വികാരങ്ങളുടെ തിരതള്ളലിൽ തങ്ങൾ സ്വാഭാവികമായും അധികാരത്തിന്റെ തീരങ്ങളിൽ എത്തിക്കോളുമെന്ന കാഴ്ചപ്പാട് മാറ്റിവച്ച് ശക്തമായ ആശയഭദ്രതയും സംഘടനാ ശൈലിയും കൈവരിച്ചെങ്കിൽ മാത്രമേ ഭാവിയിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കഴിയൂ. ദേശീയ രാഷ്ട്രീയത്തിന്റെ മാറുന്ന ചുവരെഴുത്തുകൾ വായിക്കാൻ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കാം.
പ്രഫ. റോണി കെ. ബേബി