Thursday, February 6, 2020 11:36 PM IST
മേയ്ക്ക് ഇൻ ഇന്ത്യയുടെ കാലത്തും സ്വിച്ചിടുന്പോൾ ഉടൻ തെളിയുന്ന ഒരു ട്യൂബ് ലൈറ്റിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകളിലെന്പാടും മിന്നിമിന്നി സമയമെടുത്തു തെളിഞ്ഞു വരുന്ന ആ പഴയ ട്യൂബ് ലൈറ്റാണ് ഇപ്പോഴുമുള്ളത്. വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിലെ ആളിക്കത്താനും കത്തിക്കാനുമുള്ള പ്രവണതകൾ നാം കാണാതെ പോകരുത്.
നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ദേശീയ രാഷ്ട്രീയത്തിലെ വിരുദ്ധ ധ്രുവങ്ങളാണ്. കൊണ്ടും കൊടുത്തും ഇരുവരും മുന്നേറുന്പോൾ പലപ്പോഴും കാണികൾക്കു രസവുമാണ്. കാവൽക്കാരൻ കള്ളനാണ് (ചൗക്കിധാർ ചോർ ഹെ) എന്ന പ്രയോഗത്തിന്റെ പേരിലായിരുന്നു കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ മോദിക്കെതിരേയുള്ള രാഹുലിന്റെ പ്രഹരം. രാജ്യത്തെ 25 ലക്ഷം കാവൽക്കാരെ അപമാനിക്കലാണ് തനിക്കെതിരേയുള്ള ആക്ഷേപമെന്നും എന്നാൽ ഇതിന്റെ പേരിലുള്ള ചീത്തവിളികളെ ബഹുമതിമുദ്രകളായി അണിയുകയാണെന്നും പറഞ്ഞാണ് അന്നു മോദി തിരിച്ചടിച്ചത്.
മോദിക്കെതിരേ വ്യക്തിപരമായ ആക്രമണം മൂത്തപ്പോൾ ജനം പക്ഷേ മോദിയെ തുണച്ചു. രണ്ടാമതും വലിയ ഭൂരിപക്ഷത്തോടെ മോദി അധികാരം പിടിച്ചു. മോദിയുടെ വൻവിജയത്തിന് കാരണം വേറെ പലതുമുണ്ട്. എങ്കിലും പോരാട്ടം ഇടയ്ക്കുവച്ചു നിർത്തി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതാണു രാഹുൽ കാണിച്ച വലിയ തെറ്റ്. കോണ്‍ഗ്രസിന്റെ വലിയ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു രാഹുലിന്റെ രാജി. നാലു മാസത്തോളം കോണ്‍ഗ്രസിന് നേതാവില്ലാത്ത നില. തോൽവിയേക്കാളും വലിയ തിരിച്ചടിയായത് രാഹുലിന്റെ പിന്മാറ്റമായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും സോണിയാ ഗാന്ധി നേതൃത്വം ഏറ്റെടുക്കേണ്ടിവന്നു.
സാവധാനമെങ്കിലും രാഹുൽ കോണ്‍ഗ്രസിന്റെ പോരാട്ട നായകനായി വീണ്ടും സജീവമാകുന്നുണ്ട്. ശക്തമായ സർക്കാരും ശക്തമായ പ്രതിപക്ഷവും ജനാധിപത്യത്തിന് അനിവാര്യമാണ്. അതിനാൽ തന്നെ കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ശക്തമായ നേതൃത്വം അത്യാവശ്യവുമാണ്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മോദിയും രാഹുലും വീണ്ടും കൊന്പുകോർക്കുകയാണ്. പ്രധാനമന്ത്രി മോദി ഇന്നലെ ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ രാഹുലിനെ ആക്ഷേപിക്കാൻ മറന്നില്ല. ഇതിന് അതേ നാണയത്തിൽ തിരിച്ചടിച്ചാണു രാഹുൽ വീണ്ടും കളം നിറയുന്നത്.
അടിയും വടിയും തടയും
രാഹുൽ ഗാന്ധിയെ പേരെടുത്തു പറയാതെ പ്രധാനമന്ത്രി മോദി ഇന്നലെ അദ്ദേഹത്തിനെതിരേ നടത്തിയ പരിഹാസങ്ങൾ ആണ് എവിടെയും ചർച്ച. തല്ലു കൊള്ളാൻ കൂടുതൽ സൂര്യനമസ്കാരം ചെയ്യുമെന്നായിരുന്നു ഒന്ന്. രാഹുലിനെ ട്യൂബ് ലൈറ്റിനോട് ഉപമിച്ചായിരുന്നു രണ്ടാമത്തേത്ത്. രണ്ടു തവണയും രാഹുലിന്റെ പേരു പറയാതിരിക്കാനും മോദി ശ്രദ്ധിച്ചതു വെറുതെയല്ലെന്നു തീർച്ച. ശശി തരൂരിനെയും അധീർ രഞ്ജൻ ചൗധരിയെയും കൊടിക്കുന്നിൽ സുരേഷിനെയും പ്രസംഗത്തിനിടെ ഒന്നിലേറെ തവണ പേരെടുത്തു പരാമർശിക്കാൻ മോദി മറന്നതുമില്ല.
കഴിഞ്ഞ ദിവസം ഒരു കോണ്‍ഗ്രസ് നേതാവ് പറയുന്നതു കേട്ടു. അടുത്ത ആറു മാസത്തിനകം യുവാക്കൾ മോദിയെ വടിയെടുത്ത് അടിക്കുമെന്ന്. ആറു മാസത്തേക്ക് ഞാൻ കൂടുതൽ സൂര്യ നമസ്കാരം ചെയ്യും. എന്നിട്ട് അവരുടെ പ്രഹരങ്ങൾ ഏറ്റുവാങ്ങാൻ എന്റെ ശരീരത്തെ കരുത്തുള്ളതാക്കും: രാഹുലിന്റെ നേരേ നോക്കി പേരു പറയാതെ മോദി പറഞ്ഞതാണിത്. ഇരുപതു വർഷമായി നിങ്ങളുടെ പ്രഹരങ്ങൾ താൻ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കണമെന്നും ഇല്ലെങ്കിൽ യുവാക്കൾ വടിയെടുത്തു തല്ലേണ്ടിവരുമെന്നുമുള്ള രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പിനെക്കുറിച്ചായിരുന്നു മോദിയുടെ മറുപടി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിലാണു മോദിക്കെതിരേ രാഹുൽ കടുത്ത വിമർശനം ഉയർത്തിയത്.
പ്രധാനമന്ത്രി പ്രസംഗങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ആറു മാസത്തിനുശേഷം അദ്ദേഹത്തിനു വീട്ടിൽ നിന്നു പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി വരും. ഇന്ത്യയിലെ യുവാക്കൾ അദ്ദേഹത്തെ വടിയെടുത്തു തല്ലും. ജോലി നൽകാനായില്ലെങ്കിൽ രാജ്യം പുരോഗതി നേടില്ലെന്നു യുവാക്കൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തും: രാഹുലിന്റെ ഈ അടിയാണു മോദിയെ പ്രകോപിപ്പിച്ചത്.
തെളിയാൻ വൈകുന്ന വിളക്ക്
രാഹുലിനെ പരിഹസിക്കാനും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനും കിട്ടിയ അവസരമൊന്നും മോദി ഇന്നലെ പാർലമെന്റിൽ പാഴാക്കിയില്ല. മോദി പ്രസംഗം തുടങ്ങിയപ്പോൾ മുതൽ കേരളത്തിൽ നിന്നുള്ള എംപിമാരുടെ നേതൃത്വത്തിൽ പ്രതിപക്ഷം ചോദ്യങ്ങളും മറുചോദ്യങ്ങളുമായി തടസപ്പെടുത്തിയിരുന്നു. കെ. മുരളീധരൻ, കെ. സുധാകരൻ, ബെന്നി ബഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ തുടങ്ങിയവരൊക്കെയായിരുന്നു ശബ്ദമുയർത്തി ചോദ്യങ്ങളുമായി എഴുന്നേറ്റത്. രാഹുലാകാട്ടെ തുടക്കം മുതൽ ശാന്തതയോടെ കേട്ടിരുന്നു.
സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞ് പ്രധാനമന്ത്രി പ്രസംഗം തുടരുന്നതിനിടെയാണ് തൊഴിലില്ലായ്മ കൂടുകയാണല്ലോ, യുവാക്കൾക്കു തൊഴിൽ നൽകാൻ എന്തു ചെയ്തു എന്ന ചോദ്യവുമായി രാഹുൽ എഴുന്നേറ്റത്. ഇതിനു വ്യക്തമായ മറുപടി പറയാനായിരുന്നില്ല മോദിയുടെ ശ്രമം. മറിച്ച് രാഹുലിനെ പരിഹസിക്കാൻ കിട്ടിയ അവസരം മുതലെടുത്തു: ഞാൻ പ്രസംഗിക്കാൻ തുടങ്ങിയിട്ട് 30-40 മിനിറ്റ് ആയി. ഇപ്പോഴാണോ ചാർജ് ആയത്. പല ട്യൂബ് ലൈറ്റുകളും ഇതുപോലെയാണ്.
തന്റെ സർക്കാരിന്റെ നടപടികൾ മൂലം വികസനം വരുമെന്നും അപ്പോൾ തൊഴിലവസരങ്ങൾ കൂടുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാദം. എന്നാൽ എത്ര പുതിയ തൊഴിലവസരം സൃഷ്ടിച്ചു എന്നത് അടക്കം കൃത്യമായ മറുപടി പറഞ്ഞതുമില്ല.
ഡൽഹിയിൽ കണ്ണുനട്ട്
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതു വിധേനയും ജയം നേടാനാണു മോദിയും അമിത് ഷായും ബിജെപിയും ശ്രമിക്കുന്നത്. ആം ആദ്മി പാർട്ടിയും അരവിന്ദ് കേജരിവാളും വീണ്ടും അധികാരത്തിലെത്തുമെന്ന സർവേ റിപ്പോർട്ടുകളും പ്രവചനങ്ങളും ബിജെപിയുടെ ഉറക്കം കെടുത്തുകയാണ്. അതിനാൽ എന്തു വില കൊടുത്തും ഡൽഹി പിടിക്കാനുള്ള പതിനെട്ടടവുകളും കേന്ദ്രത്തിലെ ഭരണകക്ഷി നടത്തുന്നു. പാർലമെന്റിൽ ഇന്നലെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ പാക്കിസ്ഥാനും കാഷ്മീരും ഹിന്ദു- മുസ്ലിം വിഭാഗീയതയും മുതൽ പൗരത്വ നിയമവും ഷഹീൻ ബാഗ് സമരവും വരെ വിഷയമാക്കിയതു വെറുതെയല്ല.
ഡൽഹിയിലെ വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്കു നീങ്ങുന്പോൾ പലതരത്തിലുള്ള ആശയക്കുഴപ്പത്തിലാണ്. കുളം കലക്കി മീൻ പിടിക്കാനുള്ള ബിജെപി, എഎപി, കോണ്‍ഗ്രസ് കളികളാണു തലസ്ഥാനത്തെ വോട്ടർമാരെ വെട്ടിലാക്കിയത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കാര്യമായ നേട്ടമുണ്ടാക്കിയ എഎപി സർക്കാരിനെ വോട്ടർമാർക്കു പാടെ തഴയാനാകില്ല. വെള്ളം, വൈദ്യുതി സൗജന്യങ്ങൾ മുതൽ സ്ത്രീകൾക്കു സൗജന്യ ബസ് യാത്ര വരെ, പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സഹായകരമായ ഒട്ടേറെ പദ്ധതികൾ കൊണ്ട് കേജരിവാളും എഎപി സർക്കാരും ജനപ്രീതി നേടി.
എന്നാൽ പുതിയ സർവകലാശാലകളോ കോളജുകളോ സ്കൂളുകളോ വലിയ ആശുപത്രികളോ തുടങ്ങുന്നതടക്കം ഡൽഹിയിലെ ജനം പ്രതീക്ഷിച്ച വികസനപ്രവർത്തനങ്ങൾ ഉണ്ടായില്ലെന്നാണു ബിജെപിയും കോണ്‍ഗ്രസും കുറ്റപ്പെടുത്തുന്നത്. സൗജന്യങ്ങൾ വാരിക്കോരി നൽകി കൈയടി വാങ്ങിയതു കൊണ്ടു ഡൽഹി വികസിക്കില്ലെന്നും കോണ്‍ഗ്രസ് കാലത്ത് ഉണ്ടാക്കിയ സ്കൂളുകളിൽ പെയിന്റ് തേച്ച് ആളു കളിക്കാനാണു കേജരിവാളിന്റെ ശ്രമമെന്നും ഡൽഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം പി.സി. ചാക്കോ പറയുന്നു.
വീണ്ടും വിജയക്കുതിപ്പിനായി ആപ്
കേജരിവാളിന്റെ എഎപി ഒരു വശത്തും ബിജെപിയും കോണ്‍ഗ്രസും മറുഭാഗത്തുമായാണു ഇത്തവണത്തെ മൽസരം കൊടുന്പിരികൊണ്ടത്. മൊത്തമുള്ള 70 സീറ്റുകളിൽ കഴിഞ്ഞ തവണ നേടിയ 67 സീറ്റിന്റെ വൻവിജയം ആവർത്തിക്കാൻ എഎപിക്കു കഴിഞ്ഞേക്കില്ല. സീറ്റു കുറഞ്ഞാലും ജനം കേജരിവാളിനെ വീണ്ടും അധികാരത്തിലേറ്റുമെന്നാണു പൊതുവായ പ്രതീക്ഷ. പക്ഷേ വിട്ടുകൊടുക്കാതെ, പ്രതീക്ഷ വിടാതെ ബിജെപിയും കോണ്‍ഗ്രസും മൽസരം കൊഴിപ്പിക്കുകയാണ്.
അധികാരം കിട്ടിയില്ലെങ്കിൽ പോലും മുപ്പതു സീറ്റെങ്കിലും ജയിക്കാമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ തുടർച്ചയായി ഏഴിൽ ഏഴും നേടിയ ജയം നിയമസഭയിൽ കിട്ടില്ലെന്നു ബിജെപിക്കു ബോധ്യമുണ്ട്. പക്ഷേ, ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണം ഉണ്ടായാൽ ബിജെപിക്ക് അധികാരം അകലെയല്ലെന്നു നേതാക്കൾ വിശ്വസിക്കുന്നു. പ്രചാരണം ഇന്നലെ അവസാനിക്കുന്നതിന്റെ തലേന്ന് കേന്ദ്രമന്ത്രിസഭാ യോഗം ചേർന്ന് അയോധ്യയിൽ രാമ ക്ഷേത്രം നിർമിക്കാൻ ട്രസ്റ്റിനു രൂപം കൊടുത്തത് വെറുതയല്ല.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ