Thursday, January 30, 2020 11:47 PM IST
? എന്താണു പുതിയ കൊറോണ വൈറസ്
=ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ കഴിഞ്ഞ ഡിസംബറിൽ കണ്ടെത്തിയതാണ് ഈ പുതിയ വൈറസ്. 2019-എൻസിഒവി (പുതിയ കൊറോണ വൈറസ് 2019) എന്നാണു ശാസ്ത്രലോകം ഇപ്പോൾ നല്കിയിരിക്കുന്ന പേര്.
? കൊറോണ വൈറസുകൾ മുന്പ് ഉണ്ടായിരുന്നോ
=ഉണ്ടായിരുന്നു. സാർസ് (സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം) മെർസ് (മിഡിൽ ഈസ്റ്റേൺ റെസ്പിരേറ്ററി സിൻഡ്രം) എന്നിവയ്ക്കു കാരണം കൊറോണ വൈറസുകളാണ്. അവയിൽനിന്നു വ്യത്യസ്തമായ ഇനം കൊറോണ വൈറസാണ് ഇപ്പോഴത്തെ രോഗകാരണം.
? രോഗബാധയുടെ പ്രാരംഭലക്ഷണങ്ങൾ
=കടുത്ത പനി, ചുമ, ശ്വാസതടസം. രോഗം മൂർച്ഛിച്ചാൽ ആന്തരാവയവങ്ങൾ തകരാറിലാവും.
? എന്താണു ചികിത്സ
=ഇപ്പോൾ ചികിത്സ ഇല്ല. ഫ്ളൂവിന്റെ ലക്ഷണങ്ങളാണു കാണുന്നതെങ്കിലും ഫ്ളൂവിനെതിരായ ആന്റിബയോട്ടിക്കുകൾ വൈറസ് ഫലമായുള്ള ഈ രോഗത്തിനു ഫലപ്രദമല്ല. ആശുപത്രിയിൽ ശ്വാസകോശത്തിനും മറ്റ് ആന്തരാവയവങ്ങൾക്കും അണുബാധയും പ്രശ്നങ്ങളും വരാതിരിക്കാനുള്ള ചികിത്സയാണു നടത്തുക. ശരീരത്തിന്റെതന്നെ പ്രതിരോധസംവിധാനം കൊണ്ടുവേണം രോഗബാധയിൽനിന്നു രക്ഷപ്പെടാൻ.
? പ്രതിരോധ മരുന്നുകൾ ഉണ്ടോ
=ഈ രോഗബാധയ്ക്കെതിരേ വാക്സിനുകൾ പോലുള്ള പ്രതിരോധ മരുന്നുകൾ കണ്ടെത്തിയിട്ടില്ല. ഗവേഷണങ്ങൾ നടക്കുന്നു. ഈ രോഗബാധയുള്ളവരുമായി സന്പർക്കം വരാതെ നോക്കുക. ഈ വൈറസ് ഉള്ള പ്രദേശങ്ങളിൽ ചെല്ലാതെ നോക്കുക എന്നിവയാണ് എടുക്കാവുന്ന പ്രതിരോധ നടപടി.
? രോഗം പടരുന്നത് എങ്ങനെ
=സാർസും മെർസും പോലെ ഇതും മൃഗജന്യമാണെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. സാർസ് വെരുകിൽനിന്നും മെർസ് ഒട്ടകത്തിൽനിന്നുമാണു പടർന്നത്. ഇപ്പോഴത്തെ രോഗബാധയ്ക്കു കാരണമായ മൃഗം ഏതെന്നു തിരിച്ചറിഞ്ഞിട്ടില്ല. വവ്വാൽ ആണെന്നാണു ശാസ്ത്രജ്ഞരുടെ നിഗമനം. ഇതിന്റെ ജനിതകഘടനയും വവ്വാലിന്റേതുമായി 80 ശതമാനം സാമ്യം കണ്ടെത്തി. വുഹാനിലെ മത്സ്യ-മാംസ മാർക്കറ്റിൽ വവ്വാലും വെരുകും പാന്പും അടക്കം ധാരാളം ജീവികളുടെ മാംസം വിൽക്കുന്നുണ്ട്. 2002-03 ലെ സാർസ് ബാധ ഒതുക്കിയത് വെരുകിറച്ചി നിരോധിച്ചും വെരുകുകളുടെ പ്രജനനം തടഞ്ഞും മറ്റുമാണ്.
? മനുഷ്യനിൽനിന്നു രോഗം പടരുമോ
=പടരും. മനുഷ്യരിൽനിന്നു മറ്റുള്ളവരിലേക്കു പടർന്ന സംഭവങ്ങൾ ചെെന, തായ്ലൻഡ്, തായ്വാൻ, ജർമനി, അമേരിക്ക എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനയിലെ വുഹാനിൽതന്നെ ചന്തയിലൊന്നും പോകാത്ത പലർക്കും ചന്തയിൽ പോയി വൈറസ് ബാധയുമായി വന്നവരിൽനിന്നാണു രോഗം ലഭിച്ചത്.
? രോഗത്തിന്റെ പകർച്ചത്തോത് എങ്ങനെ
=ലണ്ടനിലെ ഇംപീരിയൽ കോളജിലെ ശാസ്ത്രജ്ഞ രുടെ കണക്കുകൂട്ടലനുസരിച്ച് ഈ രോഗബാധയുടെ പകർച്ചത്തോത് ഇൻഫ്ളുവൻസയുടെ അതേ നിരക്കിലാണ്. ഒരാൾ ശരാശരി 2.6 പേർക്ക് രോഗം പകർന്നുകൊടുക്കുന്നു.
? പൊതുവേ പാലിക്കേണ്ട കരുതലുകൾ
=ചുമയ്ക്കുന്പോഴും തുമ്മുന്പോഴും തൂവാലയോ തോർത്തോ ഉപയോഗിച്ച് വായും മൂക്കും മൂടുക. ഇവ ലഭിച്ചില്ലെങ്കിൽ മൂക്കും വായും കൈക്കുള്ളിലാക്കി മാത്രം ചുമയ്ക്കുക.
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും കഴുകണം. അല്ലെങ്കിൽ ആൽക്കഹോൾ ഉള്ള സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ അണുവിമുക്തമാക്കുക.
പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.
? ചൈനയിൽനിന്നു വന്നവർ ശ്രദ്ധിക്കേണ്ടത്
=രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും 28 ദിവസത്തേക്ക് സ്വന്തം വീടുകളിൽ തന്നെ കഴിയുക. പൊതുസ്ഥലങ്ങളിൽ പോകരുത്. മറ്റുള്ളവരുമായി അടുത്ത് ഇടപഴകരുത്.
ഗർഭിണികൾ, കുട്ടികൾ, രോഗികൾ എന്നിവരുണ്ടെങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
പനി, ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാൽ ഡോക്ടറെ സമീപിക്കുക.