Saturday, January 25, 2020 11:33 PM IST
ഇന്ത്യ സ്വാതന്ത്ര്യം നൽകുന്നതിനുള്ള ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ അന്നത്തെ പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്ലി അവതരിപ്പിച്ചപ്പോൾ ലോകം ആദരിക്കുന്ന എക്കാലത്തെയും മികച്ച ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനും അന്നത്തെ പ്രതിപക്ഷ നേതാവുമായ വിൻസ്റ്റൻ ചർച്ചിൽ ഇപ്രകാരം പറഞ്ഞു: “ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകരുത്. അത് എനിക്ക് ഇന്ത്യക്കാരോടു വിദ്വേഷമോ, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തോട് എതിർപ്പോ ഉണ്ടായിട്ടല്ല. മറിച്ച് സ്വാതന്ത്ര്യം നൽകിയാൽ വെറും പത്തു വർഷത്തിനകം ലോക രാഷ്ട്രീയത്തിന്റെ ഭൂപടത്തിൽനിന്നു സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലെ മനോഹര വജ്രമായ ഇന്ത്യ എന്ന രാഷ്ട്രം തുടച്ചുനീക്കപ്പെടും . കാരണം ഇന്ത്യക്കാർക്ക് ഭരിക്കാൻ അറിയില്ല.’’ അക്കാലത്തു ചർച്ചിലിനെപ്പോലെ ഒരുപാട് ലോകനേതാക്കൾ പുലർത്തിയിരുന്ന അഭിപ്രായം ആയിരുന്നു ഇത് .
പക്ഷേ ചർച്ചിൽ പ്രകടിപ്പിച്ച ആശങ്കകൾക്കിപ്പുറം ഏഴു പതിറ്റാണ്ടുകൾക്കു ശേഷവും ഇന്ത്യ എന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്നും തല ഉയർത്തി നിൽക്കുന്നു. ഇന്ത്യ പാക്കിസ്ഥാൻ വിഭജന സമയത്തു പാക്കിസ്ഥാൻ എന്ന സങ്കൽപ്പത്തിനും മതാധിഷ്ഠിത ദേശീയതയ്ക്കും ബീജാവാപം ചെയ്ത മുഹമ്മദലി ജിന്ന നടത്തിയ പ്രസിദ്ധമായ ഒരു പരാമർശം ഉണ്ട്, അത് ഇങ്ങനെയാണ് . “സൂര്യ ചന്ദ്രന്മാർ ഉള്ളിടത്തോളം കാലം, അതേ ലോകാവസാനം വരെ, പാക്കിസ്ഥാൻ അജയ്യമായി നിൽക്കും. കാരണം പാക്കിസ്ഥാന്റെ അടിസ്ഥാനം ഇസ്ലാമിക മതമാണ്’’. അന്നു ജിന്ന പ്രഖ്യാപിച്ചതുപോലെ പാക്കിസ്ഥാൻ അജയ്യമായി നിന്നോ? ഇല്ല എന്നാണു ചരിത്രം തരുന്ന ഉത്തരം. പാക്കിസ്ഥാൻ പിറവി എടുത്തു കാൽ നൂറ്റാണ്ടു തികയുന്നതിനുമുൻപുതന്നെ കിഴക്കൻ പാക്കിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു ബംഗ്ലാദേശായി മാറി. മതം ദേശീയതയ്ക്ക് അടിസ്ഥാനമാക്കിയ രാജ്യങ്ങൾ തകരില്ല എന്നും പൊതുവായി ഒരുമിപ്പിച്ചുനിർത്തുന്ന മതം, ഭാഷ എന്നിവയുടെ അഭാവം പൊതു ദേശീയ ബോധത്തിന്റെ രൂപീകരണത്തെ തടയുമെന്നുമുള്ള രാഷ്ട്രമീമാംസ സിദ്ധാന്തങ്ങൾക്കു കടകവിരുദ്ധമായി പാക്കിസ്ഥാൻ മുറിയുകയും ബഹുസ്വരതയുടെയും വൈവിധ്യങ്ങളുടെയും രാജ്യമായ ഇന്ത്യ മുറിയാതിരിക്കുകയും ചെയ്തു.
ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും ഉള്ള ഒട്ടനവധി രാജ്യങ്ങൾ പട്ടാള ഭരണത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും കറുത്ത ദിനങ്ങളിലൂടെ കടന്നുപോയപ്പോഴും ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി തല ഉയർത്തി നിന്നു. വിഭജനത്തിനു മുൻപ് ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും ഒരു മണ്ണിന്റെയും ഭൂമികയുടെയും ഭാഗമായിരുന്നെങ്കിൽ അതിനു ശേഷം പാക്കിസ്ഥാനും പിന്നീട് ബംഗ്ലാദേശും എത്ര തവണ പട്ടാളഭരണത്തിലൂടെ കടന്നുപോയി? എത്ര തവണ ജനാധിപത്യം അതിക്രൂരമായി കശാപ്പ് ചെയ്യപ്പെട്ടു? അയൂബ് ഖാൻ, യാഹ്യാ ഖാൻ, സിയാ ഉൾ ഹഖ്, പർവേസ് മുഷാറഫ് തുടങ്ങി പാക്കിസ്ഥാനിൽ സ്വേച്ഛാധിപത്യവേഷം കെട്ടി തിമർത്താടിയ പട്ടാള ഭരണാധികാരികൾ എത്ര? തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ആയ സുൾഫിക്കർ അലി ഭൂട്ടോയെ തൂക്കിക്കൊന്ന രാജ്യമാണ് പാക്കിസ്ഥാൻ. “ഭരണഘടനയെ അട്ടിമറിച്ച ജനറൽ പർവേസ് മുഷാറഫിനെ തൂക്കിക്കൊല്ലണമെന്നും അതിനു മുൻപ് അദ്ദേഹം മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ശവശരീരം ഇസ്ലാമാബാദിലെ തെരുവുകളിലൂടെ വലിച്ചിഴച്ചുകൊണ്ടുവന്നു ജനമധ്യത്തിൽ പരസ്യമായി കെട്ടിത്തൂക്കണം എന്നും പാക്കിസ്ഥാന്റെ ഉന്നത നീതിപീഠം പരാമർശനം നടത്തിയിട്ട് അധികം ദിവസങ്ങളായിട്ടില്ല. ബംഗ്ലാദേശും കടന്നുപോയതു സമാനമായ സാഹചര്യങ്ങളിലൂടെയാണ്. ജനാധിപത്യം അട്ടിമറിക്കപ്പെട്ടതിന്റെ ചരിത്രം അയൽ രാജ്യങ്ങളായ ശ്രീലങ്ക, മ്യാൻമർ, നേപ്പാൾ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിൽ എത്ര വേണമെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയും .
ഇത്രയും ഇവിടെ ചൂണ്ടിക്കാണിച്ചതു കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിൽ ഇന്ത്യ എങ്ങ
നെ തകരാതെനിന്നു എന്നു ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ് . ഇന്ത്യയെ ആരു തകരാതെ കൈപിടിച്ചു നിർത്തി , കൈപിടിച്ചു നടത്തി എന്നു ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളു, മഹത്തായ ഇന്ത്യൻ ഭരണഘടന. രണ്ടു വർഷവും പതിനൊന്നു മാസവും പതിനെട്ടു ദിവസവും എടുത്ത് 299 അംഗങ്ങൾ അവിശ്രമം കഠിനാധ്വാനം ചെയ്ത് 395 വകുപ്പുകളിലായി എഴുതി തയാറാക്കിയ ലോകത്തെ ഏറ്റവും ബൃഹത്തും വിശദവുമായ ഭരണഘടനയാണ് കഴിഞ്ഞ എഴുപതു വർഷം ഇന്ത്യ എന്ന രാജ്യത്തെ ഐകരൂപ്യത്തോടെ നിലനിർത്തിയതും, ഇന്ത്യ എന്ന സുന്ദരമായ സങ്കൽപ്പത്തെ നിർവചിക്കുന്നതും സംരക്ഷിക്കുന്നതും. “എ നേഷൻ ഇൻ ദി മേക്കിംഗ്’’ എന്ന നിർവചനത്തിലൂടെ, നാനാത്വത്തിൽ അധിഷ്ഠിതമായ ഏകത്വം എന്ന ആശയത്തിലൂടെ ആധുനിക ഇന്ത്യയുടെ ദേശീയതയെ പ്രതിനിധീകരിക്കുന്നത് ഇന്ത്യയുടെ മഹത്തായ ഈ ഭരണഘടനയാണ്. വൈവിധ്യങ്ങളും ഭിന്നതകളും അത്രമാത്രം രൂഢമൂലമായ ഇന്ത്യയിൽ ജാതി, മത, ഭാഷ, പ്രാദേശിക വേർതിരിവുകൾക്കു മുകളിൽ ഇന്ത്യ എന്ന സങ്കൽപ്പം കൃത്യമായി വ്യാഖ്യാനിക്കപ്പെടുന്നത് ശ്രേഷ്ഠമായ ഈ ഭരണഘടനയിലൂടെയാണ്.
വളരെ സുവ്യക്തമായ ലക്ഷ്യങ്ങളോടെയാണ് ഭരണഘടനാ ശില്പികൾ ഇത്രയും മഹത്തരമായ ഒരു ഗ്രന്ഥത്തിനു രൂപം നൽകിയത്. രാജ്യം നേരിടുന്നതും ഭാവിയിൽ ഉയർന്നുവന്നേക്കാവുന്നതുമായ വെല്ലുവിളികളെക്കുറിച്ച് അവർക്ക് എത്ര ആഴത്തിലുള്ള ആശങ്കകൾ ഉണ്ടായിരുന്നു എന്നു ഭരണഘടനാ നിർമാണ സഭയിൽ നടന്ന ചർച്ചകളിലൂടെ കണ്ണോടിച്ചാൽ മനസിലാകും. നിർമാണ സഭ ചർച്ച ചെയ്ത ചെറിയ ചെറിയ കാര്യങ്ങൾപോലും ഭാവിയിലെ തലമുറകൾക്കുവേണ്ടി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് . അതിലേക്കു നമ്മുടെ ഹൃദയം ചേർത്തുവച്ചാൽ ആ 299 മനുഷ്യർ അവരുടെ വികാരങ്ങൾ അവരിൽ ഭൂരിപക്ഷവും ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചു പ്രകടിപ്പിച്ച വലിയ പ്രതീക്ഷകൾ, വിഭജനത്തിന്റെയും വർഗീയ കൊടുങ്കാറ്റിന്റെയും നടുവിൽനിന്നുകൊണ്ട് മഹത്തായ സ്വാതന്ത്ര്യ സമര പ്രസ്ഥാനം മുന്നോട്ടുവച്ച ദർശനങ്ങളിൽ ഊന്നിക്കൊണ്ടു രാജ്യത്തെക്കുറിച്ച് അവർ നെയ്തെടുത്ത വലിയ സ്വപനങ്ങളുടെ മിടിപ്പുകൾ നമുക്കു കേൾക്കാൻ കഴിയും.
വർഗീയത കരിനിഴൽ വീഴ്ത്തിയ രാഷ്ട്രീയ സാഹചര്യങ്ങൾ ചുറ്റുപാടും പ്രകമ്പനങ്ങൾ സൃഷ്ടിച്ചപ്പോൾ, സമാധാനത്തിന്റെയും അഹിംസയുടെയും ലോകപ്രവാചകന്റെ ശുഷ്കമായ വാരിയെല്ലിൻ കൂട്ടിലേക്കു പാഞ്ഞുചെന്ന മൂന്നു വെടിയുണ്ടകൾ ആ വർഗീയ വെറുപ്പിന്റെ ആഴം എത്ര രൂക്ഷമാണെന്നു വ്യക്തമാക്കിയപ്പോഴും “മുസ്ലിം പാക്കിസ്ഥാന് ബദൽ ഹിന്ദു ഇന്ത്യ’’ എന്ന മുദ്രാവാക്യങ്ങൾ ഭരണഘടനാ നിർമാണസഭയിൽ ഉൾപ്പെടെ ഉയർന്നുപൊങ്ങിയപ്പോഴും ആ സമ്മർദങ്ങളെയെല്ലാം ധീരമായി നേരിട്ടുകൊണ്ടു നമ്മുടെ ഭരണഘടനാ ശില്പികൾ ധീരമായി പ്രഖ്യാപിച്ചത് “മുസ്ലിം പാക്കിസ്ഥാനു ബദൽ ഹിന്ദു ഇന്ത്യ അല്ല മറിച്ച് മതേതര ഇന്ത്യയാണ്’’ എന്നാണ്. ഭൂരിപക്ഷാധിപത്യമല്ല മറിച്ചു ന്യൂനപക്ഷങ്ങൾക്ക് ഇതു തങ്ങളുടെ രാജ്യമാണ് എന്ന വിശ്വാസം ഉറപ്പുവരുത്തി ഭൂരിപക്ഷ ന്യൂനപക്ഷ സഹവർത്തിത്വവും സമഭാവനയും പ്രഘോഷിക്കലാണ് നമ്മുടെ മതേതരത്വം എന്ന് അടിവരയിട്ടുപറയുകയാണ് നമ്മുടെ ഭരണഘടനാ ശില്പികൾ ചെയ്തത്.
ഇതിനു നമ്മൾ ഏറെ കടപ്പെട്ടിരിക്കുന്നതു ഭരണഘടനയുടെ ആമുഖം സ്വന്തം കൈപ്പടയിൽ എഴുതി തയാറാക്കിയ, ഭരണഘടനയുടെ അടിസ്ഥാന ദർശങ്ങൾ ’ ഒബ്ജെക്ടീവ് റെസല്യൂഷനിലൂടെ’ ഭരണഘടനാ നിർമാണ സഭയിൽ അവതരിപ്പിച്ച രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനോടാണ്. രാഷ്ട്രശില്പി എന്നതിനേക്കാൾ നെഹ്റുവിന് ഉചിതം ഇന്ത്യയുടെ മതേതരത്വത്തിന്റെ ദീപസ്തംഭം എന്ന പ്രയോഗമായിരിക്കും. അത്രയേറെ ഈ മനുഷ്യനോട് ഈ രാജ്യവും ഭരണഘടനയും കടപ്പെട്ടിരിക്കുന്നു. കോൺഗ്രസിനു മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന ഭരണഘടനാ നിർമാണ സഭ ഇന്ത്യയെ ഒരു ബഹുകക്ഷി ജനാധിപത്യ രാജ്യമായി പ്രഖ്യാപിച്ചതിലും സ്വന്തം പാർട്ടിയിൽനിന്ന് ഉൾപ്പെടെ ഹിന്ദു രാഷ്ട്രത്തിനുവേണ്ടി സമ്മർദങ്ങൾ ഉണ്ടായപ്പോൾ മതേതര ഇന്ത്യക്കുവേണ്ടി ധീരമായി നിന്നതും പോരാടിയതും നെഹ്റുവാണ്. തന്റെ ഇന്ത്യയെ കണ്ടെത്തൽ നെഹ്റു പ്രകാശിപ്പിച്ചത് ഭരണഘടനയിലൂടെയായിരുന്നു. ഗാന്ധിജിയുടെ അഹിംസാവാദത്തിനൊപ്പം തല ഉയർത്തിനിൽക്കുന്നതാണ് നാനാത്വത്തിൽ ഏകത്വം എന്ന നെഹ്റു ദർശനം. ആ ദർശനം, ആ ഭരണഘടനയാണ് ഏഴു പതിറ്റാണ്ടുകളിൽ അജയ്യമായ പാതകളിലൂടെ ഇന്ത്യയെ മുന്നോട്ടു നയിച്ചത്. ഏഴു പതിറ്റാണ്ടുകൾക്കിപ്പുറം നെഹ്റുവിന്റെ കൈയൊപ്പുകളെ തൂത്തെറിയാനുള്ള ഏതു ശ്രമവും തകർക്കുന്നത് ഇന്ത്യ എന്ന മഹത്തായ സങ്കല്പത്തെ തന്നെയാണ് . അതുകൊണ്ടാണ് നെഹ്റു പറഞ്ഞത് “ഇന്ത്യ ജീവിച്ചാൽ പിന്നെ ആരു മരിക്കും. ഇന്ത്യ മരിച്ചാൽ പിന്നെ ആരു ജീവിക്കും’’ എന്ന്.
ഭരണഘടനാ ശില്പികളുടെ മഹത്തായ സ്വപ്നങ്ങളിൽ പടുത്തുയർത്തപ്പെട്ട പവിത്രമായ ഭരണഘടനയിൽ വലിയ പോറലുകൾ ഏൽപ്പിക്കപ്പെടുന്നു എന്നാണ് വർത്തമാനകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത് .ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള നമ്മുടെ ആശങ്കകൾ ശരിവയ്ക്കുന്നതാണു കഴിഞ്ഞ ദിവസം പുറത്തുവന്ന ആഗോള ജനാധിപത്യ സൂചികയിലെ കണക്കുകൾ. സൂചികപ്രകാരം വിവിധ രാജ്യങ്ങളുടെ നിലവാരമാണു കഴിഞ്ഞ ദിവസം ലോകമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ട പ്രധാന വിഷയങ്ങളിലൊന്ന്. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മാധ്യമ ഗ്രൂപ്പായ ദി ഇക്കണോമിസ്റ്റിന്റെ ഗവേഷണവിഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) ആണ് കഴിഞ്ഞ കുറേ വർഷമായി ഇത്തരത്തിൽ ഒരു സൂചിക തയാറാക്കുന്നത്. മാറിവരുന്ന ലോകക്രമം ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും തുറന്നിടുന്ന സാധ്യതകളെക്കുറിച്ചും ഭരണകൂടങ്ങൾക്കും സാമ്പത്തിക സംഘടനകൾക്കും ഒരു തിരിച്ചറിവ് നല്കാൻ വേണ്ടിയാണ് ഇങ്ങനെ സൂചിക തയാറാക്കുന്നതെന്ന് ഇഐയു പറയുന്നു.
ഈ വർഷത്തെ ആഗോള ജനാധിപത്യ സൂചികയുടെ വിശദാംശങ്ങളിലേക്കു വരാം. 165 സ്വതന്ത്ര രാജ്യങ്ങളും രണ്ടു ടെറിട്ടറികളും ഉൾപ്പെടുന്ന പട്ടികയിൽ 51-ാമത്തെ സ്ഥാനത്താണ് ഇന്ത്യ, കഴിഞ്ഞ വർഷം 42-ാമത്തെ സ്ഥാനം ആയിരുന്നു ഇന്ത്യക്ക് . അതിനു മുൻവർഷം 32. കഴിഞ്ഞ രണ്ടു വർഷങ്ങൾകൊണ്ടുമാത്രം ഇന്ത്യ 20 റാങ്കുകളോളം പിറകോട്ടു വന്നിരിക്കുന്നു. ഇതു വളരെ അപകടകരമായ സൂചനതന്നെയാണ്. ഈ സൂചികപ്രകാരം ലോകമെമ്പാടുമുള്ള 165 സ്വതന്ത്ര രാജ്യങ്ങളിലെ ജനാധിപത്യ സംവിധാനങ്ങളെ അഞ്ച് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയും ഓരോ രാജ്യത്തിനും റാങ്കുകൾ നിശ്ചയിക്കുകയും തുടർന്ന് റാങ്കിന്റെ അടിസ്ഥാനത്തിൽ നാലു പട്ടികകളായി തിരിക്കുകയും ചെയ്തു. പൂർണ ജനാധിപത്യം, തകരുന്ന ജനാധിപത്യം, അപൂർണ ജനാധിപത്യം, സർവാധിപത്യ ഭരണകൂടങ്ങൾ എന്നിവയാണ് ഈ നാലു പട്ടികകൾ. ഇങ്ങനെ രാജ്യങ്ങളെ തരംതിരിക്കാനുള്ള അഞ്ച് മാനദണ്ഡങ്ങൾ ഇവയായിരുന്നു: 1. തെരഞ്ഞെടുപ്പു രീതികളും ബഹുസ്വരതയും 2. പൗരാവകാശങ്ങൾ 3. ഭരണകൂടങ്ങളുടെ പ്രവർത്തന രീതികൾ 4. രാഷ്ട്രീയ പ്രക്രിയയിലെ ജനകീയ പ്രാതിനിധ്യം 5. രാഷ്ട്രീയ സംസ്കാരം. ഇന്ത്യയിൽ പൗരസ്വാതന്ത്ര്യം കുറഞ്ഞുവരുന്നതായി സൂചികയിൽ എടുത്തു പറയുന്നു .
ഒരു രാജ്യത്തു പൗരസ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുക എന്നാൽ ഭരണഘടനതന്നെ വെല്ലുവിളിക്കപ്പെടുന്നു എന്നാണ് അർഥം. ഭരണഘടനയുടെ സപ്തതി ആഘോഷിക്കുന്ന ഈ വേളയിൽ മൺമറഞ്ഞുപോയ നമ്മുടെ ഭരണഘടനാ ശില്പികളും, മഹത്തായ ഈ രാജ്യവും നമ്മളോട് ആവശ്യപ്പെടുന്നത് ഒരു വലിയ പോരാട്ടത്തിന്റെ സന്ദേശമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു ആദ്യത്തെ സ്വാതന്ത്ര്യ സമരമെങ്കിൽ ആ സമരത്തിൽ നമ്മൾ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ തകരാതെ ആ മൂല്യങ്ങൾ പ്രകാശിപ്പിക്കുന്ന ഭരണഘടനയ്ക്ക് ഒരു പോറൽ പോലും ഏൽക്കാതിരിക്കാൻ രണ്ടാം സ്വാതന്ത്ര്യസമരത്തിനു സജ്ജരാകാം എന്നു നമുക്ക് ഈ വേളയിൽ പ്രതിജ്ഞ ചെയ്യാം.
പ്രഫ. റോണി കെ. ബേബി