Saturday, January 11, 2020 12:23 AM IST
പൗരത്വനിയമവും അനുബന്ധപ്രശ്നങ്ങളും രാജ്യത്തെ മുഴുവൻ ഇളക്കിമറിക്കുന്ന ഈയവസരത്തിൽ അതിനോട് ബന്ധപ്പെട്ട ചില കാര്യങ്ങൾ കുറിക്കട്ടെ.
നാനാത്വത്തിലെ ഏകത്വം: ’നാനാത്വത്തിലെ ഏകത്വം’ ഇന്ത്യൻ ജീവിതത്തിലെ ഒരു അടിസ്ഥാന പ്രമാണമാണ്. മനുഷ്യനിൽ തന്നെ എത്രയോതരം വ്യത്യസ്ത കോശങ്ങളും അവയവങ്ങളും ഉണ്ട്. ഇവയെല്ലാം യോജിച്ച് പ്രവർത്തിച്ചാൽ മനുഷ്യന് ഓജസോടെ ജീവിക്കാനും പ്രവർത്തിക്കാനും സാധിക്കും. എവിടെയെങ്കിലും പാളിച്ചയോ പരാജയമോ ഉണ്ടാകുകയും പ്രതിവിധികൾ തേടാതിരിക്കുകയും ചെയ്താൽ രോഗവും മരണവും സംഭവിക്കാം. എല്ലാ വസ്തുക്കളിലും ജീവികളിലും ഇതു പ്രകടമാണ്. ഈ തത്വത്തിനെതിരെ പോകുന്നത് ആത്മഹത്യാപരമാണ്.
വിവിധ ഭാഷകളും മതവിശ്വാസങ്ങളും വസ്ത്രധാരണ-ഭക്ഷണരീതികളും കലാ- സാംസ്കാരിക പൈതൃകങ്ങളും മറ്റും നിലവിലിരുന്ന ഏകദേശം 600 നാട്ടുരാജ്യങ്ങളും പ്രവിശ്യകളും,ഒന്നായിത്തീർന്നതാണ് ഇന്ത്യ. ഇത്രയധികം വൈവിധ്യവും ബഹുസ്വരതയും ഉള്ള മറ്റൊരു രാജ്യവും ഇല്ല.
ഏറെ വൈവിധ്യങ്ങൾ ഉള്ളപ്പോൾ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുക ഒരു വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഇന്ത്യയെ ഒരു കുടക്കീഴിൽ നിർത്തി നയിക്കുന്നതു തന്നെയാണ് ഏറ്റവും ശ്രേഷ്ഠം. ഇതാണ് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയുടെ യശസ് ഉയർത്തുന്ന മുഖ്യഘടകം.
1947 ഓഗസ്റ്റ് 14 അർധരാത്രിക്കു തൊട്ടുമുന്പ് ജവഹർലാൽ നെഹ്റു ഭരണഘടന രൂപീകരണ സമിതിയെ അഭിസംബോധന ചെയ്തുനടത്തിയ എ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി എന്നറിയപ്പെടുന്ന പ്രസംഗം മനോഹരവും ഹൃദയസ്പർശിയുമാണ്. അതിലെ ചില വാക്യങ്ങൾ ചുരുക്കി ഉദ്ധരിക്കുന്നു: ഇന്ന് പാതിരാമണി മുഴങ്ങുന്പോൾ, ലോകം നിദ്രയിലാഴ്ന്നിരിക്കുന്ന സമയത്ത്, ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉയിർത്തെഴുന്നേല്ക്കും, നീണ്ട കാലം അടിച്ചമർത്തപ്പെട്ടിരുന്ന ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഇനിയും ഉറക്കെ സംസാരിക്കും. സ്വാതന്ത്ര്യവും അധികാരവും ഉത്തരവാദിത്വത്തെ കൊണ്ടുവരുന്നു. ഇന്ത്യയെ സേവിക്കുകയെന്നാൽ ദശലക്ഷങ്ങൾ വരുന്ന ജനതയുടെ പട്ടിണിയും അജ്ഞതയും രോഗങ്ങളും അസമത്വങ്ങളും മാറ്റിയെടുക്കുകയെന്നതാണ്. എവിടെയെങ്കിലും കണ്ണീരും വേദനയും ഉള്ളിടത്തോളം കാലം നമുക്ക് വിശ്രമം ഉണ്ടാകില്ല. നമ്മുടെ സ്വപ്നങ്ങൾ യാഥർഥ്യമാക്കാൻ കഠിനാധ്വാനം ആവശ്യമാണ്. ഇന്ത്യൻ ജനതയോട്, വിശ്വാസത്തോടും ആത്മധൈര്യത്തോടും കൂടെ, നിങ്ങളെ പ്രതിധിധീകരിക്കുന്ന ഞങ്ങൾക്കൊപ്പം ചേരാൻ ആഹ്വാനം ചെയ്യുന്നു. അവളുടെ മക്കൾക്കെല്ലാവർക്കും വസിക്കാൻ പറ്റുന്ന ഒരു ഉദാത്തവസതിയായി സ്വതന്ത്ര ഇന്ത്യയെ നമുക്ക് പടുത്തുയർത്താം.
നെഹ്റു വിശാല വീക്ഷണവും പാണ്ഡിത്യവും കുലീനത്വവും ലോകസമ്മതിയുമുള്ള നേതാവായിരുന്നു. അദ്ദേഹം വളരെ ശ്രദ്ധിച്ചിരുന്ന ഒരു കാര്യം ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കുക എന്നതായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ അങ്ങ് അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് ഐൻസ്റ്റൈൻ ഒരിക്കൽ നെഹ്റുവിനോട് ചോദിച്ചു. നെഹ്റുവിന്റെ ഉത്തരം മതം പ്രബലമായ ഒരു സമൂഹത്തിൽ ഒരു മതേതരരാഷ്ട്രം നിർമിക്കുക എന്നതാണ് എന്നായിരുന്നു. മതേതരത്വത്തെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാൻ നെഹ്റു ശ്രദ്ധിച്ചിരുന്നു.
2014-ലെ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം കൈവരിച്ച നരേന്ദ്ര മോദി പാർലമെന്റ് ഹാളിന്റെ കവാടത്തിൽ മുട്ടുകൾ കുത്തി കുന്പിട്ട് വണങ്ങിയാണല്ലോ അകത്തു പ്രവേശിച്ചത്. പക്ഷേ അദ്ദേഹം പാർലമെന്റിൽ അധികം വരാറില്ല എന്ന പരാതി പിന്നീടുണ്ടായി. എന്നാൽ അദ്ദേഹം മൈതാനപ്രസംഗങ്ങളിൽ വാചാലനാകും. എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കത്തക്ക വേഷം, അംഗവിക്ഷേപങ്ങൾ, ഒഴുകുന്ന ഭാഷ, കാതടപ്പിക്കുന്ന സ്വരം എന്നിവയൊക്കെ അടങ്ങുന്നതാണ് മോദിയുടെ പ്രസംഗങ്ങൾ. അദ്ദേഹത്തിെൻറ വാക്ചാതുരി സമ്മതിക്കേണ്ടതു തന്നെ.
ആദ്യത്തെ അഞ്ച് കൊല്ലം മോദി സർക്കാർ എന്ത് ചെയ്തു എന്ന് വ്യക്തമല്ല. സ്വച്ഛ് ഭാരതിനെപ്പറ്റി കൂടെക്കൂടെ പ്രസംഗിക്കുകയും കുറേ ശുചിമുറികൾ നിർമിക്കുകയും ചെയ്തു. വേറെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ നോട്ടുനിരോധനം അവയെയൊക്കെ നിഷ്പ്രഭമാക്കി. കള്ളപ്പണം തടയുക മുതൽ ഇന്ത്യയെ കാഷ്ലെസ് ഇക്കോണമി ആക്കുക വരെ ആയിരുന്നു ലക്ഷ്യങ്ങൾ. ഏതായാലും ഇപ്പോൾ ഇന്ത്യയിലെ സാധാരണക്കാരും പാവപ്പെട്ടവരും അക്ഷരാർഥത്തിൽ തന്നെ കാഷ്ലെസ് ആണ്.
ഭാരതത്തെ കോണ്ഗ്രസ് മുക്തമാക്കുക എന്നതായിരുന്നു ബിജെപിയുടെ മറ്റൊരു പ്രധാന ലക്ഷ്യം. എന്നാൽ, ഒരു പാർട്ടിയെയും ഇല്ലാതാക്കാൻ കോണ്ഗ്രസ് ശ്രമിക്കില്ല, എല്ലാ പാർട്ടികളും നിലനിൽക്കട്ടെ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം! കോണ്ഗ്രസിനെ ഒതുക്കുന്നതിൽ മോദി ഒരളവ് വരെ വിജയിച്ചപ്പോൾ സംസ്ഥാനങ്ങൾ ബിജെപി മുക്തമാകാൻ തുടങ്ങി എന്നതാണ് മറുപുറം.
വൈവിധ്യത്തിലെ വൈരുധ്യം
പൗരത്വ നിയമ ഭേദഗതി ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയ്ക്കും തുല്യതയ്ക്കും നിരക്കുന്നതാണോ എന്നു ബിജെപി നേതാക്കളോടു ചോദിച്ചാൽ പലരും നേരിട്ടുള്ള ഉത്തരം തരില്ല.
അയലത്തെ മൂന്ന് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങൾ മുതലായവരെക്കുറിച്ച് വാചാലരാകും. അതേസമയം ഇന്ത്യയിൽ ന്യൂനപക്ഷ- ദലിത്-പിന്നാക്ക വിഭാഗങ്ങൾ സഹിക്കുന്ന പീഡനങ്ങൾ ബിജെപിക്കു പ്രശ്നമേയല്ല. യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിലെ ഗ്രാമങ്ങളിൽ നടക്കുന്ന പീഡനങ്ങൾ സഹിക്കുന്നവർ എങ്ങോട്ടുപോകണം?
ഡൽഹി സർവകലാശാലകളിലെ വിദ്യാർഥികൾ ആർത്തിരന്പി വന്നപ്പോൾ കേന്ദ്ര സർക്കാർ ഞെട്ടിപ്പോയി. അപ്പോൾ തീവ്രവാദികൾ, നഗര നക്സലുകൾ, രാജ്യത്തോടു കൂറില്ലാത്തവർ എന്നൊക്കെ അവരെ വിശേഷിപ്പിച്ചു. ഒറ്റയ്ക്ക് ഒറ്റയ്ക്ക് അല്ല, ഒറ്റക്കെട്ടായി വരുന്നു ഞങ്ങൾ എന്നു പറഞ്ഞും പാടിയും ആണു വിദ്യാർഥികൾ കൂട്ടംകൂട്ടമായി എത്തിയത്. ജാതി- മത- വർണ വിവേചനങ്ങൾക്കതീതമായി യുവത രാജ്യത്തെ ഒന്നിപ്പിച്ചു നിർത്താൻ ശ്രമിക്കുന്പോൾ തലനരച്ച നേതാക്കൾ അതിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് കഷ്ടം തന്നെ.
ഡോ. തോമസ് ശ്രാന്പിക്കൽ