Monday, December 23, 2019 1:48 AM IST
രാജ്യമൊന്നാകെ പൗരത്വനിയമ ഭേദഗതി ചർച്ച ചെയ്യുകയാണ്; ഇതേക്കുറിച്ചു തെറ്റിദ്ധാരണ ഉള്ളവരാകട്ടെ സമരത്തിലുമാണ്. ചില രാഷ്ട്രീയപ്പാർട്ടികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർക്കുന്നവരും ഇത് ഒരവസരമായി കാണുകയും പ്രശ്നങ്ങൾ പർവതീകരിക്കാൻ ശ്രമിക്കയും ചെയ്യുന്നു. പ്രസക്തമായ വസ്തുതകൾ ചൂണ്ടിക്കാട്ടേണ്ടത് അതിനാൽ അനിവാര്യമായിത്തീരുന്നു.
ആദ്യമേ പറയട്ടെ, പൗരത്വ ഭേദഗതി ബിൽ- 2019ഉം ദേശീയ പൗരത്വ രജിസ്റ്ററും (എൻആർസി) രണ്ടു വ്യത്യസ്ത വിഷയങ്ങളാണ്. ഈ രണ്ടു വിഷയങ്ങളും കൂട്ടിക്കുഴയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ചില സംശയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്. അതിലൂടെ ന്യൂനപക്ഷങ്ങളിൽ ഭയം പടർത്താമെന്നു കണക്കുകൂട്ടുകയും ചെയ്യുന്നു. ഈ നീക്കം ഫലംകണ്ട സാഹചര്യത്തിലാണു ചിലർ പ്രക്ഷോഭത്തിലേക്കു തിരിഞ്ഞത്. ഇപ്പോൾ കൈക്കൊണ്ടുവരുന്ന നടപടികൾ മുസ്ലിംകൾക്കുള്ള സംരക്ഷണം ഇല്ലാതാക്കുമെന്നും അവർ ’പുറത്തുള്ളവരായി’ പ്രഖ്യാപിക്കപ്പെടുമെന്നും അടിസ്ഥാനരഹിതമായ ഭയം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയത്തിൽ ഇതിലും വലിയ നുണ മെനഞ്ഞെടുക്കപ്പെട്ടിട്ടില്ല
ആദ്യമായി, നമുക്ക് പൗരത്വ നിയമ ഭേദഗതി മനസിലാക്കാം. വിഭജനം വരെ ബംഗ്ലാദേശും പാക്കിസ്ഥാനും ഇന്ത്യയുടെ ഭാഗമായിരുന്നുവല്ലോ. പാക്കിസ്ഥാനും ബംഗ്ലാദേശും രൂപീകരിക്കപ്പെട്ടതാകട്ടെ മതത്തിന്റെ അടിസ്ഥാനത്തിലാണു താനും. ധാരാളം മുസ്ലിംകൾ ഈ രാജ്യങ്ങളിലേക്കു പോവുകയും ഈ രാജ്യങ്ങളിൽനിന്ന് ഏറെ ഹിന്ദുക്കൾ ഇന്ത്യയിലേക്കു വരികയുമുണ്ടായി. അഭയാർഥികൾ ഇന്ത്യയിൽ പുനരധിവാസം നടത്തി. ആ നാളുകളിൽ മഹാത്മാഗാന്ധി പറഞ്ഞു: ഒന്നായിരുന്ന ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടു. ഇന്ത്യയിലേക്കു വന്നവർക്കു പൗരത്വം നൽകേണ്ട തു നമ്മുടെ കടമയാണ്.
ഇതു തന്നെയായിരുന്നു നെഹ്റു ജിയുടെയും സർദാർ പട്ടേലിന്റെയും നിലപാട്. ദശലക്ഷക്കണക്കിന് അഭയാർഥികൾക്കാണ് അക്കാലത്തു പൗരത്വം നൽകിയത്.
ഇന്നു പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും സ്വയംപ്രഖ്യാപിത ഇസ്ലാമിക രാഷ്ട്രങ്ങളാണ്. അതിനാൽത്തന്നെ, അവിടങ്ങളിൽ മതത്തിന്റെ പേരിൽ മുസ്ലിംകൾ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഇല്ലേയില്ല. ഇന്ത്യയിലാകട്ടെ വിശുദ്ധമായി കാണുന്നത് ഏതെങ്കിലും മതത്തെയല്ല; ഭരണഘടനയെയാണ്. എന്നിരിക്കെ, ഇന്ത്യ എന്നും പിൻതുടർന്നുവന്നിട്ടുള്ളത് ഹിന്ദു, സിക്ക്, ക്രിസ്ത്യൻ, ബുദ്ധിസ്റ്റ്, പാഴ്സി അഭയാർഥികൾക്കു സംരക്ഷണം നൽകുക എന്ന നയമാണ്.
ഈ നയത്തിനു രൂപം നൽകുന്നതിനുള്ള നടപടികൾക്ക് അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ 2003ൽ തുടക്കമിട്ടു. പാക്കിസ്ഥാനിൽനിന്നും ബംഗ്ലാദേശിൽനിന്നും എത്തുന്ന ഹിന്ദു അഭയാർഥികൾക്കു പൗരത്വം നൽകുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഇന്നു സമരം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ പലതും അന്നു വാജ്പേയി ഗവണ്മെന്റിനെ പിൻതുണയ്ക്കുകയായിരുന്നു എന്നറിയുന്പോൾ നിങ്ങൾ അദ്ഭുതപ്പെട്ടേക്കാം.
അതിനുശേഷമാണ് മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ യുപിഎ ഗവണ്മെന്റ് അധികാരത്തിലെത്തിയത്. വ്യവസ്ഥകൾ ഒരു വർഷത്തേക്കു നീട്ടിക്കൊണ്ട് അവർ പ്രസ്തുത ബിൽ പാർലമെന്റിൽ പാസാക്കിയെടുത്തു. 2005ൽ ഇത് ആവർത്തിക്കപ്പെട്ടു. ഇപ്പോൾ ഞങ്ങളെ എതിർക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികളും തൃണമൂൽ കോണ്ഗ്രസും മറ്റ് ഏതാനും പാർട്ടികളും യുപിഎ ഗവണ്മെന്റിന്റെ ഭാഗമായിരുന്നു.
2003ലെ നിയമം പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദു അഭയാർഥികളെക്കുറിച്ചു മാത്രമേ പറയുന്നുള്ളൂ. എന്നാൽ, ഇപ്പോഴത്തെ നമ്മുടെ നിയമം മതപരമായ വിവേചനം നിമിത്തം ദുരിതമനുഭവിക്കുന്ന ഹിന്ദുക്കളെയും സിക്കുകാരെയും ബുദ്ധമതക്കാരെയും ക്രിസ്ത്യാനികളെയും ജൈനൻമാരെയും പാഴ്സികളെയും കുറിച്ചു പറയുന്നുണ്ട്. നരേന്ദ്ര മോദി ഗവണ്മെന്റ് കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കൾക്കും സിക്കുകാർക്കും ബുദ്ധമതക്കാർക്കും ക്രിസ്ത്യാനികൾക്കും ജൈനൻമാർക്കും പാഴ്സികൾക്കും പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നു. അതിനാൽ ഈ നിയമം മുൻകാല നിയമങ്ങളെക്കാൾ സമഗ്രമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെ സ്വാഗതം ചെയ്യുന്ന സാഹചര്യമായിരുന്നു ഉണ്ടാവേണ്ട ത്. എന്നാൽ, രാഷ്ട്രീയ ലാഭങ്ങൾ മോഹിച്ചു ചില പാർട്ടികൾ തങ്ങൾ 2004ലും 2005ലും കൈക്കൊണ്ട തിനു വിരുദ്ധമായി നിലപാടു കൈക്കൊള്ളുകയാണ്. ഇതു കാപട്യമാണ്.
എന്തുകൊണ്ടാണു മുസ്ലിംകളോടു വിവേചനം എന്നാണ് ഇപ്പോൾ ഉയരുന്ന ഒരു ചോദ്യം. ഉത്തരം മുസ്ലിംകളോടു വിവേചനമില്ല എന്നാണ്. ഭാവിയിലും മുസ്ലിംകളോടു വിവേചനം ഉണ്ടാവരുതു താനും. ഈ വിഷയത്തിൽ ഇപ്പോഴോ ഭാവിയിലോ മുസ്ലിംകൾ ഒരുതരത്തിലുള്ള വിവേചനവും നേരിടേണ്ടിവരില്ല. മുസ്ലിം പൗരൻമാരുടെ ദേശസ്നേഹം ഒരുതരത്തിലും സംശയിക്കപ്പെടാൻ പോകുന്നില്ല. ഒരു മുസ്ലിം പൗരന്റെയും അവകാശങ്ങൾ നഷ്ടമാവുകയുമില്ല.
ഇപ്പോഴത്തെ പ്രശ്നം ഇന്ത്യൻ പൗരൻമാരെ ബാധിക്കുന്നതേയല്ല
ഇസ്ലാമിക രാഷ്ട്രങ്ങളാണെന്നിരിക്കെ, പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മുസ്ലിംകൾ മതപരമായ വിവേചനം നേരിടേണ്ടിവരുന്നില്ല. എന്നിരിക്കെ, പ്രധാനമന്ത്രി ഉയർത്തിയ ഒരു ചോദ്യത്തിനു പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന പാർട്ടികളൊന്നും മറുപടി നൽകിയിട്ടില്ല. ആ ചോദ്യമിതാണ്: ഈ രാജ്യങ്ങളിലെ മുസ്ലിം പൗരൻമാർക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്നാണോ? 30 കോടി ജനങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാമെന്നു പറയുന്നത് അനുയോജ്യമാണോ? ഇങ്ങനെ പറയാൻ പ്രതിപക്ഷം തയ്യാറുണ്ടോ?
ലോകത്തിൽ ഒരു രാജ്യവും കുറുക്കുവഴികളിലൂടെ പൗരത്വം നൽകില്ല. എല്ലാ രാഷ്ട്രങ്ങൾക്കും പൗരത്വം അനുവദിക്കുന്നതിന് അവരുടേതായ വ്യവസ്ഥകളുണ്ട്; അനധികൃതമായി എത്തുന്നവരെ പുറത്താക്കുകയും ചെയ്യും. ഇത് ആരാലും എതിർക്കപ്പെടാത്ത ഒരു ആഗോള ശൈലിയാണ്. അതേ ശൈലി ഇന്ത്യ പിൻതുടരുന്പോൾ എതിർപ്പുമായി ചിലർ രംഗത്തെത്തുന്നു എന്നതു തീർച്ചയായും നിർഭാഗ്യകരമാണ്. ഇതേ ശക്തികളാണു ചിലരുടെ മനസിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻവേണ്ടി പൗരത്വ നിയമ ഭേദഗതിയും എൻആർസിയും കൂട്ടിക്കുഴച്ചത്.
ലോകത്തിലെ പ്രമുഖ രാഷ്ട്രങ്ങൾക്കെല്ലാം പൗരൻമാരുടെ രജിസ്റ്റർ ഉണ്ട്. ഇന്ത്യക്ക് അതില്ല. എന്നാൽ, അതു സാധ്യമാക്കുന്നതിന് എൻആർസി സഹായിക്കും. 1985ൽ ആസാം കരാർ ഒപ്പിട്ട വേളയിൽ രാജീവ് ഗാന്ധിയാണ് ഇത്തരമൊരു രജിസ്റ്ററിന്റെ ആവശ്യകത ആദ്യം തിരിച്ചറിഞ്ഞത്. ഇപ്പോൾ ആസാമിലുള്ള എൻആർസി അന്നത്തെ കരാറിന്റെ വ്യവസ്ഥകൾ പ്രകാരം നടപ്പാക്കിയതാണ്. രജിസ്റ്ററിൽ പേരില്ലാത്തവർക്കു വീണ്ടും അപേക്ഷ നൽകാൻ അവസരം നൽകിയിട്ടുണ്ട്. ഈ പ്രശ്നമൊന്നാകെ സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളതാകയാൽ എന്തെങ്കിലും സംശയമുന്നയിക്കുന്നതു ശരിയുമല്ല.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ എൻആർസി നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾക്കു രൂപം നൽകാനിരിക്കുന്നതേയുള്ളൂ. ഇതു സംബന്ധിച്ച് ഇപ്പോൾ തെറ്റായ വിവരം പ്രചരിപ്പിക്കുന്നതു രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കിയാണെന്നതു നിർഭാഗ്യകരമാണ്.
ആധാർ കാർഡ് പദ്ധതിക്കു തുടക്കമിട്ടപ്പോൾ പാവങ്ങൾക്കെങ്ങനെ തിരിച്ചറിയൽ കാർഡ് നേടിയെടുക്കാനാകുമെന്ന ചോദ്യമായിരുന്നു ഉയർത്തിവിട്ടത്. 10 വർഷം പിന്നിടുന്പോൾ നമുക്കു കാണാൻ സാധിക്കുന്നതെന്താണ്? മിക്കവാറും എല്ലാ ഇന്ത്യൻ പൗരൻമാർക്കും ആധാർ കാർഡുണ്ട്. തങ്ങളുടെ കഴിവിനെ കുറച്ചു കാണാൻ ശ്രമിക്കുന്നവരിലും കഴിവുള്ളവരാണ് ഇന്ത്യൻ ജനത എന്നു വ്യക്തമാണ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ യാഥാർഥ്യമായിട്ടുള്ളതു പൗരത്വ നിയമ ഭേദഗതി മാത്രമാണ്. എൻആർസിയെക്കുറിച്ചു ചർച്ചകൾ നടന്നുവരുന്നതേയുള്ളൂ. എന്നാൽ, ഒരു കാര്യം വ്യക്തമാക്കാം: 130 കോടിയിലേറെ വരുന്ന ഇന്ത്യക്കാരിൽ ഒരാൾ പോലും എൻആർസിയിൽനിന്ന് ഒഴിവാക്കപ്പെടില്ല. ഒഴിവാക്കപ്പെടുമെന്നു സംശയിച്ച് ആരും ഭയക്കേണ്ടതില്ല.
ചില ശക്തികൾ അക്രമം ആളിക്കത്തിക്കുകയാണ്. അവർ ആരാണെന്നു വൈകാതെ തുറന്നുകാണിക്കപ്പെടും. പ്രധാനമന്ത്രി മോദിയുടെ ചരിത്രപരമായ രണ്ടാം തെരഞ്ഞെടുപ്പു വിജയം, മുത്തലാക്ക് ബിൽ, അയോധ്യ പ്രശ്നം സമാധാനപരമായി പരിഹരിക്കപ്പെട്ടത്, 370ാം വകുപ്പ് റദ്ദാക്കപ്പെട്ടത് എന്നിവയൊക്കെ പ്രതിപക്ഷത്തെ നിരാശപ്പെടുത്തുന്നുണ്ടാവണം. കുളം കലക്കാൻ ഇതൊരു അവസരമാണെന്ന് അവർ കരുതുന്നുണ്ടാവാം. എന്നാൽ, അശുഭചിന്തകളും നിഷേധാത്മകതയും നിറഞ്ഞ രാഷ്ട്രീയത്തിന് ഇന്ത്യ ഇനി ഇടം നൽകില്ല.
പ്രകാശ് ജാവദേക്കർ, കേന്ദ്രമന്ത്രി