Wednesday, December 4, 2019 11:55 PM IST
ക്രൈസ്തവ സന്യാസത്തെ ചുറ്റിപ്പറ്റിയുള്ള സമകാലീന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, സാഹിത്യ സാംസ്കാരിക രംഗത്തുനിന്ന് എം. കെ. സാനു, സി. രാധാകൃഷ്ണൻ, പെരുന്പടവം ശ്രീധരൻ, പ്രഫ. തോമസ് മാത്യു, സാറാ ജോസഫ്, ജോണ് പോൾ, ദയാബായി, ഡോ. മ്യൂസ് മേരി ജോർജ് എന്നിവരുമായി കെസിബിസി ജാഗ്രതാ സമിതിക്കുവേണ്ടി റവ.ഡോ. അഗസ്റ്റിൻ പാംപ്ലാനി സിഎസ്ടി നടത്തിയ അഭിമുഖത്തിൽനിന്ന്.
സന്യാസത്തിന്റെ ഭാവാത്മക മാനങ്ങൾ
പെരുന്പടവം ശ്രീധരൻ അനുസ്മരിക്കുന്നു: അച്ചന്മാരുടെയും സിസ്റ്റേഴ്സിന്റെയും ശിഷ്യനായി ജീവിച്ച ഒരു നല്ല കാലം എനിക്കുണ്ടായിരുന്നു. ഇത്രയും സ്നേഹവും വാത്സല്യവും! ഏറ്റവും പാവപ്പെട്ടവരോട് ഏറ്റവും കൂടുതൽ സ്നേഹം. കരുതൽ എന്നു പറയുന്ന ഒരു വാക്കിന്റെ അർഥം എനിക്ക് അപ്പോഴാണ് മനസിലായത്.എനിക്കവരോടു സഹതാപത്തോടും ബഹുമാനത്തോടും ആദരവോടും കൂടിയെ സംസാരിക്കാൻ കഴിയൂ.
""കൊടുത്തും പങ്കുവച്ചും കൊടുക്കാൻവേണ്ടി സ്വീകരിച്ചും പോരുന്ന ബദൽജീവിതത്തിന്റെ നന്മയും അനന്യതയും വിവാദങ്ങളുടെ കൊട്ടിലും കുരവയിലും തമസ്കരിക്കപ്പെടാൻ പാടില്ലെന്നു സാനുമാഷ് സന്യാസിനിമാരെ ഓർമിപ്പിക്കുന്നു.'' ഇപ്പോഴത്തെ വിവാദങ്ങളിൽ തമസ്കരിക്കപ്പെടുന്ന ഒരു വശമാണ് സന്യാസത്തിന്റെ നന്മകൾ. എച്ച്ഐവി ബാധിച്ച കുട്ടികൾ. അവർക്കൊരു സംഘടനയുണ്ട്. അതിലെ ഒരു കന്യാസ്ത്രീ അവിടെ ഈ കുട്ടി തനിച്ചായി എന്നറിഞ്ഞു. ചെന്നപ്പോൾ ആ കുട്ടിയുടെ പിതാവും മാതാവും സഹോദരനും ജീവനൊടുക്കി. ഇവൻ മാത്രം അവിടെ ഇരിക്കുകയാണ്. ആ സിസ്റ്റർ അവനെ എടുത്തു കൊണ്ടുപോകുന്ന കാഴ്ച മനസിനെ തൊട്ടു. എനിക്കിതുപോലെ അനേകം സിസ്റ്റേഴ്സിനെ അറിയാം. അവരെല്ലാവരും വളരെ ത്യാഗമനുഷ്ഠിക്കുന്നവരും ഒരുപാടു സ്നേഹമുള്ളവരുമാണ്. എനിക്കുതന്നെയും ബുദ്ധിമുട്ടു വന്നപ്പോൾ രണ്ടു കന്യാസ്ത്രീമാരാണ് എന്റെ കൂടെ വന്നത്. ഞാൻ രാത്രി കിടന്ന് ഏറെ കരഞ്ഞപ്പോൾ ആശുപത്രിയിൽ വന്ന്, ""മാഷെ ശുശ്രൂഷിക്കാൻ ദൈവം എന്നെ അയച്ചതാണ്. എനിക്കെന്റെ പിതാവിനെ ശുശ്രൂഷിക്കുന്നതു പോലെ തോന്നി എന്നു പറഞ്ഞത് ഇന്നും മറക്കാനാവുന്നില്ല.''
സാമൂഹ്യ പ്രവർത്തകയായ ദയാബായി തന്റെ കർമങ്ങളുടെ ആത്മീയ ചൈതന്യം തന്റെ സന്യാസാനുഭവങ്ങളാണെന്നു പറയുന്നു: ""ഞാൻ ഇന്ന് ഇങ്ങനെ ആയെങ്കിൽ ഒന്ന് കുടുംബത്തിൽനിന്നു ലഭിച്ച പരിശീലനം. അതുപോലെ സന്യാസഭവനത്തിൽനിന്നുള്ളതും. നല്ല ഒരു മാതൃകയായിരുന്നു. എന്റെ നോവിസ് മിസ്ട്രസ് ഞങ്ങൾക്കൊക്കെ എല്ലാം നല്ലതു തരും. ഷാംപൂ, നല്ല മണമുള്ള സോപ്പ്. മിസ്ട്രസ് ഉപയോഗിക്കുന്നതു വെറും കുറഞ്ഞ സോപ്പ് അല്ലെങ്കിൽ ബാർസോപ്പ്. കോണ്വെന്റിൽനിന്നു കിട്ടിയതെല്ലാം നല്ലതായിട്ടേ ഞാൻ കാണുന്നുള്ളൂ.'' Need of the time is the will of God എന്നതാണ് ഞങ്ങടെ കോണ്ഗ്രിഗേഷന്റെ ആപത്വാക്യം. ഞാൻ പുറത്തിറങ്ങിക്കഴിഞ്ഞ് ഇന്നുവരെ അതാണ് എന്നെ നയിച്ചുകൊണ്ടിരിക്കുന്നത്.
സാറാ ജോസഫ് പറയുന്നു: ""ഞാൻ വളരെയധികം ബഹുമാനിക്കുന്ന ഒരു സ്ത്രീ സമൂഹമാണ് കന്യാസ്ത്രീകളുടേത്. അതിന്റെ കാരണം അവരുടെ ആത്മീയ ചൈതന്യം അവരുടെ പ്രവൃത്തികളിൽ ധാന്യമായും പൂവായും കൊച്ചുകുട്ടികളുടെ ചിരിയായും അനേകരുടെ സംതൃപ്തിയായും മനുഷ്യേതര ജീവജന്തുക്കളുടെ പരിപാലനത്തിനുള്ള സന്തോഷമായുമൊക്കെ കാണാൻ കഴിയുന്നു എന്നതുകൊണ്ടാണ്. ഒരുകൂട്ടം സന്യാസിനിമാർ ഒരിടത്തു ജീവിക്കാൻ ആരംഭിച്ചാൽ അവർ അവരുടെ പരിസരത്തെ മുഴുവനും അവരുടെ പരിലാളനകൊണ്ടു സന്പന്നമാക്കുന്ന കാഴ്ച കാണാം. മരുഭൂമി സമാനമായ ഒരു ഭൂമി ഒരു മഠത്തിനു നിങ്ങൾ കൈമാറുകയാണെങ്കിൽ ഒരു പത്തു കൊല്ലത്തിനകം അതവർ ഒരു പൂങ്കാവനമാക്കി മറ്റും. അവിടെ മരങ്ങളും സസ്യലതാദികളും നട്ടുപിടിപ്പിക്കും. അവരെ ചുറ്റിപ്പറ്റി അനാഥരായ കുഞ്ഞുങ്ങൾ, വയോധികർ, പുറന്തള്ളപ്പെട്ട സ്ത്രീകൾ.. അവരുടെ കൂടെ ജീവിക്കുന്നതു കാണാം. അവർക്കാവശ്യമുള്ളത് അവർതന്നെ അധ്വാനിച്ചുണ്ടാക്കുന്നു എന്നതും വളരെ പ്രധാനപ്പെട്ടതാണ്. കൃഷിയില്ലാത്ത ഒരു മഠവും കാണില്ല. സ്ത്രീയുടെ മുൻകൈയിൽ, സ്ത്രീയുടെ അധ്വാനത്തിൽ, സ്ത്രീകൾതന്നെ തീരുമാനമെടുക്കുന്ന ഒരു സമൂഹമാണ് സന്യാസിനികളുടേത്.
സന്യാസം എന്ന പ്രതിബോധമാണ് സിസ്റ്റേഴ്സിന്റെ നന്മ പ്രവൃത്തികളിൽ കാണേണ്ട തെന്ന് പ്രഫ. തോമസ് മാത്യു നിരീക്ഷിക്കുന്നു. ""നമ്മുടെ ആതുര ശുശ്രൂഷാ സ്ഥാപനങ്ങളെല്ലാം നിലനിൽക്കുന്നതു സന്യാസിനിമാരുടെ ശുശ്രുഷ കൊണ്ടാണ്. ആ അളവിൽ അവർക്കു സ്നേഹിക്കാൻ കഴിയുന്നു. യാതൊരു പ്രതിഫലവും അവർ ആഗ്രഹിക്കുന്നില്ല. മോക്ഷം പോലും അവരുടെ ലക്ഷ്യമല്ല. സന്യാസജീവിതം യഥാർഥത്തിൽ ഒരു പ്രതിബോധം ആണ്. അവരാണ് മനുഷ്യ ജീവിതത്തിലെ മൂല്യങ്ങളുടെ വക്താക്കൾ. സമീപകാലത്തു സന്യസ്തരെക്കുറിച്ചു ചർച്ചകളുണ്ടാകുകയും വിപരീത അർഥങ്ങളുണ്ടാകുകയും ചെയ്തിട്ടുണ്ട്. ആ ശരിയെക്കുറിച്ചു നമ്മൾ ആലോചിക്കുന്പോൾ ചില ആളുകൾ ഈ സന്യാസവൃത്തിയെത്തന്നെ ഭൗതികമായ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്പോഴാണ്. ഇങ്ങനെ മറയായി ഉപയോഗിക്കുന്പോഴും യഥാർഥ സന്യാസിമാർ ഇല്ലാതാകുന്നില്ല. സന്യസ്ത ജീവിതം എന്നാൽ എത്രമാത്രം തങ്ങളെ ലോകത്തിനു നല്കാൻ കഴിയും എന്നു ചിന്തിക്കുന്നതാണ്. അത് ഒരു പ്രതിബോധമാണ്.''
സ്വയം നിയന്ത്രണം എന്ന സന്യാസ തത്ത്വം ലോകത്തിന്റെ നിലനില്പിനുതന്നെ അനിവാര്യമാണെന്നു സി. രാധാകൃഷ്ണൻ അഭിപ്രായപ്പെടുന്നു. ""സന്യാസം എന്നൊരാശയമില്ലാതെ ഒരു മനുഷ്യനും ഈ ഭൂമിയിൽ സമാധാനമായി ജീവിക്കാനാവില്ല. സന്യാസം എന്ന വാക്കിനു സ്വയം നിയന്ത്രണം എന്നാണർഥം. സ്വയം നിയന്ത്രിക്കാൻ കഴിയാത്ത ഒരാൾ ആരാലും നിയന്ത്രിക്കപ്പെടാൻ കഴിയാത്ത ആളായിത്തീരും. അയാൾക്ക് ആരെയും നിയന്ത്രിക്കാനും കഴിയില്ല.
ജോണ് പോൾ ചോദിക്കുന്നു: ""ഈ സന്യാസിനികൾ അവരുടെ സൗജന്യ സേവനം നിർത്തിവച്ചാൽ ഇന്നത്തെ കേന്ദ്രങ്ങൾ അതുപോലെ നടത്തിക്കൊണ്ടു പോകാൻ ആളുണ്ടാകുമോ?''
സാമാന്യവത്കരണത്തിന്റെയും പർവതീകരണത്തിന്റെയും അപകടം
കന്യാസ്ത്രീമഠങ്ങൾ അധോലോകങ്ങളാണെന്നും വേശ്യാലയങ്ങളെന്നും മറ്റുമുള്ള ചില ആക്ഷേപങ്ങൾ ഹീനവും പൈശാചികവുമായ മാനസിക ഭാവത്തിന്റെ പ്രതിസ്പന്ദനമാണെന്നു ജോണ് പോൾ പറയുന്നു.
സി. രാധാകൃഷ്ണന്റെ വാക്കുകളിൽ, ""നമ്മളിപ്പോൾ പ്രത്യേകിച്ചും ക്രൈസ്തവ സഭകളിലെ സന്യാസത്തിനെതിരായിട്ടുള്ള ചില പ്രസ്താവനകളാണു കാണുന്നത്. ഏതെങ്കിലും കുറച്ചാളുകൾ സന്യാസം എന്ന ആശയത്തെ ദുരുപയോഗം ചെയ്യുന്നു. എങ്കിലും അതിനെ സാമാന്യവത്കരിക്കുന്നതു ബുദ്ധിയാവില്ല എന്നാണ് എനിക്കു തോന്നുന്നത്. സ്വന്തമായതെല്ലാം ഉപേക്ഷിച്ചു മറ്റുള്ളവരെ സേവിക്കാനായി ഇറങ്ങിപ്പുറപ്പെട്ടവരുടെ സേവനം വളരെ വിലപ്പെട്ടതായിരിക്കെ എല്ലാ സേവനത്തിന്റെയും പിന്നിൽ ഒരു ആക്ഷേപം വച്ചുകെട്ടുന്നത് അങ്ങിനെയുള്ള സേവനത്തിന് ഇറങ്ങിപ്പുറപ്പെടുന്നവരെയും അവരുടെ മനസിനെയും വളരെ വിഷമിപ്പിക്കും എന്ന കാര്യം നമ്മൾ ഓർക്കാറില്ല. പത്രമാധ്യമങ്ങളിലൂടെയും മറ്റും ഏതെങ്കിലും ഒരാൾചെയ്ത കാര്യത്തെ മുൻനിർത്തി ഇവരെല്ലാരും ഇങ്ങനെ ചെയ്തു എന്ന പേരിൽ മാധ്യമ വിചാരണ ചെയ്യുന്നതും അപഹാസ്യങ്ങൾ ചൊരിയുന്നതും സമൂഹത്തിന് ആത്മഹത്യാപരമായ കാര്യമാണ്. മാധ്യമങ്ങളും പൊതുജനങ്ങളും സാമാന്യവത്കരണത്തിൽനിന്നു വിട്ടുനിന്നു ത്യാഗമതികളായ മനുഷ്യരുടെ സേവനത്തെ ബഹുമാനിക്കുകയാണ് വേണ്ടതെന്നെനിക്കു തോന്നുന്നു.''
അപവാദ കേന്ദ്രീകൃതമായ മാധ്യമ വിചാരണകളെ തോമസ് മാത്യു വിമർശിക്കുന്നു. ""എത്രയോ ലക്ഷം ആളുകൾ നല്ല സന്യസ്തരായുണ്ട്. പക്ഷേ, മാധ്യമങ്ങളും പൊതുരംഗത്തെ ചർച്ചകളും ഒക്കെ കേന്ദ്രീകരിക്കുന്നത് ഈ അപവാദങ്ങളെക്കുറിച്ചാണ്. അതുകൊണ്ടു സന്യാസത്തിന് അതിന്റേതായ വിലയില്ലാതാകുന്നില്ല. അത് അതിന്റെ പരമമായ മൂല്യത്തിൽത്തന്നെ നിലനിൽക്കുന്നുണ്ട്. ഈ ലോകം നേടാനുള്ളതല്ല, കൊടുക്കാനുള്ളതാണ് എന്ന വലിയ ഒരു ദർശനം അതിന്റെ പിന്നലുണ്ട്. ചില ആളുകൾ വ്യതിചലിച്ചു പോകുന്നു എന്നതുകൊണ്ടു മൊത്തമായി അതിനെ തള്ളിപ്പറയുന്നതു ശരിയൊന്നുമല്ല. എത്രയോ ആളുകൾ, ബഹുഭൂരിപക്ഷവും സന്യാസത്തിന്റെ അർഥമറിയുന്നവരും സന്യാസം തങ്ങളുടെ തെരഞ്ഞെടുപ്പാണെന്നു വിശ്വസിക്കുന്നവരും അതിന്റെ അങ്ങേയറ്റത്ത് എത്തുക എന്നതു ജീവിതത്തിന്റെ സാഫല്യമായി കരുതുന്നവരുമാണ്. തെറ്റിപ്പോകുന്നവർ തെറ്റിപ്പോകുന്നു. അവരെ വച്ചുകൊണ്ട് ഒരു പ്രസ്ഥാനത്തെ മുഴുവൻ വിലയിരുത്തുന്നതു ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.''
സന്യാസം ഉപേക്ഷിച്ചവരുടെ സന്ദേഹങ്ങൾ സന്യാസത്തിന്റെ നിഷേധാത്മക ചിത്രീകരണത്തിന് ഇടയാകുന്നുവെന്ന് ദയാബായി നിരീക്ഷിക്കുന്നു: ""ഇതിൽനിന്ന് ഇറങ്ങിയവർതന്നെ, അവർ ഇറങ്ങിയത് ഒരു വ്യക്തമായ ലക്ഷ്യത്തോടുകൂടിയല്ല. ഒരു മാതിരി റിബൽ ആയിട്ടോ, അവിടെത്തന്നെ, may be they could not click. എന്നിട്ടുപിന്നെ അവർക്കു മനുഷ്യരുടെ മുന്നിൽ പറഞ്ഞുനിൽക്കുകയും വേണം. അതുകൊണ്ടാണ് സന്യാസ ജീവിതത്തെപ്പറ്റി ഒരു negative image കൊടുക്കുന്നതെന്നാണ് ഞാൻ മനസിലാക്കുന്നത്. എനിക്ക് അതിനോട് യോജിപ്പില്ല.''
സന്യാസവും സ്വാതന്ത്ര്യവും
സന്യാസത്തെ സിവിൽ മരണം എന്നാണ് സാനു മാഷ് വിശേഷിപ്പിക്കുന്നത്: ""സന്യാസത്തെക്കുറിച്ചു ഞാൻ മനസിലാക്കുന്നത് ലൗകിക ജീവിതത്തിന്റെ അവസാനവും ആത്മീയ ജീവിതത്തിന്റെ ആരംഭവും എന്നാണ്. സന്യാസം ഒരു civil death ആണ്.''
ത്യാജ്യത്തിന്റെ ജ്ഞാനമീമാംസയിലൂടെ വേണം സന്യാസ സ്വാതന്ത്ര്യത്തെ മനസിലാക്കാനെന്ന് ജോണ് പോൾ: ""സന്യാസം എന്നു പറയുന്പോൾ ഞാൻ പലതും ത്യജിക്കുന്നുണ്ട്. ത്യജിക്കുന്പോൾ എനിക്കു സ്വാതന്ത്ര്യമാണ് ലഭിക്കുന്നത്. പാരതന്ത്ര്യമല്ല. ത്യജിച്ചുകൊണ്ടാണ് സന്യാസ ജീവിതം ആരംഭിക്കുന്നത്. പൗരസ്വാതന്ത്ര്യത്തിൽ മറ്റൊരാൾക്കു ലഭ്യമായ എല്ലാ അലകുകളും സ്വാതന്ത്ര്യത്തിന്റെ ഭാഗമായി നമ്മൾ ഉൾച്ചേർക്കുന്നില്ല. എനിക്ക് ഇന്നതു വേണ്ടെന്നു ഞാൻ തീരുമാനിക്കുന്നതും എന്നോടാവശ്യപ്പെട്ടിട്ട് ആ നിർബന്ധത്തിനു വഴങ്ങി വേണ്ട എന്ന് വയ്ക്കുന്നതും തമ്മിൽ വലിയ അകലമുണ്ട്. എന്റെ വിശ്വാസം എനിക്കു കവചമായി എത്തുന്നില്ലെങ്കിൽ അതു ചിത്രവാസനകളിലേക്കു നയിക്കും.''
സ്വാതന്ത്ര്യത്തിന്റെ ആദർശതലമാണ് തോമസ് മാത്യു സന്യാസത്തിൽ കാണുന്നത്: ""സന്യാസം സ്വാതന്ത്ര്യമില്ലാതാകലല്ല, സ്വാതന്ത്ര്യത്തിന്റെ മറ്റൊരു തലം അനുഭവിക്കലാണ്. സ്വാതന്ത്ര്യത്തിന് ഉപരിപ്ലവമായ ഒരു തലമുണ്ട്. അതുപോലെ ഗഹനമായ ഒരു തലവുമുണ്ട്. ഈ ഗഹനമായ തലത്തിലേക്കുള്ള യാത്രയാണ് സന്യാസത്തിൽ സംഭവിക്കുന്നത്. സന്യാസം വ്യക്തി സ്വാതന്ത്ര്യത്തിന്റെയല്ല, ചില വ്യക്തിസുഖങ്ങളുടെ നിഷേധമായിരിക്കാം.''
സന്യാസികളുടെ സ്വാതന്ത്ര്യത്തിന്റെ നിഷേധത്തിലാണ് ചില സമകാലീന സന്യാസ വിമർശനങ്ങൾ എത്തിനിൽക്കുന്നതെന്നു സി. രാധാകൃഷ്ണൻ: ""പ്രായപൂർത്തിയായ ഒരാൾ തന്റെ ഇഷ്ടമനുസരിച്ചു ബോധപൂർവം ഒരു പ്രത്യേക ജീവിതരീതി, സന്യാസ രീതി തെരഞ്ഞെടുക്കുന്പോഴും ഇതെന്റേതല്ല എന്നു തീരുമാനിക്കുന്പോഴും അതിനെ നിഷേധിക്കുന്നതും അരുതെന്നു പറയുന്നതുമാണു സ്വാതന്ത്ര്യത്തിന്റെ നിഷേധം. എന്റെ ഇഷ്ടത്തിനനുസരിച്ചു ജീവിക്കുക എന്നാൽ എന്റെ ഇഷ്ടം എന്താണ് എന്നതും പ്രധാനമായ കാര്യമാണ്. ഒരു ശങ്കരാചാര്യരോ മാർപാപ്പയോ ആയി ജീവിക്കാനാണ് എന്റെ തീരുമാനമെങ്കിൽഅത് എന്റെ സ്വാതന്ത്ര്യമാണ്. ഞാനത് എനിക്കും പ്രകൃതിക്കും ദൈവത്തിനും ഇടയ്ക്ക് ഉണ്ടാക്കിവയ്ക്കുന്ന ഒരു കരാറാണ്. അതു ചെയ്യാനുള്ള എന്റെ അവകാശം നിഷേധിക്കുന്നതായിരിക്കും സ്വാതന്ത്ര്യത്തിന്റെ നിഷേധം.''
പെരുന്പടവത്തിന് ക്രിസ്തു നൽകുന്ന സ്വാതന്ത്ര്യമാണ് സന്യാസം: ""അടിമയാവുക എന്നല്ല. ക്രിസ്തു ചെയ്തതു സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ്. ആ അവകാശം സഭയുടെ നിയമങ്ങൾക്കു വിധേയമായി സന്യാസിമാർക്കും ഉണ്ടെന്നാണ് എന്റെ വിശ്വാസം. ദയാബായിക്കു പക്വവും വ്യക്തിപരവുമായ തീരുമാനമാണ് സന്യാസം:'' കന്യകാലയങ്ങളിലേത് mature ആയിട്ടുള്ള ഒരു decision. It is optional. അവിടെപ്പറ്റില്ലാത്തവർ free ആയിട്ട് ഇറങ്ങിപ്പോകുക. അവിടെ എന്തിനാ കരിവാരിത്തേച്ചിട്ട് ഇറങ്ങിപ്പോകുന്നത്?
വ്യക്തിയും സമൂഹവും
ജോണ് പോളിന്റെ അഭിപ്രായത്തിൽ ആത്മാവിന്റെ വിപ്ലവമാണ് സന്യാസത്തിൽ ആവശ്യം. ""ഇവിടെ വിവാദങ്ങളുണ്ടാവാം, വിയോജിപ്പുകളുണ്ടാവാം. ചോദ്യശരങ്ങൾ മുഴങ്ങാം. അത് ആത്മാവിൽനിന്നുയരുന്നവയാവണം. ആത്മാവിൽനിന്നുയരുന്നവയെ അടിച്ചമർത്താൻ കാലത്തിനു പോലും കഴിയില്ല. വ്യക്തിസ്വാതന്ത്ര്യങ്ങൾ വ്യക്തിയുടെ അഭിലാഷങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ അവ സമൂഹത്തിനു വിരുദ്ധമാകാതെ, സന്യാസത്തിനു വിരുദ്ധമാകാതെ, മറ്റുള്ളവർക്ക് ഉപകാരപ്രദമാകുമാറ് തന്റെ ജീവിതത്തെ വിനിയോഗിക്കുക എന്നതാണ് നിയോഗം. ക്രിസ്തുവിന്റെ സമർപ്പണ ലക്ഷ്യബോധങ്ങളുടെ വിശുദ്ധി നമ്മളുയർത്തുന്ന വിവാദങ്ങൾക്കുണ്ടോ എന്ന ആത്മപരിശോധനയാണാവശ്യം. നമ്മളുയർത്തുന്ന പ്രതിരോധങ്ങൾക്കും ആത്മവിശുദ്ധിയുടെ പിൻബലമുണ്ടോ എന്നു മറുപക്ഷവും ചിന്തിക്കണം.''
കൂട്ടായ്മ ഉപവിപ്രവർത്തനങ്ങളെ സഹായിക്കുമെന്ന് സാനുമാഷ് അഭിപ്രായപ്പെടുന്നു. ""സന്യാസ സമൂഹങ്ങൾക്ക് അവയുടെ ഒരു ശിക്ഷണം ഉണ്ടായേ തീരൂ. ഇല്ലെങ്കിൽ സമൂഹം നിലനിൽക്കുകയില്ല. ആ ശിക്ഷണത്തിന് അവർ വിധേയരാകണം എന്ന പക്ഷക്കാരനാണ് ഞാൻ. ഒരു സന്യാസ സമൂഹത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ, സംഘടിതമായ പ്രവർത്തനമാണ് ആതുരശുശ്രുഷയ്ക്ക് ആവശ്യമായത് എന്നതുകൊണ്ട് അവിടെ ആ സമൂഹത്തിന്റെ നിയമങ്ങൾ, തത്വങ്ങൾ പാലിക്കപ്പെടേണ്ട താണ് എന്ന പക്ഷക്കാരനാണ് ഞാൻ.''
സാറാ ജോസഫും ഈ കാഴ്ചപ്പാട് പുലർത്തുന്നു. ""മതങ്ങൾക്കകത്തു സംഘടിതമായിട്ടാണ് സന്യാസ സമൂഹങ്ങൾ നിലനിൽക്കുന്നത്. പ്രത്യേകിച്ചും ക്രൈസ്തവ വിഭാഗത്തിൽ. അവിടെ ഒറ്റ വ്യക്തി എന്നു പറയുന്നത് ഈ സംഘടിതമായ താത്പര്യങ്ങൾക്കു കീഴ്പ്പെട്ടു ജീവിക്കേണ്ടിയിരിക്കുന്ന ഒരു ആളാണ്. അദ്ദേഹത്തിന്റെ ആധ്യാത്മിക ചൈതന്യം എന്നത് എത്ര മാത്രം പ്രധാനമായാലും ആ സ്ഥാപനത്തിന്റെ നിയമാവലികൾക്കനുസരിച്ച് അതിന്റെ ചിട്ടവട്ടങ്ങൾക്കകത്ത് അനുസരണത്തോടും അച്ചടക്കത്തോടും നില്ക്കാൻ ബാധ്യസ്ഥനാണദ്ദേഹം. സ്വാതന്ത്ര്യം വായു പോലെയാണ്. കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്കു വീശുന്നു എന്നു പറയുന്നതു പോലെയാണ് ഒരു സന്യാസിയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം അദ്ദേഹം അനുഭവിക്കേണ്ടത്. തടസങ്ങൾ ഞെരുക്കുന്ന മതിലുകൾപോലെ ആകുന്നതു പ്രവർത്തനത്തിൽ ഉൗന്നിയ സന്യാസ താത്പര്യത്തെ ഹനിക്കുന്നതാവരുത്. അങ്ങിനെ വരുന്പോൾ സ്വാഭാവികമായും വ്യക്തിയിലേക്കു ചുരുങ്ങിപ്പോകും. തന്റെ സന്യസ്ത ജീവിതം കൊണ്ടു താനുൾപ്പെട്ട ആ സമൂഹത്തിനും അതിന്റെ പുറത്തുള്ള ലോകത്തിനും ഉപകാരപ്രദമാവാൻ കഴിയണമെങ്കിൽ സന്യാസി സ്വതന്ത്രനായിരിക്കണം. ''
സാമൂഹിക വ്യവസ്ഥിതികൾക്ക് അനിവാര്യമായ അച്ചടക്കത്തെ സി. രാധാകൃഷ്ണനും ദയാബായിയും യഥാക്രമം ഉൗന്നിപ്പറയുന്നു: ""പട്ടാളത്തിലായാലും പൗരോഹിത്യത്തിലായാലും ചിട്ടകൾ പാലിക്കപ്പെടേണ്ടത് അതിന്റെ സമൃദ്ധമായ നിലനില്പിനും ഉപയോഗത്തിനും അത്യാവശ്യമായതുകൊണ്ടു നീക്കുപോക്കുകൾ അത്യന്താപേക്ഷിതമാണെന്നു നമുക്കു പറയാൻ നിർവാഹമില്ല. അവകാശം എന്നു പറയുന്നത് ആരും force ചെയ്ത് ആരെയും സന്യാസി ആക്കുന്നില്ല. നമ്മൾ മൂന്നു പേരുള്ളിടത് ഒരു പൊതുനിയമം ഉണ്ടാക്കണം. അതു പിൻചെല്ലുന്നത് ഒരു അവകാശ ലംഘനമായിട്ട് എനിക്കു തോന്നുന്നില്ല. അതോടൊത്തു പോകാൻ പറ്റാത്തവർ ഫ്രീ ആയിട്ടു ഇറങ്ങിപ്പോകുക.''
ആന്തരിക നവീകരണത്തിന്റെ അനിവാര്യത
സഭ കൂടുതലായി സ്ത്രീയെ ശ്രവിക്കണമെന്നു സാറാ ജോസഫ് ആഹ്വാനം ചെയ്യുന്നു: ""സ്ത്രീകൾ തന്നെ ഭരിക്കുന്ന സമൂഹം. പക്ഷേ, പരമാധികാരം പുരുഷസമൂഹത്തിനായതുകൊണ്ട് അവർക്കു കീഴടങ്ങി വസിക്കേണ്ടിവരുന്നു. സ്ത്രീയുടെ ദർശനം ജീവന്റെ നിലനിൽപ് എന്നതാണ്. അതിനാൽ സ്ത്രീയെ കേൾക്കുക എന്നതു വളരെ പ്രധാനപ്പെട്ടതാണ്. സഭയും സ്ത്രീയെ ശ്രവിക്കാനുള്ള സന്നദ്ധത കാണിക്കേണ്ടതാണ്. സ്ത്രീയുടെ സ്ത്രൈണഗുണങ്ങൾ അധികാരവ്യവസ്ഥയക്കു കീഴ്പ്പെടാനുള്ളതല്ല; അതിനെ മയപ്പെടുത്താനുള്ളതാണ്.''
ജോണ് പോളും ഇതേ ആശയം പങ്കുവയ്ക്കുന്നു: ""കന്യാസ്ത്രീകളുടെ സേവനത്തിന് അവരർഹിക്കുന്ന മാനുഷികമായ അംഗീകാരമോ പ്രതിഫലമോ സഭ നല്കുന്നുണ്ടോ? ചോദിക്കാതെ വയ്യ. സഭയിൽ സ്ത്രീക്കുണ്ടായിരുന്ന സ്ഥാനത്തെ കുറച്ചുകാണിക്കാനുള്ള പരിശ്രമങ്ങൾആദ്യം മുതലെയുണ്ട്. അവർ ശാരീരികമായി ചൂഷണം ചെയ്യപ്പെടുന്നു എന്നു പറയുന്നതു വളരെ അപൂർവമാണ്. ആത്മീയമായ അപമാനമാണ് കൂടുതൽ. അഭിമാനം, സമർപ്പണം, വിശ്വാസം തുടങ്ങിയ മേഖലകളിലെ ആത്മീയമായ അവമതികൾ തിരുത്തപ്പെടണം.''
സാനുമാഷിന്റെ അഭിപ്രായത്തിൽ: ""സ്ത്രീകൾക്കു വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ല. അവർക്കു കൂടുതൽ നന്മയുണ്ട്. ശിക്ഷണമുണ്ട്. ഒത്തിരി അനുവാദം വേണ്ടിവരുന്നു. സാന്പത്തിക സ്വാതന്ത്ര്യംകൂടി വേണം എന്ന പക്ഷക്കാരനാണ് ഞാൻ. ഞാൻ സഭയിൽ വൈദികരിൽനിന്നും കന്യാസ്ത്രീകളിൽനിന്നും പ്രതീക്ഷിക്കുന്നതു സമൂഹവുമായി കൂടുതൽ ബന്ധപ്പെടണം എന്നുള്ളതാണ്. നമുക്ക് ഒരു പക്ഷം പിടിക്കേണ്ടിവരും. അത് ഇല്ലാത്തവരുടെ പക്ഷമാണ്. ദുരിതമനുഭവിക്കുന്നവരുടെ പക്ഷമാണ്.ആ പക്ഷം പിടിച്ചു പ്രവർത്തിക്കാനുള്ള കടിഞ്ഞാണില്ലാത്ത സ്വാതന്ത്ര്യം വൈദികർക്കുണ്ടാവണമെന്നും ഈ ഭൂമിയിൽ ദേവതകളെപ്പോലെ പ്രവർത്തിക്കുകയും ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പരിത്യാഗത്താൽ സുരഭിലവും ത്യാഗംകൊണ്ടു ധന്യവുമായ ജീവിതമാണ് സന്യാസ ജീവിതത്തിൽനിന്ന് ലോകം പ്രതീക്ഷിക്കുന്നത്.
പാവങ്ങളുടെ പക്ഷം ചേരുന്ന സഭയാണു പെരുന്പടവവും നിർദേശിക്കുന്നത്: ""ആധ്യാത്മികത ഒരിക്കലും അടിമത്തത്തെ നിർദേശിക്കുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തെ അതു കൂടുതൽ ആവശ്യപ്പെടുന്നുണ്ട്. കൂടുതൽ അനുവദിച്ചുകൊടുക്കുക എന്നതാണ് യഥാർഥത്തിലുള്ള ആത്മീയത എന്നാണ് എനിക്കു തോന്നുന്നത്. രോഗികളുടെയും പാപികളുടെയും പരദേശികളുടെയും കാര്യത്തിൽ കാണിക്കുന്ന ഉത്കണ്ഠ! എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല ആത്മീയത ക്രൈസ്റ്റ് കാണിച്ച ഈ ആത്മീയതയാണ്.''
ലാളിത്യമായിരിക്കണം സഭയുടെ മുഖമുദ്രയെന്ന് ദയാബായി: ""എനിക്കു തോന്നുന്നതു സന്യാസാലയങ്ങളും സഭയും എല്ലാം കുറേക്കൂടി ലളിതമാകണം എന്നാണ്. ഇന്നു പ്രത്യേകിച്ചു കേരളത്തിലുള്ള സഭകളൊക്കെ കൂടുതലും മെറ്റീരിയലിസവും കോർപ്പറേറ്റ് സെക്ടറിനോടോത്തുള്ള സർക്കാർ പോകുന്ന പോലെ പോകുന്നു. എനിക്ക് അതാണ് ഒരു പോരായ്മയായി തോന്നുന്നത്.''
സഭയിൽ ആവശ്യമായ തുറവിയെക്കുറിച്ചാണ് പ്രഫ. തോമസ് മാത്യുവിനു പറയാനുള്ളത്. ""കത്തോലിക്കാസഭയിൽ തുറവിയുടെ കുറവുണ്ട്. സത്യസ്ഥിതി എല്ലാവരും അറിയുന്ന സാഹചര്യമുണ്ടാകണം. തെറ്റുപറ്റിയാൽ തിരുത്തണം. സഭ അതിന്റെ ദർശനത്തിൽനിന്നു പിൻവാങ്ങില്ല എന്നറിയിക്കണം.
അധികാരശൈലികളിൽ മാറ്റം അനിവാര്യമെന്നു ജോണ് പോൾ: ""അന്ധമായ അനുസരണയുടെയും തെറ്റാവരത്തിന്റെയും ഉരുക്കുദണ്ഡുകൾകൊണ്ട് ഇന്നത്തെ കുഞ്ഞാടുകളെ മേയ്ക്കാൻശ്രമിച്ചാൽ നാളെ അവർ വിശ്വാസത്തെ പുറംതെരുവുകളിൽചോദ്യം ചെയ്യും.''
സന്ന്യാസത്തെ എക്കാലവും ഹൃദയത്തോടു ചേർത്തുപിടിക്കാൻ പെരുന്പടവം ആഹ്വാനം ചെയ്യുന്നു: ""ആ ജീവിതത്തിന് ഒരിക്കലും വിഘാതമുണ്ടാക്കാൻ പാടില്ല. ആ വിശ്വാസത്തെ ഹനിക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻപാടില്ല.''
എല്ലാവരും സന്യസിക്കാനുള്ള ഹൃദ്യമായ നിർദേശമാണ് സി. രാധാകൃഷ്ണനുള്ളത്: ""നമുക്കു മാനസികമായി വേണ്ടുവോളം സന്യസിക്കാം. ഭൗതികമായിത്തന്നെ സന്യസിച്ചുകൊണ്ടു മാനസികമായി സന്യാസത്തിന് ആമുഖവും കോട്ടയും പരിരക്ഷയും ഒരുക്കുന്നവരെ ആദരിക്കുകയും ചെയ്യാം.''
സന്യാസ ജീവിതത്തിൽ വ്യക്തികളുടെ നന്മയും സമർപ്പണവും ഏറെ ആദരണീയമായിരിക്കുന്പോൾ തന്നെ, ഒരു സ്ഥാപനമെന്ന നിലയിൽ സന്യാസ ഭവനങ്ങളും സമൂഹങ്ങളും നിരന്തരമായ നവീകരണത്തിനു വിധേയമാകുന്നില്ലെങ്കിൽ, അനേകം വ്യക്തികളുടെ നന്മ കെട്ടുപോകുകയും അവരുടെ സമർപ്പണത്തിന്റെ നന്മ സമൂഹത്തിനു ലഭിക്കാതെ പോവുകയും ചെയ്യുമെന്നു ഡോ. മ്യൂസ് മേരി ജോർജ് പറഞ്ഞു.
സംവിധാനങ്ങൾക്കും സ്ഥാപനങ്ങൾക്കുമുള്ളിൽ വീർപ്പുമുട്ടുന്നവരും സഹിക്കുന്നവരുമുണ്ട്. അവരുടെ പ്രശ്നങ്ങളെയും പ്രയാസങ്ങളെയും കേൾക്കാനും പരിഹരിക്കാനും ഫലപ്രദമായ സംവിധാനങ്ങളുണ്ടാകണമെന്നും അവർ പറഞ്ഞു.
നമ്മൾ ഇന്നു കാണുന്ന മദർ തെരേസ, അവർ ആയിരുന്ന സന്യാസ സമൂഹത്തിന്റെ ചട്ടക്കൂട് വിട്ടു സമൂഹത്തിന്റെയും ദേശത്തിന്റെയും അവശ്യം കണ്ടറിഞ്ഞ് അവർ തന്നെത്തന്നെ വേറൊരു സന്യാസ അവസ്ഥയിലേക്കു നിയോഗിച്ചു. അപ്പോൾ ഇത്തരം നിയോഗങ്ങൾ ഓരോ സന്യാസ ജീവിതത്തിലുമുണ്ടെന്ന് അവർ പറഞ്ഞു.
വിവാദങ്ങളുടെയും അപവാദങ്ങളുടയും ഇരുളിനു കീഴടക്കാനാവാത്ത സർവജനീന നന്മയാണ് സന്യാസം എന്നു സാംസ്കാരിക നായകർ പറഞ്ഞുതരുന്നു. വ്യക്തിപരമായ സിദ്ധിയും നന്മയും വ്യവസ്ഥാപിത ഘടനകളിലൂടെ പൂവണിയപ്പെടുന്നു. നന്മയുടെ ഈ പുഷ്പിക്കലിൽ വ്യക്തിയും സമൂഹവും വിമലീകരിക്കപ്പെടുന്നു. പക്ഷം ചേരലുകളിലൂടെ ഉദാത്തീകരിക്കപ്പെടേണ്ട മാനവികതയുടെ വിജയഗാഥയാവണം സന്യാസം. ആകാശവും ഭൂമിയും കടന്നുപോയ ശേഷം മാത്രം കടന്നുപോകാൻ പാടുള്ള നന്മയുടെ ഭാവഗീതം!