Friday, November 29, 2019 11:53 PM IST
അറുപത്തേഴു വർഷം മുന്പ് താനെഴുതിയ കാവ്യത്തിലെ വരികൾ ഇന്നും സാധാരണക്കാരുടെ പോലും ചുണ്ടിൽ നിന്ന് ഉതിർന്നു വീഴുകയും പലതരത്തിലുള്ള വേദികളിൽ ഉദ്ധരിക്കപ്പെടുകയും ചെയ്യുന്പോൾ കവിക്കുണ്ടാകുന്ന ആത്മസംത്യപ്തി എത്രമാത്രമായിരിക്കും. എന്നാൽ, അക്കിത്തത്തിന് അത്രവലിയ ആത്മസംത്യപ്തിയൊന്നുമില്ല.
എന്തൊക്കെയോ മഹാകാര്യങ്ങൾ താൻ ചെയ്തെന്ന ഭാവവുമില്ല എഴുതേണ്ടതു മുഴുവൻ എഴുതിയിട്ടില്ലെന്നും ചെയ്യേണ്ടതു മുഴുവൻ ചെയ്തിട്ടില്ലെന്നുമുള്ള ഒട്ടൊരു അസംത്യപ്തിയും അപൂർണതാ ബോധവുമാണ് ഈ 93-ാം വയസിലും അദ്ദേഹത്തിനുള്ളത്. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്കാരമായ ജ്ഞാനപീഠ പുരസ്കാര ലബ്ധി അറിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് വലിയ ഭാവമാറ്റമൊന്നുമില്ല. സന്തോഷത്തിന്റെ ചെറിയ തിരയിളക്കം പ്രത്യക്ഷപ്പെട്ടതൊഴിച്ചാൽ.
അക്കിത്തം അച്യുതൻനന്പൂതിരി ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെഴുതിയത് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. ഇപ്പോൾ ഇരുപതാം നൂറ്റാണ്ട് കഴിഞ്ഞ് രണ്ടു ദശകം കൂടി കടക്കുന്നു. പക്ഷേ, അത് ആസ്വാദകരുടെ നെഞ്ചിൽ കൊളുത്തുന്ന നാളങ്ങൾ ഈനൂറ്റാണ്ടിലും പഴയ അളവിൽത്തന്നെ.
“വെളിച്ചം ദുംഖമാണുണ്ണി
തമസല്ലോ സുഖപ്രദം’’’’
എന്നത് ഏറെ ഉദ്ധരിക്കപ്പെടുക മാത്രമല്ല ഏറെ ചിന്തകൾക്കു വഴിയൊരുക്കുക കൂടി ചെയ്തിട്ടുണ്ട്. ആ കവി വാക്യത്തിന്റെ മുഴക്കങ്ങൾ എത്രപേർ മനസിലാക്കിയിട്ടുണ്ടെന്നറിയില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ വെളിച്ചം എങ്ങനെ ദു:ഖമാകുന്നുവെന്നും കവി പറയുന്നുണ്ട് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ദർശനമായിരുന്നു അത്. എത്രത്തോളം വിമർശിക്കപ്പെട്ടുവോ അതിലേറെ പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട് ഈ വരികൾ. എന്നാൽ ആറര പതിനാറ്റാണ്ടുകൾക്കിപ്പുറവും ആ വീക്ഷണത്തിനു പ്രസക്തി നഷ്ട്ടപ്പെടുന്നില്ല, ഒരുപക്ഷേ ഏറുകയും ചെയ്തിരിക്കുന്നു.
ബോധമനസിൽ നിന്നാണ് കവിത ജനിക്കുന്നതെന്നു പോലും കരുതാത്ത കവിക്കാകട്ടെ കവിതയാണ് ജീവിതമെന്ന ഭാവമില്ല. കാപട്യങ്ങളില്ലാത്ത മനസിൽ നിന്ന് ഒഴുകിവരുന്ന നിഷ്കളങ്കമായ പുഞ്ചിരിയോടെ അക്കിത്തം അച്യൂതൻ നന്പൂതിരി, സത്യധർമാദികളെപ്പോലെ കവിതയും ഏറെയൊന്നും ശേഷിച്ചിട്ടില്ലാത്ത പുതിയ കേരളീയ സമൂഹത്തിന്റെ പൂമുഖത്തു ചാരുകസേരയിലിരിക്കുന്നു.
കടന്നു കാണുന്നവനേ കവിയാകാനാവൂ എന്നത്രേ ആചാര്യൻമാർ പറഞ്ഞുവച്ചിരിക്കുന്നത്. അങ്ങനെ കടന്നുകാണുവാനുള്ള ത്യക്കണ്ണാണ് അക്കിത്തത്തിനുള്ളത്. നാം ജീവിക്കുന്ന ഈ കാലത്തെയും അന്പതോ അറുപതോ വർഷം മുന്പു കണ്ട കവിയാണദ്ദേഹം.
കമ്യൂണിസ്റ്റ് ആശയങ്ങളുൾക്കൊള്ളുന്ന കവിതകളുമായി കവിതാരംഗത്ത് കടന്നു വന്ന അക്കിത്തം പിൽക്കാലത്ത് കമ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് അകന്നു. കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ മറയാക്കിക്കൊണ്ട് ലോകം നന്നാക്കാനിറങ്ങിയവരുടെ ആത്മാർഥതയില്ലായ്മയായിരിക്കണം തിരിച്ചുപോരലിനു കാരണമെന്നു നമുക്ക് വിലയിരുത്താം. ഈ തിരിച്ചു നടത്തത്തിലൂടെ കവിയെന്ന നിലയിൽ അക്കിത്തം സ്വതന്ത്രനായെന്നതാണ് നേട്ടം. വിപ്ലവം കൊണ്ടു ലോകത്ത് നൻമ വരുത്താൻ കഴിയില്ലെന്നും സ്നേഹം കൊണ്ടുമാത്രമേ അതു സാധിക്കു എന്നുമുള്ള ആശയമാണ് അദ്ദേഹത്തിന്റെ പല ക്യതികളും നൽകുന്നത്.
മലയാള കവിതയിലെ ഇതിഹാസമെന്നു അനുവാചകരാലും നിരൂപകരാലും വിശേഷിപ്പിക്കപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ആദ്യം അച്ചടിക്കപ്പെട്ടത് 1952 ഓഗസ്റ്റിലാണ്.
വിപ്ലവം നടക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുകയും തീവ്രമായി അതിനായി വർത്തിക്കുകയും ചെയ്തിരുന്ന കവി, അതിന്റെ നടപ്പിൽവരുത്തലിലെ ഹിംസാത്മക നിലപാടുകളോട്, ആ ഭാവങ്ങളോട് യോജിക്കാനാവാതെ സ്വത്വം നഷ്ടപ്പെടുന്ന ഇടത്ത് പുറത്തേക്കു പ്രാണരക്ഷാർഥം പലായനം ചെയ്യുന്നതാണു നമുക്ക് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിൽ കാണാനാവുന്നത്.
സ്വയംപ്രതിരോധം തേടുന്നതാണ് അക്കിത്തത്തിന്റെ കവിതകൾ. ഇവിടെ അദ്ദേഹം പ്രതിരോധം തീർക്കുന്നത് സത്യത്തിനും സ്നേഹത്തിനും വേണ്ടിയാണ്. പ്രതിരോധം തീർക്കാനായി പുറപ്പെടുന്നത് ഇവിടെ കവിയായതുകൊണ്ട് അന്വേഷണവും പ്രതിരോധവും കവിതയിലൂടെയാവുന്നു എന്നുമാത്രം. സ്വന്തം അനുഭവങ്ങളിൽ നിന്നും ജീവിതയാഥാർഥ്യങ്ങളിൽ നിന്നും കവി സ്വായത്തമാക്കിയ മൂല്യങ്ങളെ പ്രവചനസ്വഭാവമുള്ള കവിതകളാക്കി പരിവർത്തനം ചെയ്യുന്നതിൽ അക്കിത്തം അസാധാരണമായ കൈയൊതുക്കം കാണിച്ചു.
സമൂഹത്തെ ആപൽക്കരമാം വിധം ബാധിച്ച മൂല്യനിരാസത്തിനെതിരേ നിരന്തരം പോരാടുന്നതായിരുന്നു അക്കിത്തത്തിന്റെ കവിതകൾ. മനുഷ്യർക്കിടയിൽ നിന്ന് സമദർശനവും സ്നേഹം/സത്യം/ധർമം എന്നീ മൂന്നു സദ്ഗുണങ്ങളും ഒഴിഞ്ഞുപോകുന്നത് കവിയെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തിയിരുന്നത്. ഇതിനെ ചൂണ്ടിക്കാണിക്കുകയും സ്നേഹം നിറഞ്ഞ കാവ്യഭാഷയിലൂടെ ശാസിക്കുകയുമാണ് അക്കിത്തം ചെയ്തത്. മൂല്യനിരാസത്തിനെതിരേ കവിതയിലൂടെ പോരാടിയ പോരാളിയായിരുന്നു അക്കിത്തം. സ്വന്തം ജീവിതത്തിൽ സൂക്ഷിച്ച മൂല്യങ്ങളായിരുന്നു ഈ പോരാട്ടത്തിൽ കവി ഉപയോഗിച്ച ആയുധം.
തന്റെ കവിതകളിലൂടെ വലിയൊരു വിഭാഗം വായനക്കാരുടെ മനസിൽ ജീവിതത്തിൽ പുലർത്തേണ്ട മൂല്യങ്ങളെ കുറിച്ച് നിരന്തരം ഒാർമിപ്പിക്കുകവഴി അദ്ദേഹം ചെറിയപ്രായത്തിൽ തന്നെ “മുതിർന്ന’’ കവികളുടെ ഗണത്തിൽ ചേർക്കപ്പെട്ടിരുന്നു. അതിൽ അദ്ദേഹത്തിന് വലിയ വിഷമമൊന്നും ഇല്ലായിരുന്നു. നിരന്തരം വായിക്കുന്ന ശീലം അദ്ദേഹം ഒരു തപസ്യപോലെ കൊണ്ടു നടന്നു. അതുകൊണ്ടുതന്നെ പുതുതലമുറക്കവിതകളെ വായിക്കുകയും സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്തിരുന്നു.
പുതുതലമുറ കവികൾ തങ്ങളെക്കാൾ ബൗദ്ധികമായി ഉയർന്ന നിലവാരമുള്ളവരാണെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. എന്നാൽ, കവിതകൾ കൂടുതൽ ബൗദ്ധികമാകുന്നത് കവിതയുടെ നൈസർഗികത നഷ്ടപ്പെടുത്തുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. “പുതുതലമുറയിൽ കവിത ആവശ്യത്തിലധികം ബുദ്ധിപരമായിതീർന്നിരിക്കുന്നു. ബുദ്ധിപരം എന്നു പറഞ്ഞത് കവിതയെ അർഥരഹിതമാക്കി തീർക്കലായി തീർന്നതിനെപ്പറ്റിയാണ്. ഓരോ വാക്കിനും ഒറ്റയ്ക്കൊറ്റയ്ക്ക് അർഥമുണ്ടെങ്കിലും അവ കൂടിച്ചേരുന്പോൾ അന്യോന്യാശ്രിതമായ ഒരർഥമില്ലതാനും. ഇതാണ് ഇന്നത്തെ കവിത. വാസ്തവത്തിൽ വായനക്കാരന്റെ സമയം നഷ്ടപ്പെടുത്തുകയാണത് ചെയ്യുന്നത്. വായനക്കാരനെ പരിഹസിക്കലാണ് ഇപ്പോഴത്തെ കവിതകൾ എന്നു പറയേണ്ടിയിരിക്കുന്നു. ‘എന്നു രൂക്ഷഭാഷയിൽ വിമർശിക്കാനും അദ്ദേഹം തയാറായിരുന്നു. “രൂപം പ്രതിരൂപേ ബഭുവേ എന്ന് ചെറുപ്പത്തിൽത്തന്നെ പഠിച്ചുപോയ എനിക്ക് ഈശ്വരനേയും കവിതയെയും രണ്ടായി കാണാൻ കഴിയുമെന്നു തോന്നുന്നില്ല. ഈ കാലഘട്ടം കവിതയ്ക്ക് അനുകൂലമാണ് എന്നു പറയാൻ പ്രയാസമുണ്ട്. യന്ത്രങ്ങൾ - മൊബൈൽ ഫോണടക്കം - നമ്മുടെ ഏകാഗ്രതയെ വിേ ച്ഛദിക്കുകയാണ് ചെയ്യുന്നത്. ഏകാഗ്രമായ തപസില്ലാതെ ഉത്തമകവിത ഉണ്ടാവുകയില്ല. ‘ എന്ന അനുബന്ധം കൂടി ചേർത്താണ് പുതുതലമുറകവിതകളെ കുറിച്ചുള്ള തന്റെ വിമർശനം അദ്ദേഹം പൂർത്തിയാക്കിയത്.
അക്കിത്തം എന്ന കവിയുടെ മികച്ച കൃതിയായി ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തെയാണ് അനുവാചകരും നിരൂപകരും വിലയിരുത്തുന്നത്. എന്നാൽ, അക്കിത്തം ഒരിക്കലും അത് അംഗീകരിക്കാൻ തയാറായിരുന്നില്ല. ഇതുവരെ എഴുതിക്കഴിഞ്ഞതിൽ തന്റെ മികച്ച കൃതി ഇല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അക്കിത്തത്തിൻരെ മികച്ച കവിതയേതെന്ന കാര്യത്തിൽ നടന്ന വിപുലമായ ചർച്ചകളിൽ സഹികെട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. “എന്റെ ഏറ്റവും നല്ല കവിത എഴുതപ്പെടാനിരിക്കുകയാണെന്നാണ് ഇപ്പോഴും വിശ്വാസം. ഓരോന്നും എഴുതിതീരുന്പോൾ, അതു മുന്പത്തേതിലും മീതെയായിട്ടുണ്ട് എന്നാണു ഭാവം. എഴുതി വരുന്പോൾ അഭൂതപൂർവമാം വിധമുള്ള ഓരോരോ ആനവാതിലുകൾ ഹൃദയത്തിലേക്കു ഡുംഡും എന്നു തുറക്കപ്പെടുന്നതായി തോന്നുന്നു. പകുതിക്കൽവച്ച് പലതും ചീന്തികളയുന്നു.എല്ലാം പലപല തവണ തിരുത്തപ്പെടുന്നു. മധ്യത്തിലോ അവസാനത്തിലോ ഇന്നേടത്തെന്നു പറഞ്ഞുകൂടാതുള്ള വരികളാവും ചിലപ്പോൾ ആദ്യം പുറത്തുചാടുന്നത്. അവ കടലാസിൽ വീണശേഷവും എത്രയോ കഴിഞ്ഞാവാം ആ കവിതയുടെ ഭാവസന്ധിശില്പങ്ങൾ ഒരുക്കിക്കഴിഞ്ഞ കവിതകൾ ഇന്നും എഴുതാൻ കഴിയാതെ കിടക്കുകയാണ്. ഇനി അവ എഴുതുന്നതാകട്ടെ, ഇപ്പോഴുള്ള ഭാവസന്ധി ശില്പങ്ങളെ അപ്പടി അവഗണിച്ചുകൊണ്ടായെന്നും വരും ഞാനിതു രചിക്കുമെന്നു വിചാരിച്ചിട്ടില്ല എന്നു തോന്നത്തക്കവിധം പല കവിതകളും രണ്ടോ നാലോ മണിക്കൂറുകൾകൊണ്ടു പണിതീർന്നു കിട്ടിയിട്ടുമുണ്ട്. ഞാനല്ല ഇതൊന്നും ചെയ്യുന്നത്. മനസിലുള്ള മറ്റൊരാളാണ് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതൊക്കെ എന്റെ അറിവിലുള്ളതാണോ എന്ന് അന്പരക്കേണ്ടി വന്നിട്ടുണ്ട്. ഈ കവിത എനിക്ക് മുഴുമിപ്പിക്കാൻ സാധിക്കില്ല എന്ന് ഒരിക്കൽ തോന്നും. അതുകൊണ്ട് മികച്ച കൃതി തെരഞ്ഞെടുക്കുക വളരെ വിഷമകരമാണ്. ’
ഒരു കണ്ണീർക്കണം മറ്റു-
ള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം
ഒരുപുഞ്ചിരി ഞാൻ മറ്റു-
ള്ളവർക്കായ് ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യനിർമലപൗർണമി
അറിഞ്ഞീലിത്രനാളും ഞാ-
നിദ്ദിവ്യപുളകോൽഗമം;
ആ മഹാനഷ്ടമോർത്തോർത്തു
കുലുങ്ങിക്കരയുന്നു ഞാൻ
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന്റെ ഈ ആരംഭവരികളിൽ നിന്ന് ആർജവത്തിന്റെയും ദാർശനികതയുടെയും വക്താവായ അക്കിത്തമെന്ന കവിയുടെ സ്ഥായീഭാവം എന്താണെന്നു നമുക്കു മനസിലാക്കാം. തീവ്രവിപ്ലവ കാവ്യഭാഷയിൽ എഴുതിയപ്പോഴും സ്നേഹം/സത്യം/ ധർമം എന്നിവയിലൂന്നി നിന്നുകൊണ്ട് തത്വജ്ഞാനിയുടെ ഭായിൽ എഴുതിയപ്പോഴും അപരനുവണ്ടിയുള്ള സമർപ്പണമാവണം കവിതയെന്ന് തന്റെ യുള്ളിൽ രൂഢമൂലമായ ചിന്തയിൽ നിന്ന് അണുവിട മാറിയിട്ടില്ല കവിയെന്ന് ഈ വരികൾ അരക്കിട്ടുറപ്പിക്കുന്നു.
അക്കിത്തം അച്യുതൻ നന്പൂതിരി
കുറ്റിപ്പുറത്തിനടുത്ത് കുമരനല്ലൂർ അമേറ്റൂര് അക്കിത്തത്തു മനയ്ക്കൽ വാസുദേവൻ നന്പൂതിരിയുടെയും പാർവതി അന്തർജനത്തിന്റെയും പുത്രനായി 1926 മാർച്ച് 18-ാം തീയതി അക്കിത്തം ജനിച്ചു. പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം ഗണാഷ്ടകം, മുകുന്ദാഷ്ടകം മുതലായ സ്തോത്രകൃതികളും ഉപനയനാനന്തരം 13 വയസ് വരെ ഋഗ്വേദ പാഠങ്ങളുടെ അല്പം സംസ്കൃതവും പഠിച്ചു. പതിനഞ്ചാമത്തെ വയസിൽ കുമരനല്ലൂർ ഹൈസ്കൂളിൽ മൂന്നാം ഫോറത്തിൽ ചേർന്നു. പത്തൊന്പതാമത്തെ വയസിൽ സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നെങ്കിലും പഠനം തുടരാൻ സാധിച്ചില്ല. കുറേക്കാലം തൃശൂരിൽ താമസിച്ച് യോഗക്ഷേമസഭയിൽ പ്രവർത്തിച്ചു. ഉണ്ണിനന്പൂതിരി മാസികയുടെ പ്രിന്ററും പബ്ലീഷറും യോഗക്ഷേമം പത്രത്തിന്റെ സബ്എഡിറ്ററുമായിരുന്നു. 30-ാം വയസിൽ ആകാശവാണിയിൽ (കോഴിക്കോട്) സ്ക്രിപ്റ്റ് റൈറ്ററായി.
ആധുനിക നാഗരികതയും ശാസ്ത്രസാങ്കേതിക പുരോഗതിയും മനുഷ്യനെ സ്വന്തം കർമമണ്ഡലങ്ങളിൽ അന്യനാക്കിയിരിക്കുന്നു എന്ന ദുഃഖസത്യം അവതരിപ്പിക്കുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം അക്കിത്തത്തിന്റെ ഏറ്റവും മികച്ച കൃതിയായി ഗണിക്കപ്പെടുന്നു.
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, തൃപ്പൂണിത്തുറ സംസ്കൃത കോളജിന്റെ സാഹിത്യ നിപുണ ബിരുദവും സുവർണമുദ്രയും, പട്ടാന്പി സംസ്കൃത കോളജിന്റെ സാഹിത്യരത്ന ബിരുദവും സുവർണമുദ്രയും റൈറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അവാർഡ്, ഉള്ളൂർ അവാർഡ്, ആശാൻ പുരസ്കാരം, ലളിതാംബിക അന്തർജനം അവാർഡ്, വള്ളത്തോൾ സമ്മാനം, കൃഷ്ണഗിതി പുരസ്കാരം, കൊച്ചി വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ പണ്ഡിതരത്ന ബിരുദം, സമഗ്രസംഭാവനയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡ്, ബാലഗോകുലം കൃഷ്ണാഷ്ടമി പുരസ്കാരം, ദേവീപ്രസാദം അവാർഡ്, സഞ്ജയൻ പുരസ്കാരം, പദ്മപ്രഭാ പുരസ്കാരം, അമൃതേശ്വരി അവാർഡ്, കെ.പി. നാരായണപിഷാരടി പുരസ്കാരം, കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, എഴുത്തച്ഛൻ പുരസ് കാരം, പദ്മശ്രീ പുരസ് കാരം എന്നിവ മഹാകവിയെ തേടിവന്ന അംഗീകാരങ്ങളും അവാർഡുകളുമാണ്.
പ്രതിഭാധനനായ സംഘാടകൻ
സാഹിത്യ പ്രവർത്തക സഹകരണസംഘം ഡയറക്ടർ, കേരള സാഹിത്യ അക്കാദമിവൈസ് പ്രസിഡന്റ്, തപസ്യകലാ സാഹിത്യവേദി പ്രസിഡന്റ്, സംസ്കാരഭാരതി വൈസ് പ്രസിഡന്റ്, ചങ്ങന്പുഴ സ്മാരക സമിതി വൈസ് പ്രസിഡന്റ്, വള്ളത്തോൾ എഡ്യൂക്കേഷണൽ ട്രസ്റ്റ് പ്രസിഡന്റ്, ഇടശേരി സ്മാരക സമിതി പ്രസിഡന്റ്, പാഞ്ഞാൾ വേദിക് ട്രസ്റ്റ് സാമവേദ പഠനകേന്ദ്രം പ്രസിഡന്റ്, വില്വമംഗലം സ്മാരക ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ സംഘടനാ നേതൃവൈഭവം പ്രദർശിപ്പിക്കാൻ അക്കിത്തത്തിനു കഴിഞ്ഞിട്ടുണ്ട്.
സന്ദീപ് സലിം