Wednesday, November 27, 2019 11:54 PM IST
ബത്തേരി ഗവ. സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് പാന്പുകടിയേറ്റ് ഷഹല ഷെറിൻ എന്ന അഞ്ചാം ക്ലാസുകാരി മരിക്കാനിടയായ സംഭവം കേരള മനഃസാക്ഷിയെ ഏറെ നൊന്പരപ്പെടുത്തിയല്ലോ. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വലിയ തുകകൾ മുടക്കി പദ്ധതികൾ തയാറാക്കി വിദ്യാലയങ്ങളെ ഹൈടെക് ആക്കി മാറ്റാനുള്ള ശ്രമങ്ങൾക്കിടയിൽ ഒരു സർക്കാർ സ്കൂളിലെ ക്ലാസ് മുറിയിലെ മാളത്തിൽനിന്ന് കുട്ടിക്കു പാന്പുകടിയേൽക്കേണ്ടി വന്ന അവസ്ഥ സങ്കടകരംതന്നെ. സുരക്ഷിതമായ ക്ലാസ്മുറികൾ, വൃത്തിയുള്ള ശുചിത്വ സംവിധാനം, ആരോഗ്യകരമായ പഠനാന്തരീക്ഷം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാതെ ഹൈടെക് വിദ്യാഭ്യാസ സന്പ്രദായം നടപ്പിലാക്കിയതുകൊണ്ട് എന്തു പ്രയോജനമെന്നു സാധാരണക്കാർ ചിന്തിച്ചാൽ അതിലവരെ കുറ്റപ്പെടുത്തേണ്ടതില്ല.
നമ്മുടെ പൊതുവിദ്യാലയങ്ങളിൽ പലതിന്റെയും പരിസരങ്ങൾ കാടുകയറി ഇഴജന്തുക്കളുടെ താവളമായിരിക്കുന്പോൾ ചുറ്റുമതിൽ നിർമിക്കാനോ കെട്ടിടം അറ്റകുറ്റപ്പണി നടത്താനോ പരിസരങ്ങൾ ശുചീകരിക്കാനോ ഫണ്ടില്ലാതെ അധ്യാപകർ ആശങ്കപ്പെടുന്നു. പിടിഎയുടെ നാമമാത്ര ഫണ്ടുകൊണ്ടോ അധ്യാപകർ അവരുടെ ശന്പളത്തിൽനിന്നു നല്കുന്ന വിഹിതംകൊണ്ടോ മാത്രം ഈ ശോചനീയാവസ്ഥ പരിഹരിക്കപ്പെടാനാവില്ല. അപൂർവമായി പ്രാദേശിക കൂട്ടായ്മകളും സന്നദ്ധസംഘടനകളും ഇക്കാര്യങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടു കാണാറുണ്ടെന്നുള്ളതു ശരിയാണ്. എന്നാൽ, ഇത്തരം കാര്യങ്ങളെക്കുറിച്ചു ഗൗരവമായ ഒരു ചർച്ച നടത്താൻ ഈ ദാരുണ സംഭവത്തിന്റെ പേരിൽ അരങ്ങേറിയ മാധ്യമ ആഘോഷങ്ങൾ വഴിവച്ചില്ല എന്നത് ഏറെ നിർഭാഗ്യകരമാണ്.
വൈകാരിക പ്രതികരണം
ഈ വിഷയത്തിലും കേരളത്തിൽ ഈ അടുത്തകാലത്തു സംഭവിച്ച സമാനമായ പല സാമൂഹിക ദുരന്തങ്ങളിലും സംഭവിച്ചതുപോലെ വസ്തുതകൾ ആഴത്തിൽ പഠിക്കാനോ ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ കണ്ടെത്താനോ ശ്രമിക്കുന്നതിനു പകരം വൈകാരികമായ പ്രതികരണങ്ങൾക്കും സെൻസേഷണലായിട്ടുള്ള വാർത്തകൾക്കും പിന്നാലെ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള നമ്മുടെ ചില മാധ്യമങ്ങൾ പോകുകയാണുണ്ടായത്. അതിൽതന്നെ ഏറ്റവുമധികം വേട്ടയാടപ്പെട്ടത് കേരളത്തിലെ അധ്യാപക സമൂഹമാണ്. ഷഹലയ്ക്കു ചികിത്സ ലഭ്യമാക്കുന്നതിൽ അധ്യാപകരുടെ ഭാഗത്തു വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും അത് വിമർശിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം. അതിൽ യാതൊരു തർക്കവുമില്ല, എന്നാൽ, ഈ ഒരു വീഴ്ചയുടെ പേരിൽ അധ്യാപക സമൂഹത്തെയൊന്നാകെ അടച്ചാക്ഷേപിക്കുന്ന ഒരു സമീപനമാണ് ഒട്ടേറെപ്പേരുടെ ഭാഗത്തുനിന്നുണ്ടായത്.
തീർച്ചയായും ഇത്തരമൊരു ദാരുണസംഭവം ഉണ്ടാകുന്പോൾ വൈകാരികമായ പ്രതികരണങ്ങൾ ഉണ്ടാകാനും ആൾക്കൂട്ട മനഃശാസ്ത്രത്തിന്റെ പെരുമാറ്റ ശൈലിയിലേക്കു കാര്യങ്ങൾ എത്തിപ്പെടാനുമുള്ള സാധ്യതകളുണ്ട്. മരിച്ച കുട്ടിയുടെ സഹപാഠികളിൽനിന്ന് അതു കൂടുതലായി പ്രതീക്ഷിക്കുകയും ചെയ്യാം. സ്വാഭാവികമായും കുട്ടികളുടെ പ്രതികരണങ്ങളിൽ അവരുടെ രോഷവും വേദനയുമൊക്കെ പ്രതിഫലിക്കുകയും ചെയ്യും. അതിലൊന്നും നമുക്കവരെ കുറ്റംപറയാനാവില്ല.
എന്നാൽ, ഇതിനുമപ്പുറം ബോധപൂർവമായ ചില നീക്കങ്ങളിലൂടെ കുറ്റം മുഴുവൻ അധ്യാപകരുടെ തലയിലേക്കു മാത്രമായി എടുത്തുവയ്ക്കാനും അതിനു വ്യാപകമായ പ്രചാരണം നല്കാനും ആ ശ്രമങ്ങൾക്കു ശക്തിപകരാൻ കുട്ടികളെത്തന്നെ ഉപകരണങ്ങളാക്കാനും ചില മേഖലകളിൽനിന്ന് ശ്രമങ്ങളുണ്ടായി എന്നതു നിഷേധിക്കാനാവുമോ? കുഞ്ഞിനെ നഷ്ടപ്പെടുന്നതിന്റെ വേദന അനുഭവിക്കുന്ന മാതാപിതാക്കൾക്കോ സുഹൃത്തിനെ നഷ്ടപ്പെട്ടതിന്റെ സങ്കടം പേറുന്ന കുട്ടികൾക്കോ ആശ്വാസമാകുന്നതിനോ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതിനോ ഈ രീതിയിലുള്ള പ്രതികരണങ്ങൾ തുണയായിട്ടുണ്ടോയെന്നും നമ്മളാരും ചിന്തിച്ചതില്ല.
അധ്യാപകർ പ്രതികളോ ?
ഒരു വിദ്യാലയത്തിലെ ഒരു കുഞ്ഞിന്റെ വേർപാട് അധ്യാപകരിലുണ്ടാക്കുന്ന സങ്കടത്തിന്റെ ആഴം ഏറെ വലുതാണ്. എത്ര ക്രൂരരായ അധ്യാപകരും ഇത്തരം സാഹചര്യങ്ങളിൽ നൊന്പരപ്പെടാറുണ്ട്. കുട്ടിയുടെ മരണത്തിനു തങ്ങളിൽ ചിലരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളും കാരണമായി എന്ന് ആരോപിക്കപ്പെടുന്പോൾ ഈ ദുഃഖത്തിന്റെ തോത് എത്രയധികമായി വർധിക്കാം. എന്നാൽ, കുട്ടികളുടെ വാക്കുകൾക്കും പ്രകടനങ്ങൾക്കും ഏറെ പ്രാധാന്യം നല്കിയ മാധ്യമങ്ങളും പൊതുസമൂഹവും രക്ഷിതാക്കളോടോ അധ്യാപകരോടോ കാര്യമായി സംസാരിക്കാൻപോലും തയാറായിട്ടില്ലെന്നതാണു ദുഃഖകരം.
ദാരുണമായ ഈ സംഭവം മറയാക്കി മുഴുവൻ അധ്യാപകരെയും വളഞ്ഞിട്ടാക്രമിച്ചപ്പോൾ കുട്ടികളെ പിതൃ-മാതൃ സ്നേഹത്തോടെ ചേർത്തുനിർത്തി സ്നേഹിക്കുന്ന മഹാഭൂരിപക്ഷം വരുന്ന അധ്യാപകരും അതിനിരയായി മാറിയെന്നതാണു സത്യം.
കുട്ടികൾ വീട്ടിൽനിന്നു പുറപ്പെട്ട് ബസ് കാത്തുനിൽക്കുന്ന സമയം മുതൽ അവർ തിരികെ വീട്ടിലെത്തുന്നതുവരെ അവരെ സ്വന്തം മക്കളെപ്പോലെ കരുതി സ്നേഹിക്കുകയും അവരുടെ ആവശ്യങ്ങളിൽ ഒപ്പംനിൽക്കുകയും ചെയ്യുന്നവരാണു ബഹുഭൂരിപക്ഷം അധ്യാപകരും. ക്ലാസ് മുറികളിലെ പഠനപ്രക്രിയകൾക്കപ്പുറം അവർക്ക് ഉച്ചഭക്ഷണം നല്കുന്നതിനും അവർ കഴിച്ചതിനുശേഷം മാത്രം ഭക്ഷണം കഴിക്കുന്നതിനും ആരുമറിയാതെ പാവപ്പെട്ട കുട്ടികൾക്കും ചിലപ്പോൾ അവരുടെ മാതാപിതാക്കൾക്കും വസ്ത്രവും ഭക്ഷണവും മറ്റു സഹായങ്ങളും ചെയ്യുന്നതിനും പഠനയാത്രകളിലും ശാസ്ത്രോത്സവം, കലോത്സവം, കായികമേളകൾ തുടങ്ങിയ നാനാവിധമായ പ്രവർത്തനങ്ങളിൽ അവർക്കു താങ്ങും തണലുമായി നിൽക്കുന്നതിനും മടികാണിക്കാത്ത എത്രയോ അധ്യാപകർ നമ്മുടെ ഓരോ വിദ്യാലയങ്ങളിലും ഉണ്ട്! അപകടങ്ങളും രോഗങ്ങളും ഉണ്ടാകുന്പോൾ അവർക്കു കരുണയും കരുതലും നല്കുന്നവരിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് അധ്യാപകർ തന്നെയല്ലേ?
മാനുഷികമായ ചില വീഴ്ചകൾ അധ്യാപകർക്കുണ്ടാകുന്പോൾ, ഒറ്റപ്പെട്ട ചിലരൊക്കെ കരുണയുടെ കാവലാളായി മാറാതെ വരുന്പോൾ, അവരുടെ സമൂഹത്തെ മുഴുവൻ നിർദാക്ഷിണ്യം അപഹസിക്കുന്നത് ശരിയാണോ? ഇത്തരം സന്ദർഭങ്ങളിൽ നിസഹായരും നിശബ്ദരും പ്രതികരണമില്ലാത്തവരുമായി മാറുന്നതുകൊണ്ടും അവരൊക്കെ തെറ്റുകാരാണെന്ന രീതിയിൽ തുടർന്നും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും സമൂഹമനഃസാക്ഷിക്കു യോജിച്ചതാണോ? ആയിരം ശരികൾക്കിടയിൽ ഒരു തെറ്റിനായി കാത്തിരിക്കുന്നവരായി നാം മാറാമോ? കുട്ടികളുടെ സുരക്ഷിതത്വത്തിനായി ജീവൻ വെടിയേണ്ടിവന്നിട്ടുള്ള അധ്യാപകരും നമ്മുടെ സമൂഹത്തിലില്ലേ?
കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട അധ്യാപകരും കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കാറിടിച്ചു മരിച്ച അധ്യാപകരുമൊക്കെ നമ്മുടെ ഓർമകളിലില്ലേ? വിദ്യാലയജീവിതത്തിനിടയിൽ രോഗം വന്നപ്പോഴോ മുറിവേറ്റപ്പോഴോ വ്യക്തിപരമായ സങ്കടം വന്നാലോ ജീവിതനൈരാശ്യങ്ങളിലേക്കു നിപതിച്ചപ്പോഴോ തുണയായി വന്ന ഗുരുവിന്റെ ഓർമകളില്ലാത്ത ആരെങ്കിലും നമ്മുടെ ഇടയിലുണ്ടോ? ശകാരിക്കുന്പോഴും ശിക്ഷണം നല്കുന്പോഴും ഉപദേശിക്കുന്പോഴും അവരുടെ ഉള്ളിലുണ്ടായിരുന്ന നന്മയുടെ അംശങ്ങളെ പിന്നീടെങ്കിലും തിരിച്ചറിയാൻ നമുക്ക് കഴിഞ്ഞിട്ടില്ലേ?
തിരുത്തേണ്ട വഴികൾ
അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള തെറ്റുകളെ ന്യായീകരിക്കാനോ വീഴ്ചകളെ ചെറുതാക്കി കാണിക്കാനോ അല്ല ഇവിടെ ശ്രമിക്കുന്നത്. വീഴ്ചകൾ പരിഹരിക്കപ്പെടുകയും തെറ്റുകൾ തിരുത്തപ്പെടുകയും ചെയ്യുകതന്നെ വേണം. അതിനുള്ള ക്രിയാത്മക വഴികളാണു തേടേണ്ടതെന്നു മാത്രം സൂചിപ്പിക്കുകയാണ്. പഴയകാലത്തെപ്പോലെ അധ്യാപകർ ബഹുമാനിക്കപ്പെടുന്നില്ലെങ്കിൽ അതിന്റെ ഒരു കാരണം തങ്ങളുടെ ചില പ്രവൃത്തികളോ പ്രവർത്തനരാഹിത്യമോ ആണെന്നു തിരിച്ചറിയാൻ അധ്യാപകർക്കും കഴിയണം.
ബത്തേരി ദുരന്തത്തിന്റെ ബാക്കിപത്രമായി മനസിലുയരുന്ന മറ്റൊരു ചിത്രം ഒരു ദാരുണ മരണത്തിലൂടെ താരപരിവേഷം ചാർത്തപ്പെട്ട മറ്റു ചിലരുടേതാണ്. കുട്ടികളുടെ പ്രതികരണശേഷിയെയും സംഘബോധത്തെയും സഹപാഠിസ്നേഹത്തെയും ആത്മവിശ്വാസത്തെയും ധീരതയെയും വിമർശനബുദ്ധിയേയുമൊക്കെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. എന്നാൽ, ഇന്നലെവരെ തങ്ങൾ പരാതികളൊന്നും കൂടാതെ സ്നേഹിച്ചിരുന്നവരും ബഹുമാനിച്ചിരുന്നവരുമൊക്കെ ഒറ്റ ദിവസംകൊണ്ടു തങ്ങളുടെ ബദ്ധശത്രുക്കളാണെന്നും അവരൊക്കെ തങ്ങളോടു കടുത്ത അനീതി കാണിച്ചെന്നും അവരെല്ലാം പ്രതികാരബുദ്ധിയുള്ളവരാണെന്നും അതുകൊണ്ടുതന്നെ അവരാരും തങ്ങളുടെ സ്കൂളിൽ ഉണ്ടാകരുതെന്നും മാധ്യമങ്ങളുടെ മുന്പിൽ വിളിച്ചുപറയുന്ന കുട്ടികളെയും അവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളെയും കാണുന്പോൾ പഴയ ഒരു അറബിക്കവിതയിലെ ചില വരികളാണ് ഓർമവരുന്നത്.
ഞാൻ അവനെ അന്പെയ്ത്തു പഠിപ്പിച്ചു. കൈത്തഴക്കം വന്നപ്പോൾ അവൻ ആദ്യം അന്പെയ്തത് എന്റെ നേർക്കായിരുന്നു. ഞാൻ അവനെ കവിത രചിക്കാൻ പഠിപ്പിച്ചു. അവന്റെ ആദ്യരചന എനിക്കെതിരേയുള്ള ആക്ഷേപഹാസ്യമായിരുന്നു.
ഡോക്ടറുടെ ചികിത്സപ്പിഴവ് ആരോപിച്ച് ആശുപത്രികൾ തകർക്കുകയും എല്ലാ ഡോക്ടർമാരെയും കൈയേറ്റം ചെയ്യുകയും ചെയ്യുന്പോഴും ഒരു സമൂഹത്തിലെ ഉത്തരവാദിത്വപ്പെട്ട ആർക്കെങ്കിലും വീഴ്ചയുണ്ടാകുന്പോൾ ആ സമൂഹത്തെ മുഴുവൻ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്പോഴും തച്ചുതകർക്കലിന്റെ മാനസികഭാവത്തിലേക്കാണു നാം കടക്കുന്നത്. വിമർശനങ്ങൾ വ്യക്തി-സമൂഹഹത്യകളായി മാറുന്പോൾ അവ അപരിഹാര്യമായ നഷ്ടങ്ങൾക്കിടയാക്കുന്നു.
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും അധികാരികളും പരസ്പരമറിഞ്ഞ്, സ്നേഹിച്ച് ഇടപെട്ട് കൊടുക്കൽവാങ്ങലുകൾ നടത്തി മുന്നേറുന്പോഴാണു പൊതുവിദ്യാഭ്യാസം ശക്തിപ്പെടുന്നത്. സംഭവിക്കാൻ പാടില്ലാതിരുന്നതും ഇനിയൊരിക്കലും സംഭവിക്കരുതാത്തതുമായ ഒരു ദാരുണസംഭവത്തിന്റെ പശ്ചാത്തലത്തിൽ ഈ കൂട്ടായ്മയുടെ കണ്ണികളെ നിഷ്കരുണം പൊട്ടിക്കാൻ അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്പോൾ തകർന്നുടയാൻ പോകുന്നത് മലയാളിയുടെ അഭിമാനവും നാളെയുടെ പ്രതീക്ഷയുമായ ഒരു സംവിധാനം ഒന്നാകെയാണെന്നു നമ്മൾ തിരിച്ചറിയണം.
ബാബു ടി. ജോൺ
(ലേഖകൻ റിട്ടയേർഡ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററും സംസ്ഥാന, ദേശീയ അധ്യാപക
അവാർഡ് ജേതാവുമാണ്.)