Sunday, November 24, 2019 11:57 PM IST
ആർസിഇപി കരാറിൽ നിന്നു താത്കാലികമായി ഇന്ത്യ പിന്മാറിയെന്ന ആശ്വാസം നിലനിൽക്കെ ആസിയാൻ സ്വതന്ത്രവ്യാപാരക്കരാർ സൃഷ്ടിച്ചിരിക്കുന്ന അനിയന്ത്രിതവും നികുതിരഹിതവുമായ ഉത്പന്ന ഇറക്കുമതി ഇന്ത്യൻ വിപണിയെ വൻ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നു. കിഴക്കിനെ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ വ്യാപാര മുന്നേറ്റം ഈ മണ്ണിനെ തേനും പാലുമൊഴുകുന്ന പറുദീസയാക്കുമെന്ന് ഇന്നലെകളിൽ വിളിച്ചുപറഞ്ഞവർ ഇന്നെവിടെ? ആസിയാൻ രാജ്യങ്ങളിലൂടെ ഇന്ത്യയുടെ കാർഷികോത്പന്നങ്ങൾ ലോകവിപണി കീഴടക്കുന്പോൾ രാജ്യത്തെ കർഷകർ വൻ സാന്പത്തിക വളർച്ച നേടുമെന്നും പുത്തൻ വ്യാപാര മേച്ചിൽപ്പുറങ്ങളിലൂടെയുണ്ടാകുന്ന വൻ നേട്ടങ്ങൾക്കുവേണ്ടിയാണ് ആസിയാൻ കരാറെന്നും പറഞ്ഞുപഠിപ്പിച്ചവർ ഇപ്പോൾ മൗനവ്രതത്തിലോ?
ഒരു പതിറ്റാണ്ടിനുമുന്പും തുടർന്നും ഇൻഫാം ഉൾപ്പെടെ ഇന്ത്യയിലെ കർഷക പ്രസ്ഥാനങ്ങൾ, ആസിയാൻ വ്യാപാരകൂട്ടായ്മ കാർഷികമേഖലയ്ക്ക് ആഘാതമാകുന്നുവെന്നും നമ്മൾ അപകടം ക്ഷണിച്ചുവരുത്തരുതെന്നും പറഞ്ഞപ്പോൾ കർഷകനേതാക്കൾ നുണപ്രചാരണം നടത്തുകയാണെന്ന് ആക്ഷേപിച്ചവർ മാളങ്ങളിലൊളിച്ചോ? ലുക്ക് ഈസ്റ്റ് എന്നതിൽനിന്ന് ആക്ട് ഈസ്റ്റ് എന്നതിലേയ്ക്ക് ഇന്ത്യൻനയം തിരുത്തിയെഴുതി 2015ൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും കാര്യങ്ങൾ കൈവിട്ടുപോകുന്നത് തിരിച്ചറിയാൻ വൈകി.
കർഷക- ജനകീയ എതിർപ്പുകളെ അവഗണിച്ചുകൊണ്ട്, മാറിമാറി കേന്ദ്രം ഭരിച്ച സർക്കാരുകൾ ഏർപ്പെട്ട ആസിയാൻ കരാറിന്റെ ബാക്കിപത്രം വൻ നഷ്ടങ്ങളായി രൂപപ്പെട്ടിട്ട് ഇപ്പോൾ പത്തു വർഷങ്ങൾ.
ആസിയാൻ-ഇന്ത്യ മന്ത്രിതലസമ്മേളനത്തിന്റെ തുടർച്ചയായി ഒക്ടോബറിൽ ആരംഭിച്ച ആസിയാൻ- ഇന്ത്യ സ്വതന്ത്ര വ്യാപാരക്കരാറിന്റെ അവലോകനം നല്ല ദിശയിൽ നീങ്ങിയില്ലെങ്കിൽ വൻ പ്രതിസന്ധികൾക്കിടനൽകും.
ആസിയാൻ എന്ത്?
അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) 10 രാജ്യങ്ങൾ ചേർന്നുള്ള കൂട്ടായ്മയാണ്. തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, ബ്രൂണെ, ഫിലിപ്പീൻസ്, കംബോഡിയ, ലാവോസ്, മ്യാന്മർ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ആസിയാനിലുള്ളത്.
വി.പി.സിംഗും ചന്ദ്രശേഖറും ഇന്ത്യൻ പ്രധാനമന്ത്രിമാരായിരുന്ന 1990-91 കാലഘട്ടത്തിലാണ് കിഴക്കോട്ട് നോക്കി നയ(ലുക് ഈസ്റ്റ് പോളിസി)ത്തെക്കുറിച്ച് കേന്ദ്രസർക്കാർ ചർച്ചയാരംഭിച്ചത്. 1991 ജൂണ് 21ന് പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായതിനുശേഷം ഈ നയത്തിന്റെ തുടർച്ചയായി നടപടിക്രമങ്ങളിലേക്കു കടന്നു. 1992ൽ ഇന്ത്യ ആസിയാനുമായി സ്ട്രക്ചറൽ ഡയലോഗ് പാർട്ണറായി. 1996ൽ ഇന്ത്യ മുഴുവൻസമയ മേഖല ചർച്ചാ പങ്കാളിയായി. 1998ൽ ഐ.കെ. ഗുജ്റാൾ പ്രധാനമന്ത്രിയായിരിക്കുന്പോൾ ഇന്ത്യ ആസിയാൻ റീജണൽ ഫോറത്തിൽ അംഗമായി.
2002ൽ കംബോഡിയായിൽവച്ച് ഇന്ത്യ-ആസിയാൻ പ്രഥമ ഉച്ചകോടി നടന്നു. 2003 ഒക്ടോബർ എട്ടിന് ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന രണ്ടാം ഉച്ചകോടിയിൽ സംയോജിത സാന്പത്തിക സഹകരണത്തിനുള്ള ആസിയാൻ- ഇന്ത്യ ചട്ടക്കൂട് പ്രധാനമന്ത്രി വാജ്പേയ് ഒപ്പുവച്ചു. ഇതിന്റെ തുടർച്ചയായി 2004 ജനുവരി ഒന്നിന് ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമായി സമാധാനം, സമഗ്രവളർച്ച, സാന്പത്തിക സഹകരണം എന്നീ തലങ്ങളിൽ പരസ്പരം സഹകരിച്ച് വിവിധ പദ്ധതികളിലുള്ള അന്തിമകരാറിന്റെ ഒരുക്കമായി തുടർചർച്ചകൾക്ക് ആരംഭം കുറിച്ചു. ഇതാണ് 2009 ഓഗസ്റ്റ് 13ന് മൻമോഹൻ സിംഗ് ഒപ്പുവച്ച സ്വതന്ത്രവ്യാപാരക്കരാറായി മാറിയത്. 2014 നവംബർ 13 ന് ആസിയാൻ നിക്ഷേപകരാറും സേവനകരാറും അന്നത്തെ കേന്ദ്ര വാണിജ്യമന്ത്രി നിർമല സീതാരാമൻ ഒപ്പുവച്ചു.
ഇന്ത്യ-ആസിയാൻ സ്വതന്ത്രവ്യാപാരം എങ്ങനെ?
ഇന്ത്യ-ആസിയാൻ കരാറുപ്രകാരം നാലുതരത്തിലുള്ള ഇറക്കുമതിച്ചുങ്കം വെട്ടിച്ചുരുക്കലാണ് നടപ്പിലാക്കിയിരിക്കുന്നത്. അഞ്ചാമത് ചുങ്കം കുറയ്ക്കുന്നവയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നവയും.
നോർമൽ ട്രാക്ക്, സെൻസന്റീവ് ട്രാക്ക്, സ്പെഷൽ ഉത്പന്നങ്ങൾ, ഉയർന്ന സെൻസിറ്റീവ് ലിസ്റ്റ്, എക്സ്ക്ലൂഷൻ ലിസ്റ്റ് എന്നിവയാണ് നികുതിനിരക്ക് ഉദാരവത്കരണ പ്രക്രിയകളുടെ വിവിധ തലങ്ങളിലായി കരാറിൽ ഉള്ളത്.
നോർമൽ ട്രാക്ക്-4000 ഇനങ്ങളുടെ ചുങ്കം പൂർണമായി 2016 ഡിസംബർ 31-നോടുകൂടി പലതവണകളായി എടുത്തുകളഞ്ഞിരിക്കുന്നു. ഈ ഇനങ്ങൾക്ക് തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ ആറു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 2017 ജനുവരി ഒന്നു മുതൽ ഇറക്കുമതിച്ചുങ്കമില്ല. എന്നാൽ മ്യാൻമർ, കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്ക് 2024 വരെ സമയപരിധിയുണ്ട്. ആസിയാൻ കരാറിന്റെ അടിസ്ഥാനലക്ഷ്യം നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാത്തരം ഇറക്കുമതി നികുതികളും എടുത്തുകളഞ്ഞ് അതിർത്തികളും നിയന്ത്രണങ്ങളുമില്ലാത്ത സ്വതന്ത്രവ്യാപാരം ഇന്ത്യയും 10 തെക്കുകിഴക്കൻ രാജ്യങ്ങളും തമ്മിൽ നടപ്പിലാക്കുകയാണ്. 2010 ജനുവരി ഒന്നിന് ആരംഭിച്ച നടപടിക്രമങ്ങൾ ഇന്നും തുടരുന്നു.
സെൻസിറ്റീവ് ട്രാക്ക്-560 ഇനങ്ങളാണ് ഈ ലിസ്റ്റിലുള്ളത്. നിലവിലുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം വെട്ടിച്ചുരുക്കി അഞ്ചു ശതമാനത്തിൽ താഴെയായി തത്കാലം നിലനിർത്തുന്നു. 2017 ജനുവരി ഒന്നിനു പുത്തൻ സ്ലാബ് നിലവിൽ വന്നിരുന്നു. എന്നാൽ, ഫിലിപ്പീൻസ്, മ്യാൻമർ തുടങ്ങിയ നാല് രാജ്യങ്ങൾക്ക് ഈ ട്രാക്കിലും 2024 വരെ സമയപരിധി ദീർഘിപ്പിച്ചിട്ടുണ്ട്. അഞ്ചു ശതമാനത്തിൽതാഴെ നികുതി ചുമത്തിയിരുന്ന ഇനങ്ങളുടെ നികുതി പൂർണമായി 2016 ഡിസംബർ 31ന് എടുത്തുകളഞ്ഞു.
സ്പെഷൽ ഉത്പന്നങ്ങൾ, ഉയർന്ന സെൻസിറ്റീവ് ലിസ്റ്റിലുള്ള ഇനങ്ങൾ എന്നിവയുടെയും പ്രധാനലക്ഷ്യം നികുതിരഹിത ഇറക്കുമതി വ്യാപാരം തന്നെ.
നെഗറ്റീവ് ലിസ്റ്റ്-ആസിയാൻ കരാർ ഒപ്പിടുന്ന വേളയിൽ 489 ഇനങ്ങൾ നെഗറ്റീവ് ലിസ്റ്റിൽപെടുത്തിയിരുന്നു. 302 ഇനങ്ങൾ കാർഷികവിഭാഗത്തിൽ. 81 ഇനങ്ങൾ ടെക്സ്റ്റൈൽ, 52 ഇനങ്ങൾ മെഷിനറി, ഓട്ടോ, 17 ഇനങ്ങൾ കെമിക്കൽസ് പ്ലാസ്റ്റിക്. മേൽപറഞ്ഞ 489 ഇനങ്ങളുടെയും ഇറക്കുമതിച്ചുങ്കം പത്തുവർഷത്തിനുള്ളിൽ കുറയ്ക്കുകയില്ല. അതേസമയം 2020 നോടുകൂടി ഇവയും ചുങ്കരഹിതമാകും. കേരളത്തിലെ കർഷകരുടെ പ്രധാന ഉത്പന്നങ്ങളായ കുരുമുളക്, കാപ്പി, തേയില, റബർ എന്നിവ ഈ ഗണത്തിൽപെടും. കാപ്പി, കുരുമുളക്, തേയില, പാം ഓയിൽ എന്നിവയുടെ ഇറക്കുമതിച്ചുങ്കം 2017 ജനുവരി ഒന്നു മുതൽ 100 ശതമാനത്തിൽനിന്ന് 37.5 ശതമാനമായി കുറച്ചു. 2020ൽ ഇവയുടെ ഇറക്കുമതിച്ചുങ്കം പൂർണമായി എടുത്തുമാറ്റപ്പെടാം. അതായത് മേല്പറഞ്ഞ നാണ്യവിളകൾ അടുത്തവർഷം നികുതിരഹിത ഇറക്കുമതിയിലൂടെ ഇന്ത്യൻ വിപണിയിൽ ഒഴുകിയെത്തും.
റബറിന് നിലവിൽ ലോകവ്യാപാരസംഘടനയുടെ നിബന്ധനപ്രകാരമുള്ള 25 ശതമാനം ഇറക്കുമതിച്ചുങ്കമാണുള്ളത്. എന്നാൽ ആസിയാൻ കരാറിന്റെ തുടർച്ചയായി 2020ൽ ചുങ്കരഹിത ഇറക്കുമതിക്കും സാധ്യതയേറെ. ഇതിനെ പ്രതിരോധിക്കണമെങ്കിൽ പത്ത് വർഷം പൂർത്തിയാകുന്ന 2019 ഡിസംബർ 31ന് മുന്പായി ആസിയാൻ അവലോകനം നടത്തി ബദൽ നിർദേശങ്ങൾ ഇന്ത്യ സമർപ്പിക്കണം.
ആസിയാൻ വ്യാപാരത്തിലെ നഷ്ടക്കണക്കുകൾ
2005-06ൽ ആസിയാൻ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 2129 കോടി യുഎസ് ഡോളറായിരുന്നു. ഇന്ത്യയുടെ കയറ്റുമതി 1041 കോടിയും ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി 1088 കോടിയും. കയറ്റുമതിയും ഇറക്കുമതിയും എതാണ്ട് ഒരുപോലെ. കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ ഒൗദ്യോഗിക രേഖകൾ പ്രകാരം ഇന്ത്യ-ആസിയാൻ വ്യാപാരം 2015-16ൽ 6506കോടി യുഎസ് ഡോളറാണ്. 2515 കോടി കയറ്റുമതിയും 3991 കോടി ഇറക്കുമതിയും. ഇന്ത്യയുടെ കയറ്റുമതിയേക്കാൾ വളരെക്കൂടുതൽ ഇറക്കുമതി.
2009 ഓഗസ്റ്റ് 13-ന് ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുഗതാഗത നിയന്ത്രണം എടുത്തുമാറ്റിയ കരാറിൽ ഇന്ത്യ ഒപ്പിടുകയും തുടർന്ന് 2010 ജനുവരി ഒന്നിന് ഇതു നടപ്പിലാക്കുകയും ചെയ്തപ്പോൾ ആസിയാൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ വിപണിയിലേയ്ക്കുള്ള ഇറക്കുമതി കുതിച്ചുയർന്നു. എന്നാൽ, ഇന്ത്യയിൽനിന്നുള്ള കയറ്റുമതി അതനുസരിച്ച് ഉയർന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ആസിയാൻ രാജ്യങ്ങളുടെ തുറന്ന വിപണിയായി ഇന്ത്യ ഇതിനോടകം മാറിയിരിക്കുന്നു.
ഇന്ത്യ-ആസിയാൻ സ്വതന്ത്രവ്യാപാര ചട്ടക്കൂട് ഒപ്പിട്ടതിനുശേഷം 2005 മുതൽ 2015 വരെ 10 വർഷത്തിനുള്ളിൽ 1040 കോടിയിൽ നിന്ന് 2520 കോടിയായി ഇന്ത്യയുടെ കയറ്റുമതി ആസിയാൻ സ്വതന്ത്രവ്യാപാരക്കരാറിലൂടെ ഉയർന്നുവെന്ന് സർക്കാർ സംവിധാനങ്ങൾ കൊട്ടിഘോഷിക്കുന്പോൾ ഇക്കാലയളവിൽ 1088 കോടിയിൽ നിന്ന് 3991 കോടിയായി ഇറക്കുമതി നാലിരട്ടിയായി കുതിച്ചുയർന്നപ്പോൾ തകർന്നടിഞ്ഞിരിക്കുന്നത് ഇന്ത്യയുടെ കാർഷികസന്പദ്ഘടനയും ആഭ്യന്തര കന്പോളവുമാണ്.
2016-17ൽ ഇന്ത്യൻ ആസിയാൻ വ്യാപാരത്തുക 7170 കോടി യുഎസ് ഡോളറാണ്. 2022 ഓടുകൂടി 20000 കോടി യുഎസ് ഡോളറായി വർധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ-ആസിയാൻ വ്യാപാരക്കൂട്ടായ്മ. എന്നാൽ ഇതുമൂലം നേട്ടമുണ്ടാകുന്നത് ഇന്ത്യക്കല്ലെന്ന് ഇറക്കുമതിയും കയറ്റുമതിയും വേർതിരിച്ചുപഠിക്കുന്പോൾ മനസിലാകും. ആസിയാൻ രാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം 2019 ഡിസംബർ 31നു മുന്പ് എടുത്തുമാറ്റപ്പെടുന്പോൾ വഴിതെളിയുന്നത് ഇന്ത്യയുടെ കയറ്റുമതിസാധ്യതകളെ തടഞ്ഞുനിർത്തുന്ന അനിയന്ത്രിതവും നികുതിരഹിതവുമായ വൻ ഇറക്കുമതിയാണ്. 130 കോടി ജനങ്ങളുള്ള ഒറ്റവിപണി കീഴടക്കുവാൻ ആസിയാൻ അംഗരാജ്യങ്ങൾ മത്സരിക്കുന്പോൾ തകർന്നടിയുന്നത് ഇന്ത്യയുടെ ഗ്രാമീണ കാർഷിക മേഖലയാണ്.
ഇറക്കുമതി മാത്രമല്ല ആസിയാൻ നിക്ഷേപ സേവനക്കരാറുകളുടെ പിൻബലത്തിൽ ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള് സാന്പത്തിക നിക്ഷേപ (ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ്)വും കുതിച്ചുയരുന്നു. 2010-11ൽ 1800 കോടി അമേരിക്കൻ ഡോളറായിരുന്നു നിക്ഷേപമെങ്കിൽ 2016-17ൽ ഇത് 8900 കോടി അമേരിക്കൻ ഡോളറായി വളർന്നു. കഴിഞ്ഞ കേന്ദ്ര ബജറ്റുകളിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന് കാർഷികമേഖലയിലെ വിദേശനിക്ഷേപമാണ്.
കാർഷികോത്പണനമേഖല നൂറുശതമാനം വിദേശനിക്ഷേപത്തിനായി കേന്ദ്രസർക്കാർ തുറന്നുകൊടുത്തിരിക്കുകയാണ്. കാർഷികോത്പന്ന സംസ്കരണ സാങ്കേതികവിദ്യകളിൽ ലോകത്തിലേറ്റവും മുൻപന്തിയിലുള്ളത് ആസിയാൻ രാജ്യങ്ങളാണ്. പ്രത്യേകിച്ച് ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾ. ഇവരുടെ സംസ്കരണ പ്ലാന്റുകൾ ഇന്ത്യൻ മണ്ണിൽ ഇടംതേടുന്പോൾ ഇറക്കുമതി ശക്തിപ്രാപിക്കുകമാത്രമല്ല, ഇന്ത്യൻവിപണിയും ഇക്കൂട്ടരുടെ നിയന്ത്രണത്തിലാകും.
ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ
(ഇൻഫാം ദേശീയ സെക്രട്ടറി ജനറലും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാനുമാണ് ലേഖകൻ)