Friday, November 22, 2019 11:14 PM IST
ജനാധിപത്യത്തിന്റെ ശ്രീകോവിലാണു പാർലമെന്റ്. ജനപ്രതിനിധികളുടെ നിയമനിർമാണ സഭകളാണു പാർലമെന്ററി സംവിധാനത്തിന്റെ കാതൽ. നിയമനിർമാണത്തോടൊപ്പം രാജ്യത്തെ പൊതുവേ ബാധിക്കുന്ന പ്രശ്നങ്ങളും ജനകീയ പ്രശ്നങ്ങളും ചർച്ച ചെയ്തു യോജിച്ച പരിഹാരം കാണുകയാണു പാർലമെന്ററി ജനാധിപത്യത്തിന്റെ കാതൽ.
ജനങ്ങൾക്കുവേണ്ടി ജനങ്ങളുടെ ഭരണം എന്നതാണു ജനാധിപത്യത്തിലെ മഹത്തായ സങ്കൽപം. എന്നാൽ ജനങ്ങളുടെ മേൽ കുതിരകയറാനും അവന്റെ നികുതിപ്പണംകൊണ്ടു ചിലർ മാത്രം തിന്നു കൊഴുക്കുന്ന ജനാധിപത്യമല്ല, "ജന ആധിപത്യം'. ഇന്ത്യയിലെ ജനാധിപത്യത്തിന് രാഷ്ട്രീയനേതാക്കൾ ദയാമരണം വിധിച്ചിരിക്കുകയാണ്.
ജനങ്ങളുടെ സേവകർ ആകേണ്ടവർ സുരക്ഷാഭടന്മാരുടെ വലയത്തിൽ രാജവസതികളിൽ നവ രാജാവിനെപ്പോലെ വാഴുകയാണ്. ജനാധിപത്യത്തിന്റെ അന്തഃസത്ത ചോർത്തുന്ന നടപടികളാണ് എവിടെയും കാണുക. പണവും പദവികളും കൈക്കലാക്കുകയും പെട്ടി എടുപ്പുകാർക്കു വീതിച്ചു കൊടുക്കുകയും ചെയ്യുന്നു. ജനവിധിയെ അട്ടിമറിച്ച് എത്ര സർക്കാരുകളാണു വിവിധ സംസ്ഥാനങ്ങളിൽ ഭരണം നടത്തുന്നത്. കൂറുമാറ്റവും കുതിരക്കച്ചടവും അവസരവാദ കൂട്ടുകെട്ടുകളും പതിവാകുന്നു. പലരും പലതരത്തിൽ കൈകാര്യം ചെയ്തു പഴികേൾക്കും വിധത്തിലാക്കിയ ഇന്ത്യൻ ജനാധിപത്യത്തിന് ഇനിയൊരു പുതിയ മുഖമാണ് വേണ്ടത്. പുറപ്പെട്ടു പോയതെന്തോ മടങ്ങി വരും പോലെ അക്ഷരാർഥത്തിൽ ഒരു ഘർവാപസി!
പ്രസക്തി ചോർന്ന് പാർലമെന്റ്
ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റ് പോലും അപ്രസക്തമാകുന്നതാണു വലിയ ദുരന്തം. കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച പിന്നിടുന്പോൾ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയും അങ്കലാപ്പും കൂടുകയാണ്. രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളൊഴിച്ച് വേണ്ടതും വേണ്ടാത്തതുമെല്ലാം ചർച്ച ചെയ്തു.
പക്ഷേ സാന്പത്തിക വളർച്ചയിലെ ഇടിവ്, വ്യവസായ- വ്യാപാര- കാർഷിക- നിർമാണ- സേവന മേഖലകളുടെ തകർച്ച, തൊഴിൽ നഷ്ടം, വിലക്കയറ്റം, ദളിത്- ആദിവാസി- ന്യൂനപക്ഷ പീഡനങ്ങൾ, മുൻ മുഖ്യമന്ത്രി കൂടിയായ സിറ്റിംഗ് എംപി ഫറൂഖ് അബ്ദുള്ളയെ പോലും നൂറു ദിവസത്തിലേറെയായി തടങ്കലിലാക്കിയ ജനാധിപത്യ- മനുഷ്യാവകാശ ധ്വംസനം അടക്കമുള്ളവ മാത്രം ചർച്ച ചെയ്തില്ല!
പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുകയെന്നതു ഭരണഘടനാപരമായ പ്രധാന അവകാശമാണ്. പക്ഷേ നാഷണൽ കോണ്ഫറൻസ് നേതാവും മുൻമുഖ്യമന്ത്രിയുമായ 81 വയസുള്ള ഫറൂഖ് അബ്ദുള്ളയെ നൂറു ദിവസത്തിലേറെയായി തടങ്കലിൽ വച്ചിരിക്കുകയാണ്. പൊതു സുരക്ഷാ നിയമത്തിന്റെ (പിഎസ്എ- പബ്ലിക് സേഫ്റ്റി ആക്ട്) പേരിലാണ് ഈ അന്യായ തടങ്കൽ! മുൻ മുഖ്യമന്ത്രിമാരായ ഫറൂഖിന്റെ മകൻ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി അടക്കം 5,000ലേറെ പേരെയാണ് നാലു മാസത്തോളമായി തടങ്കലിൽ വച്ച് കേന്ദ്രഭരണം നടപ്പാക്കുന്നത്.
ലോക്സഭയിലെ സിറ്റിംഗ് അംഗത്തെ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ തടങ്കലിലാക്കിയിട്ടും ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അനക്കമേയില്ല. പാർലമെന്റ് അംഗത്തെ മോചിപ്പിച്ചു ലോക്സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടാക്കാൻ ബാധ്യതയും ഉത്തരവാദിത്വവും ഉള്ള ഭരണഘടനാ പദവിയിലിരിക്കുന്നയാളാണു സ്പീക്കർ. രാഷ്ട്രീയ, പാർട്ടി പരിഗണനകൾ നോക്കാതെ അംഗങ്ങളുടെ അവകാശം സംരക്ഷിക്കേണ്ടയാൾ. മനുഷ്യാവകാശങ്ങൾക്കുവേണ്ടി വിട്ടുവീഴ്ചയില്ലെന്നു പറയുന്ന സുപ്രീംകോടതി അടക്കം കോടതികൾക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനുമെല്ലാം ഇക്കാര്യത്തിൽ ശുഷ്കാന്തിയില്ലാത്തതും തൊടുന്യായം നിരത്തുന്നതുമെല്ലാം വല്ലാത്ത ദുർഗതിതന്നെ.
സ്വന്തം സംസ്ഥാനത്തെ അടക്കം ഇന്ത്യക്കാരായ എംപിമാർക്കു പോലും ജമ്മുകാഷ്മീരിലെ സ്ഥിതിഗതികൾ നേരിട്ടുകാണാൻ ഇനിയും അനുവാദമില്ല. ഇതിനിടെ, യൂറോപ്യൻ യൂണിയനിലെ ഏതാനും എംപിമാരെ കണ്ടക്ടഡ് ഗൈഡഡ് ടൂർ കൊണ്ടുപോകുകയും ചെയ്തു. ജമ്മു കാഷ്മീരിൽ നിന്നുള്ളവർ അടക്കം ഇന്ത്യയിലെ എംപിമാർക്കു സ്വന്തം നാട്ടിലെ സ്ഥിതി മനസിലാക്കാൻ മൂന്നു മാസത്തിലേറെയായി അനുമതി നിഷേധിച്ചിരിക്കുന്പോഴാണ് ലോകത്തിനു മുന്നിൽ പൊടിയിടാനുള്ള നാടകം നടത്തിയത്. അപ്പോഴും കാഷ്മീരിൽ സമാധാനം ആണെന്നു പാർലമെന്റിൽ പറയാനുള്ള ഉളുപ്പില്ലായ്മയാണ് ആഭ്യന്തരമന്ത്രി അമിത് ഷായെ വ്യത്യസ്തനാക്കുന്നത്.
ഒഎൽഎക്സ് മോഡൽ സാന്പത്തികം
"ഒഎൽഎക്സ് മോഡൽ' സാന്പത്തിക നടപടികളുമായി പോകുന്ന കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനെതിരേ ശബ്ദിക്കാൻ പോലും പ്രതിപക്ഷത്തിനു കഴിയുന്നില്ല. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ലാഭകരമായവ അടക്കം പൊതുമേഖലയെ മുഴുവൻ വിറ്റുതുലയ്ക്കുകയാണ്. വിറ്റു കാശാക്കാൻ കഴിയുന്നതെല്ലാം വിൽക്കുക എന്നതാണു കേന്ദ്രസർക്കാരിന്റെ നയം. ഇതിനു നയം എന്നു പറയുന്നതുപോലും അപമാനമാണ്. പാർലമെന്റും സുപ്രീംകോടതിയും വരെ സ്വകാര്യമേഖലയ്ക്കു വിൽക്കില്ല എന്നു തറപ്പിച്ചു പറയാൻ കഴിയാത്ത നില.
പൊതുമേഖലയുടെ സ്വകാര്യവത്കരണത്തിലൂടെ 1,05,000 കോടി രൂപ 2019-20 സാന്പത്തിക വർഷത്തിൽ മാത്രം വരുമാനം പ്രതീക്ഷിക്കുന്നുവെന്നാണു നിർമലാ സീതാരാമൻ തന്റെ ആദ്യ ബജറ്റിൽ പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിൽ 90,000 കോടി രൂപയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെയും ചങ്ങാത്ത മുതലാളിമാരായ വൻകിട കോർപറേറ്റുകൾക്ക് താലത്തിൽ വച്ച് നീട്ടി നൽകുകയാണു രാജ്യത്തിന്റെ അഭിമാനമായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ. സ്വകാര്യവത്കരണം സർക്കാരിന്റെ മുന്തിയ പരിഗണനയാണെന്നും മോദിയുടെയും ഷായുടെയും പൂർണ പിന്തുണ ഉണ്ടെന്നുമാണ് കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞത്.
നിർമലകരങ്ങൾക്കു ഭദ്രതയില്ല
കേരളത്തിൽ അടക്കം സാന്നിധ്യമുള്ളതും ലാഭകരവുമായ ബ്ലൂ ചിപ് കന്പനിയായ ബിപിസിൽ (ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്), ഷിപ്പിംഗ് കോർപറേഷൻ എന്നിവ തുടങ്ങി എയർ ഇന്ത്യ വരെ ഇന്ത്യയുടെ മുഖമുദ്രകളായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ഓരോന്നായി വിറ്റുതുലയ്ക്കുന്ന സർക്കാർ.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, എൽഐസി, ഒഎൻജിസി അടക്കമുള്ളവയിലെ സർക്കാരിന്റെ ഓഹരികളിലെ വലിയൊരു പങ്കും വിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ മാത്രം 33,000 കോടി രൂപയാണ് സർക്കാർ വരവ് പ്രതീക്ഷിക്കുന്നത്. സന്പദ്ഘടന തകരുന്പോൾ ജവഹർലാൽ നെഹ്റുവിന്റെ കാലം മുതൽ ഉണ്ടാക്കി, വളർത്തി, വലുതാക്കിയ പൊതുമേഖലകളെ വിറ്റുതിന്നുക. വിത്തെടുത്തു കുത്തുക എന്നു പഴമക്കാർ പറഞ്ഞ അതേ കാര്യം. അല്ലെങ്കിൽ പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലുന്ന കഥ!
ഭാരത് ഹെവി ഇലക്ട്രിക്കൽസ്, അശോക ഹോട്ടൽ അടക്കമുള്ള ഐടിഡിസിയുടെ പ്രധാന ഹോട്ടലുകൾ, എംടിഎംഎൽ, ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ്, നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ, സിമന്റ് കോർപറേഷൻ, ഹിന്ദുസ്ഥാൻ കോപ്പർ, നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ, നാഷണൽ അലുമിനിയം കന്പനി, സ്കൂട്ടേഴ്സ് ഇന്ത്യ തുടങ്ങി 11 പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി വിൽക്കാനുള്ള തീരുമാനമുണ്ട്.
പരിധിക്കു പുറത്തായി ബിഎസ്എൻഎൽ
ഒരു കാലത്തു ലോകത്തെതന്നെ വലിയ വാർത്താവിനിമയ സംവിധാനമായിരുന്ന ബിഎസ്എൽഎലിന്റെ തകർച്ചയും ഞെട്ടിപ്പിക്കുന്നതാണ്. 1.6 ലക്ഷം വരുന്ന ബിഎസ്എൻഎൽ ജീവനക്കാരിൽ 80,000 പേരും സ്വയം വിരമിക്കൽ പദ്ധതിയിൽ ചേർന്നുവെന്നതാണ് കേന്ദ്രസർക്കാർ ക്രെഡിറ്റ് ആയി പറയുന്നത്! എങ്ങിനെ വിആർഎസ് എടുക്കാതിരിക്കും. സ്വയം വിരമിക്കാൻ തയാറാകുന്നവർ മാസങ്ങൾ കൊണ്ടു കോടീശ്വരന്മാരാകും.
പ്രതിമാസം 75,000 രൂപ ശന്പളം വാങ്ങുന്ന 50 വയസുള്ള ഒരാൾ വിആർഎസ് എടുത്താൽ അയാൾക്കു 90 ലക്ഷം രൂപയാണു കിട്ടുന്നത്. ബിഎസ്എൻഎലിലെ വിരമിക്കൽ അടക്കമുള്ള പുനരുദ്ധാരണ പദ്ധതിക്കായി പൊതുഖജനാവിലെ 69,000 കോടി രൂപയാണ് സർക്കാർ നൽകുന്നത്. ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ ശന്പളമായി മാസം 2.43 ലക്ഷം രൂപ ഇപ്പോഴും വാങ്ങുന്നുവെന്നതും കാണാതെ പോകരുത്. കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി.
ദരിദ്രരും തൊഴിലാളികളും കർഷകരുമെല്ലാം ജീവിതം മുന്നോട്ടുനീക്കാൻ വഴിയില്ലാതെ വലയുന്പോഴാണു സാധാരണക്കാരുടെ നികുതിപ്പണം കൊണ്ടുള്ള ഈ ആറാട്ട്. കേരളത്തിലെ റബർ കർഷകരെ രക്ഷിക്കാൻ ആയിരം കോടി രൂപ പോലും നീക്കിവയ്ക്കാത്ത കേന്ദ്രസർക്കാരാണു ബിഎസ്എൻഎൽ എന്ന ഒരു കന്പനിക്കായി മാത്രം 69,000 കോടി രൂപ ചെലവഴിക്കുന്നതെന്നും കാണാതെ പോകരുത്.
നരേന്ദ്ര മോദിയുടെ പ്രിയസുഹൃത്ത് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്കു മുന്നിൽ ബിഎസ്എൻഎൽ, എംടിഎംഎൽ കന്പനികൾ മാത്രമല്ല സ്വകാര്യ മേഖലയിലെ മറ്റു വന്പൻ ടെലികോം കന്പനികളും വലിയ നഷ്ടത്തിലേക്കു കൂപ്പുകുത്തി. വൊഡഫോണ്- ഐഡിയ മാത്രം കഴിഞ്ഞ മൂന്നു മാസക്കാലത്തെ നഷ്ടം 50,921 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ചരിത്രത്തിലെ ഏറ്റവും കൂടിയ നഷ്ടം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4,947 കോടി രൂപയായിരുന്ന നഷ്ടമാണ് ഇപ്പോൾ പത്തിരട്ടിയിലേറെയായി കൂടിയത്.
ഭാരതി എയർടെൽ കന്പനിയുടെ പുതിയ നഷ്ടം 23,045 കോടി രൂപയാണ്. 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നഷ്ടമാണിത്. കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം വൊഡഫോണ് ഐഡിയയ്ക്ക് 25.7 ലക്ഷം വരിക്കാരും ഭാരതി എയർടെല്ലിന് 23.8 ലക്ഷം വരിക്കാരുമാണ് നഷ്ടമായത്. നഷ്ടത്തിന്റെ മറവിൽ ഈ കന്പനികളും ജിയോയും മൊബൈൽ കോളുകളുടെ നിരക്കു കൂട്ടിയെന്നതാണു സാധാരണക്കാർക്കു തിരിച്ചടിയായത്. വരുമാനം കുറയുകയും ജീവിത ചെലവുകൾ കുത്തനെ കൂടുകയും ചെയ്യുന്പോഴാണു മൊബൈൽ ഫോണ് നിരക്കുകളും കൂടിയത്. ലോകത്തിലെതന്നെ ഏറ്റവും മികച്ചതും ചെലവു കുറഞ്ഞതുമായിരുന്ന ഇന്ത്യയിലെ ടെലികോം മേഖലയുടെ സന്പൂർണ തകർച്ചയാണു മോദി സർക്കാരിന്റെ സംഭാവന.
അടിമുടി മാറണം രാഷ്ട്രീയം
ഭരണക്കാരും ഉദ്യോഗസ്ഥരും വലിയ സന്പന്നരും ധനവും പദവികളും അധികാരങ്ങളും കുന്നുകൂട്ടി ധൂർത്തടിക്കുന്നു. പാവപ്പെട്ടവരും തൊഴിലാളികളും കർഷകരും ചെറുകിട- ഇടത്തരം വ്യവസായികളും കച്ചവടക്കാരും അടക്കം ജനതയുടെ മഹാഭൂരിപക്ഷവും കൊടിയ ദുരിതത്തിലും. റേഷൻ അരിയും സർക്കാർ ആശുപത്രികളിലെ ചികിൽസയും സർക്കാർ സ്കൂളുകളിലെ പഠനവും പോലും താങ്ങാനാകാത്ത സാധാരണക്കാർക്കു രക്ഷയില്ലാത്ത ഒരു ഭരണസംവിധാനവും ശരിയായ ജനാധിപത്യമല്ല.
അഴിമതിയും കെടുകാര്യസ്ഥതയും ചൂഷണവും ധൂർത്തും കള്ളപ്പണവും കൊടികുത്തി വാഴുന്ന വ്യവസ്ഥിതിക്കെതിരേ ജനരോഷം ഉയരാതെ മറ്റു മാർഗമില്ല. ഭരിക്കുന്നവരോടൊപ്പം ചായുന്ന കോടതികൾ കൂടിയാകുന്പോൾ സാധാരണ പൗരന് രക്ഷയില്ല. ജനങ്ങളുടെമേൽ കുതിരകയറുന്ന, സാധാരണക്കാരെ ചൂഷണം ചെയ്യുന്ന വ്യവസ്ഥതി പാടെ മാറാതെ തരമില്ല. പാർലമെന്ററി ജനാധിപത്യത്തിന്റെ മറവിൽ സാധാരണക്കാരായ മഹാഭൂരിപക്ഷം ജനതയെ കഷ്ടപ്പെടുത്തുന്ന സ്ഥിതി മാറ്റിയേ മതിയാകൂ. ഇതിനായി നിലവിലെ രാഷ്ട്രീയത്തിന്റെ സമൂല പരിഷ്കരണം അത്യാവശ്യമാണ്. ജനം ഉണരാതെ നേതാക്കൾ വഴങ്ങില്ല.
ഡൽഹി ഡയറി/ ജോർജ് കള്ളിവയലിൽ