Friday, November 22, 2019 12:17 AM IST
നിയമസഭയിൽ പെരുമാറ്റച്ചട്ട ലംഘനം നടത്തുന്ന എംഎൽഎമാർക്കുള്ള ഉയർന്ന ശിക്ഷ സസ്പെൻഷൻ. പെരുമാറ്റച്ചട്ട ലംഘനത്തിന് ഒരു നിയമസഭാ സമ്മേളന കാലയളവിലേക്കോ നിശ്ചിത ദിവസങ്ങളിലേക്കോ എംഎൽഎമാരെ സസ്പെൻഡ് ചെയ്യാൻ സ്പീക്കർക്ക് അധികാരമുണ്ടെന്നു നിയമസഭാ അംഗങ്ങൾക്കുള്ള പെരുമാറ്റച്ചട്ടത്തിൽ പറയുന്നു.
സാധാരണയായി സ്പീക്കറുടെ ഡയസിൽ കയറി നശീകരണമോ പ്രതിഷേധമോ നടത്തുന്ന അംഗങ്ങൾക്കു സസ്പെൻഷനാണു നൽകുന്നത്. 2015ലും 1970ലും അടക്കം ഇത്തരം അച്ചടക്ക നടപടി എംഎൽഎമാർ നേരിട്ടുണ്ട്. എന്നാൽ, ബുധനാഴ്ച സ്പീക്കറുടെ ഡയസിൽ കയറി നിന്നു മുദ്രാവാദ്യം മുഴക്കുകയും പ്രതിഷേധമുയർത്തുകയും ചെയ്ത നാലു പ്രതിപക്ഷ അംഗങ്ങളെ ഉഗ്ര ശാസനയ്ക്കു വിധേയമാക്കാനാണു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ റൂളിംഗ് നൽകിയത്.
സ്പീക്കറുടെ ഡയസിൽ കയറിയുള്ള ബഹളത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് ഇപ്പോൾ നാല് അംഗങ്ങൾക്കു നൽകിയിട്ടുള്ളതെന്നാണു സ്പീക്കറുടെ ഓഫീസ് പറയുന്നത്. കോണ്ഗ്രസിലെ റോജി എം. ജോണ്, എൽദോസ് കുന്നിപ്പിള്ളി, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നിവർക്കാണ് ഉഗ്രശാസന സ്പീക്കർ ശിക്ഷയായി നൽകിയത്.
സഭയിലെ സഭ്യേതരമല്ലാത്ത പെരുമാറ്റത്തിന് കടുത്ത ശിക്ഷയായ സസ്പെൻഷൻ 30 എംഎൽഎമാർ ഇതുവരെ നേരിട്ടുണ്ടെന്നാണു നിയമസഭാ രേഖകൾ പറയുന്നത്. താക്കീതും ശാസനയുമൊക്കെ നിരവധിപേർ നേരിട്ടുണ്ട്.
1970 ൽ സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിക്കുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ സി.ബി.സി. വാര്യർ, എ.വി. ആര്യൻ, ഇ.എം. ജോർജ്, ടി.എം. മീതിയാൻ, എൻ. പ്രഭാകര തണ്ടാർ എന്നിവരെ അന്നത്തെ സ്പീക്കർ ഡി. ദാമോദരൻ പോറ്റി സസ്പെൻഡ് ചെയ്തു. അന്നു ഡയസിൽ കയറി പ്രതിഷേധിച്ചപ്പോൾ സ്പീക്കർ ഇറങ്ങിപ്പോയിരുന്നു. ബുധനാഴ്ച എംഎൽഎമാർ ഡയസിൽ കയറിയപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ഇറങ്ങിപ്പോയി.
1983ൽ പൊതുവിതരണ സന്പ്രദായത്തിലെ ക്രമക്കേടിന്റെ പേരിൽ നിയമസഭയിലുണ്ടായ ബഹളത്തിന് എം.വി. രാഘവൻ, കോടിയേരി ബാലകൃഷ്ണൻ, കോലിയക്കോട് കൃഷ്ണൻനായർ എന്നിവരും തുടർദിവസങ്ങളിൽ ഇവരെ സഭയിലെത്തിക്കാൻ ശ്രമിച്ച കെ.ജെ. ജോർജ്, കെ. മൂസക്കുട്ടി, കെ.പി. രാമൻ എന്നിവരും സസ്പെൻഷനിലായി. 84 ൽ സ്പീക്കറുടെ റൂളിംഗ് തുടർച്ചയായി വെല്ലുവിളിച്ച പി.ജി. ജനാർദനനും 87 ൽ സഹകരണ സംഘം ക്രമക്കേട് ആരോപിച്ച എം.വി. രാഘവനും 1988 ൽ ഒ. ഭരതന്റെ സബ്മിഷൻ തടസപ്പെടുത്തിയ എം.എ. കുട്ടപ്പനും സി.എം. സുന്ദരവും 1991 ൽ ഇ.പി. ജയരാജനും എ. കണാരനും കെ.പി. മമ്മു മാസ്റ്ററും വി.കേശവനും 1993ൽ എ. പത്മകുമാറും എ. കണാരനും 2001 ൽ എം.വി. ജയരാജനും രാജു ഏബ്രാഹാമും പി.എസ്. സുപാലും സസ്പെൻഷൻ നടപടി നേരിട്ടു.
പതിമ്മൂന്നാം കേരള നിയമസഭയിൽ ഏഴു പ്രതിപക്ഷ അംഗങ്ങളാണു സസ്പെൻഷൻ നടപടി നേരിട്ടത്. 2011ൽ വാച്ച് ആൻഡ് വാർഡിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ ടി.വി. രാജേഷ്, ജയിംസ് മാത്യു എന്നിവരും 2015 ൽ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗവുമായി ബന്ധപ്പെട്ടു സ്പീക്കറുടെ ഡയസ് തകർത്ത സംഭവത്തിൽ ഇ.പി. ജയരാജൻ, കെ.ടി. കുഞ്ഞഹമ്മദ്, വി. ശിവൻകുട്ടി, കെ.ടി. ജലീൽ, കെ. അജിത്ത് എന്നിവരും സസ്പെൻഷനിലായി. അന്നത്തെ സ്പീക്കറുടെ പോഡിയത്തിൽ നടന്ന സംഘർഷത്തിൽ ഇപ്പോഴത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും പങ്കാളിയായിരുന്നു. അന്നത്തെ സംഭവം നിർഭാഗ്യകരമായെന്നു ശ്രീരാമകൃഷ്ണൻ ഇന്നലെ ഏറ്റുപറഞ്ഞു.
ചട്ടം 53 പ്രകാരം എംഎൽഎമാർക്കുള്ള ശിക്ഷ
എ. താക്കീത്, ബി. ശാസന, സി. സെൻഷർ (ഉഗ്രശാസന), ഡി. സഭയിൽ നിന്നു പിൻവലിക്കൽ, ഇ. സഭയുടെ സേവനത്തിൽ നിന്നു നിശ്ചിത കാലയളവിലേക്കുള്ള സസ്പെൻഷൻ, എഫ്. സഭ ഉചിതമെന്നു കരുതുന്ന മറ്റു നടപടികൾ. ഇതിൽ ഉചിത നടപടികളിൽ പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കാനും അതിൻമേലുള്ള റിപ്പോർട്ട് തയാറാക്കാനും സഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് റഫർ ചെയ്യാനും നിർദേശിക്കുന്നു.
കെ. ഇന്ദ്രജിത്ത്