Sunday, November 17, 2019 11:28 PM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
തിരിച്ചടികൾ തുടരുന്പോഴും ജാർഖണ്ഡിൽ അധികാരം നിലനിർത്താൻ കഠിനപരിശ്രമത്തിലാണു ബിജെപി. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തിരിച്ചടി ജാർഖണ്ഡിലും ആവർത്തിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടുള്ള പടയൊരുക്കമാണ് പാർട്ടി നടത്തുന്നത്. എന്നാൽ, അധികാരം തിരിച്ചുപിടിക്കാനുള്ള അനുകൂല സാഹചര്യമാണു സംസ്ഥാനത്തുള്ളതെന്ന കണക്കുകൂട്ടലിലാണ് ജെഎംഎം-കോൺഗ്രസ് സഖ്യം. മുഖ്യമന്ത്രി രഘുബർ ദാസിനെത്തന്നെ മുന്നിൽനിർത്തിയാണു ബിജെപിയുടെ പോരാട്ടം. എന്നാൽ, വിശാല പ്രതിപക്ഷ ഐക്യമുണ്ടാക്കാനുള്ള ശ്രമങ്ങൾ പൂർണമായി വിജയിച്ചില്ലെങ്കിലും ഹേമന്ത് സോറനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയാണ് ജെഎംഎം-കോൺഗ്രസ് -ആർജെഡി സഖ്യം പോരാട്ടം കടുപ്പിക്കുന്നത്. അയോധ്യ വിധിക്കുശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പും ഇതാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന്റെ ഹാംഗ് ഓവറിലായിരുന്ന സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനു മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകൾ പാഠമായി എടുക്കണമെന്ന് ദേശീയ നേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്. മറ്റു പാർട്ടികളിൽനിന്ന് നേതാക്കളെ മാത്രം കിട്ടിയതുകൊണ്ട് തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ലെന്ന് ഇരു സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. ഹരിയാനയിൽ സർക്കാർ രൂപീകരിക്കാനായെങ്കിലും മഹാരാഷ്ട്രയിൽ പിടിച്ചുനിൽക്കാനായില്ല. ദേശീയതയും കാഷ്മീർ വിഷയവും ഉയർത്തിക്കാട്ടിയുള്ള പ്രചാരണം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വേണ്ടത്ര ഗുണംചെയ്യില്ലെന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ വിലയിരുത്തൽ.
എന്നാൽ, അയോധ്യ വിഷയത്തിലുണ്ടായിരിക്കുന്നത് അനുകൂല സാഹചര്യമാണെന്നും പാർട്ടി കണക്കുകൂട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും മുഖ്യമന്ത്രി രഘുബർ ദാസിന്റെയും താരമൂല്യം പരമാവധി പ്രയോജനപ്പെടുത്താനും പാർട്ടി ശ്രമിക്കുന്നുണ്ട്. സമ്പൂർണ പ്രതിപക്ഷ ഐക്യം രൂപപ്പെടാത്തതു നേട്ടമാകുമെന്നും ബിജെപി കരുതുന്നു. 65 സീറ്റുകളാണ് ലക്ഷ്യമെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, സ്വന്തം മുന്നണിയിലെ അനൈക്യം ബിജെപിയെ തളർത്തുന്നുണ്ട്. ശക്തമായ ഭരണവിരുദ്ധവികാരം ഗുണകരമാകുമെന്ന പ്രതീക്ഷയിലാണു പ്രതിപക്ഷം.
28 പട്ടികവർഗ സംവരണ സീറ്റുകളും ഒമ്പത് പട്ടികജാതി സംവരണ സീറ്റുകളും ഉൾപ്പെടെ 81 നിയമസഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. കടുത്ത മാവോയിസ്റ്റ്-നക്സൽ ഭീഷണി നിലനിൽക്കുന്നതിനാൽ അഞ്ച് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. ഈ മാസം മുപ്പതിന് വോട്ടെടുപ്പു നടക്കുന്ന ഒന്നാം ഘട്ടത്തിൽ 13 മണ്ഡലങ്ങളാണുള്ളത്. ഡിസംബർ ഏഴിന് 20, 12ന് 17, 16ന് 15, 20ന് 16 എന്നിങ്ങനെ മണ്ഡലങ്ങളിലും വോട്ടെടുപ്പു നടക്കും. ഡിസംബർ 23നാണ് വോട്ടെണ്ണൽ.
കെട്ടുറപ്പില്ലാത്ത മുന്നണികൾ
ഇരുമുന്നണികളിലും പ്രശ്നങ്ങളും പടലപിണക്കങ്ങളുമുണ്ട് എന്നതാണു യാഥാർഥ്യം. ബിജെപി നേതൃത്വം നൽകുന്ന മുന്നണിയിൽനിന്ന് എൻഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടിയും ജെഡിയുവും വിട്ടുനിൽക്കുന്നു. 50 സീറ്റുകളിൽ സ്വന്തം നിലയിൽ മത്സരിക്കാനാണ് ചിരാഗ് പസ്വാന്റെ തീരുമാനം. എല്ലായിടത്തും മത്സരിക്കുമെന്നാണ് ജനതാദൾ യുണൈറ്റഡിന്റെ പ്രഖ്യാപനം. എജെഎസ്യുപി ആകട്ടെ ബിജെപി സംസ്ഥാന പ്രസിഡന്റ് ലക്ഷ്മൺ ഗിലുവ മത്സരിക്കുന്ന ചക്രദാർപുരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഒമ്പത് സീറ്റുകളാണ് ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ പാർട്ടിക്ക് (എജെഎസ്യുപി) ബിജെപി നൽകിയിരിക്കുന്നത്. എന്നാൽ 12 ഇടത്ത് എജെഎസ്യുപി സ്ഥാനാർഥികളെ നിർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിൽ പ്രബല സഖ്യകക്ഷിയായ ശിവസേനയെ നഷ്ടമായ ബിജെപിക്ക് പസ്വാന്റെ എൽജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവും ഇടയുന്നത് ബിഹാറിലെങ്കിലും കനത്ത വെല്ലുവിളിയാകും. എജെഎസ്യുപിയെ പിണക്കിയാൽ ജാർഖണ്ഡിൽ പരാജയപ്പെടാനുള്ള സാധ്യത ഏറുകയും ചെയ്യും. 2014ൽ എൽജെപിക്ക് ഒരു സീറ്റായിരുന്നു സഖ്യത്തിൽ മത്സരിക്കാൻ കിട്ടിയത്. എന്നാൽ അതിൽ തോൽക്കുകയും ചെയ്തു. 19 സീറ്റുകളാണ് എജെഎസ്യുപി ആവശ്യപ്പെട്ടത്. 2014ൽ എട്ട് സീറ്റിൽ മത്സരിച്ച എജെഎസ്യുപി അഞ്ചിടത്ത് വിജയിച്ചിരുന്നു. ബിജെപിയും എജെഎസ്യുപിയും ചേർന്ന് 34.94 ശതമാനം വോട്ടാണ് 2014ൽ നേടിയത്. എന്നാൽ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 51.16 ശതമാനം വോട്ട് നേടിയ ബിജെപി 14ൽ 11 സീറ്റുകളാണ് നേടിയത്. ഒരിടത്ത് എജെഎസ്പിയും വിജയിച്ചു. ജെഎംഎമ്മും കോൺഗ്രസ് ഓരോ സീറ്റാണു നേടിയത്.
ജെഎംഎം, കോൺഗ്രസ്, ജെവിഎം-പി, ആർജെഡി, സിപിഐ-എംഎൽ, എംസിസി തുടങ്ങിയ കക്ഷികളെല്ലാം ചേർന്ന് വിശാലമുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സീറ്റ് വിഭജനത്തിൽത്തട്ടി മുന്നണി രൂപീകരണം തടസപ്പെട്ടു. ഒടുവിൽ കോൺഗ്രസും ജെഎംഎമ്മും ആർജെഡിയും ചേർന്ന് മത്സരിക്കാനാണ് ധാരണയായത്. ജെഎംഎം 43 സീറ്റിലും കോൺഗ്രസ് 31 ഇടത്തും ആർജെഡി ഏഴ് സീറ്റിലുമാണ് മത്സരിക്കുന്നത്.
സിപിഐ-എംഎൽ, മാർക്സിസ്റ്റ് കോ-ഓർഡിനേഷൻ കമ്മിറ്റി എന്നീ ഇടതുപാർട്ടികൾ സഖ്യത്തിലുണ്ടാകുമെന്നാണു കരുതപ്പെട്ടിരുന്നത്. എന്നാൽ, ആറു സീറ്റാണ് ഇവർ ആവശ്യപ്പെട്ടത്. ഇവരുടെ ഓരോ സിറ്റിംഗ് സീറ്റ് മാത്രം വിട്ടുനൽകാനേ ജെഎംഎം-കോൺഗ്രസ് സഖ്യം തയാറായുള്ളൂ. ഇവരുടെ സിറ്റിംഗ് സീറ്റുകളായ നിർസയിലും ധൻവറിലും സൗഹൃദമത്സരമെന്നതാണ് ജെഎംഎം-കോൺഗ്രസ് സഖ്യത്തിന്റെ തീരുമാനം.
2014ൽ 9.99 ശതമാനം വോട്ട് നേടിയ മുൻ മുഖ്യമന്ത്രി ബാബുലാൽ മറാൻഡിയുടെ ജെവിഎം-പി എട്ട് സീറ്റുകളിൽ വിജയിച്ചിരുന്നു. എന്നാൽ, 2015 ഫെബ്രുവരി 11ന് ആറ് എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ഇതോടെ ബാബുലാൽ മറാൻഡിയുടെ ശക്തി ക്ഷയിച്ചു. അതിനാലാണ് മുൻ ബിജെപി മുഖ്യമന്ത്രികൂടിയായ ബാബുലാൽ മറാൻഡിയെ പ്രതിപക്ഷമുന്നണി കാര്യമായി പരിഗണിക്കാതായത്. 2006ലാണ് ബിജെപി വിട്ട് ബാബുലാൽ മറാൻഡി ജാർഖണ്ഡ് വികാസ് മോർച്ച - പ്രജാതാന്ത്രിക് എന്ന പാർട്ടി രൂപീകരിച്ചത്.
ജാതി സമവാക്യങ്ങൾ
ജാതിരാഷ്ട്രീയം ആഴത്തിൽ വേരോടിയിട്ടുള്ള സംസ്ഥാനത്ത് ഇരുപക്ഷവും ജയസാധ്യത കണക്കുകൂട്ടുന്നതും ജാതിതിരിച്ചുള്ള പിന്തുണയുടെ അടിസ്ഥാനത്തിലാണ്. ആദിവാസി വിഭാഗങ്ങൾ നിർണായകമായ സംസ്ഥാനമാണ് ജാർഖണ്ഡ്. മുപ്പതോളമുള്ള ആദിവാസി വിഭാഗങ്ങളും കുർമികളും ചേർന്നാൽ ജനസംഖ്യയുടെ പകുതിവരും. 14 ശതമാനത്തോളം മുസ്ലിംകളുമുണ്ട്. ആദിവാസികളുടെയും മുസ്ലിംകളുടെയും പിന്തുണയിൽ അധികാരം തിരിച്ചുപിടിക്കാമെന്നാണ് ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യത്തിന്റെ കണക്കുകൂട്ടൽ. കുർമി വിഭാഗത്തിന്റെ വോട്ടിൽ വിള്ളലുണ്ടാകുമെന്നും ഒരു വിഭാഗം ജെഡിയുവിനൊപ്പം നിൽക്കുമെന്നും പ്രതിപക്ഷമുന്നണി പ്രതീക്ഷിക്കുന്നു. ആദിവാസി വോട്ടുകൾ ജെഎംഎമ്മും മുസ്ലിം വോട്ടുകൾ കോൺഗ്രസും ആർജെഡിയും ചേർന്നും ആകർഷിക്കാനായാൽ ബിജെപിയെ തോൽപ്പിക്കാമെന്നും ഇവർ കണക്കുകൂട്ടുന്നു.
എന്നാൽ, സംസ്ഥാനത്തു രാഷ്ട്രീയ അനിശ്ചിതത്വത്തിന് അന്ത്യംകുറിച്ചത് ബിജെപിയും മുഖ്യമന്ത്രി രഘുബർ ദാസുമാണെന്നാണ് ബിജെപിയുടെ പ്രചാരണം. സംസ്ഥാനത്ത് ആദ്യമായി കാലാവധി തികച്ച മുഖ്യമന്ത്രിയാണ് രഘുബർ ദാസ്. സംസ്ഥാനം രൂപീകൃതമായി 19 വർഷമാകുമ്പോഴേക്കും 10 മുഖ്യമന്ത്രിമാരുണ്ടായി. മൂന്നു തവണ രാഷ്ട്രപതി ഭരണവും അരങ്ങേറി. എന്നാൽ 2014 മുതൽ കഥമാറിയെന്നാണ് ബിജെപിയുടെ അവകാശവാദം. ആദിവാസികളടക്കമുള്ള എല്ലാ ജനവിഭാഗവും തങ്ങളെ പിന്തുണയ്ക്കുന്നു എന്നതിനു തെളിവാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു ഫലമെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ആദിവാസി വിഭാഗങ്ങൾക്ക് പഴയതുപോലെ ബിജെപിയോട് അടുപ്പമില്ലെന്നാണ് ജെഎംഎം പറയുന്നത്. ഭൂനിയമങ്ങളിൽ ആദിവാസികൾ വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്നും അവർ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ ദിശയിലാകില്ല നിയമസഭാ തെരഞ്ഞെടുപ്പു ഫലം എന്നാണ് ഹേമന്ത് സോറൻ ഉറപ്പിക്കുന്നത്. സംസ്ഥാന വിഷയങ്ങൾ ചർച്ചചെയ്യണമെന്നും അദ്ദേഹം ബിജെപിയോട് ആവശ്യപ്പെടുന്നു.