Saturday, November 16, 2019 12:29 AM IST
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്നതാണു കൂറുമാറ്റവും അഴിമതിയും. കൂറുമാറ്റം ശാശ്വതമായി തടയാനുള്ള വലിയ അവസരമാണ് സുപ്രീംകോടതി കഴിഞ്ഞയാഴ്ച പാഴാക്കിയത്. കർണാടകയിൽ കൂറുമാറിയ 17 എംഎൽഎമാരെ അയോഗ്യരാക്കിയതു ശരിവച്ചെങ്കിലും മത്സരിക്കാനുള്ള അയോഗ്യത കോടതി ഒഴിവാക്കിയതു നിയമവൃത്തങ്ങളെപ്പോലും അന്പരപ്പിക്കുന്നതായി.
കർണാടകയിൽ കൂറുമാറ്റത്തെത്തുടർന്ന് അയോഗ്യരാക്കപ്പെട്ട മുഴുവൻ എംഎൽഎമാരുടെയും അയോഗ്യത ശരിവച്ച സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തിനു ശുഭകരമായിരുന്നു. എന്നാൽ, അയോഗ്യരാക്കിയ എല്ലാവർക്കും ഉടനെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പരമോന്നത കോടതി നേരിട്ട് അനുമതി നൽകിയതു പലർക്കും വിചിത്രമായി തോന്നി. ഭരണഘടനയും നിയമങ്ങളും ജനാധിപത്യ മൂല്യങ്ങളും രാഷ്ട്രീയ സദാചാരവും സംരക്ഷിക്കാൻ ബാധ്യതയുള്ള നീതിപീഠത്തിൽനിന്ന് ഇത്തരം സമീപനങ്ങൾ അസാധാരണമാണ്.
നിയമസഭാ സ്പീക്കറുടെയും തെരഞ്ഞെടുപ്പു കമ്മീഷന്റെയും അധികാരത്തിലേക്കുള്ള കടന്നുകയറ്റവും നിലവിലുള്ള കീഴ്വഴക്കങ്ങളുടെ ലംഘനവുമാണ് ഈ നടപടിയെന്നു പലരും വിലയിരുത്തുന്നു. പ്രത്യേകിച്ച്, കൂറുമാറിയവരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതി തന്നെ ശരിവച്ച നിലയ്ക്ക്!
ചക്കരക്കുടത്തിലേക്ക് കൂറുമാറ്റം
ജമ്മു കാഷ്മീർ, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ, മേഘാലയ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ സമീപകാലങ്ങളിൽ കണ്ട നെറികെട്ട, സദാചാരവിരുദ്ധ കൂറുമാറ്റങ്ങളുടെ പിന്നാലെ കർണാടകയിൽ നടന്ന നഗ്നമായ ചാക്കിട്ടുപിടിത്തവും കൂറുമാറ്റവും ഒരു വിധത്തിലും ജനാധിപത്യ സംവിധാനത്തിനു ഭൂഷണമല്ല.
മഹാരാഷ്ട്രയിലെ ബിജെപി- ശിവസേന സഖ്യത്തിന്റെ തകർച്ചയും തെരഞ്ഞെടുപ്പിൽ പരസ്പരം പേരാടിയശേഷം ശിവസേനയുമായി കൈകോർത്ത് സർക്കാർ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ്-എൻസിപി ശ്രമങ്ങളും ഒരുപോലെ തെറ്റാണ്. സർക്കാരുണ്ടാക്കാൻ ക്ഷണിച്ചശേഷം തിടുക്കത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെയും കേന്ദ്രമന്ത്രിസഭയുടെയും തീരുമാനവും തെറ്റാണ്. അവസരവാദ, അധികാര രാഷ്ട്രീയത്തിന്റെ നാണംകെട്ട ഏടുകളാണു മഹാരാഷ്ട്രയിൽ ഇപ്പോഴും ചുരുളഴിക്കുന്നത്.
ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചു ജയിച്ചശേഷം വിലപേശലിനായി ശിവസേന മുന്നണി മാറിയതും ശിവസേനയ്ക്കു മുഖ്യമന്ത്രിസ്ഥാനം പങ്കിടില്ലെന്ന ബിജെപിയുടെ പിടിവാശിയുമെല്ലാം ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രം. അതേപോലെതന്നെയാണ് ഇന്നലെവരെ എതിരാളികളായിരുന്ന ശിവസേനയുടെ കീഴിൽ മന്ത്രിസഭ ഉണ്ടാക്കാനുള്ള കോണ്‍ഗ്രസ്-എൻസിപി നീക്കങ്ങളും.
സ്വന്തം നിലനില്പിനും മുഖ്യശത്രുവായ ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്താനുമാണു കോണ്‍ഗ്രസും എൻസിപിയും വലിയ വിട്ടുവീഴ്ചകൾക്കു തയാറായതെന്നു കാണാം. അല്ലെങ്കിൽ കോണ്‍ഗ്രസിലെയും എൻസിപിയിലെയും എംഎൽഎമാരെ വൈകാതെ കൂറുമാറ്റിക്കാൻ ബിജെപി തുനിയുമെന്ന ആശങ്കയും അസ്ഥാനത്തല്ല. മധുരക്കുടത്തിലേക്ക് ഈച്ചകൾ പറന്നടുക്കുകയും ചെയ്യും.
ബിജെപിയുടെ ചാക്കിട്ടുപിടിത്തം
സംസ്ഥാനങ്ങൾക്കു പുറമേ രാജ്യസഭയിലും കഴിഞ്ഞ കുറേ മാസങ്ങളായി നാണംകെട്ട കൂറുമാറ്റങ്ങളാണു നടക്കുന്നത്. ടിഡിപിയുടെ ആറിൽ നാല് എംപിമാരെയാണു കഴിഞ്ഞ ജൂണിൽ ബിജെപി ചാക്കിട്ടുപിടിച്ചത്. സമാജ്വാദി പാർട്ടിയുടെ രാജ്യസഭാംഗങ്ങൾ ആയിരുന്ന മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകൻ നീരജ് ശേഖറിനെയും സുരേന്ദ്ര സിംഗ് നാഗറിനെയും സഞ്ജയ് സേത്തിനെയും ഭരണകക്ഷി സ്വന്തം കൂട്ടിലാക്കി.
കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ ചീഫ് വിപ്പായിരുന്ന ഭൂവനേശ്വർ കാലിതയെ കഴിഞ്ഞ ഓഗസ്റ്റിൽ ബിജെപി ചാക്കിൽ കയറ്റി കൂറുമാറ്റിച്ചു. അമേഠിയിലെ രാജകുടുംബാംഗവും കോണ്‍ഗ്രസിന്റെ രാജ്യസഭാംഗവുമായിരുന്ന സഞ്ജയ് സിംഗിനെ ഇതിന് ഒരാഴ്ച മുന്‍പ് ബിജെപിയിലെത്തിച്ചിരുന്നു. കർണാടകയിലെ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം കെ.സി. രാമമൂർത്തിയെയും ആസാമിലെ രാജ്യസഭാംഗമായിരുന്ന സഞ്ജയ് സിംഗിനെയും ഇതേപോലെ ബിജെപിയിലെത്തിക്കാൻ അമിത് ഷായ്ക്കും കൂട്ടർക്കും പ്രയാസമുണ്ടായില്ല.
ഹരിയാനയിലെ ലോക്ദളിന്റെ ഏക എംപിയായിരുന്ന റാംകുമാർ കശ്യപിനെ കഴിഞ്ഞ ജൂണിൽ ബിജെപിയുടെ രാജ്യസഭാംഗമാക്കി മാറ്റിയതും അതിവേഗമായിരുന്നു. ഐഎൻഎൽഡിയുടെ രാജ്യസഭാംഗത്തോടൊപ്പം ആയിരുന്നു മുൻ എംപി എ.പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിൽനിന്നു ബിജെപിയിലെത്തിച്ചത്.
ചുരുക്കത്തിൽ, ഏതാനും മാസത്തിനുള്ളിൽ ഒരു ഡസനോളം എംപിമാരെയാണു രാജ്യസഭയിൽ കൂറുമാറ്റിച്ച് ബിജെപിയിൽ അംഗത്വം നൽകിയത്. കേന്ദ്രം ഭരിക്കുന്ന സർക്കാരിനും പാർട്ടിക്കും വളഞ്ഞ വഴിയിലൂടെ ഭൂരിപക്ഷം നേടാനുള്ള മാർഗമായി കൂറുമാറ്റം മാറ്റിയെന്നതു കൂടുതൽ ആപത്സൂചനയാണു നൽകുന്നത്.
പണത്തിനു പുറമേ ഭീഷണികളും
അധികാരവും പണവും പദവികളും മാത്രമല്ല ചാക്കിട്ടുപിടിക്കാനായി ഭരണക്കാർ ഉപയോഗപ്പെടുത്തുന്നത്. ആദായനികുതി, എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ്, സിബിഐ, പോലീസ് കേസുകളും റെയ്ഡുകളും അടക്കമുള്ള ഭീഷണികളും ബ്ലാക്മെയിലിംഗും വരെ രാഷ്ട്രീയത്തെ ദുഷിപ്പിക്കുന്ന കൂറുമാറ്റത്തിനായി വീശുന്നതു വലിയ രഹസ്യമല്ല. പാർട്ടിയും മുന്നണിയും വ്യക്തികളുമല്ല, കൂറുമാറ്റം ആരു നടത്തിയാലും അതു തെറ്റാണ്.
കർണാടക കൂറുമാറ്റങ്ങളും സുപ്രീംകോടതി വിധിയും പരിശോധിക്കുന്പോൾ സാധാരണക്കാരനു പോലും സംശയങ്ങളും ചോദ്യങ്ങളും നിരവധിയാണ് ഉയരുന്നത്. എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്- ജെഡിഎസ് സർക്കാരിനെ തള്ളിമറിച്ചിട്ട 17 വിമത എംഎൽഎമാരെ അയോഗ്യരാക്കിയ നിയമസഭാ സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചു. എംഎൽഎമാർ രാജിവച്ചതുകൊണ്ടു കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള നടപടികൾ ഒഴിവാക്കാനാവില്ലെന്നാണു ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടത്.
എന്നാൽ, അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ 2023 വരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കരുതെന്ന സ്പീക്കർ കെ.ആർ. രമേശ് കുമാറിന്റെ ഉത്തരവ് കോടതി റദ്ദാക്കി. അയോഗ്യതയുടെ കാലാവധി നിശ്ചയിക്കാൻ സ്പീക്കർക്കു ഭരണഘടന അധികാരം നൽകിയിട്ടില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. പക്ഷേ സ്പീക്കർക്ക് ഇത്തരം അധികാരങ്ങൾ ഇല്ലെന്നു ഭരണഘടനയിൽ പറയുന്നില്ലെന്നതും കോടതിക്ക് അറിയാതിരിക്കില്ല.
എന്നാൽ, സ്പീക്കർപദവി അർധ ജുഡീഷൽ അധികാരമുള്ള ഭരണഘടനാ പദവിയാണ്. വിമതരെ അയോഗ്യരാക്കാനുള്ള ഭരണപരമായ എല്ലാ അധികാരവും സ്പീക്കർക്കുണ്ടെന്നും സുപ്രീംകോടതി തന്നെ വ്യക്തമാക്കുകയും ചെയ്തു. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ടു സുപ്രീംകോടതിയെ സമീപിച്ചതിലും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവർകൂടി ഉൾപ്പെട്ട ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. കോണ്‍ഗ്രസിന്റെ 13 എംഎൽഎമാരും ജനതാദൾ-എസിലെ നാല് എംഎൽഎമാരുമാണു നിയമസഭാ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തു സുപ്രീംകോടതിയെ സമീപിച്ചത്.
അയോഗ്യരും അന്പരന്ന വിധി
കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതിനെത്തുടർന്നാണു വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയത്. അയോഗ്യരാക്കുന്നതിനു മുന്‍പ് രാജി സമർപ്പിച്ചിരുന്നതിനാൽ അയോഗ്യത നിലനിൽക്കില്ലെന്ന വാദവും സുപ്രീംകോടതി തള്ളുകയും ചെയ്തിരുന്നു. അയോഗ്യതയ്ക്കുള്ള കാരണം രാജിവയ്ക്കുന്നതിനു മുന്‍പേ തന്നെ സംഭവിച്ചുകഴിഞ്ഞതാണെന്നും ബെഞ്ച് നിരീക്ഷിച്ചു. രാജിവച്ചതുകൊണ്ട് അയോഗ്യതാ നടപടികൾ തടയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനാപരമായുള്ള അധികാരം നിർവഹിക്കുന്നതിന് അപ്പുറത്തുള്ള പ്രവർത്തനങ്ങളാണു സ്പീക്കർ നടത്തിയതെന്നും ഈ പ്രവണത വർധിക്കുകയാണെന്നുമാണ് അയോഗ്യതാ കാലാവധി നിർണയിച്ചതിനെക്കുറിച്ചു കോടതി വിമർശിച്ചത്. എംഎൽഎമാരുടെ രാജി സ്വമേധയാ ആണോയെന്നു പരിശോധിക്കുക മാത്രമാണു സ്പീക്കർ ചെയ്യേണ്ടിയിരുന്നതെന്നും പറഞ്ഞു. അംഗം രാജിവച്ചാലും ജനപ്രാതിനിധ്യ നിയമപ്രകാരം അയാളെ അയോഗ്യനാക്കാൻ സ്പീക്കർക്കു സാധിക്കും. അതിനുള്ള വിവേചനാധികാരം സ്പീക്കർക്കുണ്ട്.
അയോഗ്യതയുടെ കാലാവധി നിശ്ചയിക്കാനുള്ള അധികാരം സ്പീക്കർക്കല്ല, തെരഞ്ഞെടുപ്പു കമ്മീഷനാണെന്ന് സു്പ്രീംകോടതി വ്യക്തമാക്കുന്നു. നിഷ്പക്ഷനെന്ന നിലയിലാണു സ്പീക്കർ തന്റെ ചുമതല നിർവഹിക്കേണ്ടതെന്നും സഭാ നടപടികളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. ശരിതന്നെ.
പക്ഷേ, അയോഗ്യരാക്കിയ എംഎൽഎമാരുടെ അയോഗ്യതയുടെ കാലാവധി നിശ്ചയിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പു കമ്മീഷനാണെന്നു പറയുന്ന കോടതി, പിന്നെയെങ്ങനെയാണ് കൂറുമാറിയവർക്ക് ഉടനെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകിയത്? സ്പീക്കറുടെ നടപടിയുടെ പശ്ചാത്തലത്തിൽ അയോഗ്യതയുടെ കാലാവധി തീരുമാനിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പു കമ്മീഷനു നൽകുക ആയിരുന്നില്ലേ വേണ്ടത്. തെരഞ്ഞെടുപ്പു കമ്മീഷൻ ഇക്കാര്യം പരിഗണിക്കുന്നതിനു മുന്‍പുതന്നെ സുപ്രീംകോടതി ഹർജി ഫയലിൽ സ്വീകരിച്ചതുപോലും തെറ്റാണ്. ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീംകോടതിയിലെത്തിയതിലും അതൃപ്തി കോടതിതന്നെ പ്രകടിപ്പിച്ചതും വിസ്മരിക്കരുത്.
വേണ്ടത് നൈയാമിക ധാർമികത
ജുഡീഷൽ ആക്ടിവിസം, മറ്റു ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റം തുടങ്ങി പലതും സമീപകാല വിധികളിൽ ആരോപിക്കപ്പെട്ടാൽ കുറ്റം പറയാനാകില്ല. മുത്തലാക്ക്, അയോധ്യ, ശബരിമല, റഫാൽ തുടങ്ങിയ സുപ്രധാന കേസുകളിലെ സുപ്രീംകോടതി വിധികളിലും ഇതിലേറെ ആശയക്കുഴപ്പവും സംശയങ്ങളും രാജ്യത്തുണ്ട്. അതിലേറെ, ഭരണകക്ഷിയുടെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് അനുകൂലമായി പല വിധികളും വന്നു എന്നതിനെ സംശയത്തോടെ വീക്ഷിക്കുന്നവരുണ്ട്.
അതിനും അപ്പുറത്ത്, രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന, രാഷ്ട്രീയ ധാർമികതയെയും സദാചാരത്തെയും നോക്കുകുത്തിയാക്കുന്ന കുതിരക്കച്ചവടവും കൂറുമാറ്റവും നിയന്ത്രിക്കാനുള്ള കടമയും അവസരവുമാണു കർണാടകയിലെ വിമത എംഎൽഎമാരുടെ കേസിൽ നമ്മുടെ നിയമസംവിധാനം കളഞ്ഞുകുളിച്ചത്. അതാകട്ടെ ഭരണപാർട്ടിയുടെ താത്പര്യംകൂടിയാകുന്പോൾ ഒഴിവാക്കാമായിരുന്ന പല ചർച്ചകൾക്കും വഴിതുറക്കുന്നു.
രാജ്യത്തെ ഉന്നത നീതിപീഠങ്ങളിലുള്ള പൗരന്റെ ശേഷിക്കുന്ന വിശ്വാസംകൂടി തകരാതെ കാക്കാൻ ന്യായാധിപന്മാർക്കും വക്കീലന്മാർക്കും ഭരണക്കാർക്കും പൊതുസമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. ഭരണഘടനയും നിയമവ്യവസ്ഥകളും മാത്രം ആകട്ടെ കോടതികളുടെ വിശുദ്ധ ഗ്രന്ഥവും മാർഗദീപവും.